Prabodhanm Weekly

Pages

Search

2017 ജനുവരി 13

2984

1438 റബീഉല്‍ ആഖിര്‍ 14

അരക്ഷിതബോധത്തിന്റെ ആണ്ട് - ഇന്ത്യ-2016

ജഫ്‌ല ഹമീദുദ്ദീന്‍

2016 ഇന്ത്യക്ക് നല്‍കിയത് അരക്ഷിതബോധമാണ്. ഫാഷിസ്റ്റ് പ്രവണതകള്‍ ദിനംപ്രതി കൂടിവരുന്ന കാഴ്ചകള്‍ക്കാണ് നമ്മള്‍ സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ വര്‍ഷത്തെ പ്രധാന സംഭവങ്ങളിലൂടെ:

 

ജനുവരി 1 : പാക്‌വംശജനായ പ്രസിദ്ധ സംഗീതജ്ഞന്‍ അദ്‌നാന്‍ സാമിക്ക് ഇന്ത്യ പൗരത്വം നല്‍കി. 

ജനുവരി 2 : മുസ്‌ലിം സംഘടനകളുടെ സംയുക്ത വേദിയായ ആള്‍ ഇന്ത്യ മജ്‌ലിസെ മുശാവറയുടെ (AIMM) പുതിയ പ്രസിഡന്റായി നവൈദ് ഹാമിദിനെ തെരഞ്ഞെടുത്തു. 

ജനുവരി 7 : ജമ്മു-കശ്മീര്‍ മുഖ്യമന്ത്രിയും പീപ്പ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാപകനുമായ മുഫ്തി  മുഹമ്മദ് സഈദ് അന്തരിച്ചു. 

ജനുവരി 10 : മുഫ്തി മുഹമ്മദ് സഈദിന്റെ നിര്യാണത്തെത്തുടര്‍ന്ന് ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം.

ജനുവരി 13 : അലീഗഢ് മുസ്‌ലിം സര്‍വകലാശാലക്ക് ന്യൂനപക്ഷ പദവി ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍.  

ജനുവരി 16 : പാര്‍ലമെന്റെ് നിയമപ്രകാരം രൂപം നല്‍കിയതിനാല്‍ ദല്‍ഹിയിലെ ജാമിഅ മില്ലിയ ഇസ്‌ലാമിയ ന്യൂനപക്ഷ സ്ഥാപനമല്ലെന്ന് അറ്റോര്‍ണി ജനറല്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചു. 

ജനുവരി 21 : രാജ്യത്തെ മുസ്‌ലിംകളില്‍ ഭൂരിഭാഗവും മുഖ്യധാരാ ബാങ്കിംഗിന് പുറത്താണെന്നും മുസ്‌ലിംകളെ കൂടി ഉള്‍ക്കൊള്ളാന്‍ പലിശരഹിത ബാങ്കിംഗ് സംവിധാനം രാജ്യത്ത് ആരംഭിക്കണമെന്നും റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്. 

ജനുവരി 30 : മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ പ്രവേശാവകാശം ആവശ്യപ്പെട്ട് മുസ്‌ലിം സ്ത്രീകള്‍ രംഗത്ത്.  

 

ഫെബ്രു 2 : മുസ്‌ലിം സ്ത്രീകള്‍ വിവാഹ-വിവാഹമോചന വിഷയങ്ങളില്‍ വിവേചനം നേരിടുന്നുവെന്ന് പറഞ്ഞ് സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ഈ വിഷയത്തില്‍ വിശദ റിപ്പോര്‍ട്ട് തേടി കോടതി കേന്ദ്ര സര്‍ക്കാറിനും ലോ കമീഷനും നോട്ടീസയച്ചു. 

ഫെബ്രു 9 : പ്രശസ്ത ഉര്‍ദു കവി നിദാ ഫസ്‌ലി മുംബൈയില്‍ അന്തരിച്ചു. 

