Prabodhanm Weekly

Pages

Search

2022 ഫെബ്രുവരി 25

3241

1443 റജബ് 24

അല്ലാഹുവിന്റെ അതിരുകള്‍ ജീവിതത്തിന്റെ സൗന്ദര്യമാണ്‌

വി.പി റഷാദ്

(2022 ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ എസ്.ഐ.ഒ കേരള
സംഘടിപ്പിക്കുന്ന കാംപയിന്റെ പ്രമേയം വിശദീകരിക്കുന്നു)


ലൈംഗിക അരാജകത്വവും ഉദാര ലൈംഗികതയും അതിര്‍വരമ്പുകളില്ലാത്ത ആണ്‍-പെണ്‍ ബന്ധവും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഒരു കൂട്ടം ആളുകള്‍ ഉദാര ലൈംഗികത ആദര്‍ശമായി കൊണ്ടുനടക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ചിലര്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. ആ ആശയത്തെ അംഗീകരിക്കാത്തവരില്‍ ചിലര്‍ പോലും അത്തരം ജീവിത സംസ്‌കാരത്തിലേക്ക് വഴുതി വീഴുന്നു. മാത്രവുമല്ല, അതീവ സൂക്ഷ്മതയും തികഞ്ഞ ജാഗ്രതയും പുലര്‍ത്തിയില്ലെങ്കില്‍ ഏതൊരാളും പെട്ടുപോകും വിധം അശ്ലീലതയിലേക്കുള്ള എല്ലാ വാതിലുകളും തുറക്കപ്പെടുകയും സകല അവസരങ്ങളും ഒരുക്കപ്പെടുകയും ചെയ്ത സാഹചര്യമാണ് നിലവിലുള്ളത്.
ഇവിടെ നിന്നുകൊണ്ടാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ധാര്‍മിക സദാചാര അധ്യാപനങ്ങളെ കുറിച്ചും അതിലൂടെ സാധ്യമാകുന്ന ജീവിത സൗന്ദര്യത്തെ കുറിച്ചും   ചര്‍ച്ച ചെയ്യുന്നത്.
'ആ മരത്തോട് അടുക്കരുത്'. ആദിമനുഷ്യന്    അല്ലാഹു ആദ്യമായി നല്‍കിയത് ഒരു വിലക്കായിരുന്നു എന്ന് പറയാറുണ്ട്. ഇങ്ങനെ,  വിലക്കുകളുടെ മതമായി ഇസ്‌ലാം ചിലപ്പോഴെങ്കിലും അവതരിപ്പിക്കപ്പെടാറുണ്ട്. എന്നാല്‍ ഈ ഒരു വിലക്കിന് മുമ്പ് ആസ്വാദനങ്ങളുടെ ഒരുപാട് വാതിലുകള്‍ ആദമിനും ഹവ്വക്കും  മുന്നില്‍ അല്ലാഹു തുറുന്ന്  വെച്ചിരുന്നു. മരത്തോട് അടുക്കരുത് എന്ന് കല്‍പിക്കുന്നതിന്  മുമ്പ് അല്ലാഹു പറഞ്ഞു: 'നീയും നിന്റെ പത്‌നിയും സ്വര്‍ഗത്തില്‍ വസിച്ചുകൊള്ളുക. നിങ്ങള്‍ അതില്‍നിന്ന് യഥേഷ്ടം സുഭിക്ഷമായി ആഹരിച്ചുകൊള്ളുക. പക്ഷേ, ഈ വൃക്ഷത്തോട് അടുക്കരുത്.' വിശാലമായ സ്വാതന്ത്ര്യവും ആസ്വാദനാവസരങ്ങളും നല്‍കിയതിന് ശേഷം ഒടുവില്‍ മാത്രമാണ് വിലക്കിനെ  കുറിച്ച് സംസാരിച്ചത്. ആ വിലക്കാകട്ടെ, നല്‍കിയ സ്വാതന്ത്ര്യത്തിന്റെ പരിധിയെ സൂചിപ്പിക്കാനുമായിരുന്നു.
