Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 17

2989

1438 ജമാദുല്‍ അവ്വല്‍ 20

ഇതുപോലെ എത്ര കുടുംബങ്ങള്‍!

സുബൈര്‍ ഓമശ്ശേരി

ഈരണ്ട് വയസ്സുമാത്രം പ്രായവ്യത്യാസത്തില്‍ പന്ത്രണ്ട് കുട്ടികള്‍, മൂന്ന് സ്ത്രീകള്‍, രണ്ടു പുരുഷന്മാർ. മൂന്നാമത്തെ പുരുഷന്‍ എവിടെയാണെന്നോ ജീവിച്ചിരിപ്പുണ്ടോ എന്നൊന്നും വിവരമില്ല. വീട്ടില്‍നിന്ന് ജീവനുംകൊണ്ട് ഇറങ്ങിയോടി തുടര്‍ച്ചയായി ഇരുപത്തിയെട്ടു ദിവസം നടന്നും ഓടിയും വണ്ടികയറിയും ഭക്ഷണം കഴിച്ചും കഴിക്കാതെയും എങ്ങനെയോ ഇവിടെ എത്തിപ്പെട്ടു. 

ഒരാളുടെ പേര്: നൂര്‍ ആലം, ഭാര്യ: ഹസീന ഖാത്തൂന്‍. ഏഴു മക്കള്‍. ഒരു പെണ്‍കുട്ടി വിവാഹിതയാണ്. അവളും ഭര്‍ത്താവും പുറത്തുപോയിരിക്കുകയാണ്. തൊട്ടടുത്ത് അനുജന്റെ ഭാര്യ ശംസുന്നഹാര്‍. അനുജന്‍ ഇപ്പോള്‍ എവിടെയാണ്, ജീവിച്ചിരിപ്പുണ്ടോ, ഒന്നും അറിയില്ല. അവര്‍ക്കുമു് അഞ്ചു കുട്ടികള്‍. 

ഐ.ആര്‍.ഡബ്ലിയു അംഗം തിരൂരിലെ ഖാദര്‍ സാഹിബ് ദല്‍ഹിയിലെ റോഹിങ്ക്യന്‍ കോളനി കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ബൈക്കില്‍ അദ്ദേഹത്തെ പുറകിലിരുത്തി ക്യാമ്പിലെത്തിയപ്പോഴാണ് ഈ കാഴ്ചകള്‍ കത്. ക്യാമ്പ് ലീഡര്‍ ഉസ്മാന്‍ പുതിയ മൂന്ന് കുടുംബങ്ങള്‍ വന്നതായി അറിയിച്ചു, അവരെ കാണണമെന്നും കാര്യമായി സഹായിക്കണമെന്നും ഉണര്‍ത്തി. മറ്റാരോ ഒഴിഞ്ഞുപോയ ഒരു ടെന്റില്‍ ഇരിക്കുന്ന അവരെ ചെന്നു കണ്ടു. അവരുടെ വാക്കുകള്‍ തന്നെ പകര്‍ത്താം:

മ്യാന്മറില്‍ അറാഖാന്‍ ജില്ലയിലായിരുന്നു ഞങ്ങള്‍. മണ്ടു പോലീസ് സ്‌റ്റേഷന്‍ പരിധി, നാന്‍ചോ ഗ്രാമം. കൃഷിയിടത്തില്‍ കൂലിപ്പണിയായിരുന്നു ജോലി. ഒരു ദിവസം ഇരുനൂറ്റി എണ്‍പതു രൂപക്ക് തുല്യമായ ബര്‍മന്‍ കറന്‍സി ലഭിക്കും. ജീവിക്കാന്‍ അതു മതിയാകും. 

കലാപം തുടങ്ങിയിട്ട് ദിവസങ്ങളായി. ഒടുവിലത് ഞങ്ങളുടെ വീട്ടുമുറ്റത്തും എത്തി. അവര്‍ വീടുകള്‍ കത്തിച്ചു. ഞങ്ങള്‍ മക്കളെയുമെടുത്ത് ഓടി. കുറച്ചകലെ മറ്റൊരു വീട്ടില്‍ രണ്ടു ദിവസം തങ്ങി. അവിടെയുമെത്തി അക്രമികള്‍. അവിടെ നിന്നും ഓടി. സമയം രാത്രി. അടുത്തുള്ള പാടത്തേക്കിറങ്ങി. ഒരാളേക്കാള്‍ ഉയരമുള്ള ധാന്യചെടികള്‍ക്കിടയില്‍ രാത്രി കഴിച്ചുകൂട്ടി. നേരം വെളുക്കുന്നതിനു മുമ്പ് പോലീസിന്റെയും പട്ടാളത്തിന്റെയും കണ്ണില്‍ പെടാതെ സാലിഫ്രാന്‍ എന്ന ഗ്രാമത്തിലെത്തി. രണ്ടു ദിവസം അവിടെ തങ്ങി. അക്രമികള്‍ അവിടെയും പിന്തുടര്‍ന്നു. മ്യാന്മര്‍ അതിര്‍ത്തിയിലുള്ള ബുന്‍ഹാളി ഗ്രാമത്തിലേക്ക് രക്ഷപ്പെട്ട് ഒരു ദിവസം അവിടെ കഴിച്ചുകൂട്ടി. പിറ്റേന്ന് രാത്രി അതിര്‍ത്തി കടക്കാന്‍ കാത്തിരുന്നു. അപ്പോള്‍ മുന്നൂറ് പേരുണ്ടായിരുന്നു. എങ്ങനെയൊക്കെയോ അതിര്‍ത്തി കടന്ന് ബംഗ്ലാദേശിലെത്തി. അവിടെ ഒരു ക്യാമ്പുണ്ടായിരുന്നു. ഉള്ളവര്‍ക്കുതന്നെ തീരെ സ്ഥലമില്ല. അതിനാല്‍ പുതുതായി വരുന്നവരെ അവിടെ നിര്‍ത്താന്‍ അവര്‍ക്കു തീരെ താല്‍പര്യമുായിരുന്നില്ല. പിന്നെ വണ്ടികള്‍ മാറിമാറി കയറി എവിടെയൊക്കെയോ കറങ്ങി ഇന്ത്യന്‍ അതിര്‍ത്തിയിലെത്തി. അതിര്‍ത്തി കടക്കാന്‍ വലിയ പ്രയാസം. അവിടെ ഒരാഴ്ച കറങ്ങി. അപ്പോഴേക്കും പലരും പല വഴികളിലായി കൂട്ടംതെറ്റിപ്പോയിരുന്നു. ബംഗാളിലെ മാല്‍ഡയിലാണ് പിന്നെ എത്തിയത്. പോലീസിനെക്കാണാതെ വണ്ടി കയറി ഏതോ സ്ഥലത്തു പോയിയിറങ്ങി. രണ്ടു രാത്രി അവിടെ കഴിഞ്ഞു. കൈയില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നതിനാല്‍ ദല്‍ഹിയിലുള്ളവരുമായി ബന്ധപ്പെടാനും ഇവിടെ എത്താനും കഴിഞ്ഞു. ഇതാണ് ഞങ്ങളുടെ അനുഭവം.  

ഞങ്ങള്‍ കാണുമ്പോഴേക്കും ക്യാമ്പ് ലീഡര്‍ ഉസ്മാന്‍ അവര്‍ക്ക് താല്‍ക്കാലിക ഐ.ഡി കാര്‍ഡ് ശരിയാക്കിയിരുന്നു. പിറ്റേദിവസം ഉസ്മാനോട് അവരെയും കൂട്ടി വരാന്‍ പറഞ്ഞിരുന്നു. ദല്‍ഹി ജമാഅത്തെ ഇസ്‌ലാമിയില്‍ റോഹിങ്ക്യന്‍ ക്യാമ്പിന്റെ ചാര്‍ജ് വഹിക്കുന്ന നയ്യാര്‍ സാഹിബുമായും ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ സി.ഇ.ഒ നൗഫലുമായും ബന്ധപ്പെട്ടു. വീട്ടിലേക്കു വേണ്ട അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ഏര്‍പ്പാട് ചെയ്തു. 

പിറ്റേദിവസം ലീഡര്‍ ഉസ്മാന്‍ അവരെയും കൂട്ടി ജമാഅത്ത് കേന്ദ്രത്തിലെത്തി. ലീഡര്‍ക്കു പുറമെ ക്യാമ്പിലെ മുതിര്‍ന്ന ഒരാളും പിന്നെ പുതിയ കുടുംബത്തിലെ പുരുഷനും അയാളുടെ അനുജന്റെ ഭാര്യയും ഒരു കുട്ടിയും കൂടെയുണ്ട്. അവരെയും കൂട്ടി ബട്‌ല ഹൗസ് മാര്‍ക്കറ്റില്‍ പോയി മൂന്ന് കുടുംബങ്ങള്‍ക്ക് അത്യാവശ്യം വേണ്ട അടുക്കളസാധനങ്ങള്‍ വാങ്ങി. കുടുംബങ്ങളുടെ അംഗസംഖ്യയനുസരിച്ച് മൂന്ന് കുടുംബങ്ങള്‍ക്കും വെവ്വേറെ പാത്രങ്ങള്‍ പാക്ക് ചെയ്തു. പ്ലേറ്റ്, ഗ്ലാസ് എന്നിവ ദല്‍ഹി ഏരിയാ സെക്രട്ടറി അഹ്മദ് മന്‍സൂര്‍ വീട്ടില്‍നിന്ന് നല്‍കി. തിരൂരിലെ ഖാദര്‍ സാഹിബ് നാട്ടിലേക്ക് തിരിക്കുമ്പോള്‍ കുറച്ചു സംഖ്യ ഏല്‍പ്പിച്ചിരുന്നു. മാര്‍ക്കറ്റിലുടെ നടന്നുനീങ്ങുമ്പോള്‍ സ്ത്രീയുടെ ഒക്കത്തിരിക്കുന്ന ചെറിയ കുട്ടി കടലവണ്ടിക്കാരന്റെ ഭരണിയിലേക്കുതന്നെ കണ്ണെടുക്കാതെ നോക്കുന്നത് ശ്രദ്ധയില്‍പെട്ടപ്പോള്‍ പത്തു രൂപയുടെ ഒരുപൊതി കടല വാങ്ങി കൈയില്‍ കൊടുത്തു. അവനത് ആര്‍ത്തിയോടെ തിന്നുന്നതു കണ്ടപ്പോള്‍ കണ്ണു നനഞ്ഞുപോയി.

വൈകുന്നേരം വീണ്ടും വിളിച്ചുവരുത്തി പത്തു പതിനഞ്ചു ദിവസത്തേക്കുള്ള പലചരക്കുസാധനങ്ങള്‍ മൂന്ന് കുടുംബങ്ങള്‍ക്കും വെവ്വേറെ വാങ്ങി വണ്ടിയില്‍ വെച്ചുകൊടുത്തു. കമ്പിളിപ്പുതപ്പുകള്‍ ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷനാണ് നല്‍കിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അത്യാവശ്യത്തിനുള്ള ഉടുപ്പുകള്‍ ദല്‍ഹി ഏരിയ വനിതാ പ്രസിഡന്റ് ഷാര്‍നാസ് മുത്തു സംഘടിപ്പിച്ചുതന്നിരുന്നു. അത്യാവശ്യത്തിനുള്ള ഒരു സംഖ്യ അവരുടെ കൈയില്‍ കൊടുക്കാന്‍ നയ്യാര്‍ സാഹിബ് പറഞ്ഞിരുന്നു. ഞങ്ങള്‍ക്കിപ്പോള്‍ സമാധാനമായി. പക്ഷേ, കൂടെയുണ്ടായിരുന്നവരെപ്പറ്റിയും നാട്ടില്‍ ബാക്കിയായവരെക്കുറിച്ചുമാണ് ആധി!'- അവര്‍ പറഞ്ഞു. നമുക്ക് പ്രാര്‍ഥിക്കാം, അല്ലാഹു ഇതിന്ന് പരിഹാരം കാണാതിരിക്കില്ല.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (74-77)
എ.വൈ.ആര്‍

ഹദീസ്‌

ഇസ്‌ലാമും വൃത്തിയും
എം.എസ്.എ റസാഖ്‌