Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 23

ചൂതാട്ടത്തിലേക്ക് നയിക്കുന്ന സമ്മാന കൂപ്പണുകള്‍

ഡോ. യൂസുഫുല്‍ ഖറദാവി

ബംബര്‍ സമ്മാനങ്ങളുടെ കാലമാണല്ലോ ഇത്. പാശ്ചാത്യ നാടുകളാണ് ഇതിന്റെ ഉറവിടം. പണം കൊടുത്ത് വാങ്ങുന്ന കൂപ്പണുകളിലൂടെയോ ഏതെങ്കിലും വസ്തുക്കള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന  കൂപ്പണുകളിലൂടെയോ കാര്‍, സ്വര്‍ണം പോലുള്ള ബംബര്‍ സമ്മാനങ്ങള്‍ ലഭിക്കുന്നു. ബന്ധപ്പെട്ടവര്‍ ഒരു നിശ്ചിത തീയതിക്ക് നറുക്കെടുത്താണ് വിജയികളെ പ്രഖ്യാപിക്കുന്നത്. ഇത്തരം കൂപ്പണുകള്‍ വഴി ലഭിക്കുന്ന സമ്മാനങ്ങളുടെ വിധിയെന്താണ്?

സമ്മാനങ്ങള്‍ മൂന്ന് വിധമുണ്ട്. പ്രയോജനകരമായ വിജ്ഞാന സമ്പാദനത്തെയോ സല്‍പ്രവര്‍ത്തനങ്ങളെയോ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നല്‍കുന്ന സമ്മാനങ്ങള്‍ തീര്‍ച്ചയായും ശര്‍ഇന്റെ വീക്ഷണത്തില്‍ അനുവദനീയമാണ്. ഖുര്‍ആന്‍ മനഃപാഠ മത്സര വിജയികള്‍ക്കോ പഠന മികവിനോ നല്‍കുന്ന സമ്മാനങ്ങളും, ഫൈസല്‍ അവാര്‍ഡ് പോലെ ഇസ്‌ലാമിക പ്രവര്‍ത്തന രംഗത്തും വൈജ്ഞാനിക സാഹിത്യ മേഖലകളിലും മറ്റും സ്തുത്യര്‍ഹമായ സേവനങ്ങള്‍ അര്‍പ്പിക്കുന്നവര്‍ക്ക് നല്‍കുന്ന അവാര്‍ഡുകളുമൊക്കെ ഈ ഗണത്തിലാണ് പെടുക. അത് സല്‍കര്‍മങ്ങളില്‍ പ്രശംസനീയമായ മത്സരം അരങ്ങേറാന്‍ സഹായകമാവും.
പ്രവാചകന്‍ കുതിരയോട്ട മത്സരം നടത്തിയതും ഒന്നാം സ്ഥാനക്കാരന് സമ്മാനം നല്‍കിയതും ചില സ്വഹാബികള്‍ക്ക് ഇസ്‌ലാമിക പ്രവര്‍ത്തന രംഗത്ത് അവര്‍ അര്‍പ്പിച്ച സേവനങ്ങള്‍ മുന്‍നിര്‍ത്തി നിശ്ചിത ഭൂപ്രദേശങ്ങള്‍ നല്‍കിയതും ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. നിശ്ചിത യോഗ്യതകള്‍ ആര്‍ജിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഇത്തരം സമ്മാനങ്ങള്‍ അനുവദനീയമാണെന്നതില്‍ രണ്ടുപക്ഷമില്ല.
നിഷിദ്ധതയുടെ കാര്യത്തില്‍ ഭിന്നവീക്ഷണങ്ങളില്ലാത്തതാണ് രണ്ടാമത്തെ സമ്മാനരീതികള്‍.
ലോട്ടറി പോലെ ഒരു നിശ്ചിത സംഖ്യ കൊടുത്ത് സമ്മാന കൂപ്പണുകള്‍ വാങ്ങുക. കാര്‍, സ്വര്‍ണം പോലുള്ള സമ്മാനങ്ങള്‍ പ്രതീക്ഷിച്ചാണ് അപ്രകാരം ചെയ്യുന്നത്. ഇത് നിഷിദ്ധമാണെന്ന കാര്യത്തില്‍ സംശയമില്ല. മാത്രമല്ല, ഖുര്‍ആനില്‍ മദ്യവുമായി ചേര്‍ത്ത് പറയപ്പെട്ട ചൂതാട്ടത്തിന്റെ ഗണത്തിലാണ് ഇത് പെടുക. അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെച്ചുനോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതെല്ലാം വര്‍ജിക്കുവിന്‍. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം'' (അല്‍മാഇദ 90), ''(നബിയേ) താങ്കളോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും കുറിച്ച് ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്. ജനങ്ങള്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്. എന്നാല്‍ അവയിലെ പാപത്തിന്റെ അംശമാണ് പ്രയോജനത്തിന്റെ അംശത്തേക്കാള്‍ വലുത്'' (അല്‍ബഖറ 219).