ഇസ്‌ലാം സൗന്ദര്യമാണ്. ഇസ്‌ലാമിലൂടെ സാധ്യമാകുന്നത് സൗന്ദര്യമുള്ള ജീവിതമാണ്. ഇസ്‌ലാമിലെ ഓരോ നിയമവും നിര്‍ദേശവും ജീവിതത്തിന്റെ അഴകും ഭംഗിയും തെളിമയും വര്‍ധിപ്പിക്കുന്നതാണ്.  അനുവദനീയങ്ങളുടെ വലിയ ലോകമാണ് ഇസ്‌ലാം മനുഷ്യന് മുമ്പില്‍ തുറന്ന്  വെക്കുന്നത്. ഇസ്‌ലാമിന്റെ കാഴ്ച്ചപ്പാടില്‍ ഈ ഭൂമിയും അതിലെ സകല വിഭവങ്ങളും മനുഷ്യന് വേണ്ടിയാണ് അല്ലാഹു  സൃഷ്ടിച്ചത്. അല്ലാഹു പറയുന്നു: 'ഭുവനത്തിലുള്ളതെല്ലാം നിങ്ങള്‍ക്കുവേണ്ടി സൃഷ്ടിച്ചുവെച്ചത് അവനാകുന്നു' (അല്‍ബഖറ: 29).
അഥവാ അടിസ്ഥാനപരമായി  മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട മുഴുവന്‍ ലൗകിക കാര്യങ്ങളും അനുവദനീയമാണ്. ഇത് ശരീഅത്തിലെ പ്രധാന തത്ത്വമാണ്. അപ്പോള്‍ ഭൗതിക വ്യവഹാരവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു കാര്യം അനുവദനീയമാണ് എന്നതിന് തെളിവ് അന്വേഷിക്കേണ്ടതില്ല. നിഷിദ്ധമാണ് എന്നതിനാണ് തെളിവ് വേണ്ടത്. ജീവിതത്തില്‍ നിഷിദ്ധമായത് എന്തെല്ലാമാണെന്ന് അല്ലാഹുവും റസൂലും പഠിപ്പിച്ചിട്ടുണ്ട്. അഥവാ കുറച്ച് വിലക്കുകള്‍. ബാക്കിയുള്ളത് മുഴുവന്‍ അനുവദനീയമാണ്. അല്ലാഹു അനുവദനീയങ്ങളുടെ വിശാലമായ ലോകം നമുക്ക് തുറന്ന് തന്നു. ഒപ്പം ചില അതിര്‍വരമ്പുകളും വിലക്കുകളും നിര്‍ണയിക്കുകയും ചെയ്തു. 
എന്തിനാണ്  അതിര്‍വരമ്പുകള്‍ നിശ്ചയിച്ചത്? ഈ പ്രപഞ്ചവും അതിലെ സകല ചരാചരങ്ങളും സൃഷ്ടിക്കുകയും പരിപാലിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് അല്ലാഹുവാണ്.  മനുഷ്യനെ സൃഷ്ടിച്ചതും ഇങ്ങനെ ഒരു ജീവിതം സംവിധാനിച്ചതും അല്ലാഹു തന്നെ. മനുഷ്യനെ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് അല്ലാഹുവാണെങ്കില്‍ മനുഷ്യന്‍ എങ്ങനെ ജീവിക്കണമെന്ന് പറയാനുള്ള അധികാരവും അല്ലാഹുവിനാണ്. എല്ലാം അറിയുന്നവന്‍ സ്രഷ്ടാവായ അല്ലാഹു മാത്രമാണ്. അവന്‍ അറിയിച്ചതല്ലാതെ ഒന്നും മനുഷ്യന് അറിയുന്നില്ല. അതുകൊണ്ട് തന്നെ മനുഷ്യന് ജീവിതത്തില്‍ ഗുണമുള്ളതും ദോഷമുള്ളതും ഏതൊക്കെയാണെന്നും മനുഷ്യന്റെ  വ്യക്തിപരവും