Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 22

നജീബ് മഹ്ഫൂദിനെ അനുസ്മരിച്ചു

മൂസക്കുട്ടി വെട്ടിക്കാട്ടിരി

പ്രശസ്ത ഈജിപ്ഷ്യന്‍ അറബി സാഹിത്യകാരനും നോവലിസ്റുമായിരുന്ന നജീബ് മഹ്ഫൂദിനെ കയ്റോ അനുസ്മരിച്ചു. ഈജിപ്ഷ്യന്‍ സാംസ്കാരിക മന്ത്രാലയമാണ് 'നജീബ് മഹ്ഫൂദിന്റെ ഓര്‍മകളിലൂടെ' എന്ന തലക്കെട്ടില്‍ ചടങ്ങ് സംഘടിപ്പിച്ചത്. അറബ് നോവലിന്റെ പിതാവ് എന്നറിയപ്പെടുന്ന നജീബ് മഹ്ഫൂദിന്റെ ആറാം ചരമ വാര്‍ഷികത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രമുഖ സാഹിത്യകാരന്മാരും നോവലിസ്റുകളും പങ്കെടുത്തു. 'അറബ് വസന്ത'ത്തെത്തുടര്‍ന്ന് ഇസ്ലാമിസ്റുകള്‍ അധികാരത്തിലെത്തിയ ശേഷം മന്ത്രാലയം നടത്തുന്ന പ്രഥമ സാഹിത്യ സംഗമമെന്ന പ്രത്യേകതയും ഇതിനുണ്ട്. കയ്റോയിലെ പ്രസിദ്ധ വിശ്രമ കേന്ദ്രങ്ങളായ 'ചായ ക്കടകളില്‍' (മഖാഹി) നടന്നിരുന്ന നജീബ് മഹ്ഫൂദിന്റെ സാഹിത്യ സദസ്സുകള്‍ കേളികേട്ടതാണ്. അറബ് സാഹിത്യത്തിന് അദ്ദേഹം നല്‍കിയ സേവനം പരിഗണിച്ച് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. നജീബ് മഹ്ഫൂദിന്റെ ചില നോവലുകളും ലേഖനങ്ങളും ഈജിപ്തിലും അറബ് മുസ്ലിം ലോകത്തും വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
'ജനുവരി 25 വിപ്ളവം' മാധ്യമങ്ങളിലും
ഈജിപ്തില്‍ ഏകാധിപതി ഹുസ്നി മുബാറകിനെ പുറത്താക്കിയ ജനകീയ വിപ്ളവത്തിന്റെ പ്രതിഫലനങ്ങള്‍ ജീവിതത്തിന്റെ വിവിധ തുറകളില്‍ കണ്ടുതുടങ്ങി. 'സ്ത്രീ സ്വാതന്ത്യ്രം' അനുവദിച്ചിരുന്ന മുബാറകിന്റെ കാലത്ത് ടെലിവിഷനുകളില്‍ വാര്‍ത്ത വായിക്കുന്ന വനിതകള്‍ക്കുണ്ടായിരുന്ന അപ്രഖ്യാപിത പര്‍ദാ വിലക്ക് നീങ്ങിയതോടെ ഇഷ്ടമുള്ള വസ്ത്രം ധരിച്ച് സ്ത്രീകള്‍ ടെലിവിഷന്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുകയാണ്. ജനകീയ വിപ്ളവത്തിന്റെ ഫലമായി ലഭിച്ച സ്വാതന്ത്യ്രം ഉപയോഗപ്പെടുത്തി ആദ്യമായി ഇസ്ലാമിക രീതിയില്‍ വസ്ത്രമണിഞ്ഞ് വാര്‍ത്ത വായിക്കാന്‍ ഭാഗ്യം ലഭിച്ചത് ചാനല്‍ ഒന്നിലെ വാര്‍ത്ത അവതാരികയായ ഫാത്വിമ നബീലിനായിരുന്നു. ഏഴുവര്‍ഷംമുമ്പ് ഈജിപ്ഷ്യന്‍ ടെലിവിഷനിലെ മൂന്ന് വനിതാ റിപ്പോര്‍ട്ടര്‍മാര്‍ ഇസ്ലാമിക രീതിയില്‍ വസ്ത്രമണിഞ്ഞ് ജോലിചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നെങ്കിലും വാര്‍ത്താവിനിമയ മന്ത്രാലയം ഇടപെട്ട് വിധി റദ്ദാക്കുകയായിരുന്നു. പ്രസ്തുത കോടതിവിധിയാണ് വിപ്ളവാനന്തര വാര്‍ത്താവിതരണ മന്ത്രി സ്വലാഹ് അബ്ദുല്‍ മഖ്സൂദ് നടപ്പിലാക്കിയത്. കഴിഞ്ഞ 50 വര്‍ഷമായി നിഷേധിക്കപ്പെട്ട നീതി ലഭ്യമാക്കിയത് ജനകീയ വിപ്ളവത്തിന്റെ ഫലമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ രംഗത്ത് പര്‍ദ ധരിക്കുന്നവരും അല്ലാത്തവരുമായ എല്ലാ വനിതാ ജീവനക്കാര്‍ക്കും തുല്യനീതി നടപ്പാക്കും. വൈജ്ഞാനിക സാങ്കേതിക മികവിന്റെ അടിസ്ഥാനത്തിലാണ് മാധ്യമ പ്രവര്‍ത്തകര്‍ അംഗീകരിക്കപ്പെടുകയോ തിരസ്കരിക്കപ്പെടുകയോ ചെയ്യേണ്ടതെന്നും മറിച്ച് വസ്ത്രത്തിന്റെ പേരിലല്ലെന്നും മന്ത്രി പറഞ്ഞു.
യുറോപ്പില്‍ 45 ദശലക്ഷം മുസ്ലിംകള്‍
യൂറോപ്പില്‍ മുസ്ലിം ജനസംഖ്യ 45 ദശലക്ഷം കവിഞ്ഞതായി ഒരു പൌരാവകാശ സംഘടന നടത്തിയ പഠനം വ്യക്തമാക്കി. ഏഹീയമഹ ഔാമി ഞശഴവ ഉലളലിരല പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ യുറോപ്പില്‍ ഇസ്ലാം വളര്‍ച്ചയുടെ പാതയിലാണെന്നും യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ രണ്ടാമത്തെ അംഗീകൃത മതമായി ഇസ്ലാം മറിക്കഴിഞ്ഞതായും പറയുന്നു. പശ്ചിമ യൂറോപ്പില്‍ ഫ്രാന്‍സിലാണ് ഏറ്റവും കൂടുതല്‍ മുസ്ലിംകള്‍ താമസിക്കുന്നത്. ഫ്രാന്‍സില്‍ 5 ദശലക്ഷവും ജര്‍മനിയില്‍ 4 ദശലക്ഷവും ബ്രിട്ടനില്‍ 3 ദശലക്ഷവും മുസ്ലിംകളുള്ളതായും റിപ്പോര്‍ട്ട് വ്യക്തമാക്കി.
യൂറോപ്പില്‍ അഭ്യസ്തവിദ്യരായ യുവതീ യുവാക്കള്‍ക്കിടയില്‍ ഇസ്ലാമിന് വന്‍ സ്വീകാര്യത ലഭിച്ചുവരുന്നതായി വിവിധ റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു. ലോക മതങ്ങളില്‍ ഏറ്റവും കൂടുതല്‍ പഠന ഗവേഷണങ്ങള്‍ നടക്കുന്നതും ഇസ്ലാമിനെക്കുറിച്ചുതന്നെ.
17 ദശലക്ഷം അമേരിക്കക്കാര്‍ ഭക്ഷ്യക്കമ്മി നേരിടുന്നുവെന്ന്
അമേരിക്കയില്‍ ഭക്ഷ്യക്കമ്മി നേരിടുന്ന ദരിദ്രരുടെ എണ്ണം 17 ദശലക്ഷത്തോളം വരുമെന്ന് അമേരിക്കന്‍ ഭരണകൂടം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ കണക്കു പ്രകാരം അമേരിക്കന്‍ ജനതയുടെ 5.5 ശതമാനം പേരും ഭക്ഷ്യ സുരക്ഷയുടെ കാര്യത്തില്‍ വന്‍ കുറവ് നേരിട്ടതായി അമേരിക്കന്‍ കൃഷി മന്ത്രാലയം അറിയിച്ചു. അഥവാ 'പര്‍ച്ചേസിംഗ് പവര്‍' ഇല്ലാത്തതുകാരണം ഇത്രയുമാളുകള്‍ ഒരു ദിവസമോ ചില നേരങ്ങളിലോ ഭക്ഷണം ഉപേക്ഷിച്ചു. 2010-നെ അപേക്ഷിച്ച് 2012-ല്‍ ദരിദ്രരുടെ എണ്ണത്തില്‍ 8 ലക്ഷം പേരുടെ വര്‍ധന രേഖപ്പെടുത്തിയതായും റോയിട്ടേഴ്സിനെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
മര്‍സൂഖി ഉത്തരവാദിത്വം
തിരിച്ചറിയണമെന്ന് റാശിദുല്‍ ഗനൂശി
നിര്‍ണായകമായ ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും ഈ ഘട്ടത്തില്‍ തുനീഷ്യന്‍ പ്രസിഡന്റ് മുന്‍സിഫ് അല്‍മര്‍സൂഖി തന്റെ ഉത്തരവാദിത്വം തിരിച്ചറിയണമെന്നും ഭരണകക്ഷിയായ 'അന്നഹ്ദ'യുടെ നേതാവ് റാശിദ് അല്‍ ഗനൂശി. പുറത്താക്കപ്പെട്ട പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ രീതിയില്‍ രാജ്യത്തെ അധികാര കേന്ദ്രങ്ങള്‍ക്കുമേല്‍ 'അന്നഹ്ദ' ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്ന അല്‍മര്‍സൂഖിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ഗനൂശി. പ്രസിഡന്റ് മര്‍സൂഖിയുടെ പല അഭിപ്രായങ്ങളുമായി വിയോജിപ്പുണ്ടെന്നും മര്‍സൂഖിയുടെ പാര്‍ട്ടി പഴയ പ്രതിപക്ഷ പാര്‍ട്ടിയുടെ റോളിലല്ലെന്ന് മനസ്സിലാക്കി പ്രസിഡന്റിന്റെ കടമ നിര്‍വഹിക്കാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. അന്നഹ്ദ അതിന്റെ സഖ്യ കക്ഷികളായ ഇീിഴൃല ളീൃ വേല ഞലുൌയഹശര (ഇജഞ) മായും ഉലാീരൃമശേര എീൃൌാ ളീൃ ഘമയീൌൃ മിറ ഘശയലൃശേല മായുമുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ സമാധാന പ്രേമികളായ ഇസ്ലാമിസ്റുകളും സെക്യുലരിസ്റുകളും തമ്മിലുള്ള പ്രഥമ കൂട്ടുകെട്ടിന്റെ വിജയം ഉറപ്പാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്നും ഗനൂശി പറഞ്ഞു. മര്‍സൂഖിയുടെ വിമര്‍ശത്തെ സൂചിപ്പിച്ച്, ഒരേസമയം ഭരണ കക്ഷിയുടെയും പ്രതിപക്ഷത്തിന്റെയും റോളില്‍ പ്രത്യക്ഷപ്പെടാനാര്‍ക്കും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അലി സ്വാലിഹ് വീണ്ടും
ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായി അധികാരമൊഴിഞ്ഞ് നാടുവിടേണ്ടിവന്ന മുന്‍ യമന്‍ പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹ് യമനില്‍ വീണ്ടും പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടത് വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കി. തന്റെ പാര്‍ട്ടിയുടെ 30-ാം വാര്‍ഷിക വേളയില്‍ സന്‍ആയില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടിയില്‍ പാര്‍ട്ടി നേതാക്കളെ അഭിസംബോധന ചെയ്യാനെത്തിയതായിരുന്നു അലി സ്വാലിഹ്. മുഹമ്മദ് സാലിം ബാസന്തൂറ നയിക്കുന്ന ഒത്തുതീര്‍പ്പ് സര്‍ക്കാറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച അലി സ്വാലിഹ് സര്‍ക്കാര്‍ തീര്‍ത്തും പരാജയമാണെന്നും രാജ്യത്തിന്റെ സുരക്ഷയും സ്വാതന്ത്യ്രവും കാത്തുസൂക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ഇടക്കാല പ്രസിഡന്റ് അബ്ദുര്‍റബ്ബുഹു ഹാദിക്ക് എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
അലി സ്വാലിഹിന് നല്‍കിവരുന്ന എല്ലാ സംരക്ഷണവും എടുത്തുകളയണമെന്നും സമാധാനപരമായി പ്രകടനം നടത്തിയവരെ കൊന്നൊടുക്കിയതിന് അദ്ദേഹത്തെ കുറ്റ വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭകാരികള്‍ രംഗത്തുവന്നു. ഭരണകൂടത്തിലും സൈനിക രംഗത്തും ഇപ്പോഴും തുടരുന്ന അദ്ദേഹത്തിന്റെ ബന്ധുക്കളെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
തനിക്കിപ്പോഴും ജനപിന്തുണയുണ്ടെന്ന് തെളിയിക്കാനുള്ള ശ്രമമാണ് അലി സ്വാലിഹ് നടത്തുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. അമേരിക്ക നടത്തുന്ന 'ഡ്രോണ്‍' ആക്രമണങ്ങള്‍ യമനികളില്‍ കടുത്ത പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന അമേരിക്കന്‍ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ഒരു കുടുംബത്തിലെ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. അല്‍ഖാഇദയെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം 'ലക്ഷ്യം തെറ്റി'യതാണ് കുടുംബം മരിക്കാനിടയായതെന്ന് അമേരിക്ക സംഭവത്തെ ന്യായീകരിച്ചു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