Prabodhanm Weekly

Pages

Search

2016 ജനുവരി 01

മാറുന്ന ലോകക്രമവും ഇസ്‌ലാമിക പ്രസ്ഥാനവും

സയ്യിദ് സആദത്തുല്ലാ ഹുസൈനി /പ്രഭാഷണം

         ലോകമെങ്ങുമുള്ള മുസ്‌ലിംകള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടങ്ങള്‍ അഭിമുഖീകരിക്കുകയാണിപ്പോള്‍ എന്നതില്‍ സംശയമില്ല. ഏതാനും ചില ചെറിയ മേഖലകളൊഴികെ മുസ്‌ലിം ലോകം മുഴുവന്‍ അടിമത്തത്തില്‍ കഴിഞ്ഞ ഒരു ഘട്ടം തീര്‍ച്ചയായും കഴിഞ്ഞുപോയിട്ടുണ്ട്. പക്ഷേ, ഇന്ന് നാമമാത്രമായ സ്വാതന്ത്ര്യത്തോടൊപ്പം മുസ്‌ലിം ജനത അകപ്പെട്ടിരിക്കുന്ന നിന്ദ്യതയും ദൈന്യതയും, അതെ ഓരോ പ്രഭാതവും ഏതെല്ലാം നിരാലംബതയുടെയും ഹൃദയഭേദകമായ സംഭവങ്ങളുടെയും വാര്‍ത്തകളുമായാണ് ഉദയം ചെയ്യുന്നതെന്നാലോചിച്ചാല്‍, ഒരു പക്ഷേ ഇസ്‌ലാമിക ചരിത്രത്തില്‍ അതിന് തുല്യത കാണുകയില്ല. മുസ്‌ലിം ലോകം മുഴുവന്‍ വന്‍ ശക്തികളുടെ വൃത്തികെട്ട കളികളുടെ കേളീരംഗമായിരിക്കുന്നു. മുസ്‌ലിം പ്രദേശങ്ങളില്‍ മനുഷ്യരക്തം വെള്ളം പോലെ ഒഴുകുകയാണ്. 

ഇസ്‌ലാമിക പ്രസ്ഥാനങ്ങളും അവയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികള്‍ അഭിമുഖീകരിക്കുകയാണ്. ലോകശക്തികള്‍ മാത്രമല്ല അവര്‍ക്കെതിരെ അണിനിരന്നിരിക്കുന്നത്, മുസ്‌ലിം രാഷ്ട്രങ്ങളെന്നറിയപ്പെടുന്നവയും അവരെ ചവിട്ടിയരക്കാന്‍ സംഘടിതമായി മുഴുവന്‍ ശക്തിയും സംഭരിച്ച് മുന്നേറുകയാണ്. മീഡിയയും ഇന്റര്‍നെറ്റും പഠന ഗവേഷണങ്ങള്‍ക്കുള്ള അസംഖ്യം സ്ഥാപനങ്ങളും അവരെ അപകീര്‍ത്തിപ്പെടുത്താനും സമൂഹത്തില്‍ ഒറ്റപ്പെടുത്താനും യത്‌നിച്ചുകൊണ്ടിരിക്കുന്നു. ഇസ്‌ലാമിക വ്യവസ്ഥയും, എന്തിനേറെ ഇസ്‌ലാമിന്റെ അടിസ്ഥാന മൂല്യങ്ങളും വിശ്വാസാദര്‍ശങ്ങളും വരെ നിഷേധാത്മകമായ ഈ പ്രോപഗണ്ടക്ക് ശരവ്യമായിരിക്കുന്നു. ഈ സ്ഥിതി വിശേഷത്തെക്കുറിച്ച് രണ്ട് വശങ്ങളിലൂടെ നമുക്ക് ചിന്തിക്കാം. ഈ ദുരവസ്ഥയുടെ കാരണങ്ങളെന്ത്? അതില്‍ നിന്ന് മോചനം നേടാനുള്ള വഴിയെന്ത്?

ലോക ശക്തികളെ സംബന്ധിച്ചേടത്തോളം അസാധാരണമായ പ്രാധാന്യമുള്ള മേഖലകളാണ് മുസ്‌ലിം ലോകം എന്നത് എല്ലാവര്‍ക്കുമറിയാമല്ലോ. ഇതിന് നാല് കാരണങ്ങളുണ്ട്. പശ്ചിമേഷ്യയിലെ എണ്ണ, ഇസ്രയേലിന്റെ അസ്തിത്വവും സുരക്ഷയും, ഈ പ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം, ഈ പ്രദേശങ്ങള്‍ ഇസ്‌ലാമിന്റെ കേന്ദ്രമാണ് എന്നത്. ഈ നാല് വസ്തുതകളുമായി ലോക രാഷ്ട്രങ്ങളുടെ വിശിഷ്യ അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും രാഷ്ട്രീയവും സാമ്പത്തികവും സാംസ്‌കാരികവുമായ സുപ്രധാന താല്‍പര്യങ്ങള്‍ ബന്ധപ്പെട്ടുകിടക്കുന്നു.

യൂറോപ്പ് അതിവേഗതയില്‍ വാര്‍ധക്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ യൂറോപ്പില്‍ അഞ്ചിലൊരാള്‍ 65 വയസ്സ് കഴിഞ്ഞവരാണ്. യൂറോപ്പിന്റെ സാമ്പത്തിക നിലനില്‍പിന് യുവരക്തം ആവശ്യമാണ്. ഈ യുവരക്തം അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് ഇസ്‌ലാമിക ലോകത്ത് നിന്നാണ്. ഈ യുവത അവരോടൊപ്പം ഇസ്‌ലാമിനെ കൂടി കൊണ്ടുവരുമെന്ന ആശങ്കയുണ്ട്. ഈ പലായനം തടയാന്‍ യൂറോപ്പിന് ധൈര്യമില്ല. സാധ്യവുമല്ല. അതിനാല്‍ അവര്‍ സ്വീകരിച്ച നയം, ഒരു വശത്ത് ഈ പലായനം തുടരാന്‍ അനുവദിക്കുകയും, മറുവശത്ത് അതുമുഖേന ഇസ്‌ലാമിന്റെ സ്വാധീനം സമൂഹത്തില്‍ പ്രകടമാവാതിരിക്കാന്‍ വേണ്ട സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ്.