സാമൂഹികവുമായ വിജയത്തിനും നന്മക്കും ഏത് നിയമം ആവശ്യമാണെന്നും, ഏത് അളവിലാണ് അത് വേണ്ടതെന്നും അല്ലാഹുവിനേക്കാള്‍ നന്നായി ഒരാള്‍ക്കും അറിയില്ല. വിശാലമായ സ്വാതന്ത്ര്യം നല്‍കിയതോടൊപ്പം അല്ലാഹു ചില പരിധികളും നിയന്ത്രണങ്ങളും മനുഷ്യന്റെ മേല്‍ നിശ്ചയിച്ചിട്ടുണ്ട്. അത് മനുഷ്യന്റെ  ജീവിതം സൗന്ദര്യവും സമാധാനവും നിറഞ്ഞതാകാന്‍ വേണ്ടിയാണ്. സംസ്‌കാര സമ്പന്നമായ ഒരു സമൂഹം ഉണ്ടാകാനും ശക്തമായ നാഗരികത ഉയര്‍ന്നുവരാനും വേണ്ടിയാണ്. ദീന്‍ വിലക്കിയ കാര്യത്തില്‍നിന്ന് ഒരു വിശ്വാസി എന്തുകൊണ്ട് വിട്ടുനില്‍ക്കുന്നു എന്ന് ചോദിച്ചാല്‍ അല്ലാഹു പറഞ്ഞത് കൊണ്ട് എന്നാണ്  ഉത്തരം. ആ വിലക്കിന്റെ യുക്തിയെന്താണെന്നത് രണ്ടാമത്തെ കാര്യമാണ്. അല്ലാഹു പറഞ്ഞു എന്നതാണ് പ്രധാനം. ഒരു കാര്യം അല്ലാഹു വിലക്കിയിട്ടുണ്ടെങ്കില്‍ അതിന്റെ യുക്തി ചിലപ്പോള്‍ നമുക്ക് പിടികിട്ടും; ചിലപ്പോള്‍ പിടികിട്ടില്ല.  നമ്മള്‍ മനസ്സിലാക്കിയ യുക്തിയാകട്ടെ അത് ശരിയാകണമെന്നുമില്ല.
ഈ വിശ്വാസാടിത്തറകളില്‍ നിന്നാണ് സത്യവിശ്വാസിയുടെ ജീവിത സംസ്‌കാരവും   സദാചാര- ധാര്‍മിക കാഴ്ചപ്പാടുകളും രൂപപ്പെടുന്നത്. സദാചാര - ധാര്‍മികതയുമായി  ബന്ധപ്പെട്ട ചര്‍ച്ചയില്‍ കൂടുതലായി കടന്നു വരിക ആണ്‍-പെണ്‍ ബന്ധവും ലൈംഗികതയുമാണ്. ലൈംഗികതയടക്കുള്ള ശാരീരിക വികാരങ്ങള്‍ മനുഷ്യന്റെ നൈസര്‍ഗിക വാസനയാണ്. നൈസര്‍ഗിക വാസനകളെ ഇസ്‌ലാം അശ്ലീലമായി കാണുന്നില്ല. ലൈംഗികത മനുഷ്യപ്രകൃതിയുടെ അനിവാര്യ തേട്ടമാണ്. ആണ്‍ ശരീരം പെണ്‍ ശരീരത്തെയും, പെണ്‍ ശരീരം ആണ്‍ ശരീരത്തെയും കൊതിക്കുന്നു. മനുഷ്യ പ്രകൃതിയാണിത്. ലൈംഗിക വികാരത്തിന്റെ പൂര്‍ത്തീകരണത്തിന് ഇസ്‌ലാം വിശുദ്ധമായ മാര്‍ഗം നിശ്ചയിച്ച് തന്നു; വിവാഹം.  വിവാഹ ശേഷം ഇണയും തുണയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പ്രതിഫലം ലഭിക്കുന്ന പുണ്യ കര്‍മമാണ് എന്ന് ഇസ്‌ലാം  പഠിപ്പിക്കുന്നു. ഇസ്‌ലാം ഇങ്ങനെയാണ് മനുഷ്യന്റെ സഹജവാസനകളെ അറിഞ്ഞ് അംഗീകരിക്കുന്നത്. അല്ലാഹുപറയുന്നു: 'സ്ത്രീകള്‍, സന്താനങ്ങള്‍, കനകത്തിന്റെയും