Prabodhanm Weekly

Pages

Search

2012 ഏപ്രില്‍ 21

ചേരളവും ചേരമാന്‍ പെരുമാളും നമ്മുടെ ദ്രാവിഡ ചരിത്രം

അഫ്‌സല്‍ ത്വയ്യിബ്‌

പ്രാചീന മലയാള നാടിനെക്കുറിച്ച് മലബാര്‍ മാന്വലിന്റെ കര്‍ത്താവായ ലോഗന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്. ''മലയാളി സമൂഹം ചരിത്രകാരന്മാര്‍ക്ക് ജന്മം കൊടുത്തിട്ടില്ല. ഒരര്‍ഥത്തില്‍ രേഖപ്പെടുത്താന്‍ മാത്രം ചരിത്രം അവര്‍ക്കുണ്ടായിരുന്നില്ല എന്നതാണ് കാരണം.''1 ഈ അഭിപ്രായത്തോട് പൂര്‍ണമായി യോജിക്കാന്‍ കഴിയില്ലെങ്കിലും ലോഗന്‍ ജീവിച്ച കേരളത്തെയും അതിനു മുമ്പുള്ള പ്രാചീന മലയാളനാടിനെയും വിലയിരുത്തുമ്പോള്‍ അദ്ദേഹം പറഞ്ഞതിലും കഴമ്പുണ്ട്. പ്രാചീന മലയാള നാടിന്റെ പൗരാണികത പറയുന്നത് വിഷ്ണുവിന്റെ പരശുരാമാവതാരത്തിലൂടെയാണ്. പരശുരാമന്‍ സ്വന്തം അമ്മയെ വധിച്ചതിന്റെ പാപ പരിഹാരാര്‍ഥം മഴുവെറിഞ്ഞ് സമുദ്രം പിളര്‍ത്തിയുണ്ടാക്കി ബ്രാഹ്മണര്‍ക്ക് ദാനം ചെയ്ത ഭൂമിയാണ് കേരളം! കേരള ഭൂമിയില്‍ ധര്‍മജന്യനീതി ഭദ്രഭരണം നടത്തിയ മഹാബലിയെ വിഷ്ണുവിന്റെ വാമനാവതാരം പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി. ഇതാണ് പ്രാചീന മലയാള നാടിനെക്കുറിച്ചുള്ള പുരാണ സങ്കല്‍പം.
മത്‌സ്യഃ കൂര്‍മോ വരാഹശ്ച
നാരസിംഹശ്ച വാമനഃ
രാമോ രാമമശ്ച രാമശ്ച
കൃഷ്ണഃ ഗഡ്ഗീത്യമി ദശ2
ആര്യ വൈദികതയുടെ ഒരു സങ്കല്‍പ പ്രകാരം വിഷ്ണുവിന്റെ ദശാവതാരങ്ങളുടെ മുന്‍ഗണനാക്രമം ഇപ്രകാരമാണ്. മത്സ്യം, കൂര്‍മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമാന്‍, ശ്രീരാമന്‍, ബലരാമന്‍, ശ്രീകൃഷ്ണന്‍, ഗഡ്ഗീത്യമി എന്ന കല്‍ക്കി. അഞ്ചാമത് വാമനാവതാരവും, ആറാമത് പരശുരാമാവതാരവുമാണ് എണ്ണിയിരിക്കുന്നത്. വിഷ്ണുവിന്റെ ആറാമത് അവതാരമായ പരശുരാമനാണ് കേരളം ഉണ്ടാക്കിയതെങ്കില്‍ അതിനു മുമ്പുള്ള അഞ്ചാമത് അവതാരമായ 'വാമനാവതാരം' എങ്ങനെ കേരള ചക്രവര്‍ത്തിയെ ചവിട്ടി താഴ്ത്തും? അവതാര കഥയിലെ യുക്തിഭംഗം അവതാര ശ്ലോകത്തില്‍ തന്നെ അപരിഹാര്യമായി നിലനില്‍ക്കുന്നു. പ്രാചീന മലയാളനാട്ടില്‍ ബ്രാഹ്മണാധിപത്യം വന്നതോടു കൂടിയാണ് ഈ കഥ മലനാട്ടില്‍ പ്രചരിക്കുന്നത്. കൊങ്കണ ദേശത്ത് മുമ്പ് ഈ കഥയുള്ളതായി പറയപ്പെടുന്നു. ഈ കഥയുമായി മലയാളനാടിന് ബന്ധം ഇല്ലാത്തത് കൊണ്ടാണ് പരശുരാമ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങള്‍ കേരളത്തിലില്ലാതിരുന്നത്. തിരുവനന്തപുരത്തിനടുത്തുള്ള തിരുവല്ലം ക്ഷേത്രത്തില്‍ ഇപ്പോള്‍ പരശുരാമ പ്രതിഷ്ഠയുണ്ട്. എന്നാല്‍ പതിനേഴാം നൂറ്റാണ്ട് വരെ അവിടെ ത്രിമൂര്‍ത്തികളുടെ പ്രതിഷ്ഠ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുരാണ വര്‍ത്തമാനം ഇങ്ങനെയാണെങ്കിലും പ്രാചീന മലയാള നാടിന് ആദിമ ജനതയും, ഭരണകൂടവും അതിരുകളും ഭാഷയും കൃതികളും ഉണ്ടായിരുന്നു.അത് തികച്ചും ദ്രാവിഡവും തമിഴ് കേന്ദ്രീകൃതവുമായിരുന്നു.

ദ്രാവിഡ നാട്
ഇന്തോ-പാക്ക് ഉപഭൂഖണ്ഡത്തിന്റെ ദക്ഷിണ പഥത്തില്‍ തമിഴ് കേന്ദ്രീകൃത ദ്രാവിഡ നാഗരികത ഉയര്‍ന്നുവന്നു. ക്ലാസിക്കല്‍ കൃതികളിലൂടെ ദ്രാവിഡ നാടിന്റെ അതിരുകള്‍ ഇങ്ങനെ വരക്കാം. 'വടവേങ്കടം തെന്‍ കുമരി'3 എന്ന തോല്‍കാപ്പിയ വിശേഷണവും. 'ആര്‍കലിമു പ്പുറമും ചൂഴ്ന്ത്' എന്ന ചിലപ്പതികാര വാക്യവും ചേര്‍ന്ന് തിരുപതി ഉള്‍പ്പെടെ കാളഹസ്തയില്‍ നിന്ന് പശ്ചിമ സമുദ്രകരയിലെ ചന്ദ്രഗിരി പുഴവരെയെത്തുന്ന ഒരു രേഖ ഉത്തരാതിര്‍ത്തിയാകും.'' ഇന്നത്തെ കേരളവും തമിഴ്‌നാടും കര്‍ണാടകയും ആന്ധ്രപ്രദേശിന്റെ ചെറിയൊരു ഭാഗവും വരുന്ന ഭൂപ്രദേശത്ത് ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ് ഭാഷ സംസാരിച്ചിരുന്നു. ഈ ഭൂഭാഗത്ത് അധികാരം നടത്തിയ ഭരണാസനങ്ങളുടെ തലസ്ഥാനങ്ങളിലൂടെ സ്ഥലനിര്‍ണയം നടത്തുകയാണെങ്കില്‍ ഇപ്രകാരം പറയാം. ചോഴ രാജവംശത്തിന്റെ രാജസ്ഥാനമായിരുന്ന ഉറൈയൂരും, തിരുവോരോരും പാണ്ഡ്യ രാജഗോത്രത്തിന്റെ മധുരയും, ചേരരാജ പെരുമാക്കന്മാരുടെ കൊടുങ്കോളൂരും പല്ലവ രാജാക്കന്മാരുടെ കാഞ്ചിയും ആസ്ഥാനങ്ങളാക്കി മൂവേന്തരുടെ രാജ്യങ്ങള്‍ പൂര്‍ണമായും വല്ലവരുടെ ദക്ഷിണ ഭാഗവും, തമിഴ് ഭാഷ സംസാരിക്കുന്ന ദ്രാവിഡ ജനതയുടെ പൂര്‍വ രാജ്യത്തില്‍ പെടും. ഇവ്വിധമുള്ള ആദി ദ്രാവിഡ ധന്യതയാണ് പ്രാചീന മലയാള നാടിന്റെ പൈതൃകം.

ദ്രാവിഡ ദേശാന്തര പൈതൃകം
ഇസ്‌ലാമിക സമൂഹത്തിന്റെ ഈറ്റില്ലമായ പശ്ചിമേഷ്യയാണ് ദ്രാവിഡ ജനതയുടെ പ്രഭവകേന്ദ്രം. ''ഏലൈമൈറ്റ് ഭാഷയുടെ ജന്മസ്ഥലം പശ്ചിമേഷ്യയാകയാല്‍ അത് ആദി ദ്രാവിഡ ഭാഷയും അത് സംസാരിക്കുന്ന ജനങ്ങളും ഈ പ്രദേശത്ത് നിന്ന് വന്നവരാണ് എന്ന് ഊഹിക്കുന്നതില്‍ അസാംഗത്യമില്ല.'' പൗരാണിക സംസ്‌കാരമായ 'സുമേരിയ'യുമായി ദ്രാവിഡ ജനതക്കുള്ള ബന്ധവും നമ്മെ അത്ഭുതപ്പെടുത്തും. ''ദ്രാവിഡ ഭാഷയിലെ 'അമ്മ' സുമേറിയന്‍ ഭാഷ 'അമ'യാണ്. 'അപ്പ' ശബ്ദം സുമേരിയന്‍ ഭാഷയിലെ 'അബ' ശബ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു. ദ്രാവിഡ ഭാഷയില്‍ ഗ്രാമം, പട്ടണം എന്നീ അര്‍ഥത്തിലുപയോഗിക്കുന്ന 'ഊര്‍' സുമേരിയന്‍ ഭാഷയില്‍ പട്ടണം എന്ന അര്‍ഥത്തില്‍ ഉപയോഗിക്കുന്നു. പര്‍വതത്തിന് 'കൂര്‍' എന്നാണ് സുമേരിയന്‍ ശബ്ദം 'കൂര്‍ഇഞ്ഞി' (കുറുഞ്ഞി) എന്നാല്‍ കുന്നിന്‍ പ്രദേശം എന്നാണ് ദ്രാവിഡ ഭാഷാര്‍ഥം. 'ദിമര്‍' എന്ന് സുമേരിയന്‍ ഭാഷയില്‍ ദൈവത്തെ വിളിക്കുന്ന 'തേവര്‍' എന്ന ദ്രാവിഡ ശബ്ദവും.'' (4എ) ആര്യാഗമനത്തിന് മുമ്പ് തന്നെ കേരളത്തിലെ ദ്രാവിഡ ജനത ചന്ദ്രനെ ആധാരമാക്കി മാസങ്ങളും ഗോളശാസ്ത്രവും കണക്കാക്കിയിരുന്നത്. ഈ രീതി ദ്രാവിഡമാണ്. ഈ രീതി തന്നെയാണ് അറേബ്യ, യമന്‍, ഒമാന്‍ തുടങ്ങിയ പ്രദേശങ്ങളിലെ അറബികളും സ്വീകരിച്ചിരുന്നത്. ''ആര്യന്മാരേക്കാള്‍ പരിഷ്‌കൃതരും ദ്രാവിഡരാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ചന്ദ്രനെ അനുസരിച്ച് നക്ഷത്രങ്ങള്‍ തിദികള്‍ തുടങ്ങിയ ഗണിത ശാസ്ത്ര കാര്യങ്ങളും അവര്‍ക്കറിയാമായിരുന്നു. (4 ബി) ഇത് അറബികളും കേരളത്തിലെ ആദി ജനതയും തമ്മിലുള്ള വൈജ്ഞാനികവും സാംസ്‌കാരികവുമായ ദ്രാവിഡ സാമ്യതകളാണ്. കേരളത്തിലെ ദ്രാവിഡ ജനതയില്‍ ഒരു വിഭാഗം ഇസ്‌ലാമിക ജീവിത വ്യവസ്ഥ അംഗീകരിക്കുന്നതോടുകൂടി തമലുറകള്‍ക്ക് മുമ്പ് അറേബ്യന്‍ ഉപദ്വീപിലും ഇന്ത്യന്‍ ഉപദ്വീപിലുമായി വഴിപിരിഞ്ഞ ഗോത്ര സഹോദരങ്ങള്‍ തമ്മില്‍ ആദര്‍ശ ഐക്യം കൈവന്നു.

ഭാഷയും ലിപിയും
ദ്രാവിഡ ജനത കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് സഞ്ചരിച്ചു എന്നാണ് ചരിത്ര മതം. വിന്ധ്യന് പടിഞ്ഞാറ് ഭാഗത്തുള്ള ഭൂമിയെ കിഴക്ക് നിന്ന് നോക്കുമ്പോള്‍ കാണുന്ന കുന്നുകളെ അവരുടെ ഭാഷയില്‍ 'മലൈ' എന്നും താഴ്‌വരയെ 'ആളം' എന്നും വിളിച്ചു. പുരുഷാന്തരങ്ങളിലൂടെ 'മലൈആളം' മലയാളമായി മാറി എന്ന വായന ശക്തിയായി നിലനില്‍ക്കുന്നു. ചട്ടമ്പി സ്വാമികള്‍ നമ്മുടെ നാടിന്റെ ചരിത്രമെഴുതാന്‍ഉപയോഗിച്ച തലക്കെട്ട് പോലും 'പ്രാചീന മലയാളം' എന്നാണ്. ഭാഷയല്ല നാടിന്റെ ചരിത്രമാണ് പ്രസ്തുത രചനയുടെ പ്രതിപാദ്യം.
''ദ്രാവിഡമെന്ന പേര്‍പെറ്റ തറവാട്ടില്‍
മക്കള്‍ മൂവര്‍ ഇളയവവള്‍ ഞാന്‍ മനോഹരി
ചെന്തമിഴിനെ അമ്മയെന്ന് വിളിച്ചിനാന്‍
പിന്നെ മലയാളമെന്നാക്കി മാറ്റി നാന്‍''5
ഡോ. കാള്‍ഡ്വലിന്റെ അഭിപ്രായത്തിന്റെ ''ദ്രാവിഡ ഭാഷകളുടെ കൂട്ടത്തില്‍ തമിഴ് കഴിഞ്ഞാല്‍ ഏറ്റവും അടുത്ത സ്ഥാനം മലയാളത്തിനാണ്. തമിഴുമായുള്ള അതിന്റെ അടുത്ത സമ്പര്‍ക്കം മൂലം.'' തേനിനിയും ചെന്തമിഴ് മൊഴികളില്‍ നിന്ന് വേര്‍തിരിഞ്ഞ് കാലന്തരേണ 'മലയാളം' സ്വന്തം അസ്തിത്വമുള്ള ഭാഷയായി. ദ്രാവിഡ ജനത അവരുടെ ഭാഷ ഉളി ഉപയോഗിച്ച് പാറയില്‍ കൊത്തി പാറയില്‍ ശാസനങ്ങള്‍ കൊത്തുമ്പോള്‍ ചതുരത്തേക്കാള്‍ എളുപ്പം വഴങ്ങുന്നത് വൃത്തമായത് കൊണ്ട് ലിപി രൂപപ്പെട്ടപ്പോള്‍ വട്ടെഴുത്തും കോലെഴുത്തുമായി. ഡോ. ബര്‍ണലിന്റെ അഭിപ്രായത്തില്‍ ''തമിഴ് അക്ഷരമാലയുടെ ആദിരൂപമാണ് വട്ടെഴുത്ത്. അതാവട്ടെ തഞ്ചാവൂരിന്റെ തെക്കും ദക്ഷിണ മലബാറിലും തിരുവിതാംകൂറിലും എഴുത്തു ഭാഷയായി ഉപയോഗിച്ചിരുന്നു.''6 വിന്ധ്യന് പടിഞ്ഞാറ് അധിവാസമുറപ്പിച്ച ദ്രാവിഡ ജനതയുടെ ഭാഷയും സംസ്‌കാരവും ക്രമേണ മാറ്റങ്ങള്‍ക്ക് വിധേയമായി.

അറബിയുടെ സന്നിവേഷം
മലയാള നാട്ടിലേക്ക് തുറൈ പട്ടണങ്ങളിലൂടെ (തുറമുഖനഗരം) അറബി കടലിനപ്പുറത്ത് ജീവിക്കുന്ന മനുഷ്യരും അവരുടെ ഭാഷകളും സംസ്‌കാരങ്ങളും കടന്നുവന്നു. അവരില്‍ മുഖ്യം അറബിഭാഷയും അറബികളുമായിരുന്നു. മുഹമ്മദ് നബിയുടെ ആഗമനത്തിന് മുമ്പ് തന്നെ മലയാളനാട്ടില്‍ അറബി കോളനികള്‍ ഉണ്ടായിരുന്നു. പ്രവാചക വിയോഗത്തിനു ശേഷവും അറബി കോളനികള്‍ നിലനിന്നിരുന്നതായി അല്‍ ബിറൂനിയും രേഖപ്പെടുത്തുന്നു. സ്‌നേഹസമൃദ്ധമായ അറബി-മലയാള സംഗമവും അധിവാസവും മലയാള ഭാഷക്കും സംസ്‌കാരത്തിനും ഗുണമായി ഭവിച്ചു. തമിഴ് പദാവലികളുടെ സിംഹാസനത്തിലുപവിഷ്ടയായ മലയാളത്തിന് പദ കുബേരതയുടെ ധാരാളം സമ്പത്ത് കൈവന്നു. മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിന് മുമ്പ് നമ്മുടെ നാട്ടില്‍ അറബികള്‍ ജീവിച്ചിരുന്നെങ്കിലും ഇസ്‌ലാമിന്റെ ആഗമനത്തിനു ശേഷമാണ് ഇവിടെ ദൈവികചിന്തകളുടെ നവോത്ഥാനം നടക്കുന്നത്. അറബികളും തദ്ദേശീയരും അടുത്തടുത്ത് ജീവിച്ചപ്പോള്‍ സംസ്‌കാരങ്ങളുടെ നൂതന വ്യാപന മേഖലകള്‍ സൃഷ്ടിക്കപ്പെട്ടു. എവിടെയെല്ലാം സംസ്‌കാരങ്ങള്‍ അടുത്തടുത്ത് ജീവിച്ചുവോ അവിടെയെല്ലാം സംസ്‌കാരങ്ങളുടെ അതിവ്യാപന മേഖലകള്‍ ഉയര്‍ന്നുവരും.

ആര്യാഗമനം
ഇന്തോ-പാക്ക് ഉപഭൂഖണ്ഡത്തിന്റെ ഉത്തരമേഖലയില്‍ നിന്ന് തെക്കോട്ട് നീങ്ങിയ ആര്യജനതയും നമ്മുടെ നാട്ടിലേക്ക് കരമാര്‍ഗം എത്തി. ദ്രാവിഡ രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളായ കര്‍ണാടകയിലും ആന്ധ്രയിലെ കുറച്ച് ഭാഗത്തും അധിവാസം ഉറപ്പിച്ചതിനു ശേഷമാണ് ഗോകര്‍ണം വഴി പ്രാചീന മലയാള നാട്ടിലെത്തിയത്. കര്‍ണാടകയിലെ ദീര്‍ഘജീവിതം ആര്യരില്‍ ദ്രാവിഡ ജീവിതരീതിയും ഭാഷയും തുന്നിച്ചേര്‍ത്തു. ആര്യജനത കേരളത്തില്‍ അവരുടെ പറമ്പുകള്‍ക്കും താമസസ്ഥലത്തിനും 'ഇല്ലം', 'മന' എന്ന് ഉപയോഗിക്കുന്നതുപോലെ കര്‍ണാടകയിലും ആന്ധ്രയിലും ഉപയോഗിച്ചിരുന്നു. ഭാഷയിലെ 'കകാര'ത്തിനു പകരം 'ചകാര'മാണ് ഉപയോഗിച്ചിരുന്നത്. ഈ ഭാഷാ പ്രയോഗം 'ചേരള'മായിരുന്ന നമ്മുടെ നാടിനെ 'കേരള'മാക്കി.

