Prabodhanm Weekly

Pages

Search

2013 ഓഗസ്റ്റ്‌ 09

പരിസ്ഥിതി സംരക്ഷണവും മാധ്യമങ്ങളുടെ ചുമതലയും

കുറിപ്പുകള്‍ / ഇബ്‌റാഹീം ശംനാട്‌

നാം ജീവിക്കുന്ന ചുറ്റുപാട് അനുദിനം ഗുരുതരമായ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണല്ലോ. ഈ പ്രപഞ്ചവും അതിന്റെ താള വ്യവസ്ഥയും എങ്ങനെയായിരിക്കും നമ്മുടെ ഭാവി തലമുറയിലേക്ക് എത്തിച്ചേരുകയെന്ന് നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അത് നമുക്ക് ലഭിച്ചതു പോലെ ജനവാസ യോഗ്യമായിരിക്കുമോ? ജീവിത നിലനില്‍പിന് അനിവാര്യമായ വായു, വെള്ളം, വെളിച്ചം ഇതൊക്കെ അതിന്റെ തനത് വിശുദ്ധിയോടെ നാം വരുംതലമുറക്ക് കൈമാറുമോ? പരിസ്ഥിതിയെ കുറിച്ച് മാധ്യമങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ ചോദ്യങ്ങള്‍ക്ക് പ്രസാദാത്മകമായ ഒരു മറുപടി കണ്ടെത്തുക അസാധ്യമാണ്.
മുമ്പെങ്ങുമില്ലാത്ത വിധം പരിസ്ഥിതി മലീമസമാവുക മാത്രമല്ല, അത് നാശത്തിലേക്ക് മുതലക്കൂപ്പ് നടത്തുകയുമാണ്. ശാസ്ത്ര-പഠന-ഗവേഷണങ്ങളിലൂടെ, നമ്മുടെ ജീവിത അനുഭവങ്ങളിലൂടെ നാം അക്കാര്യം മനസ്സിലാക്കുന്നുണ്ടെങ്കിലും അതിനെ കുറിച്ച വ്യാപകമായ ബോധവല്‍ക്കരണം മാധ്യമങ്ങളുടെ സഹായത്തോടെ മാത്രമേ നടക്കുകയുള്ളൂ. ഓസോണ്‍ പാളികളിലുണ്ടായ വിള്ളലുകളിലൂടെ കടന്നു വരുന്ന അള്‍ട്രാ വയലറ്റ് രശ്മികള്‍, കുടിക്കാന്‍ യോഗ്യമല്ലാത്ത വെള്ളം, ശ്വസിക്കാന്‍ പറ്റാത്ത വായു, ഭക്ഷ്യ യോഗ്യമല്ലാത്ത ആഹാരസാധനങ്ങള്‍ ഇതെല്ലാം ചേര്‍ന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഭാവി തലമുറക്കെന്നല്ല നമുക്ക് തന്നെ ജീവിക്കാന്‍ പറ്റാത്ത സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിട്ടുള്ളത്. ജനിതകമാറ്റം വരുത്തിയ വിളകള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും ഗുരുതരമാണ്.
ഫാക്ടറികള്‍ പുറംതള്ളുന്ന മാരകമായ രാസപദാര്‍ഥങ്ങള്‍, ആ രാസപദാര്‍ഥങ്ങള്‍ അടങ്ങിയ വായുവും വിഷാംശങ്ങള്‍ കലര്‍ന്ന വെള്ളവും മനുഷ്യശരീരത്തില്‍ ഉണ്ടാക്കുന്ന ഗുരുതരമായ രോഗങ്ങള്‍, സമുദ്രങ്ങളിലേക്ക് തള്ളുന്ന അസംസ്‌കൃത ഇന്ധന പദാര്‍ഥങ്ങള്‍, ധൂമപടലങ്ങള്‍ പൊതിഞ്ഞ് നില്‍ക്കുന്ന