Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 11

ദൈവവാക്കുമായി വന്ന് കാഴ്ച്ചത്തെളിവേകിയ പ്രവാചകന്‍

ഒ.വി ഉഷ

നുഷ്യരാശിയെ ആന്തരികമായി സ്വാധീനിക്കുകയും കര്‍മശേഷിയെ ഉണര്‍ത്തുകയും ചെയ്യുന്നവരാണ് പ്രവാചകന്മാരും ഗുരുക്കന്മാരും. സാധാരണ മനുഷ്യന് ഗ്രഹിക്കാന്‍ വിഷമമുള്ള ഏതോ രൂപകല്‍പനയുടെ മര്‍മപ്രധാനങ്ങളായ ഭാഗങ്ങളാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍. ജഗന്നിയന്താവിന്റെ ഇഛയ്ക്കനുസരിച്ച നിയമങ്ങള്‍ അവരിലൂടെ നമുക്കു പകര്‍ന്നു കിട്ടുന്നു എന്നതാണ് മറന്നു കൂടാത്ത വിഷയം. ഇവരില്‍ പലര്‍ക്കും കാലാന്തരത്തില്‍ പുരാണകഥകളിലെ അത്ഭുതപുരുഷന്മാരുടെ പ്രതിഛായയാണ് വന്നു കൂടിയിട്ടുള്ളത്. ഈ കഥകള്‍ക്കുള്ളില്‍ നിസ്വാര്‍ഥതയുടെയും ത്യാഗത്തിന്റെയും നിരന്തര സഹനത്തിന്റെയും ചിത്രങ്ങള്‍ സൂക്ഷിച്ചുനോക്കിയാല്‍ കാണാം. നബി തിരുമേനിയുടെ കാര്യത്തില്‍ അത്തരം ചിത്രങ്ങള്‍ കണ്ടെടുക്കാന്‍ ശ്രമിക്കേണ്ടതില്ല. പരിശുദ്ധ ഖുര്‍ആനില്‍തന്നെ തിരുമേനിയുടെ ജീവിതം പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. സഹചാരികള്‍ കുറിച്ചുവെച്ച 'ഹദീസുക'ളും ആ ധീരജീവിതത്തിന്റെ സാക്ഷ്യപത്രങ്ങളായി ലോകത്തിനു കിട്ടിയിട്ടുണ്ട്. ദൈവത്തില്‍നിന്ന് ഒരു പുതിയ കല്‍പന ലോകത്തിനു നല്‍കാന്‍ പ്രയത്‌നിക്കുന്നവര്‍ക്ക് ശക്തമായ തടസ്സങ്ങളും ചെറുത്തുനില്‍പ്പുകളും നേരിടേണ്ടിവരും എന്ന വസ്തുത നബി തിരുമേനിയുടെ ജീവിതത്തില്‍ പകല്‍ വെളിച്ചം പോലെ വ്യക്തമായി നമുക്കു കാണാന്‍ കഴിയും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ലോകകാര്യത്തിനായി അനുഭവിക്കേണ്ടിവരുന്ന കഷ്ടപ്പാടുകള്‍ക്ക് ആനുപാതികമായിട്ടാണ് അതു സാക്ഷാത്കരിക്കാന്‍ വേണ്ട ഉള്‍ക്കരുത്തും പ്രാപ്തമാവുന്നത്.