രാജ്യത്തെ പ്രഥമ വനിതാ ഖാദിമാരായി ജയ്പൂര്‍ സ്വദേശിനികളായ അഫ്‌റോസ് ബീഗം, ജഹ്‌നാര എന്നിവര്‍ സ്വയം പ്രഖ്യാപനം നടത്തി. അംഗീകരിക്കാനാവില്ലെന്ന് രാജസ്ഥാന്‍ മുഖ്യ ഖാദി. 

ഫെബ്രു 12 : അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയതിന്റെ പേരില്‍ ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തു. 

ഫെബ്രു 16 : അഫ്‌സല്‍ ഗുരു വിവാദം. ദല്‍ഹി യൂനിവേഴ്‌സിറ്റി മുന്‍ പ്രഫസര്‍ എസ്.എ.ആര്‍ ഗീലാനി അറസ്റ്റില്‍. 

ഫെബ്രു 22 : ഗ്രാമീണ ഇന്ത്യയില്‍ കൂലിപ്പണിയെടുത്ത് കുടുംബം പോറ്റുന്ന പുരുഷന്മാരില്‍ ഭൂരിഭാഗവും മുസ്‌ലിംകളെന്ന് ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട്. 

ഫെബ്രു 24 : രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട ജെ.എന്‍.യുവിലെ ഡി.എസ്.യു നേതാക്കളായ ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും പോലീസിന് മുന്നില്‍ കീഴടങ്ങി. 

ഫെബ്രു 27 : ജന്മ-മരണ ദിനങ്ങള്‍ ആചരിക്കപ്പെടേണ്ട പ്രമുഖരുടെ പട്ടികയില്‍നിന്ന് മൗലാനാ അബുല്‍ കലാം ആസാദ് അടക്കമുള്ള മുസ്‌ലിം വ്യക്തിത്വങ്ങളെ മഹാരാഷ്ട്രയിലെ ബി.ജെ.പി-ശിവസേന സര്‍ക്കാര്‍ ഒഴിവാക്കി. 

ഫെബ്രു 29 : മാധ്യമരംഗത്തെ സ്തുത്യര്‍ഹ സേവനത്തിനുള്ള 2016-ലെ 'മുസ്‌ലിം മിറര്‍' ദേശീയ അവാര്‍ഡ് മാധ്യമം-മീഡിയ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുര്‍റഹ്മാന്. 

 

മാര്‍ച്ച് 1 : മുത്ത്വലാഖ്, ബഹുഭാര്യത്വം എന്നിവയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നല്‍കപ്പെട്ട ഹരജിയില്‍ സുപ്രീംകോടതി കേന്ദ്രത്തിന്റെ വിശദീകരണം തേടി. 

മാര്‍ച്ച് 10 : ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ബി.ജെ.പി, വി.എച്ച്.പി നേതാക്കള്‍ക്കെതിരായ കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ചില്‍നിന്ന് നേതൃത്വം നല്‍കുന്ന ജഡ്ജി പിന്മാറി. 

മാര്‍ച്ച് 17 : ആള്‍ ഇന്ത്യ ഉലമ ആന്റ് മശാഇഖ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചതുര്‍ദിന സൂഫി സമ്മേളനം നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിനു പിന്നില്‍ ആര്‍.എസ്.എസ് എന്ന്  ആരോപണം. 

മാര്‍ച്ച് 18 : ദേശദ്രോഹ കേസില്‍ അറസ്റ്റിലായ ജെ.എന്‍.യു വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യക്കും ജാമ്യം. 

മാര്‍ച്ച് 19 : രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യപ്പെട്ട എസ്.എ.ആര്‍ ഗീലാനിക്ക് ജാമ്യം. 

ഉര്‍ദു പുസ്തക പ്രസിദ്ധീകരണത്തിന് എഴുത്തുകാര്‍ മുന്‍കൂട്ടി അനുമതി വാങ്ങണമെന്ന് മാനവവിഭവ ശേഷി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷ്‌നല്‍ കൗണ്‍സില്‍ ഫോര്‍ പ്രമോഷന്‍ ഓഫ് ഉര്‍ദു ലാംഗ്വേജിന്റെ നിര്‍ദേശം. 

മാര്‍ച്ച് 20 : പുരുഷന്മാര്‍ക്ക് താടിയും സ്ത്രീകള്‍ക്ക് ഹിജാബും നിര്‍ബന്ധമല്ലെന്ന് ലോക സൂഫി ഫോറത്തോടനുബന്ധിച്ച് ആള്‍ ഇന്ത്യാ ഉലമ ആന്റ് മശാഇഖ് ബോര്‍ഡ് ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച വനിതാ സൂഫി സെമിനാര്‍. 

 

ഏപ്രില്‍ 4 : ജമ്മു-കശ്മീരിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി സത്യപ്രതിജ്ഞ ചെയ്തു. 

ഏപ്രില്‍ 6 : അലീഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ ന്യനപക്ഷ പദവിയെ അനുകൂലിക്കുന്നില്ലെന്ന് അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയില്‍. 

ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കാന്‍ നിതീഷ് കുമാര്‍ മന്ത്രിസഭ തീരുമാനിച്ചു. 

ഏപ്രില്‍ 8 : മണിപ്പൂരില്‍ മദ്‌റസാ വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം. 2 പേര്‍ കൊല്ലപ്പെട്ടു. 

ഏപ്രില്‍ 21 : ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരനാണെന്നാരോപിച്ച് 11 കേസുകളില്‍ പ്രതിയാക്കി 2001 മുതല്‍ ജയിലിലടച്ച അലീഗഢ് മുസ്‌ലിം സര്‍വകലാശാലാ ഗവേഷക വിദ്യാര്‍ഥി അഹ്മദ് ബാനിയെ 10-ാമത്തെ കേസിലും തെളിവില്ലെന്നുകണ്ട് കോടതി കുറ്റവിമുക്തനാക്കി. 

ഏപ്രില്‍ 22 : മുത്ത്വലാഖ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന് സുപ്രീംകോടതി നോട്ടീസ്. 

ഏപ്രില്‍ 23 : ദല്‍ഹിയില്‍ കൈയേറിയ 123 വഖ്ഫ് സ്വത്തുക്കളുടെ കാര്യത്തില്‍ നടപടിയെടുക്കണമെന്ന് അഖിലേന്ത്യാ അമീര്‍ മൗലാനാ ജലാലുദ്ദീന്‍ ഉമരിയുടെ നേതൃത്വത്തിലുള്ള ജമാഅത്തെ ഇസ്‌ലാമി പ്രതിനിധിസംഘം ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൡനാട് ആവശ്യപ്പെട്ടു. 

ഏപ്രില്‍ 24 : ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്റെ പിന്തുണയോടെ വനിതാ സംരംഭകരുടെയും പ്രതിഭകളുടെയും മുന്‍കൈയില്‍ വിമന്‍സ് മാനിഫെസ്റ്റോ ഉച്ചകോടി ദല്‍ഹിയില്‍. 

ഏപ്രില്‍ 25 ഉയിഗൂര്‍ മുസ്‌ലിം നേതാവ് ദുല്‍കര്‍ ഈസയുടെ വിസ ഇന്ത്യ റദ്ദാക്കി. 

ഏപ്രില്‍ 26 : മാലേഗാവ് സ്‌ഫോടനത്തില്‍ പ്രതിചേര്‍ക്കപ്പെട്ട 9 മുസ്‌ലിം യുവാക്കളെയും മുംബൈ കോടതി വെറുതെവിട്ടു. 

ഏപ്രില്‍ 28 : രാജ്യത്തെ വിവിധ ജയിലുകളിലായി 82190 മുസ്‌ലിം തടവുകാരുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി എച്ച്.പി ചൗധരി രാജ്യസഭയില്‍.

 

മെയ് 3 : ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അപകടത്തിലാണെന്നും മതസഹിഷ്ണുത ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും അമേരിക്കന്‍ കോണ്‍ഗ്രസിനു കീഴിലുള്ള 'യു.എസ് കമീഷന്‍ ഫോര്‍ ഇന്റര്‍നാഷ്‌നല്‍ റിലീജ്യസ് ഫ്രീഡ'ത്തിന്റെ റിപ്പോര്‍ട്ട്. 

മെയ് 12 : സുപ്രീംകോടതി ഉത്തരവ് മറികടന്ന് 2005-നും 2010-നും ഇടയില്‍ നടന്ന 70 വഖ്ഫ് സ്വത്തുക്കളുടെ ക്രയവിക്രയങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ റദ്ദാക്കി. 

മെയ് 21 : ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യ കുറയുന്നതായി മതാടിസ്ഥാനത്തില്‍ തയാറാക്കിയ കേന്ദ്ര സര്‍വേ റിപ്പോര്‍ട്ട്. മുസ്‌ലിം കുടുംബങ്ങളിലെ ശരാശരി അംഗങ്ങളുടെ എണ്ണം 5.61 ല്‍നിന്ന് 5.15 ലേക്ക് കുറഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

മെയ് 25 : തമിഴ്‌നാട് മന്ത്രിസഭയിലെ ആദ്യ മുസ്‌ലിം വനിതയായി വാണിയമ്പാടി നിയമസഭാ മണ്ഡലത്തില്‍നിന്ന് വിജയിച്ച നിലോഫര്‍ കഫീല്‍ സത്യപ്രതിജ്ഞ ചെയ്തു.  

മെയ് 28 : ഭീകരവാദകുറ്റം ചുമത്തി 1994 ജനുവരി 15-ന് കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട നിസാര്‍ അഹ്മദിനെ 23 വര്‍ഷങ്ങള്‍ക്കുശേഷം തെളിവില്ലെന്നു കണ്ട് സുപ്രീംകോടതി വിട്ടയച്ചു.

 

ജൂണ്‍ 2 : ഗുജറാത്തിലെ ഗുല്‍ബര്‍ഗ് കൂട്ടക്കൊല. 24 പേര്‍ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി. 36 പേരെ വെറുതെവിട്ടു. 

ജൂണ്‍ 7 : ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഇസ്‌ലാമിക ബുക്‌സ്റ്റോര്‍ 'മുഅ്മിന്‍ കാര്‍ട്ട്' ദല്‍ഹിയില്‍ തുടങ്ങി. 

ജൂണ്‍ 10 : 2001നും 2011-നും ഇടയില്‍ മുസ്‌ലിം വിദ്യാര്‍ഥികളുടെ എണ്ണം 44% വര്‍ധിച്ചതായി സര്‍വേ റിപ്പോര്‍ട്ട്. മുസ്‌ലിം വിദ്യാര്‍ഥിനികളുടെ എണ്ണം 53% വര്‍ധിച്ചു. 

ജൂണ്‍ 17 : ഗുല്‍ബര്‍ഗ് കൂട്ടക്കൊല: 11 പേര്‍ക്ക് ജീവപര്യന്തം, 12 പേര്‍ക്ക് 7 വര്‍ഷം കഠിന തടവ്. വിധിയില്‍ തൃപ്തിയില്ലെന്ന് സകിയാ ജാഫ്‌രിയും മനുഷ്യാവകാശ പ്രവര്‍ത്തകരും. 

ജൂണ്‍ 30 : പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് രോഗിയായ ഉമ്മയെ സന്ദര്‍ശിക്കുന്നതിന് കേരളത്തിലേക്ക് വരാന്‍ സുപ്രീംകോടതി അനുമതി. 

 

ജൂലൈ 7 : ധാക്കയില്‍ ഭീകരാക്രമണം നടത്തിയവര്‍ക്ക് പ്രചോദനമായെന്ന് പ്രബോധകനും ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകനുമായ ഡോ. സാകിര്‍ നായിക്കിനെതിരെ ആരോപണം. ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്ത ബംഗ്ലാദേശ് പത്രമായ 'ഡെയ്‌ലി സ്റ്റാര്‍' പിന്നീട് വാര്‍ത്ത പിന്‍വലിച്ചു. അന്വേഷണത്തിന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉത്തരവിട്ടു. 

ജൂലൈ 8 : ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്റര്‍ ബുര്‍ഹാന്‍ വാനി കശ്മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ സംസ്ഥാനത്തുടനീളം 86 പേര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിനാളുകള്‍ക്ക് പരിക്കേറ്റു. നിരായുധരായ പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം പെല്ലറ്റ് ഷെല്‍ ഉപയോഗിച്ചത് പരക്കെ വിമര്‍ശവിധേയമായി. 

ജൂലൈ 10 : ഇസ്‌ലാമിക ചാനലായ പീസ് ടി.വിയുടെ സംപ്രേഷണം ബംഗ്ലാദേശ് നിരോധിച്ചു. 

ജൂലൈ 20 : ബാബരി മസ്ജിദ് കേസിലെ ഏറ്റവും പ്രായം ചെന്ന അന്യായക്കാരന്‍ മുഹമ്മദ് ഹാശിം അന്‍സാരി അന്തരിച്ചു. 

ഡോ. സാകിര്‍ നായിക്കിന്റെ പ്രഭാഷണങ്ങളില്‍ പ്രകോപനപരമോ ദേശവിരുദ്ധമോ ആയ ഒന്നും കണ്ടെത്താനായില്ലെന്ന് മുംബൈ സ്‌പെഷ്യല്‍ ബ്രാഞ്ച്. 

പ്രശസ്ത പിന്നണി ഗായിക മുബാറക് ബീഗം അന്തരിച്ചു. 

ജൂലൈ 25 : ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ അലീഷാ ഗീലാനി അറസ്റ്റില്‍. 

ജൂലൈ 27 : മാട്ടിറച്ചി കൈവശം വെച്ചെന്നാരോപിച്ച് മധ്യപ്രദേശില്‍ മുസ്‌ലിം സ്ത്രീകളെ റെയില്‍വേ സ്റ്റേഷനില്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു. 

 

ആഗസ്റ്റ് 10 : സാകിര്‍ നായിക്കും ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. 

ആഗസ്റ്റ് 24 : ഗോ സംരക്ഷണ സമിതിയുടെ മര്‍ദനമേറ്റ് മേവാത്തില്‍ മുസ്‌ലിം ദമ്പതികള്‍ കൊല്ലപ്പെട്ടു. രണ്ട് പെണ്‍കുട്ടികള്‍ കൂട്ട മാനഭംഗത്തിനിരയായി. 

ആഗസ്റ്റ് 26 : ഹാജി അലി ദര്‍ഗയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കി മുംബൈ ഹൈക്കോടതി വിധി. 

 

സെപ്റ്റം.13 : സംഘര്‍ഷത്തെത്തുടര്‍ന്ന് കശ്മീരില്‍ കര്‍ഫ്യൂ, പള്ളികള്‍ പോലും തുറക്കാതെ ഈദുല്‍ അദ്ഹാ. 

സെപ്റ്റം. 18 : ജമ്മു-കശ്മീരിലെ ഉറിയില്‍ സൈനിക ക്യാമ്പില്‍ ഭീകരാക്രമണം. 17 മരണം. 

 

ഒക്‌ടോ. 3 : കശ്മീരിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ 'കശ്മീര്‍ റീഡറി'ന്റെ പ്രസിദ്ധീകരണം സര്‍ക്കാര്‍ നിരോധിച്ചു. 

ഒക്‌ടോ. 4 : പ്രശസ്ത ചിത്രകാരന്‍ യൂസുഫ് അറക്കല്‍ നിര്യാതനായി. 

ഒക്‌ടോ. 7 : ഏകസിവില്‍ കോഡ് നടപ്പില്‍ വരുത്തുന്നതിന്റെ പ്രാരംഭപ്രവര്‍ത്തനമായി കേന്ദ്രനിയമ കമീഷന്‍ പൊതുജനങ്ങള്‍ക്കുള്ള ചോദ്യാവലി പുറത്തിറക്കി. 

ഒക്‌ടോ. 15 : എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹ്മദിനെ കാണാതായി. 

ഒക്‌ടോ. 31 : സിമി ബന്ധമാരോപിച്ച് ജയിലിലടച്ച 8 പേരെ ജയില്‍ ചാടിയെന്നു പറഞ്ഞ് മധ്യപ്രദേശ് പോലീസ് വെടിവെച്ചുകൊന്നു. 

 

നവംബര്‍ 9 : മുത്ത്വലാഖും ബഹുഭാര്യത്വവും നിരോധിക്കണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമീഷന്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. 

നവംബര്‍ 15 : ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് 5 വര്‍ഷത്തെ വിലക്കേര്‍പ്പെടുത്താന്‍ കേന്ദ്ര ഗവണ്‍മെന്റ് തീരുമാനം. 

നവംബര്‍ 21 : മുസ്‌ലിം സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കുന്നതിന് വനിതാ വിംഗ് രൂപീകരിക്കാന്‍ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് തീരുമാനിച്ചു. കൊല്‍ക്കത്തയില്‍ നടന്ന ബോര്‍ഡിന്റെ 25-ാം വാര്‍ഷിക സമ്മേളനത്തിലാണ് തീരുമാനം. 

മൗലാനാ റാബിഅ് ഹസനി നദ്‌വി അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ശീഈ പണ്ഡിതന്‍ ഖല്‍ബെ സാദിഖ്, ഫഖ്‌റുദ്ദീന്‍ അശ്‌റഫ് (ഉത്തര്‍പ്രദേശ്) വൈസ് പ്രസിഡന്റുമാര്‍. 

ഇസ്‌ലാമിക ശരീഅത്തിലധിഷ്ഠിതമായ പലിശരഹിത ബാങ്കിംഗ് ഘട്ടംഘട്ടമായി രാജ്യത്ത് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി നിലവിലുള്ള ബാങ്കുകളില്‍ ഇസ്‌ലാമിക് വിന്റോ തുറക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം. 

 

ഡിസം. 3 : അഫ്ഗാനിസ്താന്‍ പുനര്‍നിര്‍മാണം ലക്ഷ്യമാക്കുന്ന 'ഹാര്‍ട്ട് ഓഫ് ഏഷ്യ' ഏഴാം മന്ത്രിതല സമ്മേളനം അമൃത്‌സറില്‍. 

ഡിസം. 7 : മുത്ത്വലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. 

 

ഡിസം. 18 : ഉത്തരാഖണ്ഡില്‍ ഗവണ്‍മെന്റ് സര്‍വീസിലെ മുസ്‌ലിം ജീവനക്കാര്‍ക്ക് ജുമുഅ നമസ്‌കാരത്തിനായി ഒന്നര മണിക്കൂര്‍ സമയം സര്‍ക്കാര്‍ ഔദ്യോഗികമായി അനുവദിച്ചു. 

ഡിസം. 19 : ഹൈദരാബാദ് ഇരട്ട സ്‌ഫോടനം: യാസീന്‍ ഭട്കല്‍ അടക്കം 5 പേര്‍ക്ക് എന്‍.ഐ.എ പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. 

തമിഴ്‌നാട്ടിലെ പള്ളികളോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ശരീഅത്ത് കൗണ്‍സിലുകളുടെ പ്രവര്‍ത്തനം മദ്രാസ് ഹൈക്കോടതി നിരോധിച്ചു. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (55-59)
എ.വൈ.ആര്‍

ഹദീസ്‌

ജീവിതം മൃദുലമാക്കുക
ജുമൈല്‍ കൊടിഞ്ഞി