നഗരാന്തരീക്ഷം, വനനശീകരണം, വന്യജീവികളുടെ ഉന്മൂലനം, മരുഭൂവത്കരണം, മണ്ണൊലിപ്പ്, മലകള്‍ ഉന്മൂലനം ചെയ്യുന്നത്, ഉയര്‍ന്ന ആഗോളതാപനം, വിഷമഴ ഇതെല്ലാം ഒരു രണ്ട് ദശകം മുമ്പെങ്കിലും നമുക്ക് തീര്‍ത്തും അപരിചിതമായ കാര്യങ്ങളായിരുന്നു. ഇന്ന് അത് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. വികസനത്തിന്റെ പേരില്‍ നടക്കുന്ന ഈ പ്രകൃതി കശാപ്പിനെ പ്രതിരോധിക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധ്യമല്ലെങ്കിലും മഹര്‍ഷിയെ പോലെ, അരുത് എന്ന് പറയാന്‍ മൂല്യബോധമുള്ള മാധ്യമങ്ങള്‍ക്ക് സാധിക്കും.
മനുഷ്യന് വിവരങ്ങള്‍ നല്‍കുകയും അവനെ വിദ്യാസമ്പന്നനാക്കുകയും അവന് ആഹ്ലാദം പകരുകയും ചെയ്യുകയാണ് മാധ്യമങ്ങളുടെ മൗലികമായ ധര്‍മങ്ങള്‍. കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പോരാട്ട ചരിത്രത്തിലെ രണ്ട് ഉദാഹരണങ്ങളാണ് മാവൂര്‍ ഗോളിയോര്‍ റയണ്‍സിനെതിരായ സമരവും പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ ജനകീയ സമരവും. ഈ രണ്ട് സമരങ്ങളുടെയും തീക്ഷ്ണത മലയാളികളുടെ മനസ്സിലേക്ക് പകരുന്നതില്‍ ഇലക്‌ട്രോണിക്ക് ഉള്‍പ്പെടെയുള്ള എല്ലാ മാധ്യമങ്ങളും, ചിലതെല്ലാം വൈമനസ്യത്തോടെയാണെന്ന കാര്യം അപവാദമായി നിലനില്‍ക്കുമ്പോഴും, നിര്‍ണായക പങ്കുവഹിക്കുകയുണ്ടായി.
ഇപ്പോള്‍ കേരള അതിര്‍ത്തിയിലുള്ള കൂടങ്കുളം ആണവനിലയം, ആറന്മുള ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം പോലുള്ള, പരിസ്ഥിതിക്കെതിരായ പുതിയ ഭീഷണികള്‍ രൂപപ്പെട്ട് വരികയാണ്. പരിസ്ഥിതി കൈയേറ്റത്തെക്കുറിച്ച് ജാഗരൂകരാകേണ്ടത് അതത് പ്രദേശത്തെ നിവാസികള്‍ തന്നെയാണെങ്കിലും മാധ്യമങ്ങളും അവയുടേതായ പങ്ക് വഹിക്കുമ്പോള്‍ മാത്രമേ അധികൃതരുടെ കണ്ണ് തുറപ്പിക്കാനാവുകയുള്ളൂ. ഇതിന് സഹായകമായ രൂപത്തില്‍ വായനക്കാരുടെ ഭാഗത്ത് നിന്നുള്ള ക്രിയാത്മകമായ ഇടപെടല്‍ അനിവാര്യമത്രെ. അല്ലെങ്കില്‍ വരും തലമുറക്ക് കൈമാറാന്‍ വാസസ്ഥലമോ നമുക്ക് തന്നെ തലചായ്ക്കാന്‍ ഒരു ഇടമോ കിട്ടാതെ അലയേണ്ടിവരുന്ന അവസ്ഥ എത്ര ദാരുണമാണ്!

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19 / മര്‍യം / 1-3
എ.വൈ.ആര്‍