Prabodhanm Weekly

Pages

Search

2012 ജനുവരി 7

'ജമാലി'ന്റെ അര്‍ഥം

ഹുസൈന്‍ കടന്നമണ്ണ

ഖുര്‍ആന്‍ ബോധന(ലക്കം 28)ത്തിലെ ചില പ്രസ്താവനകള്‍ വായിച്ചപ്പോഴുണ്ടായ തോന്നലുകള്‍ കുറിക്കട്ടെ.
ആടു മാടു ഒട്ടകങ്ങളെക്കുറിച്ച 'വലകും ഫീഹാ ജമാല്‍' എന്ന വചനശകലത്തെ വിശദീകരിക്കവെ, 'സമ്പന്നതയാലും പ്രതാപത്താലുമുണ്ടാകുന്ന സുഖാനുഭൂതിയെയാണ് ഇവിടെ ºƒ»L എന്നു വര്‍ണിച്ചിരിക്കുന്നത്' എന്നെഴുതിയിരിക്കുന്നു. സൗന്ദര്യാസ്വാദനവും അനുഭൂതിയും കാലികളുടെ ഉടമകള്‍ക്ക് മാത്രമുള്ളതാണെന്ന ധ്വനി മേല്‍ പ്രസ്താവനയുള്‍ക്കൊള്ളുന്നില്ലേ? ആടുകളും മാടുകളും ഒട്ടകങ്ങളും മറ്റും വരിവരിയായും തിക്കിത്തിരക്കിയും നടന്നുനീങ്ങുമ്പോള്‍ ഏതു ഫഖീറിനും നയനസുഖം ലഭിക്കുന്നുണ്ടല്ലോ. ഇസ്‌ലാമിന്റെ സൗന്ദര്യശാസ്ത്രവുമായി ബന്ധപ്പെട്ട വ്യാഖ്യാന സാധ്യതകളുള്ള വചനമാണിത്. സിനിമ, ഡോക്യുമെന്ററി, പെയിന്റിംഗ്, ഫോട്ടോഗ്രഫി തുടങ്ങിയവയുമായി ഈ വചനാശയത്തെ വിളക്കിയെടുക്കുകയാണെങ്കില്‍ വിശാലമായ ക്യാന്‍വാസുകള്‍ നമ്മുടെ മുമ്പില്‍ നിവരുന്നതാണ്. ആ ദിശയിലേക്കു കൂടി വ്യാഖ്യാതാവിന്റെ പേന സഞ്ചരിക്കേണ്ടതുണ്ടായിരുന്നില്ലേ? ഇസ്‌ലാമിക സൗന്ദര്യശാസ്ത്രത്തില്‍ ഏറെ അവഗാഹമുള്ള പണ്ഡിതനാണല്ലോ അദ്ദേഹം.
''ഇക്കാലത്ത് മേത്തരം കാറുകളും മറ്റും വ്യക്തിയുടെയും കുടുംബത്തിന്റെയും അലങ്കാരങ്ങളായി കണക്കാക്കപ്പെടുന്നതുപോലെ കുതിരകളുടെയും ഒട്ടകങ്ങളുടെയും സമൃദ്ധി വ്യക്തിയുടെയും കുടുംബത്തിന്റെയും അലങ്കാരമായി പുരാതന കാലത്ത് ഗണിക്കപ്പെട്ടിരുന്നു'' എന്ന പ്രസ്താവന സൂക്ഷ്മമല്ലെന്ന് തോന്നുന്നു. കുതിര-ഒട്ടക സമൃദ്ധി പുരാതനകാലത്ത് മാത്രമല്ല ഇന്നും അലങ്കാരമായി കാണുന്നു. ഗള്‍ഫുരാജ്യങ്ങളില്‍ അധിവസിക്കുന്നവര്‍ക്ക് അത് വേഗം മനസ്സിലാവും. അറബികള്‍ ഇന്നും വാശിയോടെ നടത്തുന്നവയാണ് കുതിരയോട്ട,ഒട്ടകയോട്ട മത്സരങ്ങള്‍.
‡MGQEGന് വൈകുന്നേരം മേച്ചില്‍പുറത്ത് നിന്ന് കാലികളെ ആലയിലേക്ക് തെളിയിച്ചുകൊണ്ടുവരികയെന്ന് മാത്രമല്ല, രാവിലെ മുതല്‍ വിവിധ ജോലികളില്‍ മനുഷ്യനെ സഹായിക്കുന്ന കാലികള്‍ക്ക് വിശ്രമം നല്‍കുകയെന്ന അര്‍ഥം കൂടിയുണ്ടല്ലോ. മാംസഭോജനം, ജന്തുപീഡനം തുടങ്ങിയ വിവാദവിഷയങ്ങളും ഈ വചനപരിസരത്ത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. സ്ഥൂലത ഒഴിവാക്കാനായിരിക്കും ലേഖകന്‍ അതിലേക്ക് കടക്കാതിരുന്നത്.
n“n™n¡Sന് പോവുക, സഞ്ചരിക്കുക തുടങ്ങിയ അര്‍ഥങ്ങളുമുണ്ട്.
AGé¬dG Åa “Qƒ¡Sh AƒÙG Åa ’Hƒ¡Sh Aƒ»¡dG Åa ’fƒ¡S  (വിണ്ണില്‍ പറക്കുന്നവയും തണ്ണീരില്‍ നീന്തുന്നവയും മണ്ണില്‍ സഞ്ചരിക്കുന്നവയും)എന്നത് ദൈവത്തിന്റെ സൃഷ്ടിവൈപുല്യത്തെയും വൈഭവത്തെയും പ്രകാശിപ്പിക്കാനായി അറബ് പ്രസംഗകര്‍ സാധാരണ നടത്തുന്ന പ്രാസ പ്രയോഗമാണ്. എന്റെ ബദവി സുഹൃത്ത് 'നീ പൊയ്‌ക്കോ' എന്നതിന് പറയാറുള്ളത് “™¡SEG എന്നാണ്.

