Prabodhanm Weekly

Pages

Search

2013 ഓഗസ്റ്റ്‌ 30

സാമൂഹ്യ പുസ്തകം ചിതലരിക്കുമ്പോള്‍

പ്രതികരണം / എന്‍.പി മുനീര്‍

സ്‌കൂള്‍ പഠനകാലത്ത് ചൊല്ലുന്ന 'ഭാരതം എന്റെ നാടാണ്' എന്നു തുടങ്ങുന്ന പ്രതിജ്ഞ അവസാനിക്കുന്നത് ഈ വരികളിലൂടെയാണ്. ''എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്‌നിക്കും.'' വിദ്യാഭ്യാസത്തിന്റെ സമഗ്ര ലക്ഷ്യം സാമൂഹിക പുരോഗതിയാണെന്നും പറയപ്പെടുന്നു. എന്നാല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഉദ്യോഗം നേടിയ ശേഷം സാമൂഹിക സേവനത്തിന്റെ പാത സ്വീകരിക്കുന്നവര്‍ എത്രത്തോളമുണ്ട്?
സാമ്പത്തികമായി ഉന്നതങ്ങളിലെത്തിക്കഴിഞ്ഞാല്‍ പിന്നെ ആഡംബര ജീവിതം നയിക്കാനാണ് ബഹു ഭൂരിപക്ഷവും താല്‍പ്പര്യപ്പെടുന്നത്. ടെക്‌നോളജി മുന്നറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് സുഖലോലുപതയില്‍ ആടിയുല്ലസിക്കാനായി ദിനം തോറും പലതരം പ്രോഡക്ടുകള്‍ വിപണിയില്‍ നിറഞ്ഞുകൊണ്ടിരിക്കുന്ന വേളയില്‍ മറ്റു കാര്യങ്ങള്‍ക്ക് തങ്ങളുടെ വേതനം മാറ്റിവെക്കാന്‍ അത്തരക്കാര്‍ ഇഷ്ടപ്പെടുന്നില്ല. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവരെ മുന്‍നിരയിലെത്തിക്കാന്‍ ഉപദേശം നല്‍കുകയോ ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യുന്നവര്‍ ഇന്നു വിരളമാണ്.
അടുത്തിടെ ബാലപീഡനങ്ങളെക്കുറിച്ചുള്ള ഒരു ചാനല്‍ ചര്‍ച്ചയില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി പറയുകയുണ്ടായി: ''ഇന്നു സ്വന്തം കാര്യം നോക്കാന്‍ മാത്രമേ കുട്ടികള്‍ ശ്രദ്ധിക്കുന്നുള്ളൂ. വീടുകളില്‍ നിന്നും ആ രീതിയിലുള്ള ഉപദേശമാണ് അവര്‍ക്ക് കിട്ടുന്നത്. സഹപാഠികളുടെ പ്രശ്‌നങ്ങളിലും പ്രയാസങ്ങളിലും ഇടപെടാന്‍പോലും മടി കാണിക്കുകയാണ്.'' ഈ തരത്തില്‍ സങ്കുചിതമായി വളര്‍ത്തപ്പെടുന്ന കുട്ടികള്‍ അവരുടെ 'ഒന്നാം' സ്ഥാനങ്ങളില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ അവര്‍ തന്നെ സൃഷ്ടിക്കുന്ന സ്വാര്‍ഥതയുടെ മറ്റൊരു ലോകത്തിലൂടെയായിരിക്കില്ലേ അവരുടെ യാത്ര? അണുകുടുംബങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് വൃദ്ധ സദനങ്ങളിലേക്കും തെരുവുകളിലേക്കുമൊക്കെ മാതാപിതാക്കള്‍ വലിച്ചെറിയപ്പെടുന്നതിന് പ്രത്യേകം കാരണങ്ങള്‍ തിരക്കേണ്ടതില്ല.