പ്രവാചകന്റെ പിതാവ് അബ്ദുല്ലയും മാതാവ് ആമിനയും ഏതാനും ദിവസങ്ങളേ ഒരുമിച്ചു ജീവിച്ചുള്ളൂ. സിറിയയിലേക്ക് വ്യാപാരവശ്യങ്ങള്‍ക്കായി പോയ അബ്ദുല്ല തിരിച്ചു വരുംവഴി അസുഖം പിടിപെട്ട് ഇഹലോകവാസം വെടിയുകയാണുണ്ടായത്. അങ്ങനെ കുട്ടിക്കാലത്തു പിതാവിനെ കാണാനോ അദ്ദേഹത്തിന്റെ സംരക്ഷണവും ലാളനയും അനുഭവിക്കാനോ ഇടയായില്ല. കുടുംബപാരമ്പര്യമനുസരിച്ച് വളര്‍ത്തമ്മയുടെ അരികിലെത്തിച്ച കുഞ്ഞ് അഞ്ചുവര്‍ഷം കഴിഞ്ഞാണ് മാതാവിന്റെ അടുത്തു തിരിച്ചു വരുന്നത് (അറബിരാജ്യത്തെ ഏറ്റവും തനിമയും ഭംഗിയുമുള്ള ഭാഷാമാതൃക ഇവിടെ നിന്നാണ് നബിക്ക് കിട്ടുന്നത്. അതില്‍ പ്രത്യേക സന്തുഷ്ടിയും പില്‍ക്കാലത്ത് പ്രകടിപ്പിച്ചിട്ടുണ്ട്). പക്ഷേ ആറാംവയസ്സില്‍ മാതാവിനെയും നഷ്ടമായി. പിന്നീട് രണ്ടു വര്‍ഷം സംരക്ഷിച്ച മുത്തച്ഛനും പിരിഞ്ഞു. പിതൃസഹോദരന്‍ അബൂത്വാലിബ് കുട്ടിയെ ഏറ്റെടുത്തു. ഏറെ സ്‌നേഹിച്ചു വളര്‍ത്തിയെങ്കിലും അബൂത്വാലിബിന് കാര്യമായ സാമ്പത്തിക ശേഷി ഇല്ലാതിരുന്നതു കൊണ്ട് ചെറുപ്രായത്തില്‍തന്നെ നബിതിരുമേനിക്ക് ജോലിക്കിറങ്ങേണ്ടിവന്നു. പന്ത്രണ്ടാം വയസ്സില്‍ പിതൃസഹോദരനെ കച്ചവടത്തില്‍ സഹായിക്കാനും തുടങ്ങി. അബൂത്വാലിബ് പങ്കെടുത്ത ഒരു സായുധ സംഘര്‍ഷത്തിന് സാക്ഷ്യം വഹിക്കാനുമിടയായി. യുദ്ധത്തിന്റെ കെടുതികളോര്‍ത്ത് ഒരു സമാധാനസംഘം ചെറുപ്പത്തില്‍ രൂപീകരിച്ചതായും പറയുന്നു. മനുഷ്യര്‍ സമാധാനമായി ജീവിക്കണം എന്ന ആഗ്രഹം നബി തിരുമേനിയുടെ മനസ്സില്‍ പണ്ടേ പ്രബലമായിരുന്നു എന്നര്‍ഥം. സത്യസന്ധതയും ഉത്തരവാദിത്വബോധവും വിവേകപൂര്‍ണമായ സമീപനവും കൊണ്ട് 'അല്‍-അമീന്‍' (വിശ്വസ്തന്‍) എന്ന വിശേഷണം സമൂഹം നബിക്ക് ചെറുപ്പത്തില്‍തന്നെ ചാര്‍ത്തിക്കൊടുത്തു.
അബൂത്വാലിബിനു വേണ്ടി വ്യാപാരാവശ്യങ്ങള്‍ ചെല്ലുന്ന അങ്ങാടിത്തെരുവുകളില്‍ കവിതയും പാട്ടും ചൊല്ലുന്നവര്‍ ഉണ്ടായിരുന്നു. അതെല്ലാം കേള്‍ക്കാനിഷ്ടപ്പെട്ട നബി ക്രിസ്ത്യാനികളും ജൂതന്മാരുമായ അറബികള്‍ നാട്ടുകാരുടെ ബഹുദൈവാരാധനയെ വിമര്‍ശിച്ചു നടത്തിയിരുന്ന പ്രഭാഷണങ്ങളും ശ്രദ്ധിക്കുമായിരുന്നുവത്രെ. ഭക്തിചിന്തകളെ പരിപോഷിപ്പിക്കാനും സമൂഹഗതിയെ വിലയിരുത്താനും സഹായിച്ച ഈ പരിചയം നബിയെ വരുംകാലങ്ങളിലേക്ക് പരുവപ്പെടുത്തുന്നതില്‍ പങ്കുവഹിച്ചിരിക്കണം.
