Prabodhanm Weekly

Pages

Search

2012 നവംബര്‍ 10

പണ്ഡിതന്മാര്‍ ദുഷിച്ചാല്‍ ഈ സമുദായം നശിക്കും

സി.കെ താനൂര്‍

'മനസ്സ് വെച്ചാല്‍ നമുക്ക് വരുംകാലങ്ങളെ വരയാനാകും' പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബിന്റെ 'വിലാപ കാവ്യം' (ലക്കം 16) വായിച്ചു. 'വിലാപ കാവ്യം' എന്നു വിശേഷിപ്പിച്ചത് ബോധപൂര്‍വം. മുസ്‌ലിം സമൂഹം പല വിഭാഗങ്ങളായി വേറിട്ടു നില്‍ക്കുന്നു. ഒന്നിച്ചു നില്‍ക്കേണ്ടവരല്ലേ അവര്‍? ഭാരതീയ മുസ്‌ലിം സമൂഹത്തിന്റെ തന്നെ ഭാവി ചിട്ടപ്പെടുത്താന്‍ കേരളത്തിലെ മുസ്‌ലിം സമൂഹത്തിനു സാധ്യമാവുന്നതാണ്, ഒന്നു മനസ്സു വെക്കണമെന്നു മാത്രം!
'അല്‍പം നനവുണ്ടെങ്കില്‍ ഈ മണ്ണ് ഏറെ ഫലഭൂയിഷ്ഠമാണ്' -മഹാകവി അല്ലാമാ ഇഖ്ബാലിന്റെ ഒരു കവിതാശകലം ആമുഖമായി ചേര്‍ത്തുകൊണ്ടാണു ലേഖനാരംഭം. ഒരു ശ്രേഷ്ഠസമൂഹത്തിന്റെ ദുസ്ഥിതിയോര്‍ത്തുള്ളൊരു സങ്കടപ്പെടലാണിത്. മഹാകവി ഇഖ്ബാലിന്റെ തന്നെ 'ശിക്‌വ'യും 'ജവാബെശിക്‌വ'യും വായിച്ചവര്‍ക്കു ഇതിനുത്തരം കാണാനെളുപ്പമാണ്. കേരള മുസ്‌ലിംകള്‍ എങ്ങോട്ടാണെന്ന ചോദ്യമാണ് ഗഹനവും ചിന്തോദ്ദീപകവുമായ ലേഖനത്തിലൂടെ സിദ്ദീഖ് ഹസന്‍ ഉയര്‍ത്തിയത്. ആകെപ്പാടെ വീക്ഷിക്കുമ്പോള്‍ ഒരു ദോഷൈകദൃക്കിന്റെ അല്ലെങ്കിലൊരു പ്രതിലോമകാരിയുടെ ശബ്ദത്തിലാണ് ഉത്തരം പറയേണ്ടിവരുന്നത്. നമുക്കിടയില്‍ ശുദ്ധ മുസ്‌ലിംകളെവിടെ?
ഒന്നു വഴിമാറി നടക്കട്ടെ. വിശ്വമഹാകവി അല്ലാമാ ഇഖ്ബാല്‍ ഇങ്ങനെ ഒരവസ്ഥയെക്കുറിച്ച് 1909-ല്‍ തന്നെ ബോധവാനായിരുന്നു എന്നതിനു തെളിവാണല്ലോ 'ശിക്‌വ'(പരാതി)യും 'ജവാബെശിക്‌വ'(ആവലാതിക്ക് മറുപടി)യും. ശിക്‌വ വന്‍ കോലാഹലമുയര്‍ത്തിയപ്പോള്‍ 1913-ല്‍ 'ജവാബെ ശിക്‌വ'യിലൂടെ യഥാര്‍ഥ വസ്തുത അദ്ദേഹം മുസ്‌ലിം മനസ്സുകള്‍ക്കുമുന്നില്‍ തുറന്നു വെച്ചു (നാല്‍പത്തിയഞ്ച് വര്‍ഷം മുമ്പ് 'എനിക്കു കുറേ മുസ്‌ലിംകളെ കാണണ'മെന്ന ശീര്‍ഷകത്തില്‍ സി.എച്ച് മുഹമ്മദ് കോയ സാഹിബ് ഇതേ ആശയമുള്‍ക്കൊള്ളിച്ചെഴുതിയ ഒരു ലേഖനം ഓര്‍മയിലെത്തുന്നു).
