Prabodhanm Weekly

Pages

Search

2016 ജനുവരി 22

2935

1437 റബീഉല്‍ ആഖിര്‍ 12

മൂന്നാം ലിംഗക്കാരും ഇസ്‌ലാമിക ശരീഅത്തും

ഇല്‍യാസ് മൗലവി

ടച്ചതമ്പുരാന്റെ അപാരമായ ഒരനുഗ്രഹമാണ് മനുഷ്യ സൃഷ്ടിപ്പിലെ സ്ത്രീ-പുരുഷ വേര്‍തിരിവ്. ആ അനുഗ്രഹത്തിന്റെ വില മനസ്സിലാവണമെങ്കില്‍ സ്ത്രീയോ പുരുഷനോ എന്ന് കണിശമായി പറയാന്‍ കഴിയാത്ത നപുംസകങ്ങള്‍ എന്ന പേരിലറിയപ്പെടുന്ന വിഭാഗത്തെപ്പറ്റി- അവര്‍ എണ്ണത്തില്‍ വളരെ കുറവാണെങ്കിലും- ചിന്തിച്ചാല്‍ മതി. വൈദ്യശാസ്ത്ര പഠനങ്ങള്‍ വെളിപ്പെടുത്തുന്നതനുസരിച്ച് നപുംസകങ്ങളില്‍ നല്ലൊരു വിഭാഗത്തെയും ചില ചികിത്സകളിലൂടെ പുരുഷനോ സ്ത്രീയോ എന്ന് നിര്‍ണയിക്കാനാവും. അങ്ങനെ നിര്‍ണയിക്കുന്നതോടെ ഓരോ വിഭാഗത്തിനും ബാധകമാവുന്ന എല്ലാ വിധികളും ഇവര്‍ക്കും ബാധകമായിത്തീരുന്നു. 

ഈ വിഭാഗത്തിലെ അപൂര്‍വം ചിലര്‍ -ലക്ഷത്തില്‍ നാലു പേരോ മറ്റോ-ഒട്ടും തിരിച്ചറിയാന്‍ പറ്റാത്ത രൂപത്തിലുള്ളവരാണ്.  അത്യന്തം വിരളമായ ഈ പ്രശ്‌നത്തില്‍, സ്ത്രീയെയും പുരുഷനെയും അഭിസംബോധന ചെയ്യുന്ന വിശുദ്ധ ഖുര്‍ആന്‍ വ്യക്തമായ പരാമര്‍ശം നടത്തിയിട്ടില്ലെങ്കിലും ചില സൂചനകള്‍ നല്‍കിയിട്ടുള്ളതായി കാണാം. ഉദാഹരണത്തിന്: ''അല്ലാഹു ആകാശ-ഭൂമികളുടെ ആധിപത്യത്തിനുടയവനാകുന്നു. അവനിഛിക്കുന്നതെന്തും സൃഷ്ടിക്കുന്നു. ഇഛിക്കുന്നവര്‍ക്ക് പെണ്‍മക്കളെ സമ്മാനിക്കുന്നു. ഇഛിക്കുന്നവര്‍ക്ക് ആണ്‍മക്കളെ സമ്മാനിക്കുന്നു. അവനിഛിക്കുന്നവര്‍ക്ക് പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഒന്നിച്ചു കൊടുക്കുന്നു. ഇഛിക്കുന്നവരെ വന്ധ്യരാക്കുന്നു. അവനൊക്കെയും അറിയുന്നവനും എന്തിനും കഴിവുള്ളവനുമല്ലോ'' (അശ്ശൂറാ 49,50).

ഇസ്‌ലാമിക ഫിഖ്ഹ് ഈ വിഷയം വിശദമായി കൈകാര്യം ചെയ്തിട്ടുണ്ട്. ശാസ്ത്ര വൈജ്ഞാനിക രംഗങ്ങളില്‍ ഇന്നുണ്ടായിട്ടുള്ള പുരോഗതിയെക്കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റാതിരുന്ന ഒരു കാലത്ത് അന്നത്തെ പണ്ഡിതന്മാര്‍ പറഞ്ഞ പലതും ഇന്ന് പ്രസക്തമല്ലെങ്കിലും, ആ കാലത്ത് അവര്‍ ഈ വിഷയം ഗൗരവമായി കണ്ടിരുന്നു എന്ന് മനസ്സിലാക്കാം.

