Prabodhanm Weekly

Pages

Search

2015 മെയ്‌ 15

ഓരോ പൗരനും ഒരു പത്രമായി മാറുന്ന കാലം

ബഷീര്‍ വള്ളിക്കുന്ന് /കവര്‍‌സ്റ്റോറി

         ദേശീയ ഗെയിംസിന്റെ തിരുവനന്തപുരത്തെ ഉദ്ഘാടന ചടങ്ങ്. കാത്ത് കാത്തിരുന്ന ലാലിസം സ്റ്റേജിലെത്തി. സി.ഡിയില്‍ നിന്ന് വരുന്ന പാട്ടിനനുസരിച്ച് മോഹന്‍ലാല്‍ ചുണ്ടനക്കുന്നു. ദൃശ്യ മാധ്യമങ്ങളുടെ ലൈവ് കവറേജ് പൊടി പൊടിക്കുകയാണ്. ജനം ആര്‍ത്ത് വിളിക്കുന്നത് കൈയടിയാണെന്ന് തെറ്റിദ്ധരിച്ച് ഒന്നിന് പിറകെ ഒന്നായി  ലാല്‍ നിര്‍ത്താതെ പാടുന്നു.  മഹാ നടന്‍ കാഴ്ച വെക്കുന്ന 'മാന്ത്രികത'യെ കുറിച്ച് ചാനല്‍ അവതാരകര്‍ വാചാലരാകുന്നു. പത്ര ലേഖകന്മാര്‍ തിരക്കിട്ട് റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നു. 'മലയാളത്തിന്റെ മഹാനടന്‍ അവതരിപ്പിച്ച ലാലിസം ദൃശ്യവിരുന്ന്, ആരവങ്ങളുടെ സാഗരമായി കിളിക്കൂട്.... ലാലിസത്തിന്റെ പാട്ടുകള്‍ ഒഴുകിയെത്തി, കൈക്കുടന്ന നിവര്‍ത്തി കാണികള്‍' എന്നിങ്ങനെ കടിച്ചാല്‍ പൊട്ടാത്ത സാഹിത്യവും തലക്കെട്ടുകളും  വിളമ്പി പിറ്റേ ദിവസത്തേക്കുള്ള റിപ്പോര്‍ട്ടുകള്‍ അവര്‍ ഒട്ടും മോശമാക്കിയില്ല. പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരു സുനാമി പുറപ്പെട്ടത്.  ചാനല്‍ അവതാരകരുടെയും പത്രലേഖകരുടെയും അതിഭാവുകത്വവും ക്ലിഷേ പ്രയോഗങ്ങളും ഒട്ടുമില്ലാതെ അവര്‍ ലാലിസത്തെ വിലയിരുത്തി. കണ്ടത് കണ്ടത് പോലെ പറഞ്ഞു. അറുബോറന്‍ പരിപാടിയാണ് മഹാനടന്‍ അവതരിപ്പിച്ചതെന്ന് സാഹിത്യമോ ചമത്കാരങ്ങളോ ചേര്‍ക്കാത്ത പച്ച മലയാളത്തില്‍ എഴുതി. ഖജനാവില്‍ നിന്ന് ഇതിനായി ചെലവഴിച്ച തുക തിരിച്ചു പിടിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പരിപാടി കഴിഞ്ഞ പാതിരാത്രിയില്‍ സോഷ്യല്‍ മീഡിയയില്‍ ഇത്തരമൊരു പ്രതികരണ സുനാമി ഉണ്ടായ വിവരം അറിയാതെ പത്രങ്ങളൊക്കെ ലാലിസം സ്തുതികളുമായാണ് പിറ്റേന്ന് പ്രത്യക്ഷപ്പെട്ടത്. പക്ഷേ സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ കാറ്റു പിടിച്ചു. മുഖ്യധാരാ മാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ പെയിഡ് ന്യൂസ് ആണെന്ന് ജനം വിലയിരുത്തി. ദേശീയ ഗെയിംസിന്റെ പരസ്യങ്ങള്‍ വേണ്ടത്ര കിട്ടിയ വകയില്‍ അവര്‍ വെച്ചു കാച്ചിയ വരികള്‍ അവര്‍ക്ക് തന്നെ വിനയായി. പരിപാടിയുടെ പേരില്‍ സര്‍ക്കാരിന് കുമ്പസരിക്കേണ്ടി വന്നു. മോഹന്‍ലാല്‍ സര്‍ക്കാറില്‍ നിന്ന് വാങ്ങിയ ഒന്നരക്കോടി തിരിച്ചു കൊടുത്തു. സര്‍ക്കാറും മോഹന്‍ലാലും മാത്രമല്ല പാഠം പഠിച്ചത്. സോഷ്യല്‍ മീഡിയയിലെ യുവത്വത്തെ ശ്രദ്ധിക്കണം, അവരുടെ പ്രതികരണങ്ങളിലെ സത്യസന്ധതയെ ഭയപ്പെടണം എന്ന വലിയ പാഠം മുഖ്യധാരാ മാധ്യമങ്ങളും പഠിച്ചു.