ആലങ്കാരികമായി പറഞ്ഞാല്‍ അല്ലാഹുവിനോടുള്ള ശക്തമായ പരാതിയായ 'ശിക്‌വ'ക്കുള്ള കനത്ത തിരിച്ചടിയായിരുന്നു 'ജവാബെ ശിക്‌വ' അഥവാ പരാതികള്‍ക്കുള്ള (അല്ലാഹുവിന്റെ) മറുപടി.
സന്ദര്‍ഭം ആവശ്യപ്പെടുന്നത് കൊണ്ട്, 'പരാതികള്‍ക്കുള്ള മറുപടി'യില്‍ നിന്നു പ്രസക്തമായ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുക്കുന്നു. മുസ്‌ലിം സമൂഹത്തോട് അല്ലാഹു തിരിച്ചുചോദിക്കുന്നതായി സങ്കല്‍പം: ''കാലത്തെഴുന്നേറ്റു പള്ളിയില്‍ ചെല്ലാന്‍ നിങ്ങള്‍ക്കെന്തൊരു മടിയാണ്. ഉറക്കമല്ലേ, നിങ്ങള്‍ക്ക് പ്രിയങ്കരം? റമദാനിലെ ആത്മചൈതന്യമെവിടെ? എന്നോടുള്ള വിധേയത്വത്തിന്റെ മാര്‍ഗമിതാണോ? വിശ്വാസികളായ ജനതയെവിടെ? വിശ്വാസമില്ലെങ്കില്‍ മുസ്‌ലിംകളില്ല. ജ്യോതിര്‍ഗോളങ്ങളില്‍ നക്ഷത്രങ്ങളുണ്ടാകില്ല, ആകര്‍ഷണ ബന്ധമില്ലെങ്കില്‍.....
''വിശ്വഹൃദയങ്ങളില്‍ നിന്നു അസത്യത്തെ തുടച്ചുനീക്കിയത് ആരായിരുന്നു? മനുഷ്യനെ അടിമച്ചങ്ങലയില്‍നിന്നു മോചിപ്പിച്ചെടുത്തത് ആരായിരുന്നു? ആരുടെ നെറ്റിത്തടങ്ങളാണു കഅ്ബയെ ഉമ്മ വെച്ചിരുന്നത്? എന്റെ ഖുര്‍ആന്‍ നെഞ്ചോട് ചേര്‍ത്തത് ആരായിരുന്നു? നിങ്ങളുടെ പൂര്‍വഗാമികള്‍ തന്നെ. പക്ഷേ, നിങ്ങളോ? വെറുംകൈയോടെ പ്രഭാതത്തെ കാത്തിരിക്കുന്നു. തൂര്‍സീനാ (സിനായ് പര്‍വതം)യിലെ തീക്കുണ്ട് ഇവിടെയുണ്ട്. പക്ഷേ, മൂസയെവിടെ? എന്റെ പ്രവാചകന്റെ ധര്‍മസംഹിതകള്‍ കൈവിട്ടില്ലേ നിങ്ങള്‍? അപക്വമതികളത്രെ നിങ്ങളിലെ പ്രബോധകര്‍. ബാങ്കൊലിയുണ്ട്, പക്ഷേ, ബിലാലിയന്‍ ബാങ്കിന്റെ ചൈതന്യമുണ്ടോ അതിനു? തത്ത്വശാസ്ത്രമുണ്ട്. എന്നാല്‍ ഗസ്സാലിമാര്‍ എവിടെ? ഹിജാസിന്റെ പ്രതാപങ്ങള്‍ എങ്ങുപോയി? മുസല്‍മാന്മാരുടെ പവിത്രത ഒരിടത്തുമില്ലല്ലോ. പള്ളികള്‍ ശോകമൂകമല്ലേ? പ്രാര്‍ഥനാവചനങ്ങള്‍ ഉയരുന്നുണ്ടോ അവിടങ്ങളില്‍? ചോദിച്ചോട്ടെ - മുസ്‌ലിംകളുടെ വിശുദ്ധിയുണ്ടോ നിങ്ങളില്‍? യഥാര്‍ഥ മുസ്‌ലിം നിങ്ങളിലെവിടെ? സ്വന്തം പിതാവിനെക്കുറിച്ചറിയാത്ത മക്കളെങ്ങനെ അയാളുടെ സ്വത്തിനവകാശിയാകും? നിങ്ങള്‍ ദേഹേഛയുടെ ലഹരിയില്‍ മദോന്മത്തരായി...ആ നിങ്ങളാണോ മുസല്‍മാന്‍...? ഇതാണോ മുസല്‍മാന്റെ ജീവിതസരണി?....നിങ്ങളും നിങ്ങളുടെ പൂര്‍വികരും തമ്മിലെന്തുണ്ട് സാമ്യം? മുസ്‌ലിമായതില്‍ അവര്‍ അഭിമാനം കൊണ്ടു. ഖുര്‍ആന്‍ കൈവെടിഞ്ഞു നിങ്ങള്‍ അപഹാസ്യരായി...
നിങ്ങള്‍ തമ്മില്‍ തല്ലുന്നു! അവരാകട്ടെ ദയാലുക്കളായിരുന്നു. അവര്‍ അന്യരുടെ പാപങ്ങള്‍ ഒളിച്ച് പിടിച്ചപ്പോള്‍ നിങ്ങളത് പൊലിപ്പിച്ചു കാണിച്ചു.
പേര്‍ഷ്യയുടെ കിരീടവും ചൈനയുടെ ഭരണാധികാരവും അവര്‍ അധീനപ്പെടുത്തി. നിങ്ങളാകട്ടെ വെറും വായ്ത്താരിയില്‍ നാളുകള്‍ നീക്കുന്നു... ആകാശ നക്ഷത്രങ്ങളിലെ ജീവിതമാണു നിങ്ങള്‍ ഇഛിക്കുന്നത്. ആ ആഗ്രഹം സഫലമാവും, നിങ്ങളാദ്യം ഹൃദയ ശുദ്ധി വരുത്തിയാല്‍......... നംറൂദും തീക്കുണ്ഡവും ഇന്നുമുണ്ട്. ഇബ്‌റാഹിം എവിടെ? ഇബ്‌റാഹിം ഉണ്ടെങ്കില്‍ അഗ്നിനാളങ്ങളില്‍ നിന്ന് പൂങ്കാവനം തളിര്‍ക്കും.''
'ജവാബെ ശിക്‌വ'യില്‍ നിന്നുള്ള ചില വരികളാണിത്. ഇനിയിപ്പോള്‍ ചിന്തിക്കേണ്ടത് നമ്മുടെ വര്‍ത്തമാനകാല അവസ്ഥയെക്കുറിച്ചാണ്. നമുക്കിടയില്‍ മുസ്‌ലിം സമൂഹമെന്ന ഏക സംജ്ഞയുടെ ദൃഷ്ടാന്തമെവിടെ?
ഒരല്‍പം ഹൃദയവിശാലതയും വസ്തുനിഷ്ഠമായ കാഴ്ചപ്പാടും ഇത്തിരി ആസൂത്രണവുമുണ്ടെങ്കില്‍ ഒരു മുസ്‌ലിം ഐക്യമുന്നണി സാധിച്ചെടുക്കാമെന്ന സിദ്ദീഖ് ഹസന്‍ സാഹിബിന്റെ പ്രതീക്ഷകളോട് ഒരുപാട് യോജിപ്പാണുള്ളത്. അതാണു നാം നേടിയെടുക്കേണ്ടതും... പക്ഷേ, എങ്ങനെ? ആര്‍ക്കാണിതിലൊക്കെ താല്‍പര്യം? സമുദായ താല്‍പര്യമെന്നത് ചില്ലലമാരയിലെ കാഴ്ചപ്പണ്ടമല്ലേ ഇന്ന്. പൊതുതാല്‍പര്യം നമ്മളൊക്കെ ചേര്‍ന്നു സ്വാര്‍ഥതാല്‍പര്യത്തിന്റെ പേരില്‍ മറമാടിയില്ലേ?
നമ്മള്‍, മുസ്‌ലിംകള്‍ എന്നിടത്ത് പലവിഭാഗങ്ങളായി തിരിഞ്ഞു പരസ്പരം അസ്പൃശ്യത കല്‍പിച്ചു. മുസ്‌ലിംകള്‍ ഇന്നിവിടെ എത്ര ഗ്രൂപ്പുകളായി! മുസ്‌ലിം ഉമ്മത്ത്, എന്ന സംജ്ഞയില്‍ ഒരു കൂട്ടായ്മയേ ഉള്ളൂ. ശാഖോപശാഖകളില്ല. ഇന്നതുണ്ട്, ഉണ്ടാക്കിയിരിക്കുന്നു ചില തല്‍പര സംഘങ്ങള്‍. ഈ കക്ഷിവഴക്കുകളുടെ പ്രശ്‌നവും ലക്ഷ്യവും സമ്പത്തല്ലേ? അല്ലെങ്കില്‍, മുസ്‌ലിം സമുദായം വിവിധ ഗ്രൂപ്പുകളായി തിരിയുന്നതെന്തിന്? ആശയ പ്രകാശനത്തിനെന്നു സമ്മതിച്ചു കൊടുത്താല്‍ തന്നെ ഒരു സംഘടനക്കുള്ളിലെന്തിനു രണ്ടും മൂന്നും ഗ്രൂപ്പുകള്‍? ഓരോ വിഭാഗത്തിലും ആശയപരമായ അടിസ്ഥാന ഭിന്നിപ്പുണ്ടോ? രാഷ്ട്രീയ കാഴ്ചപ്പാടില്‍ വിവിധ വിഭാഗങ്ങള്‍ക്കു വ്യത്യസ്ത കാഴ്ചപ്പാടുണ്ടെങ്കില്‍ അത് മതദര്‍ശനങ്ങളുമായി കൂട്ടിക്കുഴക്കേണ്ടതില്ലല്ലോ. ജമാഅത്തെ ഇസ്‌ലാമിക്ക് മുസ്‌ലിം ലീഗുമായി രാഷ്ട്രീയ കാഴ്ചപ്പാടില്‍ ഭിന്നസ്വരമുണ്ടോ? മുജാഹിദ് പ്രസ്ഥാനവും സമസ്തയും ലീഗിനെതിരാണെന്നു ഇതേവരെ പറഞ്ഞതായി അറിവില്ല. സമസ്ത രണ്ടു വിഭാഗങ്ങളായി വഴിപിരിഞ്ഞെങ്കിലും ആശയപരമായി ഒരേ ട്രാക്കിലാണ്. അടുത്ത കാലത്തുണ്ടായ പള്ളിനിര്‍മാണം, തിരുകേശം പ്രശ്‌നങ്ങളിലൊഴികെ. ഇപ്പോഴതും സജീവമല്ല. എന്നല്ല, അതിവിടെ ചര്‍ച്ചാവിഷയവുമല്ല.
ഉന്നയിക്കപ്പെടുന്നൊരു ചോദ്യവും കണ്ടെത്തേണ്ട ഉത്തരവും അവശേഷിക്കുന്നു. മുസ്‌ലിം സമുദായത്തില്‍ കരുത്തിന്റെ പ്രഭവകേന്ദ്രമായ ഈ സംഘടനകള്‍ ഒന്നിച്ചിരിക്കാനും ഒന്നിച്ചുനില്‍ക്കാനും തയാറാവുമോ? രണ്ടു വിഭാഗക്കാര്‍ സന്നദ്ധരായാല്‍ മൂന്നാമന്‍ പിന്മാറും! ഓരോ മതസംഘടനയിലെയും പിളര്‍പ്പിനുഹേതുകമായ ആശയഭിന്നതകളെന്താണ്? ഗൗരവപ്പെട്ട ഒന്നും തന്നെയില്ല. ഒന്നുമില്ലാതിരുന്നിട്ടും പിളരുന്നെങ്കില്‍ കാണാമറയത്തൊരു കാരണമുണ്ടായിരിക്കുക തന്നെവേണം. അത് ആശയപരമല്ലെങ്കില്‍ ആമാശയപരമെന്നു ഫലിതരൂപേണ ചിലര്‍ വിമര്‍ശനശരമെറിയുന്നത് കാണാം. മുസ്‌ലിം മതസംഘടനകളിലെ ഒരു സംഘടനയില്‍തന്നെ എവിടെ, എന്ത് ആശയഭിന്നിപ്പാണുള്ളത്?
ഒരു മതസംഘടന രണ്ടായും പിന്നെ മൂന്നായും പിളരുന്നതിന്റെ പിന്നില്‍ അടിസ്ഥാനപരമായ എന്ത് നീതീകരണമാണുള്ളത്? നീട്ടിപ്പരത്തിപ്പറയാതെ, പക്ഷം പിടിക്കാതെ ധൈര്യപൂര്‍വം പറഞ്ഞാല്‍ സംഗതി സാമ്പത്തികമല്ലേ? കോടിക്കണക്കിന് രൂപയുടെ സ്വത്തും സ്ഥാപനങ്ങളും ഓരോരുത്തരുടെയും അധീനതയിലും സ്വാധീനത്തിലുമുണ്ടെന്നു സമൂഹത്തിലെ വിവേകശാലികള്‍ സംശയിക്കുകയോ തിരിച്ചറിയുകയോ ചെയ്യുന്നു. 'ഗ്രൂപ്പുകള്‍' ഒന്നിച്ചാല്‍ ഈ മേല്‍ക്കോയ്മ നഷ്ടപ്പെടുമെന്ന ഭയം?-സമുദായ താല്‍പര്യം-അത് അങ്ങാടി മരുന്നോ പച്ച മരുന്നോ? ആര്‍ക്കറിയാം... ആധിപത്യം പിടിവിട്ടുപോകാതിരിക്കണമെങ്കില്‍ ഭിന്നിച്ചുതന്നെ നില്‍ക്കണം. അപ്പോള്‍ ഒന്നിപ്പല്ല, ഭിന്നിപ്പല്ലോ സുഖപ്രദം!?
ഒരു വസ്തുത അടിവരയിട്ടു പറയട്ടെ-മതസംഘടനകളില്‍ പിളര്‍പ്പുണ്ടായപ്പോഴൊക്കെ ഓരോ വിഭാഗവും മത്സരിച്ചു സ്ഥാപനങ്ങളുയര്‍ത്തുകയും ദീനീപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, പാരത്രികമായ ഐശ്വര്യത്തെക്കാള്‍ ഭൗതികമായ സ്ഥാനമാനങ്ങള്‍ക്കു ഓരോരുത്തരും കൂടുതല്‍ മുന്‍ഗണന നല്‍കി എന്ന സത്യസന്ധമായ വിലയിരുത്തല്‍ അതേപടി നിലകൊള്ളുന്നു-നഷ്ടം മുസ്‌ലിം കൂട്ടായ്മക്ക്!
''ഒരു സമുദായം അവരുടെ അവസ്ഥ മാറ്റാത്ത കാലത്തോളം അല്ലാഹു അവരുടെ അവസ്ഥ മാറ്റുകയില്ലെന്നു'' നമ്മെ പഠിപ്പിച്ചത് സാക്ഷാല്‍ സ്രഷ്ടാവ് തന്നെയല്ലേ? എന്നിട്ടെന്ത് പഠിച്ചു നമ്മള്‍? പണവും പ്രതാപവുമുണ്ടാക്കി സുഖലോലുപരായി ജീവിക്കാനും പാതിരാപ്രസംഗങ്ങളിലൂടെ പാവം ശ്രോതാക്കളെന്ന ജനക്കൂട്ടത്തിന്റെ ഉറക്കം കെടുത്താനും! അത്ര തന്നെ. പണ്ഡിതന്മാര്‍ ദുഷിച്ചാല്‍ സമുദായം ദുഷിക്കുമെന്നും ഓരോ സമൂഹത്തിനും അവരര്‍ഹിക്കുന്ന നേതാക്കളെ കിട്ടുമെന്നുമൊക്കെ ഇസ്‌ലാം നമ്മെ പഠിപ്പിച്ചിട്ടുണ്ടല്ലോ..
സിദ്ദീഖ് ഹസന്‍ സാഹിബിന്റെ ലേഖനത്തിലെ ഓരോ ഖണ്ഡികയും ഏറെ അവധാനതയോടെയാണു വായിച്ചു തീര്‍ത്തത്. അദ്ദേഹം ഒരിടത്ത് ചോദിക്കുന്നു-ഓരോ ഗ്രൂപ്പും രക്തദാഹത്തോടെ കൊലവിളി നടത്തുകയല്ലേ ചെയ്യുന്നത്? ഇതിലെന്ത് മാതൃകയാണുള്ളത്?.... ഈ പോക്ക് എവിടം വരെയാണ്...?
അതേ ചോദ്യം തന്നെയാണു ഓരോ പണ്ഡിതനും ഓരോ മുസല്‍മാനും സ്വയം ചോദിക്കേണ്ടത്. നമുക്കെവിടെ മാതൃക? ആരാണു മാതൃക? പണ്ഡിതന്മാരും നേതാക്കന്മാരും വരെ ആരോപണങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും വിധേയരായിത്തീരുമ്പോള്‍ ഒരൊറ്റ മാതൃകയേയുള്ളൂ-മുഹമ്മദ് നബി(സ)യുടെ ജീവിതം. സ്ഥാനമാനങ്ങളോടും സമ്പത്തിനോടുമുള്ള ആര്‍ത്തിയാണ് സമുദായ നേതാക്കളില്‍ ഏറെപ്പേരെയും ഇന്നടക്കിഭരിക്കുന്നത്. അതുകൊണ്ടല്ലാതെ മറ്റെന്ത് കൊണ്ടാണു ഇസ്‌ലാമില്‍ വിവിധ ഗ്രൂപ്പുകള്‍ ഉരുത്തിരിഞ്ഞത്? അടിസ്ഥാനാശയങ്ങളില്‍ യോജിപ്പുള്ള പണ്ഡിതന്മാര്‍ പോലും വിഘടിച്ചു നില്‍ക്കുന്നത് അതുകൊണ്ടല്ലേ?
ഇസ്‌ലാമില്‍ ഒരൊറ്റ ഗ്രൂപ്പേ പാടൂ-മുസ്‌ലിം ഗ്രൂപ്പ്. ഒരു വഴികാട്ടിയേയുള്ളൂ-മുഹമ്മദ്‌നബി. ഒരു ഭരണഘടനയേയൂള്ളൂ-ഖുര്‍ആന്‍. അതിന്റെ വ്യാഖ്യാനങ്ങളിലോ വിശകലനങ്ങളിലോ വ്യക്തികള്‍ക്കിടയില്‍ അഥവാ പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്ത വീക്ഷണമുണ്ടാകാം. ഉണ്ടാകണം. ഉണ്ടാകാമെന്നതിന്റെ തെളിവല്ലേ നാലു മദ്ഹബുകള്‍ ആദിമഘട്ടത്തില്‍ തന്നെ ഉരുത്തിരിഞ്ഞത്? അതവിടെ അവസാനിക്കണം. മദ്ഹബുകളെ വ്യാഖ്യാനിച്ചും വിശദീകരിച്ചും വിശകലനം ചെയ്തു ഗവേഷണം നടത്തിയും ഗ്രൂപ്പുകള്‍ പുതിയ മദ്ഹബുകളായി മാറിയാല്‍ ഇസ്‌ലാം എവിടെയുമല്ലാതാകും (പണ്ട് ചേകന്നൂര്‍ മൗലവി ഇത്തരമൊരു മദ്ഹബുമായി രംഗപ്രവേശം ചെയ്തപ്പോള്‍ സമൂഹം ഒന്നിച്ചതിനെ തള്ളിയതോര്‍ക്കുക).
പണ്ഡിതന്മാര്‍ അത്ര ദൂരം പൊയ്ക്കൂടാ. ആ അധികാരം ഇസ്‌ലാം ഒരു പണ്ഡിതനും പതിച്ചു നല്‍കിയിട്ടില്ല. പോകുന്നെങ്കില്‍ അതവര്‍ക്കു സമ്പത്തിന്റെ പേരിലുള്ള ആസക്തിയും സ്ഥാനമാനങ്ങളോടുള്ള ഭൗതിക ദാഹവും കൊണ്ടു മാത്രമാണ്. അവരാണു തിരുത്തപ്പെടേണ്ടത്! ഇസ്‌ലാമിനെ ആദര്‍ശവത്കരിക്കാതെ സ്ഥാപനവത്കരിക്കാന്‍ ശ്രമിച്ചതാരോ അവരാണു മുസ്‌ലിം സമൂഹത്തെ വഴികേടിലാക്കുന്നത്. അല്‍പം നനവുണ്ടെങ്കില്‍ ഈ മണ്ണു ഏറെ ഫലഭൂയിഷ്ഠമാണെന്നു മഹാകവി ഇഖ്ബാല്‍ അന്നുപാടിയെങ്കില്‍ അദ്ദേഹത്തിനു തെറ്റിയില്ല. തെറ്റ് നമ്മുടേത് തന്നെ. എന്നിരുന്നാലും നന്മയുടെ വഴിയില്‍ നമുക്കൊന്നാവാം. അങ്ങനെ നന്നാവാം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