Prabodhanm Weekly

Pages

Search

2012 ഒക്‌ടോബര്‍ 20

പെരുന്നാളും ജുമുഅയും ഒരുമിച്ച് വന്നാല്‍?

ഇല്‍യാസ് മൗലവി

കലണ്ടര്‍ പ്രകാരം ഈ പ്രാവശ്യത്തെ ബലിപെരുന്നാള്‍ വെള്ളിയാഴ്ചയാണ് വരിക. മുമ്പൊരിക്കല്‍ ഇങ്ങനെ സംഭവിച്ചപ്പോള്‍ പെരുന്നാള്‍ നമസ്‌കരിച്ചവര്‍ക്ക് ജുമുഅ നമസ്‌കരിക്കേണ്ടതില്ലെന്ന് ഒരു ഖത്വീബ് പറയുന്നത് കേട്ടു. ഈ അഭിപ്രായം എത്രമാത്രം ആധികാരികമാണ്?
വെള്ളിയാഴ്ച ദിവസം പെരുന്നാളായാല്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ജുമുഅ നിര്‍ബന്ധമുണ്ടോ എന്ന കാര്യത്തില്‍ ഹമ്പലി മദ്ഹബ് ഒഴികെ ബാക്കി എല്ലാ മദ്ഹബുകളുടെയും വീക്ഷണം ജുമുഅ നിര്‍ബന്ധമാണ് എന്നതാണ്. ഹനഫികളുടെയും മാലികികളുടെയും വീക്ഷണത്തില്‍ ജുമുഅ ഖുര്‍ആന്‍ കൊണ്ട് സ്ഥിരപ്പെട്ട ഫര്‍ദാണ്. ആ ഫര്‍ദിനെ മാറ്റിവെക്കാന്‍ തക്ക പ്രബലമായ ഒരു തെളിവും വരാത്തിടത്തോളം ജുമുഅയില്‍ പങ്കെടുക്കല്‍ നിര്‍ബന്ധമാണ് എന്ന വിധി നിലനില്‍ക്കും.
പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചവര്‍ക്ക് ജുമുഅ നമസ്‌കരിക്കേണ്ടതില്ല എന്നാണ് ഹമ്പലി മദ്ഹബിന്റെ വീക്ഷണം. അതിനവര്‍ അവലംബിക്കുന്ന ഹദീസുകള്‍ എല്ലാം വിമര്‍ശവിധേയമായതാണ്. അതുകൊണ്ടാണ് ബഹുഭൂരിഭാഗം ഫുഖഹാക്കളും മദ്ഹബുകളും ആ വീക്ഷണം അംഗീകരിക്കാത്തത്. പ്രസിദ്ധ ഹദീസ് ഗ്രന്ഥങ്ങളായ ബുഖാരിയിലോ മുസ്‌ലിമിലോ അത്തരമൊരു ഹദീസ് വന്നിട്ടുമില്ല. ഹമ്പലി മദ്ഹബുകാര്‍ തെളിവായുദ്ധരിക്കുന്ന ഹദീസുകളിലൊന്ന് ഇപ്രകാരമാണ്:
സൈദുബ്‌നു അര്‍ഖമില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: നബി(സ) പെരുന്നാള്‍ നമസ്‌കരിച്ചു. പിന്നീട് ജുമുഅയുടെ കാര്യത്തില്‍ ഇളവ് നല്‍കി. എന്നിട്ട് പറഞ്ഞു: ''ആരെങ്കിലും നമസ്‌കരിക്കാനുദ്ദേശിക്കുന്നെങ്കില്‍ നമസ്‌കരിച്ചുകൊള്ളട്ടെ'' (ബുലൂഗുല്‍ മറാം, ജുമുഅയുടെ അധ്യായം). ഈ ഹദീസിന്റെ പരമ്പരയില്‍ ഇയാസ് ബിന്‍ അബീ റംല എന്ന ഒരാളുണ്ട്. അദ്ദേഹം മജ്ഹൂലാണ്, അഥവാ ആള്‍ ആരെന്ന് വ്യക്തമല്ല. അതിനാല്‍ ഈ ഹദീസ് പ്രബലമല്ല എന്നാണ് ഹദീസ് പണ്ഡിതരുടെ അഭിപ്രായം.
അബൂഹുറയ്‌റ റിപ്പോര്‍ട്ട് ചെയ്യുന്നതാണ് മറ്റൊന്ന്. നബി(സ) പറഞ്ഞു: ''ഇന്നേ ദിവസം നിങ്ങള്‍ക്ക് രണ്ട് ഈദുകള്‍ ഒത്തുവന്നിരിക്കുന്നു. അതിനാല്‍ ആര്‍ക്കെങ്കിലും വേണമെങ്കില്‍ ജുമുഅക്ക് പകരം പെരുന്നാള്‍ മതിയാവുന്നതാണ്. നാം ഏതായാലും ജുമുഅ നമസ്‌കരിക്കുന്നതാണ്.'' ഈ ഹദീസിന്റെ പരമ്പരയിലും ബഖിയ്യത്തുബ്‌നുല്‍വലീദ് എന്ന വിമര്‍ശനവിധേയനായ വ്യക്തിയുള്ളതിനാല്‍ ഇതും തെളിവിന് പറ്റുകയില്ലെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതുപോലെ പ്രബലമല്ലാത്ത വേറെയും ഹദീസുകളുണ്ട്. അല്ലാഹു ഖുര്‍ആനില്‍ വളരെ വ്യക്തമായി നിര്‍ബന്ധമാക്കിയ ജുമുഅക്ക് ഇളവുണ്ടെന്ന് പറയാന്‍ ഇത്തരം പ്രബലമല്ലാത്ത ഹദീസുകള്‍ മതിയാവില്ല എന്ന് ഭൂരിഭാഗം പണ്ഡിതന്മാരും പറയുന്നു.
ഇനി ഈ ഹദീസുകള്‍ ശരിയാണെന്ന് വെച്ചാല്‍ തന്നെ അതിന്റെ അര്‍ഥം ഇവര്‍ മനസ്സിലാക്കിയ പോലെയല്ല. മദീനയില്‍നിന്ന് വളരെദൂരെ 4 മൈല്‍ അകലത്തുള്ള ആളുകള്‍ പെരുന്നാള്‍ നമസ്‌കാരത്തിന് വരാറുണ്ടായിരുന്നു. നമസ്‌കാരം കഴിഞ്ഞ് ഗ്രാമങ്ങളിലേക്ക് മടങ്ങി ജുമുഅക്കായി വീണ്ടും വരുന്നത് പ്രയാസമാണെന്ന് കണ്ട് അവര്‍ക്ക് മാത്രം തിരുമേനി നല്‍കിയ ഒരിളവാണതെന്ന് പണ്ഡിതന്മാര്‍ വിശദീകരിക്കുന്നു.
ഈ വിശദീകരണത്തെ സാധൂകരിക്കുന്ന ഒരു റിപ്പോര്‍ട്ട് ബുഖാരിയില്‍ ഉണ്ട്. അതിപ്രകാരമാണ്. അബൂഉബൈദ് പറയുകയാണ്: ഒരു പെരുന്നാളിന് ഞാന്‍ ഉസ്മാന്റെ(റ) ഒപ്പമായിരുന്നു. അതൊരു വെള്ളിയാഴ്ച കൂടിയായിരുന്നു. അങ്ങനെ അദ്ദേഹം ആദ്യം പെരുന്നാള്‍ നമസ്‌കാരവും തുടര്‍ന്ന് ഖുത്വ്ബയും നിര്‍വഹിച്ചു. കൂട്ടത്തിലദ്ദേഹം ഇങ്ങനെ പറഞ്ഞു: അല്ലയോ ജനങ്ങളേ, ഇന്നേ ദിവസം നിങ്ങള്‍ക്ക് രണ്ട് ഈദുകളാണ് ഒത്തുവന്നിരിക്കുന്നത്. അതിനാല്‍ ആലിയക്കാരായവര്‍ക്ക് (മദീനയില്‍ നിന്ന് 4 മൈല്‍ ദൂരെ താമസിക്കുന്നവര്‍) വേണമെങ്കില്‍ ജുമുഅക്ക് കാത്തിരിക്കാതെ പിരിഞ്ഞുപോകാം. ഇനിയാരെങ്കിലും ജുമുഅ കൂടി കഴിഞ്ഞേ പോകുന്നുള്ളൂവെങ്കില്‍ അവര്‍ക്ക് കാത്തിരിക്കുകയും ചെയ്യാം'' (ബുഖാരി).
നമ്മുടെ നാട്ടിലും ചിലരെല്ലാം ജുമുഅക്കും പെരുന്നാളിനും വേണ്ടി വളരെ ദൂരെ സ്ഥിതിചെയ്യുന്ന പള്ളികളിലേക്കും ഈദ്ഗാഹുകളിലേക്കുമെല്ലാം പോവാറുണ്ട്. ഇത് തങ്ങളുടെ പ്രദേശത്ത് പല കാരണങ്ങളാലും ഇതിന് സൗകര്യമില്ലാത്തത് കൊണ്ടായിരിക്കും. ഇത്തരക്കാര്‍ക്ക് ഈ ഇളവ് ഉപയോഗപ്പെടുത്താവുന്നതാണ്. അല്ലാതെ തൊട്ടടുത്ത് ജുമുഅ നടക്കുമ്പോള്‍ നേരത്തെ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തു എന്ന കാരണത്താല്‍ ജുമുഅക്ക് പങ്കെടുക്കാതെ മാറിനില്‍ക്കുന്നതിന് ന്യായമില്ല. അതുപോലെ പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് പലവഴിക്കും തിരിയേണ്ടവരുണ്ടെങ്കില്‍ ജുമുഅ ഉണ്ടല്ലോ എന്ന കാരണത്താല്‍ അതൊന്നും മുടക്കേണ്ടതുമില്ല. അവര്‍ക്കും ഈ ഇളവ് ഉപയോഗപ്പെടുത്താവുന്നതാണ്. നമ്മുടെ നാട്ടിലെ ഭൂരിഭാഗം മുസ്‌ലിംകളും പിന്‍പറ്റുന്ന ശാഫിഈ മദ്ഹബിന്റെ വീക്ഷണവും ജുമുഅ സമീപത്തു നടക്കുന്നവര്‍ക്ക് ഇളവില്ല എന്നതാണ്.
തിരുമേനി(സ) ആകട്ടെ ജുമുഅ നമസ്‌കരിക്കുക തന്നെയാണ് ചെയ്തിരുന്നത്. പെരുന്നാളാണെങ്കില്‍ അതിന്റെ പേരില്‍ ജുമുഅ ഒഴിവാക്കിയിരുന്നില്ല. മാത്രമല്ല, പെരുന്നാള്‍ നമസ്‌കാരവും ജുമുഅയും ഒരേ ദിവസമായാല്‍ രണ്ട് നമസ്‌കാരങ്ങളിലും ഒരേ സൂറത്തുകള്‍ (അല്‍ അഅ്‌ലായും അല്‍ഗാശിയയും) ആണ് ഓതിയിരുന്നത് എന്നും ഇമാം മുസ്‌ലിം തന്റെ സ്വഹീഹ് മുസ്‌ലിമില്‍ ഉദ്ധരിക്കുന്നു (സ്വഹീഹു മുസ്‌ലിം-ജുമുഅയില്‍ ഓതുന്നതിനെപ്പറ്റിയുള്ള അധ്യായം).