കാലം മാറുകയാണ്. പഴയ പോലെ വാര്‍ത്തയുടെ ഏകാധിപത്യം ഇനി നടക്കില്ല. ഓരോ പൗരനും ഒരു പത്രമായി മാറുന്ന കാലമാണ് വന്നുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയ അനുദിനം കരുത്താര്‍ജിക്കുകയാണ്.  ആരെയും കൂസാതെ, ആരോടും കടപ്പാടില്ലാതെ, ആരെയും ഭയപ്പെടാതെ സ്വതന്ത്രമായി പ്രതികരിക്കുന്ന, ചിന്തകളും ആശയങ്ങളും പങ്കുവെക്കുന്ന, കലഹിക്കുകയും കല്‍പിക്കുകയും ചെയ്യുന്ന ഒരു തലമുറ സോഷ്യല്‍ മീഡിയയുടെ തീരങ്ങളിലുണ്ട്. പ്രതികരണങ്ങളുടെ പരമ്പരാഗത രീതിശാസ്ത്രങ്ങള്‍ക്കപ്പുറത്ത്, നിയന്ത്രണ രേഖകളുടെ പരിധികളും പരിമിതികളുമില്ലാതെ സൂര്യന് കീഴിലുള്ള എന്തിനെക്കുറിച്ചും ചര്‍ച്ച ചെയ്യുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ഒരു തലമുറ. കഥയും കവിതയും ചിത്രങ്ങളും എന്നു വേണ്ട കലയുടെയും സാഹിത്യത്തിന്റെയും സകല ശാഖകളിലും കൈവെച്ചും ഇറങ്ങിക്കളിച്ചും ലിഖിത നിയമങ്ങളുടെയും അലിഖിത കീഴ്‌വഴക്കങ്ങളുടെയും കടയ്ക്കല്‍ കത്തിവെച്ചു കൊണ്ട് മുന്നേറുന്ന ന്യൂ ജനറേഷന്‍.

നമ്മുടെ മാധ്യമങ്ങളില്‍ നിന്ന് നേരും പതിരും വേര്‍തിരിച്ചെടുക്കാന്‍ ഏറെ പ്രയാസപ്പെടണം. ഓരോ മാധ്യമത്തിനും ഓരോ രാഷ്ട്രീയമുണ്ട്. സാമൂഹിക രാഷ്ട്രീയം മാത്രമല്ല, സാമ്പത്തിക രാഷ്ട്രീയവുമുണ്ട്. 'പരസ്യ' രാഷ്ട്രീയം വേറെയുമുണ്ട്. ഈ എല്ലാ രാഷ്ട്രീയങ്ങളുടെയും ആകത്തുക നിലനില്‍പിന്റെ രാഷ്ട്രീയമാണ്. ആ രാഷ്ട്രീയത്തിന് അനുഗുണമായ സത്യങ്ങളാണ് അവര്‍ വിളിച്ചു പറയുന്നത്. അതിന് ക്ഷതമേല്‍പിക്കുന്ന സത്യങ്ങളൊന്നും അവര്‍ വിളിച്ചു പറയില്ല. എത്ര വലിയ വാര്‍ത്തയായാലും ശരി, നിലനില്‍പ്പിന്റെ രാഷ്ട്രീയത്തെ അതിന്റെ പാര്‍ശ്വവശങ്ങളില്‍ പോലും നേരിയ പോറലേല്‍പ്പിക്കുമെങ്കില്‍ ആ വാര്‍ത്തയെ അപ്പാടെ തമസ്‌കരിക്കാന്‍ മാധ്യമങ്ങള്‍ തയാറാവും. നിലനില്‍പാണ് പ്രശ്‌നം. കഞ്ഞികുടി മുടങ്ങാതിരിക്കുക എന്നതാണ് പ്രധാനം. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ യുവത്വത്തിന് അത്തരമൊരു നിലനില്‍പിന്റെ രാഷ്ട്രീയമില്ല.  മാതാ അമൃതാനന്ദമയിയുടെ കൂടെ ആശ്രമത്തില്‍ അവരുടെ വലം കൈയായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച ഓസ്‌ട്രേലിയക്കാരിയായ ഗെയില്‍ ട്രെഡ്‌വെല്‍ ആശ്രമത്തിലെ തന്റെ അനുഭവങ്ങളെ ആസ്പദമാക്കി 'വിശുദ്ധ നരകം' (Holy Hell) എന്ന പേരില്‍ ഒരു പുസ്തകമെഴുതിയപ്പോള്‍ അതൊരു വാര്‍ത്തയായി കൊടുക്കാന്‍ പോലും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ തയാറായില്ല. ആള്‍ദൈവ ശക്തിയുടെ സംഘടിത പ്രതിഷേധങ്ങളെ അവര്‍ വല്ലാതെ ഭയപ്പെട്ടു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ 'വിശുദ്ധ നരകം' നിരന്തരം ചര്‍ച്ച ചെയ്യപ്പെട്ടു. ആ പുസ്തകത്തിന്റെ ലിങ്കുകളും പി.ഡി.എഫ് കോപ്പികളും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. പുസ്തകത്തില്‍ പറയുന്ന എല്ലാ കാര്യങ്ങളും വസ്തുതകളാണ് എന്ന അര്‍ഥത്തിലല്ല അത് ഷെയര്‍ ചെയ്യപ്പെട്ടത്. മുഖ്യധാരാ മാധ്യമങ്ങള്‍ മുക്കാന്‍ ശ്രമിച്ച ഒരു വാര്‍ത്തയെ ജ്വലിപ്പിച്ചു നിര്‍ത്തുക എന്ന ദൗത്യം നിര്‍വഹിക്കപ്പെടുകയായിരുന്നു.

'വാര്‍ത്തയുടെ ഏകാധിപത്യ'ത്തെ സോഷ്യല്‍ മീഡിയയിലെ 'ഫ്രീക്കന്മാര്‍'  പൊളിച്ചടുക്കിയ നിരവധി ഉദാഹരണങ്ങള്‍ വേറെയുമുണ്ട്. 'ഇന്ത്യയുടെ മകള്‍' എന്ന ബി.ബി.സി ഡോക്യുമെന്ററി പുറത്തിറങ്ങിയപ്പോള്‍ ഇന്ത്യയില്‍ അത് സംപ്രേഷണം ചെയ്യുന്നതിനെ സര്‍ക്കാര്‍ ഭയപ്പെട്ടു. ഓരോ പതിനഞ്ച് മിനിറ്റിലും ഒരു പെണ്‍കുട്ടി വീതം ബലാത്സംഗം  ചെയ്യപ്പെടുന്ന ഇന്ത്യന്‍ യാഥാര്‍ഥ്യം പുറം ലോകമറിയുന്നതിനെ  സര്‍ക്കാര്‍ ഭയപ്പെട്ടു. ദല്‍ഹിയിലെ ചേരികള്‍ ക്യാമറയില്‍ പ്രത്യക്ഷപ്പെടുന്നതിനെ അവര്‍ പേടിയോടെ നോക്കിക്കണ്ടു. രാത്രിയില്‍ പുറത്തിറങ്ങി നടക്കുന്ന പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചു കൊല്ലാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന കുറ്റവാളികളുടെ താത്ത്വിക ന്യായീകരണങ്ങളെ ആരും  അറിയാതെ തമസ്‌കരിക്കാനാണ് ഭരണകൂടം വെമ്പല്‍ കൊണ്ടത്. അത്തരം ചിന്താഗതി വളര്‍ന്ന് വന്ന സാമൂഹിക പരിസരങ്ങളെ പഠിക്കാനും തിരുത്താനും ശ്രമിക്കുന്നതിന് പകരം ഡോക്യുമെന്ററി നിരോധിച്ച് തല മണ്ണില്‍ പൂഴ്ത്തി ഒട്ടകപ്പക്ഷിയാവാനാണ് സര്‍ക്കാര്‍ താല്‍പര്യം കാണിച്ചത്. എന്നാല്‍ നവമാധ്യമങ്ങള്‍ 'ഇന്ത്യയുടെ മകളെ' ഉപേക്ഷിക്കാന്‍ തയാറായില്ല. നാം അഭിമുഖീകരിക്കേണ്ടതും ധീരതയോടെ നേരിടേണ്ടതുമായ സാമൂഹിക യാഥാര്‍ഥ്യങ്ങളുടെ കണ്ണാടിയാണ് 'ഇന്ത്യയുടെ മകള്‍'  എന്ന് അവര്‍ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ആ ഡോക്യുമെന്ററി ലഭ്യമായ സൈറ്റുകളുടെ പേരുകളും ലിങ്കുകളും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. മുഖ്യധാരാ മാധ്യമങ്ങളില്‍ വിലക്കുകളില്ലാതെ കാണിച്ചിരുന്നെങ്കില്‍ ചര്‍ച്ച ചെയ്യപ്പെടുമായിരുന്നതിനേക്കാള്‍ കൂടുതല്‍ ശക്തിയോടെ ഈ ഡോക്യുമെന്ററി ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു അവസ്ഥയുണ്ടായി. കരുത്ത് കാണിക്കേണ്ടിടത്ത് അതെങ്ങനെ കാണിക്കണമെന്ന് നവമാധ്യമങ്ങള്‍ പഠിച്ചുകഴിഞ്ഞു. 'ഇരുത്തം വന്ന' മാധ്യമ പ്രവര്‍ത്തകരും പക്വമതികളായ ചിന്തകരും സമൂഹം അറിയേണ്ട വാര്‍ത്തകളെ തമസ്‌കരിക്കുന്നതിനു നേതൃത്വം നല്‍കുമ്പോള്‍ നവമാധ്യമങ്ങളിലെ ന്യൂ ജനറേഷന്‍ കുരുന്നുകള്‍ അവയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നത് രസകരമായ കാഴ്ച തന്നെയാണ്.

നവമാധ്യമങ്ങളെ സര്‍ഗാത്മകമായി ഉപയോഗപ്പെടുത്തുന്നവരോടൊപ്പം അവയെ നശീകരണാത്മകമായി ഉപയോഗപ്പെടുത്തുന്നവരെയും ഇ-ഇടങ്ങളില്‍ കാണാന്‍ പറ്റും. വര്‍ഗീയ വൈരം ആളിക്കത്തിക്കുന്നവര്‍. മത വൈകാരികതയുടെ കണ്ണിലൂടെ മാത്രം സമൂഹത്തെ നോക്കിക്കാണുകയും സന്ദര്‍ഭം കിട്ടുമ്പോഴെല്ലാം ആ വൈകാരികതയെ കത്തിച്ചുവിടാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍. തെറ്റായ വാര്‍ത്തകള്‍, ഊതി വീര്‍പ്പിച്ച നുണകള്‍, സന്ദര്‍ഭങ്ങളില്‍ അടര്‍ത്തിയെടുക്കുന്ന പ്രസ്താവനകള്‍, ഫോട്ടോഷോപ്പില്‍ തയാര്‍ ചെയ്യുന്ന ചിത്രങ്ങള്‍.. അങ്ങനെ കൈയില്‍ കിട്ടുന്നതെന്തും അതിനായി അവര്‍ ഉപയോഗപ്പെടുത്തും. ശാന്തിയും സമാധാനവും ഇഷ്ടപ്പെടുന്ന ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്കിടയില്‍ വര്‍ഗീയതയുടെ വിഷവിത്തുകള്‍ വിതയ്ക്കുക മാത്രമാണ് ലക്ഷ്യം. ഇത്തരം ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന നിരവധി ഗ്രൂപ്പുകളും ഫോറങ്ങളും നവമാധ്യമങ്ങളിലുണ്ട്.  വ്യാജ വിലാസങ്ങളും ഐഡികളും ഇവയില്‍ ധാരാളമായി കാണാം. ഇത്തരം ഗ്രൂപ്പുകളില്‍ നിന്നും ചര്‍ച്ചാ വേദികളില്‍ നിന്നും എത്രമാത്രം വിട്ടു നില്‍ക്കുന്നുവോ അത്രയും  മനുഷ്യരായി ജീവിക്കാന്‍ പറ്റുമെന്നതാണ് വസ്തുത. അല്‍പാല്‍പമായി വര്‍ഗീയതയുടെ വിഷം കുത്തിവെച്ച് ആരെയും ഒരു പിശാചാക്കി മാറ്റിയെടുക്കാന്‍ കഴിവുള്ള ഇത്തരം ശക്തികളുടെ വലയില്‍ പെടാതെ നമ്മുടെ യുവസമൂഹത്തെ വളര്‍ത്തിക്കൊണ്ട് വരാന്‍ ബുദ്ധിപൂര്‍വകമായ ഇടപെടലുകളും സമീപനങ്ങളും  നവമാധ്യമങ്ങളില്‍ തന്നെ ഉണ്ടാവേണ്ടതുണ്ട്.

തികച്ചും വ്യക്തിപരമായ സൗഹൃദങ്ങള്‍ക്കും, ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യുന്നതിനും നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നവരാണ് ഒരു വലിയ വിഭാഗം. രാവിലെ ചായ കുടിച്ചു, ഉച്ചയ്ക്ക് ചോറ് തിന്നു തുടങ്ങിയ നിരുപദ്രവകരമായ സ്റ്റാറ്റസുകളും വിശേഷങ്ങളും പങ്കുവെച്ച് പരസ്പരം 'ലൈക്കിയും' കമന്റടിച്ച് പ്രോത്സാഹിപ്പിച്ചും ജീവിച്ചുപോകുന്ന ഇവരെക്കൊണ്ട് സാമൂഹിക തലത്തില്‍ പ്രത്യേക ഗുണമോ ദോഷമോ ഉണ്ടെന്ന് പറയുക വയ്യ. എന്നാല്‍, ജീവിതത്തിലെ കൊച്ചു കൊച്ചു സംഭവങ്ങളും സന്തോഷ-സന്താപങ്ങളും പരസ്പരം പങ്ക് വെക്കുമ്പോഴുണ്ടാകുന്ന സുഖവും ആശ്വാസവും വൈയക്തിക തലത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നവയാണെന്നത് അവിതര്‍ക്കിതമാണ്. ജീവിതത്തിന്റെ കറുത്ത യാഥാര്‍ഥ്യങ്ങളെയും തിക്താനുഭവങ്ങളെയും പരമാവധി മൂടിവെച്ച് നിറം പിടിപ്പിച്ച സംഭവങ്ങളും ചിത്രങ്ങളും മാത്രം പുറത്ത് കാട്ടി പ്രകടനപരതയുടെ സംസ്‌കാരത്തില്‍ അഭിരമിക്കുന്ന ഒരു തലമുറയെയും ഇ-ഇടങ്ങളില്‍ നമുക്ക് കാണാന്‍ പറ്റും. സമൂഹ ജീവിതത്തിന്റെ മറ്റൊരു പരിച്ഛേദം തന്നെയാണ് നവമാധ്യമങ്ങളിലും നാം കാണുന്നത്.  നിത്യ ജീവിതത്തില്‍ കണ്ടുവരുന്ന ശരിയും തെറ്റും താളവും താളപ്പിഴകളും നവ മാധ്യമങ്ങളിലും കാണാം. അതുകൊണ്ട് തന്നെ  സാമൂഹിക ജീവിതത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിന് സഹായകമാകുന്ന ഒരു ത്രീ ഡയമന്‍ഷന്‍ കണ്ണാടിയെന്ന് വേണമെങ്കില്‍ നവ മാധ്യമങ്ങളെ നമുക്ക് വിശേഷിപ്പിക്കുകയും ചെയ്യാം.

പുതുമയുള്ള ആശയങ്ങളുടെ ഒരു വിളനിലം കൂടിയാണ് സോഷ്യല്‍ മീഡിയ. എഴുത്തുകാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രാസംഗികര്‍ക്കും എന്നു വേണ്ട പുതുമയുള്ള ത്രെഡുകളും ആശയങ്ങളും തേടി നടക്കുന്ന ആര്‍ക്കും സോഷ്യല്‍ മീഡിയ ഒരു വലിയ അനുഗ്രഹമാണ്. പുതുതലമുറയുടെ കാഴ്ചപ്പാടുകള്‍, വേറിട്ട ചിന്തകള്‍, അവരുടെ പ്രയോറിറ്റികള്‍, ആനുകാലിക സംഭവങ്ങളോടുള്ള പ്രതികരണങ്ങള്‍ എന്നിവയെല്ലാം ചില്ലിക്കാശ് മുടക്കാതെ ലഭിക്കുന്ന ഒരിടമായിക്കൂടി സോഷ്യല്‍ മീഡിയ മാറിയിരിക്കുന്നു. വാര്‍ത്താ പ്രാധാന്യമുള്ള ഒരു സംഭവം നടന്നു കഴിഞ്ഞാല്‍ നിമിഷങ്ങള്‍ക്കകം അവയോടുള്ള വൈവിധ്യപൂര്‍ണമായ പ്രതികരണങ്ങളുടെ കുത്തൊഴുക്ക് നവമാധ്യമങ്ങളില്‍ കാണാം. വ്യവസ്ഥാപിത വിശകലന രീതിയുടെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ സാധാരണ വന്നു പെടാത്ത അതിസൂക്ഷ്മ തലങ്ങളെപ്പോലും അതിശയിപ്പിക്കുന്ന കൃത്യതയോടെ വിശകലനം ചെയ്യുന്ന കുറിപ്പുകളും സ്റ്റാറ്റസുകളും അവയില്‍ കാണാന്‍ പറ്റും. അത്തരം ചിന്തയുടെ പൊട്ടുകളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നവര്‍ ഇന്ന് ധാരാളമുണ്ട്. മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരുമെല്ലാം അക്കൂട്ടത്തില്‍ പെടും. എന്നാല്‍, അതിവിദഗ്ധമായി സോഷ്യല്‍ മീഡിയയില്‍ നിന്ന് ത്രെഡുകള്‍ മോഷ്ടിക്കുന്നവരില്‍ പലരും അത് തുറന്നു പറയാനോ, ഏറ്റവും ചുരുങ്ങിയത് നവമാധ്യമങ്ങളുടെ പങ്കിനെ തെല്ലെങ്കിലും അംഗീകരിക്കാനോ തയാറാവാറില്ല എന്നതാണ് സത്യം. മാധ്യമങ്ങളെ സംബന്ധിച്ചേടത്തോളം വായനക്കാരുടെയും പ്രേക്ഷകരുടെയും പ്രതികരണങ്ങള്‍ അപ്പപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നു എന്നത് ഒരു അനുഗ്രഹമായി കാണുന്നതിനു പകരം സോഷ്യല്‍ മീഡിയയെ ശത്രുപക്ഷത്ത് നിര്‍ത്താനാണ് ശ്രമിച്ചുകാണാറുള്ളത്. തങ്ങളുടെ ഉല്‍പന്നത്തെക്കുറിച്ചുള്ള ഉപഭോക്താവിന്റെ അഭിപ്രായമറിയാന്‍ വന്‍കിട കമ്പനികള്‍ കോടികള്‍ മുടക്കിയാണ് സര്‍വേകള്‍ നടത്താറുള്ളത് എന്നോര്‍ക്കുക. ഉപഭോക്താവാണ് വിപണിയിലെ രാജാവ്. അവന്റെ പ്രതികരണങ്ങളാണ് ഉല്‍പാദന വിപണിയിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തു. മാധ്യമങ്ങളെ സംബന്ധിച്ചേടത്തോളം അത് പ്രേക്ഷകരും വായനക്കാരുമാണ്. അവരുടെ പ്രതികരണങ്ങളാണ് കാല്‍ കാശ് ചെലവില്ലാതെ ലഭിച്ചു കൊണ്ടിരിക്കുന്നത്. അതിനെ ആ അര്‍ഥത്തില്‍ വിലയിരുത്താന്‍ സാധിച്ചാല്‍ സോഷ്യല്‍ മീഡിയയെ ശത്രുപക്ഷത്ത് നിര്‍ത്തേണ്ട ഗതികേട് വരില്ല എന്ന് ചുരുക്കം.

സോഷ്യല്‍ മീഡിയ ന്യൂ ജനറേഷന്റെ മാത്രമല്ല, ന്യൂ ജനറേഷന്‍ മനസ്സുള്ള ഓള്‍ഡ് ജനറേഷന്റെ കൂടി സംഗമസ്ഥലമാണ്. പുതിയ ചിന്തകളും ആശയങ്ങളും പ്രതികരണങ്ങളും പിറക്കുന്ന ഇടമാണ്. പരമ്പരാഗത മാധ്യമങ്ങളില്‍ കണ്ടു ശീലമില്ലാത്ത രൂപത്തില്‍ ചൂടുപിടിച്ച ചര്‍ച്ചകളും വാഗ്വാദങ്ങളും നടക്കുന്ന സംവാദ ഭൂമിയാണ്. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തുന്നവരുടെ പൊതു ഇടമാണ്. അഗതികള്‍ക്കും രോഗികള്‍ക്കും വേണ്ടിയുള്ള സഹായ്ക്കൂട്ടായ്മകളുടെ കൂടി വേദിയാണ്.  അതോടൊപ്പം നേരത്തെ സൂചിപ്പിച്ച പോലെ ഫാഷിസവും വര്‍ഗീയതയും മത ഭീകരവാദവും നട്ടുനനച്ച് വളര്‍ത്താന്‍ ശ്രമിക്കുന്ന മനുഷ്യദ്രോഹികളുടെ കൂടി വിഹാര സ്ഥലവുമാണത്.  മാറുന്ന കാലത്തിന്റെ സ്പന്ദനങ്ങള്‍ ഏറ്റുവാങ്ങുന്ന യുവസമൂഹം ആശയവിനിമയത്തിനായി ഏറ്റവും  കൂടുതല്‍ ഉപയോഗിക്കുന്ന ഒരു മാധ്യമമെന്ന നിലയ്ക്ക് സോഷ്യല്‍ മീഡിയയോട് ക്രിയാത്മകവും സര്‍ഗാത്മകവുമായ ഒരു സമീപനമാണ് പൊതുസമൂഹത്തില്‍ നിന്ന് ഉണ്ടാവേണ്ടത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /19-24
എ.വൈ.ആര്‍