ഇസ്‌ലാമിന്റെ ആദ്യ നൂറ്റാണ്ടില്‍ തന്നെ ഈ വിഭാഗത്തെപ്പറ്റിയുള്ള വിധികള്‍ കാണാന്‍ കഴിയും. ഇമാം ബൈഹഖി മുതലുള്ള പണ്ഡിതന്മാര്‍ ഈ വിഷയം കൈകാര്യം ചെയ്തിട്ടുണ്ട്. ഇമാം സുയൂത്വി തന്റെ അല്‍ അശ്ബാഹു വന്നളാഇര്‍ എന്ന ഗ്രന്ഥത്തില്‍ സാമാന്യം വിശദമായി വിഷയം പരാമര്‍ശിക്കുന്നു. ആധുനിക വൈദ്യ-ചികിത്സാ രംഗങ്ങളില്‍ ഉണ്ടായ വമ്പിച്ച പുരോഗതി ഈ വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ വലിയൊരളവില്‍ പരിഹരിക്കാന്‍ സഹായകമായിട്ടുണ്ട്. സുഊദി പോലുള്ള രാജ്യങ്ങളില്‍ ഇസ്‌ലാമിക തത്ത്വങ്ങളെ ആസ്പദിച്ച് ഡോക്ടര്‍മാര്‍ നടത്തിയ മുന്നേറ്റം എടുത്തുപറയത്തക്കതാണ്. നപുംസകങ്ങളായിരുന്ന വളരെയധികം ആളുകള്‍ ചികിത്സക്ക് ശേഷം സ്ത്രീയോ പുരുഷനോ ആയി മാറിയെന്നും, പലരും വിവാഹം കഴിച്ച് സാധാരണ കുടുംബജീവിതം നയിച്ചുവരുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നു.

ഫുഖഹാക്കളുടെ നിലപാട്

ഖുര്‍ആനിലോ സ്വീകാര്യയോഗ്യമായ ഹദീസുകളിലോ നപുംസകങ്ങളെക്കുറിച്ച് പരാമര്‍ശമില്ല.  എന്നാല്‍, പ്രാമാണികം എന്ന് പറയാന്‍ മാത്രം പ്രബലമല്ലാത്ത ചില ഹദീസുകളും സ്വഹാബിമാരുടെ അഭിപ്രായങ്ങളും കാണാന്‍ സാധിക്കും. 

നിലവിലുള്ള ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ നപുംസകത്തെക്കുറിച്ച് സമഗ്രമായ വിശകലനങ്ങളുന്നുണ്ട്. നപുംസകങ്ങള്‍ രണ്ടിനമുണ്ട്. പുരുഷലിംഗവും സ്ത്രീ യോനിയും രണ്ടുമുള്ളവരാണ് ഒരിനം. ഇത്തരക്കാര്‍ ഒന്നുകില്‍ പുരുഷന്‍ അല്ലെങ്കില്‍ സ്ത്രീ ആയിരിക്കും. മൂന്നാമത്തെ ഒരിനമില്ല. മൂത്രം, ശുക്ലം എന്നിവ പുറപ്പെടുന്ന സ്ഥാനം, ഋതുരക്തം, പ്രസവം, താടി, ശക്തി എന്നിവ ആധാരമാക്കിയാണ് ആണോ പെണ്ണോ എന്ന് ലിംഗ നിര്‍ണയം നടത്തുന്നത് (നേരത്തെ പറഞ്ഞ പുരുഷ നപുംസകവും സ്ത്രീ നപുംസകവും ഈയിനത്തില്‍പെടുന്നു).

രണ്ടാമത്തെ ഇനം, യോനിയോ ലിംഗമോ ഇല്ലാതെ കേവലം ഒരു ദ്വാരത്തില്‍ കൂടി വിസര്‍ജ്ജനം നടത്തുന്നവരാണ്. ഈ ദ്വാരമാകട്ടെ, സ്ത്രീയുടെയോ പുരുഷന്റെയോ ലൈംഗികാവയവത്തോടു സാദൃശ്യം പുലര്‍ത്തുന്നില്ല. വ്യക്തമായ ലക്ഷണങ്ങള്‍ ലിംഗ നിര്‍ണയത്തിനു സഹായകമാകാതിരിക്കുമ്പോള്‍ ഇവരെ 'അവ്യക്ത നപുംസകങ്ങള്‍' എന്നു പറയുന്നു. ലക്ഷണങ്ങളുടെ അഭാവത്തില്‍ ഒന്നാം ഇനവും അവ്യക്ത നപുംസക ഗണത്തില്‍ പെട്ടതായി ഗണിക്കപ്പെടും (ശറഹുല്‍ മുഹദ്ദബ് 2:46-50).