കുട്ടിക്കാലത്തുതന്നെ ഏകാന്തത ഇഷ്ടപ്പെട്ടിരുന്ന നബി ഖദീജയുമായുള്ള വിവാഹത്തിനു ശേഷം ഹിറാ ഗുഹയില്‍ ധ്യാനിക്കാന്‍ ചെന്നിരിക്കുക പതിവാക്കിയതും അവിടെവെച്ചു റമാദാന്‍ മാസത്തില്‍ ഖുര്‍ആന്‍ ആദ്യമായി വെളിപ്പെട്ടതും പ്രസിദ്ധമാണല്ലോ. ആ സംഭവത്തില്‍ ആദ്യം ഭയന്ന നബിക്ക് ആത്മധൈര്യം പകര്‍ന്ന ജീവിതസഖിയാണ് ഖദീജ, ആദ്യത്തെ വിശ്വാസിയും. കടന്നുപോയ പ്രവാചകന്മാരെപ്പോലെ നബിക്ക് വെളിപാടുകള്‍ കിട്ടുകയാണെന്ന് ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞു. ഖദീജയുമായുള്ള ദാമ്പത്യത്തിലെ പരസ്പര ധാരണയും (പ്രവാചകന് കുടുംബജീവിതത്തില്‍ പുത്രദുഃഖം സഹിക്കേണ്ടിവന്നു) പിതൃസഹോദര ഹൃദയപൂര്‍വമായ പിന്തുണയുമൊഴിച്ചാല്‍ നബിക്ക് നേരിടേണ്ടിവന്നത് കഠിനമായ എതിര്‍പ്പുകളും തടസ്സങ്ങളും തന്നെ. ദൗത്യം തുടങ്ങി പത്തുവര്‍ഷമായപ്പോള്‍ ഖദീജയുടെ വേര്‍പാടുണ്ടായി; അധികം താമസിയാതെ അബൂത്വാലിബിന്റെയും.
അറബികള്‍ പരമ്പരാഗതമായി വിശ്വസിച്ചുവന്ന ദൈവങ്ങളെ ഒരു ഘട്ടത്തില്‍ നബി നേരെ എതിര്‍ക്കാനാരംഭിച്ചത് ഖുറൈശികളുടെ കഠിനമായ ശത്രുത ക്ഷണിച്ചു വരുത്തി. ദൈവങ്ങളെ നിഷേധിക്കുന്നതു വരെ നബിയെ ലാഘവത്തോടെയും പരിഹാസത്തോടെയും കണ്ട ഖുറൈശികള്‍ ഇപ്പോള്‍ ഭീഷണിയായി കാണാന്‍ തുടങ്ങി.
സ്രഷ്ടാവായ ദൈവം ഒന്നേയുള്ളൂ. ജീവന്‍ തരുന്നതും തിരിച്ചെടുക്കുന്നതും സമാനതകളില്ലാത്ത ആ ദൈവമാണ്. ബഹുദൈവസങ്കല്‍പവും വിഗ്രഹാരാധനയും തീര്‍ത്തും ഉപേക്ഷിക്കേണ്ടതാണ്. ഇതായിരുന്നു നബി അറബികള്‍ക്കും (മനുഷ്യരാശിക്കും) നല്‍കിയ മുഖ്യസന്ദേശം. കാരുണ്യവും സഹാനുഭൂതിയും അവനവനു കിട്ടുന്നത് പങ്കിടാനുള്ള ഉദാരമനസ്‌കതയും വേണമെന്നു മാത്രമേ നബി ഉപദേശിച്ചുള്ളൂ. ഖദീജയില്‍ തുടങ്ങി ആദ്യത്തെ മൂന്നുനാലു വര്‍ഷം കൊണ്ട് നാല്‍പതോളം പേര്‍ വിശ്വാസികളായി. പഴയ ആരാധന കൊണ്ടുനടന്ന ഖുറൈശികള്‍ക്കിടയിലെ പുരോഹിത വര്‍ഗമാണ് നബിയെ ഭീഷണിയായി കണ്ടതും എതിര്‍പ്പുകള്‍ക്ക് തീ പിടിച്ചതും.
