Prabodhanm Weekly

Pages

Search

2021 ജൂലൈ 23

3211

1442 ദുല്‍ഹജ്ജ് 13

കരീം ഉസ്താദ്, സിറാജുദ്ദീന്‍

പി.എ അന്‍സാരി, പാണാവള്ളി  (9846269393)

നാടിനെ കണ്ണീരണിയിച്ച് ജമാഅത്തെ ഇസ്‌ലാമി ചേര്‍ത്തല ഏരിയയിലെ പാണാവള്ളി ആന്നലത്തോട് ഹല്‍ഖയിലെ പ്രവര്‍ത്തകരായ മാനംകുറിച്ചിപി.ഇ അബ്ദുല്‍കരീം ഉസ്താദും (75) മകന്‍ സിറാജുദ്ദീനും (42) രണ്ടാഴ്ചയുടെ ഇടവേളയില്‍ അല്ലാഹുവിലേക്ക് യാത്രയായി.കോവിഡ് ബാധിതനായി ചികിത്സയിലായിരിക്കെ മരണത്തിന്റെ അവസാന ദിവസങ്ങളില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡില്‍ വൃദ്ധ പിതാവിന്റെ കൂടെ പരിചരിക്കാന്‍ നിന്ന സിറാജുദ്ദീനു കോവിഡ് വന്നില്ല. അല്ലാഹു തീരുമാനിച്ചു വെച്ചിരുന്നത് ഒരു ആകസ്മികവേര്‍പാടായിരുന്നു. രണ്ടാഴ്ചക്കാലത്തെ ക്വാറന്റൈന്‍ കഴിഞ്ഞ് മക്കളുടെ സ്‌കൂളുകളില്‍ ചെന്ന് പുസ്തകങ്ങള്‍ വാങ്ങി നല്‍കി ജോലിസ്ഥലമായ കലൂര്‍ ദഅ്‌വാ സെന്ററില്‍ ചെന്ന് രാത്രി സ്‌കൂട്ടറില്‍ മടങ്ങുമ്പോള്‍ വീട്ടിലെത്താന്‍ മൂന്ന് കിലോമീറ്റര്‍ മാത്രം ബാക്കിനില്‍ക്കെ റോഡരികിലെ പുളിമരവും വൈദ്യുതി പോസ്റ്റും പെട്ടെന്ന് തലയിലേക്ക് മറിഞ്ഞ്‌വീണ് തല്‍ക്ഷണം അല്ലാഹുവിലേക്ക് മടങ്ങാനായിരുന്നു വിധി. 
അബ്ദുല്‍കരീം ഉസ്താദ് രൂക്ഷമായ എതിര്‍പ്പുകള്‍ നിലനിന്ന പ്രസ്ഥാന ചരിത്രത്തിന്റെ ആദ്യ നാളുകളില്‍ മര്‍ഹൂം ഹമീദ് വൈദ്യര്‍ക്കും നിലവിലെ പ്രാദേശിക അമീര്‍ അഹമ്മദ് കുട്ടി സാറിനും ഒപ്പം പ്രദേശത്ത് കര്‍മധീരരായി ജ്വലിച്ചുനിന്നമൂവരില്‍ ഒരാളാണ്. പാണാവള്ളി മണപ്പുറം പള്ളി മഹല്ലിലെ ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു. മഹല്ല് മസ്ജിദില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് മുഅദ്ദിനായി സേവനം ചെയ്ത് വന്നത് മരണംവരെ തുടര്‍ന്നു. തുഛമായ വരുമാനത്തിലും സംതൃപ്തമായ ജീവിതം നയിച്ച അദ്ദേഹം പ്രയാസങ്ങള്‍ അറിയിക്കാതെ അഞ്ചുമക്കളെയും നല്ല നിലയില്‍ വളര്‍ത്തി.അദ്ദേഹത്തില്‍നിന്ന് ഖുര്‍ആന്‍ പഠിച്ചവര്‍ നിരവധിയാണ്. അടുത്ത കാലത്ത് വാടകവീട്ടിലേക്ക് താമസം മാറിയിരുന്നു. കാലപ്പഴക്കം കാരണം പൊളിച്ചുനീക്കിയ വീടിന്റെ സ്ഥാനത്ത് മറ്റൊന്ന് പണിയാന്‍ കഴിഞ്ഞ റമദാനില്‍തറക്കല്ലിട്ടിരുന്നു. ഭാര്യക്കും പ്രസ്ഥാന മാര്‍ഗത്തില്‍ സജീവമായ മൂത്ത മകനും മൂന്ന് മക്കള്‍ അടങ്ങിയ കുടുംബത്തിനും കിടപ്പാടം എന്ന സ്വപ്‌നം ബാക്കിയാക്കി അദ്ദേഹം മടങ്ങി. 
തൊട്ടടുത്ത് വീടുവെച്ച് മാറിത്താമസിക്കുന്നഅദ്ദേഹത്തിന്റെ ഇളയ മകനായസിറാജുദ്ദീന്റെ മരണവിവരം ജൂണ്‍ 4-നു ഞെട്ടലോടെയാണ് ഞങ്ങള്‍ കേട്ടത്. വാടാനപ്പള്ളി ഇസ്‌ലാമിയാ കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഹരിപ്പാട് ഹുദാ സ്‌കൂളില്‍ അധ്യാപകനായി ജോലിചെയ്തു. പിന്നീട് വര്‍ഷങ്ങളായികലൂരില്‍ ദഅ്‌വാ സെന്റര്‍ മാനേജറായി സേവനം ചെയ്യുമ്പോഴാണ് മരണം. പ്രസ്ഥാന മാര്‍ഗത്തിലെ സജീവ സാന്നിധ്യമായിരുന്നു സിറാജുദ്ദീന്‍.മദ്‌റസത്തുല്‍ ഹിറയിലെ അധ്യാപകനായും മലര്‍വാടി, ടീന്‍ ഇന്ത്യ സംഘാടകനായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. മദ്‌റസയുടെ നടത്തിപ്പിന് പണം സ്വരൂപിക്കാനും അതിനായി ഹിറചിട്ടി എന്ന പേരില്‍ ചിട്ടി നടത്താനും മുന്നില്‍ നടന്നതും അദ്ദേഹം തന്നെ. മാളയിലെ ഒരു ദരിദ്ര കുടുംബത്തില്‍നിന്ന് വിവാഹം കഴിച്ച അദ്ദേഹത്തിന് 11 മാസം മാത്രം പ്രായമായ കൈക്കുഞ്ഞും, 8 വയസ്സും 12 വയസ്സുമുള്ള മറ്റു രു മക്കളുമാണുള്ളത്. ഈ കുടുംബത്തിന്റെ പുനരധിവാസം ലക്ഷ്യമാക്കി മാസവരുമാനം ലഭിക്കുന്ന ഒരു പ്രോജക്റ്റ് നടപ്പിലാക്കാന്‍ ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ഹക്കീം പാണാവള്ളി ചെയര്‍മാനായി ഫണ്ട് സമാഹരണത്തിന് ഒരു കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു. 


ഡോ. അബ്ദുല്ല മലപ്പുറം

മലപ്പുറം കോഡൂര്‍ വലിയാട് സ്വദേശിയായ അബ്ദുല്ല ഡോക്ടര്‍ (78) എന്ന മലപ്പുറത്തുകാരുടെ ജനകീയ ഡോക്ടര്‍ അല്ലാഹുവിലേക്ക് യാത്രയായി. ആതുരസേവനത്തോടൊപ്പം വിദ്യാഭ്യാസ-സാമൂഹിക-സാംസ്‌കാരിക മേഖലകളിലും മലപ്പുറത്തെ നിറസാന്നിധ്യമായിരുന്നു അബ്ദു ഡോക്ടര്‍. ഫാറൂഖ് കോളേജിലെ ഉപരിപഠനത്തിനു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലെ രണ്ടാം ബാച്ച് വിദ്യാര്‍ഥിയായി 1967-ല്‍ എം.ബി.ബി.എസ് ബിരുദം നേടി. ആ കാലത്ത് ഡോ. മൊയ്തീന്‍ കുട്ടി ഹാജി, ഡോ. അബ്ദുല്‍ മജീദ്, ഡോ. അബ്ദുല്ല എന്നിങ്ങനെ വിരലിലെണ്ണാവുന്ന ഡോക്ടര്‍മാരേ മലപ്പുറം ടൗണ്‍ പരിസരത്ത് ഉായിരുന്നുള്ളൂ.
1968-ല്‍ ഗവ. സര്‍വീസില്‍ പ്രവേശിച്ച അദ്ദേഹം അരീക്കോട്, പടപ്പറമ്പ്, പരപ്പനങ്ങാടി, ഒതുക്കുങ്ങല്‍, മൊറയൂര്‍, മലപ്പുറം എം.എസ്.പി ആശുപത്രി, മലപ്പുറം ബ്ലോക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. മലപ്പുറം സഹകരണാശുപത്രി ആരംഭിച്ചപ്പോള്‍ അതിന്റെ സാരഥികളായ കെ.പി.എ മജീദ് എം.എല്‍.എയുടെയും കൊളത്തൂര്‍ മുഹമ്മദ് മൗലവിയുടെയും നിര്‍ബന്ധത്തിനു വഴങ്ങി ഏതാനും വര്‍ഷം മലപ്പുറം സഹകരണ ആശുപത്രിയിലും ജോലിചെയ്തു. മലപ്പുറം മെഡിക്കല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആയിട്ടാണ് ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിക്കുന്നത്. അന്ന് അദ്ദേഹത്തിന് ഡി.എം.ഒയുടെ ചാര്‍ജ് കൂടി ഉണ്ടായിരുന്നു. ആശുപത്രിയിലും വീട്ടിലുമായി പാതിരയോളം നീളുന്ന പരിശോധനക്കു പുറമെ നന്നേ അവശരായ രോഗികളെ വീട്ടില്‍ പോയി പരിശോധിക്കണം. അക്കാലത്ത് ഡോക്ടര്‍മാര്‍ ഇതൊക്കെ ചെയ്‌തേ മതിയാവൂ. കുഗ്രാമങ്ങളിലെ രോഗികളുടെ വീട്ടിലേക്കുള്ള യാത്ര കഴിഞ്ഞെത്തുമ്പോള്‍ പലപ്പോഴും നേരം പുലര്‍ന്നിട്ടുാവും. വളരെ സൗമ്യനും മിതഭാഷിയുമായിരുന്നു ഡോ. അബ്ദുല്ല. ദരിദ്രരായ രോഗികളില്‍നിന്ന് തുഛമായ ഫീസേ അദ്ദേഹം വാങ്ങിയിരുന്നുള്ളൂ. ഒരു കുടുംബത്തിലെ ഒന്നിലധികം  പേര്‍ ഒരുമിച്ച് ചികിത്സക്ക് വന്നാല്‍ ഒരാളുടെ ഫീസേ നല്‍കേതുള്ളൂ. തുടര്‍ചികിത്സക്ക് പലപ്പോഴും ഫീസ് വാങ്ങിയിരുന്നില്ല.