ചേരളം
ഭരണാധികാരികളുടെ പേരിലും അവിടെ താമസിക്കുന്ന ജനതയുടെ പേരിലും നാടുകള്‍ അറിയപ്പെടാറുണ്ട്. ചേരരുടെനാട് എന്ന അര്‍ഥത്തില്‍ 'ചേരലം'7 എന്നും 'ചേരളം' എന്നും അറിയപ്പെട്ടിരുന്നു. കര്‍ണാടകയില്‍ നിന്ന് ആര്യരെത്തിയപ്പോള്‍ ചെന്നിയ്ക്ക് കെന്നി എന്ന് പ്രയോഗിക്കുന്നതുപോലെ 'ചേരളം' കേരളമായി. ക്രിസ്തബ്ദം ഒന്നാം നൂറ്റാണ്ടില്‍ 'കര്‍ണാടക' പൂര്‍വകേരളം അധീനപ്പെടുത്തിയപ്പോഴും 'മുഴിരി' അഥവ കൊടുങ്ങല്ലൂര്‍ കേന്ദ്രമായി ഒരു ചേരരാജശാഖയും കന്യാകുമാരിക്കടുത്ത് 'തിരുവെട്ടാറ്റ്' മറ്റൊരു ചേരരാജപരമ്പരയും കോട്ടം തട്ടാതെ നിലനിന്നു. മലനാട്ടിലെ 'ആയ' വര്‍ഗക്കാരുമായി വിവാഹ ബന്ധത്തിലേര്‍പ്പെട്ട ചേരന്മാരില്‍ രണ പ്രവിണരായ പുതിയ തലമുറകള്‍ ജന്മമെടുത്തു. മറവരുടെ രണ പ്രമത്തതയും സംഘബോധവും 'ആയ' വര്‍ഗത്തിന്റെ കാലിമേയ്ക്കുന്ന കൂട്ടായ്മ രീതിയും ഒന്നായി ചേരരില്‍ ഒത്തുചേര്‍ന്നപ്പോള്‍ ഉണ്ടായ സംഘബോധം അവരെ ഒരു രാഷ്ട്രീയ ശക്തിയാക്കി. 'സംഘബോധം പരമമായി ചെന്നെത്തുന്നത് രാഷ്ട്രീയ അധികാരത്തിലേക്കാണ്'8 എന്ന ഇബ്‌നു ഖല്‍ദൂന്‍ അല്‍ ഹള്‌റമിയുടെ നിരീക്ഷണം ചേരരാജപരമ്പരയില്‍ നമുക്ക് നിഴലിച്ചു കാണാം. കൗടല്യന്റെ അര്‍ഥശാസ്ത്രത്തില്‍ പറയുന്ന 'കുലസംഘവാഴ്ച' പോലെ പ്രാചീന മലയാള നാട് ചേരരുടെ രാജഭരണത്തിലായിരുന്നു. രാജഭരണമായിരുന്നെങ്കിലും ജനങ്ങളുടെ ഗുണദോഷത്തിനും നിരൂപണത്തിനും വിധേയമായ ഭരണമായിരുന്നു എന്ന് ചരിത്രത്തില്‍ കാണാം. ഗോത്ര സത്വത്തിലും മതകീയ പഞ്ചാത്തലത്തിലും ദ്രാവിഡ സംസ്‌കാര പൈതൃകം ധന്യരായിരുന്ന ചേരരാജപരമ്പരയുടെ രാജഭരണം പ്രജാക്ഷേമ തല്‍പരതയോടെയായിരുന്നു.

'പോയനാട്' സ്ഥലനാമ സാക്ഷ്യം
അവസാനത്തെ ചേരരാജാവ് ഇസ്‌ലാം സ്വീകരിച്ച് മക്കയില്‍ പോയതിന്റെ പിന്തുടര്‍ച്ച എന്നോണം ഉള്ള സ്ഥലനാമ സാക്ഷ്യങ്ങള്‍ ഇങ്ങനെയാണ്. ചേരമാന്‍ പെരുമാള്‍ ചന്ദ്രപിളര്‍പ്പ് കണ്ട് അത്ഭുതപ്പെട്ടു. ആദം മലക്കുപോയ അറബികളുടെ ഭക്തസംഘം കൊടുങ്ങല്ലൂരിലിറങ്ങി. സംഘതലവനായ ശൈഖിനോട് പെരുമാള്‍ ദീര്‍ഘയാത്രക്ക് രഹസ്യമായി കപ്പലൊരുക്കാന്‍ ആവശ്യപ്പെട്ടു. എട്ട് ദിവസം കൊണ്ട് സാമന്ത രാജാക്കന്മാര്‍ക്ക് രാജ്യം ഭാഗിച്ച് കൊടുത്തു. ആദ്യം പന്തലായിനി കൊല്ലത്തും ശേഷം ധര്‍മടം ദ്വീപിലും പോയി. 'ധര്‍മടം' രണ്ടത്തറ അഛന്മാരുടെ അധികാര പരിധിയില്‍ വരും.
'ധര്‍മടം', 'പോയനാട്'9 എന്ന പേരിലാണ് ചേരമാന്റെ മക്കാ യാത്രക്ക് ശേഷം അറിയപ്പെട്ടിരുന്നത്. രാജ്യം ഭാഗിച്ച് കൊടുത്തതും ചേരമാന്‍ പെരുമാള്‍ യാത്ര രഹസ്യമാക്കിയതും ഏതോ രാഷ്ട്രീയമായ ഉത്കണ്ഠയും ഉള്‍ക്കാഴ്ചയുമായിരിക്കാം. ഇങ്ങനെ അനുമാനിക്കുന്നതിന് ഉപോല്‍പലകമായ മറ്റൊരു സംഭവം ചരിത്രത്തില്‍ നമുക്ക് ഇവ്വിധം വായിക്കാം. കേരളത്തിലേക്ക് പ്രബോധനാവശ്യാര്‍ഥം ചേരമാന്‍ പെരുമാള്‍ തിട്ടൂരങ്ങള്‍ എഴുതി ഏല്‍പിച്ചതോടൊപ്പം അവര്‍ക്ക് കൊടുത്ത ഉപദേശം ഇതായിരുന്നു: ''കൊടുങ്ങല്ലൂര്‍, പന്തലായനികൊല്ലം, തെക്കന്‍ കൊല്ലം, ഒഴികെ മലബാറില്‍ എവിടെയും കപ്പലിറങ്ങരുത്'എന്നായിരുന്നു.
പെരുമാള്‍ പാറ
അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ലക്ഷദ്വീപിന്റെ ചരിത്രത്തില്‍ പറയുന്നു. ''ലക്ഷദ്വീപില്‍ മനുഷ്യവാസം തുടങ്ങിയതിന്റെ കൃത്യമായ വിവരം ലഭ്യമല്ല. ദ്വീപ് നിവാസികളുടെ കേട്ടറിവ് അനുസരിച്ച് ഇസ്‌ലാം മതം സ്വീകരിച്ച് മക്കത്തേക്ക് പോയ ചേരമാന്‍ പെരുമാളിനെ തേടി മലബാറില്‍ നിന്ന് പുറപ്പെട്ടവരാണ് അവരുടെ പൂര്‍വ പിതാക്കള്‍. കപ്പല്‍ തകര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണ സംഘം ദ്വീപില്‍ കടന്നുകയറുകയാണ് ഉണ്ടായത്. അവിടെ നിന്ന് മടങ്ങിവന്നവരില്‍ നിന്ന് വിവരങ്ങള്‍ കേട്ടറിഞ്ഞ നാടുവാഴിയുടെ വിളംബരം അനുസരിച്ച് ദ്വീപിലേക്ക് ചെല്ലുന്നവര്‍ക്കൊക്കെ കൃഷി ചെയ്യാന്‍ കഴിയുന്നത്ര ഇടം കിട്ടി.''10 ചേരമാന്‍ പെരുമാളുടെ മക്കാ യാത്രയും മലബാറില്‍ നിന്ന് തേടി പുറപ്പെട്ടവരുടെ യാത്രയും പിന്നാം തലമുറകള്‍ക്ക് നല്‍കി ലക്ഷദ്വീപിലുള്ള പെരുമാള്‍ പാറ നിലനില്‍ക്കുന്നു.

കോഴിക്കോടും രാജ്യ വിഭജനവും
കോഴിക്കോട് എന്നതും ചേരമാന്‍ പെരുമാളും മക്കാ യാത്രയുടെ സ്ഥലനാമ സാക്ഷിയാണ്. ചേരമാന്‍ രാജ്യം അഞ്ച് നാടുകളോടാണ് അതിരു പങ്കിട്ടത്. പാണ്ടി, കൊങ്ക, തുളു, വയനാട്, പുന്നാട് എന്നിവയാണ് ആ രാജ്യങ്ങള്‍. ഗോകര്‍ണത്തിനും കന്യാകുമാരിക്കുമിടയില്‍ കുന്നെട്ടിക്കും പുതുപട്ടണത്തിനുമകത്ത് തെക്ക് ചങ്ങള തുറമുഖവും വടക്ക് പുത്തുപട്ടണം തുറമുഖവും കിഴക്ക് പതിനെട്ട് മലം തുറകളും പടിഞ്ഞാറ് പതിനെട്ട് അഴിമുഖങ്ങളും ഇവക്ക് പടിഞ്ഞാറ്, വടക്ക് കിഴക്ക്, തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ് തുടങ്ങി നാല് കോണുകള്‍ക്കുള്ളില്‍ പതിനാറ് കാതം നീളത്തിലായിരുന്നു ചേരമാന്‍ രാജ്യം. ഉദയവര്‍മനെ ഉത്തര ഭാഗത്തിന്റെ പെരുമാളായി വാഴിച്ച് പന്തീരായിരം നായന്മാരെയും നല്‍കി ചേരമാന്‍ മൊഴിഞ്ഞു: 'ഞാന്‍ തിരിച്ചുവരികയാണെങ്കില്‍ നീ ഇളങ്കൂര്‍ (ഇളയരാജാവ്) ആയിരിക്കും. ഞാന്‍ തിരിച്ചുവന്നില്ലെങ്കില്‍ നിനക്കുള്ളതായിരിക്കും ചേരമാന്‍ കിരീടം.'' ദക്ഷിണ ദേശം കുലശേഖര രാജവംശത്തിലെ വേണാട്ടട്ടികള്‍ക്കും നല്‍കി. കല്ലളം കോട്ടയുടെ വലതു ഭാഗത്തുള്ള കൊട്ടാരത്തില്‍ വാഴിച്ചു. വള്ളുവകോനാതിരിക്ക് ഒരു രാജ്യവും മാമാങ്ക നിലപാട് അവകാശവും നല്‍കി. ഈ രീതിയില്‍ ദേശവിഭജനം പൂര്‍ത്തിയാക്കി പെരുമാള്‍ മക്കത്തേക്ക് കപ്പല്‍ കയറാനിരിക്കെ പൂന്തുറ യുവാക്കളില്‍ ജീവനോടെ അവശേഷിച്ച ആള്‍ പെരുമാളിനെ സമീപിച്ച് സങ്കടമുണര്‍ത്തി. പൂന്തുറ യുവാവിനോട് പെരുമാള്‍ പറഞ്ഞു: ''രാജ്യമെല്ലാം ഞാന്‍ പങ്കുവെച്ച് കൊടുത്തിരിക്കുന്നു. ഒരു കോഴി കൂവിയാല്‍ കേള്‍ക്കുന്നത്ര ചെറിയൊരു ദേശവും ഒരു തുണ്ടു ചുള്ളിക്കാടും മാത്രമേ ഇനി ശേഷിപ്പൊള്ളൂ. വേണമെങ്കില്‍ എടുത്തുകൊള്ളുക.''11 പൂന്തുറ യുവാവ് ഈ നിസ്സാര ദാനം സ്വീകരിച്ചപ്പോള്‍ 'നിങ്ങള്‍ ചത്തും കൊന്നും അടക്കി കൊള്‍ക' എന്ന ഉപദേശത്തോടൊപ്പം വാളും കൊടുത്തു. ഈ യുവാവും ദേശവും ആണ് കേരളത്തിലെ സാമൂതിരിയും അദ്ദേഹത്തിന്റെ തലസ്ഥാനമായ കോഴിക്കോടും. മൂന്നടി രണ്ടിഞ്ച് നീളം വരുന്ന ഈ ചേരമാന്‍ വാള്‍ ദിവസേന പുഷ്പമാല്യങ്ങള്‍ ചാര്‍ത്തി പൂജിച്ചിരുന്നു. ഇത്തരം പൂജയും ഓര്‍മകളും ചേരമാന്‍ പെരുമാളുടെ മക്കാ യാത്രയുടെ ആചാര സാക്ഷ്യങ്ങളായി പില്‍ക്കാലത്ത് അവശേഷിച്ചു.

ആചാര സാക്ഷ്യം
എ.ഡി ആയിരത്തി എണ്ണൂറുകളിലും തിരുവിതാംകൂര്‍ രാജാക്കന്മാര്‍ കിരീടധാരണ വേളയില്‍ സത്യം ചെയ്യുന്ന ഒരാചാരം ഉണ്ടായിരുന്നു. സത്യം ചെയ്യല്‍ ഇങ്ങനെയാണ്. ''മക്കത്ത് പോയ തങ്ങളുടെ കുലകൂടസ്ഥന്‍ മടങ്ങി വരുന്നത് വരെ മാത്രം രാജ്യഭാരം.''12 കോഴിക്കോട് സാമൂതിരിമാരുടെ വംശത്തിലും ഇതിനു സമാനമായ ആചാരസാക്ഷ്യമുണ്ട്. സാമൂതിരിമാര്‍ അവരുടെ സിംഹാസനാരോഹണ സമയത്ത് 'ജാതിഭ്രഷ്ട'നായി സ്വയം സങ്കല്‍പിക്കുന്ന ഒരു ചടങ്ങിന് വിധേയനാകണം. മാപ്പിള സ്ത്രീയായി വേഷമിട്ട പുരുഷന്റെ കൈയില്‍ നിന്ന് കല്ലായി കടവ് കടക്കുന്ന സാമൂതിരി താബൂലം സ്വീകരിക്കുക എന്നതാണ് ആചാരം.
ചേരമാന്‍ പെരുമാളിന്റെ മക്കാ യാത്രക്ക് ശേഷം അദ്ദേഹത്തെ അനന്തരമെടുത്ത ജനതയില്‍ ഒരു വിഭാഗം ക്രമേണ ഇസ്‌ലാമിനെ സ്വീകരിച്ചു. യമനില്‍ നിന്ന് വന്ന സയ്യിദീ കബീലകളും ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍നിന്ന് വന്നവരുമൊഴികെ, കേരളീയ ഇസ്‌ലാമിക സമൂഹത്തിന്റെ മുന്‍ഗാമികള്‍ മേല്‍പറഞ്ഞ ഇസ്‌ലാം സ്വീകരിച്ചവരാണ്. ഈഴവരെന്നും വല്ലവരെന്നും പറയുന്ന ഒരു വിഭാഗം ഇസ്‌ലാം സ്വീകരിക്കാതെ നിന്നു, പില്‍ക്കാലത്തുണ്ടായ ബ്രാഹ്മണാധിപത്യം ഈ വിഭാഗത്തെ പാര്‍ശ്വവത്കരിച്ചു. 'ഈഴവരും പനയും ക്ഷേത്ര സന്നിധിയില്‍ പാടില്ല' എന്ന നിയമം വന്നു. ഈഴവരും പനയും തമ്മിലുള്ള ബന്ധം നമുക്കിതില്‍ നിന്ന് മനസ്സിലാകുന്നു. ഇനി പനയും ചേരരും തമ്മിലുള്ള ബന്ധം നോക്കാം. 'ചേരരുടെ വിജയമാലയ്ക്ക് ഉപയോഗിച്ചിരുന്നത് പനമ്പൂവാണ്. ചേരരുടെ അനന്തര തലമുറയാണ് ഈഴവര്‍.'13 ചേരപരമ്പരയിലൂടെ ഉണ്ടായ ഇസ്‌ലാമിക ധര്‍മബോധനവും മറ്റൊരു പരമ്പരയായ ശ്രീനാരായണീയരില്‍ ഉണ്ടായ ഗുരുപ്രബോധനങ്ങളും ആധുനിക കേരളത്തിന്റെ സൃഷ്ടിയില്‍ സവിശേഷ കര്‍മം നിര്‍വഹിച്ചു.

ആധാര കുറിമാനം
1. വില്യം ലോഗന്‍ പേജ് 9, മലബാര്‍ മാന്വല്‍
2. അവര്‍ണ പക്ഷ രചനകള്‍, ലേഖന സമാഹാരം, കെ. മുകുന്ദന്‍ പെരുവട്ടൂര്‍ 'ഓണം ആരുടേത്', പേജ് 128, പാഠാന്തരം, സംസ്‌കൃത സാഹിത്യ ചരിത്രം, ഡോ. കെ കുഞ്ഞുണ്ണി രാജ, 'പുരാണങ്ങള്‍' പേജ് 302
3. കെ.പി.കെ മേനോന്‍, മുഖവുര പേജ് 36, പെരിയപുരാണം
4എ. ശ്രീ. കെ. ഗോവിന്ദ ബാലന്‍, കേരളം നമ്പൂതിരിമാര്‍ക്ക് മുമ്പ്, പേജ് 41,
4ബി. ശ്രീ കെ. ഗോവിന്ദ ബാലന്‍, കേരളം നമ്പൂതിരിമാര്‍ക്ക്മുമ്പ്, പേജ് 180
5. 977-ല്‍ കെ.എന്‍ രാജശേഖരനായര്‍ നേതൃത്വം കൊടുത്ത മലായളി ദേശീയ മുന്നണിയുടെ ഒരു നേതൃത്വം സംഭാഷണ മധ്യേ പറഞ്ഞത്.
6. മലബാര്‍ മാന്വല്‍, പേജ് 9
7. പ്രാചീന കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം, പേജ് 194, കെ. ശിവശങ്കരന്‍ നായര്‍
8. ഇബ്‌നു ഖല്‍ദൂന്‍ മുഖദ്ദിമ പേജ്, 175
9. മലബാര്‍ മാന്വല്‍ പേജ് 206
10. 500 വര്‍ഷത്തെ കേരളം ചില അറിവടയാളങ്ങള്‍, ലേഖന സമാഹാരം, ലക്ഷദ്വീപിന്റെ 500 വര്‍ഷം, മൂര്‍ക്കോത്ത് രാമുണ്ണി, പേജ് 59
11. മലബാര്‍ മാന്വല്‍, പേജ് 256
12. മലബാര്‍ മാന്വല്‍, പേജ് 261
13. കേരളം നമ്പൂതിരിമാര്‍ക്ക് മുമ്പ്, ശ്രീ. കെ. ഗോവിന്ദ ബാലന്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം