Prabodhanm Weekly

Pages

Search

2017 സെപ്റ്റംബര്‍ 22

3018

1439 മുഹര്‍റം 01

ഡോ. ടി.കെ മുഹമ്മദ് (1941-2017)

ഡോ. കെ.എ വാഹിദ്, കൊല്ലം

ഡോ. ടി.കെ മുഹമ്മദ് (76) കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത്, വിശിഷ്യാ യൂനിവേഴ്‌സിറ്റി എജ്യുക്കേഷന്‍ തലത്തില്‍ തന്റെ സാന്നിധ്യം രേഖപ്പെടുത്താന്‍ കഴിഞ്ഞ വ്യക്തിത്വമാണ്. കേരള ഹയര്‍ എജ്യുക്കേഷന്‍ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച തന്റെ ഗുരു ഡോ. കെ സോമന്‍ സഞ്ചരിച്ച പടവുകളിലൂടെ തന്നെ പരമാവധി ഡോ. ടി.കെയും സഞ്ചരിച്ച് നേടിയ സ്ഥാനങ്ങളാണ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എജ്യുക്കേഷന്‍ ഫാക്കല്‍റ്റി ഗൈഡ്, കേരള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി) ഡയറക്ടര്‍ എന്നിവ. ഡോ. ടി.കെ എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ചുമതല വഹിച്ചപ്പോഴാണ് കേരളത്തിലെ ജില്ലാ വിദ്യാഭ്യാസ പരിശീലന ഇന്‍സ്റ്റിറ്റിയൂട്ടു(ഡയറ്റ്)കള്‍ക്ക് ശരിയായ ദിശാബോധത്തോടെ കൂടുതല്‍ കാര്യക്ഷമവും വ്യവസ്ഥാപിതവുമായി പ്രവര്‍ത്തിക്കാനായത്.

വിദ്യാഭ്യാസ വിചക്ഷണന്‍, യൂനിവേഴ്‌സിറ്റി ടീച്ചര്‍ ട്രെയ്‌നര്‍, യൂനിവേഴ്‌സിറ്റി ഗവേഷക ഗൈഡ്, ഇംഗ്ലീഷ് പ്രഫസര്‍, ട്രെയ്‌നിംഗ് കോളേജ് പ്രിന്‍സിപ്പല്‍, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍, സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതിയംഗം, യൂനിവേഴ്‌സിറ്റി കരിക്കുലം കമ്മിറ്റി അംഗം, അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍-ട്രെയ്‌നിംഗ് കോളേജ് പ്രിന്‍സിപ്പല്‍, അന്‍സാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക് ടര്‍, ഖത്തര്‍-ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍, ഗ്രന്ഥരചയിതാവ്. ഇങ്ങനെ വിദ്യാഭ്യാസ-ഗവേഷണ-പരിശീലന മേഖലകളില്‍ ടി.കെ തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും ഋറൗരമശേീി ശി വേല ഉല്‌ലഹീുശിഴ കിറശമി ടീരശല്യേ, ഒീം ീേ ഘലമൃി ഋളളലരശേ്‌ലഹ്യ, വിദ്യാഭ്യാസം ഭാരതത്തില്‍, എങ്ങനെ പഠിക്കാം? എന്നീ വിദ്യാപ്രധാനമായ ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതായി വിരചിതമായിട്ടുണ്ട്.

തന്റെ വിദ്യാഭ്യാസ ഗവേഷണ പരിശീലന രംഗത്തെ മുദ്രകളായി കോഴിക്കോട് വാഴ്‌സിറ്റി എജ്യുക്കേഷന്‍ ഫാക്കല്‍റ്റി ഗൈഡായി നാല് റിസര്‍ച്ച് സ്‌കോളേഴ്‌സിനെ രൂപപ്പെടുത്തിയെടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. മൂന്നു പേര്‍ ഇംഗ്ലീഷ് ടീച്ചിംഗ് മേഖലയും ഒരാള്‍ 'പാശ്ചാത്യ വിദ്യാഭ്യാസത്തില്‍ ഇസ്‌ലാമിക ദര്‍ശനത്തിന്റെ സ്വാധീന'വുമാണ് എടുത്തത്.

ജമാഅത്തെ ഇസ്‌ലാമിയുമായി ഘടനാപരമായ ബന്ധമില്ലായിരുന്നുവെങ്കിലും പ്രസ്ഥാന ആദര്‍ശം, പരിപാടികള്‍, വീക്ഷണങ്ങള്‍ എന്നിവയോട് ഡോ. ടി.കെ ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. അതിന്റെ ഫലമായി, പ്രസ്ഥാന നേതൃത്വത്തിലെ അബുല്‍ ജലാല്‍ മൗലവി, കെ.കെ മമ്മുണ്ണി മൗലവി, പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബ്, ശൈഖ് മുഹമ്മദ് കാരകുന്ന്, ഡോ. കൂട്ടില്‍ മുഹമ്മദലി മുതല്‍ പേരുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. പ്രസ്ഥാനത്തോടും നേതൃത്വത്തോടുമുള്ള മമതയുടെയും അടുപ്പത്തിന്റെയും ഫലമാകാം ഡയലോഗ് സെന്റര്‍ കേരളക്കു വേണ്ടി ഇംഗ്ലീഷിലേക്ക് ഭാഷാന്തരം ചെയ്ത പുസ്തകങ്ങള്‍ക്ക് ഡോ. ടി.കെ പ്രതിഫലം കൈപ്പറ്റിയില്ല.

പ്രശ്‌നങ്ങളോട് വ്യക്തിനിഷ്ഠം എന്നതിലുപരി, വസ്തുതാപരമായ സമീപനം എന്നതായിരുന്നു ഡോ. ടി.കെയുടെ സവിശേഷത. ഔദ്യോഗികം ഉള്‍പ്പെടെ എല്ലാ മേഖലയിലും ഉന്നത ചിന്തയും മിതഭാഷണവും ലളിത ജീവിതവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ഗവേഷണ പഠനത്തിന്റെ ഭാഗമായി പലതവണ അദ്ദേഹവുമായി ഈ കുറിപ്പുകാരന്‍ ബന്ധപ്പെട്ടപ്പോഴൊക്കെ ഗവേഷണ മേഖലയിലും ഒപ്പം ഇംഗ്ലീഷ് ഭാഷയിലുമുള്ള അദ്ദേഹത്തിന്റെ പ്രാഗത്ഭ്യവും ഗരിമയും നേരിട്ട് ബോധ്യപ്പെടുകയുണ്ടായി.

ഡോ. ടി.കെയുടെ നിഷ്പക്ഷവും നീതിനിഷ്ഠവുമായ സമീപനത്തിന്റെ ചില ബോധ്യങ്ങള്‍. ഗവേഷണം പൂര്‍ത്തിയായതിനുശേഷം ഒരു സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തസ്തികക്കുള്ള ഇന്റര്‍വ്യൂവിന് ഈയുള്ളവനും അറ്റന്റ് ചെയ്തിരുന്നു; ടി.കെ ആയിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡ് ചെയര്‍മാന്‍. സ്വാഭാവികമായും ചെയര്‍മാന്റെ 'ശിഷ്യന്‍' എന്ന നിലയില്‍ സെലക്ഷന്‍ ഉറപ്പിച്ചിരുന്ന എന്റെ ശുഭപ്രതീക്ഷ ഇന്റര്‍വ്യൂ റിസള്‍ട്ട് വന്നപ്പോള്‍ അമ്പേ തകര്‍ന്നു. മറ്റൊന്നുകൂടി. ഡോ. ടി.കെ, എസ്.സി.ഇ.ആര്‍.ടി ഡയറക്ടറായിരുന്ന സമയം. ഉകഋഠ-ലെ ഫാക്കല്‍റ്റി അംഗങ്ങളുടെ പരാതിയെ തുടര്‍ന്ന് അന്വേഷണ കമീഷനായി അദ്ദേഹം വരികയുണ്ടായി. തദവസരം ഹെഡിന്റെയോ സ്റ്റാഫിന്റെയോ യാതൊരുവിധ ഇടപെടലിനും അദ്ദേഹം അവസരം കൊടുക്കുകയുണ്ടായില്ല. അന്വേഷണ റിപ്പോര്‍ട്ടിന്റെ പിന്‍കുറി: ഹെഡിന് സസ്‌പെന്‍ഷന്‍, ഒരു ഫാക്കല്‍റ്റി മെമ്പറിന് ട്രാന്‍സ്ഫര്‍.

ഡോ. ടി.കെയുടെ സഹോദരന്‍ പ്രഫ. ടി.കെ ഉമ്മര്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി രജിസ്ട്രാര്‍ ആയിരുന്നു. ഭാര്യ റിട്ട. ടീച്ചര്‍. മകന്‍ റശീദ് അധ്യാപകനും ഐ.ടി@സ്‌കൂള്‍ മലപ്പുറം ജില്ലാ കോ-ഓര്‍ഡിനേറ്ററുമാണ്. മൂന്ന് പെണ്‍മക്കള്‍, ജാമാതാക്കളില്‍ ഒരാള്‍ ഡോക്ടറാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (224 - 226)
എ.വൈ.ആര്‍

ഹദീസ്‌

കര്‍മങ്ങള്‍ എന്തിനു വേണ്ടി?
ഷാഹിന്‍ സി.എസ്‌