വെള്ളിയുടെയും കൂമ്പാരങ്ങള്‍, മേത്തരം കുതിരകള്‍, കാലികള്‍, കൃഷിയിടങ്ങള്‍ തുടങ്ങിയവയോടുള്ള മോഹം മനുഷ്യര്‍ക്ക് അലങ്കാരമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍, അതൊക്കെയും ഏതാനും നാളത്തെ ഐഹികജീവിതത്തിനുള്ള വിഭവങ്ങളാകുന്നു. വാസ്തവത്തില്‍ ഏറ്റവും ഉല്‍കൃഷ്ടമായ പാര്‍പ്പിടം  അല്ലാഹുവിങ്കലത്രെ' (ആലുഇംറാന്‍: 14). ഈ വചനത്തില്‍ ഭൗതിക ലോകത്തെ അലങ്കാരങ്ങളും സുഖങ്ങളും വിഭവങ്ങളും എടുത്തു പറയുന്നു. അവ മനുഷ്യ മനസ്സിനെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണെന്ന് സമ്മതിക്കുകയും ചെയ്യുന്നു. അത് ആഗ്രഹിക്കുന്നതും അതിന് വേണ്ടി പരിശ്രമിക്കുന്നതും തെറ്റാണെന്ന് അല്ലാഹു പറയുന്നില്ല. 
മനുഷ്യന്റെ ലൈംഗിക വികാര പൂര്‍ത്തീകരണത്തിന് വിവാഹം എന്ന മാര്‍ഗം കാണിച്ചു തരികയും അതിനപ്പുറമുള്ള  ലൈംഗിക ബന്ധങ്ങള്‍ നിഷിദ്ധമാക്കുകയും ചെയ്തു. അത്തരം അവിഹിത മാര്‍ഗങ്ങളിലേക്ക് എത്തിപ്പെടാതിരിക്കാന്‍ പല പരിധികളും അതിര്‍വരമ്പുകളും  നിര്‍ണയിച്ചു. 
മനുഷ്യ മനസ്സ് എപ്പോഴും പാപത്തിലേക്ക് ചാഞ്ഞ് നില്‍ക്കുന്നതാണ്. അല്ലാഹു പറയുന്നു: 'തീര്‍ച്ചയായും, മനസ്സ് തിന്മ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതുതന്നെയാകുന്നു' (യൂസുഫ്: 53).  അങ്ങനെയെങ്കില്‍ സാഹചര്യം കൂടി ഒത്തുവന്നാലോ, മനുഷ്യന്‍ അതിനെ അതിജീവിക്കാന്‍ പാടുപെടും. അതുകൊണ്ട് ഇസ്‌ലാമിക ശരീഅത്ത് ഒരു പ്രധാന തത്ത്വം മുന്നോട്ട് വെക്കുന്നു. 'തെറ്റുകളിലേക്ക് എത്തിക്കുന്ന വഴികള്‍ അടക്കപ്പെടണം' ഫിഖ്ഹിലെ സമാനമായ മറ്റൊരു തത്ത്വം ഇങ്ങനെയാണ്:- 'നിഷിദ്ധത്തിലേക്ക് എത്തിക്കുന്ന എല്ലാ കാര്യവും നിഷിദ്ധമാണ്.'  അതായത്, ഒരു  കാര്യം, അത് ചെയ്യുന്നതിലൂടെ പാപത്തിലേക്കുള്ള വഴി തുറക്കപ്പെടുമെങ്കില്‍, അത്തരം സന്ദര്‍ഭങ്ങളില്‍ ആ കാര്യവും നിഷിദ്ധമാവും. തെറ്റ് ചെയ്യാതിരിക്കാന്‍ സൂക്ഷ്മത പുലര്‍ത്തുന്നത് പോലെ തെറ്റിലേക്ക് എത്തിക്കുന്ന സാഹചര്യങ്ങള്‍  ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ശരീഅത്ത് ഉണര്‍ത്തുന്നു. 
