Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 22

എന്തിന് വാളിന്റെ തണല്‍?

ഇബ്റാഹീം ശംനാട്



ലോകത്ത് നിലവിലുള്ള മത ചിന്താ ധാരകളില്‍ ഏറ്റവും പ്രായം കുറഞ്ഞ മതം ഇസ്ലാമാണെങ്കിലും, വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഏറെ സ്വീകാര്യത കിട്ടിയ മതവും അത് തന്നെയാണ്. ഇത് ഒരുവശത്ത് ഇസ്ലാമിന് അനുയായികളെ അത്ഭുതകരമാം വിധം വര്‍ധിപ്പിച്ചപ്പോള്‍ മറുവശത്ത് അതിനെക്കാളേറെ ശത്രുക്കളെയും സൃഷ്ടിച്ചു. അസൂയാവഹമായ ഈ വര്‍ധനവിന് കാരണമന്വേഷിച്ച ശത്രുക്കളുടെ കണ്ടെത്തലുകള്‍ വളരെ വിചിത്രമായിരുന്നു. യുദ്ധവും വാളും കൊണ്ടാണ് ഇസ്ലാം ജനഹൃദയങ്ങളെ കീഴ്പ്പെടുത്തിയതെന്നാണ്, നൂറ്റാണ്ടുകളായി അവര്‍ ശക്തമായി ഉന്നയിച്ച് വരുന്ന ആരോപണം. ഇസ്ലാം കൂടുതല്‍ പ്രചരിക്കരുതെന്ന നിഷ്കര്‍ഷ അവര്‍ക്കുള്ളത് പോലെ.
ഈ ആരോപണങ്ങളുടെ മുനയൊടിക്കുന്നതും തെളിവുകളുടെയും പ്രമാണങ്ങളുടെയും അടിസ്ഥാനത്തില്‍ രചിക്കപ്പെട്ടതുമാണ് മൌലാന അബുല്‍അഅ്ല മൌദൂദിയുടെ ഇസ്ലാം വാളിന്റെ തണലിലോ? എന്ന ലഘു പുസ്തകം. വാഗ്മിയും പണ്ഡിതനുമായ വി.കെ ജലീലാണ് വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നത്. ഏഴ് അധ്യായങ്ങളിലായി മൌലിക പ്രധാനമായ വിവരങ്ങള്‍ നല്‍കുന്നതാണ് പുസ്തകം.
പ്രവാചകന്റെയും അനുയായികളുടെയും പാത പിന്‍പറ്റി ഇസ്ലാമിക പ്രബോധനം ഒരു വികാരമായി ആദ്യകാല മുസ്ലിംകള്‍ നെഞ്ചേറ്റി നടന്നു. ഊണിലും ഉറക്കിലും എന്നു വേണ്ട അവര്‍ വ്യവഹരിച്ച സര്‍വ മേഖലകളിലും പ്രബോധന പ്രവര്‍ത്തനം ഒരു ജീവിത സപര്യയായി ഏറ്റെടുത്തു. ഇതാണ് ഇസ്ലാംവ്യാപനത്തിന്റെ യഥാര്‍ഥ സ്രോതസ്സെന്ന് വ്യക്തമാക്കി തരികയാണ് ഒന്നാം അധ്യായം.
ഇസ്ലാം പ്രചരിച്ചതിന് മുഖ്യമായി മൂന്ന് കാരണങ്ങളുണ്ട്. വിശ്വാസാദര്‍ശങ്ങളുടെ സരളത, മുസ്ലിം ജീവിതത്തില്‍ ഉളവായ ഇസ്ലാമികാധ്യാപനങ്ങളുടെ ഫലങ്ങള്‍, മുസ്ലിംകളുടെ പ്രബോധനവാഞ്ഛ എന്നിവ. ഇതാണ് രണ്ടാം അധ്യായത്തിലെ പ്രതിപാദ്യം.
ഇസ്ലാമിന്റെ പ്രചാരണത്തില്‍ സൂഫി പ്രബോധകരുടെ പങ്ക് പരിശോധിക്കുകയാണ് മൂന്നാം അധ്യായത്തില്‍. ആത്മീയതയുടെ പശിമയുള്ള ഭാരതത്തില്‍ വലിയൊരു വിഭാഗം ഹിന്ദു സഹോദരങ്ങള്‍ സൂഫി ചിന്താഗതികളില്‍ ആകൃഷ്ടരാണ്. ഇന്ത്യയില്‍ മുസ്ലിംകള്‍ രാജ്യം ഭരിച്ചപ്പോഴല്ല ഇസ്ലാമിലേക്ക് കൂടുതല്‍ മതപരിവര്‍ത്തനമുണ്ടായത്. മറിച്ച് സാധാരണക്കാരായ പ്രബോധന പ്രവര്‍ത്തകരുടെയും സൂഫികളുടെയും പരിശ്രമ ഫലമായിട്ടായിരുന്നു. പക്ഷേ, സൂഫികളുടെ സ്വാധീനം പില്‍ക്കാലത്ത് ശരിയായ വിധം ഉപയോഗപ്പെടുത്തപ്പെട്ടില്ല എന്ന മൌദൂദി സാഹിബിന്റെ നിരീക്ഷണം എത്ര വാസ്തവം. ആഫ്രിക്ക മുതല്‍ ന്യൂഗിനി വരെയുള്ള, ലോകത്തെ വിവിധ പ്രദേശങ്ങളിലെ ഇസ്ലാമിന്റെ വ്യാപനം വിവരിക്കുന്നതാണ് നാലാമധ്യായം.
സമുദായത്തിന്റെ ബാധ്യത എന്ന അവസാനാധ്യായത്തില്‍ മുസ്ലിംകള്‍ ഓരോരുത്തരും പ്രബോധിതരാവേണ്ടതിന്റെ പ്രധാന്യം ഊന്നിപ്പറയുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ആറു ലക്ഷം മുസ്ലിംകള്‍ ഇസ്ലാമിലേക്ക് കടന്നുവന്നിരുന്നു.”ഇന്ന് ഇസ്ലാമിന്റെ പ്രചാരണം ഒരു സങ്കീര്‍ണ പ്രശ്നമായി മാറിയിട്ടുണ്ടെങ്കില്‍ അതിന്റെ പരിഹാരം നിരന്തരമായ സമ്മേളനം സംഘടിപ്പിക്കുകയോ സംഘടനകള്‍ ഉണ്ടാക്കുകയോ പത്രങ്ങള്‍ പുറപ്പെടുവിക്കുകയോ അല്ല, മുസ്ലിംകളെ മുസ്ലിംകളാക്കിത്തീര്‍ക്കുകയാണ് വേണ്ടതെന്ന് നിര്‍ദേശിക്കുന്നു (പേജ് 65). അങ്ങനെ വരുമ്പോള്‍ സമുദായത്തിലെ ഓരോ അംഗവും പ്രബോധന കര്‍മങ്ങളിലേര്‍പ്പെടുകയും അത് ജനകീയമായി തീരുകയും ചെയ്യുമെന്നാണ് മൌദൂദി സാഹിബിന്റെ ഉറച്ച വിശ്വാസം. ഏതെങ്കിലും ഒരു സംഘടന മാത്രം നിര്‍വഹിക്കേണ്ട ബാധ്യതയല്ല ഇസ്ലാമിക പ്രബോധനമെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു.
ഇസ്ലാമിന്റെ എല്ലാ പ്രബോധകരും അതിന്റെ പ്രതിയോഗികളും ഒരുപോലെ വായിച്ചിരിക്കേണ്ട അപൂര്‍വ കൃതികളിലൊന്നാണിത്. പ്രബോധകരെ സംബന്ധിച്ചേടത്തോളം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാനുള്ള നിരവധി വിവരങ്ങള്‍ അടങ്ങിയതാണ് ഇതിന്റെ ഉള്ളടക്കമെങ്കില്‍, പ്രതിയോഗികള്‍ക്ക് അവര്‍ ഉന്നയിക്കുന്ന ആരോപണങ്ങളുടെ നിജസ്ഥിതി അിറയാനുള്ള ഒരു സ്രോതസ്സുമാണിത്. അഥവാ ഈ കൃതി ഇരു വിഭാഗത്തിനും ഒരുപോലെ പ്രയോജനപ്പെടുന്നതും തെറ്റിദ്ധാരണയുടെ കാര്‍മേഘങ്ങള്‍ നീക്കിക്കളയാന്‍ സഹായകവുമാണ്.
85 വര്‍ഷങ്ങള്‍ക്ക് മുമ്പ് മൌലാനാ മൌദൂദി തന്റെ 22-ാം വയസ്സില്‍ എഴുതിയ ഈ കൃതിയുടെ പാണ്ഡിത്യഗരിമയും ദീര്‍ഘദൃഷ്ടിയും ഇന്നും നമ്മെ അതിശയപ്പെടുത്താതിരിക്കില്ല. കൌമാരം പിന്നിടുന്ന ഒരു ചെറുപ്പക്കാരനില്‍ നിന്നാണ് ഇത്തരമൊരു ഉജ്ജ്വല കൃതി ഉണ്ടായതെന്നത് വിസ്മയകരം തന്നെ
-----------------------------------------------------------------------------------------