ഇത്തരം നപുംസകങ്ങള്‍ക്കു ചിലയിടങ്ങളില്‍ പുരുഷ വിധികളും മറ്റു ചിലയിടങ്ങളില്‍ സ്ത്രീവിധികളും ഇനിയും വേറെ സ്ഥലങ്ങളില്‍ പ്രത്യേക നിയമങ്ങളുമാണ് ഇസ്‌ലാം നല്‍കുന്നത്. ഒരു നിയമ പുസ്തകത്തിലും പ്രതിവിധി കാണാതെ ജഡ്ജിമാര്‍ ഇതികര്‍ത്തവ്യതാമൂഢരാകുന്നതിനു കാരണമായ ഈയിനത്തില്‍ പെട്ട  പ്രശ്‌നങ്ങള്‍ ഫിഖ്ഹ് കൃത്യമായി കൈകാര്യം ചെയ്തിട്ടുണ്ട്.

'പുരുഷന്മാരും സ്ത്രീകളും നപുംസകത്തെ നോക്കുന്നതു നിഷിദ്ധമാണ്. നോട്ടം ഹറാമാകുന്ന പ്രായപരിധിയെത്തിയാല്‍ നഗ്നമായ ശരീരഭാഗം നോക്കാവതല്ല (ശറഹുല്‍ മുഹദ്ദബ് 2:53). പുരുഷന്മാരുടെ ലോക്കപ്പിലടച്ചാല്‍ പുരുഷന്മാര്‍ നോക്കാനിടവരും. സ്ത്രീകളുടെ ലോക്കപ്പിലടച്ചാല്‍ അവരും നോക്കാനിടവരും. അപ്പോള്‍ മൂന്നാമതൊരു പ്രത്യേക ലോക്കപ്പാണ് നപുംസകങ്ങള്‍ക്കു വേണ്ടത്. 'പലവിധ മയ്യിത്തുകള്‍ക്ക് ഒന്നിച്ച് ഒരു നിസ്‌കാരം നടത്തുമ്പോള്‍ ഇമാമിന്റെ നേരെ മുമ്പില്‍ പുരുഷന്‍, അതിനപ്പുറം ആണ്‍കുട്ടി; പിന്നീട് നപുംസകം; അതില്‍ പിന്നെ സ്ത്രീ എന്ന ക്രമത്തിലാണു ജനാസകള്‍ വെക്കേണ്ടത് (ശറഹുല്‍ മുഹദ്ദബ് 2:52).

പ്രത്യേക പ്രായപരിധിയെത്തുമ്പോള്‍ ചില നപുംസകങ്ങള്‍ സ്ത്രീയോ പുരുഷനോ മാത്രമായി വെളിപ്പെടാറുണ്ട്. ശസ്ത്രക്രിയ മുഖേന സ്ത്രീയോ പുരുഷനോ ആക്കി മാറ്റാറുമുണ്ട്. ശസ്ത്രക്രിയ മുഖേന സ്‌ത്രൈണാവയവം നീക്കി പുരുഷ നപുംസകത്തെ സാധാരണ പുരുഷനും, പുരുഷാവയവം നീക്കി സ്ത്രീനപുംസകത്തെ സാധാരണ സ്ത്രീയുമാക്കുകയാണു രണ്ടാമത്തെ രൂപം. ശസ്ത്രക്രിയ കൊണ്ട് അപകടം സംഭവിക്കുമെന്ന് ആശങ്കയില്ലെങ്കില്‍ അത് അനുവദനീയമാണെന്ന്, ശസ്ത്രക്രിയാ സംബന്ധമായി തുഹ്ഫഃ, മുഗ്‌നി (തുഹ്ഫഃ: 9:193-194, മുഗ്‌നി 4:200-201) തുടങ്ങിയ ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ നടത്തിയ വിശകലനത്തില്‍ നിന്നു മനസ്സിലാക്കാം.