ചൂതാട്ടത്തില്‍ രണ്ടിലൊരു കക്ഷിക്ക് നഷ്ടം ഉറപ്പാണ്. ലോട്ടറി പോലുള്ള സമ്മാന കൂപ്പണുകളില്‍ പതിനായിരങ്ങള്‍ക്കാണ് നഷ്ടം സംഭവിക്കുന്നത്. ഇസ്‌ലാം ഇത് നിരോധിച്ചിരിക്കുന്നു. കാരണം അധ്വാനം കൂടാതെ പണം സമ്പാദിക്കാമെന്ന മോഹത്താല്‍ ആളുകള്‍ ഇതിലേക്ക് വീണ്ടും വീണ്ടും ആകര്‍ഷിക്കപ്പെടുന്നു. ഭാഗ്യത്തിന്റെ അകമ്പടിയോടെ, അല്ലാഹു ഈ പ്രപഞ്ചത്തില്‍ സ്വീകരിച്ച നടപടിക്രമങ്ങളൊന്നും പാലിക്കാതെ പെട്ടെന്ന് പണക്കാരനാവാമെന്ന ചിന്തയാണ് ആളുകളെ ഇതിന് പ്രേരിപ്പിക്കുന്നത്. അധ്വാനിച്ച് സമ്പാദിക്കാനാണ് അല്ലാഹു ആവശ്യപ്പെടുന്നത് (അല്‍ മുല്‍ക് 15, അല്‍ ജുമുഅ 10).
ഇത് നിഷിദ്ധമാണെന്ന കാര്യത്തില്‍ ഒരു പണ്ഡിതനും സംശയം പ്രകടിപ്പിച്ചിട്ടില്ല. ഇത്തരത്തില്‍ ലഭിക്കുന്ന സമ്പത്ത് അനാഥ-അഗതി സംരക്ഷണം പോലുള്ള സല്‍കൃത്യങ്ങള്‍ക്ക് വേണ്ടി ചെലവഴിച്ചാലും അത് അനുവദനീയമാവുകയില്ല. ലക്ഷ്യവും മാര്‍ഗവും ശുദ്ധമാവണമെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുമെന്ന വാദം ഇസ്‌ലാമിന് അന്യമാണ്. നബി(സ) പറഞ്ഞു: ''അല്ലാഹു പരിശുദ്ധനാണ്. പരിശുദ്ധമായത് മാത്രമേ അവന്‍ സ്വീകരിക്കുകയുള്ളൂ'' (മുസ്‌ലിം).
പ്രവാചകന്‍ പറഞ്ഞു: ''അല്ലാഹു തെറ്റിനെ തെറ്റുകൊണ്ട് മായ്ക്കുകയില്ല. മറിച്ച് തെറ്റിനെ അവന്‍ നന്മ കൊണ്ടാണ് മായ്ക്കുന്നത്. മ്ലേഛത മ്ലേഛതയെ മായ്ക്കുകയില്ല'' (അഹ്മദ്).
പണ്ഡിതന്മാര്‍ പറയുന്നു: നിഷിദ്ധ മാര്‍ഗേണ ധനം സമ്പാദിക്കുകയും എന്നിട്ടത് ദാനം നല്‍കുകയും ചെയ്യുന്നവന്‍ മൂത്രം കൊണ്ട് മാലിന്യം ശുദ്ധമാക്കുന്നത് പോലെയാണ്. അത് അതിനെ കൂടുതല്‍ മലിനമാക്കുകയേ ഉള്ളൂ.
ഹലാല്‍ ഹറാമുകളില്‍ അഭിപ്രായ വ്യത്യാസമുള്ളതാണ് മൂന്നാമത്തെ ഇനം സമ്മാനങ്ങള്‍. ഏതെങ്കിലും കച്ചവട സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോഴോ, ഫുട്‌ബോള്‍ മത്സരം കാണാന്‍ ടിക്കറ്റ് എടുക്കുമ്പോഴോ ലഭിക്കുന്ന കൂപ്പണ്‍ മുഖേനയുള്ള സമ്മാനങ്ങളുടെ വിധിയെ കുറിച്ച് പണ്ഡിതന്മാര്‍ക്ക് ഭിന്നാഭിപ്രായങ്ങളുണ്ട്. നിരവധി പണ്ഡിതന്മാര്‍ ഇത് അനുവദനീയമാണെന്ന പക്ഷക്കാരാണ്.
എന്നാല്‍, ശൈഖ് ഇബ്‌നു ബാസ് ഇത് ഹറാമാണെന്ന വീക്ഷണക്കാരനാണെന്നാണ് ഞാന്‍ കേട്ടറിഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ ഫത്‌വ എനിക്ക് വായിക്കാന്‍ അവസരം കിട്ടിയിട്ടില്ല. ഈ വിഷയകമായി ഞാനും ഇബ്‌നു ബാസിന്റെ പക്ഷത്താണ്. കറാഹത്തോടെ അത് അനുവദനീയമാണെന്ന വീക്ഷണമായിരുന്നു എനിക്ക് നേരത്തെ ഉണ്ടായിരുന്നത്. എന്നാല്‍, അത് നിഷിദ്ധമാണെന്ന അഭിപ്രായത്തിനാണ് ഇപ്പോള്‍ ഞാന്‍ മുന്‍ഗണന നല്‍കുന്നത്. അതിന് പല കാരണങ്ങളുമുണ്ട്.
1. ഇത് തനി ചൂതാട്ടമോ പന്തയമോ അല്ലെങ്കിലും ഇതില്‍ അവയുടെ ആത്മാവുണ്ട്. അധ്വാന പരിശ്രമങ്ങളൊന്നുമില്ലാതെ കേവല ഭാഗ്യത്തെ അടിസ്ഥാനമാക്കുക എന്നതാണത്. ഇതാകട്ടെ, ഇസ്‌ലാം നിരാകരിക്കുന്നതുമാണ്. ആളുകള്‍ അധ്വാനിച്ച് സമ്പാദിക്കുന്നതാണ് ഇസ്‌ലാമിന് പ്രിയങ്കരം. പേര്‍ഷ്യന്‍ കളിയായ പകിടകളി (നര്‍ദ്) പ്രവാചകന്‍ നിരോധിച്ചിരുന്നു. ഭാഗ്യത്തെ ആശ്രയിച്ചുള്ള കളിയായതിനാലാണത്. അത് കായിക ശേഷിയോ ബുദ്ധിപരമായ കഴിവോ അടിസ്ഥാനമാക്കിയുള്ളതല്ല.