ഖുര്‍ആനില്‍ രണ്ട് പ്രയോഗമുണ്ട്. ഒന്ന്, 'നിങ്ങള്‍ വ്യഭിചാരത്തിലേക്ക് അടുക്കരുത്.' വ്യഭിചരിക്കരുത് എന്ന് പറയാതെ, അതിലേക്ക് അടുക്കരുത് എന്നാണ് കല്‍പന. കാരണം അശ്ലീലതയുടെ അഴുക്കു ചാലിലേക്ക് പലരും മനപ്പൂര്‍വം ഇറങ്ങുന്നതല്ല. ചില സാഹചര്യങ്ങളും അവസരങ്ങളും അവരെ അതിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.  രണ്ട്, 'നിങ്ങള്‍ പിശാചിന്റെ കാലടികളെ പിന്തുടരരുത്.' അഥവാ പിശാച് ഒരു തെറ്റിലേക്ക് നേരിട്ട് ക്ഷണിക്കാറില്ല. തെറ്റിലേക്കുള്ള വഴികള്‍ കാണിച്ചു തരിക മാത്രമാണ് ചെയ്യുക. പാപം ചെയ്യാന്‍ അവസരം ഒരുക്കുക എന്നതാണ് അവന്റെ തന്ത്രം. കാരണം മനുഷ്യന്റെ അവസ്ഥ പിശാചിന് അറിയാം. എല്ലാ സാഹചര്യങ്ങളും ഒത്തുവന്നാല്‍ മനുഷ്യന്‍ പിടിച്ചുനില്‍ക്കാന്‍ ഏറെ ബുദ്ധിമുട്ടും.  അതുകൊണ്ടാണ് അല്ലാഹുവും റസൂലും ചില നിയന്ത്രണങ്ങളെ കുറിച്ചും പരിധികളെ കുറിച്ചും ഓര്‍മിപ്പിക്കുന്നത്. അല്ലാഹു പറയുന്നു:  ''പ്രവാചകന്‍, വിശ്വാസികളോട് പറയുക: അവര്‍ കണ്ണുകള്‍ താഴ്ത്തിവെച്ചുകൊള്ളട്ടെ. അവരുടെ ഗുഹ്യഭാഗങ്ങള്‍  കാത്തുകൊള്ളുകയും ചെയ്യട്ടെ. ഇതാകുന്നു അവര്‍ക്കുള്ള ഏറ്റം സംസ്‌കൃതമായ നടപടി. അവര്‍ പ്രവര്‍ത്തിക്കുന്നത്  അല്ലാഹു നോക്കിക്കൊണ്ടിരിക്കുന്നു. വിശ്വാസിനികളോടും പറയുക: അവരും കണ്ണുകള്‍ താഴ്ത്തിവെക്കട്ടെ.  ഗുഹ്യഭാഗങ്ങള്‍ കാത്തുകൊള്ളട്ടെ'' (അന്നൂര്‍: 30).