 

ഏതാണ് ശരി?
കെ.കെ സഈദലി കട്ടുപ്പാറ
2011 ഡിസംബര്‍ 17-ല്‍ ഡോ. അംറ് ഖാലിദിന്റെ 'കുടുംബക്കാരെ നെഞ്ചോടു ചേര്‍ത്ത് പ്രവാചകന്‍' എന്ന ലേഖനത്തില്‍ അബൂലഹബിന്റെ ഉത്ബ, ഉതൈബ എന്ന രണ്ടു മക്കള്‍, മക്കാ വിജയത്തെത്തുടര്‍ന്ന് ഹസ്‌റത്ത് അബ്ബാസ്(റ) വഴി ഇസ്‌ലാം സ്വീകരിച്ചു എന്ന് എഴുതിയിട്ടുണ്ട്. ഉസ്താദ് മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍ ആറാം വാള്യത്തില്‍, സൂറ അല്ലഹബിന്റെ മുഖവുരയില്‍ പ്രസ്തുത രണ്ട് പേരില്‍ ഒരാളെ (ഉത്ബ അല്ലെങ്കില്‍ ഉതൈബ) പിതാവൊന്നിച്ചുള്ള ശാം യാത്രയില്‍ ഒരിടത്ത് ഇറങ്ങുമ്പോള്‍ ഒരു സിംഹം കടിച്ചുകീറി എന്നും കാണുന്നു. ഇതില്‍ ഏതാണ് ശരി?

 

ലീഗും ജമാഅത്തും
റഹീം കരിപ്പോടി
ജമാഅത്തെ ഇസ്‌ലാമിയോട് വിരോധമുള്ള ചില ലീഗ് നേതാക്കള്‍ക്ക് ഫാഷിസ്റ്റുകളുമായും യു.എസ് പ്രതിനിധികളുമായുമാണ് ബന്ധം എന്ന ടി.കെയുടെ അഭിപ്രായം (ലക്കം 27) വസ്തുതകളുമായി യോജിക്കുന്നതല്ല. ലീഗിലെ ബഹുജന പിന്തുണയില്ലാത്ത ചില ചെറിയ നേതാക്കള്‍ അവരുടെ രാഷ്ട്രീയ ഭാവി സംരക്ഷിക്കാന്‍ വേണ്ടി അങ്ങനെ ചില നാടകങ്ങള്‍ കളിക്കുന്നുണ്ടാവാം. പാര്‍ട്ടിയിലെ ചേരിപ്പോരില്‍ അധികാരം നഷ്ടപ്പെടുത്തുകയും പുറത്താക്കപ്പെടുകയും ചെയ്താല്‍ അവര്‍ക്ക് മറ്റേത് പാര്‍ട്ടിയിലും സ്ഥാനമാനവും കിട്ടില്ല.  ലീഗിലെ ഇപ്പോഴത്തെ മതകീയ ആത്മീയ നേതാക്കളെ മാറ്റി പാര്‍ട്ടി നേതൃത്വം പിടിച്ചുപറ്റാമെന്നും അവര്‍ കണക്കുകൂട്ടുന്നു. അതിനുള്ള ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ഉണ്ടാക്കാനാണ് അവര്‍ ടി.കെ സൂചിപ്പിച്ച ബന്ധത്തിന് ശ്രമിക്കുന്നത്.
വിഭജനത്തിന് ശേഷം പ്രക്ഷുബ്ധ ഘട്ടത്തില്‍ സമുദായത്തിന്റെ കാതലായ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അഹോരാത്രം പരിശ്രമിച്ച സംഘടനയാണ് ലീഗ്. ഫാഷിസ്റ്റ് ശക്തികളുടെയും അവരുടെ സില്‍ബന്തികളുടെയും എത്രയെത്ര അടവുകളും കുത്സിത ശ്രമങ്ങളുമാണ് അത് അതിജീവിച്ചത്. അവര്‍ക്ക് ലീഗുകാര്‍ എന്നും ദേശക്കൂറില്ലാത്തവരും വിദേശ ചാരന്മാരും തീവ്ര വര്‍ഗീയവാദികളുമായിരുന്നു. അതേറ്റ് പിടിക്കാന്‍ മാധ്യമ രാജാക്കന്മാരും സാംസ്‌കാരിക നായകന്മാരും ഉണ്ടായിരുന്നു. ആ തീച്ചൂളയിലാണ് ലീഗ് വളര്‍ന്നതും ശക്തി പ്രാപിച്ചതും. ആ കഥയറിയുന്ന ഒരു ലീഗുകാരനും ഫാഷിസ്റ്റ് ശക്തികളുമായി ചങ്ങാത്തത്തിന് ശ്രമിക്കില്ല.