2. ഇത് ഞാനെന്ന ഭാവത്തെ ഉത്തേജിപ്പിക്കുകയും സാഹോദര്യത്തിന്റെ ചൈതന്യം ഇല്ലാതാക്കുകയും ചെയ്യുന്നു. മുതലാളിത്ത വ്യവസ്ഥിതിയുടെ ആവിഷ്‌കാരമാണത്. മുതലാളിത്തം കച്ചവടക്കാര്‍ക്കിടയില്‍ വന്യമായ കിടമത്സരം സൃഷ്ടിക്കുന്നു. അങ്ങനെ ഓരോരുത്തരും പലവിധ പരസ്യങ്ങളിലൂടെയും പ്രലോഭനങ്ങളിലൂടെയും ഉപഭോക്താക്കളെ തന്നിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു. മറ്റുള്ളവരുടെ വീടുകള്‍ തകര്‍ക്കുകയും അവരുടെ കച്ചവട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തിട്ടാണെങ്കിലും എനിക്ക് ലാഭം കൊയ്യണമെന്ന ചിന്ത മുതലാളിത്തത്തിന്റെ ഫലമായി വളര്‍ന്നുവരുന്നു. മറ്റുള്ളവരെ ദ്രോഹിച്ചുകൊണ്ട് ഗുണം നേടരുതെന്ന ഇസ്‌ലാമികാധ്യാപനത്തിന് വിരുദ്ധമാണിത്. ഖുര്‍ആന്‍ പറയുന്നു: ''പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ പരസ്പരം സഹകരിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങളന്യോന്യം സഹായിക്കരുത്'' (അല്‍മാഇദ 2), ''തങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടായാല്‍ പോലും സ്വദേഹങ്ങളേക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ മുന്‍ഗണന നല്‍കും'' (അല്‍ഹശ്ര്‍ 9).
നബി(സ) പറഞ്ഞു: ''തനിക്കുണ്ടാവണമെന്ന് ആഗ്രഹിക്കുന്നത് തന്റെ സഹോദരന്നും ഉണ്ടാവണമെന്ന് ആഗ്രഹിക്കുംവരെ നിങ്ങളില്‍ ഒരാളും വിശ്വാസിയാവുകയില്ല'' (ബുഖാരി, മുസ്‌ലിം).
ഒരു ഷോപ്പില്‍ ധാരാളം ഉപഭോക്താക്കള്‍ ഉണ്ടാവുകയും അതേ സാധനങ്ങള്‍ ലഭിക്കുന്ന തൊട്ടടുത്ത ഷോപ്പില്‍ ആരും ഇല്ലാതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ കുറച്ചാളുകളെ അങ്ങോട്ട് പറഞ്ഞയക്കുന്ന കച്ചവടക്കാര്‍ അടുത്ത കാലം വരെ ചില ഇസ്‌ലാമിക നാടുകളില്‍ ഉണ്ടായിരുന്നു. ഒരു ദിവസം തനിക്കും തന്റെ കുടുംബത്തിനും ആവശ്യമായ വരുമാനം കിട്ടിയാല്‍ കടപൂട്ടി അടുത്ത കടക്കാരന് സമ്പാദിക്കാന്‍ അവസരം നല്‍കിയ കച്ചവടക്കാരും ഉണ്ടായിരുന്നു. മറ്റുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്ന ഈ സാഹോദര്യവും മറ്റുള്ളവരെ കൊന്നിട്ടാണെങ്കിലും തനിക്ക് ഒറ്റക്ക് ജീവിക്കണമെന്ന ചിന്താഗതിയും തമ്മില്‍ അജഗജാന്തരമുണ്ട്.
ഇങ്ങനെ അത്യാര്‍ത്തിയുള്ള ഒരു അങ്ങാടിയില്‍ ചെറുകിട കച്ചവടക്കാര്‍ ചവിട്ടിമെതിക്കപ്പെടും. മെഗാസമ്മാനങ്ങള്‍ വാഗ്ദാനം നല്‍കി ഉപഭോക്താക്കളെ വശീകരിക്കാന്‍ അവര്‍ക്ക് കഴിയില്ലല്ലോ.
3. എന്തൊക്കെയായാലും അന്തിമ വിശകലനത്തില്‍ ഈ സമ്മാനങ്ങളുടെ വില മൊത്തം ഉപഭോക്താക്കളില്‍ നിന്നാണ് ഈടാക്കുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയും. അഥവാ  90 രൂപക്കോ 80 രൂപക്കോ വില്‍ക്കാന്‍ കഴിയുന്ന ഒരു വസ്തു പത്തോ ഇരുപതോ അധികം ഈടാക്കിക്കൊണ്ട് 100 രൂപക്ക് വില്‍ക്കുന്നു. ഇങ്ങനെ ആയിരക്കണക്കിന് ആളുകളുടെ കൈയില്‍ നിന്ന് സമാഹരിക്കപ്പെടുന്ന പണം കൊണ്ട് നിശ്ചയിക്കപ്പെട്ട സമ്മാനം നറുക്കെടുപ്പിലൂടെ തെരെഞ്ഞടുക്കപ്പെടുന്ന ആള്‍ക്ക്/ ഏതാനും ആളുകള്‍ക്ക് നല്‍കുന്നു.
ഇത് ഉപഭോക്താക്കളോട് കാണിക്കുന്ന അക്രമമാണ്. എന്നാല്‍, പരസ്പര സംതൃപ്തിയോടെയാണ് ഈ ഇടപാട് നടക്കുന്നതെന്ന് ചിലര്‍ വാദിക്കാറുണ്ട്. പന്തയവും പലിശ ഇടപാടുമെല്ലാം ഇരുകക്ഷികളുടെയും തൃപ്തിയോെടയാണ് നടക്കുന്നത്. ഇവിടെ തൃപ്തി അക്രമത്തെ ന്യായീകരിക്കുന്നില്ല.
നല്ല ഗുണമേന്മയുള്ള സാധനങ്ങള്‍, പരമാവധി കുറഞ്ഞ വിലയ്ക്ക് വില്‍ക്കുക എന്നതാണ് ചരക്കുകള്‍ വിറ്റഴിക്കാനും കച്ചവടം അഭിവൃദ്ധിപ്പെടുത്താനും ഇസ്‌ലാം അംഗീകരിച്ച മാര്‍ഗം. എന്നാല്‍, ഇത്തരം സമ്മാനങ്ങള്‍ ചരക്കുകള്‍ വിറ്റഴിക്കപ്പെടാനുള്ള ബാഹ്യപ്രചോദനങ്ങളാണ്. വസ്തുവിന്റെ ഗുണമേന്മയുമായോ വിലക്കുറവുമായോ അതിന് യാതൊരു ബന്ധവുമില്ല.
4. ഇത്തരം സമ്മാനങ്ങള്‍ അമിതമായും അനാവശ്യമായും വസ്തുക്കള്‍ വാങ്ങിക്കൂട്ടാന്‍ പ്രേരിപ്പിക്കുന്നു. യഥാര്‍ഥത്തില്‍ ഉപഭോക്തൃ സംസ്‌കാരമെന്ന് വിളിക്കപ്പെടുന്ന, പാശ്ചാത്യ മുതലാളിത്ത സംസ്‌കാരത്തിന്റെ സൃഷ്ടിയാണത്. മിതത്വം എന്ന ഇസ്‌ലാമിക കാഴ്ചപ്പാടിന് വിരുദ്ധവുമാണത്. ധൂര്‍ത്തിനെ നിഷിദ്ധമാക്കിക്കൊണ്ട് ഖുര്‍ആന്‍ പറയുന്നു: ''നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. എന്നാല്‍, നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല'' (അല്‍അഅ്‌റാഫ് 31). ''ചെലവഴിക്കുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ പിശുക്ക് കാണിക്കുകയോ ചെയ്യാതെ മിതമായ മാര്‍ഗം സ്വീകരിക്കുന്നവരാകുന്നു പരമകാരുണികന്റെ ദാസന്മാര്‍'' (അല്‍ഫുര്‍ഖാന്‍ 67).
കൊതിപ്പിക്കുന്ന സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തും ആകര്‍ഷണീയമായ പരസ്യങ്ങളിലൂടെയും തനിക്കാവശ്യമില്ലാത്ത വസ്തുക്കള്‍ പോലും-കടം വാങ്ങിയിട്ടെങ്കിലും-നേടിയെടുക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് മുതലാളിത്തത്തിന്റെ രീതി. ഹറാമിലേക്ക് നയിക്കുന്നത് ഹറാമാണെന്നത് ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാന തത്ത്വമാണ്. നിഷിദ്ധതകളിലേക്കുള്ള വഴികള്‍ അടക്കല്‍ നിര്‍ബന്ധവുമാണ്. മുകളില്‍ പറഞ്ഞ രീതിയിലുള്ള സമ്മാനങ്ങള്‍ ധൂര്‍ത്തിലേക്കും ആക്ഷേപാര്‍ഹമായ കടബാധ്യതയിലേക്കും നയിക്കുന്ന മാര്‍ഗമാണ്. അതിനാല്‍ ഈ ദൂഷ്യങ്ങള്‍ക്ക് തടയിടാന്‍ ഇത്തരം സമ്മാന പദ്ധതികള്‍ നിഷിദ്ധമാണെന്ന് വിധിയെഴുതേണ്ടിയിരിക്കുന്നു.
മുസ്‌ലിംകളിലെ 73 വിഭാഗങ്ങള്‍
പ്രവാചകന്‍ പറഞ്ഞു: ജൂതന്മാര്‍ 71 വിഭാഗമായും ക്രിസ്ത്യാനികള്‍ 72 വിഭാഗമായും പിരിഞ്ഞിരിക്കുന്നു. എന്റെ സമുദായം 73 വിഭാഗമായിത്തീരും. അവയില്‍ ഒന്നൊഴികെ ബാക്കിയെല്ലാം നരകത്തിലാണ്. അന്നേരം ഒരാള്‍ ചോദിച്ചു: (സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന) വിഭാഗമേതാണ് പ്രവാചകരേ? തിരുമേനി പറഞ്ഞു: അത് അല്‍ജമാഅത്ത് ആണ്.
ഈ ഹദീസ് സ്വഹീഹ് ആണോ? ആണെങ്കില്‍ ഏതൊക്കെയാണ് ഹദീസില്‍ പറഞ്ഞ വിഭാഗങ്ങള്‍? മുസ്‌ലിംകള്‍ വിവിധ കക്ഷികളാവുക അനിവാര്യമാണെന്ന് ഈ ഹദീസ് അര്‍ഥമാക്കുന്നുണ്ടോ?

ഇവിടെ പ്രാഥമികമായി മനസ്സിലാക്കേണ്ട കാര്യമിതാണ്: ഈ ഹദീസില്‍ പറയുന്നത് സുപ്രധാനമായൊരു വിഷയമായിരുന്നിട്ടും ബുഖാരിയോ മുസ്‌ലിമോ ഈ ഹദീസ് തങ്ങളുടെ സമാഹാരങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അവരുടെ നിബന്ധനകള്‍ പ്രകാരം ഇത് പ്രബലമല്ല എന്ന് അത് സൂചിപ്പിക്കുന്നു.
ഈ ഹദീസിന്റെ ചില രിവായത്തുകളില്‍ ഒന്നൊഴികെയുള്ള കക്ഷികളെല്ലാം നരകത്തിലാണെന്ന് പ്രസ്താവിക്കുന്നില്ല. മറിച്ച് കക്ഷികളായി പിരിയുന്നതിനെ കുറിച്ചും അവരുടെ എണ്ണത്തെ കുറിച്ചും മാത്രമേ അവയില്‍ പരാമര്‍ശമുള്ളൂ. അബൂദാവൂദ്, തിര്‍മിദി, ഇബ്‌നു ഹിബ്ബാന്‍, ഹാകിം എന്നിവര്‍ അബൂഹുറയ്‌റ(റ)യില്‍ നിന്ന് ഉദ്ധരിക്കുന്നു: പ്രവാചകന്‍ പറഞ്ഞു: ജൂതന്മാര്‍ 71/72 കക്ഷികളായും ക്രിസ്ത്യാനികള്‍ 71/72 വിഭാഗങ്ങളായും പിരിഞ്ഞിരിക്കുന്നു. എന്റെ സമുദായം 73 വിഭാഗമായി മാറും.
ഈ ഹദീസ് ഹസനും സ്വഹീഹുമാണെന്ന് തിര്‍മിദിയും സ്വഹീഹാണെന്ന് ഇബ്‌നു ഹിബ്ബാന്‍, ഹാകിം എന്നിവരും വിധിയെഴുതിയിട്ടുണ്ടെങ്കിലും ഇതിന്റെ നിവേദക പരമ്പരയിലുള്ള മുഹമ്മദുബ്‌നു അംറിബ്‌നി അല്‍ഖമയെ കുറിച്ച് പണ്ഡിതന്മാര്‍ക്ക് വേണ്ടത്ര മതിപ്പില്ല എന്ന് മിസ്സിയുടെ തഹ്ദീബുല്‍ കമാലും ഇബ്‌നു ഹജറിന്റെ തഹ്ദീബുത്തഹ്ദീബും പരിശോധിച്ചാല്‍ ബോധ്യമാവും. അദ്ദേഹത്തിന്റെ മനഃപാഠ ശേഷി വിമര്‍ശനവിധേയമാണ്. ഒരാളും അദ്ദേഹത്തില്‍ നിരുപാധികം വിശ്വാസമര്‍പ്പിക്കുന്നില്ല. ദുര്‍ബലന്മാരുടെ കാര്യം വരുമ്പോള്‍ തമ്മില്‍ ഭേദം തൊമ്മന്‍ എന്ന നിലക്കേ അവര്‍ അദ്ദേഹത്തെ പരിഗണിക്കുന്നുള്ളൂ. അതിനാല്‍ ഇബ്‌നു ഹജര്‍ തന്റെ അത്തഖ്‌രീബ് എന്ന ഗ്രന്ഥത്തില്‍ പറയുന്നു: 'അദ്ദേഹം സത്യസന്ധനാണ്. പക്ഷേ, അദ്ദേഹത്തിന് കുറെ ആശയക്കുഴപ്പങ്ങളുണ്ടായിട്ടുണ്ട്.' ഇത്തരമൊരു സന്ദര്‍ഭത്തില്‍ സൂക്ഷ്മതയും കൃത്യതയും ഉള്‍ച്ചേരുന്നില്ലെങ്കില്‍ സത്യസന്ധത ഒരിക്കലും പര്യാപ്തമല്ല. അതോടൊപ്പം ആശയക്കുഴപ്പവും സംഭവിച്ചിട്ടുണ്ടെങ്കില്‍ പറയുകയും വേണ്ട.
തിര്‍മിദി, ഇബ്‌നു ഹിബ്ബാന്‍, ഹാകിം എന്നിവര്‍ ഹദീസുകള്‍ സ്വഹീഹാണെന്ന് വിധിയെഴുതുന്ന കാര്യത്തില്‍ ലാഘവത്വം കാണിക്കുന്നവരാണെന്നത് സുവിദിതമത്രെ. സ്വഹീഹിന്റെ നിബന്ധനകളുടെ കാര്യത്തില്‍ വളരെ വിശാല സമീപനം സ്വീകരിക്കുന്നവന്‍ എന്നാണ് ഹാകിം വിശേഷിപ്പിക്കപ്പെടുന്നത്.
മുസ്‌ലിമിന്റെ ശര്‍ത്വ് പ്രകാരമാണ് അദ്ദേഹം ഈ ഹദീസ് സ്വഹീഹാക്കുന്നത്. മുഹമ്മദുബ്‌നു അംറിന്റെ ഹദീസ് മുസ്‌ലിം സ്വീകരിച്ചിട്ടുണ്ടെന്നതാണ് അദ്ദേഹത്തിന്റെ ന്യായം. എന്നാല്‍ ഇമാം ദഹബി ഇതിനെ വിമര്‍ശിക്കുന്നു. ഇമാം മുസ്‌ലിം മുഹമ്മദുബ്‌നു അംറിനെ ഒറ്റക്ക് അവലംബിച്ചിട്ടില്ലെന്നും പ്രബലരായ മറ്റുപലരോടുമൊപ്പമാണ് അദ്ദേഹത്തെ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. എന്തായാലും അബൂഹുറയ്‌റയുടെ ഈ ഹദീസില്‍ 'ഒന്നൊഴികെയുള്ളതെല്ലാം നരകത്തിലാണ്' എന്ന ഭാഗം ഇല്ല. അതേപറ്റിയാണല്ലോ നമ്മുടെ ചര്‍ച്ച.
ഈ അധികഭാഗം അബ്ദുല്ലാഹിബ്‌നു അംറ്, മുആവിയ, ഔഫുബ്‌നു മാലിക്, അനസ് എന്നീ സ്വഹാബികള്‍ വഴി ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആ സനദുകളെല്ലാം ദുര്‍ബലങ്ങളാണ്. ഈ ദുര്‍ബല പരമ്പരകളെ പരസ്പരം ചേര്‍ത്ത് വെച്ചാണ് അതിനെ പ്രബലമാക്കിയിട്ടുള്ളത്.
എന്റെ വീക്ഷണമിതാണ്: നിരവധി പരമ്പരകളിലൂടെ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു എന്ന ന്യായം മുന്‍നിര്‍ത്തി ഒന്നിനെ പ്രബലമാക്കുന്നത് നിരുപാധികമായ കാര്യമല്ല. മുന്‍ഗാമികളായ ഹദീസ് വിശാരദന്മാരുടെ കാഴ്ചപ്പാടില്‍ വിശേഷിച്ചും. അനവധി പരമ്പരകളുള്ള എത്രയെത്ര ഹദീസുകളാണ് അവര്‍ ദുര്‍ബലമായി പ്രഖ്യാപിച്ചിട്ടുള്ളത്. ഹദീസിന്റെ ബലാബലം പരിശോധിക്കപ്പെടുന്ന ഗ്രന്ഥങ്ങളില്‍ അവ നമുക്ക് കാണാം. ആശയക്കുഴപ്പമോ പരസ്പര വൈരുധ്യമോ ഇല്ലാത്തവയില്‍ മാത്രമാണ് ദുര്‍ബല പരമ്പരകളെ കൂട്ടിച്ചേര്‍ത്ത് പ്രബലമാക്കുന്ന രീതി അംഗീകരിക്കപ്പെട്ടിട്ടുള്ളത്.
ഇവിടെ ജൂത-ക്രൈസ്തവരില്‍ ഉണ്ടായ കക്ഷികളേക്കാള്‍ കൂടുതല്‍ മുസ്‌ലിം സമൂഹത്തില്‍ ഉണ്ടാവുമെന്നും  അവയില്‍ ഒന്നൊഴികെ ബാക്കിയെല്ലാം നരകത്തിലാണെന്നുമുള്ള പ്രസ്താവം കടുത്ത ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ്. ഓരോ കക്ഷിയും തങ്ങളാണ് രക്ഷപ്പെടുന്ന വിഭാഗമെന്നും മറ്റുള്ളവരെല്ലാം നാശത്തില്‍ പതിക്കുമെന്നും വാദിക്കാന്‍ ഇത് അവസരമൊരുക്കുന്നു. അങ്ങനെ മുസ്‌ലിം സമൂഹം ശിഥിലമാവാനും പരസ്പരം ചെളി വാരിയെറിയാനും  അവരുടെ ശക്തി ക്ഷയിക്കാനും കാരണമാവുകയും ശത്രുവിന് അവരെ നിഷ്പ്രയാസം കീഴ്‌പ്പെടുത്താന്‍ കഴിയുന്ന അവസ്ഥ സംജാതമാവുകയും ചെയ്യുന്നു.
അതിനാല്‍, അല്ലാമാ ഇബ്‌നുല്‍ വസീര്‍ ഈ ഹദീസിനെ മൊത്തത്തിലും, ഈ അധിക ഭാഗത്തെ വിശേഷിച്ചും വിമര്‍ശനവിധേയമാക്കുന്നുണ്ട്. മുസ്‌ലിം സമുദായം പരസ്പരം ആരോപണങ്ങള്‍ അഴിച്ചുവിടാനും അന്യോനം കാഫിറാക്കാനും ഇത് കാരണമാകുമെന്നതിനാലാണത്. അദ്ദേഹം അല്‍അവാസിം വല്‍ ഖവാസിം എന്ന ഗ്രന്ഥത്തില്‍, മുസ്‌ലിം സമൂഹത്തിന്റെ ശ്രേഷ്ഠതയെ കുറിച്ചും അതിലെ ഒരാളെ കാഫിറാക്കുക എന്ന കെണിയില്‍ വീഴാതിരിക്കാന്‍ ജാഗ്രത പാലിക്കേണ്ടതിനെ കുറിച്ചുമെല്ലാം വിശദീകരിച്ചുകൊണ്ട് പറയുന്നു: ഒന്നൊഴികെ എല്ലാം നാശത്തില്‍ പതിക്കും എന്നതിലെ ചതിക്കുഴിയെ കുറിച്ച് ജാഗരൂകമാവണം. അത് അടിസ്ഥാന രഹിതവും, ഒരു പക്ഷേ നാസ്തികരുടെ കൂട്ടിച്ചേര്‍ക്കലാകാന്‍ നല്ല സാധ്യതയുള്ളതുമാണ്.
