Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 31

വസന്തങ്ങളുണ്ടാകുന്നത് വേദഗ്രന്ഥം ആയുധമാക്കുമ്പോള്‍

പി. സുരേന്ദ്രന്‍

അറബ് വസന്തം ലോക വിപ്ലവ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം എഴുതിച്ചേര്‍ക്കുകയാണ്. വിപ്ലവത്തിന് ആന്തരികമായ അഥവാ ആത്മീയമായ ഒരു തലമുണ്ട് എന്നും ദൈവശാസ്ത്രത്തിന് വിപ്ലവത്തില്‍ ഇടമുണ്ടാക്കാന്‍ കഴിയും എന്നുമുള്ള തിരിച്ചറിവ് ഇത് നമുക്ക് പ്രദാനം ചെയ്തിരിക്കുന്നു. അഫ്രിക്കന്‍-അറബ് രാജ്യങ്ങളിലെ സാമ്രാജ്യത്വ പാവ ഭരണാധിപന്മാരെ തൂത്തെറിഞ്ഞുകൊണ്ട് ജനങ്ങള്‍ പുതിയ ജനാധിപത്യ ഇടങ്ങള്‍ കണ്ടെത്തുകയും ചെയ്തിരിക്കുന്നു. കമ്യൂണിസ്റ്റ് വിപ്ലവങ്ങളുടെ കൊടി താഴ്ന്നതിനു ശേഷം ഇപ്പോഴാണ് മറ്റൊരു വിപ്ലവം അരങ്ങേറുന്നത്.
ഏകാധിപതികളായ ഭരണാധികാരികളുടെ നുകപ്പാടിനകത്ത് അമര്‍ന്നു കഴിഞ്ഞിരുന്ന മുസ്‌ലിംകളടക്കമുള്ള സാമാന്യജനതയുടെ  മുന്‍ കൈയിലാണ് ഈ വിപ്ലവം നടക്കുന്നത്. ഇത് പാശ്ചാത്യ കേന്ദ്രീകൃതമായിട്ടുള്ള ആശയങ്ങളുടെയോ അവരുടെ  മാധ്യമങ്ങളുടെയോ പിന്തുണ ഒട്ടും തന്നെ  ലഭിക്കാത്ത ഒരു മുന്നേറ്റമാണ്.
കമ്യൂണിസ്റ്റ് എന്നു വിളിക്കപ്പെടുന്ന രാജ്യങ്ങളിലും ഇത് സംഭവിക്കാന്‍ സാധ്യതകളുണ്ട് . കാരണം അവിടെയും സ്വാതന്ത്ര്യം ചങ്ങലകളിലാണ്. ചൈന തിബത്തിനുമേല്‍ നടത്തിയ അധിനിവേശം നമുക്കറിയാം. തിബത്ത് ഒരു സ്വതന്ത്ര രാജ്യമായിരുന്നു. ബുദ്ധമതത്തിന്റെ ആത്മീയമായ ഒരുതലം തിബത്തിന്റെ പോരാട്ടങ്ങളില്‍ ദര്‍ശിക്കാം. ഇതിനര്‍ഥം ലോകത്തെല്ലായിടത്തും വിപ്ലവങ്ങള്‍ കമ്യൂണിസ്റ്റ് തന്നെയാവണമെന്നില്ല എന്നാണ്. ചൈനക്ക് ടിബത്തിന്റെ സ്വയം നിര്‍ണയാവകാശത്തെ അംഗീകരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അങ്ങനെയാണ് ദലൈലാമ ഒരു ലക്ഷത്തിലധികം അനുയായികളുമായി അഭയാര്‍ഥി ജീവിതം നയിക്കാനാരംഭിച്ചത്. തീര്‍ച്ചയായും തിബത്തിന് അവരാഗ്രഹിക്കുന്ന തരത്തിലുള്ള സ്വാതന്ത്യം നല്‍കാന്‍ കമ്യൂണിസ്റ്റ് ചൈനക്ക് സാധിക്കേണ്ടതായിരുന്നു. ഇന്ന് കിരാതമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന രാജ്യമായി ചൈന മാറിയിരിക്കുന്നു. ബുദ്ധഭിക്ഷുക്കളെയും സന്യാസിനിമാരെയും അനേകം ജയിലുകളില്‍ ചൈന നിരന്തരമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്.                               
