Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 27

പ്രതികൂല സാഹചര്യങ്ങളെ മനസിലാക്കി മുന്നേറാനുള്ള ഊര്‍ജ്ജമാണ് തൗഹീദ്

നജീര്‍ വെള്ളാങ്കല്ലൂര്‍ /ലേഖനം

         സമ്പൂര്‍ണ സ്വാതന്ത്ര്യം എന്തെന്ന് നമുക്ക് ഇപ്പോഴും അജ്ഞാതമാണ്. തൗഹീദ് അതിലേക്കുള്ള മാറ്റത്തിന്റെ ചാലകമാണ്. ചിന്തയിലും പ്രവൃത്തിപഥത്തിലുമുള്ള സമ്പൂര്‍ണ സ്വാതന്ത്ര്യം. മനുഷ്യന് അതിരുകളില്ലാതെ ചിന്തിക്കാന്‍ കഴിയുന്നു എന്നതാണ് അതിന്റെ അടിസ്ഥാനം. മറ്റൊന്നിനും ഈ സ്വാതന്ത്ര്യം അനുഭവിപ്പിക്കാന്‍ കഴിയില്ല. പ്രപഞ്ചമാണ് അതിന്റെ പരിധി. മറ്റാര്‍ക്കും ആരെയും തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അധീനപ്പെടുത്താന്‍ കഴിയാത്ത വിധം ദൈവത്തിന്റെ ഏകാസ്തിത്വത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന മൗലിക മാറ്റമാണ് ഈ സ്വാതന്ത്ര്യം.

നമുക്ക് കുറുകെ വിലങ്ങു തടിയായി വിവിധ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കും. പലവിധ ചങ്ങലക്കെട്ടുകളില്‍ ബന്ധിതമായ അവസ്ഥയിലുമായിരിക്കും നമ്മള്‍. ചൂഷണങ്ങള്‍, തട്ടിപ്പുകള്‍, മന്ത്ര-ധ്യാന 'പരിഹാര' കേന്ദ്രങ്ങള്‍, ആത്മീയ കച്ചവടങ്ങള്‍, അനീതികള്‍, അക്രമങ്ങള്‍ ...

അധികാര കേന്ദ്രങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് നിലനില്‍ക്കാന്‍ ആവശ്യമായ മേല്‍പ്പറഞ്ഞ ഘടകങ്ങളെ ഉല്‍പ്പാദിപ്പിക്കുക എന്നത് ഒരു രാഷ്ട്രീയ വ്യവസ്ഥിതിയാണ്. അത് പല പേരുകളില്‍ നിലനില്‍ക്കാം. താല്‍പര്യങ്ങള്‍ അവിടെ 'ദൈവങ്ങള്‍' ആണ്. വിശ്വാസങ്ങളെ വില്‍പ്പനക്ക് വെച്ച് ഒരു ബഹളമായി മാറുന്ന സാമൂഹിക വ്യവസ്ഥയില്‍ നന്മയും തിന്മയും അക്രമങ്ങളും വേഷം കെട്ടിയാടുന്ന പൗരോഹിത്യ മന്ത്രോച്ചാരണങ്ങള്‍ക്കിടയില്‍ സാധാരണ കാഴ്ചയായി മാറുന്നു. നോക്കൂ, നമുക്ക് ചുറ്റും പല ആള്‍ക്കൂട്ടങ്ങളെയും കാണാം. ബുദ്ധിയും ചിന്തയും അന്യമാക്കപ്പെട്ടപോലെ അനുയായി വൃന്ദങ്ങള്‍. അങ്ങനെയാക്കിയ വിശ്വാസങ്ങളില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒരു ഹിസ്റ്റീരിയ പോലെയാണ്. തങ്ങള്‍ ബന്ധിക്കപ്പെട്ടിട്ടുണ്ട് എന്ന് ഈ ആര്‍ത്തിരമ്പലിനിടയില്‍ അവര്‍ അറിയില്ല.

എനിക്ക് ഒന്നും മാനദണ്ഡമാക്കാതെ അവരോടൊപ്പം ചേരാം. മനോഹരമാക്കി പൊതിഞ്ഞു കെട്ടി തരുന്ന എന്തും ഭോജ്യമാക്കാം. അത്രമാത്രം അരാഷ്ട്രീയമായി 'മനുഷ്യ ചിന്തകള്‍' അപ്രാപ്യമാക്കപ്പെട്ട ഒരു സാഹചര്യത്തിന്റെ അടിമത്തമാണ് ഇന്ന്. നടന്നുപോകുന്ന വഴിയില്‍ എന്റെ നേര്‍ക്ക് ആര്‍ത്തിരമ്പിവരുന്നവരെ ഇരു ഭാഗത്തേക്ക് വകഞ്ഞു മാറ്റി ഒരു ‘ചങ്ങല’കെട്ടിലും ബന്ധിതമാവാതെ തന്റെ പാത നിര്‍ണയിച്ചു മുന്നേറുക എന്നതാണ് തൗഹീദ് അംഗീകരിക്കുന്നതിലൂടെ സാധ്യമാകുന്ന സ്വാതന്ത്ര്യം. അവിടെ അറിയാത്ത ഭാഷകള്‍ ഭാഷാന്തരം ചെയ്യപ്പെടും. പുതിയ പ്രവൃത്തിപഥങ്ങള്‍ തിരശ്ശീല നീക്കും.

സ്വാതന്ത്ര്യം എന്നത് യാഥാര്‍ഥ്യങ്ങളെ വെളിവാക്കുന്ന 'ചിന്ത'കളാണ്. ഒന്ന് സ്വയം വിലയിരുത്തുക. സാഹചര്യങ്ങളെ, എത്രമാത്രം അവ നിങ്ങളെ ചിന്തിപ്പിക്കാന്‍ അനുവദിക്കുന്നു എന്ന്. വിശാലമായ പ്രപഞ്ചത്തില്‍ നിന്ന് കൊണ്ട് നിങ്ങള്‍ സംസാരിക്കുന്ന കാര്യം ഒരു പക്ഷേ ഒരു റൊട്ടിക്ക് വേണ്ടിയായിരിക്കാം. പത്തു പൈസ അമിത ലാഭം കിട്ടാന്‍ വേണ്ടി ചിന്തകളെ അത്തരം ഇടങ്ങളില്‍ പരസ്പരം  കുരുക്കിയിടുന്ന രണ്ടു പേരില്‍ ഒരാളായിരിക്കാം നിങ്ങള്‍. നിങ്ങളുടെ ദിവസങ്ങള്‍ ശൂന്യമായി കടന്നുപോകുന്നത് നിങ്ങള്‍ പോലും അറിയില്ല.

സത്യത്തില്‍ നാം എന്താണ് ചിന്തിക്കേണ്ടത് എന്ന് നമുക്കു പോലും അറിയില്ല. പ്രാര്‍ഥിക്കാന്‍ മാത്രമാണ് ദൈവമെന്ന് നിങ്ങളെ ആരോ ചങ്ങലക്കിട്ടിട്ടുണ്ട്. ഒരു പ്രതിസന്ധി വരുമ്പോള്‍, അല്ലെങ്കില്‍ ഏതോ ഒരു സൗഭാഗ്യത്തിനു ഒരു നേര്‍ച്ചയിട്ടു ധ്യാനിച്ചാല്‍ മതിയെന്നാണ് നിങ്ങളുടെ  വിശ്വാസം. ഒന്ന് വിളിച്ചാല്‍ ...നിങ്ങള്‍ നാലുപാടും ഈ ആരാധനാലയങ്ങള്‍ക്ക് ചുറ്റും വിവിധ പേരിട്ടു വിളിക്കുന്ന ആള്‍ക്കൂട്ടമാകും. ആചാരങ്ങളിലേക്ക് കണ്ണോടിക്കുക നിങ്ങളുടെ ചിന്തകളെ എങ്ങനെയാണ് ബന്ധിതമാക്കിയതെന്ന്.

മനുഷ്യന്‍ എന്ന അര്‍ഥത്തില്‍ ഏറ്റവും ആഘോഷിക്കപ്പെടേണ്ടത് സ്വാതന്ത്ര്യം തന്നെയാണ്. അതായത് തെരുവില്‍ കൈവീശി നടക്കുന്നതോ, രണ്ടു പേരെ ചീത്ത പറയുന്നതോ, ഇഷ്ടപ്പെട്ടത് വാങ്ങി ഭക്ഷിക്കുന്നതോ അല്ല സ്വാതന്ത്ര്യം എന്നത്. വിശ്വാസങ്ങള്‍ നിങ്ങളുടെ ചിന്തകളില്‍ മനുഷ്യ യുക്തിക്ക് പ്രതികൂലം എങ്കില്‍ അവ നിങ്ങളുടെ ബോധത്തെ ശരിയായ ദിശയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് തടയുന്നു എന്നതാണ് അതിന്റെ ഗൗരവം. നിഷ്‌ക്രിയമായ ഒന്നിനെ തലയില്‍ കൊണ്ടുനടക്കുമ്പോള്‍ കാഴ്ചകള്‍ പോലും ഭിന്നമാകും. ഈ കാഴ്ചകളെ സുവ്യക്തമാക്കുക എന്നതാണ് തൗഹീദ് ചെയ്യുന്നത്. അല്ലെങ്കില്‍ യാഥാര്‍ഥ്യം എന്ത് എന്നത് മനസ്സിലാക്കാന്‍ കഴിയാത്തത്ര അന്യമാകും.

യാഥാര്‍ഥ്യങ്ങളെ ചുരുളഴിക്കുന്നത് തൗഹീദ് തന്നെയാണ്. 'നിങ്ങള്‍ എന്തുകൊണ്ടാണ് യാഥാര്‍ഥ്യം ഗ്രഹിക്കാത്തത്' എന്നാണ് ഖുര്‍ആന്റെ ചോദ്യം. ഈ ചോദ്യം നാം ആവര്‍ത്തിച്ചു സ്വയം ചോദിക്കേണ്ടതുണ്ട്. മനുഷ്യ സമൂഹം വെച്ച് പുലര്‍ത്തുന്ന കേവല വിശ്വാസത്തെയാണ് തൗഹീദ് ചോദ്യം ചെയ്യുന്നത്. അല്ലെങ്കില്‍ അങ്ങനെയൊന്നിന്റെ അനിവാര്യത മനുഷ്യ സമൂഹത്തില്‍ അവതരിപ്പിക്കപ്പെടേണ്ടതില്ല. അനേകായിരം പ്രവാചകന്മാരെ സമൂഹ മധ്യത്തില്‍  ഓരോ കാലഘട്ടത്തിന്റെ  മലീമസമായ രാഷ്ട്രീയ ഭൂമികയില്‍ ഉയര്‍ത്തേണ്ടതില്ല.

രാഷ്ട്രീയങ്ങള്‍ നിലനില്‍ക്കുന്നത് എങ്ങനെയെന്ന് സ്വതന്ത്രമായി നോക്കുക. പവിത്രമെന്നു വിശ്വസിക്കുന്ന ഒരു 'മൃഗ'ത്തെ ഭക്ഷണ വസ്തുവായി ഉപയോഗിക്കുന്നതില്‍ നിന്ന് തടയുന്ന ആധുനിക ലോകത്താണ് നമ്മള്‍. വിദ്യാ സമ്പന്നനായ നിങ്ങള്‍ ഇനി ആ 'മൃഗ'ത്തെക്കുറിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിച്ചു കൊള്ളുക... ചിന്തകളെ ചങ്ങലക്കിടാന്‍ എത്ര എളുപ്പമാണ്! മനുഷ്യ സമൂഹത്തെ ചങ്ങലക്കിടുന്ന അനേകം പ്രതിസന്ധികള്‍ ഓരോ കാലഘട്ടത്തിലെ അധികാര കേന്ദ്രങ്ങളും പുരോഹിത വൃന്ദങ്ങളും സംവിധാനം ചെയ്യുന്നത് ഈ ചിന്താ സ്വാതന്ത്ര്യത്തെ വഴി തിരിച്ചു വിട്ടുകൊണ്ടാണ്. പ്രശ്‌നങ്ങളും പ്രതിസന്ധികളും സൃഷ്ടിച്ചു നിലനിര്‍ത്തുന്ന ഒരു സാമൂഹിക സാഹചര്യം രോഗാതുരമായ സമൂഹത്തെ നിര്‍മിക്കുന്നു. ഊര്‍ജസ്വലമാകേണ്ട ചിന്തകള്‍ യുവത്വത്തിലേ ദാരിദ്ര്യമാകുന്നു.  ആരാധനാലയങ്ങള്‍ വ്യാപാര സാധ്യതകളുടെ പുതിയ ഉറവിടങ്ങളായി രൂപാന്തരം  പ്രാപിക്കുന്നു. ഇനി തങ്ങള്‍ നേരിടുന്ന പ്രതിസന്ധികളും പ്രശ്‌നങ്ങളും പരിഹരിക്കേണ്ടത് ഭരണകൂടമല്ല,  ആരാധിക്കപ്പെടുന്ന ദൈവമെന്ന് പഠിപ്പിക്കപ്പെടുന്നു.

ഒരു സമൂഹത്തെ ചങ്ങലക്കിടാന്‍ ഒരു പശുക്കുട്ടിയുടെ പ്രതിമ മാത്രം മതിയെന്ന് 'സാമിരി'യിലൂടെ അത്തരം ഒരു രാഷ്ട്രീയ നിര്‍മിതിയുടെ ഭാഗമായിട്ടാണ് ഖുര്‍ആന്‍ വരച്ചിട്ടത്. സമൂഹത്തിന്റെ രാഷ്ട്രീയ ബോധത്തെ തടഞ്ഞു നിര്‍ത്തിയ ആസറിന്റെ ബിംബങ്ങളെ ഖുര്‍ആന്‍ വിവസ്ത്രമാക്കിയത് എങ്ങനെയെന്ന് നാം കണ്ടു. അതുകൊണ്ട് തന്നെയായിരിക്കണം ചങ്ങലക്കെട്ടുകളില്‍ പെട്ട് പോകുന്നതിനെതിരെ ഖുര്‍ആന്‍ ജാഗ്രതമാകുന്നത്. ചിന്തകള്‍ സ്വതന്ത്രമാകാത്ത വിധം വരിഞ്ഞുകെട്ടിയിരിക്കുന്ന സമൂഹത്തെ ചങ്ങലകെട്ടുകളില്‍  നിന്ന് മോചിപ്പിക്കാനാണ് പ്രവാചക നിയോഗങ്ങള്‍ എന്ന് അവരുടെ ഇടപെടലുകളിലൂടെ ഖുര്‍ആന്‍ ശബ്ദിക്കുന്നത്  കാണുക.

അന്ധകാരം എന്നത് വെളിച്ചം ഇല്ലാതാവുക എന്നത് മാത്രമല്ല, മറക്കപ്പെടുക, അല്ലെങ്കില്‍ നിഷേധിക്കുക എന്നതു കൂടിയാണ്. വെളിച്ചത്തിലേക്കു നോക്കിയാല്‍ എല്ലാം പ്രത്യക്ഷമാകും. മങ്ങിയ വെളിച്ചത്തില്‍ ദൃശ്യമാകുന്നത് വ്യക്തമല്ലാത്ത കാഴ്ചകള്‍. സത്യത്തില്‍ തൗഹീദ് വെളിച്ചമാണ്. എല്ലാം ദൃശ്യമാക്കുന്ന വെളിച്ചം. ചരിത്രത്തിലേക്ക് നോക്കുക. എങ്ങനെയാണ് ഇബ്‌നു സീനമാര്‍ ഉണ്ടായതെന്ന്. ഇരുണ്ട യുഗത്തില്‍ നിന്ന് അറിവിന്റെ വെളിച്ചത്തിലേക്കു വഴിനടന്നതെന്ന്. അനേകം ശാസ്ത്രജ്ഞര്‍ക്ക് ഉരുവം കൊടുത്തത് ഈ പ്രഭാവം തന്നെയായിരുന്നു.

ഇന്ന് തൗഹീദ് ചലനാത്മകത നഷ്ടപ്പെട്ട വെറും ഒരു പൗരോഹിത്യ നിര്‍വചനമായി ഒതുങ്ങിയിരിക്കുന്നു. പ്രത്യക്ഷത്തില്‍ നമ്മള്‍ വിദ്യാസമ്പന്നര്‍ എന്ന് സ്വയം സാക്ഷ്യപ്പെടുത്തും. നേടിയ അറിവിനെ ഉന്നതമെന്നും വിലയിരുത്തും. യഥാര്‍ഥത്തില്‍ ബാഹ്യമായ അറിവിന്റെ പുറം തോടുകള്‍ അണിഞ്ഞാണ് നമ്മള്‍ നടക്കുന്നത്. ഒരു സത്യത്തെ വ്യക്തതയോടെ അവതരിപ്പിച്ചാല്‍ പോലും അതംഗീകരിക്കാന്‍ കഴിയാത്ത 'മാനസികവളര്‍ച്ച' ഈ സമൂഹത്തില്‍ പ്രകടമാണ്. എത്രമാത്രം വൈരുധ്യമാണത്!