ആണിനോടെന്ന പോലെ പെണ്ണിനോടും (അന്നൂര്‍: 31) അല്ലാഹു കണ്ണുകളെ നിയന്ത്രിക്കാന്‍ കല്‍പ്പിക്കുകയാണ്. കണ്ണുകളെ നിയന്ത്രിക്കട്ടെ എന്ന് പറഞ്ഞ ശേഷം തൊട്ടുടനെ അല്ലാഹു കല്‍പിക്കുന്നത് ലൈംഗിക വിശുദ്ധി പുലര്‍ത്തുകയും  ചെയ്യട്ടെ എന്നാണ്. അഥവാ നോട്ടമാണ് അശ്ലീലതയിലേക്കുള്ള ഒന്നാമത്തെ വാതില്‍. പിശാചിന്റെ ഒന്നാമത്തെ ചുവടുവെപ്പ്. ആ വാതില്‍ തുറന്നാല്‍ ചീത്ത വിചാരങ്ങളുടെ അടുത്ത ഘട്ടങ്ങളിലേക്ക് എത്തിപ്പെടും.  അതുകൊണ്ടാണ് അല്ലാഹു കണ്ണുകളെ നിയന്ത്രിക്കാന്‍ ആവശ്യപ്പെടുന്നത്.  അതുപോലെതന്നെ, അന്യരായ സ്ത്രീ പുരുഷന്മാര്‍ പരസ്പരം സ്പര്‍ശിക്കുന്നത് അനുവദനീയമല്ലെന്ന് പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ഭൂരിഭാഗം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. നബി (സ) പറയുന്നു: 'ഞാന്‍ അന്യ സ്ത്രീകളോട് ഹസ്തദാനം ചെയ്യാറില്ല.' ആഇശ ബീവി (റ) പറയുന്നു: 'റസൂലിന്റെ കൈ മറ്റൊരു സ്ത്രീയുടെ കൈയില്‍ ഒരിക്കലും സ്പര്‍ശിച്ചിട്ടില്ല.'    സ്ത്രീ- പുരുഷന്മാര്‍ പരസ്പരം സംസാരിക്കുമ്പോള്‍ സൂക്ഷ്മത പാലിക്കണമെന്നും ഇസ്‌ലാം  പഠിപ്പിക്കുന്നു. അത്യാവശ്യത്തിന് മാത്രം പരസ്പരം  സംസാരിക്കുക, കൊഞ്ചിക്കുഴഞ്ഞ് പരസ്പരം ഇടപഴകാതിരിക്കുക തുടങ്ങിയവ അതില്‍ ചിലതാണ്.      
ഓണ്‍ലൈനിലാണെങ്കിലും ഓഫ്‌ലൈനിലാണെങ്കിലും സംസാരത്തില്‍ ഇത്തരം സൂക്ഷ്മതകള്‍ പാലിക്കണം. അന്യ സ്ത്രീയും പുരുഷനും ആരുമില്ലാത്തിടത്ത്  തനിച്ചാവുന്നത് ശരീഅത്ത് വിലക്കി. അങ്ങനെ തനിച്ചാകുന്ന നിമിഷം മൂന്നാമനായി ഉണ്ടാവുക പിശാചാണെന്ന് മുന്നറിയിപ്പ് നല്‍കി.  ചിലര്‍ ഇങ്ങനെ പറയുന്നു: 'എന്റെ മനസ്സിനെ നിയന്ത്രിക്കാന്‍ എനിക്ക് അറിയാം. തനിച്ചായത് കൊണ്ട് തെറ്റായ  വിചാരങ്ങള്‍ ഉണ്ടാവണമെന്നില്ലല്ലോ. എല്ലാം ആ കണ്ണോടെ നോക്കുന്നത് കൊണ്ടുള്ള പ്രശ്‌നമാണിത്'. മനുഷ്യ പ്രകൃതിയുടെ യാഥാര്‍ഥ്യത്തിന് നേരെ കണ്ണടച്ചു കൊണ്ടുള്ള വര്‍ത്തമാനമാണിത്. സ്ത്രീയും പുരുഷനും തനിച്ചായാല്‍ അരുതാത്തത് ഉറപ്പായും സംഭവിക്കും എന്നല്ല ശരീഅത്ത് പറയുന്നത്. തെറ്റിലേക്ക് എത്തിക്കുന്ന ചെറിയൊരു സാഹചര്യം പോലും ഉണ്ടാവാതിരിക്കാനാണ് ഇത്തരം പരിധികള്‍ വെക്കുന്നത്.
ഗൗരവപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്രപഞ്ച നാഥന്റെ വര്‍ത്തമാനമാണല്ലോ ഖുര്‍ആന്‍. അന്യന്റെ വീട്ടില്‍ പടികടന്ന് കയറിച്ചെല്ലുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ ഖുര്‍ആന്‍ വിവരിക്കുന്നു: 'അല്ലയോ വിശ്വസിച്ചവരേ, നിങ്ങളുടേതല്ലാത്ത വീടുകളിലേക്ക് പ്രവേശിക്കാതിരിക്കുവിന്‍; ആ വീട്ടുകാരോട് അനുവാദം ചോദിക്കുകയും അവര്‍ക്കു സലാം പറയുകയും ചെയ്യുന്നതുവരെ. ഈ സമ്പ്രദായമാകുന്നു നിങ്ങള്‍ക്കുത്തമമായിട്ടുള്ളത്. ഇതു നിങ്ങള്‍ ശ്രദ്ധിക്കുമല്ലോ. അന്യവീട്ടില്‍ ആരെയും കണ്ടില്ലെങ്കിലും സമ്മതം  കിട്ടുന്നതുവരെ കടക്കരുത്. നിങ്ങളോട് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടാല്‍ തിരിച്ചുപോരണം. അതാണ് നിങ്ങള്‍ക്കേറെ ഉചിതമായ സംസ്‌കാരം. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തും അല്ലാഹു നന്നായറിയുന്നുണ്ട്' (അന്നൂര്‍: 27,28).
ഈ കാര്യം ഇത്ര വിശദമായി ഖുര്‍ആന്‍ പറയുന്നത് എന്തിന് എന്ന് ചിലപ്പോള്‍ തോന്നാം. റസൂല്‍ (സ) ഈ  വിഷയം ഒന്നു കൂടി വിശദീകരിച്ചു. മറ്റൊരു വീടിന്റെ വാതില്‍ക്കല്‍ എത്തിയാല്‍ ഇടതു വശത്തേക്കോ  വലതു വശത്തേക്കോ മാറി നില്‍ക്കുക. വാതിലിന് അഭിമുഖമായി നില്‍ക്കരുത്. ജനല്‍ വിടവിലൂടെ നോക്കരുത്. അരുതാത്തത് കാണാന്‍ ഇടവരാതിരിക്കാനുള്ള ജാഗ്രത നിര്‍ദേശങ്ങളാണിവ. അതുവഴി തെറ്റായ വിചാരങ്ങള്‍ മനസ്സില്‍ ഉറവയെടുക്കാതിരിക്കാനാണ് അല്ലാഹുവും റസൂലും ഇങ്ങനെ പഠിപ്പിക്കുന്നത്. 
അന്യ  സ്ത്രീ-പുരുഷന്മാര്‍ തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനം ഏറ്റവും സുന്ദരമായി അവതരിപ്പിച്ച ജീവിത വ്യവസ്ഥയാണ് ഇസ്‌ലാം. ഖുര്‍ആന്‍ ഇതിലേക്ക് വെളിച്ചം വീശുന്നു: 'സത്യവിശ്വാസികളും വിശ്വാസിനികളും പരസ്പരം സഹായികളും മിത്രങ്ങളുമാകുന്നു. അവര്‍ നന്മ കല്‍പിക്കുന്നു. തിന്മ നിരോധിക്കുന്നു. നമസ്‌കാരം മുറപ്രകാരം നിലനിര്‍ത്തുന്നു. സകാത്ത് നല്‍കുന്നു. അല്ലാഹുവിനെയും  അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവര്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹം  ലഭിക്കുക തന്നെ ചെയ്യും. നിശ്ചയം, അല്ലാഹു അജയ്യനും യുക്തിമാനുമാകുന്നു' (അത്തൗബ: 71).