അമേരിക്കയുടെ സാമ്പത്തിക നില ചൈനയുടെ കടങ്ങളെ ആസ്പദിച്ചാണ് മുന്നോട്ടുപോകുന്നത്. ഈ സാമ്പത്തികാടിമത്തത്തെ അതിജീവിക്കാന്‍ ചൈനയുടെ സാമ്പത്തിക വ്യവസ്ഥ അമേരിക്കയെയും ആശ്രയിച്ചു കഴിയുന്ന സാഹചര്യം സൃഷ്ടിക്കുകയാണ്. അതിന് അനിവാര്യമെന്ന് അവര്‍ കരുതുന്നത്, എണ്ണയുടെ ഉറവിടങ്ങളും അതിന്റെ ഗതാഗത പാതകളും അമേരിക്കയുടെ നിയന്ത്രണത്തില്‍ കൊണ്ടുവരിക എന്നതും ചൈനീസ് ഉല്‍പന്നങ്ങളുടെ കയറ്റുമതി മിക്കതും പശ്ചിമേഷ്യയിലൂടെ കടന്നുപോകുന്നതിനാല്‍ പ്രസ്തുത രാജവീഥികളത്രയും അമേരിക്കന്‍ നിയന്ത്രണത്തിലാക്കുകയെന്നതുമാണ്. പശ്ചിമേഷ്യയില്‍ അമേരിക്കയുടെ മേധാവിത്തം ഇസ്രയേലിന്റെ സുരക്ഷിതത്വത്തിനും ആവശ്യമാണ്.

ഇത്തരം നിരവധി കാരണങ്ങളാല്‍ അമേരിക്ക ആഗ്രഹിക്കുന്നത്, മുസ്‌ലിം രാജ്യങ്ങളില്‍ ഡോളര്‍ കൊടുത്ത് വിലയ്ക്ക് വാങ്ങാന്‍ കഴിയാത്ത ശക്തികള്‍ അധികാര കേന്ദ്രങ്ങളുടെ സമീപത്ത് പോലും എത്തരുതെന്നാണ്. ഈ മേഖലയുടെ നിയന്ത്രണം പ്രത്യേകിച്ചും പശ്ചിമേഷ്യയിലെ വലിയ വലിയ രാഷ്ട്രങ്ങളിന്മേലുള്ള നിയന്ത്രണം, മാറിക്കൊണ്ടിരിക്കുന്ന ലോക സാഹചര്യങ്ങളില്‍ കൂടുതല്‍ കൂടുതല്‍ പ്രയാസകരമായി വരികയാണ്. അതിനാല്‍, ഒന്നാം ലോകയുദ്ധാനന്തരം സാമ്രാജ്യത്വ ശക്തികള്‍ സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി പ്രസ്തുത പ്രദേശങ്ങളെയാകെ ഭൂമിശാസ്ത്രപരമായി വെട്ടിച്ചെറുതാക്കിയ പോലെ ഇപ്പോള്‍ വീണ്ടും വെട്ടി മുറിക്കേണ്ടത് അനിവാര്യതയായി കരുതുന്നു. ഇത് സാധ്യമാകുന്നതിന് ഈ മേഖലയില്‍ കനത്ത തോതില്‍ അരാജകത്വവും രക്തച്ചൊരിച്ചിലും സൃഷ്ടിക്കണമെന്നവര്‍ കരുതുന്നു. ഇതിനെയവര്‍ നിര്‍മാണാത്മകമായ അരാജകത്വം (Constructive Chaos) എന്ന് വിളിക്കുന്നു. സാമ്പത്തികവും രാഷ്ട്രീയവുമായ ഈ കാരണങ്ങളെല്ലാം പ്രധാനമാണെങ്കിലും പശ്ചിമേഷ്യയില്‍ വിദേശ ഇടപെടലുകളുടെ അടിസ്ഥാനകാരണം ഇസ്‌ലാമാണ്. മുഴുവന്‍ പൈശാചികശക്തികളും ഏറ്റവും വലിയ അപകടമായി കരുതുന്നത് അതിനെയാണ്.

ഇസ്‌ലാമിനെ ഏറ്റവും വലിയ അപകടമായി കരുതാനുള്ള കാരണം നിലവിലുള്ള സാഹചര്യങ്ങളില്‍ പോലും ലോകത്തെങ്ങും, വിശിഷ്യ പാശ്ചാത്യ ലോകത്ത് ഇസ്‌ലാമിന് അസാധാരണമായ ആകര്‍ഷകത്വം ഉണ്ട് എന്നതാണ്. പാശ്ചാത്യ ലോകത്തെ സംഹാരാത്മകമായ മുതലാളിത്ത വ്യവസ്ഥിതിക്ക് പകരമായി നില്‍ക്കാന്‍ ഇസ്‌ലാമിന് കഴിയും എന്നവര്‍ ആശങ്കിക്കുന്നു.

അസ്തമയത്തോടടുക്കുന്ന മുതലാളിത്തം

പാശ്ചാത്യ മുതലാളിത്ത സംസ്‌കാരത്തിന് ഭാവിയില്ലെന്ന് ഇന്ന് ഏകദേശം വ്യക്തമായിരിക്കുന്നു. മുതലാളിത്ത സാമ്രാജ്യത്വം അതിന്റെ പ്രത്യയശാസ്ത്രപരവും ഘടനാപരവുമായ വൈകല്യം കാരണം അസ്തമയത്തോടടുക്കുകയാണ്. ഇന്നത്തെ പാശ്ചാത്യ ലോകത്ത് ഭൗതികതയോടുള്ള വിരക്തി ഉച്ചിയിലെത്തിയിരിക്കുന്നു. മതം, ആത്മീയത, ധാര്‍മിക മൂല്യങ്ങളിലേക്കുള്ള മടക്കം എന്നിവയുടെ വേലിയേറ്റമാണ് കാണുന്നത്. പാശ്ചാത്യ ഗ്രന്ഥകാരന്മാര്‍  De-secularization എന്നാണതിനെ വിളിക്കുന്നത്. കടിഞ്ഞാണില്ലാത്ത ഭൗതികത, അനിയന്ത്രിതമായ സാമ്പത്തിക വ്യയങ്ങള്‍, പലിശയുടെയും പലിശാധിഷ്ഠിതമായ ഇടപാടുകളുടെയും വിനാശങ്ങള്‍ എന്നിവ അമേരിക്കയിലെ ഓരോ പൗരനും കഴിഞ്ഞ ഏഴെട്ടു വര്‍ഷങ്ങളിലെ അനുഭവങ്ങളിലൂടെ മനസ്സിലാക്കിയിരിക്കുന്നു. പകരം മറ്റൊരു സാമ്പത്തിക വ്യവസ്ഥയെക്കുറിച്ചുള്ള അന്വേഷണത്തിലാണവര്‍. പാശ്ചാത്യലോകത്തെ വലിയ വലിയ സാമ്പത്തിക വിദഗ്ധര്‍ പുതിയ മുതലാളിത്ത വ്യവസ്ഥയുടെ നിരവധി ഘടകങ്ങള്‍ വിനാശകരമാണെന്ന് മനസ്സിലാക്കിയിരിക്കുന്നു. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗാര്‍ഡന്‍ ബ്രൗണ്‍ പറഞ്ഞ പോലെ, പകരം വെക്കാന്‍ പറ്റുന്ന ഒരു പുതിയ ലോക സാമ്പത്തിക വ്യവസ്ഥയെ ഗൗരവത്തോടെ അവര്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നു.

കുടുംബവും കുടുംബസംബന്ധമായ മൂല്യങ്ങളും അവഗണിക്കുക മൂലം ഉടലെടുക്കുന്ന രോഗങ്ങള്‍ പാശ്ചാത്യരില്‍ നിന്ന് പൗരസ്ത്യ ലോകത്തേക്കും വ്യാപിച്ചിരിക്കുന്നു. ഇനിയിപ്പോള്‍ കുടുംബത്തിന്റെ അവസാനത്തെ അഭയസങ്കേതം ഇസ്‌ലാമാണ്. ഭദ്രമായ കുടുംബ സംവിധാനമില്ലാതെ ശക്തമായ സമൂഹം സാധ്യമല്ലെന്ന ബോധം ഇന്ന് ശക്തിപ്പെട്ടിരിക്കുന്നു. സമാധാനപൂര്‍വമായ വ്യക്തിജീവിതവും അതുപോലെത്തന്നെ. അതിനാല്‍ കുടുംബ മൂല്യങ്ങളുടെ സംരക്ഷണം അമേരിക്കയും ആസ്‌ത്രേലിയയുമടക്കമുള്ള രാജ്യങ്ങളില്‍ പൊതുതെരഞ്ഞെടുപ്പില്‍ പോലും സജീവ വിഷയമാണ്. എത്രത്തോളമെന്നാല്‍ ആസ്‌ത്രേലിയയില്‍ Family First Party എന്ന പേരില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി തന്നെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

ആത്മീയ ദാഹം തീര്‍ക്കാനും മെച്ചപ്പെട്ട സാമ്പത്തികാടിസ്ഥാനങ്ങള്‍ അന്വേഷിച്ചും ഭദ്രമായ കുടുംബത്തെയും കുടുംബ മൂല്യങ്ങളെയും തേടിക്കൊണ്ടും ലോകം പൗരസ്ത്യ മതങ്ങളിലേക്ക് വിശിഷ്യ ഇസ്‌ലാമിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നതാണ് നാം കാണുന്നത്. ഈ സാഹചര്യത്തില്‍ ഇസ്‌ലാം അതിന്റെ ഭദ്രമായ ആദര്‍ശത്തിന്റെയും ധാര്‍മിക സദാചാര സിദ്ധാന്തങ്ങളുടെയും സനാതന മൂല്യങ്ങളുടെയും മേന്മ കാരണം മുഴുവന്‍ പൗരസ്ത്യ ദര്‍ശനങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും അതിജയിക്കുമെന്ന് പാശ്ചാത്യ പോളിസി നിര്‍മാതാക്കള്‍ മനസ്സിലാക്കുന്നു.

ഇതോടൊപ്പം നാം മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, പാശ്ചാത്യ ലോകം അവരുടെ ചിന്താ രീതിയെക്കുറിച്ചു തന്നെ അസ്വസ്ഥമാണെന്നതത്രെ. തോമസ് ഫ്രായ്ഡ്മന്‍ പോലുള്ള അമേരിക്കന്‍ വ്യവസ്ഥയുടെ ഏജന്റുമാര്‍ പോലും ഉരുവിട്ടുകൊണ്ടിരിക്കുന്നത്, അമേരിക്കയുടെ ദേശീയ ഗാനമാക്കാന്‍ പറ്റുന്ന ഈ വരികളാണ്:

പോകരുതാത്തേടത്തേക്കാണ് ഞാന്‍ പോയിക്കൊണ്ടിരുന്നത്
കാണാന്‍ പാടില്ലാത്തതാണ് കണ്ടുകൊണ്ടിരുന്നത്
ചെയ്യാന്‍ പാടില്ലാത്തതാണ് ചെയ്തുകൊണ്ടിരുന്നത്
ആകാന്‍ പാടില്ലാത്തതാണ് ആയിക്കൊണ്ടിരുന്നത്
സ്വയം ശക്തനായിരുന്നുവെന്നാണ് ഞാന്‍ ചിന്തിച്ചിരുന്നത്
എന്നാല്‍ ഒടുവില്‍ ഞാന്‍ സമരത്തില്‍ പരാജയപ്പെട്ടിരിക്കുകയാണ്
മറുവശത്ത് മുസ്‌ലിം ലോകത്തുയരുന്ന മുദ്രാവാക്യങ്ങളോ?
പട്ടാള ഭരണം വേണ്ട, ഏകാധിപത്യം വേണ്ട
സെക്യുലരിസം വേണ്ട, ഥിയോക്രസി വേണ്ട
അഭിമാനവും അന്തസ്സും മാനവികതയും, ഈജിപ്തിന്റെ ഇസ്‌ലാമിക നാഗരികതയുമാണ് വേണ്ടത്.