ചുരുക്കത്തില്‍, ദുര്‍ബലമായ ഹദീസുകള്‍ അടിസ്ഥാനപ്പെടുത്തി ഒരു മുസ്‌ലിം തന്റെ സമീപത്ത് ജുമുഅ നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കാതിരിക്കുന്നതോ അത് തനിക്ക് നിര്‍ബന്ധമില്ല എന്ന് മനസ്സിലാക്കുന്നതോ ഒട്ടും ശരിയല്ല. തന്റെ പ്രദേശത്തെ ഭൂരിഭാഗം മുസ്‌ലിംകളും മറുവീക്ഷണം പുലര്‍ത്തുമ്പോള്‍ വിശേഷിച്ചും. ബഹുഭൂരിഭാഗം ഫുഖഹാക്കളും മദ്ഹബിന്റെ ഇമാമുകളും അംഗീകരിച്ചതും പ്രമാണങ്ങളോട് ഏറെ അടുത്തുനില്‍ക്കുന്നതുമായ വീക്ഷണവും ന്യായമായ കാരണമില്ലാത്തവര്‍ ജുമുഅയില്‍ പങ്കെടുക്കണമെന്ന് തന്നെയാണ്-അല്ലാഹുഅഅ്‌ലം.

അമുസ്‌ലിംകള്‍ക്ക് ഉദ്ഹിയത്ത് മാംസം നല്‍കാമോ?
ഭൂരിഭാഗവും ശാഫിഈ മദ്ഹബ് പിന്‍പറ്റുന്ന സുന്നീ ആശയക്കാരുള്ള ഒരു മഹല്ലിലെ ഖത്വീബാണ് ഞാന്‍. പാവങ്ങളായ ധാരാളം അമുസ്‌ലിം കുടുംബങ്ങളും പ്രദേശത്തുണ്ട്. പരസ്പരം സ്‌നേഹത്തിലും സഹവര്‍ത്തിത്വത്തിലുമാണ് എല്ലാവരും. ബലിപെരുന്നാളിന് ധാരാളം ഉരുക്കളെ ബലിയറുത്ത് പ്രദേശത്തെ മുസ്‌ലിംകള്‍ക്കിടയില്‍ മാംസം വിതരണം ചെയ്യപ്പെടാറുണ്ട്. ഇങ്ങനെ വിതരണം ചെയ്യപ്പെടുന്നത് ബലിമാംസമായതിനാല്‍ അമുസ്‌ലിംകളെ ഒഴിവാക്കാറാണ് പതിവ്. ഇതൊരു പ്രയാസം തന്നെയാണ്. ഇത്രയധികം മാംസം ദിവസങ്ങളോളം കഴിച്ച് മടുക്കുന്ന അവസ്ഥയില്‍ ഇത് അമുസ്‌ലിംകള്‍ക്കു കൂടി നല്‍കുന്നതിന് ഇസ്‌ലാമിക ദൃഷ്ട്യാ വല്ല അസാംഗത്യവുമുണ്ടോ? ശാഫിഈ മദ്ഹബ് ഈ വിഷയത്തില്‍ എന്ത്പറയുന്നു?
ബലിമാംസം മുസ്‌ലിംകള്‍ക്ക് മാത്രമേ വിതരണം ചെയ്യാന്‍ പാടുള്ളൂ, അല്ലാത്തവര്‍ക്ക് പാടില്ല എന്ന് കുറിക്കുന്ന യാതൊരു പ്രമാണവും ഖുര്‍ആനിലോ സുന്നത്തിലോ ഇല്ല എന്നാണ് പരിശോധിച്ചേടത്തോളം അറിയാന്‍ കഴിഞ്ഞത്. ചില ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിലും അതിനൊന്നും ആയത്തോ ഹദീസോ തെളിവായി ഉദ്ധരിച്ചു കണ്ടിട്ടില്ല. ഇസ്‌ലാമികദൃഷ്ട്യാ ഒരുകാര്യം ഹറാമാകണമെങ്കില്‍ വ്യക്തമായ തെളിവുകള്‍ വേണം. അല്ലാതെ ഒരുകാര്യവും ഖണ്ഡിതമായി പറയാവതല്ല.
ശാഫിഈ മദ്ഹബില്‍ വളരെ വിശാലമായ വീക്ഷണമാണ് ഇമാം നവവി പ്രകടിപ്പിച്ചിട്ടുള്ളത്. ശാഫിഈ മദ്ഹബിലെ പ്രാമാണിക ഗ്രന്ഥങ്ങളിലൊന്നായ ശറഹുല്‍ മുഹദ്ദബില്‍ ഇമാം നവവി ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. ശാഫിഈ മദ്ഹബിലെ സാങ്കേതിക പ്രയോഗമനുസരിച്ച് ശൈഖാനി (രണ്ടു ആചാര്യന്മാര്‍) എന്ന് പറഞ്ഞാല്‍ അതിലൊരാള്‍ ഇമാം നവവി(റ) ആണ്. എല്ലാ മദ്ഹബുകളുടെയും വീക്ഷണങ്ങള്‍ ഉദ്ധരിക്കുകയും അവയൊക്കെ നിരൂപണവിധേയമാക്കുകയും ചെയ്തശേഷം ശാഫിഈ മദ്ഹബിന്റെ വീക്ഷണം പ്രമാണങ്ങളുദ്ധരിച്ചും ന്യായങ്ങള്‍ നിരത്തിയും സമര്‍ഥിക്കുക എന്ന രീതിയാണ് ഇമാം നവവി ശറഹുല്‍ മുഹദ്ദബില്‍ സ്വീകരിച്ചിട്ടുള്ളത്. ഉദുഹിയ്യത്തുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ അദ്ദേഹം പറയുന്നതിപ്രകാരമാണ്: ഇമാം ഹസനുല്‍ ബസ്വരി, ഇമാം അബൂഹനീഫ തുടങ്ങിയ മഹാന്മാര്‍ അമുസ്‌ലിംകള്‍ക്ക് ഉദുഹിയ്യത്തിന്റെ മാംസം നല്‍കാമെന്ന വീക്ഷണക്കാരാണ്. ഇമാം മാലിക്കാകട്ടെ മുസ്‌ലിംകള്‍ക്കാണ് മുഖ്യപരിഗണന എന്ന വീക്ഷണക്കാരനും. തുടര്‍ന്നദ്ദേഹം പറയുന്നു: ശാഫിഈ മദ്ഹബിന്റേതായി എടുത്തുപറയത്തക്ക ഒരു അഭിപ്രായവും തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. എങ്കിലും മൊത്തം ശാഫിഈ മദ്ഹബിന്റെ അടിസ്ഥാനങ്ങള്‍ വെച്ചുനോക്കുമ്പോള്‍ അമുസ്‌ലിംകള്‍ക്ക് ബലിപെരുന്നാളിന്റെ സുന്നത്തായ ബലിമാംസം നല്‍കുന്നതു അനുവദനീയമാകും എന്നാണ് മനസ്സിലാവുന്നത്. എന്നാല്‍ നേര്‍ച്ച കൊണ്ടോ മറ്റോ നിര്‍ബന്ധമായിത്തീര്‍ന്ന ബലിയുടെ മാംസം അവര്‍ക്ക് നല്‍കിക്കൂടാ എന്നും. 
ശാഫിഈ മദ്ഹബനുസരിച്ച് ബലിപെരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന ബലി വാജിബല്ല, പ്രബലമായ സുന്നത്ത് മാത്രമാണ്. ഇത് മുസ്‌ലിംകളല്ലാത്തവര്‍ക്ക് നല്‍കല്‍ അനുവദനീയമാണ് എന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞിരിക്കുന്നു (ശറഹുല്‍ മുഹദ്ദബില്‍ ഉദുഹിയ്യത്തിന്റെ അധ്യായം കാണുക).
മറ്റൊരു പ്രമുഖ ഇമാമായ ഇബ്‌നുഖുദാമ തന്റെ വിഖ്യാതമായ മുഗ്‌നിയില്‍ വിശ്വാസികളല്ലാത്തവര്‍ക്ക് ഉദുഹിയ്യത്ത് നല്‍കാമെന്ന് തന്നെ പറഞ്ഞിരിക്കുന്നു. കൂടാതെ ഇസ്‌ലാമിക രാഷ്ട്രത്തില്‍ ജീവിക്കുന്ന അമുസ്‌ലിം പൗരന്മാര്‍, തങ്ങളുമായി യുദ്ധത്തിന് വന്നപ്പോള്‍ മുസ്‌ലിംകള്‍ പിടിച്ച് ബന്ദികളാക്കിയവര്‍ തുടങ്ങിയവര്‍ക്കെല്ലാം മറ്റേതൊരു ഭക്ഷണവും നല്‍കുന്നത്‌പോലെ ഉദുഹിയ്യത്തും നല്‍കാമെന്ന് അര്‍ഥശങ്കക്കിടയില്ലാത്തവിധം രേഖപ്പെടുത്തിയിരിക്കുന്നു (അല്‍മുഗ്‌നി, ഉദുഹിയ്യത്തിന്റെ അധ്യായം). എന്നാല്‍, ശാഫിഈ മദ്ഹബിലെ തന്നെ പില്‍ക്കാലത്ത് വന്ന ചില പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ സങ്കുചിത നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. 
ആധുനിക സലഫിപണ്ഡിതന്മാരും ഈ വിഷയത്തില്‍ വളരെ വിശാലമായ കാഴ്ചപ്പാടാണ് സ്വീകരിച്ചിട്ടുള്ളത്. ജൂതന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കുമൊക്കെ ഉദുഹിയ്യത്തില്‍നിന്ന് നല്‍കാമോ എന്ന ചോദ്യത്തിന്, ശൈഖ് ഇബ്‌നുബാസുള്‍പ്പെടെയുള്ള ഫത്‌വാ സമിതി നല്‍കിയ മറുപടിയില്‍ ഉദുഹിയ്യത്ത് മാംസവും ഐഛിക ദാനങ്ങളും അവര്‍ക്ക് നല്‍കാമെന്ന് വളരെ വ്യക്തമായി ഫത്‌വ നല്‍കിയിട്ടുണ്ട്. സൂറഃ മുംതഹിനയിലെ 8-ാം ആയത്ത് തെളിവായി ഉദ്ധരിക്കുകയും ചെയ്തിരിക്കുന്നു. കൂടാതെ നബി(സ) അബൂബക്കറി(റ)ന്റെ പുത്രിയായ അസ്മാഇനോട് തന്റെ അമുസ്‌ലിമായിരുന്ന മാതാവുമായി ബന്ധം ചാര്‍ത്താന്‍ കല്‍പ്പിച്ച കാര്യവും തെളിവായി പറഞ്ഞിരിക്കുന്നു. അയല്‍പക്കത്തിന്റെ ഗൗരവം പരിഗണിച്ച് അയല്‍വാസികളായ അമുസ്‌ലിംകള്‍ക്ക് ഉദ്ഹിയ്യത്ത്, അഖീഖ എന്നിവ നല്‍കുന്നത് അയല്‍പക്ക ബാധ്യതയും അവരോട് പുണ്യം ചെയ്യണമെന്ന കല്‍പനയുടെ ഭാഗവുമാണെന്നും മറുപടിയില്‍ കാണാം.
ചുരുക്കത്തില്‍, ശാഫിഈ മദ്ഹബുള്‍പ്പെടെ സലഫികളും ഹനഫികളും ഹമ്പലികളുമെല്ലാം അനുവദിച്ചതാണ് അമുസ്‌ലിംകള്‍ക്ക് ഉദുഹിയ്യത്ത് നല്‍കാമെന്നത്. നമ്മുടേത്‌പോലെ ഇടകലര്‍ന്ന് ജീവിക്കുന്ന രാജ്യങ്ങളില്‍ മുസ്‌ലിംകള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ അയല്‍വാസികളും സുഹൃത്തുക്കളുമായ അമുസ്‌ലിം സഹോദരന്മാരെ പരിഗണിക്കുകയും അവര്‍ക്ക് അവ എത്തിച്ചുകൊടുക്കുകയും ചെയ്യുക തന്നെയാണ് വേണ്ടത്. 
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