ആ ചിന്ത ശരിയല്ല
ഡോ. എം ഹനീഫ് കോട്ടയം
അണക്കെട്ടുകളുടെയും അണുറിയാക്ടറുകളുടെയും കീടനാശിനികളുടെയും മറ്റും അപകട സാധ്യതകള്‍ ജമീല്‍ അഹ്മദിന്റെ ഇങ്ങനെയോരോന്ന് ചിന്തിച്ച് ചിന്തിച്ച് (ലക്കം 27) എന്ന ലേഖനത്തില്‍ വിവരിക്കുന്നു. ശാസ്ത്ര പുരോഗതി മുഴുവന്‍ അബദ്ധമാണെന്ന അദ്ദേഹത്തിന്റെ ചിന്താഗതി ശരിയാണെന്ന് തോന്നുന്നില്ല.
വിമാനം കണ്ടുപിടിച്ച ആദ്യകാലങ്ങളില്‍ ഉണ്ടായ അപകടങ്ങള്‍ ഇന്നത്തേതില്‍ നിന്നും എത്രയോ കൂടുതലായിരുന്നു. റൈറ്റ് സഹോദരന്മാരിലൊരാളും അപകടത്തില്‍ പെട്ട് മാരകമായി മുറിവേറ്റല്ലോ? എങ്കിലും പദ്ധതിയുമായി മുന്നോട്ടുപോയി. കാലക്രമേണ അപകടങ്ങള്‍ കുറക്കാന്‍ സാധിച്ചു. ബൈക്ക് അപകടങ്ങളും ബസ്സപടകങ്ങളും നാം നിത്യേന കണ്ടുകൊണ്ടിരിക്കുന്നു. ട്രെയ്ന്‍ അപകടം, ട്രെയിന്‍ തട്ടിയുള്ള അപകടം എന്നിവയും അപൂര്‍വമല്ല. കെട്ടിടങ്ങള്‍ നിര്‍മാണദശയില്‍ നിലം പതിച്ച് തൊഴിലാളികള്‍ മരിക്കുന്നതും, ആനയുടെ ചവിട്ടേറ്റ് പാപ്പാന്മാര്‍ മരിക്കുന്നതും അസാധാരണമല്ല. മൊബൈല്‍ ഫോണിന്റെയും ടവറിന്റെയും അണുപ്രസരണ സാധ്യത നാം അറിഞ്ഞുകൊണ്ടിരിക്കുന്നു. വൈദ്യുത ലൈന്‍ മൂലവും വീട്ടുപകരണങ്ങളില്‍ നിന്നും ഷോക്കേറ്റ് ആളുകള്‍ മരിക്കുന്നു. റോഡില്‍ കൂടെ നടന്നുപോകുന്നവര്‍ വാഹനങ്ങള്‍ തട്ടിമരിക്കുന്നു. അസുഖങ്ങള്‍ക്കുപയോഗിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ നിസ്സാരമല്ലല്ലോ. മനുഷ്യന് പ്രയോജനമുള്ള എല്ലാറ്റിനും അപകട സാധ്യതയുമുണ്ട്.
ഇക്കാരണങ്ങളാല്‍ അണക്കെട്ടുകളും അണുറിയാക്ടറുകളും കീടനാശിനികളും ഐ.ടി ഉല്‍പന്നങ്ങളും മോട്ടോര്‍ വാഹനങ്ങളും വിമാനങ്ങളും വൈദ്യുതിയും പുതിയ കെട്ടിട നിര്‍മാണവും വൈദ്യുതികൊണ്ട് പ്രവര്‍ത്തിക്കുന്ന അറക്ക വാളുകളും ഔഷധങ്ങളും ഒന്നും വേണ്ട എന്നാണോ ലേഖകന്‍ ഉദ്ദേശിക്കുന്നത്? പച്ചക്കറികള്‍ മുറിക്കുന്ന കത്തികൊണ്ട് ആളുകളെയും കൊലപ്പെടുത്താമെന്നതുകൊണ്ട് അവയെയും നിരോധിക്കേണ്ടതല്ലേ? അതേ ലക്കത്തില്‍ എ.ആര്‍ എഴുതിയ വീക്ഷണം നന്നായി.


അറബ് വസന്തവും മൗദൂദിയും
കെ.പി ഇസ്മാഈല്‍ കണ്ണൂര്‍
അറബ് വസന്തത്തിനു പിന്നില്‍ സയ്യിദ് ഖുത്വ്ബിന്റെയും ഹസനുല്‍ ബന്നായുടെയും മൗലാനാ മൗദൂദിയുടെയും ചോരയും വിയര്‍പ്പുമുണ്ട്. വിമോചനത്തിന്റെ വിത്തുപാകിയ വേദഗ്രന്ഥങ്ങളുടെ, വിശിഷ്യ വിശുദ്ധ ഖുര്‍ആന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ചവരായിരുന്നു ആ മഹത്തുക്കള്‍. അതിന് അവര്‍ വലിയ വില നല്‍കേണ്ടിവന്നെങ്കിലും അവര്‍ പാകിയ വിത്ത് പതിറ്റാണ്ടുകള്‍ക്കു ശേഷം മുളപൊട്ടുകയാണ്; അറബ് നാടുകളില്‍ ജനാധിപത്യത്തിന്റെ വസന്തം വിരിയുകയാണ്. ഇസ്‌ലാമിന്റെ മേല്‍ ഭീകരമുദ്ര പതിക്കല്‍ പതിവാക്കിയ സാമ്രാജ്യത്വ ദല്ലാളന്മാര്‍ ഇനി വേറെ പണി നോക്കേണ്ടിവരും.
സൂറ അര്‍റൂമിന്റെ മുഖവുരയില്‍ മൗദൂദി എഴുതി: ''ഈ അവസരം ഉപയോഗപ്പെടുത്തുകയാണെങ്കില്‍ ഉറങ്ങിക്കിടക്കുന്ന ഈ അറബ്ഭൂമിയും ദൈവാനുഗ്രഹത്താല്‍ ഉണര്‍വുറ്റതായിത്തീരും'' (തഫ്ഹീമുല്‍ ഖുര്‍ആന്‍). അന്നത്തെ അറബികള്‍ ഉയര്‍ത്തെഴുന്നേറ്റ് ലോകത്തിനു മാതൃകയായി. ഏകാധിപതികളുടെ പാദങ്ങളില്‍ തലവെച്ചുറങ്ങിയ അറബികളും ഇന്ന് ഉണര്‍ന്നെഴുന്നേല്‍ക്കുകയാണ്.
മുതലാളിത്തത്തിന്റെയും കമ്യൂണിസത്തിന്റെയും പതനം പതിറ്റാണ്ടുകള്‍ക്ക് മുമ്പേ മൗദൂദി പ്രവചിച്ചിരുന്നു. ഇന്ന് അവ ഗതികിട്ടാ പ്രേതങ്ങളായി അലയുന്നു. ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തിന്റെ വിശാല മാനവിക വീക്ഷണത്തിനു മുന്നില്‍ മുതലാളിത്തവും കമ്യൂണിസവും നീര്‍കുമിളകള്‍ മാത്രം. അമേരിക്കയിലും റഷ്യയിലുമെല്ലാം അവ പൊട്ടിയമരുന്നത് വര്‍ത്തമാനകാലത്തിന്റെ കൗതുകക്കാഴ്ചകള്‍.