വൃദ്ധനായ പിതാവിനെ, അതും ഓര്‍മക്കുറവും കേള്‍വിക്കുറവും മൂലം ശാരീരികമായി അവശനായ ഒരു മനുഷ്യനെ വിമാനത്താവളത്തില്‍ ഉപേക്ഷിച്ച മക്കളെക്കുറിച്ചൊരു വാര്‍ത്ത പത്രത്തില്‍ വരികയുണ്ടായി. ''ഈ വൃദ്ധനെ ആരെങ്കിലും ബസ് കയറ്റി താഴെ കാണുന്ന അഡ്രസ്സിലേക്കെത്തിക്കുക. വണ്ടിക്കൂലി ഇതിലുണ്ട്'' എന്നൊരു കുറിപ്പ് മകളുടെ വക ബാഗിലുണ്ടായിരുന്നു. പോലീസ് അതിലുള്ള അഡ്രസ്സുമായി ബന്ധപ്പെട്ടപ്പോള്‍ 'മക്കള്‍ക്കില്ലാത്ത സ്‌നേഹം തങ്ങള്‍ക്കില്ലെന്നും വൃദ്ധന്റെ സംരക്ഷണം ഏറ്റെടുക്കില്ലെ'ന്നുമാണ് മറുപടി ലഭിച്ചത്. അതോടെ പോലീസ് അയാളെ ശരണാലയത്തിലേക്കയക്കുകയാണുണ്ടായത്. സ്വന്തം മാതാപിതാക്കളെപ്പോലും സംരക്ഷിക്കാന്‍ വിസമ്മതിക്കുന്ന മക്കളുള്ള ഈ ലോകത്ത് സമൂഹത്തെക്കുറിച്ച് ചിന്തിക്കാന്‍ പറയുന്നത് തന്നെ വലിയ അപരാധമാകും!
ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിച്ചുകൊണ്ടിരിക്കുന്നവര്‍ ദാരിദ്ര്യവും രോഗങ്ങളും മൂലം കഷ്ടതയനുഭവിക്കുന്ന മറ്റൊരു വിഭാഗവും ഈ സമൂഹത്തില്‍ തന്നെ ജീവിക്കുന്നുണ്ടെന്ന് മറന്നുകൂടാത്തതാണ്. സ്വത്ത് സമ്പാദനം മാത്രം ലക്ഷ്യമാക്കുന്നവര്‍ ധാര്‍മികതയേക്കാള്‍ പ്രഫഷണലിസത്തിനു മുന്‍തൂക്കം കൊടുക്കുമ്പോള്‍ സമൂഹം മൂല്യച്യുതികളിലേക്കാണ്ടു പോവുകയാണ്.
ഒരു വിവാഹചടങ്ങിനിടെ, വിദേശങ്ങളില്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന കുറച്ച് ചെറുപ്പക്കാരുടെ കൂടെ യാത്ര ചെയ്യുകയുണ്ടായി. അവരുടെ കാര്യമായ സംസാര വിഷയം, കിട്ടുന്ന ശമ്പളത്തിന്റെ വലുപ്പവും ലക്ഷങ്ങള്‍ പൊട്ടിച്ചുകൊണ്ട് നടത്തിയ ഷോപ്പിംഗുകളും മാര്‍ക്കറ്റില്‍ ലഭ്യമായ വിലപിടിപ്പുള്ള കാറുകളും പണിയാന്‍ പോകുന്ന ആഡംബര ഭവനവുമൊക്കെയായിരുന്നു. അതിന്റെ കൂടെ സ്വന്തം നാടിനെയോര്‍ത്തുള്ള വേവലാതിയും! 'വികസനമില്ലാത്ത' ഈ നാട്ടില്‍ എങ്ങനെ ജീവിക്കും! സുഖമായി യാത്ര ചെയ്യാന്‍ കഴിയാത്തവിധം വീതി കുറഞ്ഞ, പൊട്ടിപ്പൊളിഞ്ഞ റോഡിനെയോര്‍ത്തുള്ള ദുഃഖം! അതിനിടക്ക് ഒരാളുടെ വക കമന്റ്: ''കുറച്ചു ദരിദ്രവാസികളുണ്ട്. കിടപ്പാടവും കെട്ടിപ്പിടിച്ച് പാതയോരത്ത് നിന്ന് മാറാന്‍ കൂട്ടാക്കാത്തവര്‍. ഒരു ബുള്‍ഡോസര്‍ കൊണ്ട് വന്ന് ഇടിച്ചു നിരത്തി നിര്‍ബന്ധമായി ഇവരെയൊക്കെ മാറ്റിപ്പാര്‍പ്പിക്കണം!'' സമ്പന്നരുടെ ആര്‍ഭാടങ്ങള്‍ക്കു വേണ്ടി ദരിദ്രരുടെ നിലനില്‍പ് പോലും ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലമാണല്ലോ നമ്മുടേത്.