തങ്ങള്‍ വെളിച്ചം മറക്കപ്പെട്ട ഒരു മങ്ങിയ പ്രകാശത്തിലാണ് എന്ന അജ്ഞത തിരിച്ചറിയണമെങ്കില്‍ തൗഹീദ് എന്തെന്ന് വായിക്കേണ്ടതുണ്ട്. അതായത്, ആള്‍ദൈവ-ആത്മീയ കള്‍ട്ടുകള്‍ക്ക് കീഴിലുള്ള വിജ്ഞാന കേന്ദ്രങ്ങളില്‍ നിന്ന് ഡെലിവറി ചെയ്യപ്പെടുന്നവര്‍ അത്തരമൊരു വിധേയത്വത്തെ തങ്ങളുടെ ബോധ മണ്ഡലത്തില്‍ സൂക്ഷിക്കുന്നു. അവരുടെ ഉള്‍ക്കാഴ്ച്ചകള്‍ക്ക് അതോടെ മൂടുപടം വീഴുന്നു. ചിന്തകള്‍ക്ക് അതിര്‍ത്തി നിര്‍ണയിക്കപ്പെടുന്നു. തങ്ങളുടെ അജണ്ടകള്‍ക്ക് നിലനില്‍ക്കാനുള്ള 'ഉപഭോക്തൃ ഇടങ്ങളെ' സൃഷ്ടിക്കുക എന്നതിനപ്പുറം സൃഷ്ടാവിന്റെ തൗഹീദ് എന്ന സ്വാതന്ത്ര്യത്തിലേക്ക് അവ പ്രവേശിക്കുന്നതിനെ തടയുക കൂടിയാണ് ഇത് ചെയ്യുന്നത്.

ആകാശ മണ്ഡലങ്ങളെയും അവക്കിടയിലുള്ള സര്‍വതിനെയും സൃഷ്ടിച്ചിട്ടുള്ളത് വ്യക്തമായ അറിവോടും ഉദ്ദേശ്യത്തോടും കൂടിയാണ്. അവയിലേക്കു പ്രവേശിക്കണമെങ്കില്‍ പൗരോഹിത്യ നിര്‍വചനങ്ങളുടെ പുറം തോടുകളില്‍ നിന്ന് സ്വാതന്ത്ര്യം പ്രാപിക്കേണ്ടതുണ്ട്. മനുഷ്യ ബോധത്തോട് സംവദിക്കാന്‍ തൗഹീദ്, അതൊന്നിനു മാത്രമേ കഴിയൂ എന്ന തിരിച്ചറിവും. അതിനനുസരിച്ചുള്ള അന്വേഷണവും ആണ് നമുക്ക് വേണ്ടത്.

സ്രഷ്ടാവ് മനുഷ്യനെ, മനുഷ്യ ചിന്തയെ  സ്വതന്ത്രമാക്കി ആകാശ ലോകങ്ങളിലേക്ക് ദൈവാസ്തിക്യത്തിനു നേരെ വിരല്‍ ചൂണ്ടിയത് എത്ര മനോഹരമായിട്ടാണ്! തൗഹീദ് കേവല മന്ത്രതന്ത്ര പ്രാര്‍ഥന വൃത്തത്തില്‍ ഒതുങ്ങുന്ന ഒരു അരാഷ്ട്രീയതയല്ല, അത് പ്രതികൂല സാഹചര്യങ്ങളെ തിരിച്ചറിഞ്ഞു മുന്നേറാന്‍ കഴിവുറ്റതാക്കുന്ന ഊര്‍ജവും ഓരോ കാലഘട്ടത്തിലെ  മനുഷ്യ സമൂഹത്തിന്റെ മുന്നോട്ടുള്ള ചാലക ശക്തിയുമാണ്.

''ആകാശ ഭൂമികളുടെ സംവിധാനത്തെക്കുറിച്ച് ഇക്കൂട്ടര്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലേ?'' (വിശുദ്ധ ഖുര്‍ആന്‍ 7:185).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 22/ അല്‍ഹജ്ജ്/ 1,2
എ.വൈ.ആര്‍