ഇതിന്റെ പ്രതിധ്വനികള്‍ മൊറോക്കോവിലെയും തുനീഷ്യയിലെയും പ്രശാന്തമായ തെരുവുകളിലും കാപ്പിക്കടകളിലും മാത്രമല്ല കേള്‍ക്കുന്നത്; ഈജിപ്തിലെ ജയിലുകളിലും സിറിയയിലെ പീഡന കേന്ദ്രങ്ങളിലും പ്രതീക്ഷയോടെയും മനോധൈര്യത്തോടെയും ഇതേ ഈരടികളാണ് അനുരണനം ചെയ്യുന്നത്. അവ തമ്മിലുള്ള അന്തരം വളരെ വ്യക്തമാണ്. ഒരു ഭാഗത്ത് തോമസ് ഫ്രായ്ഡ്മന്റെ വിലാപ കാവ്യമാണെങ്കില്‍ മറുവശത്ത് വസന്തഗീതമാണ്. ഒരു വശത്ത് വൃദ്ധനായ രോഗിയുടെ നിരാശയുടെയും വേദനയുടെയും രോദനമാണെങ്കില്‍ മറുവശത്ത് പ്രതീക്ഷാ നിര്‍ഭരമായ യുവതയുടെ ഉണര്‍ത്തുപാട്ടുകളാണ്. ഇതാണ് യഥാര്‍ഥത്തില്‍ ഇസ്‌ലാമിക സംസ്‌കാരവും പാശ്ചാത്യ സംസ്‌കാരവും തമ്മിലുള്ള അന്തരം. പാശ്ചാത്യര്‍ സ്വന്തം വ്യവസ്ഥയിലും മൂല്യങ്ങളിലും നിരാശരും അസംതൃപ്തരുമാണെങ്കില്‍ മുസ്‌ലിം ലോകം ഇസ്‌ലാമില്‍ അചഞ്ചലമായ വിശ്വാസം വെച്ചുപുലര്‍ത്തുന്നവരാണ്. ഇസ്‌ലാമിനോടും ഇസ്‌ലാമിക വ്യവസ്ഥയോടും ഇസ്‌ലാമിക മൂല്യങ്ങളോടുമുള്ള മുസ്‌ലിംകളുടെ ആഭിമുഖ്യം ലോകമെങ്ങും പ്രകടമാണ്. ഇതു സംബന്ധമായി നിരവധി സര്‍വെ റിപ്പോര്‍ട്ടുകള്‍ ലഭ്യമാണ്. ഇവിടെ അതിനുള്ള സമയമില്ല.

ഭയപ്പെടുന്നത് ഇസ്‌ലാമിനെ

ഇസ്‌ലാമുമായുള്ള ബന്ധം മുസ്‌ലിംകള്‍ക്ക് പുരോഗതിയുണ്ടാക്കുന്നു. ശാസ്ത്ര രംഗത്തുള്ള ഇറാന്റെ വളര്‍ച്ച ലോകത്ത് ഒന്നാം സ്ഥാനത്താണ്. തുര്‍ക്കിയില്‍ അക് പാര്‍ട്ടിയുടെ ഭരണത്തില്‍ അത്യുന്നതമായ ഗവേഷണ പഠനങ്ങളുടെ എണ്ണം ആറിരട്ടി വര്‍ധിച്ചിരിക്കുന്നു. അവരുടെ സ്ത്രീകള്‍ നേടിയ ശാസ്ത്രീയവും വൈജ്ഞാനികവുമായ വളര്‍ച്ച യൂറോപ്പില്‍ ഒന്നാം സ്ഥാനത്താണ്. ഭാവിയില്‍ സാമ്പത്തിക രംഗത്ത് മുഖ്യ പങ്കാളിത്തമുണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്ന പതിനൊന്ന് രാജ്യങ്ങളില്‍ ഏഴും മുസ്‌ലിം രാഷ്ട്രങ്ങളാണ്.

'ഇസ്‌ലാമോഫോബിയ' എന്ന് വിളിക്കപ്പെടുന്ന സാഹചര്യത്തിലേക്ക് നയിച്ച സ്ഥിതി വിശേഷങ്ങളാണിവ. ഇതുതന്നെയാണ് പശ്ചിമേഷ്യയില്‍ രക്തമൊഴുക്കുന്നതിലേക്കും ഇസ്‌ലാമിക പ്രസ്ഥാനങ്ങളോട് ശത്രുത വെച്ചുപുലര്‍ത്തുന്നതിലേക്കും നയിച്ച കാരണങ്ങള്‍. ഇസ്‌ലാമോഫോബിയക്ക് കീഴ്‌പെട്ടവരോ അതിന്റെ കൊടിവാഹകരോ ആയ രചയിതാക്കളുടെ കൃതികള്‍ നിങ്ങള്‍ വായിക്കുക. അവര്‍ യഥാര്‍ഥത്തില്‍ ചില ആത്യന്തികവാദികളുടെ ബോംബുസ്‌ഫോടനങ്ങള്‍ കാരണമായല്ല ഇസ്‌ലാമിനെ ഭയപ്പെടുന്നത്. ഹൃദയങ്ങളെ കീഴ്‌പ്പെടുത്താനുള്ള ഇസ്‌ലാമിന്റെ ശക്തിയെയാണവര്‍ ഭയപ്പെടുന്നത്. അതിനെ പ്രതിരോധിച്ചില്ലെങ്കില്‍ പാശ്ചാത്യ സമൂഹത്തില്‍ ഇസ്‌ലാം അതിവേഗത്തില്‍ പ്രചാരം നേടും. ഡേവിഡ് സെല്‍ബോണ്‍ (David Selbourne) എഴുതിയ The Losing Battle with Islam എന്ന കൃതിയില്‍ അദ്ദേഹം പത്തു കാരണങ്ങള്‍ എണ്ണിപ്പറയുന്നുണ്ട്. ഇസ്‌ലാമുമായുള്ള സമരത്തില്‍ പാശ്ചാത്യര്‍ക്ക് വിജയിക്കുക ഈ കാരണങ്ങളാല്‍ സാധ്യമല്ലെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു. ഫ്രഞ്ച് ഗ്രന്ഥകാരനായ  Michael Houellebecq തന്റെ Submission എന്ന കൃതിയില്‍ പറയുന്നത്, ഫ്രാന്‍സില്‍ അടുത്ത ഏഴു വര്‍ഷത്തിനകം ഇസ്‌ലാമിസ്റ്റുകളുടെ ഗവണ്‍മെന്റ് അധികാരത്തില്‍ വരുമെന്നാണ്. ഈ ഗ്രന്ഥങ്ങള്‍ പുതിയ പാശ്ചാത്യ പോളിസി നിര്‍മാതാക്കളില്‍ അഗാധമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സെല്‍ബോണ്‍ തന്റെ ഒരു ലേഖനത്തില്‍ അമേരിക്കന്‍ വിദേശകാര്യമന്ത്രി ജോണ്‍ കെറിയുമായി നടത്തിയ വിശദമായ സംഭാഷണം അനുസ്മരിക്കുന്നു. 'ഇതേ സ്ഥിതിവിശേഷം തുടരുകയാണെങ്കില്‍ അനതിവിദൂര ഭാവിയില്‍ നമ്മുടെ കാലഘട്ടത്തിന്റെ ചരിത്രം ഇസ്‌ലാമിക ഖിലാഫത്തിന്റെ മേല്‍നോട്ടത്തിലാകും എഴുതപ്പെടുക' എന്ന തന്റെ വീക്ഷണത്തോട് അദ്ദേഹം യോജിച്ചതായി ഗ്രന്ഥകാരന്‍ പറയുന്നു. വന്‍ ശക്തികള്‍ സ്വന്തം പോളിസികള്‍ക്ക് രൂപകല്‍പന നല്‍കുന്നത് ഈ ഭയത്തിന്റെ പശ്ചാത്തലത്തിലാണ്. ഇസ്‌ലാം എന്ന 'വിപത്തി'നെ നേരിടാന്‍ പുതിയ പാശ്ചാത്യന്‍ പോളിസി നിര്‍മാതാക്കള്‍ നിര്‍ദേശിക്കുന്ന നടപടികള്‍ ഇവയാണ്.