ഉയര്‍ന്ന വിദ്യാഭ്യാസം നേടാനായത്, തന്റെ കുടുംബത്തില്‍നിന്ന് ധാരാളം വിദ്യാസമ്പന്നരും പ്രഫഷനലുകളും വളര്‍ന്നുവരാന്‍ കാരണമായി. സ്വന്തം മക്കളെ ഉന്നത വിദ്യാഭ്യാസത്തോടൊപ്പം ദീനീനിഷ്ഠയുള്ളവരാക്കി വളര്‍ത്താന്‍ കഴിഞ്ഞു എന്ന് അദ്ദേഹം അഭിമാനപൂര്‍വം പറയുമായിരുന്നു.
മരണാനന്തരം വീട് സന്ദര്‍ശിച്ച  ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്, അസി. അമീര്‍ പി. മുജീബുര്‍റഹ്മാന്‍ എന്നിവരോട് മക്കളും പിതാവിന്റെ സവിശേഷഗുണങ്ങള്‍ അനുസ്മരിക്കുകയുണ്ടായി.
സംഘടനാ പക്ഷപാതിത്വം അദ്ദേഹം ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. എല്ലാവരോടും സൗഹൃദം പുലര്‍ത്തി. സഹകരിക്കാവുന്ന രംഗങ്ങളില്‍ എല്ലാവരുമായും സഹകരിച്ചു. ഇസ്‌ലാമിക പ്രസ്ഥാനത്തോടും സംരംഭങ്ങളോടും അനുഭാവം പുലര്‍ത്തുകയും സഹായ സഹകരണങ്ങള്‍ നല്‍കുകയും ചെയ്തു.
മലപ്പുറം മസ്ജിദുല്‍ ഫത്ഹ്, മലപ്പുറം മുസ്‌ലിം പരിപാലനസംഘം എന്നിവയുടെ പ്രസിഡന്റായിരുന്നു. മലപ്പുറം കോഡൂര്‍ ഐ.സി.ടി പബ്ലിക് സ്‌കൂള്‍സ്ഥാപകനും ചെയര്‍മാനുമായിരുന്നു. മരണംവരെ അദ്ദേഹം ആ സ്ഥാനങ്ങളില്‍ തുടര്‍ന്നു.
ഔദ്യോഗിക തിരക്കുകളുായിരുന്നെങ്കിലും ഖുര്‍ആന്‍ പഠനത്തിന് അദ്ദേഹം മുഖ്യപരിഗണന നല്‍കി. പ്രഫ. മൊയ്തീന്‍ കുട്ടി സാഹിബിന്റെ നേതൃത്വത്തില്‍ ഉന്നതോദ്യോഗസ്ഥരെയും പ്രഫഷനലുകളെയും ഉള്‍പ്പെടുത്തി 2001-ല്‍ ആരംഭിച്ച ഖുര്‍ആന്‍ പഠനക്ലാസ്സില്‍ അദ്ദേഹം ആദ്യാവസാനം പങ്കെടുത്തു. ഇരുപത് വര്‍ഷമെടുത്ത് ഖുര്‍ആന്‍പഠനം പൂര്‍ത്തീകരിച്ചവരില്‍ ഒരാളായിരുന്നു ഡോ. അബ്ദുല്ല.
ഭാര്യ മങ്കരത്തൊടി മറിയുമ്മ. മക്കള്‍: ആശിഖ് ബാബു (ബ്ലൂഡാര്‍ട്ട്), ഡോ. നിസാര്‍ (ഖത്തര്‍), ഡോ. ഹസീന (കണ്ണൂര്‍), ഡോ. വഹീദാ (കൊടുങ്ങല്ലൂര്‍), നഈം (ആര്‍ക്കിടെക്റ്റ്, എറണാകുളം). മരുമക്കള്‍: ഷൈല, സജ്‌ന, ഡോ. ഫിറോസ്,  അഡ്വ. നസ്‌റുല്‍ അസ്‌ലം, ഷെറിന്‍.

പി. അനീസ്‌റഹ്മാന്‍, കോട്ടപ്പടി


ഐ.പി ബാവ സാഹിബ്

ജമാഅത്തെ ഇസ്‌ലാമി വാരണാക്കര (പുത്തനത്താണി ഏരിയ) ഘടകത്തിലെ സജീവ സാന്നിധ്യമായിരുന്നു ഇട്ടിക്കപ്പറമ്പില്‍ മുഹമ്മദ് എന്ന ഐ.പി ബാവ സാഹിബ്. എഴുപതുകളുടെ തുടക്കത്തില്‍ ലോഞ്ചിലേറി പ്രവാസ ജീവിതത്തിന് തുടക്കം കുറിക്കുന്നതിനു മുമ്പു തന്നെ അദ്ദേഹം മര്‍ഹൂം കന്മനം മമ്മി സാഹിബ്, മൊല്ലക്കാക്ക, കെ.കെ മമ്മദ് തുടങ്ങിയ ആദ്യകാല പ്രവര്‍ത്തകരില്‍നിന്നും പ്രസ്ഥാനത്തെ പരിചയപ്പെട്ടിരുന്നു. 2001-ല്‍ പ്രവാസ ജീവിതം അസാനിപ്പിച്ച് നാട്ടില്‍ സ്ഥിരതാമസമാക്കിയതു മുതല്‍ സജീവമായി കര്‍മരംഗത്തുായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടാന്‍ അവസരം ലഭിച്ചിരുന്നുള്ളൂവെങ്കിലും പ്രസ്ഥാന ക്ലാസുകളിലൂടെയും പരന്ന വായനയിലൂടെയുമാണ്  കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കിയിരുന്നത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ വാടകയില്ലാതെയാണ് ഹല്‍ഖാ ഓഫീസ് പ്രവര്‍ത്തിച്ചുവരുന്നത്. 
ജാതിമതഭേദമന്യേ പ്രയാസപ്പെടുന്നവര്‍ക്ക് അത്താണിയായി പ്രവര്‍ത്തിച്ച അദ്ദേഹം തന്റെ സമ്പത്തിന്റെ നല്ലൊരു ഭാഗം അവര്‍ക്കായി മാറ്റിവെച്ചു. നാട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മധ്യസ്ഥനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 
ശാരീരിക പ്രയാസത്തെ തുടര്‍ന്ന് വാരാന്ത യോഗങ്ങളില്‍ പങ്കെടുക്കാനുള്ള പ്രയാസം കാരണം അദ്ദേഹത്തിന്റെ  വീട്ടിലായിരുന്നു പലപ്പോഴും ഹല്‍ഖാ യോഗങ്ങള്‍ നടന്നിരുന്നത്.  
ഭാര്യ കിഴക്കേവളപ്പില്‍ ഫാത്വിമ. സജീവ സോളിഡാരിറ്റി പ്രവര്‍ത്തകനും വാരണാക്കര ഹല്‍ഖാ സെക്രട്ടറിയുമായ നസീബ്, ദുബൈയിയില്‍ ബിസിനസ് നടത്തുന്ന അസൈനാര്‍, ഉസൈനാര്‍ എന്നിവര്‍ മക്കളാണ്. 

സി. മുഹമ്മദ് റഫീഖ്, വാരണാക്കര

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (48-58)
ടി.കെ ഉബൈദ്‌