Prabodhanm Weekly

Pages

Search

2019 ജൂലൈ 19

3110

1440 ദുല്‍ഖഅദ് 15

സൈറ വാസിം വിവാദം സമകാലിക ഇന്ത്യയെക്കുറിച്ച് വെളിപ്പെടുത്തുന്നത്

ഹഫ്‌സ കന്‍ജ്‌വാല്‍

കശ്മീരി ബോളിവുഡ് നടി സൈറ വാസിം സിനിമാ വ്യവസായവുമായുള്ള ബന്ധം വിഛേദിച്ചത് വലിയ ബഹളം സൃഷ്ടിച്ചിരിക്കുകയാണ്. അഞ്ചു വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ ബോളിവുഡിന്റെ കലവറയില്ലാത്ത പിന്തുണയും സ്‌നേഹവും അംഗീകാരവും ലഭിച്ചിരുന്നെങ്കിലും, അത് തിന്മയിലേക്ക് നയിക്കുകയും മതവുമായുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയും ഈമാനില്‍ വലിയ നഷ്ടം വരുത്തുകയും ചെയ്തിരിക്കുന്നുവെന്ന് തന്റെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിക്കൊണ്ടാണ് സൈറ പിന്‍വാങ്ങല്‍ പ്രഖ്യാപിച്ചത്.  തന്റെ സിനിമാ അനുഭവങ്ങള്‍ എന്തായിരുന്നുവെന്ന് വ്യക്തമാക്കുന്നില്ലെങ്കിലും ജന്മദൗത്യത്തെക്കുറിച്ചും ഐഹിക സുഖാസ്വാദനം നിരാകരിക്കുന്നതിനെക്കുറിച്ചുമുള്ള ഖുര്‍ആനിക സൂക്തങ്ങളും ഇസ്‌ലാമികാധ്യാപനങ്ങളും അവര്‍ കുറിച്ചിടുന്നുണ്ട്. 
ലോകമെമ്പാടും വലിയ തരംഗം സൃഷ്ടിച്ച 'ദംഗല്‍' എന്ന സിനിമയില്‍ ബാലികാ ഗുസ്തിക്കാരിയുടെ വേഷം ചെയ്താണ് സൈറ സിനിമാ പ്രേമികളുടെ ഇഷ്ടതാരമായി മാറിയത്. സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍, ഒക്‌ടോബറില്‍ പുറത്തിറങ്ങാനിരിക്കുന്ന ദ സ്‌കൈ ഈസ് പിങ്ക് എന്നീ സിനിമകളിലും മുഖ്യ റോളുകളില്‍ പ്രത്യക്ഷപ്പെടുന്നു് സൈറ. 
കരിയറിന്റെ തുടക്കം മുതല്‍ തന്നെ സൈറക്ക് കടുത്ത എതിര്‍പ്പുകള്‍ നേരിട്ടിരുന്നു. മതപരമായ കാരണങ്ങളാലാണ് ചിലര്‍ അഭിനയത്തെ നിരുത്സാഹപ്പെടുത്തിയതെങ്കില്‍ ഇന്ത്യയുടെ ദേശീയതയുമായി ചേര്‍ന്ന് നില്‍ക്കുന്ന ഒരു വ്യവസായമെന്ന നിലക്ക് ബോളിവുഡില്‍ അഭിനയിക്കുക വഴി ഇന്ത്യന്‍ ഭരണത്തിനൊപ്പം നില്‍ക്കുന്നു എന്ന പരാതിയായിരുന്നു കശ്മീരിലെ മറ്റു ചിലര്‍ക്ക്. എന്നാല്‍ ബോളിവുഡ് സെലിബ്രിറ്റികളുടെ ശക്തമായ പിന്തുണ അവള്‍ക്ക് കരുത്തായി. അങ്ങനെ ഇന്ത്യന്‍ റിപ്പബ്ലിക്കുമായി സഹകരിക്കുന്ന യുവതയുടെ പ്രതീകമായി സൈറ മാറി. 
അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ മേഖല വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു ശേഷം ബോളിവുഡിലും വാര്‍ത്താ മാധ്യമങ്ങളിലും കടുത്ത പ്രതികരണങ്ങളാണ് പ്രത്യക്ഷപ്പെട്ടത്. പ്രശസ്തിയുടെയും സമ്പത്തിന്റെയും ജീവിത വഴിയില്‍ നിന്ന് മാറി നില്‍ക്കാനുള്ള അവളുടെ തീരുമാനത്തെ അഭിനന്ദിച്ച് കൊണ്ട് കശ്മീരീ മുസ്‌ലിംകളില്‍ പലരും രംഗത്ത് വന്നു. അതേ സമയം സൈദ്ധാന്തിക തലങ്ങളില്‍ പ്രശസ്തരായ പല വ്യക്തിത്വങ്ങളും അവളുടെ തീരുമാനത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയാണ് ചെയ്തത്. സൈറ ഈ തീരുമാനമെടുത്തതും അത് പ്രഖ്യാപിച്ചതും എത്ര മാത്രം തീവ്രമായ അനുഭവങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോയിട്ടാണെന്ന് നമുക്ക് ഒരിക്കലും സങ്കല്‍പിക്കാന്‍ പോലുമാവില്ല. ഭാവിയില്‍ ഒരു പക്ഷേ അവള്‍ മനസ്സ് മാറ്റുകയും ചെയ്‌തേക്കാം. 
ഈ സംഭവത്തില്‍ ഞാന്‍ പ്രധാനമായും ശ്രദ്ധിച്ചത് ഹിന്ദുത്വ ദേശീയവാദികളുടെയും ലിബറല്‍ ഫെമിനിസ്റ്റുകളുടെയും കടുത്ത എതിര്‍പ്പായിരുന്നു. ബോളിവുഡില്‍ നിന്ന് പിന്‍വാങ്ങുന്നതായിരുന്നില്ല അവരുടെ പ്രശ്‌നം. ഇസ്‌ലാമിക കാരണങ്ങള്‍ മുന്‍ നിര്‍ത്തി അങ്ങനെ ചെയ്തു എന്നതായിരുന്നു അവരെ ചൊടിപ്പിച്ചത്. ഇന്ത്യയില്‍ ന്യൂനപക്ഷം അവരുടെ വിശ്വാസം പൊതു രംഗത്ത് പ്രദര്‍ശിപ്പിക്കരുതെന്നാണ് ഇവരുടെ പക്ഷം. എന്നാല്‍ ഹിന്ദു വിശ്വാസ ചിഹ്നങ്ങള്‍ നടീ നടന്മാര്‍ കൊണ്ടു നടക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഇത്തരക്കാര്‍ കരുതുന്നു.  
സൈറ ഈ തീരുമാനമെടുത്തത് മതമൗലികവാദികളുടെ കടുത്ത സമ്മര്‍ദത്തിന് വഴങ്ങിയാണെന്നും അല്ലെങ്കില്‍ തീവ്രവാദികളില്‍ നിന്ന് കടുത്ത ഭീഷണിയുണ്ടാവുമെന്ന് അവര്‍ പേടിച്ചിരിക്കാമെന്നുമാണ് തീവ്ര വലതുപക്ഷക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. അതേ സമയം താര പരിവേഷമുള്ള ഒരു ജീവിതത്തില്‍ നിന്ന് സാധാരണ ജീവിതത്തിലേക്ക് മാറാനുള്ള തീരുമാനമാണ് ഫെമിനിസ്റ്റുകള്‍ക്ക് ഉള്‍കൊള്ളാനാവാത്തത്. അതിനാല്‍ ഈ തീരുമാനം സൈറയില്‍ നിന്നുണ്ടായതല്ലെന്ന് അവര്‍ വാദിക്കുന്നു. 
ഉദാഹരണത്തിന് ബോളിവുഡ് നടിയായ റവീണ ടാണ്ടണ്‍, സൈറയുടെ കാഴ്ചപ്പാടുകളെ 'പിന്നോട്ടടി' എന്നാണ് വിശേഷിപ്പിക്കുന്നത്. സ്വയം പ്രഖ്യാപിത ഫെമിനിസ്റ്റായ ബര്‍ക്ക ദത്ത് പറയുന്നത് സൈറയുടെ തീരുമാനം തീവ്ര മതമൗലികവാദികളുടെ കടുത്ത സമ്മര്‍ദം മൂലമാണെന്നാണ്. ഈ പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാവുന്നത് തീരുമാനമെടുക്കുന്നത് സ്ത്രീകളാണെങ്കില്‍ അത് തീര്‍ത്തും മറ്റൊരു കണ്ണുകൊണ്ടാണ് വിലയിരുത്തപ്പെടുക എന്നതാണ്. 
വാഷിംഗ്ടണ്‍ പോസ്റ്റ് ഇന്ത്യയുടെ മുന്‍ പ്രതിനിധി രമാ ലക്ഷ്മി ഇങ്ങനെ എഴുതി: ''നമുക്ക് ആധുനിക നിയമസംഹിതയുണ്ടായിരിക്കെ ധാര്‍മികതയെ നിര്‍വചിക്കാന്‍ എന്തിനാണ് പുരാതന മതഗ്രന്ഥങ്ങളെ ആശ്രയിക്കുന്നത്?''
ചോയ്‌സ് / തെരഞ്ഞെടുപ്പ് എന്നത് ഒരു സങ്കീര്‍ണമായ വാക്കാണ്, വിശിഷ്യാ മുസ്‌ലിം സ്ത്രീയുടെ കാര്യത്തിലെത്തുമ്പോള്‍. 'ദ പൊളിറ്റിക്‌സ് ഓഫ് പയറ്റി' എന്ന തന്റെ ഗ്രന്ഥത്തില്‍ പ്രമുഖ നരവംശ ശാസ്ത്രജ്ഞ സബാ മഹ്മൂദ് നടത്തുന്ന നിരീക്ഷണം ഇവ്വിഷകമായി ശ്രദ്ധേയമാണ്. മുസ്‌ലിം സ്ത്രീയുടെ ചോയ്‌സ് ലിബറല്‍ തലങ്ങളിലാകുമ്പോള്‍ മാത്രമാണ് ആഘോഷിക്കപ്പെടുന്നത്. അതേസമയം അവള്‍ മതാദര്‍ശത്തിലേക്ക് ചേര്‍ന്നുനിന്നാല്‍ ആ പരിഗണന തെല്ലും ലഭിക്കില്ല.
മുസ്‌ലിം സ്ത്രീയുടെ ചോയ്‌സില്‍ ലിബറലുകള്‍ കാണുന്ന യാതൊരു പ്രശ്‌നവും, സ്ത്രീ എങ്ങനെ കാഴ്ചക്കാര്‍ക്ക് അനുസൃതമായി തന്റെ ശരീരം പ്രദര്‍ശിപ്പിക്കണമെന്നും അഭിനയിക്കണമെന്നും ശാഠ്യം പിടിക്കുന്ന സിനിമാ വ്യവസായത്തെക്കുറിച്ച് അവര്‍ക്ക് ഇല്ലേയില്ല. എന്നല്ല, ഈ മേഖല സ്ത്രീയുടെ ഏറ്റവും മികച്ച ചോയ്‌സായാണ് പരിഗണിക്കപ്പെടുക. അതേ സമയം മതേതര ലിബറല്‍ ആധുനികതയെ നിര്‍വചിക്കുന്ന ഈ ഇന്‍ഡസ്ട്രിയില്‍ നിന്ന് പുറത്ത് പോകുന്നവര്‍ക്ക് നേരത്തെയുള്ള ചോയ്‌സ് വകവെച്ച് നല്‍കപ്പെടുന്നുമില്ല. ബോളിവുഡ് ഒരിക്കലും വാഴ്ത്തപ്പെടേണ്ട ഒരു വ്യവസായമല്ല. മറിച്ച് സ്വജനപക്ഷപാതവും ലൈംഗികാതിക്രമങ്ങളും മയക്കു മരുന്നും മദ്യവും അരങ്ങ് തകര്‍ക്കുന്ന ഒരിടമാണ്. യുദ്ധോത്സുകതയും (പുല്‍വാമ ആക്രമണ ശേഷം കണ്ടത് പോലെ) അപകീര്‍ത്തിപ്പെടുത്തലുകളും ഭൗതികപ്രമത്തതയും അതില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. 
ബോളിവുഡിലെ സ്ത്രീ പങ്കാളിത്തത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, സ്ത്രീ ശാക്തീകരണമെന്നൊന്നും അതേക്കുറിച്ച് പറയാനാവില്ല. നടികള്‍ ഏറെയും 'ഐറ്റം നമ്പര്‍' എന്ന പേരില്‍ ആഘോഷിക്കപ്പെടുന്നു, ആളുകള്‍ പ്രതീക്ഷിക്കുന്ന ശരീര പ്രദര്‍ശനത്തിന് നിര്‍ബന്ധിക്കപ്പെടുന്നു. താരപൊലിമ നിലനിര്‍ത്തുന്നതിന് ശരീരം മെലിയാന്‍ പ്രേരിപ്പിക്കപ്പെടുന്നു. കല്ല്യാണം കഴിയുന്നതോടെ ലീഡ് റോളുകള്‍ നഷ്ടപ്പെടുകയും ചെയ്യുന്നു. ദീപീകാ പദുകോണും സൈറ തന്നെയും 2018-ല്‍ തങ്ങളനുഭവിക്കുന്ന ഉത്കണ്ഠയും മനോവിഷമവും പുറത്ത് പറഞ്ഞ് രംഗത്തെത്തിയിരുന്നു. 
ബോളിവുഡിനെക്കുറിച്ച് നടന്ന ഒരു സര്‍വേ പ്രകാരം സ്ത്രീകള്‍ ലിംഗ വിവേചനം നേരിടുന്നുവെന്ന് വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. ചില വാര്‍പ്പ് മാതൃകകളിലാണ് അവരുടെ റോളുകള്‍.  അവര്‍ക്കെതിരെ ലൈംഗികാതിക്രമവും പരിഹാസവും നിരന്തരം നടക്കുന്നു. 
ഇതെല്ലാം മുന്‍നിര്‍ത്തി ചില ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടിവരുന്നു. എന്തുകൊണ്ടാണ് സൈറയുടെ 
േപാരാട്ടങ്ങള്‍ അംഗീകരിക്കാന്‍ ജനങ്ങള്‍ക്കിത്ര പ്രയാസം? ഇന്‍ഡസ്ട്രി വിടാനുള്ള തീരുമാനത്തെ പിന്തിരിപ്പനെന്ന് വിശേഷിപ്പിക്കുമ്പോള്‍, സ്ത്രീകളെ ഉപഭോഗ വസ്തുവായി കാണുന്ന അതേ ഇന്‍ഡസ്ട്രിക്കെതിരെ അത്തരം എതിര്‍പ്പുകള്‍ ഉയരാത്തത് എന്തുകൊണ്ടാണ്? 18 വയസ്സുള്ള ഒരു മുസ്‌ലിം നടിയുടെ ചോയ്‌സിനെതിരെ മാത്രം എതിര്‍പ്പുകളുയരുന്നതും നിരവധി പേര്‍ ആള്‍കൂട്ടാക്രമണത്തിന് വിധേയമായിക്കൊണ്ടിരുന്നിട്ടും നരേന്ദ്ര മോദി സര്‍ക്കാരിനെ പിന്തുണക്കുന്ന നടിമാരുടെ ചോയ്‌സിനെതിരെ എതിര്‍പ്പുകളുയരാത്തതും എന്തുകൊണ്ടാണ്? ഇന്ത്യന്‍ പൊതുജനം ഈ വിധം റാഡിക്കലൈസ് ചെയ്യപ്പെടുന്നതിനെതിരെ ശബ്ദമുയരാത്തത് എന്തുകൊണ്ടാണ്?
നടിമാര്‍ ബോളിവുഡ് ഇന്‍ഡസ്ട്രി വിടുന്നത് ഇതാദ്യമായൊന്നുമല്ല. മുമ്പ് തനുശ്രീ ദത്ത ബോളിവുഡില്‍ നിന്ന് താനനുഭിച്ച ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞപ്പോള്‍ അത് ധീരതായി പ്രശംസിക്കപ്പെട്ടു. സൈറയെ പിന്തുണക്കാന്‍ ആദ്യമായി മുന്നോട്ട് വന്നവരിലൊരാളാണ് തനുശ്രീ ദത്ത. 
അതേസമയം ഇത്തരമൊരു സമീപനമായിരുന്നില്ല ഹിന്ദു പാരമ്പര്യവുമായി ഏറെ ചേര്‍ന്ന് നില്‍ക്കുന്ന യോഗയോട് ഫിലിം ഇന്‍ഡസ്ട്രി പ്രകടിപ്പിച്ചിരുന്നത്. ജൂണ്‍ 21-ന്റെ അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് നിരവധി നടീ നടന്മാരാണ് തങ്ങളുടെ യോഗാ പ്രാക്ടീസുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്. ഐഹിക കെട്ടുപാടുകളില്‍ മുക്തമായി  ആത്മീയ പുരോഗതി കൈവരിക്കുകയാണ് യോഗയുടെ ലക്ഷ്യം. ഏതാണ്ട് അതേ കാര്യമാണ് സൈറയും സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചത്, സൈറ ആത്മീയതയെ ഇസ്‌ലാമിക വീക്ഷണത്തിലൂടെ സമീപിച്ചു എന്നു മാത്രം. സൈറ നേരിട്ട അനുഭവം പഠിപ്പിക്കുന്നത്, ഇസ്‌ലാമും മുസ്‌ലിമും ചേര്‍ന്ന് നില്‍ക്കുന്ന ആത്മീയ വികാസങ്ങള്‍ക്കൊന്നും കൈയടി ലഭിക്കില്ല എന്നു തന്നെയാണ്. 

(ലഫായെറ്റ് കോളേജിലെ ദക്ഷിണേഷ്യന്‍ ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് പ്രഫസറാണ് ഹഫ്‌സ കന്‍ജ വാള്‍. അല്‍ജസീറ ലേഖനത്തിന്റെ വിവര്‍ത്തനം). 
വിവ: റാശിദ് ഹുദവി, ഓത്തുപുരക്കല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (26-30)
ടി.കെ ഉബൈദ്‌