1. ഇസ്‌ലാം ലോകത്ത് മുഴുവന്‍ അങ്ങേയറ്റം വെറുക്കപ്പെടേണ്ട വസ്തുവാണെന്ന രീതിയില്‍ ഇസ്‌ലാമിനെതിരെ ശക്തമായ പ്രോപഗണ്ട നടത്തുക.

2. ഈ പ്രോപഗണ്ടക്ക് ശക്തി പകരുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിംകളെ കൊണ്ട് ചെയ്യിക്കുക. അങ്ങനെ ഇസ്‌ലാമിക പ്രദേശങ്ങളിലെ സാഹചര്യം നരക തുല്യമാക്കുക. ജനങ്ങള്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും വന്യജീവികളെപ്പോലെ ഭയപ്പെടുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കുക.

3. ഇസ്‌ലാമിക പ്രസ്ഥാനങ്ങളുമായുള്ള ജനങ്ങളുടെ ബന്ധം ദുര്‍ബലമാക്കുക. അവയിലേക്ക് ആകൃഷ്ടരാകുന്നവരെ വിനാശകരമായ വഴികളിലേക്ക് നയിക്കുകയും അതില്‍ അകപ്പെടുത്തുകയും ചെയ്യുക.

4. ഇസ്‌ലാമും മുസ്‌ലിംകളും വിജയിച്ചു കാണാന്‍ ആഗ്രഹിക്കുന്നവരെ വ്യത്യസ്ത തുരുത്തുകളില്‍ ഭിന്നിപ്പിച്ചു നിര്‍ത്തുക.

5. ഇസ്‌ലാമുമായും പ്രത്യേകിച്ച് പ്രവാചകനുമായുമുള്ള അവരുടെ വൈകാരിക ബന്ധം ദുര്‍ബലമാക്കുക.

6. മുസ്‌ലിം രാജ്യങ്ങളിലെ ഗവണ്‍മെന്റ്, സൈന്യം, ഡീപ്പ് സ്റ്റേറ്റ് എന്നിവയിലെ വൈതാളികരെ ശക്തിപ്പെടുത്തുകയും സ്വന്തം ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്യുക.

ഈ കാര്യങ്ങളെക്കുറിച്ചെല്ലാം വിശദമായി പ്രതിപാദിക്കാന്‍ സന്ദര്‍ഭമില്ലാത്തതിനാല്‍ ഒന്നു രണ്ടു വിഷയങ്ങള്‍ മാത്രം വിശദീകരിക്കാം.

മുഖ്യ ശത്രു ഇസ്‌ലാമിക പ്രസ്ഥാനം

അറബ് വസന്തത്തെത്തുടര്‍ന്ന് ലോകശ്രദ്ധ മുഴുവന്‍ പശ്ചിമേഷ്യയിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളിലേക്ക് തിരിഞ്ഞപ്പോള്‍, ഇനി മിക്ക അറബ് രാജ്യങ്ങളിലും ഇസ്‌ലാം പ്രേമികളായ ശക്തികള്‍ അധികാരത്തില്‍ വരുമെന്ന് പൊതുവെ കരുതപ്പെട്ടിരുന്നു. ഈ സന്ദര്‍ഭത്തിലാണ് 'ദാഇശ്' രംഗപ്രവേശം ചെയ്യുന്നത്. തര്‍ജുമാനുല്‍ ഖുര്‍ആന്‍ മാസികയിലെ ഒരു ലേഖനത്തില്‍ ഇറാഖുകാരനായ ഒരു ഇഖ്‌വാനി നേതാവിനെ ഉദ്ധരിച്ചുകൊണ്ട് പറയുന്നു: ''ദാഇശ് ഇറാഖില്‍ മുഖ്യമായി ലക്ഷ്യമിടുന്നത് ഇഖ്‌വാനികളെയാണ്. അതുപോലെ സിറിയയില്‍ ബശ്ശാറുല്‍ അസദിനും അദ്ദേഹത്തിന്റെ നരഭോജികളായ സൈന്യത്തിനും പകരം അവിടത്തെ ഇഖ്‌വാനികളാണ് ദാഇശിന്റെ കൊലക്കിരയാകുന്നത്. ഫലസ്ത്വീനില്‍ ഹമാസിന്റെ താവളങ്ങള്‍ നിരന്തരം ആക്രമിക്കപ്പെടുന്നു. ഇസ്രയേലിന് ഒരു പോറലും ഏല്‍ക്കുന്നുമില്ല.''