'മാത്രം' ടി.കെയുടേത് മാത്രമല്ല!
സി. മുഹമ്മദ് കോയ

'നടന്നു തീരാത്ത വഴികളില്‍'- ആവേശകരവും പ്രസ്ഥാന ചരിത്രം രസകരമായി പഠിക്കാനുതകുന്നതുമാണ്. ഓരോ ലക്കവും കൈയിലെത്തുമ്പോള്‍ ആദ്യ വായന ടി.കെയുടെ പരമ്പര തന്നെ.
ദഅ്‌വത്ത് നഗര്‍ സമ്മേളനത്തിലിരുന്ന് ടി.കെയുടെ അത്യുജ്വല പ്രസംഗ പ്രവാഹം ആസ്വദിച്ചപ്പോള്‍, ഊഹിക്കുക പോലും ചെയ്യാത്ത കാര്യമാണ് പിന്നീട് പ്രതിയോഗികളില്‍ നിന്ന് അതുസംബന്ധമായി കേള്‍ക്കാന്‍ കഴിഞ്ഞത്. 'ജമാഅത്തെ ഇസ്‌ലാമിയുടെ ദൈവം മുസ്‌ലിംകളുടെ മാത്രം അല്ലാഹു അല്ല'- എന്ന് പറയുക വഴി സര്‍വചരാചരങ്ങളുടെയും സ്രഷ്ടാവും നിയന്താവുമായ ഏകനായ സര്‍വേശ്വരനെ പരിചയപ്പെടുത്തിയപ്പോള്‍, വളഞ്ഞ ബുദ്ധിയുള്ളവര്‍ കേട്ടത്, മുസ്‌ലിംകള്‍ വിശ്വസിക്കുന്ന അല്ലാഹുവില്‍ ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നില്ല എന്നാണ്!
ഈയൊരു 'മാത്ര' പ്രശ്‌നം ചില മത നേതാക്കള്‍ക്ക് പലപ്പോഴും ഉണ്ടാകാറുണ്ട്. സുന്നി വിഭാഗത്തിലെ ഒരു ഉന്നത നേതാവ് ഖുത്തുബാത്തിലെ ആദ്യ അധ്യായത്തിലെ ആദ്യ പേജുകളിലെ മൗദൂദി സാഹിബിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ചതും ഒരു 'മാത്രം' കട്ടുകൊണ്ടാണ്. ജന്മനാ ലോകത്ത് ഒരാളും മുസ്‌ലിമായി ജനിക്കുകയില്ലെന്ന് മൗദൂദി സാഹിബ് ഖുത്തുബാത്തില്‍ എഴുതിയിട്ടുണ്ടെന്നും, ലോക മുസ്‌ലിംകളെ മുഴുവന്‍ കാഫിറാക്കുക വഴി എഴുതിയ ആള്‍ കാഫിറാണെന്നും പറഞ്ഞ ആ മുസ്‌ലിയാരുടെ അടുത്ത്, ഖുത്തുബാത്തുമായി ഈയുള്ളവന്‍ പോയി. ഒരാളും ജന്മം കൊണ്ട് 'മാത്രം' മുസ്‌ലിം ആവുകയില്ലെന്നും അയാളുടെ കര്‍മങ്ങള്‍ കൂടി അല്ലാഹുവിന്റെ നിര്‍ദേശമനുസരിച്ച് ആവണമെന്നാണ് മൗദൂദി എഴുതിയത് എന്നും തെളിവ് സഹിതം കാണിച്ചപ്പോള്‍, അറിയപ്പെടുന്ന ആ നേതാവിന്റെ മറുപടി: 'മാത്രം' എന്ന പ്രയോഗം അദ്ദേഹം കണ്ടിട്ടില്ലെന്നും അത് പിന്നീട് പ്രസിദ്ധീകരിച്ച 'ഖുത്തുബാത്തി'ല്‍ ചേര്‍ത്തിയതാവാമെന്നും ആയിരുന്നു! പതുങ്ങിയ സ്വരത്തില്‍ ഞാന്‍ പറഞ്ഞു: 'ആദ്യ കോപ്പികള്‍ കാണുമ്പോള്‍ മാത്രമേ അതിന് മറുപടി പറയാന്‍ പറ്റൂ. വാദത്തിനു വേണ്ടി മുസ്‌ലിയാര്‍ പറഞ്ഞതാണ് ശരിയെങ്കില്‍, ഒരു തെറ്റ് 'ഖുത്തുബാത്തി'ല്‍ തിരുത്തി എന്നത് നല്ല ലക്ഷണമായിട്ടല്ലേ മനസ്സിലാക്കേണ്ടത്.' പക്ഷേ, മുസ്‌ല്യാര്‍ക്ക് ആ മറുപടി കേള്‍ക്കാന്‍ പോലും മനസ്സുണ്ടായിരുന്നില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം