Prabodhanm Weekly

Pages

Search

2022 മാര്‍ച്ച് 25

3245

1443 ശഅ്ബാന്‍ 22

ചിന്തകള്‍  ചിമിഴിനുള്ളില്‍

പി.കെ ജമാല്‍

കഴിഞ്ഞ ഏഴു ദശകങ്ങളായി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇസ്‌ലാമിക പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്. രാജ്യത്തിന്റെയും രാജ്യനിവാസികളുടെയും നന്മയും ക്ഷേമവും മുന്‍നിര്‍ത്തി ഈ ആദര്‍ശ-ധാര്‍മിക പ്രസ്ഥാനം സര്‍വതോമുഖമായ മണ്ഡലങ്ങളില്‍ അര്‍പ്പിച്ചുകൊïിരിക്കുന്ന ബഹുമുഖ സേവനങ്ങള്‍ ആര്‍ക്കും അജ്ഞാതമല്ല. ഇസ്‌ലാമിക പ്രബോധന-മനുഷ്യ സേവന-ജീവകാരുണ്യ രംഗങ്ങളിലും വിദ്യാഭ്യാസ-സാംസ്‌കാരിക-സാമൂഹിക തുറകളിലും സജീവ സാന്നിധ്യം അടയാളപ്പെടുത്തിയ പ്രസ്ഥാനത്തിന് കുലീനമായ പ്രവര്‍ത്തന പൈതൃകമുï്; അവയെക്കുറിച്ച് വ്യക്തവും കൃത്യവുമായ ദിശാബോധവുമുï്.
പ്രസ്ഥാനത്തിന്റെ മുക്കാല്‍ നൂറ്റാï് നീï ചരിത്രം അപഗ്രഥിച്ചാല്‍ മനസ്സിലാകുന്ന വസ്തുത, ഇത്രയേറെ നിരൂപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമായ മറ്റൊരു പ്രസ്ഥാനവും ജമാഅത്തെ ഇസ്‌ലാമിയെ പോലെ ചൂïിക്കാണിക്കാനില്ല എന്നതാണ്. മത-മതേതര വേദികളും രാഷ്ട്രീയ കക്ഷികളും നിരീശ്വര നിര്‍മത പ്രസ്ഥാനങ്ങളും ഒന്നിച്ചണിചേര്‍ന്ന് നാനാ ദിക്കില്‍നിന്നും അസ്ത്രങ്ങളെയ്ത് കൊïിരുന്നപ്പോള്‍ പതറാതെ നിലനില്‍ക്കാനായത് ആദര്‍ശത്തിന്റെ കരുത്ത് കൊïാണ്. പ്രവര്‍ത്തകരുടെയും അണികളുടെയും ഹൃദയങ്ങളുടെ ആഴങ്ങളിലോടിയ പ്രാസ്ഥാനിക അവബോധത്തിന്റെയും ചിന്തയുടെയും വേരുകള്‍ സംഘടനാ ഗാത്രത്തെ പരിരക്ഷിച്ചു നിര്‍ത്തി. ഓരോ സന്ദര്‍ഭത്തിലും ഓരോ ദശാസന്ധിയിലും ഉയര്‍ന്ന വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ആരോപണങ്ങളും പഠനവിധേയമാക്കി സുചിന്തിതവും പ്രമാണാധിഷ്ഠിതവും സുഭദ്രവുമായ മറുപടികള്‍ നല്‍കാന്‍ പ്രസ്ഥാന പ്രവര്‍ത്തകര്‍ സുസജ്ജരായി നിലകൊïു. വിജ്ഞാനധനരും സംസ്‌കാര സമ്പന്നരുമായ പ്രവര്‍ത്തക വ്യൂഹത്തിന് മാത്രമേ വിജയം വിധിച്ചിട്ടുള്ളൂ എന്ന് മനസ്സിലാക്കിയവരാണവര്‍. കാലം തങ്ങളുടെ നേര്‍ക്കെറിയുന്ന വെല്ലുവിളികളെ സുധീരം നേരിടേïതാണെന്ന കര്‍ത്തവ്യബോധം അവരെ കര്‍മനിരതരാക്കി. അതൊരു കാലം.
കാലവും ലോകവും അനുനിമിഷം മാറുകയാണ്. ഉത്തരം തേടുന്ന നിരവധി ചോദ്യങ്ങളുടെ നടുവിലാണ് നാം. പുതുലോകത്ത് ജീവിക്കുന്ന നവ തലമുറ നേരിടുന്ന സമസ്യകള്‍ നിരവധിയാണ്. അവയെ അഭിമുഖീകരിക്കാന്‍ പ്രസ്ഥാന പ്രവര്‍ത്തകന് സാധിക്കണം. നിരവധി തവണ ചര്‍ച്ച ചെയ്തതും മറുപടി പറഞ്ഞതും അല്ലാത്തതുമായ വിഷയങ്ങള്‍ പുതുവേഷപ്പകര്‍ച്ചയില്‍ സമൂഹ മധ്യത്തില്‍ നിറഞ്ഞാടുമ്പോള്‍ തെറ്റിദ്ധാരണകള്‍ പരക്കുകയും അസത്യത്തിന്റെ പുകപടലങ്ങള്‍ സത്യത്തിന്റെ മുഖത്തെ മറയ്ക്കുകയും ചെയ്യും. പെരുവഴിയില്‍ അകപ്പെട്ട് വഴിയറിയാതെ വിഭ്രമിച്ചു നില്‍ക്കുന്ന കുഞ്ഞിന്റെ നിസ്സഹായാവസ്ഥയില്‍ പെട്ടുപോകും അന്നേരങ്ങളില്‍ ഒരു സാധാരണ പ്രവര്‍ത്തകന്‍. അറിവിന്റെ വെൡച്ചവും വഴികാട്ടിയും ആവശ്യമായ സന്ദര്‍ഭമാണത്.
പ്രസ്ഥാനത്തിന് നേരെ ഉയരുന്ന ചോദ്യങ്ങള്‍ക്ക് പ്രമാണബദ്ധവും സ്പഷ്ടവുമായ മറുപടികളും വിശദീകരണങ്ങളും അടിസ്ഥാന സാഹിത്യങ്ങളില്‍ ലബ്ധമാണ്. വായന ജീവവായു പോലെ കൊïുനടന്ന കാലങ്ങളില്‍ ജീവിച്ച തലമുറക്ക് പുസ്തകങ്ങളിലെ വരികളും വാചകങ്ങളും മനഃപാഠമായിരുന്നു. ആശയങ്ങള്‍ ചിന്തക്കും മനനത്തിനും വിധേയമാക്കിയ അവരിലൂടെ പ്രസ്ഥാനം പുറംലോകവുമായി സംവദിച്ചു. പുതിയ ചിന്തകളെ ഉള്‍ക്കൊള്ളാനും തങ്ങളുടെ ചിന്തകള്‍ പുറത്തേക്ക് പ്രവഹിപ്പിക്കാനും അന്വേഷണത്തിന്റെ വാതിലുകള്‍ അവര്‍ തുറന്നിട്ടു. പരന്ന വായനയുടെ രഥങ്ങളിലേറിയ അവര്‍ ചിന്തയുടെ ചക്രവാളങ്ങള്‍ കീഴടക്കി. ഭൗതിക പ്രത്യയശാസ്ത്രങ്ങളും നവ ചിന്താ പ്രസ്ഥാനങ്ങളും അവരുടെ കണിശമായ അപഗ്രഥനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും വിധേയമായി. ഉള്ളുറക്കുത്തിയ ശബ്ദജാല ഫിലോസഫികളാണവയെല്ലാം എന്ന് അവര്‍ ലോകത്തോട് ഉറക്കെ പറഞ്ഞു. എതിരാളികള്‍ക്ക് വായടപ്പന്‍ മറുപടി നല്‍കാന്‍ അവരുടെ വായന അവരെ പ്രാപ്തരാക്കി. ഇന്നിപ്പോള്‍ ഗ്രന്ഥങ്ങളില്‍ ചിതറിക്കിടക്കുന്ന ആശയ പ്രപഞ്ചത്തിലൂടെയുള്ള തീര്‍ഥ യാത്രകള്‍ പുതു തലമുറക്ക് അന്യമാണ്. അറിവുകള്‍ വിരല്‍ത്തുമ്പില്‍ ലഭിക്കുന്ന കാലത്തെയാണ് അവര്‍ക്ക് പരിചയം. അഗാധമായ പഠനത്തിനും പരിചിന്തനത്തിനും കാലഘട്ടം ചാര്‍ത്തിയ ചില പരിമിതികളുï്. പരന്ന വായനയിലൂടെ ലബ്ധമാവേï പ്രാസ്ഥാനികാവബോധത്തിന് പകരം നില്‍ക്കാന്‍ ഒന്നിനും ആവില്ല. എന്നു വെച്ച് പുതുതലമുറയുടെ ആവശ്യങ്ങളെ അവഗണിക്കാനും ആവില്ല. ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശവും ലക്ഷ്യവും നയനിലപാടുകളും പുതിയ കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ വിശദീകരിക്കുന്ന, വായനയുടെ വിശാല തലങ്ങളിലേക്ക് പ്രവേശിക്കാത്തവര്‍ക്കും ഉതകുന്ന ഒരു പുസ്തകത്തിന്റെ പ്രസക്തി ഇവിടെയാണ്.
'ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ആദര്‍ശം ലക്ഷ്യം നയനിലപാടുകള്‍' എന്ന ശീര്‍ഷകത്തില്‍ വി.ടി അബ്ദുല്ലക്കോയ തങ്ങള്‍ രചിച്ച കൃതി ഈ ആവശ്യത്തെയാണ് അഭിസംബോധന ചെയ്യുന്നത്. സമൂഹത്തിന്റെ പൊടിയും പുകയുമേറ്റ് പൊതുരംഗത്ത് വ്യാപരിക്കുന്ന പ്രസ്ഥാന പ്രവര്‍ത്തകന്‍ നേരിടുന്ന നിരവധി ചോദ്യങ്ങള്‍ക്കുള്ള മറുപടിയും നിലപാടുകള്‍ക്കുള്ള വിശദീകരണവുമാണ് ഈ കൃതിയുടെ ഉള്ളടക്കം. ഗ്രന്ഥകര്‍ത്താവായ അബ്ദുല്ലക്കോയ തങ്ങള്‍ സമൂഹ മധ്യത്തില്‍ കïും കേട്ടും കൊടുത്തും കിട്ടിയും സംവദിച്ചും സംസാരിച്ചും പ്രഭാഷണം നടത്തിയും ചര്‍ച്ചകള്‍ നയിച്ചും ചോദ്യങ്ങളുന്നയിച്ചും മറുപടികള്‍ നല്‍കിയും പരിചയിച്ച വ്യക്തിത്വമാണ്. അനുഭവങ്ങളുടെ തീച്ചൂളയില്‍ കാച്ചിയെടുത്ത വ്യക്തിയുടെ ഉള്ളില്‍നിന്ന് ഉറന്നൊഴുകുന്ന ചിന്തകള്‍ക്ക് സ്ഫുടതയും മൂര്‍ച്ചയും ഉïാവുമെന്ന് തീര്‍ച്ചയാണ്. നൂറ്റി അമ്പത്തൊന്ന് പേജുകളില്‍ 12 അധ്യായങ്ങളിലായി പ്രതിപാദിക്കുന്ന വിഷയങ്ങള്‍ സമൂഹവും സഹൃദയ ലോകവും ചൂടോടെ ചര്‍ച്ച ചെയ്യുന്ന കത്തുന്ന പ്രശ്‌നങ്ങളാണ്. ആ പ്രശ്‌നങ്ങള്‍ എന്തൊെക്കയെന്ന തിരിച്ചറിവില്‍നിന്നാണ് ഇത്തരം ഒരു കൃതി പിറവിയെടുക്കുന്നത്. 'എന്തുകൊï് ജമാഅത്തെ ഇസ്‌ലാമി?' എന്ന അധ്യായത്തില്‍ ആരംഭിക്കുന്ന പുസ്തകം, ആദര്‍ശവും ലക്ഷ്യവും പ്രവര്‍ത്തന മാര്‍ഗവും വിവരിക്കുന്നത് നിലവിലുള്ള സാഹചര്യങ്ങളുടെ ഭൂമികയില്‍ നിന്നുകൊïാണ്. ഇലാഹ്, റബ്ബ്, ഇബാദത്ത്, ഹാകിമിയ്യത്ത്, ദീന്‍, തൗഹീദ്, രിസാലത്ത്, ആഖിറത്ത് എന്നീ സംജ്ഞകളെ സാധാരണ പഠിതാവിന് അനായാസം മനസ്സിലാകുന്ന വിധത്തില്‍ ലളിതമായി വിശദീകരിച്ചിരിക്കുന്നു. 'പ്രപഞ്ചം, ജീവിതം, മനുഷ്യന്‍' എന്നീ മൗലികാശയത്രയങ്ങളെ ഖുര്‍ആന്‍, സുന്നത്ത്,  ഇജ്മാഅ്, ഖിയാസ് എന്നീ മൂല പ്രമാണങ്ങള്‍ നല്‍കുന്ന പരികല്‍പനകളുമായി ഇണക്കിച്ചേര്‍ക്കുകയും, അവ പ്രസ്ഥാന ചിന്തകളുടെ അന്തര്‍ധാരയായി എങ്ങനെ വര്‍ത്തിക്കുന്നുവെന്ന് വിവരിക്കുകയും ചെയ്യുന്ന ഗ്രന്ഥകാരന്‍, ജമാഅത്തെ ഇസ്‌ലാമിക്ക് നേരെ പല കോണുകളില്‍നിന്നും ഉയരുന്ന 'മതരാഷ്ട്രവാദം' എന്ന ആരോപണത്തിന് മറുപടി നല്‍കുന്നു. 'ഇഖാമത്തുദ്ദീന്‍' ദൈവിക ദാനമാണെന്നും അത് പ്രവര്‍ത്തിച്ചും പ്രയത്‌നിച്ചും ഉïാക്കേïതല്ലെന്നുമുള്ള വാദങ്ങളിലെ പൊള്ളത്തരം തുറന്നു കാട്ടുന്നു. ഇഖാമത്തുദ്ദീനും ഹിന്ദു രാഷ്ട്ര വാദവും എന്താണെന്ന് വ്യക്തമായി നിര്‍വചിച്ച്, ഇസ്‌ലാമിക സിദ്ധാന്തങ്ങളും സംഘ് പരിവാര്‍ ഫാഷിസവും തമ്മിലെ വ്യത്യാസങ്ങള്‍ എണ്ണിപ്പറയുന്നു. മൗദൂദിയെയും ഗോള്‍വാള്‍ക്കറെയും തുലനം ചെയ്ത് സംഘ് പരിവാറിനെയും ഇസ്‌ലാമിക പ്രസ്ഥാനത്തെയും സമീകരിക്കുന്നവര്‍ സംഘ് സേവയാണ് നിര്‍വഹിക്കുന്നതെന്ന് പുസ്തകം സമര്‍ഥിക്കുന്നു.
നയനിലപാടുകളിലെ മാറ്റം കാലത്തോടും ലോകത്തോടുമൊപ്പം വളരുകയും വികസിക്കുകയും ചെയ്യുന്ന പ്രസ്ഥാനത്തിന്റെ അനുപേക്ഷ്യ ഗുണമാണെന്നും, ഈ സവിശേഷത നഷ്ടപ്പെടുന്നതോടെ പ്രസ്ഥാനത്തിന്റെ അതിജീവന ശേഷി ക്ഷയിച്ച് മൃതപ്രായമായിത്തീരുമെന്നും വ്യക്തമാക്കുന്നു നയനിലപാടുകളെ കുറിച്ച അധ്യായത്തില്‍.
മതേതരത്വം, ജനാധിപത്യം എന്നീ സിദ്ധാന്തങ്ങളെ അപഗ്രഥിച്ച്, പ്രസ്ഥാനത്തിന് ഇവയോടുള്ള സമീപനം വ്യക്തമാക്കുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ നിലപാട് എന്നും വിവാദങ്ങള്‍ക്കിടം നല്‍കി പോന്നിട്ടുï്. 'രാഷ്ട്രീയ നിലപാട്' എന്ന അധ്യായത്തില്‍ തെരഞ്ഞെടുപ്പ് നയം വിശദീകരിക്കുകയും പ്രസ്ഥാനത്തിന് വ്യതിരിക്തത നഷ്ടമായി എന്ന ആരോപണത്തിന് മറുപടി നല്‍കുകയും ചെയ്യുന്നു. വര്‍ഗീയത, സാമുദായികത, സ്വത്വവാദം എന്നീ വിഷയങ്ങളെക്കുറിച്ച പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാട് വ്യക്തമാക്കുന്നതോടൊപ്പം, ജമാഅത്തിന്റെ കര്‍മശാസ്ത്ര സമീപനവും മൗലാനാ മൗദൂദിയുമായുള്ള പ്രസ്ഥാനത്തിന്റെ ബന്ധവും വിശദീകരിക്കുന്നു.
ഏതൊരു സാധാരണ വ്യക്തിക്കും ഇസ്‌ലാമിക പ്രസ്ഥാനത്തെ അറിയാനും മനസ്സിലാക്കാനും ഉതകുന്ന കൈപ്പുസ്തകമാണിത്. നിരവധി അടിസ്ഥാന സാഹിത്യങ്ങളില്‍ നിറഞ്ഞുകിടക്കുന്ന ആശയങ്ങള്‍, ഇന്നിന്റെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് ഒരു കൃതിയില്‍ സമാഹരിച്ചിരിക്കുന്നു; അതും പുതിയ കാലത്തിന്റെ ഭാഷയിലും ശൈലിയിലും. 

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്
ആദര്‍ശം ലക്ഷ്യം 
നയനിലപാടുകള്‍
വി.ടി അബ്ദുല്ലക്കോയ തങ്ങള്‍
പ്രസാധനം: ഐ.പി.എച്ച്
വില: 150 രൂപ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 64-66
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹതഭാഗ്യരായ മൂന്നാളുകള്‍
ഡോ.കെ.മുഹമ്മദ്, പാണ്ടിക്കാട്‌