ഇപ്രകാരം ഇസ്‌ലാമിന്റെ പേരില്‍ ഉഗ്രവാദികളും ആത്യന്തികവാദികളുമായ സായുധ ഗ്രൂപ്പുകളെ സംഘടിപ്പിക്കുക, അവരുമായി സ്വന്തം ഏജന്‍സികള്‍ മുഖേന സമ്പൂര്‍ണമായി സഹകരിക്കുക എന്നിവയാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ നേരിടാന്‍ ശത്രുക്കള്‍ ഏറ്റവും ഫലപ്രദമായ സ്ട്രാറ്റജിയായി അംഗീകരിച്ചിരിക്കുന്നത്. ഇതുകൊണ്ട് ഒരേസമയം നിരവധി ലക്ഷ്യങ്ങള്‍ നേടാനാകുന്നു. ഇതുപോലുള്ള സായുധ സംഘങ്ങളുടെ സാന്നിധ്യം സാമ്രാജ്യത്വ ശക്തികള്‍ക്ക് ശക്തിപകരുന്നു. അതിനാല്‍ ഈ തന്ത്രം അവര്‍ നേരത്തെ പ്രയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ഈ തന്ത്രമനുസരിച്ചാണ് നെപ്പോളിയന്‍ ഈജിപ്ത് പിടിച്ചടക്കിയപ്പോള്‍ യഅ്ഖൂബ് മിസ്വ്‌രിയുടെ പ്രസ്ഥാനം ആരംഭിച്ചത്; ഫ്രാന്‍സ് അള്‍ജീരിയയില്‍ 'അല്‍ ഹറകിയ്യൂന്‍' എന്ന സംഘടന തട്ടിപ്പടച്ചുണ്ടാക്കിയത്; അമേരിക്ക വിയറ്റ്‌നാമില്‍ 'സ്ട്രാറ്റജിക് ഹാംലറ്റ്' എന്ന നിഗൂഢ പദ്ധതിക്ക് രൂപം നല്‍കിയത്. ഈ തീവ്രവാദികളെ കൊണ്ടുള്ള രണ്ടാമത്തെ പ്രയോജനം, അവരുടെ പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമിനെതിരെ കാടത്തം ആരോപിക്കാന്‍ സഹായകമാവുകയും അത്തരം പ്രോപഗണ്ടക്ക് ശക്തി പകരുകയും ചെയ്യുന്നു എന്നതാണ്. മൂന്നാമതായി, ഇസ്‌ലാമിസ്റ്റുകളെ ഭിന്നിപ്പിക്കാം എന്നതാണ്. അവരില്‍ ഒരു വിഭാഗം ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് പകരമായി ഇത്തരം സംഘങ്ങളില്‍ ചേര്‍ന്ന് സ്വയം പൊട്ടിത്തെറിച്ച് ആത്മാഹുതി ചെയ്യുന്നു. നാലാമതായി, ഈ തീവ്ര വിഭാഗങ്ങളെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കെതിരെ പൊതുജനാഭിപ്രായം സൃഷ്ടിക്കാനും അവര്‍ക്ക് ശാരീരികമായും ധാര്‍മികമായും നഷ്ടമേല്‍പിക്കാനും വിപുലമായ തോതില്‍ പ്രയോജനപ്പെടുത്തുന്നു. അഞ്ചാമതായി, അവര്‍ മുഖേന രക്തക്കളം സൃഷ്ടിച്ചുകൊണ്ട് ഇസ്‌ലാമിക രാജ്യങ്ങളെ നരക തുല്യമാക്കിത്തീര്‍ക്കുന്നു. ഇതെല്ലാമാണ് ഇന്ന് ദാഇശ് പോലുള്ള സംഘങ്ങളിലൂടെ ചെയ്തുകൊണ്ടിരിക്കുന്നത്.

ഇസ്‌ലാമിനെ നേരിടുന്നതിനുള്ള പ്രവര്‍ത്തന തന്ത്രത്തിന്റെ മറ്റൊരു രീതി, ഇസ്‌ലാമുമായുള്ള മുസ്‌ലിംകളുടെ ബന്ധം ദുര്‍ബലപ്പെടുത്തുക എന്നതാണ്. ഇതത്ര എളുപ്പമല്ല. അതിനാല്‍ അവലംബിക്കപ്പെടുന്ന തന്ത്രം, ഇസ്‌ലാമുമായുള്ള നാമമാത്ര ബന്ധം നിലനിര്‍ത്തുന്നതോടൊപ്പം പരിഷ്‌കരണങ്ങളുടെയും നവീകരണത്തിന്റെയും പേരില്‍ ഇസ്‌ലാമിന്റെ ആത്മാവ് നീക്കം ചെയ്യുക എന്നതാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് 'റാന്‍ഡ് കോര്‍പറേഷന്‍' പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അതില്‍ മുസ്‌ലിംകളെ സെക്കുലര്‍, പുരോഗമനവാദികള്‍, യാഥാസ്ഥിതികര്‍, ആത്യന്തിക വാദികള്‍ എന്നിങ്ങനെ തരം തിരിക്കുകയും മുന്‍ഗണനാ അടിസ്ഥാനത്തില്‍ പുരോഗമനവാദികള്‍ക്കും യഥാസ്ഥിതികര്‍ക്കും പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. 

എങ്ങനെ നേരിടാം?

ഈ സാഹചര്യത്തില്‍ എന്ത് കര്‍മപദ്ധതിയാണ് നാം അലവംബിക്കേണ്ടത് എന്നതാണ് അടുത്ത വിഷയം. രണ്ട് മുഖ്യമായ കാര്യമാണ് നമുക്ക് നിര്‍വഹിക്കാനുള്ളത്. ഒന്ന്, ഇസ്‌ലാമിന്റെ യാഥാര്‍ഥ്യം മുസ്‌ലിമേതര ലോകത്തിന് പരിചയപ്പെടുത്താന്‍ പൂര്‍ണ ശക്തി സമാഹരിച്ച്, എന്നാല്‍ സന്തുലിതത്വം നിലനിര്‍ത്തി കര്‍മനിരതരാവുക. രണ്ടാമതായി, ദീനിനെ സംരക്ഷിക്കുന്ന വിഷയത്തില്‍ അറിഞ്ഞോ അറിയാതെയോ ഇസ്‌ലാംവിരുദ്ധ ശക്തികളുടെ ഉപകരണമാകാതിരിക്കാന്‍ മുസ്‌ലിംകളെ ബോധവത്കരിക്കുക. ഇന്ന് ഇസ്‌ലാമിനും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കുമെതിരെ ഇസ്‌ലാമിന്റെ ശത്രുക്കള്‍ ഉപയോഗപ്പെടുത്തുന്ന ഏറ്റവും ശക്തമായ ആയുധമാണിത്. അടുത്ത കുറെ വര്‍ഷങ്ങളില്‍ കൂടി ഇതേ ആയുധം അവര്‍ പ്രയോഗിക്കുമെന്നാണ് കരുതേണ്ടത്. ഇതിനെ പ്രതിരോധിക്കല്‍ നമ്മുടെ മുഖ്യ അജണ്ടയായി മാറണം.

തീവ്രത കൈവെടിയുക എന്നതും, സമാധാനപരമായ പ്രബോധനം എന്നതും തുടക്കം മുതല്‍ക്കേ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തന രീതിയാണ്. എങ്കിലും അക്രമങ്ങളും അനീതികളും സംബന്ധിച്ച് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുക, ഗൂഢാലോചനകളെക്കുറിച്ച് അതിശയോക്തിപരമായ വിവരണം നടത്തുക, ചെറുതും വലുതുമായ ദൗര്‍ബല്യങ്ങള്‍ക്കെല്ലാം മറ്റുള്ളവരുടെ ഗൂഢാലോചനയെ പഴിചാരുക, അസത്യത്തിന്റെ ശക്തിയെ പര്‍വതീകരിച്ചു കാണിക്കുക, സ്വയം അങ്ങേയറ്റം ദുര്‍ബലരും നിരാലംബരുമായി വിലയിരുത്തുക എന്നിവ പൊതുവെ യുവാക്കളില്‍ യാഥാര്‍ഥ്യാധിഷ്ഠിതമല്ലാത്ത ഒരുതരം മര്‍ദിതബോധം വളര്‍ത്തിയിരിക്കുന്നു. അവര്‍ക്ക് മുന്നില്‍ വഴികളെല്ലാം അടഞ്ഞതായി അനുഭവപ്പെടുന്നു. പ്രതീക്ഷയുടെ ഒരു കിരണവും കാണപ്പെടുന്നില്ല. ഇത്തരം സാഹചര്യത്തില്‍ തീവ്രവാദ ചിന്തകള്‍ക്കും പ്രവണതകള്‍ക്കും വളക്കൂറുള്ള മണ്ണായി അവര്‍ മാറുന്നു.

ഭാവി ശോഭനം

ലോകത്ത് ഇസ്‌ലാമിന്റെ ഭാവി ശോഭനമാണെന്ന കാര്യം നാം നമുക്കിടയിലും മുസ്‌ലിം യുവാക്കള്‍ക്കിടയിലും ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു. ഇന്ന് ഈ കാണുന്നതെല്ലാം പ്രസവ വേദനയാണ്. എളുപ്പത്തിനു മുമ്പുള്ള ഞെരുക്കം. ഈ സ്ഥിതിവിശേഷത്തിനുള്ള അടിസ്ഥാന കാരണം അസത്യത്തിന്റെ ശക്തിക്ഷയവും ഇസ്‌ലാമിന്റെ വര്‍ധിച്ചുവരുന്ന സ്വാധീനവുമാണ്. ഈ സ്ഥിതിഗതികള്‍ നമ്മെ സംബന്ധിച്ചേടത്തോളം അപ്രതീക്ഷിതമല്ല. അല്ലാഹു പറയുന്നു: ''ഒരു കാര്യം നിങ്ങള്‍ക്ക് ഇഷ്ടകരമല്ലെങ്കിലും അതാകും നിങ്ങള്‍ക്കുത്തമം. മറ്റൊരു കാര്യം നിങ്ങള്‍ക്ക് ഇഷ്ടകരമാണെങ്കിലും അതായിരിക്കും നിങ്ങള്‍ക്ക് ആപത്കരം. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല'' (അല്‍ബഖറ). ''മറ്റുള്ളവര്‍ക്ക് അനുഭവപ്പെടാത്ത രീതിയില്‍ എന്റെ നാഥന്‍ തന്റെ ഇഛകള്‍ പൂര്‍ത്തീകരിക്കുന്നു. അവന്‍ സര്‍വജ്ഞനും യുക്തിമാനുമാണ്'' (യൂസുഫ്). കന്‍ആനിലെ ഇരുളടഞ്ഞ കിണര്‍ യൂസുഫി(അ)ന് ഈജിപ്തിന്റെ സിംഹാസനത്തിലേക്കുള്ള വഴി തുറന്നു. നാശത്തിന്റെ വഴികളില്‍ നിന്ന് ഉന്നതിയുടെ ഉത്തുംഗതയിലേക്ക് ഏതെല്ലാം കവാടങ്ങളുണ്ടെന്ന് അല്ലാഹുവിനേ അറിയൂ. അല്ലാഹുവിനെക്കുറിച്ച് നമുക്ക് സദ്‌വിചാരം പുലര്‍ത്താം. അടിമ അവനെക്കുറിച്ച് സദ്‌വിചാരം പുലര്‍ത്തുമ്പോള്‍ അല്ലാഹു അവനോടും നല്ല നിലയില്‍ വര്‍ത്തിക്കുന്നു.

ഇസ്‌ലാംവിരുദ്ധ ശക്തികള്‍ തീര്‍ച്ചയായും ഉപജാപങ്ങള്‍ നടത്തുന്നു. പക്ഷേ, ലോകത്ത് സംഭവിക്കുന്നതെല്ലാം അവരുടെ ഉപജാപങ്ങള്‍ക്കൊത്തല്ല. ഉപജാപങ്ങള്‍ വിജയിക്കുന്നതിനും പരിധികളുണ്ട്. അവ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യാം. ഗൂഢാലോചന നടത്തുന്നവര്‍ സയണിസ്റ്റുകളാവട്ടെ, ഇതര ലോക ശക്തികളാവട്ടെ. അല്ലാഹുവിന്റെ അപാരമായ കഴിവിനു മുന്നില്‍ നാം എത്ര നിസ്സാരന്മാരാണോ അവരും അങ്ങനെ തന്നെ. എന്നല്ല, അവരുടെ ശക്തിഹീനത നമ്മേക്കാള്‍ കൂടുതലാണ്. അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു: ''പിശാചിന്റെ കുതന്ത്രങ്ങള്‍ ദുര്‍ബലമാണ്. അവിശ്വാസികളുടെ കുതന്ത്രങ്ങളെ ശക്തിഹീനമാക്കുന്നവനാണ് അല്ലാഹു. അല്ലാഹുവാണ് നന്നായി തന്ത്രം മെനയുന്നവന്‍.''

ലോകത്ത് ഇസ്‌ലാമിന് ലഭ്യമായിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭങ്ങള്‍ നമ്മുടെ യുവജനങ്ങളെ അറിയിക്കുകയും ഇസ്‌ലാമിന്റെ നേരെ വര്‍ധിച്ചുവരുന്ന താല്‍പര്യം വിശദമായി അവരെ ധരിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. തീവ്രതക്കും ആത്യന്തികതക്കുമൊപ്പം മിതവാദത്തിന്റെ പേരില്‍ നടക്കുന്ന അമിതവാദത്തില്‍ നിന്ന് നമ്മുടെ യുവാക്കളെ സംരക്ഷിക്കേണ്ടിയിരിക്കുന്നു. രിസാലത്തിനെക്കുറിച്ച് ഇന്ന് ഇസ്‌ലാംവിരുദ്ധ ശക്തികള്‍ തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നു. പ്രവാചകചര്യയുടെ പ്രാമാണികതയെക്കുറിച്ച അവഗാഹം നാമവര്‍ക്ക് പകര്‍ന്നു കൊടുക്കണം. പുതിയ സാഹചര്യത്തില്‍ ഗവേഷണ ചിന്തയുടെ മിതത്വവും സന്തുലിതത്വവും ഇസ്‌ലാമിന്റെ വെളിച്ചത്തില്‍ വ്യക്തമാക്കി കൊടുക്കണം.

യുവാക്കളുടെ ലോകം

ഇന്ന് മുസ്‌ലിം ലോകം യുവതലമുറയുടേതാണ്. മുസ്‌ലിം രാഷ്ട്രങ്ങളിലെ ജനസംഖ്യയില്‍ 60 ശതമാനം മുപ്പത് വയസ്സിന് താഴെയുള്ളവരാണ്. ലോകമെങ്ങുമുള്ള യുവജനങ്ങളുടെ 27 ശതമാനമാണ് മുസ്‌ലിം അനുപാതം. ഈ യുവാക്കളെ കൈയിലെടുത്ത് അവരെ ശരിയും സന്തുലിതവും നിര്‍മാണാത്മകവുമായ വഴികളിലൂടെ നടത്തുകയും അവരുടെ കഴിവുകള്‍ ഇസ്‌ലാംവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് പോകുന്നത് തടയുകയും, നല്ല ലക്ഷ്യങ്ങള്‍ക്ക് വേണ്ടി അവ പ്രയോജനപ്പെടുത്തുകയും ചെയ്യകയെന്നത് ലോകമെങ്ങുമുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കേണ്ട വെല്ലുവിളിയാണ്. ഇതില്‍ നാം വിജയികളായാല്‍ നമ്മുടെ വഴി സുഗമമായിരിക്കും.

ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ മൊത്തം സ്ട്രാറ്റജിയെക്കുറിച്ച് ഇവിടെ പറയേണ്ടതുണ്ട്. മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളില്‍ അവര്‍ വളരെയേറെ മാറ്റങ്ങള്‍ക്ക് വിധേയരാകേണ്ടതുണ്ട്. പുതിയ സാഹചര്യങ്ങളില്‍ പുതിയ വഴികള്‍ വെട്ടിത്തെളിയിക്കണം. തുര്‍ക്കിയിലെ ഇസ്‌ലാമിക പ്രസ്ഥാനം ഇക്കാര്യത്തില്‍ നമുക്ക് മാര്‍ഗദര്‍ശനം നല്‍കുന്നുണ്ട്. ഇപ്പോള്‍ തുനീഷ്യയിലും ഈ മാതൃക ഇസ്‌ലാമിക പ്രസ്ഥാനത്തെ നിരവധി പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷിക്കുകയുണ്ടായി. ഈ മാതൃകയുടെ ചില സവിശേഷതകള്‍ പറഞ്ഞുകൊണ്ട് ഈ പ്രഭാഷണം ഉപസംഹരിക്കാം.

1. സമ്പൂര്‍ണ വിപ്ലവമെന്ന മുദ്രാവാക്യത്തില്‍ ശഠിച്ച് നില്‍ക്കാതെ പടിപടിയായുള്ള പ്രവര്‍ത്തനം തെരഞ്ഞെടുക്കുക. അന്തിമലക്ഷ്യം മുന്നില്‍ വെച്ചുകൊണ്ടുതന്നെ നിലവിലുള്ള സാഹചര്യങ്ങളില്‍ എത്രത്തോളം പരിവര്‍ത്തനം സൃഷ്ടിക്കാന്‍ സാധിക്കുമോ അവയില്‍ ഫോക്കസ് ചെയ്യുക.

2. ഇസ്‌ലാമിനെയും ഇസ്‌ലാമിക മൂല്യങ്ങളെയും എത്ര കണ്ട് മുറുകെ പിടിക്കാനാവുമോ അത്രകണ്ട് അവയെ പുല്‍കി മുന്നോട്ടുപോവുക. സമ്പൂര്‍ണ വിപ്ലവത്തിന്റെ പ്രതീക്ഷയില്‍ സാധ്യമാകുന്ന ഭാഗികമായ മാറ്റങ്ങള്‍ അവഗണിക്കരുത്. കാരണം മാറ്റം ക്രമപ്രവൃദ്ധമായും ഭാഗികമായുമാണ് ഉണ്ടായിത്തീരുന്നത്.

3. ഏറ്റുമുട്ടലിനു പകരം പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോവുക. ഇസ്‌ലാംവിരുദ്ധ ശക്തികളുമായുള്ള കൂട്ടുകെട്ട് മുഖേന ഭാഗികമായ നന്മകള്‍ പ്രതീക്ഷിക്കുന്നുവെങ്കില്‍ ആ സന്ദര്‍ഭവും പ്രയോജനപ്പെടുത്തുക.

4. മുഴുവന്‍ മുസ്‌ലിംകളും സ്വന്തം സഹോദരന്മാരാണെന്ന് മനസ്സിലാക്കുക. ചിന്താപരവും സംഘടനാപരവുമായ പക്ഷപാതിത്വങ്ങള്‍ വെടിഞ്ഞ് മുഴുവന്‍ മുസ്‌ലിം ഉമ്മത്തിന്റെയും നേതൃത്വമേറ്റെടുക്കുക.

5. ഇസ്‌ലാമിന്റെ പേരില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെങ്കില്‍ ഇസ്‌ലാമിക താല്‍പര്യങ്ങളെയും ശരീഅത്തിന്റെ വിശാലമായ പൊതു ലക്ഷ്യങ്ങളെയും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുക. അപ്രകാരം ഇസ്‌ലാമിക രാഷ്ട്രീയത്തിലേക്കുള്ള പ്രയാണം സാധ്യമാക്കിത്തീര്‍ക്കുക.

6. ജനസേവനം, പൊതു പ്രശ്‌നങ്ങളുടെ പരിഹാരം എന്നിവയിലൂടെ ജനസ്വാധീനം നേടിയെടുക്കുകയും ഈ ജനശക്തി ക്രമേണ രാഷ്ട്രീയ ശക്തിയായി മാറ്റിയെടുക്കുകയും ചെയ്യുക. 

(ഹൈദരാബാദില്‍ ചേര്‍ന്ന ജമാഅത്തെ ഇസ്‌ലാമി അംഗങ്ങളുടെ അഖിലേന്ത്യാ സമ്മേളനത്തില്‍ പ്രാസ്ഥാനിക സെഷനില്‍ ചെയ്ത പ്രഭാഷണം. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ കൂടിയാണ് പ്രഭാഷകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /54-61
എ.വൈ.ആര്‍