നബി വചനങ്ങളനുസരിച്ച് വിശ്വാസികളായിത്തീര്‍ന്നവര്‍ക്ക് കഠിനമായ പീഡനം സഹിക്കേണ്ടിവന്നു. ദുഃഖിതനായ നബി അവരെ അബ്‌സീനിയയിലേക്കു പറഞ്ഞയച്ചു. ഖുറൈശികള്‍ നബിക്ക് വിലക്കു കല്‍പ്പിച്ചു. വര്‍ഷങ്ങളോളം അതിജീവനം തന്നെ ഒരു പ്രശ്‌നമായിത്തീരുകയാണുണ്ടായത്. ദൗത്യം തുടരാന്‍ ത്വാഇഫ് എന്ന സ്ഥലത്തേക്കു പോയ നബിയെ അവര്‍ പുറത്താക്കി കല്ലെറിഞ്ഞു പരിക്കേല്‍പിച്ചു. അങ്ങനെ ഉപദ്രവം തുടരുകയും ഒടുവിലത് നബിയെ വധിക്കാനുളള കരുനീക്കങ്ങളില്‍ എത്തുകയും ചെയ്തു. ദൗത്യ നിര്‍വഹണത്തിനായി മറ്റൊരിടം തേടിപ്പോകാന്‍ നബി നിര്‍ബന്ധിതനായിത്തീര്‍ന്നു. മക്കയില്‍ നിന്ന് അങ്ങനെ മദീനയിലേക്കു കുടിയേറിയ(ഹിജ്‌റ) തുമുതല്‍ക്കാണ് ഇസ്‌ലാമിക കാലഗണന തുടങ്ങുന്നത്.
അപമാനത്തിന്റെയും പീഡനത്തിന്റെയും കാലഘട്ടത്തെ പിറകിലാക്കിയാണ് നബിയും സംഘവും മദീനയിലെത്തുന്നത്. രാഷ്ട്രീയനേതാവും ഭരണകര്‍ത്താവുമായിത്തീര്‍ന്ന നബിക്ക് ഖുറൈശികളുമായി പല യുദ്ധങ്ങളും (ബദ്ര്‍യുദ്ധം ഏറ്റവും പ്രധാനം) ചെയ്യേണ്ടിവന്നു. നിപുണനായ യോദ്ധാവായും സൈന്യാധിപനായും യുദ്ധത്തടവുകാര്‍ക്കു മാപ്പുകൊടുത്ത ഹൃദയാലുവായുമൊക്കെ നാം നബിയെ അറിയുന്നു.
ധ്യാനശീലനായിക്കഴിഞ്ഞ അവസ്ഥയില്‍ നിന്ന് ദൈവവാക്കുകളുമായി സമൂഹത്തിലിറങ്ങി, നേരിടേണ്ടിവന്ന എതിര്‍പ്പുകളിലൂടെ കരുത്തില്‍ നിന്നു കരുത്തിലേക്കുയര്‍ന്ന നബി അനന്യമായ ഒരു വ്യക്തിവിശേഷമായി നമ്മെ ഇന്നും ആകര്‍ഷിക്കുന്നു. ദൈവികവും ഭൗതികമായ അറിവുകളുടെയും കഴിവുകളുടെയും സമന്വയമായി, സ്‌നേഹ കാരുണ്യങ്ങളുടെയും വിവേകത്തിന്റെയും മൂര്‍ത്തിമദ്ഭാവമായി, നമ്മെ അതിശയിപ്പിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം