Prabodhanm Weekly

Pages

Search

2016 ജനുവരി 08

മഹല്ല്, വഖ്ഫ്, വഖ്ഫ് സംരക്ഷണം ചില ചിതറിയ ചിന്തകള്‍

പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി /പ്രതികരണം

         അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ) പരിശുദ്ധ ഇസ്‌ലാമിനെ സമഗ്ര-സമ്പൂര്‍ണ ഘടനയില്‍ സാര്‍വകാലിക പ്രസക്തിയോടെ സംസ്ഥാപിച്ചപ്പോള്‍ അതൊരു ഭരണവ്യവസ്ഥയും സാമൂഹിക സംവിധാനവും നല്ലൊരു നാഗരികതയും കൂടിയായിരുന്നു. പന്ത്രണ്ട് നൂറ്റാണ്ടിലേറെക്കാലം അത് ഏറക്കുറെ നിലനില്‍ക്കുകയും ചെയ്തു. നബി(സ) സ്ഥാപിച്ച സാമൂഹികക്രമത്തിന്റെ ശേഷിപ്പുകളാണ് ഒരര്‍ഥത്തില്‍ ഇന്നത്തെ നമ്മുടെ മഹല്ല് സംവിധാനം. ഈ മഹല്ല് സംവിധാനത്തെ ആ അര്‍ഥത്തില്‍ പാവനതയോടെ നാം കാണണം. ആ ശേഷിപ്പുകളെ കളഞ്ഞുകുളിക്കുന്നതിനുപകരം പോഷിപ്പിച്ചു വളര്‍ത്തിയെടുക്കുകയാണ് വേണ്ടത്. മുസ്‌ലിംകളുടെ പരസ്പര ബന്ധങ്ങള്‍, വിവാഹം, വിവാഹമോചനം, കുടുംബപ്രശ്‌നങ്ങള്‍, തര്‍ക്കപരിഹാരം, ജമാഅത്ത് നമസ്‌കാരം, ജുമുഅ, സകാത്ത്, മയ്യിത്ത് പരിപാലനം, ഖബ്‌റിസ്ഥാന്‍, വിദ്യാഭ്യാസം, പരസ്പര സഹായ പദ്ധതികള്‍ തുടങ്ങി പല കാര്യങ്ങളും മഹല്ല് സംവിധാനവുമായി ബന്ധപ്പെട്ടാണ് ഒരളവോളമെങ്കിലും നടന്നുവരുന്നത്. 

മഹല്ലുമായി ബന്ധപ്പെടുത്തി ഇനിയും ഒരുപാട് സംഗതികള്‍ നടത്താവുന്നതുമാണ്. വിശാലമായ കാഴ്ചപ്പാടും സജീവമായ സാമൂഹികബോധവും ഐക്യബോധവും ഉണ്ടെങ്കില്‍ മഹല്ല് സംവിധാനങ്ങള്‍ മുസ്‌ലിംകള്‍ക്ക് മാത്രമല്ല ഇതര സമൂഹങ്ങള്‍ക്ക് വരെ വളരെ ഉപകാരപ്രദമായിരിത്തീരും. മുസ്‌ലിം മഹല്ലുകളില്‍ ജീവിക്കുന്ന സഹോദര സമുദായാംഗങ്ങള്‍ക്ക് ഇസ്‌ലാമിന്റെ സൗന്ദര്യവും സൗരഭ്യവും അനുഭവിച്ചറിയാന്‍ സാധിക്കേണ്ടതുണ്ട്. എങ്കില്‍ ഇസ്‌ലാമിനെ സംബന്ധിച്ച ഒരുപാട് തെറ്റിദ്ധാരണകള്‍ നീങ്ങാനും സമുദായ സൗഹാര്‍ദം വളരാനും ഇസ്‌ലാമിന്റെ നന്മകള്‍ പരക്കാനും അത് സഹായകമാകും.

ജുമുഅത്ത് പള്ളികള്‍ കേന്ദ്രീകരിച്ചാണ് മിക്കവാറും മഹല്ലുകള്‍ രൂപംകൊള്ളുന്നത്. പള്ളികള്‍ കേവലം ആരാധനാലയങ്ങള്‍ മാത്രമല്ല, സാമൂഹിക സാംസ്‌കാരിക കേന്ദ്രങ്ങള്‍ കൂടിയാണ്. പള്ളികള്‍ (മസ്ജിദുകള്‍) മക്കയിലെ കഅ്ബാലയത്തിലേക്ക് അഭിമുഖമായിട്ടാണ്; 'ഖിബ്‌ല'യെന്നത് ആഗോള മുസ്‌ലിംകളെ ഏകീകരിക്കുന്ന ഒരു പാവന കേന്ദ്രമാണ്. ലോകത്തുള്ള സകല മസ്ജിദുകളും മക്കയിലെ മസ്ജിദുല്‍ ഹറാമിന്റെ ശാഖകള്‍ പോലെയാണെന്ന് പറയുന്നു. മക്കയില്‍-മസ്ജിദുല്‍ ഹറാമില്‍- മുസ്‌ലിംകള്‍ എല്ലാവിധ ഭിന്നതകള്‍ക്കുമതീതമായി ഒന്നിക്കുന്നു. ത്വവാഫും ത്വവാഫിന്റെ പ്രാരംഭ ബിന്ദുവായ ഹജറുല്‍ അസ്‌വദുമെല്ലാം ലോക മുസ്‌ലിംകളെ ഏകീകരിക്കുകയും ഉദ്ഗ്രഥിക്കുകയും ചെയ്യുന്നു. ആകയാല്‍ മക്കയിലെ മസ്ജിദുല്‍ ഹറാമിന്റെ ശാഖകളായുള്ള എല്ലാ മസ്ജിദുകളിലും അത് കേന്ദ്രമായുള്ള മഹല്ലുകളിലും മുസ്‌ലിം ഐക്യം ഏറ്റവും നല്ല രീതിയില്‍ സദാ പുലരേണ്ടതുണ്ട്. മക്കാ പട്ടണം ഇസ്‌ലാം ലോകസമക്ഷം മുന്നോട്ടുവെക്കുന്ന മാതൃകാ പട്ടണം (Model City) കൂടിയാണ്. ഈ മാതൃകാ പട്ടണത്തിന്റെ നഗരപിതാവ് എന്ന് വിശേഷിപ്പിക്കാവുന്ന ഇബ്‌റാഹീം നബി(അ) ജനശൂന്യവും ജലശൂന്യവുമായ ആ സ്ഥലത്ത് തന്റെ കുടുംബത്തെ ആദ്യമായി കുടിയിരുത്തി വിടവാങ്ങുമ്പോള്‍ നടത്തിയ പ്രാര്‍ഥനകളും കഅ്ബാലയത്തിന്റെ നിര്‍മാണാനന്തരം നടത്തിയ പ്രാര്‍ഥനകളും പരിചിന്തനവിധേയമാക്കിയാല്‍ നമ്മുടെ മഹല്ലുകള്‍ക്ക് ഏറെ വെളിച്ചം കിട്ടും.

''ഞങ്ങളുടെ നാഥാ! എന്റെ സന്തതികളിലൊരു ഭാഗത്തെ ഇവിടെ, നിന്റെ പരിശുദ്ധ ഭവനത്തിന്റെ ചാരത്ത് ഞാനിതാ കുടിയിരുത്തിയിരിക്കുന്നു. അവര്‍ ഇഖാമത്തുസ്സ്വലാത്ത് നിര്‍വഹിക്കാനാണിങ്ങനെ കൂടിയിരുത്തിയത്.... എന്റെ നാഥാ! എന്നെ നീ നമസ്‌കാരം നിലനിര്‍ത്തുന്നവരില്‍ ഉള്‍പ്പെടുത്തേണമേ! എന്റെ സന്തതി പരമ്പരകളെയും; ഞങ്ങളുടെ റബ്ബേ! ഞങ്ങളുടെ ദുആ നീ സ്വീകരിച്ചംഗീകരിക്കുമാറാകേണമേ!'' (14:37; 14:40).

''ഇബ്‌റാഹീം പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക; എന്റെ നാഥാ! നീ ഈ നാടിനെ സുരക്ഷിതവും നിര്‍ഭയവുമാക്കേണമേ! ഈ നാട്ടിലെ നിവാസികളിലെ അല്ലാഹുവിലും പരലോകത്തിലും വിശ്വസിച്ചവര്‍ക്ക് നീ ധാരാളം ഫലവര്‍ഗങ്ങള്‍ ആഹാരമായിട്ടേകേണമേ! അല്ലാഹു പറഞ്ഞു: നിഷേധിച്ചവര്‍ക്കും -നാം വിഭവങ്ങളേകും-...'' (2:126).

''ഇബ്‌റാഹീം പ്രാര്‍ഥിച്ച സന്ദര്‍ഭം ഓര്‍ക്കുക: നാഥാ! ഈ നാടിനെ നീ നിര്‍ഭയവും സുരക്ഷിതവുമാക്കേണമേ! എന്നെയും എന്റെ സന്തതികളെയും വിഗ്രഹങ്ങള്‍ക്ക് ഇബാദത്ത് ചെയ്യുന്നതില്‍ നിന്ന് അകറ്റി രക്ഷപ്പെടുത്തേണമേ!.....'' (14:35).

മേല്‍ സുക്തങ്ങളില്‍ നിന്ന് ഗ്രഹിക്കാവുന്ന പ്രധാന കാര്യങ്ങള്‍ താഴെ പറയുന്നവയാണ്.

ഇബ്‌റാഹീം നബി(അ)ക്ക് നമസ്‌ക്കരിക്കാന്‍ ഇറാഖിലോ ഫലസ്ത്വീനിലോ മറ്റേതെങ്കിലും ഭൂപ്രദേശത്തോ ഇത്തിരി ഒഴിഞ്ഞ സ്ഥലം കിട്ടാത്തതുകൊണ്ടായിരിക്കില്ല കത്തിക്കാളുന്ന മരുഭൂമിയിലെ മക്ക(ബക്ക)യെന്ന വിജന പ്രദേശം തെരഞ്ഞെടുത്തത്. അദ്ദേഹം തന്റെ നാഥന്റെ ആജ്ഞാനുസൃതമാണ് അവിടെ ചെന്നെത്തുന്നത്. എന്തെങ്കിലും ഭൗതിക നേട്ടം പ്രതീക്ഷിച്ചിട്ടല്ല അങ്ങനെ ഒരു ത്യാഗം അദ്ദേഹം ചെയ്തത്. അത്തരം ഭൗതിക നേട്ടങ്ങള്‍ക്ക് സാധ്യതയുമുണ്ടായിരുന്നില്ല. ആ പ്രഥമ ആരാധനാലയം കേന്ദ്രമായി ഒരു മാതൃകാ  നാഗരിക കേന്ദ്രവും (മഹല്ല്) ഉത്തമ സമൂഹവും രൂപം കൊള്ളുകയെന്നതാണാ പ്രാര്‍ഥനയുടെ പൊരുള്‍.

കൃത്യമായി ഭക്തിപൂര്‍വം നമസ്‌കരിക്കുക എന്നത് കൊണ്ടുമാത്രം ഇഖാമത്തുസ്സ്വലാത്തിന്റെ വിശദ വിവക്ഷ പുലരുകയില്ല. അങ്ങനെ നമസ്‌കരിക്കല്‍ ഇഖാമത്തുസ്സ്വലാത്തിന്റെ ഒരു ഭാഗമേ ആവുകയുള്ളൂ. കൃത്യമായും സംഘടിതമായും നമസ്‌കരിക്കണം; അത് എക്കാലവും ചൈതന്യപൂര്‍വം തുടരുകയും വേണം. അതിന് പള്ളികള്‍ ഉണ്ടാവണം; പ്രസ്തുത പള്ളികള്‍ സുരക്ഷിതമായി നിലനില്‍ക്കണം; ഭാവി തലമുറകള്‍ നിഷ്ഠയോടെ ഭക്തിയോടെ നമസ്‌കരിക്കുന്നവരായിത്തീരാന്‍ ഉചിത രീതിയിലുള്ള വിദ്യാലയങ്ങള്‍ ഉണ്ടാവണം. ഇതൊക്കെ കാര്യക്ഷമമായി പരിപാലിക്കപ്പെടണം.  നമസ്‌കാരത്തിലൂടെ കരഗതമാകുന്ന ബഹുവിധ നന്മകള്‍ കൈമോശം വരാതെ നിലനിര്‍ത്താനും വികസിപ്പിക്കാനുമാവശ്യമായ കുടുംബാന്തരീക്ഷവും സാമൂഹികാന്തരീക്ഷവും ഉണ്ടാക്കിയെടുക്കണം. അതിനാവശ്യമായ ക്രമീകരണങ്ങളും പലവിധ പ്രവര്‍ത്തനങ്ങളും നടക്കണം. നമസ്‌കാരാദി കര്‍മങ്ങളിലൂടെ സംജാതമാകുന്ന കുടുംബാന്തരീക്ഷവും സാമൂഹികാന്തരീക്ഷവും തകര്‍ക്കുന്ന ദുഷ്പ്രവണതകളെ ഫലപ്രദമായി ചെറുക്കണം. ഇതൊക്കെ ഒറ്റക്ക് നിര്‍വഹിക്കാനാവില്ല. കൂട്ടായി ഒത്തൊരുമിച്ച് നിര്‍വഹിക്കണം. അപ്പോള്‍ വ്യവസ്ഥാപിതമായ ഒരു സാമൂഹിക സംവിധാനം ഉണ്ടാവണം, അതു ജനകീയവുമാകണം. സമ്പൂര്‍ണ ഇസ്‌ലാമിക ഭരണ വ്യവസ്ഥ(ഖിലാഫത്ത്)യുടെ അഭാവത്തില്‍ ഇത് വളരെ അത്യാവശ്യവുമാണ്. മഹല്ല് സംവിധാനം ആ അര്‍ഥത്തിലാണ് ഏറെ പ്രസക്തമാകുന്നത്.

നമ്മുടെ മഹല്ലുകളില്‍ വിശാല വീക്ഷണവും വിശാല ഐക്യവും ഒരുമയും ഉണ്ടാകുംവിധം കാര്യങ്ങള്‍ കൈകാര്യം ചെയ്താലേ മഹല്ലിന്റെ ശാക്തീകരണം സുസാധ്യമാവുകയുള്ളൂ. ശാഖാപരമായ കാര്യങ്ങളിലെ വീക്ഷണവ്യത്യാസങ്ങള്‍ക്കുപരി അടിസ്ഥാനപരമായ കാര്യങ്ങളില്‍ നമ്മള്‍ക്കുള്ള ഐക്യമാണ് ഉറപ്പുവരുത്തേണ്ടത്. പൊതുലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ഒരുമയും കൂട്ടായ്മയുമാണ് വളര്‍ന്നു വികസിക്കേണ്ടത്.

പല മഹല്ലുകളിലും ധാരാളം വഖ്ഫ് സ്വത്തുക്കളുണ്ട്. ഇത് നമ്മുടെ പൂര്‍വികര്‍ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് അല്ലാഹുവിന് വേണ്ടി നീക്കി വെച്ചതാണ്. ഇതിന്റെ ഉടമാവകാശം ജഗന്നിയന്താവായ അല്ലാഹുവിന്ന് മാത്രമാണ്. നൂറ്റാണ്ടുകളായി പലപ്പോഴായി ഇങ്ങനെ ഉണ്ടായിത്തീര്‍ന്ന വഖ്ഫ് സ്വത്തുക്കള്‍ കാലത്തിന്റെ കറക്കത്തില്‍ കൈമോശം വരുകയും അന്യാധീനപ്പെടുകയും കവര്‍ന്നെടുക്കപ്പെടുകയും പാഴായിപ്പോവുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും അങ്ങനെ സംഭവിക്കുന്നുമുണ്ട്. ഇതിന് പല കാരണങ്ങളുണ്ട്.

- ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അനവധി വഖ്ഫ് സ്വത്തുക്കള്‍ വിഭജനവും തുടര്‍ന്നുണ്ടായ പ്രശ്‌ന സങ്കീര്‍ണതകളും അരക്ഷിതാവസ്ഥയും മൂലം വിനഷ്ടമായിട്ടുണ്ട്. പുരാവസ്തു സംരക്ഷണം, ദേശീയ പൈതൃക സംരക്ഷണം, ചരിത്ര രേഖകളുടെ സംരക്ഷണം തുടങ്ങിയ പല പേരുകളിലും സര്‍ക്കാര്‍ തന്നെ വഖ്ഫ് സ്വത്തുക്കള്‍ കൈയടക്കുന്നു.

- വികസനത്തിന്റെയും മറ്റും മറവില്‍ ധാരാളം വഖ്ഫ് ഭൂമികള്‍ സമുദായത്തിന് നഷ്ടപ്പെട്ടിട്ടുണ്ട്.

- കുടികിടപ്പിലൂടെയും മറ്റും വഖ്ഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുന്നു. പല നിയമങ്ങളും വഖ്ഫിന് പ്രതികൂലമായി ഭവിക്കുന്നു.

- വഖ്ഫിന്റെ കൈകാര്യകര്‍ത്താക്കളുടെ വിക്രിയകള്‍, കെടുകാര്യസ്ഥത, അശ്രദ്ധ തുടങ്ങിയവ വഴിയും വഖ്ഫ് സംരക്ഷിക്കപ്പെടാതെ പാഴായിപ്പോയിട്ടുണ്ട്.

- സമുദായത്തിന്റെ അനൈക്യം മൂലവും ധാരാളം വഖ്ഫ്  പാഴായിപ്പോവുകയോ ഫലശൂന്യമായിത്തീരുകയോ ചെയ്യുന്നു.

- സമഗ്രവും സുവ്യക്തവുമായ കാഴ്ചപ്പാടിന്റെ അഭാവത്താലും വഖ്ഫ് പാഴായിപ്പോകുന്നു.

- മുസ്‌ലിംകള്‍ സാമൂഹികമായും രാഷ്ട്രീയമായും സുസംഘടിതരല്ലാത്തതിനാല്‍ വഖ്ഫ് സംരക്ഷണവും വികസനവും നടക്കാതെ പോകുന്നുണ്ട്.

ഇന്ത്യന്‍ മുസ്‌ലിംകളുടെ വഖ്ഫ് സ്വത്തുക്കളുടെ പകുതിയിലേറെ ഇതിനകം നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ബാക്കിയുള്ളത് തന്നെ പലവിധ ഭീഷണികളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു.

അനൈക്യം, ദീര്‍ഘദൃഷ്ടിയില്ലായ്മ തുടങ്ങിയ കാരണങ്ങളാല്‍ ഇപ്പോഴും വഖ്ഫ് സ്വത്തുക്കള്‍ ഫലശൂന്യമാവുകയോ വിനഷ്ടമാകുകയോ ചെയ്യുന്നുണ്ട്. വലിയ ഭൂസ്വത്ത് വിറ്റ് പട്ടണങ്ങളില്‍ കെട്ടിടം വാങ്ങി വാടക വരുമാനമുണ്ടാക്കുക തുടങ്ങിയ വിഡ്ഢിത്തങ്ങള്‍ ചിലേടെത്തെങ്കിലും നടക്കുന്നുണ്ട്. കെട്ടിടങ്ങള്‍ക്ക് പരമാവധി കാല്‍ നൂറ്റാണ്ടില്‍ താഴെ മാത്രമേ നിലനില്‍പ്പുള്ളൂ. നഗരവികസന പരിപാടികള്‍ മൂലം പല കെട്ടിടങ്ങള്‍ക്കും വിലയിടിയാനും ചിലപ്പോള്‍ കെട്ടിടം തന്നെ തകരാനും വാടക കിട്ടുന്ന തുകക്ക് വലിയ തോതില്‍ മൂല്യശോഷണം സംഭവിക്കാനുമുള്ള സാധ്യത ധാരാളമാണ്. ഖബ്‌റിസ്ഥാനായി ഉപയോഗിക്കേണ്ട ഭൂമിയില്‍ വരുമാന മാര്‍ഗമെന്ന നിലയില്‍ കെട്ടിട നിര്‍മാണം നടത്തുന്നതും അവിവേകമാണ്. കുറച്ചധികം കാശുണ്ടെങ്കില്‍ കെട്ടിടങ്ങള്‍ വേറെ എവിടെയും ഉണ്ടാക്കാനോ വാങ്ങാനോ പറ്റിയേക്കാം. പുതിയ ഖബ്‌റിസ്ഥാന്‍ ഇനി വളരെ പ്രയാസമാണ്. പാര്‍പ്പിടങ്ങള്‍ തട്ടുകളായി മുകളിലോട്ട് പണിയാം. ഖബ്‌റുകള്‍ ഭൂമിയില്‍ തന്നെ വേണമല്ലോ.

ഒരു മഹല്ലില്‍ അത്യാവശ്യമായി പുലരേണ്ടത് സമാധാനം, നിര്‍ഭയാവസ്ഥ, ദാരിദ്ര്യത്തില്‍നിന്നുള്ള വിമുക്തി എന്നിവയാണെന്ന് മക്കയുടെ നഗര പിതാവ് കൂടിയായ ഇബ്‌റാഹീം നബിയുടെ പ്രാര്‍ഥനയില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. ഒരു മഹല്ലിന്റെ വഴികേടിനും ഗതികേടിനും മൂല കാരണം ഭിന്നിപ്പും തജ്ജന്യമായ പ്രത്യക്ഷമോ പരോക്ഷമോ ആയ വിഗ്രഹങ്ങളുമാണ്. സംഘടനകളും ഗ്രൂപ്പുകളും നേതാക്കളും കളിമണ്‍ വിഗ്രഹത്തേക്കാള്‍ മാരകമായ വിഗ്രഹങ്ങളായി മാറിയിട്ടുണ്ടോ എന്ന് ശങ്കിക്കേണ്ടിയിരിക്കുന്നു. നല്ലൊരു വിഭാഗം സമുദായം ഈ അഭിനവ വിഗ്രഹങ്ങളുടെ ഉപാസകരുമായി മാറിയിരിക്കുന്നു. സത്യശുദ്ധവും സമഗ്ര-സമ്പൂര്‍ണവുമായ ഏകദൈവവിശ്വാസം അന്തിമ വിശകലനത്തില്‍ ഉള്‍ക്കരുത്താര്‍ന്ന ഉദ്ഗ്രഥനവും ഏകീകരണവും ഒരുമയും ഉണ്ടാക്കേണ്ടതാണ്. ഉദ്ഗ്രഥനത്തിന് പകരം വിഗ്രഥനത്തിന്റെ വിനാശങ്ങളാണ് പല മഹല്ലുകളിലും നാം കാണുന്നത്. നമ്മുടെ മഹല്ലുകള്‍ ഒരുമയുടെ പെരുമ പ്രഘോഷണം ചെയ്യുന്ന മാതൃകാ ഗ്രാമങ്ങളായി വളരാന്‍ സമുദായം അക്ഷീണം യത്‌നിക്കേണ്ടതുണ്ട്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /62-67
എ.വൈ.ആര്‍