അദ്ദേഹം തുടര്‍ന്ന് പറയുന്നു: ഇബ്‌നു ഹസമിന്റെ വീക്ഷണത്തില്‍ ഈ ഹദീസ് വ്യാജനിര്‍മിതമാണ്.
ആധുനികരും പൗരാണികരുമായ പണ്ഡിതന്‍മാരില്‍ ഈ ഹദീസിനെ സനദ് മുന്‍നിര്‍ത്തിയും മത്‌ന് (ഉള്ളടക്കം) മുന്‍നിര്‍ത്തിയും തള്ളിക്കളഞ്ഞവരുണ്ട്. ചില നിവേദനങ്ങള്‍ മുന്‍നിര്‍ത്തി, വിശ്വാസ കാര്യങ്ങളിലുള്ള ഭിന്നത കാരണം മറ്റുള്ളവരെ കാഫിറാക്കുന്നവരെ ഇബ്‌നു ഹസം ശക്തിയായി വിമര്‍ശിക്കുന്നു. ഇങ്ങനെ കാഫിറാക്കുന്നവര്‍ തെളിവാക്കുന്ന രണ്ട് ഹദീസുകള്‍ ഇങ്ങനെ:
1. ഖദ്‌രിയ്യയും മുര്‍ജിഅയും ഈ സമുദായത്തിലെ മജൂസുകളാണ്.
2. ഈ സമുദായം എഴുപതില്‍പരം വിഭാഗങ്ങളായി പിരിയും. അവയില്‍ ഒന്നൊഴികെ എല്ലാം നരകത്തിലാണ്. ആ ഒരു വിഭാഗം സ്വര്‍ഗത്തിലും.
ഇബ്‌നു ഹസം പറയുന്നു: സനദിന്റെ അടിസ്ഥാനത്തില്‍ ഈ ഹദീസുകള്‍ സ്വഹീഹ് അല്ല. ഖബറുല്‍ വാഹിദ് സ്വീകാര്യമാണെന്ന് വാദിക്കുന്നവര്‍ പോലും ഇത്തരം ഹദീസുകള്‍ തെളിവായി അംഗീകരിക്കുന്നില്ല. അങ്ങനെയെങ്കില്‍ പ്രസ്തുത വാദം ഉന്നയിക്കാത്തവരുടെ കാര്യമോ?
അല്ലാമാ ഇബ്‌നുല്‍ വസീര്‍ തന്റെ അല്‍അവാസിം വല്‍ ഖവാസിം എന്ന ഗ്രന്ഥത്തില്‍ മുആവിയ റിപ്പോര്‍ട്ട് ചെയ്ത ഹദീസുകളില്‍ എട്ടാമത്തേതായി ഉദ്ധരിക്കുന്നത് നാം ഇവിടെ ചര്‍ച്ച ചെയ്യുന്ന ഹദീസാണ്. തുടര്‍ന്ന് അദ്ദേഹം പറയുന്നു: ഇതിന്റെ സനദില്‍ നാസിബി എന്നൊരാള്‍ ഉണ്ട്. അദ്ദേഹത്തില്‍ നിന്ന് ഒന്നും സ്വഹീഹായി വന്നിട്ടില്ല. അതുപോലെ തിര്‍മിദി, അബ്ദുല്ലാഹിബ്‌നു അംറിബ്‌നില്‍ ആസില്‍ നിന്ന് പ്രസ്തുത ഹദീസ് ഉദ്ധരിച്ച ശേഷം പറയുന്നു: ഇത് ഗരീബാണ്.
ഔഫുബ്‌നു മാലിക്, അനസ് എന്നിവരില്‍ നിന്ന് ഈ ഹദീസ് ഉദ്ധരിച്ച ശേഷം ഇബ്‌നു മാജ പറയുന്നു: സ്വഹീഹിന്റെ ശര്‍ത്വുകളില്‍ ഒന്നും തന്നെ ഇതില്‍ പാലിക്കപ്പെട്ടിട്ടില്ല. അതിനാല്‍ തന്നെ ഇത്തരത്തിലൊന്നും ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചിട്ടില്ല. അക്കൂട്ടത്തില്‍ മുഹമ്മദുബ്‌നു അംറിബ്‌നി അല്‍ഖമ വഴി അബൂഹുറയ്‌റയില്‍ നിന്നുള്ള ഒരു ഹദീസ് തിര്‍മിദി സ്വഹീഹാണെന്ന് വിധിയെഴുതിയിരിക്കുന്നു. എന്നാല്‍ അതില്‍, അവയില്‍ ഒന്നൊഴികെ എല്ലാം നരകത്തിലാണ് എന്ന ഭാഗമില്ല. ഇബ്‌നു ഹസം പറയുന്നു: ഈ അധികമുള്ള ഭാഗം വ്യാജനിര്‍മിതമാണ്.
ഇബ്‌നു കസീര്‍ സൂറത്തുല്‍ അന്‍ആമിലെ 65-ാം വചനം വിശദീകരിച്ചുകൊണ്ട് പറയുന്നു: പ്രവാചകനില്‍ നിന്ന് നിരവധി പരമ്പരകളിലൂടെ ഉദ്ധരിക്കപ്പെട്ട ഒരു ഹദീസില്‍ ഇങ്ങനെ കാണാം: നബി (സ) പറഞ്ഞു: ഈ സമുദായം 73 കക്ഷികളായിത്തീരും. അവയില്‍ ഒന്നൊഴികെ ബാക്കിയെല്ലാം നരകത്തിലായിരിക്കും. എന്നാല്‍ ഈ ഹദീസിനെ സംബന്ധിച്ച് സ്വഹീഹ് എന്നോ ഹസന്‍ എന്നോ ഉള്ള യാതൊരു അഭിപ്രായവും അദ്ദേഹം രേഖപ്പെടുത്തിയിട്ടില്ല.
ശൗകാനി പറയുന്നു: ഒന്നൊഴികെ എല്ലാം നരകത്തിലാണ് എന്ന ഭാഗം ദുര്‍ബലമാണെന്ന് ഒരു സംഘം ഹദീസ് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. മാത്രമല്ല ഇബ്‌നു ഹസം പറയുന്നത് അത് വ്യാജനിര്‍മിതമാണെന്നാണ്.
എന്തൊക്കെയായാലും- ഇബ്‌നു ഹജറിനെ പോലുള്ള ചിലര്‍ ഇതിനെ ഹസനാക്കുകയും  നിവേദക പരമ്പരകളുടെ എണ്ണം പരിഗണിച്ച് ഇബ്‌നു തൈമിയയെ പോലുള്ളവര്‍ ഇതിനെ സ്വഹീഹാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും- ഇവിടെ വിശദീകരിക്കപ്പെട്ട പ്രകാരം കക്ഷികളായിത്തീരുക എന്നത് അന്ത്യനാള്‍ വരെ നിലനില്‍ക്കുന്ന ഒന്നാണെന്ന് ഈ ഹദീസ് സൂചിപ്പിക്കുന്നില്ല. എപ്പോഴെങ്കിലും അങ്ങനെയൊന്ന് സംഭവിച്ചാലും ഈ ഹദീസിന്റെ സാക്ഷാത്കാരത്തിന് അത് മതിയല്ലോ. ചില അവാന്തരവിഭാഗങ്ങള്‍ ഉടലെടുക്കുകയും സത്യം മിഥ്യയെ അതിജയിച്ചതിന്റെ ഫലമായി അവ അസ്തമിച്ചുപോവുകയും ചെയ്തിട്ടുണ്ട്. വ്യതിചലിച്ച നിരവധി കക്ഷികളുടെ അനുഭവം അതാണ്. പലതും നാമാവശേഷമായി.
അതോടൊപ്പം ഈ കക്ഷികളെല്ലാം പ്രവാചക സമുദായത്തിന്റെ/ പ്രവാചകനിലേക്ക് ചേര്‍ത്ത് പറയപ്പെടുന്ന സമുദായത്തിന്റെ ഭാഗമാണ് എന്ന് ഈ ഹദീസ് സൂചിപ്പിക്കുന്നു. എന്റെ സമുദായം വിവിധ കക്ഷികളായിത്തീരും എന്ന പ്രസ്താവത്തില്‍ നിന്ന് അത് മനസ്സിലാവുന്നുണ്ട്. അതായത്, അവയിലുള്ള പുത്തന്‍ പ്രവണതകളെല്ലാം നിലനില്‍ക്കെ അവ സമുദായത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നില്ല.  
അതുപോലെ അവ നരകത്തിലാണ് എന്നത് കൊണ്ട് നരകത്തില്‍ ശാശ്വതമാണ് എന്ന് അര്‍ഥമില്ല. മറിച്ച് ഏകദൈവ വിശ്വാസികളിലെ ധിക്കാരികളെ പോലെ അവരും നരകത്തില്‍ പ്രവേശിക്കുമെന്നേ അതിനര്‍ഥമുള്ളൂ. അവര്‍ക്ക് വേണ്ടി അല്ലാഹുവിന്റെ അനുമതി പ്രകാരം  ഏതെങ്കിലും പ്രവാചകനോ മലക്കോ സത്യവിശ്വാസിയോ ശുപാര്‍ശ ചെയ്യും. അതോടൊപ്പം തന്നെ അവര്‍ തെറ്റുകള്‍ മായ്ക്കാന്‍ ഉതകുന്ന നന്മകള്‍ ചെയ്യുകയും പാപങ്ങള്‍ പൊറുക്കപ്പെടാനും ശിക്ഷയില്‍ നിന്ന് അകറ്റപ്പെടാനും കാരണമായ  പരീക്ഷണങ്ങള്‍ക്കും വിപത്തുകള്‍ക്കും വിധേയരാവുകയും ചെയ്തിട്ടുണ്ടാവാം. അല്ലാഹു തന്റെ ഔദാര്യം കൊണ്ട് അവര്‍ക്ക് മാപ്പ് നല്‍കും. സത്യം മനസിലാക്കാന്‍ അങ്ങേയറ്റം പരിശ്രമിച്ചിട്ടും വഴിതെറ്റിയതാണെങ്കില്‍ വിശേഷിച്ചും. അബദ്ധത്തിലോ മറവിയാലോ നിര്‍ബന്ധിതമായോ ചെയ്യുന്നതെല്ലാം അല്ലാഹു മുസ്‌ലിംകള്‍ക്ക് വിട്ടുവീഴ്ച ചെയ്തു കൊടുക്കും.
വിവ: അബൂദര്‍റ് എടയൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ ( 19 - 21)
എ.വൈ.ആര്‍