കോര്‍പറേറ്റുകള്‍ക്കും അമേരിക്കക്കും ഇടമുള്ള ചൈനയില്‍ ഭരണകൂടത്തെ വിമര്‍ശിക്കുന്ന ഒരു കവിക്ക് ഇടമില്ല എന്നത് തിരിച്ചറിയണം. ടിയാന്‍മെന്‍സ്‌ക്വയര്‍ അടിച്ചമര്‍ത്തപ്പെട്ടു. എന്നാല്‍, അത് ഒരു പരാജയമാണ് എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. കാരണം പരാജയങ്ങളില്‍ നിന്ന് ഊര്‍ജം നേടിയ മഹാവിജയങ്ങള്‍ വരാനിരിക്കുന്നു.
റഷ്യയിലും ഏകാധിപത്യം ഉപദേശീയതകളെ അടിച്ചമര്‍ത്തിയപ്പോഴാണ് അത് ഛിന്നഭിന്നമായത്. അറബ് വസന്തവും സമാനമായ അനുഭവമാണ്. എന്നാല്‍ അതിന് കാതലായ ഒരു വ്യത്യാസമുണ്ട്. ഇസ്‌ലാംമതത്തിന്റെ ഒരു ധര്‍മം തന്നെയായിരുന്നു അവിടെ സംഭവിച്ചത് .
ഒരു ഇസ്‌ലാംമതവിശ്വാസിക്ക് ആ മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ലോകത്തെ കാണാന്‍ സാധിക്കൂ. അതൊരു പരിമിതിയല്ല എന്നുമാത്രമല്ല അത് പലപ്പോഴും ഒരു മഹാവിജയമായിരിക്കും. തന്റെ വിശ്വാസ സംഹിതക്കനുസരിച്ച് ഒരു ജനാധിപത്യത്തെ സ്വപ്നം കാണാന്‍ ആര്‍ക്കും അവകാശമുണ്ട്. അവന്റെ സര്‍ഗാത്മകതയെയും വിപ്ലവത്തെയും അതിനനുസരിച്ച് രൂപപ്പെടുത്താം. അതിനുള്ള അവകാശം ആര്‍ക്കുമുണ്ട്. അതങ്ങനെ ആയിരിക്കുകയും വേണം.
പാശ്ചാത്യ കേന്ദ്രീകൃതമായ മതേതരത്വം മതരഹിതമാണ്. ജമാഅത്തെ ഇസ്‌ലാമി ഇന്ത്യയില്‍ മുന്നോട്ടുവെക്കുന്ന മതേതരത്വം മതരഹിതമല്ല. മറിച്ച് എല്ലാ മതങ്ങള്‍ക്കും സ്വതന്ത്രമായി നിലനില്‍ക്കാനും പ്രചാരണം നടത്താനും കഴിയുന്ന മതേതരത്വമാണത്.
ഇന്ന് ലോകത്ത് മുസ്‌ലിംകള്‍ക്കിടയില്‍ തീവ്രവാദം നിലനിക്കുന്നുണ്ടെങ്കില്‍ അത് ഉല്‍പാദിപ്പിച്ചുവിട്ടത് സാമ്രാജ്യത്വം തന്നെയായിരുന്നു. ശാന്തമായി ജീവിക്കാനാഗ്രഹിച്ച ഒരു ജനതയെ ആയുധപന്തയങ്ങളുടെയും ആയുധക്കച്ചവടങ്ങളുടെയും ലോകത്തിലേക്ക് മാറ്റിയത് അവരാണ്. താലിബാനിസത്തോട് നാം വിയോജിക്കുന്നത് അവരെ ആയുധസജ്ജരാക്കിയവരുടെ ദുഷ്ടലക്ഷ്യം തിരിച്ചറിയാന്‍ അവര്‍ക്കായില്ല എന്നതുകൊണ്ടാണ്. അവരുടെ ആയുധങ്ങളുടെ കമ്പോളങ്ങളായി നിങ്ങളുടെ രാജ്യങ്ങള്‍ മാറ്റുക എന്നതാണ് ആ ലക്ഷ്യം. അതിനാല്‍ തന്നെ കലാഷ്‌നിക്കോവ് തോക്കുകള്‍ ഞങ്ങള്‍ വലിച്ചെറിയുകയാണ് എന്ന് പ്രഖ്യാപിക്കുന്ന വിപ്ലവങ്ങള്‍ തന്നെയാണ് സാമ്രാജ്യത്വവിരുദ്ധമാവുക. ഇത് താലിബാന് മനസ്സിലായില്ല എന്നതാണ് അതിന്റെ പ്രധാന പ്രശ്‌നം. അറബ് വസന്തത്തിന്റെ മാതൃക പിന്‍പറ്റിയിരുന്നെങ്കില്‍ സത്യത്തില്‍ അഫ്ഗാനില്‍ വലിയ വിമോചനം തന്നെ ഉണ്ടാവുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അത് അവിടെയുള്ള ജനതയോട് തന്നെയുള്ള യുദ്ധമായി മാറുകയായിരുന്നു. സ്ത്രീകളടക്കമുള്ളവരുടെ എല്ലാവിധ സര്‍ഗാത്മകതകളും നിഷേധിച്ചതിന്റെ പാപഫലമാണ് ഇപ്പോള്‍ താലിബാന്‍ അനുഭവിക്കുന്നത്.
ഇറാന്‍ വിപ്ലവം ഇതില്‍ നിന്നും വ്യത്യസ്തമായിരുന്നു. ഇറാന്‍, കലയിലാണ് ദൈവശാസ്ത്രത്തെ പുഷ്‌കലമാക്കിയത്. ഇറാനില്‍ നിന്നുകൊണ്ട് ഒരു മുസ്‌ലിം പെണ്‍കുട്ടിക്ക് ലോകോത്തരമായ സിനിമയുണ്ടാക്കി ലോകമെമ്പാടും സഞ്ചരിക്കാനുള്ള അവസരമുണ്ടായി. ഇതാണ് ഇറാനും താലിബാനും തമ്മിലുള്ള വ്യത്യാസം.
അറബ് വസന്തത്തിന് നേതൃത്വം നല്‍കിയവരില്‍ കവികളും സാഹിത്യകാരന്മാരുമുണ്ട്. റഷ്യയിലൊക്കെ വിപ്ലവം നടക്കുമ്പോള്‍ അതില്‍ എഴുത്തുകാരും കലാകാരന്മാരും വ്യാപകമായി പങ്കു ചേര്‍ന്നിരുന്നു. അവരുടെ കലാസൃഷ്ടികളിലൂടെയാണ് വിപ്ലവത്തിന്റെ ആദ്യ ബീജങ്ങള്‍ മുളപൊട്ടിയത്. എന്നാല്‍, യമനിലും തുനീഷ്യയിലും നാം കാണുന്ന മാറ്റമെന്താണ്? അവിടെ കലാകാരന്മാര്‍ക്കൊപ്പം ആദ്യമായി ഒത്തുചേരുന്നത് ദൈവശാസ്ത്രജ്ഞരാണ്. അവരുടെ കലാസൃഷ്ടികളും വിപ്ലവാഹ്വാനങ്ങളും മാധ്യമങ്ങളിലൂടെ പുറത്തു വന്നുകൊണ്ടിരുന്നു. അത്തരം മാധ്യമങ്ങള്‍ നിരോധിച്ചുകൊണ്ടാണ് ഭരണകൂടം പ്രതികരിച്ചത്. അവര്‍ക്ക് പത്രങ്ങളും ചാനലുകളും നിരോധിക്കാനാവും. എന്നാല്‍ ഫേസ്ബുക്ക്,  ട്വിറ്റര്‍ പോലുള്ള വിവരസാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ തടഞ്ഞുനിര്‍ത്താന്‍ സാധിച്ചില്ല. ജനാധിപത്യപരമായ അവകാശ പോരാട്ടങ്ങളുടെ പുതിയ ആകാശങ്ങള്‍ തുറന്നുവെക്കുന്ന ഇത്തരം മാധ്യമങ്ങളാണ് അറബ് വസന്തത്തിന്റെ ഉച്ചഭാഷിണികളായി വര്‍ത്തിച്ചത്. ഇത്തരം കലാസൃഷ്ടികള്‍ കൂടി, കഥകളും നോവലുകളും മറ്റെല്ലാ ആവിഷ്‌കാരങ്ങളും, മലയാളികള്‍ക്ക് പരിചയപ്പെടാനുള്ള ഒരുശ്രമം കൂടി ഇത്തരം പരിപാടികളുടെ ഭാഗമായി നടക്കേണ്ടതാണെന്നാണ് എനിക്ക് പറയാനുള്ളത്.
മറ്റൊരു ചിന്ത ഞാന്‍ പങ്കുവെക്കട്ടെ. യഥാര്‍ഥ  ഇസ്‌ലാമിന് എന്തുചെയ്യാന്‍ പറ്റും? വര്‍ഷങ്ങളായി ഞാന്‍ ചിന്തിച്ചുകൊണ്ടിരിക്കുന്ന കാര്യമാണിത്. ഒരു മുസല്‍മാന് എന്തുചെയ്യാന്‍ പറ്റും, എന്താണ് ഖുര്‍ആന്റെ ധര്‍മം, അതവര്‍  എവിടെയെങ്കിലും പൂട്ടിവെക്കണോ? അതല്ല വീട്ടിലിരുന്ന് ദിവസവും പാരായണം നടത്തണോ? പള്ളികളിലിരുന്ന് വായിക്കണോ? അതല്ല ഇത് പുതിയ കാലഘട്ടത്തിലുള്ള രാഷ്ട്രീയത്തോടും പാരിസ്ഥിതിക പ്രശ്‌നങ്ങളോടും ഇടപെടാനുള്ള ഒരായുധമാണോ എന്നതാണ് ഏറ്റവും പ്രധാന ചോദ്യം. തീര്‍ച്ചയായും മുഹമ്മദ് നബിക്ക് മൂലമ്പിള്ളിയിലും ചെങ്ങറയിലും ഇടമുണ്ട് എന്നതും നബി അവിടെയുള്ള അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി സംസാരിക്കേണ്ടതുണ്ട് എന്നതും യാതൊരു തര്‍ക്കവുമില്ലാത്ത കാര്യമാണ് . അങ്ങനെ ചെയ്യാന്‍ അവര്‍ മാര്‍ക്‌സിസ്റ്റുകളാവണമെന്ന് ഞാന്‍ പറയില്ല. അവിടെ മാര്‍ക്‌സിസത്തെക്കുറിച്ച്  പറയേണ്ട യാതൊരു കാര്യവുമില്ല. ലോകത്ത് എല്ലാവരും മാര്‍ക്‌സിസ്റ്റുകളാവണമെന്ന് എനിക്ക് യാതൊരു നിര്‍ബന്ധവുമില്ല.
ഞാനൊരു മതവാദിയല്ല. എന്നാല്‍ മതവാദികളോട് കൂടെ നിന്നുകൊണ്ടുതന്നെ സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നയിക്കാന്‍ പൊതു ഇടങ്ങളുണ്ട് എന്നും പാരിസ്ഥിതികവും പാര്‍ശ്വവത്കരണത്തിനെതിരെയുള്ളതുമായ പ്രക്ഷോഭങ്ങള്‍ അവരുമായി ചേര്‍ന്നുകൊണ്ട് സാധ്യമാണ് എന്നും ഞാന്‍ വിശ്വസിക്കുന്നു. ഒരു യുക്തിവാദിക്കും ഒരു മതവാദിക്കും സാമ്രാജ്യത്വവിരുദ്ധ സമരത്തില്‍ ഒന്നിച്ചുനില്‍ക്കാന്‍ ബാധ്യതയുണ്ട്. വിപ്ലവാനന്തരം ഉയര്‍ന്നുവരുന്ന ഒരു ചോദ്യത്തെ ഞാന്‍ അവഗണിക്കുന്നില്ല. എല്ലാ വിഭാഗം ആളുകള്‍ക്കും അവിടെ ഇടമുണ്ടാവുമോ, അവര്‍ക്ക് എന്ത് ഇടമായിരിക്കും ഉണ്ടാവുക എന്നീ ചോദ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അവരെ  അവഗണിക്കുന്നുവെങ്കില്‍ അതും അപകടകരമാണ്.
നിലനില്‍ക്കുന്ന ജനാധിപത്യത്തില്‍ നിന്നും മുന്നോട്ടു നയിക്കുന്ന വളരെ ബഹുസ്വരമായ ഒരു സങ്കല്‍പമായിരിക്കണം നാം മുന്നോട്ടുവെക്കേണ്ടത്. മതവാദിക്ക് മതാധിഷ്ഠിതമായ ഒരു വ്യവസ്ഥയെക്കുറിച്ച് സങ്കല്‍പനം ചെയ്യാന്‍ അവകാശമുണ്ട്. അത്തരം ഒരു രാജ്യത്ത് ഒരു യുക്തിവാദിക്കും അവന്റെ ആശയങ്ങള്‍ അനുസരിച്ച് ജീവിക്കാനും അത് പ്രചരിപ്പിക്കാനും ഇടമുണ്ടായിരിക്കണം. അതല്ലെങ്കില്‍ അത് സര്‍ഗാത്മകമാവില്ല. കമ്യൂണിസ്റ്റുകള്‍ക്ക് പറ്റിയ അബദ്ധം അതായിരുന്നു. കമൃൂണിസം ഞാന്‍ അംഗീകരിക്കുന്നില്ല എന്ന് പറയുന്ന ഒരാള്‍ക്കും വളരെ സ്വതന്ത്രമായി കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ജീവിക്കാന്‍ സാധിക്കണമായിരുന്നു. എന്നാല്‍, സംഭവിച്ചത് മറിച്ചാണ്. വലിയൊരു വസന്തത്തെ തല്ലിച്ചതക്കുകയായിരുന്നു. പ്രാഗ് വസന്തത്തെ തല്ലിച്ചതച്ചതിന്റെ പാപ ഭാരത്തില്‍ നിന്ന് സോവിയറ്റ് റഷ്യക്ക് മാറിനില്‍ക്കാനാവില്ല. അവിടേക്ക് സോവിയറ്റ് യൂനിയന്റെ ടാങ്കുകള്‍ ഉരുണ്ടുപോകുന്നതിനുമുമ്പ് അതിന്റെ ആകാശങ്ങളില്‍ കനം തൂങ്ങി നില്‍ക്കുന്ന ഇരുണ്ട മേഘങ്ങളെ ദര്‍ശിച്ച എം.ഗോവിന്ദന്‍ എന്ന ചിന്തകനെ ഞാനോര്‍ക്കുകയാണ്. സാമ്രാജ്യത്വ ചാരനായും സി.ഐ.എയുടെ പണം കൊണ്ട് പ്രവര്‍ത്തിക്കുന്നവനായുമാണ് കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ അദ്ദേഹത്തെ ചിത്രീകരിച്ചത്. പക്ഷേ  അദ്ദേഹം പറഞ്ഞതായിരുന്നു നേര്  എന്ന് നമ്മളിപ്പോള്‍ തിരിച്ചറിയുകയാണ്. ആ റഷ്യ ഇപ്പോള്‍ എവിടെയുണ്ട്? ജനാധിപത്യത്തിന്റെ എല്ലാവിധ  അവകാശങ്ങളേയും തല്ലിച്ചതച്ച ആ കമ്യൂണിസ്റ്റ് റഷ്യ ഇപ്പോള്‍ എവിടെയുണ്ട്? പ്രാഗ് വസന്തത്തെ തല്ലിച്ചതച്ചില്ലായിരുന്നുവെങ്കില്‍ ബഹുസ്വരതകളെ അംഗീകരിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷേ കമ്യൂണിസ്റ്റ് രാജ്യങ്ങളുടെ പ്രകടനം കൂടുതല്‍ മാനവികവും ഉദാത്തവുമായി മാറുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു .
ഒരു വിശ്വാസിയെ സം ബന്ധിച്ചേടത്തോളം അവന്‍ അവന്റെ മതത്തില്‍ അഗാധമായി വിശ്വസിച്ചുകൊണ്ടുതന്നെ ആ ദൈവശാസ്ത്രത്തെ ഏകാധിപത്യത്തിനും സാമ്രാജ്യത്വത്തിനും എതിരെയുള്ള പോരാട്ടത്തിനു വേണ്ടി ഉപയോഗിക്കുമ്പോഴാണ് ഞാന്‍ അതിനെ  പൊളിറ്റിക്കല്‍ ഇസ്‌ലാമെന്ന് വിശേഷിപ്പിക്കാന്‍  ആഗ്രഹിക്കുന്നത്. അതിലും അനുയോജ്യമായി ഞാന്‍ കരുതുന്നത് ലെഫ്റ്റ് ഇസ്‌ലാമെന്ന വാക്കാണ്. ലെഫ്റ്റ് എന്നു പറയുന്നത് ഒരു അവബോധത്തിന്റെ പേരാണ്. അതിനെ നിങ്ങള്‍ കമ്യൂണിസമോ മാര്‍ക്‌സിസമോ ആയി ചേര്‍ക്കേണ്ട കാര്യമൊന്നുമില്ല. ഏതു തരത്തിലുള്ള അവകാശലംഘനങ്ങള്‍ക്കുനേരെയും സംസാരിക്കുക എന്നത് ലെഫ്റ്റിസമാണ്. സ്ത്രീകള്‍ക്കുനേരെയുള്ള, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുനേരെയുള്ള  അവകാശലംഘനങ്ങള്‍ക്കെതിരെ സംസാരിക്കുക എന്നത് ഇടത് അവബോധമാണ്. ചെ ഗുവേരയുടെ ചിത്രങ്ങള്‍ എല്ലായിടത്തും തൂക്കുകയും വിദേശ മൂലധനത്തിന് ചുവപ്പുപരവതാനി വിരിക്കുകയും ചെയ്യുന്നതല്ല ലെഫ്റ്റിസം. സാമ്രാജ്യത്വത്തിനെതിരായ വലിയ പോരാട്ടങ്ങള്‍ നടത്തിയാണ് ചെ ഗുവേര  ബൊളീവിയന്‍ കാടുകളില്‍ മരിച്ചുവീണത്. അതല്ലാതെ അദ്ദേഹം അവിടെ കപ്പകൃഷി നടത്തുകയായിരുന്നില്ല. അതിനുവേണ്ടി എ.ഡി.ബി.യില്‍ നിന്ന് വായ്പ കിട്ടുമോയെന്ന് അന്വേഷിച്ചു നടന്നിട്ടുമില്ല അദ്ദേഹം. അദ്ദേഹത്തിന്റെ ചിത്രം വെക്കുന്നവര്‍ ഇതെല്ലാം അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്.
ദൈവശാസ്ത്രത്തില്‍ വിശ്വസിക്കുന്നവന്‍ തന്റെ കൈയ്യിലുള്ള വേദഗ്രന്ഥത്തെ ജനാധിപത്യ പോരാട്ടത്തിനുള്ള വലിയ ആയുധമായി സ്വീകരിക്കുമ്പോഴാണ് അറബ് വസന്തങ്ങള്‍ ഉണ്ടാവുന്നത്. കലാഷ്‌നിക്കോവ് തോക്ക് ഞങ്ങള്‍ക്ക് വേണ്ട എന്നും അതിന് പകരമായി ഈ വേദഗ്രന്ഥം മതി എന്നും പറഞ്ഞപ്പോഴാണ് അറബ് വസന്തം സംഭവിച്ചത്. അതിനെയാണ് ജനാധിപത്യ വിപ്ലവങ്ങള്‍ എന്നു പറയുന്നത്. എന്തുകൊണ്ട് നാല്‍പതുകളില്‍ ഉണ്ടായിരുന്ന ബാത്തിസത്തിന് പിന്നീട് അപചയങ്ങള്‍ സംഭവിച്ചു എന്നത് നാമന്വേഷിക്കേണ്ടതുണ്ട് . അതിന്റെ രൂപവത്കരണത്തില്‍ മതവിശ്വാസികള്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ പങ്കുണ്ടായിരുന്നു. സാമ്രാജ്യത്വത്തിന്റെ കെണികളില്‍ അവര്‍ വീണുപോയതിനാലാണ് ഇത് സം ഭവിച്ചത്. അവിടെയുണ്ടായിരുന്ന വലിയൊരു സാംസ്‌കാരിക തനിമയുടെ അടയാളങ്ങള്‍ മായ്ക്കപ്പെട്ടു. പാശ്ചാത്യ വത്കരണത്തിന്റെ ഭാഗമായി അവരുടെ തനത് സംസ്‌കാരം നഷ്ടപ്പെടുന്നു  എന്ന ഭയമാണ് അവരില്‍ ആഴത്തില്‍ മുറിവേല്‍പിച്ചത് . അവിടെയുള്ള എണ്ണ മാത്രമല്ല പാശ്ചാത്യര്‍ കൊള്ളയടിച്ചത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പേര്‍ഷ്യന്‍ ഈജിപ്ഷ്യന്‍ സംസ്‌കാരങ്ങള്‍ കൂടി പാശ്ചാത്യവത്കരണത്തില്‍ വിസ്മൃതമായി .
തത്വചിന്തകനായ ഫ്രാന്‍സ് ഫാനന്‍ പറയുന്നതുപോലെ ഫാസിസത്തിന്റെ നാളുകളില്‍ ഞങ്ങളുടെ ഭാഷക്ക് മുറിവേറ്റു. സംസ്‌കാരത്തിന് മുറിവേറ്റു. എന്നാല്‍ ജനത തങ്ങള്‍ക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ച് ബോധവാന്മാരാവുന്നത് വളരെക്കാലത്തിനു ശേഷമാണ് . പാശ്ചാത്യ പിന്തുണയോടെ ഭരിക്കുന്ന ഇവര്‍ തങ്ങളുടെ എല്ലാ മൂല്യങ്ങള്‍ക്കും പുരോഗതിക്കും എതിരാണ്  എന്നവര്‍ തിരിച്ചറിഞ്ഞു. എല്ലാ രാജ്യങ്ങളിലെയും കറന്‍സിക്ക് മൂല്യം കുറഞ്ഞു. ഒരു ഭാഗത്ത് സമ്പത്ത് ധാരാളമായി ഉണ്ടാവുന്നു. അത് വളരെക്കുറഞ്ഞ ഒരു വിഭാഗം ആളുകളിലേക്ക് ഒതുങ്ങുന്ന സാഹചര്യം വന്നു . അങ്ങനെയാണ് ദൈവശാസ്ത്രം പോരാട്ടമായി മാറിയത്. ഖുര്‍ആന്‍ തെരുവിലേക്ക് വരുന്നു. അത് മൈതാനങ്ങളിലേക്ക് വരുന്നു. അത് പുതിയ ആവേശത്തോടു കൂടി ജനങ്ങള്‍ ഏറ്റുവാങ്ങുന്നു. വിപ്ലവത്തിന് ആത്മീയമായ ഒരു തലമുണ്ടെന്നതാണ് അറബ് വസന്തത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇത് നിഷേധിക്കാന്‍ സാധ്യമല്ല.
വിപ്ലവം നടത്തലല്ല പ്രയാസം. വിപ്ലവത്തിനു ശേഷം സര്‍ഗാത്മകതയും ജനാധിപത്യവും പൂത്തുലയുന്ന ഒരു രാഷ്ട്രമുണ്ടാക്കിയെടുക്കാന്‍ കഴിയുമോ എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം. എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഇടമുള്ള ഒരു രാജ്യം. മതവാദി വിപ്ലവം നടത്തുമ്പോള്‍ അതില്‍ യുക്തിവാദിക്കും നിരീശ്വരവാദിക്കും ഇടമുണ്ടാവാം. എന്നാല്‍ അവന്റെ രാഷ്ട്രത്തില്‍ അവര്‍ക്ക് ഇടമുണ്ടാവുമോ എന്നതാണ് പ്രധാനചോദ്യം. രാഷ്ട്രം എത്രമാത്രം ബഹുസ്വരമായിരിക്കും. ആ ബഹുസ്വരതയെ ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള ഒരു വിപ്ലവ ഭരണകൂടമുണ്ടായിരിക്കുക. അതിനാണ് യഥാര്‍ഥത്തില്‍ ആത്മീയത എന്നു പറയുന്നത്, ദൈവശാസ്ത്രമെന്നു പറയുന്നത്. കരുണാമയന്റെ മാര്‍ഗത്തില്‍ നിന്ന് ലഭിച്ച സന്ദേശമാണെന്നു പറയുമ്പോള്‍ അത് എല്ലാ ചരാചരങ്ങളെയും ഉള്‍ക്കൊള്ളണം. അത് മനുഷ്യനോട് മാത്രമായി സംവദിക്കുന്നതാവില്ല. പരിസ്ഥിതി ഒരു വലിയ പ്രശ്‌നമായി വരികയാണ്. സാമ്രാജ്യത്വ അധിനിവേശത്തിന്റെ ഭാഗമായി ലോകം നേരിടുന്ന ഒരു വലിയ പ്രശ്‌നമാണിത്. സോളിഡാരിറ്റി പോലുള്ള പ്രസ്ഥാനങ്ങള്‍ പാരിസ്ഥിതികമായ പ്രശ്‌നങ്ങളിലേക്ക് ഞങ്ങളെ വിളിക്കുമ്പോള്‍ സന്തോഷം തോന്നുന്നത് അതുകൊണ്ടാണ്.
വിപ്ലവാനന്തരം വലിയ കരുതലുകള്‍ ആവശ്യമായി വരും . വൈലോപ്പിള്ളി പറഞ്ഞതുപോലെ എല്ലാ വസന്തത്തിനകത്തും വസൂരിയുടെ അണുക്കള്‍ പതുങ്ങിയിരിക്കുന്നു. മനോഹരമായ പനിനീര്‍പൂവിന്റെ ദളങ്ങള്‍ക്കിടയില്‍ അതിന്റെ എല്ലാ മനോഹാരിതയും തിന്നുതീര്‍ക്കുന്ന ഒരു പുഴു കൂടി ഒളിച്ചിരിപ്പുണ്ട്. വിപ്ലവത്തെത്തന്നെ കൊന്നുതിന്നുന്ന അതിനെതിരെ ഒരു ജാഗ്രതകൂടി ഉണ്ടാവാന്‍ നിങ്ങളുടെ ദൈവശാസ്ത്ര മാര്‍ഗത്തിലെ മഹാന്വേഷണങ്ങള്‍ സഹായിക്കട്ടെ. തീര്‍ച്ചയായും അറബ് വസന്തത്തിന്  മരുഭൂമിയില്‍ ലോകത്തിലെ വലിയ പൂന്തോട്ടങ്ങള്‍ തന്നെ സൃഷ്ടിക്കാന്‍ സാധിക്കട്ടെ എന്ന സ്വപ്നം പങ്കുവെച്ചുകൊണ്ട്  ഈ സംസാരം ഉപസംഹരിക്കുന്നു.

(പ്രശസ്ത സാഹിത്യകാരനും ആക്ടിവിസ്റ്റുമായ പി. സുരേന്ദ്രന്‍, തൃശൂര്‍ കൈപമംഗലത്ത് നടന്ന അറബ് വസന്തം സന്ദേശ സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണം)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം