Prabodhanm Weekly

Pages

Search

2014 ഫെബ്രുവരി 21

ജമാഅത്തെ ഇസ്‌ലാമി ഭരണഘടന ദേശീയവിരുദ്ധം?

മുജീബ് / ചോദ്യോത്തരം

ജമാഅത്തെ ഇസ്‌ലാമി ഭരണഘടന ദേശീയവിരുദ്ധം? 

ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടന ദേശവിരുദ്ധ ചിന്തകള്‍ പ്രോത്സാഹിപ്പിക്കുന്നതും രാജ്യത്തിന്റെ ഭരണഘടനയെയും നിയമങ്ങളെയും അവഹേളിക്കുന്നതുമാണെന്ന് കേരള സര്‍ക്കാര്‍ ഹൈക്കോടതയില്‍ ബോധിപ്പിച്ചതായി 2014 ജനുവരി 30-ന് വിവിധ പത്രങ്ങളില്‍ വായിക്കാനിടയായി. ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും അവ രാജ്യദ്രോഹപരമാണെന്ന് കണ്ടെത്തിയാല്‍ നിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ കേന്ദ്ര സര്‍ക്കാറുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയതായി അതിലുണ്ട്. യഥാര്‍ഥത്തില്‍ എന്താണ്  സംഭവിച്ചത്?
 ഉമ്മര്‍ എ വെങ്ങന്നൂര്‍

            ജമാഅത്തെ ഇസ്‌ലാമി രാജ്യദ്രോഹപരവും ദേശീയവിരുദ്ധവുമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന സംഘടനയാണെന്നും അതിന്റെ പ്രസിദ്ധീകരണങ്ങള്‍ ദേശദ്രോഹപരമായ ഉള്ളടക്കമടങ്ങിയതാണെന്നും ആരോപിച്ച് ജമാഅത്തിനെയും ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിനെയും നിരോധിക്കണമെന്നാവശ്യപ്പെട്ട് അബ്ദുസ്സമദ് വാഴക്കാല എന്നയാള്‍ കൊടുത്ത ഹരജി ഫയലില്‍ സ്വീകരിച്ച കേരള ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിലപാട് വ്യക്തമാക്കാന്‍ നോട്ടീസ് അയച്ചു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് സംഭവം. കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാറിന്റെ വിഷയമാണെന്ന് ചൂണ്ടിക്കാട്ടി സത്യവാങ്മൂലം സമര്‍പ്പിച്ചപ്പോള്‍ ദേശീയവിരുദ്ധമോ നിയമവിരുദ്ധമോ ആയ പ്രവര്‍ത്തനങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമി ഏര്‍പ്പെട്ടതായി തെളിവില്ലെന്ന് വ്യക്തമാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. യു.ഡി.എഫ് സര്‍ക്കാര്‍ വന്ന ശേഷം വീണ്ടും ഹരജി പരിഗണനക്കെടുത്ത ഹൈക്കോടതി കൂടുതലായി വല്ലതും ബോധിപ്പിക്കാനുണ്ടോ എന്ന് സംസ്ഥാന സര്‍ക്കാറിനോടാരാഞ്ഞു. അതിന് മറുപടിയായി സംസ്ഥാന ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി മേരി ജോസഫ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണീ വിവാദ പരാമര്‍ശമുള്ളത്. ജമാഅത്ത് ദേശവിരുദ്ധമോ നിയമവിരുദ്ധമോ ആയ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതായി കണ്ടെത്തിയിട്ടില്ലെന്ന് പുതിയ അഫിഡവിറ്റിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാമുദായിക സൗഹാര്‍ദത്തിന് ഹാനികരമായ പ്രവര്‍ത്തനങ്ങളിലും സംഘടന ഏര്‍പ്പെട്ടതായി കണ്ടെത്തിയിട്ടില്ല. എന്നാല്‍, സംഘടനയുടെ പ്രസിദ്ധീകരണാലയമായ ഐ.പി.എച്ച് പുറത്തിറക്കിയ 97 പുസ്തകങ്ങള്‍ പരിശോധിച്ചതില്‍ 14 എണ്ണത്തില്‍ ദേശീയ വിരുദ്ധമായ പരാമര്‍ശങ്ങള്‍ കണ്ടെത്തി എന്നാണാരോപണം.
സര്‍ക്കാറിന്റെ അഫിഡവിറ്റില്‍ അങ്ങേയറ്റം നിരുത്തരവാദപരവും പരിഹാസ്യവും പ്രതിഷേധാര്‍ഹവുമായ പലതുമാണ് രേഖപ്പെടുത്തിവെച്ചിരിക്കുന്നതെന്ന് കാണാന്‍ കഴിഞ്ഞു. ഉദാഹരണത്തിന്, ഇസ്‌ലാമിന്റെ ശത്രുക്കള്‍ സ്ഥിരമായി വിമര്‍ശിക്കുന്ന, യുദ്ധത്തെക്കുറിച്ച വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ സയ്യിദ് മൗദൂദിയുടെ 'ജിഹാദി'ല്‍ ഉദ്ധരിച്ച്, അവ അവതരിച്ച പശ്ചാത്തലം വിവരിച്ചിരിക്കുന്നു. എന്നാല്‍, ഖുര്‍ആന്‍ സൂക്തങ്ങളൊക്കെ മൗദൂദിയുടെ സ്വന്തം പ്രസ്താവനകളാണ് സത്യവാങ്മൂലത്തില്‍! രാംപുനിയാനിയുടെ പുസ്തകത്തിലെ ഒരധ്യായം ഫാഷിസ്റ്റുകളുടെ വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടി പറയുന്നതാണ്. ആരോപണങ്ങളിലോരോന്നും മിത്ത് എന്ന തലക്കെട്ടിലാണ് ചേര്‍ത്തിരിക്കുന്നത്. തുടര്‍ന്ന് അതിന്റെ മറുപടിയുമുണ്ട്. ഈ മിത്തുകളിലൊന്ന് കൊല്ലപ്പെട്ട ബി.ജെ.പി നേതാവ് പ്രമോദ് മഹാജന്റേതാണ്. മഹാത്മാ ഗാന്ധി രാഷ്ട്രപിതാവല്ല എന്ന മഹാജന്റെ പ്രസ്താവനയാണത്. പുനിയാനി അതിന് നല്‍കിയ വിശദമായ മറുപടിയില്‍ ഗാന്ധിജി രാഷ്ട്രപിതാവാകാന്‍ അര്‍ഹനാണെന്നാണ് സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍, മഹാജന്റെ പ്രസ്താവന സര്‍ക്കാര്‍ അഫിഡിവിറ്റില്‍ രാം പുനിയാനിയുടേതാണ്. എന്നിട്ട് ഗാന്ധി രാഷ്ട്രപിതാവാകാന്‍ കൊള്ളില്ല എന്ന് ഐ.പി.എച്ച് പുസ്തകത്തില്‍ പറയുന്നതായി തട്ടി മൂളിക്കുകയും! ശൈഖ് മുഹമ്മദ് കാരകുന്നിന്റെ 'ജമാഅത്തെ ഇസ്‌ലാമി ഒരു ലഘു പരിചയം' എന്ന പുസ്തകവുമുണ്ട് പട്ടികയില്‍. അതില്‍ അരബിന്ദോയുടെ ഒരു വചനം സാന്ദര്‍ഭികമായി ഉദ്ധരിച്ചിട്ടുണ്ട്. ഹിന്ദു മുസ്‌ലിം സൗഹൃദം പ്രായോഗികമല്ലെന്നും മുസ്‌ലിംകള്‍ക്കെതിരെ ഹിന്ദുക്കള്‍ ഒന്നിക്കണമെന്നുമാണ് പ്രസ്തുത വചനം. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് സാമ്രാജ്യത്വ സൂത്രം എത്ര അപകടകരമായാണ് പ്രവര്‍ത്തിച്ചത് എന്ന് വിവരിക്കാനാണ് ഗ്രന്ഥകാരന്‍ മഹര്‍ഷി അരബിന്ദോയുടെ വാക്യം എടുത്തുദ്ധരിച്ചത്. പക്ഷേ, സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അത് ഗ്രന്ഥകാരന്‍ ശൈഖ് മുഹമ്മദ് കാരകുന്നിന്റെ സ്വന്തം വാചകമാണ്!
നിലവില്‍ വന്ന ഒന്നാം തീയതി മുതല്‍ ഭരണഘടനാനുസൃതമായും നിയമവിധേയമായും പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധമായ സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി. രണ്ട് മുഖ്യ കാരണങ്ങളാലാണത്. ഒന്ന്, അരാജകത്വമോ അസമാധാനമോ അല്ലാഹു ഇഷ്ടപ്പെടുന്നില്ല, അനുവദിക്കുന്നുമില്ല. എത്ര പരിശുദ്ധമായ ലക്ഷ്യത്തിന് വേണ്ടിയായാലും അശാന്തിയുടെയും നിയമലംഘനത്തിന്റെയും മാര്‍ഗം സ്വീകരിച്ചുകൂടാ. രണ്ട്, നിയമവിരുദ്ധമായ മാര്‍ഗേണ ലക്ഷ്യം നേടി എന്നു തന്നെ സങ്കല്‍പിക്കുക. നിലനിര്‍ത്തണമെങ്കില്‍ നിയമവാഴ്ചയുടെ വഴി മാത്രമേയുള്ളൂ. വാളെടുത്തവന്‍ വാളാല്‍ എന്നത് പ്രകൃതി നിശ്ചയമാണ്. തികഞ്ഞ മുന്‍വിധികളും അബദ്ധധാരണകളും നിമിത്തം രണ്ടുതവണ ഇന്ത്യാ ഗവണ്‍മെന്റ് ജമാഅത്തിനെ നിയമവിരുദ്ധമാക്കി. ആദ്യത്തെ തവണ സര്‍ക്കാര്‍ തന്നെ നിരോധം റദ്ദാക്കി. രണ്ടാം തവണ, സുപ്രീംകോടതി നിരോധം അസാധുവാക്കി. നിരോധിക്കാന്‍ സര്‍ക്കാര്‍ ബോധിപ്പിച്ച എല്ലാ ന്യായങ്ങളും തള്ളുകയായിരുന്നു കോടതി. ഭരണഘടനാ വിരുദ്ധമോ ദേശവിരുദ്ധമോ ആയി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ നിരോധം പരമോന്നത കോടതി റദ്ദാക്കുമോ? ഇത്തവണയും ചില കുത്സിത ശക്തികള്‍ കോടതിയോട് നിരോധം ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സംഘടന ദേശീയവിരുദ്ധമോ ഭരണഘടനാവിരുദ്ധമോ ആയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്, സൂക്ഷ്മ നിരീക്ഷണം നടത്തിയിട്ടും ഒരു തെളിവും കണ്ടെത്താനായിട്ടില്ലെന്ന് തന്നെയാണ് ബോധിപ്പിച്ചിരിക്കുന്നത്. പിന്നെ ആരെയോ തൃപ്തിപ്പെടുത്താനോ ആരുടെയോ വികാരശമനത്തിനോ ആണ് യു.ഡി.എഫ് സര്‍ക്കാറിന്റെ ആഭ്യന്തരവകുപ്പ് വികൃതവും വിലക്ഷണവുമായ ഒരു സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന വിശ്വാസ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും പുറത്താണ് ജമാഅത്തെ ഇസ്‌ലാമി പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും പുറത്തിറക്കുന്നത്. അത് ജനങ്ങളെ വഴിതെറ്റിക്കാനുള്ളതല്ല, നേര്‍വഴിക്ക് നയിക്കാനുള്ളതാണ്. തീവ്രവാദത്തെയും ഭീകരതയെയും ഹിംസയെയും തീര്‍ത്തും തള്ളിപ്പറയുന്നതാണ് ജമാഅത്തിന്റെ സാഹിത്യങ്ങള്‍. ഇതൊക്കെ സ്വന്തം സത്യവാങ്മൂലത്തില്‍ സംഘടന വിശദമായി കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. നിയമയുദ്ധം വേണ്ടിവന്നാല്‍ ഏതറ്റം വരെയും പോവാന്‍ സംഘടന സന്നദ്ധമാണെന്ന് മുമ്പേ തെളിയിച്ചിട്ടുള്ളതാണ്.

സമസ്ത കുട്ടികളുടെ ദുര്‍മോഹം

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്ന നക്‌സലുകളുമായും മതതീവ്രവാദികളുമായും ചേര്‍ന്ന് ജമാഅത്തെ ഇസ്‌ലാമി നടത്തുന്ന സമരങ്ങള്‍ നാടിനാപത്താണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ്. ദേശവിരുദ്ധ ചിന്തകള്‍ പ്രോത്സാഹിപ്പിക്കുന്നതാണ് ജമാഅത്തെ ഇസ്‌ലാമി ഭരണഘടനയെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയ സാഹചര്യത്തില്‍ ജമാഅത്തിനോട് അടുപ്പം കാണിക്കുന്ന മതേതര രാഷ്ട്രീയ കക്ഷികളും നേതാക്കളും പുനരാലോചനക്ക് തയാറാകണമെന്നും മതരാഷ്ട്രവാദം പ്രചരിപ്പിച്ച് മത തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന സംഘടനയുടെ സാഹിത്യ പ്രസിദ്ധീകരണങ്ങള്‍ കണ്ടുകെട്ടണമെന്നും സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു (ദേശാഭിമാനി ദിനപത്രം 31.1.2014). പ്രതികരണം?
 അബ്ദുല്‍ മജീദ് കോഴിക്കോട്

              ജമാഅത്തെ ഇസ്‌ലാമി ഖവാരിജുകളാണെന്നും മുബ്തദിഉകളാണെന്നും അഹ്‌ലുസ്സുന്നത്ത് വല്‍ ജമാഅത്തിന്റെ പുറത്താണെന്നും കാലാകാലങ്ങളില്‍ പാടിനടന്നവരാണ് സമസ്ത മുസ്‌ലിയാക്കളില്‍ ഒരു വിഭാഗം. സമസ്ത രണ്ടായി പിളര്‍ന്ന് പരസ്പരം പോര് തുടങ്ങിയതില്‍ പിന്നെ തമ്മിലടിക്കലല്ലാതെ ഇതര സംഘടനകളെ ഭര്‍ത്സിക്കാനും ശകാരിക്കാനും സമയം കുറവായി. ഒടുവിലാകട്ടെ മുഖ്യ ശത്രുക്കള്‍ തന്നെയായി ചേളാരി സമസ്തയും കാരന്തൂര്‍ സമസ്തയും.  അതിനിടയില്‍ പഴയ വൈരം കരഞ്ഞുതീര്‍ക്കാന്‍ കിട്ടിയ അവസരം ഔദ്യോഗിക സമസ്തയുടെ വിദ്യാര്‍ഥി വിഭാഗം ഉപയോഗപ്പെടുത്തി എന്നേയുള്ളൂ. കോട്ടക്കല്‍ സര്‍വമത കക്ഷി സമ്മേളനം വിളിച്ചുകൂട്ടി ജമാഅത്തിനെ ഒറ്റപ്പെടുത്താന്‍ ആഹ്വാനം ചെയ്തിട്ട് ഇപ്പോഴെന്തായി എന്ന് ഇക്കൂട്ടര്‍ ആലോചിക്കുന്നത് നന്ന്.
ജമാഅത്തിനോട് അടുപ്പം കാണിക്കുന്നതിനെതിരെ മതേതര രാഷ്ട്രീയ പാര്‍ട്ടികളെ താക്കീത് ചെയ്യുന്നവര്‍, മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പ്രശ്‌നമായി വന്നപ്പോള്‍ ജമാഅത്ത് പ്രതിനിധികളെ കൂടി വിളിച്ചുചേര്‍ത്ത് പരിഹാരം തേടിയതും അതിന് മുമ്പ് വിവാഹ രജിസ്‌ട്രേഷന്‍ കാര്യത്തില്‍ കൂടിയിരുന്നാലോചിച്ചതും സമാന സംഭവങ്ങളും ജനങ്ങള്‍ മറന്നിട്ടില്ല. ജമാഅത്ത് സംഘടിപ്പിച്ച കേരള മുസ്‌ലിം ചരിത്ര സെമിനാറിലും പങ്കെടുത്തു സമസ്തയുടെ പ്രമുഖര്‍. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ അവരോടൊപ്പം നില്‍ക്കാനും സാമൂഹിക പ്രവര്‍ത്തകരോടൊപ്പം ചേര്‍ന്ന് ജനകീയ സമരങ്ങളില്‍ പങ്കുവഹിക്കാനും ജമാഅത്തെ ഇസ്‌ലാമിയും സോളിഡാരിറ്റിയും നടത്തുന്ന സഫല ശ്രമങ്ങളോട്, എക്കാലത്തും കൊട്ടാര സേവകരായി ചമഞ്ഞ് അധികാര വര്‍ഗത്തോടും വരേണ്യ വര്‍ഗത്തോടുമൊപ്പം നിന്ന് താല്‍പര്യങ്ങള്‍ നേടിയെടുക്കാന്‍ മാത്രം ശീലിച്ചവര്‍ക്ക് സ്വാഭാവികമായും വിരോധമുണ്ടാവും. സര്‍ക്കാറിന്റെ സത്യവാങ്മൂലം പ്രതിഫലിപ്പിക്കുന്നതും ഈ താല്‍പര്യങ്ങള്‍ തന്നെ.  

 സമസ്തയുടെ പാരമ്പര്യം

പ്രവാചക കാലഘട്ടം മുതലുള്ള ഇസ്‌ലാമിന്റെ രീതിയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പിന്തുടരുന്നതെന്ന് എസ്.കെ എസ്.എസ്.എഫ് സ്ഥാപക വൈസ് പ്രസിഡന്റ് സി.എച്ച് ത്വയ്യിബ് ഫൈസി ജിദ്ദയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവെ പറഞ്ഞു. ഖുത്വ്ബ, സ്ത്രീപള്ളി പ്രവേശനം, തറാവീഹ് തുടങ്ങിയവയില്‍ പുതുതായൊന്നും സമസ്ത പണ്ഡിതന്മാര്‍ കൂട്ടിച്ചേര്‍ത്തിട്ടില്ല..... പ്രവാചകന്റെ കാലത്ത് കേരളത്തില്‍ ഇസ്‌ലാമിക പ്രബോധനവുമായി എത്തിയവരാണ് മാലിക് ബിന്‍ ദീനാറും സംഘവും. അവരുടെ ഭാര്യമാരോ കുടുംബത്തിലുണ്ടായിരുന്ന സ്ത്രീകളോ പള്ളിയില്‍ പോയിരുന്നില്ലെന്നും ത്വയ്യിബ് ഫൈസി കൂട്ടിച്ചേര്‍ത്തു (ഗള്‍ഫ് മാധ്യമം 2014 ജനുവരി 21). പ്രതികരണം?
 നസീര്‍ പള്ളിക്കല്‍ രിയാദ്

          'മരിച്ചുപോയ അമ്പിയ, ഔലിയ, സ്വാലിഹീന്‍ ഇവരുടെ ദാത്ത് കൊണ്ടും ജാഹ്, ഹഖ്, ബര്‍കത്ത് ഇത്യാദി കൊണ്ടും തവസ്സുല്‍ (ഇടത്തേട്ടം) ചെയ്യലും അവരെ നേരിട്ട് വിളിക്കലും അവരെ വിളിച്ചു സഹായത്തിന് അപേക്ഷിക്കലും, അവരുടെ ആസാറ് കൊണ്ട് ബറകത്ത് മതിക്കലും, മന്‍ഖൂസ് മുതലായ മൗലിദുകള്‍, ബദ്‌രിയ്യ ബൈത്ത്, ബദര്‍മാല, മുഹ്‌യിദ്ദീന്‍ മാല, രിഫാഈ മാല മുതലായ നേര്‍ച്ചപ്പാട്ടുകള്‍ ചൊല്ലുകയും ചൊല്ലിക്കുകയും ചെയ്യുന്നതും' സമസ്തയുടെ ഫറോക്ക് സമ്മേളനം എട്ടാം പ്രമേയമായി അംഗീകരിച്ചതാണ്. ഇന്നുവരെ ഇപ്പറഞ്ഞ ഒരു കാര്യവും പണ്ഡിത സംഘടന തള്ളിപ്പറഞ്ഞിട്ടില്ല. ഇതിലടങ്ങിയ കാര്യങ്ങളിലാകട്ടെ ഖുര്‍ആനും സുന്നത്തും നേര്‍ക്കുനേരെ ശിര്‍ക്കാണെന്ന് പ്രഖ്യാപിച്ചതും ഉള്‍പ്പെടുന്നു. അതാണ് പ്രവാചകന്മാര്‍ കാണിച്ച മാര്‍ഗമെങ്കില്‍ ആ മഹാത്മാക്കളെ അല്ലാഹു ഭൂമുഖത്തേക്കയക്കേണ്ടിയിരുന്നില്ല. കാരണം, ശിര്‍ക്കിന് പകരം തൗഹീദ് സ്ഥാപിക്കാനാണല്ലോ അമ്പിയാക്കള്‍ നിയുക്തരായിരുന്നത്.
പ്രവാചകന്റെ കാലത്തല്ല, തിരുമേനിക്കു ശേഷം കാലം കുറെ കഴിഞ്ഞാണ് മാലിക് ബിന്‍ ദീനാറിന്റെയും കുടുംബത്തിന്റെയും ആഗമനമെന്നാണ് ആധികാരിക ചരിത്രം. അവരുടെ കാലത്ത് സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനമുണ്ടായിരുന്നോ എന്ന് ചരിത്രം വിശ്വാസ്യമായി രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍, നബി(സ)യുടെയും സ്വഹാബത്തിന്റെയും കാലത്തും തുടര്‍ന്നും സ്ത്രീകള്‍ പള്ളിയില്‍ ജുമുഅക്കും ജമാഅത്തിനും പങ്കെടുത്തതിന് അനിഷേധ്യ തെളിവുകളുണ്ട്. അതാണ് മുസ്‌ലിംകള്‍ക്ക് സ്വീകാര്യം. പലതും പിന്നീട് തിരുത്തേണ്ടിവന്ന സമസ്ത ഇക്കാര്യവും തിരുത്തേണ്ടതായിതന്നെ വരും.

 





Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/36-39
എ.വൈ.ആര്‍