സ്ത്രീ- പുരുഷ ബന്ധത്തിന്റെ മാനദണ്ഡം ഈ ആയത്ത് വ്യക്തമാക്കുന്നുണ്ട്. അത് നന്മ നിലനിര്‍ത്തുന്നതിനും തിന്മയും അനീതിയും തടയുന്നതിനുമുള്ള പ്രവര്‍ത്തന മാര്‍ഗത്തിലെ പരസ്പര സഹകരണമാണ്. നന്മയുടെ മാര്‍ഗത്തില്‍ ഇങ്ങനെ പരസ്പരം സഹകരിച്ച് മുന്നോട്ട് പോകുമ്പോള്‍ സ്ത്രീ-പുരുഷ ബന്ധത്തില്‍  മുകളില്‍ സൂചിപ്പിച്ച, ഇസ്‌ലാമിലെ പരിധികളും അതിര്‍വരമ്പുകളും പൂര്‍ണമായും പാലിക്കാന്‍ സൂക്ഷ്മത പുലര്‍ത്തുകയും വേണം.
എന്റെ ശരീരത്തിന്റെ ഉടമ ഞാനാണ്. അത് എനിക്ക് ഇഷ്ടമുള്ളത് പോലെ ഉപയോഗിക്കാനും അനുഭവിക്കാനുമുള്ള  അവസരം ലഭിക്കുക എന്നത് എന്റെ അവകാശമാണ്; ഇങ്ങനെ വാദിക്കുന്നവരുണ്ട്.  ഈ വാദം സത്യവിശ്വാസിക്ക് ഉണ്ടാവുകയില്ല. കാരണം അത് അവന്റെ വിശ്വാസത്തിന് എതിരാണ്. അത്തരം വാദങ്ങളെ കുറിച്ച് ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെയാണ്: 'സ്വന്തം ഇഛയെ ദൈവമായി സ്വീകരിച്ചവനെ താങ്കള്‍ കണ്ടുവോ' (അല്‍ജാസിയ: 23).
സത്യവിശ്വാസികളുടെ കാഴ്ച്ചപ്പാട് മറ്റൊന്നാണ്.  ഞാനും എന്റെ ശരീരവും എന്റെ അടുത്തുള്ളതുമെല്ലാം അല്ലാഹുവിന്റെ ഉടമസ്ഥതയിലുള്ളതാണ്. അവന്‍ അതെല്ലാം എന്നെ അമാനത്തായി ഏല്‍പ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഉടമസ്ഥന്റെ താല്‍പര്യപ്രകാരം അത് ഉപയോഗിക്കാന്‍ മാത്രമേ എനിക്ക് അവകാശമുള്ളൂ. ഉടമസ്ഥനായ അല്ലാഹു എന്തെങ്കിലും വിലക്കുകയോ ഏതെങ്കിലും പരിധി നിശ്ചയിക്കുകയോ ചെയ്താല്‍ അത് ലംഘിക്കാന്‍ എനിക്ക് ഒരു നിര്‍വാഹവുമില്ല; ഇങ്ങനെയാണ് ഒരു മുസ്ലിം വിശ്വസിക്കുന്നത്. ഈ ലോകത്തിനുമപ്പുറം മറ്റൊരു ലോകവും ജീവിതവുമുണ്ടെന്ന കാഴ്ച്ചപ്പാടില്‍ നിന്ന് കൂടിയാണ് ദുന്‍യാവിലെ ആസ്വാദനത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ച വിശ്വാസിയുടെ കാഴ്ച്ചപ്പാട് രൂപപ്പെടുന്നത്. 
ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ധാര്‍മിക അതിര്‍വരമ്പുകള്‍ പാലിക്കുന്നത് കൊണ്ട് പരലോക മോക്ഷം മാത്രമല്ല ലഭിക്കുന്നത്. ആ പരിധികള്‍ പാലിക്കുന്നതിലൂടെ ഈ ലോകത്ത്  രൂപപ്പെടുന്നത് സൗന്ദര്യവും സമാധാനവും മനോഹാരിതയുമുള്ള ജീവിതമാണ്. ഇസ്‌ലാമിലൂടെ മാത്രം സാധ്യമാകുന്ന ജീവിത സൗന്ദര്യമാണത്. 

(എസ്.ഐ.ഒ കേരള സെക്രട്ടറിയാണ് ലേഖകന്‍)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 46-50
ടി.കെ ഉബൈദ്‌

ഹദീസ്‌

അല്ലാഹുവിന്റെ സുന്ദര നാമങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