നന്മകളാല്‍ സമൃദ്ധമായ നാട്ടിന്‍പുറങ്ങളില്‍നിന്ന് വരുന്നവരിലാണ് കുറെയെങ്കിലും സാമൂഹിക പ്രതിബദ്ധത കാണാന്‍ കഴിയുന്നത്. രണ്ടു വര്‍ഷം മുമ്പ് ഒരവധിക്കാലത്ത് എന്റെ ഗ്രാമത്തിലെത്തിയപ്പോള്‍ അവിടത്തെ കുറച്ച് ചെറുപ്പക്കാര്‍ പിരിവിന് വരികയുണ്ടായി. അതില്‍ സ്‌കൂളിലെ പ്യൂണുണ്ട്, ബാങ്കിലെ ക്ലര്‍ക്കുണ്ട്, ഓട്ടോറിക്ഷക്കാരനുണ്ട്, അധ്യാപകനുണ്ട്, കൂലിപ്പണിക്കാരനുണ്ട്. ഉത്സവങ്ങള്‍ക്കും വിനോദ പരിപാടികള്‍ക്കും മറ്റുമായി പിരിവ് സ്ഥിരമായി ഉള്ളതിനാല്‍ ഞാന്‍ കൂടുതല്‍ ചോദിക്കുകയുണ്ടായില്ല. പിന്നീട് ഒരു വര്‍ഷം കഴിഞ്ഞ് ഒരു ഹോട്ടലില്‍ വെച്ച് അവരെ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ അവിടത്തെ പൊറോട്ടയടിക്കാരനെ ചൂണ്ടി എന്നോട് പറഞ്ഞു: 'നീ തന്ന പിരിവിന്റെ കൂടി ഫലമാണ് ഈ കാണുന്ന മനുഷ്യന്‍! ഒരു വര്‍ഷത്തോളമായി മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു. ഇപ്പോള്‍ തികഞ്ഞ അധ്വാനശീലന്‍.' സൂക്ഷിച്ചു നോക്കിയപ്പോള്‍ ആളെ എനിക്ക് മനസ്സിലായി. ഒരു സമയത്ത് കഞ്ചാവിനും മദ്യത്തിനും അടിപ്പെട്ട് ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞു നടന്നിരുന്നയാള്‍! മോഷണവും പിടിച്ചുപറയുമൊക്കെയായി വീടിനും നാടിനും ഒരുപോലെ അപമാനമായി മാറിയിരുന്ന ആ മനുഷ്യനെയാണവര്‍ മാറ്റിയെടുത്തത്. ഈ സാമൂഹിക സ്‌നേഹികള്‍ ഇതോടെ നിര്‍ത്തുന്നില്ല. സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട്, ദാരിദ്ര്യവും മനോരോഗവുമായി കഷ്ടതയില്‍ കഴിയുന്ന മറ്റൊരു കുടുംബത്തെ വെളിച്ചെത്തിലേക്കെത്തിക്കാനുള്ള യജ്ഞമേറ്റെടുത്ത് യാത്ര തുടരുകയാണ്. പുറംമോടികളോടും പൊങ്ങച്ചങ്ങളോടും പുറംതിരിഞ്ഞു നിന്ന് തങ്ങള്‍ക്ക് കഴിയാവുന്ന സേവനങ്ങള്‍ ചെയ്യാന്‍ ആവേശത്തോടെ ഇറങ്ങുന്ന ഇതുപോലുള്ള പൗരന്മാരാണ് സമൂഹത്തിന്റെ ശക്തി. ഇത്തിരിയുള്ളവര്‍ ഒത്തിരി കാര്യങ്ങള്‍ ചെയ്യുന്നത് കണ്ട് ഒത്തിരിയുള്ളവര്‍ ഇത്തിരിയെങ്കിലും പഠിക്കേണ്ടതുണ്ട്!
'നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കണം' എന്ന് പറയുന്ന ക്രിസ്തു മതത്തിലും സകാത്തും ദാനധര്‍മങ്ങളും നിര്‍ബന്ധമാക്കിയ ഇസ്‌ലാം മതത്തിലും സമസ്ത ജനവിഭാഗങ്ങളുടെ ഉന്നതി ലക്ഷ്യമാക്കിയിട്ടുള്ള ഹിന്ദു സനാതന ധര്‍മത്തിലും സോഷ്യലിസം ഉയര്‍ത്തിപ്പിടിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുമൊക്കെയായി വിശ്വാസം വളര്‍ത്തിയെടുത്തവരായ നമ്മുടെ സമൂഹത്തിലെ വ്യക്തികള്‍ ഉന്നതങ്ങളിലെത്തുമ്പോള്‍ സാമൂഹിക ലക്ഷ്യങ്ങള്‍ മറന്നുപോകാതിരിക്കുക എന്നത് കാലത്തിന്റെ തേട്ടവും പ്രതീക്ഷയുമാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19 / മര്‍യം / 8-11
എ.വൈ.ആര്‍