ചിലപ്പോള്‍ ചിലരങ്ങനെയാണ്. എന്തെങ്കിലുമൊക്കെ പറയും. കേള്‍ക്കുന്നവര്‍ക്കാണ് പിന്നെ ആശയക്കുഴപ്പം. ഇതിലുംഭേദം ആടുകളുടെ കൂട്ടമാണ്. ഒന്നുംമിണ്ടാതെ നടന്നോളുമല്ലോ. അല്ലെങ്കില്‍ പിന്നെ പുസ്തകങ്ങളാവാം പറ്റിയ ചങ്ങാതിമാര്‍. പറയുന്ന കഥകള്‍ വിചിത്രങ്ങളാകാം. പക്ഷേ, കേട്ടേ കഴിയൂ എന്ന ഗതികേടില്ലല്ലോ. വേണ്ടെന്ന് തോന്നിയാല്‍ പുസ്തകമടച്ച് മാറ്റിവെക്കുകയല്ലേ വേണ്ടൂ...
ആല്‍കെമിസ്റ് - പൌലോ കൊയ്ലോ

 ഒന്നുചേരണമെന്ന് ഓര്‍മപ്പെടുത്തുന്ന പുസ്തകം
മലയാളത്തിലെ ഇസ്ലാമിക ആനുകാലികങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായി 'ഫോറം ഫോര്‍ ഫെയ്ത്ത് ആന്റ് ഫ്രറ്റേണിറ്റി കൊച്ചി' ഏര്‍പ്പെടുത്തിയ ഫ്രറ്റേണിറ്റി അവാര്‍ഡിന് അര്‍ഹമായ പന്ത്രണ്ട് മികച്ച ലേഖനങ്ങളും ഇസ്ലാമോഫോബിയ എന്ന വിഷയത്തെ അധികരിച്ച് ആറ് ഇസ്ലാമിക ജേര്‍ണല്‍ എഡിറ്റര്‍മാര്‍ അവതരിപ്പിച്ച പ്രബന്ധങ്ങളുമാണ് സമന്വയം എന്ന പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. വി.എ മുഹമ്മദ് അശ്റഫ് ആണ് എഡിറ്റര്‍.
വൈവിധ്യം പോരാട്ടത്തിനുള്ള ന്യായമാക്കരുതെന്ന മുഖലേഖനം മുസ്ലിം സംഘടനകളുടെ കണ്ണ് തുറപ്പിക്കാനുതകുന്നതാണ്. കെ.സി സലീം, ടി. മുഹമ്മദ് വേളം, കെ.ടി അന്‍വര്‍ സാദത്ത്, സി. മുഹമ്മദ് സലീം സുല്ലമി, ഡോ. അബ്ദുല്ല മണിമ, എ.കെ അബ്ദുല്‍ മജീദ്, ഹംസ റഹ്മാനി, കെ.ടി സൈതലവി, കെ.എം നൂറുദ്ദീന്‍ മൌലവി, പുല്ലമ്പാറ ശംസുദ്ദീന്‍, പ്രഫ. പി. അബ്ദുല്ല, എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി തുടങ്ങിയവരുടെ സമ്മാനാര്‍ഹമായ ലേഖനങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇസ്ലാമോഫോബിയ എന്ന വിഷയത്തെ അധികരിച്ച് ടി.കെ അലി അശ്റഫ്(രിസാല എഡിറ്റര്‍), ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി(ചീഫ് എഡിറ്റര്‍, സന്തുഷ്ട കുടുംബം), പാങ്ങോട് എ. ഖമറുദ്ദീന്‍ മൌലവി(ചീഫ് എഡിറ്റര്‍, അല്‍ബുസ്താന്‍), ഇ.കെ.എം പന്നൂര്‍(ചീഫ് എഡിറ്റര്‍, വിചിന്തനം), ടി.കെ ഉബൈദ്(എഡിറ്റര്‍, പ്രബോധനം), മുജീബുര്‍റഹ്മാന്‍ കിനാലൂര്‍(എഡിറ്റര്‍, ശബാബ്) തുടങ്ങിയവര്‍ എഴുതിയ പ്രബന്ധങ്ങള്‍ പുസ്തകത്തെ കാമ്പുറ്റതാക്കുന്നു.
ഫോറം ഫോര്‍ ഫെയ്ത്ത് ആന്റ് ഫ്രറ്റേണിറ്റി പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന് 75 രൂപയാണ് വില.

തന്റേടമുള്ള  വിശകലനങ്ങള്‍
ചരിത്രവും ആധുനികതയും ഉത്തരാധുനികതക്കപ്പുറം, സിവില്‍ സമൂഹവും ഇടതുപക്ഷവും എന്നീ കൃതികളിലൂടെ സൃഷ്ടിച്ച ചിന്താപരമായ ഉണര്‍വുകളുടെ നേര്‍ തുടര്‍ച്ചയായി എഴുതപ്പെട്ട പുസ്തകമാണ് ഡോ. ടി.ടി ശ്രീകുമാറിന്റെ നവസാമൂഹികത, ശാസ്ത്രം, ചരിത്രം, രാഷ്ട്രീയം. ഖണ്ഡന മണ്ഡന വിമര്‍ശനങ്ങളുടെയും നിശിതവും സൂക്ഷ്മവുമായ വിലയിരുത്തലുകളുടെയും തുറസ്സില്‍ നിര്‍ഭയമായി എഴുതപ്പെട്ട ലേഖനങ്ങളുടെ സമാഹാരമാണിത്.
വിജ്ഞാന മുതലാളിത്തത്തിന്റെ പുത്തന്‍ കോളനികള്‍, സാങ്കേതിക സംസ്കാരത്തിന്റെ രാഷ്ട്രീയ മാനങ്ങള്‍, സ്വാതന്ത്യ്രവും സാങ്കേതിക സംസ്കാരവും, സിവില്‍ സമൂഹത്തിന്റെ ശാസ്ത്രവും രാഷ്ട്രീയവും, ചരിത്രത്തില്‍ ഇല്ലാത്ത സമരങ്ങള്‍, കമ്യൂണിസ്റ് യുട്ടോപ്യയുടെ എഴുപത് വര്‍ഷങ്ങള്‍, രണ്ടാം ഭൂപരിഷ്കരണത്തിന്റെ വെല്ലുവിളികള്‍, ഹിന്ദുവിന് ഒരു വംശനാശ മുന്നറിയിപ്പ് തുടങ്ങിയ പഠനങ്ങള്‍ സമകാലിക കേരളീയ രാഷ്ട്രീയ യാഥാര്‍ഥ്യത്തോട് അഗാധമായി സംവദിക്കുന്നു. സിവില്‍ സമൂഹത്തോടുള്ള വിമര്‍ശനാത്മക വിശകലനങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ ഈ പുസ്തകം പ്രതീക്ഷ ബുക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്. വില 110 രൂപ.

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം