Prabodhanm Weekly

Pages

Search

2012 നവംബര്‍ 10

വേറിട്ട മാതൃക തീര്‍ത്ത് തര്‍ത്തീല്‍ '12

കോഴിക്കോട്: ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ കേരള സംസ്ഥാനതലത്തില്‍ പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണമത്സരം തര്‍ത്തീല്‍ '12-ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ പ്രൗഢോജ്വലമായ പരിസമാപ്തി. നുഹ അബ്ദുര്‍റഹീം (എറണാകുളം) മികച്ച ഖാരിഅ ആയി തെരഞ്ഞെടുക്കപ്പെട്ടു. വി.ഐ സുമയ്യ (എറണാകുളം) രണ്ടാം സ്ഥാനവും റഫീഹ അബ്ദുല്‍ ഖാദര്‍ (കണ്ണൂര്‍) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കേരളത്തില്‍ തന്നെ ഇതാദ്യമായാണ് പെണ്‍കുട്ടികള്‍ക്കായി ഇത്തരമൊരു മത്സരം നടത്തപ്പെടുന്നത്. ഒക്‌ടോബര്‍ 2-ന് നടന്ന പ്രാദേശികതല മത്സരങ്ങളില്‍ പങ്കെടുത്ത 3000-ത്തോളം പേരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 600 പേര്‍ സെക്കന്ററിതല മത്സരങ്ങളില്‍ മാറ്റുരച്ചു. സെക്കന്ററിതല വിജയികളായ 34 പേര്‍ 20-10-12 ന് കോഴിക്കോട് കെ.എം.എ ഓഡിറ്റോറിയത്തില്‍ നടന്ന ഫൈനലില്‍ പങ്കെടുത്തു. ജേതാക്കളായ പത്തു പേരില്‍ നിന്നാണ് യഥാക്രമം 25000, 15000 ,10000 കാഷ് പ്രൈസിന് അര്‍ഹരായ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരെ തെരഞ്ഞെടുത്തത്.
വൈജ്ഞാനികവും ആത്മീയവുമായ വളര്‍ച്ചക്ക് ഖുര്‍ആന്‍ പ്രേരകമാവേണ്ടതുണ്ടെന്ന് തര്‍ത്തീല്‍ '12 ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ജമാഅത്തെ ഇസ്‌ലാമി വനിതാ തമിഴ്‌നാട് ഘടകം പ്രസിഡന്റ് ഫാഖിറ അതീഖ അഭിപ്രായപ്പെട്ടു. ഖുര്‍ആന്റെ ആത്മാവിനെ തൊട്ടറിഞ്ഞ് സര്‍ഗപരമായ കഴിവുകളെ വളര്‍ത്താനും പുതിയൊരു കാലത്തിന്റെ വക്താക്കളായി മാറാനും ജി.ഐ.ഒവിന് കഴിയും എന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. സ്‌ക്രീനിംഗില്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാനങ്ങള്‍ ഫാഖിറ അതീഖ, നാസിറ ഖാനം, കെ.കെ സുഹ്‌റ, കെ.എന്‍ സുലൈഖ, എം.കെ സുഹൈല, പി. റുക്‌സാന തുടങ്ങിയവര്‍ വിതരണം ചെയ്തു. മെഗാഫൈനല്‍ മത്സരത്തിന് പ്രശസ്ത ഖാരിഉകളായ ശഫീഉദ്ദീന്‍ (ബീഹാര്‍), മുഹമ്മദ് അസ്അദ് യൂസുഫി (ഉത്തര്‍പ്രദേശ്), മഹ്മൂദ് ആലം (ബീഹാര്‍), അബ്ദുല്ല കരുവമ്പൊയില്‍, മുഹമ്മദ് പെരുമയില്‍ എന്നിവരായിരുന്നു വിധി നിര്‍ണയിച്ചത്.
ശബ്ദമാധുരി കൊണ്ട് സദസ്സിനെ കൈയിലെടുത്ത സിദ്‌റത്തുല്‍ മുന്‍തഹക്കും നബാ ഷെറിനും ശേഷം വേദിയില്‍ സ്ത്രീയവസ്ഥയുടെ വിവിധ മുഖങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് സംഗീതാവിഷ്‌കാരം അരങ്ങേറി. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് എം.കെ സുഹൈലയുടെ ആമുഖ പ്രഭാഷണത്തിന് ശേഷം സമാപന സെഷന്‍ ജമാഅത്തെ ഇസ്‌ലാമി കേന്ദ്രപ്രതിനിധി സഭാംഗം നാസിറാ ഖാനം ഉദ്ഘാടനം ചെയ്തു. പാരായണ ചാതുരിയാണ് പലപ്പോഴും ഖുര്‍ആനിനെ വ്യത്യസ്തമാക്കുന്നതെന്നും മനുഷ്യസമൂഹത്തിന് എല്ലാ കാലത്തേക്കുമുള്ള വഴികാട്ടിയാണ് ഖുര്‍ആനെന്നും അവര്‍ അഭിപ്രായപ്പെട്ടു. തര്‍ത്തീല്‍ '12 വിജയികളെ പ്രഖ്യാപിച്ചുകൊണ്ട് കേരള അമീര്‍ ടി. ആരിഫലി സംസാരിച്ചു. പെണ്‍കുട്ടികളുടെ ഖുര്‍ആന്‍ പാരായണമികവ് കണ്ടെത്താനോ പ്രോത്സാഹിപ്പിക്കാനോ കേരളത്തിലിന്നുവരെ ഇത്ര ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഉണ്ടായിട്ടില്ല. ഇത് ഒരുപാട് തുടക്കങ്ങളുടെ തുടക്കമാണ്-അദ്ദേഹം പറഞ്ഞു. ചരിത്രപരമായ ഒരു മുന്നേറ്റമാണ് ജി.ഐ.ഒ നടത്തിയിരിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിക്കവെ ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അഭിപ്രായപ്പെട്ടു. വനിതാ ലീഗ് പ്രസിഡന്റ് ഖമറുന്നീസ അന്‍വര്‍, എം.ജി.എം പ്രസിഡന്റ് ഖദീജ നര്‍ഗീസ്, ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി കെ. കെ സുഹ്‌റ, സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ആക്കോട് അബ്ദുല്‍ ഖാദര്‍, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം പ്രസിഡന്റ് കെ.എന്‍ സുലൈഖ, എസ്.ഐ.ഒ ജനറല്‍ സെക്രട്ടറി സമീര്‍ ആലപ്പുഴ, ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ലാപ്രസിഡന്റ് ഖാലിദ് മൂസ നദ്‌വി തുടങ്ങിയ പ്രമുഖര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