എന്നാല്‍, കൃത്രിമമായി ഒരു സ്ത്രീയെ പുരുഷനായോ പുരുഷനെ സ്ത്രീയായോ മാറ്റാന്‍ പാടില്ല; അതു നിഷിദ്ധമാണ്. അതു ഭ്രൂണത്തെ ലിംഗമാറ്റം വരുത്തുന്ന അത്യാധുനിക രീതിയിലാണെങ്കിലും ശരി. ക്രോമസോമിലെ ആണ്‍ ലിംഗനിര്‍ണയത്തിനു കാരണമായ ജീനിനെ ജനിതക എഞ്ചിനീയറിംഗ് വഴി പെണ്‍ഭ്രൂണത്തിലേക്കു കടത്തിവിട്ടു അതിനെ ആണാക്കി മാറ്റുന്ന ശ്രമകരമായ രീതിയാണിത്. എവ്വിധമായാലും, കൃത്രിമ മാര്‍ഗത്തിലൂടെയുള്ള ലിംഗ മാറ്റം നിഷിദ്ധമാണ്. കാരണം, അതു സൃഷ്ടിയെ അലങ്കോലപ്പെടുത്തലും പ്രകൃതി വിരുദ്ധവുമാണ്. 'അല്ലാഹുവിന്റെ സൃഷ്ടിക്കു മാറ്റം വരുത്താന്‍ പാടില്ല' (30:30) എന്നു വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. 

വൈദ്യശാസ്ത്രത്തിന്റെ നിലപാട്

വൈദ്യശാസ്ത്രം ഫുഖഹാക്കളുടെ മാനദണ്ഡത്തിനു പുറമെ ഗ്രന്ഥികളുടെയും ഹോര്‍മോണുകളുടെയും കാര്യം കൂടി പരിഗണിച്ചിരിക്കുന്നു. തികച്ചും സ്‌ത്രൈണ ഘടനയിലുള്ള ഒരു വ്യക്തിയുടെ ആന്തരികഘടന ചിലപ്പോള്‍ പൂര്‍ണമായും പുരുഷന്റേതായിരിക്കും. നേരെ തിരിച്ചും സംഭവിക്കും. ഒരു പഠനത്തില്‍ വ്യക്തമായതനുസരിച്ച് 25000-ല്‍ ഒന്നുമാത്രമേ ഇങ്ങനെ ജനിക്കുന്നുള്ളൂ. അതുതന്നെ ശസ്ത്രക്രിയയിലൂടെ സാധാരണഗതിയിലേക്ക് മാറ്റാനും വൈദ്യശാസ്ത്രത്തിന് കഴിയും. അങ്ങനെ മാറ്റപ്പെടുന്നതോടെ സ്ത്രീക്കും പുരുഷനും അവരവരുടെ വിധികള്‍ ബാധകമാവുകയും ചെയ്യും.

ചുരുക്കത്തില്‍, നപുംസകങ്ങള്‍ എന്നത് ഒരു സാമുഹിക പ്രശ്‌നമായതുകൊണ്ട് സമൂഹം തന്നെ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് വേണ്ടത്. ജനന ശേഷം അധികം വൈകാതെ ചികിത്സയിലൂടെ പ്രശ്‌നപരിഹാരം നേടിയാല്‍ പ്രായപൂര്‍ത്തിയെത്തുന്നത് വരെയുള്ള എല്ലാ ഇളവുകളും അവര്‍ക്ക് ശരീഅത്ത് വിധികള്‍ പാലിക്കുന്നതിലൂടെ ലഭിക്കുന്നതാണ്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍ ഒരു സാമൂഹിക ബാധ്യത(ഫര്‍ദ് കിഫായ)യായി മനസ്സിലാക്കപ്പെടുന്നു. ചെറുപ്പത്തിലേ ശ്രദ്ധിച്ചാല്‍ പരിഹരിക്കാവുന്നതാണ് മിക്ക കേസുകളും. അവരുടെ ചികിത്സാ ചെലവുകള്‍ വഹിക്കലും അതിനുള്ള സംവിധാനമൊരുക്കലുമെല്ലാം ഇസ്‌ലാമിക ദൃഷ്ട്യാ ഫര്‍ദായ കാര്യങ്ങളാണ്. സ്വവര്‍ഗരതി പോലുള്ള സദാചാര-ധാര്‍മിക വിരുദ്ധ പ്രവണതകള്‍ സമൂഹത്തില്‍ വളരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ബാധ്യതയും തഥൈവ. 

ഇത്തരം വൈകല്യങ്ങളെയും രോഗങ്ങളെയും തിരിച്ചറിഞ്ഞ് അനുയോജ്യവും ഫലപ്രദവുമായ ചികിത്സ നല്‍കുകയെന്നതാണ് ഇസ്‌ലാം നിര്‍ദേശിക്കുന്നത്. ആണും പെണ്ണുമായിട്ടല്ലാതെ മൂന്നാമതൊരു വര്‍ഗത്തെ പറ്റി ഖുര്‍ആന്‍ സൂചിപ്പിക്കുകപോലും ചെയ്യാത്തതും സുന്നത്തില്‍ സ്വഹീഹായ ഒരു റിപ്പോര്‍ട്ടു പോലും ഇല്ലാത്തതും ഒരുപക്ഷേ അതുകൊണ്ടായിരിക്കാം. തദ്വിഷയകമായി ചില ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഒരെണ്ണം പോലും സ്വീകാര്യമായിട്ടില്ല; എല്ലാം പറ്റെ ദുര്‍ബലമോ വ്യാജമോ ആണ്.

ഈ രംഗത്ത് പരിചയ സമ്പന്നരും ഇസ്‌ലാമിക പ്രതിബദ്ധതയുള്ളവരുമായ ഡോക്ടര്‍മാരുടെ പഠനങ്ങളും അനുഭവങ്ങളും ഈയൊരു വസ്തുതയാണ് ഊന്നിപ്പറയുന്നത്. കേവലം വാദങ്ങളും സമര്‍ഥനങ്ങളുമല്ല, പ്രത്യുത പ്രായോഗിക രംഗത്തെ അവരുടെ അറിവും പരിചയവും കൂടി വെച്ചുകൊണ്ടുള്ളതാണ് ഈ വിശദീകരണമെന്നുകൂടി മനസ്സിലാക്കണം. സുഊദിയില്‍ മാത്രം കഴിഞ്ഞ 25 വര്‍ഷങ്ങളില്‍ 300 പേരെ ഇത്തരം ചികിത്സകളിലൂടെയും സര്‍ജറിയിലൂടെയും മാറ്റിയെടുത്തിട്ടുണ്ട്. അവരില്‍ 100 ശതമാനം പേരും വിജയകരമായ കുടുംബജീവിതം നയിക്കുന്നുവെന്ന് കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള ജിദ്ദ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഉസാമാ ത്വയ്യിബ് പറയുന്നു (ഇസ്‌ലാം ഓണ്‍ലൈന്‍).

വിജയകരമായി നടത്തപ്പെട്ട ഈ ശസ്ത്രക്രിയകളില്‍ ഏഴ് ശതമാനം മാത്രമേ പ്രായമുള്ളവരില്‍ നത്തിയിട്ടുള്ളൂ. 93 ശതമാനവും ശൈശവം, ബാല്യഘട്ടങ്ങളില്‍ ഉള്ളവരിലാണ് നടത്തിയിട്ടുള്ളത്.

പിറന്നയുടനെത്തന്നെ ശിശുക്കളുടെ ശാരീരികവും ബുദ്ധിപരവുമായ ഘടനയും കഴിവും പഞ്ചേന്ദ്രിയങ്ങളുടെ ക്രയശേഷിയും പരിശോധിച്ച് ഉറപ്പുവരുത്താനുള്ള ശാസ്ത്രീയ സംവിധാനങ്ങള്‍ ഇന്ന് നിലവിലുണ്ട്. കാഴ്ച, ശ്രവണം തുടങ്ങിയവയില്‍ വൈകല്യങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ ആ പ്രായത്തില്‍ തന്നെ ചികിത്സിക്കുന്നത് ചെലവും റിസ്‌കും കുറഞ്ഞതും കൂടുതല്‍ ഫലപ്രദവുമാണ്. ലൈംഗിക വൈകല്യങ്ങളും ഹോര്‍മോണ്‍ പ്രശ്‌നങ്ങളും ശൈശവ ഘട്ടങ്ങളില്‍ തന്നെ തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍ താരതമ്യേന ചെലവേറിയതും ശ്രമകരവുമാണെങ്കിലും സമൂഹത്തിന്റെ പൊതുതാല്‍പര്യമെന്ന നിലയില്‍ പരിഗണന നല്‍കിയാല്‍ അതും ഒരളവോളം പരിഹരിക്കാന്‍ കഴിയും.

ഇത് തീര്‍ത്തും പ്രകൃതിപരവും, മാറ്റമോ ചികിത്സയോ അസാധ്യമായതുമായ പ്രശ്‌നമായി കാണാതെ പരിഹാരം സാധ്യമായ ഒരു രോഗമായി കാണുക എന്നതാണ് പ്രാഥമികമായി വേണ്ടത്. അപ്പോള്‍ സ്വാഭാവികമായും ശുഭാപ്തി വിശ്വാസം കൈവരും. അതാണ് പ്രവാചകന്‍ പഠിപ്പിച്ചതും. അവിടുന്ന് പറഞ്ഞു: ''നിശ്ചയമായും അല്ലാഹു രോഗം ഇറക്കി, മരുന്നും ഇറക്കി, എല്ലാ രോഗത്തിനും മരുന്നും നിശ്ചയിച്ചു. അതുകൊണ്ട് നിങ്ങള്‍ ചികിത്സിക്കുക നിഷിദ്ധമായത് കൊണ്ട് ചികിത്സിക്കാതിരിക്കുക'' (അബൂദാവൂദ് 3876).

ഇന്ന് പെയിന്‍ ആന്റ് പാലിയേറ്റീവ് പോലെ സമൂഹത്തിന്റെ സത്വര ശ്രദ്ധ തേടുന്ന ഒരു പ്രശ്‌നം തന്നെയാണിതും. പുറത്തു പറയാന്‍ മടിക്കുന്ന, പുറമേക്ക് കണ്ടാല്‍ തിരിച്ചറിയാന്‍ പലപ്പോഴും സാധിക്കാത്ത ഈ ശാരീരിക വൈകല്യത്തെ സമൂഹം പലപ്പോഴും അവജ്ഞയോടെ കാണുന്നതും, അത്തരക്കാര്‍ക്ക് കുറ്റവാളികളുടെ പരിവേഷം  ചാര്‍ത്തി നല്‍കുന്നതും എന്തുമാത്രം സങ്കടകരമല്ല!

ഇമാം ഖുര്‍ത്വുബി തന്റെ തഫ്‌സീറില്‍ രേഖപ്പെടുത്തുന്നു: മിക്ക മനുഷ്യരെയും അല്ലാഹു ആണോ പെണ്ണോ ആയിട്ടാണ് സൃഷ്ടിച്ചിട്ടുള്ളത്. എന്നാല്‍ ചിലരില്‍ അല്ലാഹു സ്‌ത്രൈണ പ്രകൃതിയും പുരുഷ പ്രകൃതിയും ഒരുമിച്ച് ചേര്‍ത്തെന്നിരിക്കും. അവരാണ് നപുംസകങ്ങള്‍ എന്ന് പറയപ്പെടുന്നത്. ഫുഖഹാക്കള്‍ക്കിടയില്‍ ഈ വിഭാഗം 'ഖുന്‍സാ മുശ്കില്‍' എന്നറിയപ്പെടുന്നു. ഇമാം ഇബ്‌നുല്‍ അറബിയെ ഉദ്ധരിച്ചുകൊണ്ട് ഖുര്‍ത്വുബി തുടര്‍ന്ന് പറയുന്നു: ''ചില തലയെടുപ്പുള്ള പണ്ഡിതര്‍ തന്നെ നപുംസകങ്ങള്‍ എന്നൊരു വിഭാഗമുണ്ടെന്ന കാര്യം നിഷേധിച്ചിട്ടുണ്ട്. അല്ലാഹു  മനുഷ്യരെ ആണും പെണ്ണുമായിട്ടേ സൃഷ്ടിച്ചിട്ടുള്ളൂ എന്നതാണ് അവരുടെ ന്യായം. തികഞ്ഞ അജ്ഞതയും, സ്പഷ്ടവും ഖണ്ഡിതവുമായ യാഥാര്‍ഥ്യങ്ങളെ പറ്റിയുള്ള അന്തമില്ലായ്മയും, വിശാലനും സൂക്ഷ്മജ്ഞനുമായ അല്ലാഹുവിന്റെ കഴിവിനെ മനസ്സിലാക്കുന്നതിലെ  പോരായ്മയുമാണ് ഇത്തരം വാദങ്ങളുടെ പിന്നിലെന്നാണ് നമുക്ക് പറയാനുള്ളത്. ഖുര്‍ആന്റെ ബാഹ്യഘടന തന്നെ നപുംസകങ്ങളുണ്ടാകുന്നതിനെ നിഷേധിക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍ അല്ലാഹു പറഞ്ഞിരിക്കുന്നു: ആകാശങ്ങളും ഭൂമിയും അവനുള്ളതാണ്, അവന്‍ ഉദ്ദേശിക്കുന്നത് പടയ്ക്കുന്നു (ഖുര്‍തുബി 16/52).

ഇനങ്ങള്‍ മൂന്നുവിധം

1. XY ക്രോമസോമുകള്‍ വഹിക്കുന്നു. അതോടൊപ്പം പെണ്‍കുട്ടികളുടെ ലൈംഗികാവയവങ്ങളോട് സാദൃശ്യമുള്ള മൂത്രദ്വാരവും ഒപ്പം തന്നെ വൃഷ്ണങ്ങളും കാണപ്പെടുന്നു. ഇത്തരക്കാരെ പൂര്‍ണമായും ആണ്‍കുട്ടികളാക്കുക  സാധ്യമാണ്.

2. പുരുഷന്റേത് പോലുള്ള ലൈംഗികാവയവങ്ങള്‍ ഉള്ള സ്ത്രീകള്‍. എന്നാല്‍ ബാക്കിയെല്ലാം സ്ത്രീയുടേത് തന്നെയായിരിക്കും. ഗര്‍ഭാശയങ്ങള്‍ വരെ ഉണ്ടായിരിക്കും. ഇത്തരം കുട്ടികള്‍ പെണ്‍കുട്ടികള്‍ തന്നെയാണ്. ചെറിയ സര്‍ജറിയിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ.

3. സ്ത്രീ-പുരുഷ പ്രകൃതിയും അവയവങ്ങളും കൂടിക്കലര്‍ന്ന് സങ്കീര്‍ണമായ ഘടനയുള്ളവര്‍. മൊത്തം ബാഹ്യ-ആന്തരിക ഘടനകളും സ്വഭാവവും പഠിച്ച് കൂടുതല്‍ ചായ്‌വ് എങ്ങോട്ടാണോ അതനുസരിച്ച് ശസ്ത്രക്രിയ നടത്തി പരിഹരിക്കാവുന്നതാണ്.

ഏതാണ്ട് 30,000 ഡോളര്‍ ചെലവ് വരുന്ന ഈ ശസ്ത്രക്രിയ ഒരു സാമൂഹിക ദൗത്യം എന്ന നിലയില്‍ സുഊദിയിലെ ജിദ്ദ മെഡിക്കല്‍ ഹോസ്പിറ്റല്‍ തികച്ചും സൗജന്യമായാണ് ചെയ്തുകൊടുക്കുന്നത്.

പുരുഷനെ സ്ത്രീയോ സ്ത്രീയെ പുരുഷനോ ആക്കുന്ന പ്രക്രിയയല്ല ഇവിടെ നടക്കുന്നത്. സ്‌ത്രൈണ പ്രകൃതിയോ സ്‌ത്രൈണ ഹോര്‍മോണുകളുടെ ആധിക്യമോ പുരുഷന്റേതിനേക്കാള്‍ അധികമുള്ള കാരണത്താല്‍ അസന്തുലിത സ്വഭാവമുള്ളവരെ ശസ്ത്രക്രിയ വഴി യഥാര്‍ഥ പ്രകൃതിയിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് ചെയ്യുന്നത്. ആദ്യം പറഞ്ഞത് ഇസ്‌ലാം ഒരു നിലക്കും അംഗീകരിക്കുന്നില്ല. പുരുഷന്‍ സ്ത്രീയായും സ്ത്രീ പുരുഷനായും പരിവര്‍ത്തിക്കപ്പെടുന്ന ഒരു പ്രക്രിയയും ഇസ്‌ലാം അനുവദിക്കുന്നില്ല.

കാരണങ്ങള്‍

ഇത്തരം അസന്തുലിത പ്രകൃതിയോടെ ജനിക്കാനുള്ള കാരണങ്ങളെക്കുറിച്ച് പഠനം നടത്തിയ ഡോ. ജമാല്‍ പറയുന്നത് ബന്ധുക്കള്‍ പരസ്പരം വിവാഹം ചെയ്യുന്നത് വലിയൊരളവോളം ഇതിന് കാരണമാകുന്നുണ്ടെന്നാണ്. ഡോ. അലി ഖറദാഗി പറയുന്നു: ''നപുംസകം ഒഴികഴിവുള്ളവനും പരീക്ഷണത്തിന് ഇരയായവനുമത്രെ. താനകപ്പെട്ട പരീക്ഷണത്തില്‍ ക്ഷമയവലംബിക്കുക വഴി അവന് കൂലിയും പ്രതിഫലവും ലഭിക്കുന്നതാണ്. ശര്‍അനുസരിച്ച് തന്നെ തനിക്കേറ്റവും ചേര്‍ച്ചയുള്ള ഏതെങ്കിലും ഒരു ലിംഗത്തിലേക്ക് മാറാന്‍ അവനവകാശമുണ്ട്'' (അലി ഖറദാഗിയുടെ സൈറ്റ് നോക്കുക).

അതിനാല്‍ പഴയകാല ഫിഖ്ഹീ ഗ്രന്ഥങ്ങളെയും ഫുഖഹാക്കളെയും പഴിക്കുന്നതില്‍ അര്‍ഥമില്ല. അവര്‍ അവരുടെ അറിവനുസരിച്ച് പറഞ്ഞു. ഇന്നത്തെപ്പോലെ ഹോര്‍മോണുകളെപ്പറ്റിയോ ജീനുകളെ പറ്റിയോ അറിവില്ലാത്ത കാലത്ത് അവര്‍ പറഞ്ഞതിനെ കൊച്ചാക്കുന്നവര്‍ ടെക്സ്റ്റ് മാത്രം വായിക്കുന്നു, കോണ്‍ടെക്സ്റ്റ് മറക്കുന്നു. സ്ത്രീ പുരുഷ ബന്ധങ്ങള്‍ വളരെ കര്‍ശനമായ നിയമങ്ങളാല്‍ ആവിഷ്‌കരിക്കപ്പെട്ട ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ കാലത്തില്ലാതിരുന്ന ഒരു പരിഹാരത്തെപ്പറ്റി പറഞ്ഞില്ല എന്നും മൂന്നാം ലിംഗക്കാരെ അവഗണിച്ചൂ എന്നും പറയുന്നത് അവരോട് ചെയ്യുന്ന അനീതി ആയിരിക്കും.

എന്നാല്‍ ചില സ്വഹാബിമാരുടെ വചനങ്ങള്‍ ഇതുസംബന്ധമായി വന്നിട്ടുണ്ട്. ഉദാഹരണമായി: ഹുസൈന്‍ ബിന്‍ കബീര്‍ പറയുന്നു: ''നപുംസകത്തെപ്പറ്റി അലി (റ) പറയുന്നതിന് ഞാന്‍ സാക്ഷിയായിട്ടുണ്ട്: അവന്റെ മൂത്ര ദ്വാരം എങ്ങനെയാണോ അതനുസരിച്ച് അവനുള്ള അനന്തരാവകാശ വിഹിതം പതിച്ചു നല്‍കുക'' (ബൈഹഖി). വേറൊരു നിവേദനത്തില്‍ കാണാം: പുരുഷന്‍ മൂത്രമൊഴിക്കുന്നത് പോലെയാണെങ്കില്‍ ആണായും, പെണ്ണ് മൂത്രമൊഴിക്കുന്നത് പോലെയാണെങ്കില്‍ പെണ്ണായും പരിഗണിക്കും (ബൈഹഖി).

ചുരുക്കത്തില്‍ എല്ലാവരാലും ആട്ടിയോടിക്കപ്പെടുന്നവരും അവഗണിക്കപ്പെടുന്നവരും എന്ന അവരുടെ നില തീര്‍ച്ചയായും മാറേണ്ടതുണ്ട്. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ അവകാശമുള്ള പൗരന്മാര്‍ എന്ന തലത്തിലേക്ക് ഇത്തരക്കാരെ പരിഗണിക്കാന്‍ കഴിയേണ്ടതുണ്ട്. മറ്റേതൊരു രോഗിയുടെയും കാര്യത്തില്‍ സമൂഹത്തിന് ബാധ്യതയുള്ളത് പോലെത്തന്നെ ഇത്തരം വികല പ്രകൃതിയോടെ ജനിക്കുന്നവരുടെ കാര്യത്തിലും അതേ ബാധ്യത ഒട്ടും കുറയാതെ സമൂഹത്തിനുണ്ടെന്ന കാര്യം ബോധ്യപ്പെടുത്തണം. അത് പണ്ഡിതന്മാരുടെ ചുമതലയാണ്.

മനുഷ്യാവകാശ പ്രസ്ഥാനങ്ങളും സംഘടനകളും ഈ വിഷയത്തില്‍ സജീവ ശ്രദ്ധ പതിപ്പിക്കേണ്ടിയിരിക്കുന്നു. ജനിതക പ്രശ്‌നങ്ങളോ ശാരീരിക വൈകല്യങ്ങളോ ഇല്ലാത്ത ഒരു പറ്റം തെമ്മാടികള്‍ തങ്ങളുടെ മാനസികോല്ലാസത്തിന് ഇത്തരക്കാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് തടയാനും സാധിക്കേണ്ടതുണ്ട്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /71-74
എ.വൈ.ആര്‍

ഹദീസ്‌

കടദാനം പുണ്യദാനം
ഹാഫിസ് ബഷീര്‍, അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ്യ ശാന്തപുരം