Prabodhanm Weekly

Pages

Search

2020 സെപ്റ്റംബര്‍ 18

3168

1442 മുഹര്‍റം 30

ദല്‍ഹിയിലെ മുസ്‌ലിം ആരാധനകളെ വിലക്കുന്ന ഭരണകൂട ഭീകരത

സബാഹ് ആലുവ

ഇന്ത്യയില്‍ നടന്ന മുസ്‌ലിം വംശഹത്യകള്‍ പഠനവിധേയമാക്കിയാല്‍ കൃത്യമായ ഉന്മൂലന പദ്ധതി അവയില്‍ മറഞ്ഞിരിക്കുന്നതായി കാണാം. ആ വംശഹത്യകളില്‍ പ്രധാന ഉന്നമായിരുന്നു മുസ്‌ലിം പള്ളികള്‍. ദല്‍ഹിയില്‍ 2020 ഫെബ്രുവരിയില്‍ നടന്ന കലാപത്തില്‍ അശോക് നഗറിലെ മൗലാ ബക്ഷ് പള്ളി ആക്രമിക്കപ്പെടുന്ന ദൃശ്യം മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. പള്ളിയുടെ മിനാരത്തിന് മുകളില്‍ കയറി സംഘ് പരിവാര്‍ സ്ഥാപിച്ച ഹനുമാന്‍ കൊടി ദല്‍ഹിയിലെ കലാപത്തിലെ മുസ്‌ലിം വിരുദ്ധതയുടെ ആഴം കാട്ടിത്തരുന്നു. അശോക് നഗറില്‍ തന്നെയുള്ള ചാന്ദ് മസ്ജിദ്, ഗൊലാക്പുരിയിലെ ജാമിഅ അറബിയ മദീനത്തുല്‍ ഇസ്‌ലാം മസ്ജിദ് എന്നിവ ഇതേ സമയത്ത് അക്രമത്തിനിരയായിരുന്നു. ജാമിഅ അറബിയ മദീനത്തുല്‍ ഇസ്‌ലാം മസ്ജിദിലുണ്ടായിരുന്ന ഖുര്‍ആന്‍ കോപ്പികള്‍ കൂട്ടിയിട്ട് കത്തിച്ചു. ചാന്ദ് മസ്ജിദ് ദല്‍ഹി കലാപത്തിന്റെ വ്യാപ്തി വിളിച്ചറിയിക്കുന്ന സുപ്രധാന തെളിവായി എന്നും നിലനില്‍ക്കുമെന്ന് പരിസരവാസികള്‍ പറയുന്നു. ദല്‍ഹികേന്ദ്രീകൃത മീഡിയാ ടാബുകളില്‍ വന്ന വാര്‍ത്തയനുസരിച്ച് നാലോ അതിലധികമോ പള്ളികളാണ് കലാപത്തിന്റെ 48 മണിക്കൂറിനുള്ളില്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ക്കപ്പെട്ടത്. എന്നാല്‍ ആക്രമണ പരമ്പരയുടെ ഭാഗമായി എത്ര മുസ്‌ലിം ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടു എന്ന കണക്ക് പുറത്തു വന്നിട്ടില്ല. ഗവണ്‍മെന്റ് സംവിധാനത്തിലൂടെ അവയൊന്നും പുറത്തു വരാന്‍ സാധ്യതയുമില്ല. ഇന്ത്യയില്‍ നടന്നിട്ടുള്ള ഓരോ കലാപവും മുന്നില്‍ വെച്ച്  പഠിച്ചാല്‍ മുസ്‌ലിം ആരാധനാലയങ്ങളോടുള്ള ബി.ജെ.പിയുടെ നിലപാട് വ്യക്തമാവും. മുസ്‌ലിം ആരാധനാലയങ്ങളെ ഠലൃൃീൃ ചൗൃലെൃ്യ-കളായും ഠലൃൃീൃ ഔയകളായും മുദ്രകുത്തി പൂര്‍ണമായും അടച്ചിടാനുള്ള ഫാഷിസ്റ്റ് നീക്കങ്ങള്‍ വര്‍ഷങ്ങളായി ഇവിടെ നടന്നുവരുന്നുണ്ട്. 
ഇന്ത്യയില്‍ മുസ്‌ലിം പൈതൃകങ്ങള്‍ നിലനില്‍ക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് ദല്‍ഹി. ദല്‍ഹി സല്‍ത്തനത്തും മുഗളന്മാരും ദല്‍ഹിയില്‍ തീര്‍ത്ത നിരവധി മുസ്‌ലിം അവശേഷിപ്പുകളില്‍ എടുത്തുപറയേണ്ടവയാണ് പുരാതന പള്ളികള്‍. ദല്‍ഹി നഗരമധ്യത്തില്‍ കല്‍പ്പടവുകളാല്‍ പണിത ജമാ മസ്ജിദ് ഒരപൂര്‍വ നിര്‍മിതി തന്നെയാണ്. എല്ലാം മതവിഭാഗങ്ങള്‍ക്കും കണ്ടാസ്വദിക്കാനും അനുഭവിക്കാനും ജമാ മസ്ജിദ് അവസരം നല്‍കുന്നുണ്ട്. പഴയ ദല്‍ഹിയുടെ പ്രൗഢകാല സ്മരണകളിലേക്ക് ജമാ മസ്ജിദ് സന്ദര്‍ശകരെ കൂട്ടിക്കൊണ്ടുപോകുന്നു്. എന്നാല്‍ ഇതേ കാലഘട്ടത്തിലോ അതിനു മുമ്പോ നിര്‍മിക്കപ്പെട്ട മറ്റനേകം പൗരാണിക പള്ളികള്‍ ഇന്ന് ദല്‍ഹിയില്‍ ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു, അല്ലെങ്കില്‍ ഭാഗമാകാന്‍ കാത്തിരിക്കുന്നു. കാര്യമായ മേല്‍നോട്ടമില്ലാത്ത അധികം പള്ളികളും  പുരാവസ്തു വകുപ്പിന്റെ കീഴിലാണ്! പൗരാണിക നിര്‍മിതികളോടൊപ്പം പള്ളികള്‍ കൂടി  സംരക്ഷിച്ച് നിലനിര്‍ത്താന്‍ നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ബാധ്യതയില്ലേ?
ഇന്ത്യയില്‍ പുരാവസ്തു വകുപ്പിനു കീഴിലുള്ള മുസ്‌ലിം പള്ളികളില്‍ ആരാധനാകര്‍മങ്ങള്‍ കാലങ്ങളായി നടന്നുവരുന്നുണ്ട്. ഈ അടുത്ത കാലം വരെയും അവയില്‍ ആരാധനകള്‍ നിര്‍വഹിക്കാന്‍ പൊതുജനങ്ങള്‍ക്ക് അനുവാദം നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് പകുതിയിലധികവും കോടതി കയറേണ്ട അവസ്ഥയിലാണ്. വളരെ അപൂര്‍വം സ്ഥലങ്ങളില്‍ മാത്രമേ പള്ളികളില്‍ നമസ്‌കരിക്കാനുള്ള അനുവാദം നല്‍കുന്നുള്ളൂ. 1984-ല്‍ ആള്‍ ഇന്ത്യ മജ്ലിസെ മുശാവറ കേന്ദ്ര സര്‍ക്കാറിന് മുമ്പില്‍ അവതരിപ്പിച്ച നിവേദനത്തില്‍, ഇന്ത്യയിലെ പുരാവസ്തു വകുപ്പിനു കീഴില്‍ വരുന്ന പള്ളികളില്‍ ആരാധനകള്‍ നിര്‍വഹിക്കാന്‍ അനുവാദം തരണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുശാവറയുടെ അന്നത്തെ പ്രസിഡന്റ് സയ്യിദ് ശഹാബുദ്ദീന്‍ അവതരിപ്പിച്ച പ്രമേയം സര്‍ക്കാര്‍ അംഗീകരിച്ച് തുടര്‍ നടപടികള്‍ കൈക്കൊണ്ടിരുന്നു. അന്നവതരിപ്പിക്കപ്പെട്ട നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടവ ഇവയാണ്: പുരാവസ്തു വകുപ്പിനു കീഴില്‍ ഇന്ത്യയിലെവിടെയുമുള്ള പള്ളികളില്‍ മുസ്‌ലിം വിശ്വാസികള്‍ക്ക് ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ അനുവാദം നല്‍കും. പുറമേ നിന്നുള്ള വിദേശീയരായ സഞ്ചാരികള്‍ക്കും ഇത് ബാധകമാണ്. പുരാവസ്തു വകുപ്പിനു കീഴില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമുള്ള പള്ളികളില്‍ പുതുക്കി നിര്‍മിക്കുന്നതിനാവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
ഇതേ തുടര്‍ന്ന് 1984 മാര്‍ച്ചില്‍ ദല്‍ഹിയിലെ സഫ്ദര്‍ ജംഗിനടുത്ത് പുരാവസ്തു വകുപ്പിന് കീഴിലുള്ള പള്ളി വിശ്വാസികള്‍ക്ക് തുറന്നുകൊടുക്കാന്‍ ഉത്തരവായി. പക്ഷേ കോടതി നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുകയാണുായത്. താന്‍ എം.പി
യായിരിക്കെ സയ്യിദ് ശഹാബുദ്ദീന്‍ 1988-ല്‍ രാജ്യസഭയില്‍ പ്രശ്‌നം ഉന്നയിക്കുകയും സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനത്തെ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു. പിന്നീടും നിരവധി നിര്‍ദേശങ്ങള്‍ സര്‍ക്കാറിന് മുമ്പില്‍ വെച്ചിരുന്നു. ഇപ്പോഴാകട്ടെ, പള്ളികള്‍ കേന്ദ്രീകരിച്ചുള്ള ആക്രമണങ്ങള്‍ ദല്‍ഹിയില്‍ വര്‍ധിച്ചുവരികയാണ്. സംഘ് പരിവാര്‍ അധികാരത്തില്‍ കയറിയതിനു ശേഷമുള്ള മാറ്റമാണിത്. 'ജമാ മസ്ജിദ് തകര്‍ക്കൂ, അവിടെ വിഗ്രഹം കാണാം' എന്നാണ് ബി.ജെ.പി നേതാവ് സാക്ഷി മഹാരാജ് ആക്രോശിച്ചത്. ഇന്ന് ദല്‍ഹിയിലെ വ്യത്യസ്ത മുസ്‌ലിം നിര്‍മിതികളില്‍ വിഗ്രഹാരാധനയടക്കം ഉദ്യോഗസ്ഥരുടെ ഒത്താശയോടു കൂടി നടക്കുന്നുണ്ട് എന്നതിന്റെ വലിയ തെളിവായിരുന്നു ദല്‍ഹിയിലെ സഫ്ദര്‍ ജംഗിനടുത്ത് നിലനിന്നിരുന്നതും തുഗ്ലക്ക് കാലത്ത് നിര്‍മിക്കപ്പെട്ടതുമായ ഒരു ശവകുടീരം ശിവക്ഷേത്രമായി മാറിയത്. ഇന്ന് പ്രസ്തുത ശവകുടീരം വിഗ്രഹാരാധനയും പൂജയും നടക്കുന്ന ക്ഷേത്രമാണ്. 
ദല്‍ഹിയുടെ അതിര്‍ത്തി പ്രദേശമായ, വ്യാവസായിക നഗരമായ നോയ്ഡയില്‍ മുസ്‌ലിംകള്‍ക്ക് നമസ്‌കരിക്കാനുള്ള പള്ളികള്‍ ഇല്ലെന്നു തന്നെ പറയാം. ഇനി ഉണ്ടെങ്കില്‍ തന്നെയും അതെല്ലാം നഗരത്തില്‍നിന്ന് വിദൂരത്താണ്. പൊതുവില്‍ അവിടങ്ങളില്‍ ജോലിചെയ്യുന്നവര്‍ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനായി ഉപയോഗപ്പെടുത്തുന്നത് പാര്‍ക്കുകളും ആളുകള്‍ വന്നിരിക്കുന്ന പൊതു ഇടങ്ങളുമാണ്. ഇതിന് തടയിടാന്‍ നോട്ടീസ് ഇറക്കിയ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആര്‍.എസ്.എസ്, സംഘ്  പരിവാര്‍ ശക്തികളുടെ സഹായത്തോടെ മുസ്‌ലിംകളെ തടയുന്നതും ആക്രമിക്കുന്നതുമായ വാര്‍ത്തകള്‍ വളരെ മുമ്പേ തന്നെ വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. 'അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഇവിടെ ഒരു പള്ളിയില്ല, നോയ്ഡ സെക്ടര്‍ 56, 57, 58, 60 ഏരിയകളില്‍ ധാരാളം മുസ്‌ലിംകള്‍ താമസിക്കുന്നു. ഇവര്‍ക്ക് നമസ്‌കാരത്തിനായി ഇവിടെയുള്ള പാര്‍ക്കുകള്‍ അല്ലാതെ മറ്റൊരു മാര്‍ഗവുമില്ല' -നോയ്ഡ സെക്ടര്‍ 58-ല്‍ താമസിക്കുന്ന ആലം അഞ്ചു വര്‍ഷമായി നോയ്ഡയിലെ പാര്‍ക്കുകളില്‍ ജുമുഅ നമസ്‌കാരം നിര്‍വഹിക്കുന്നയാളാണ്. 'ഞങ്ങള്‍ക്ക് ആരോടും എതിരിടാന്‍ താല്‍പര്യമില്ല. സമാധാനമായി പ്രാര്‍ഥന നിര്‍വഹിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞാല്‍ മാത്രം മതി' - നോയ്ഡ സെക്ടര്‍ 58-ലുള്ള പ്രധാന പാര്‍ക്കിലെ ഇമാം നുഅ്മാന്‍ അഖ്തര്‍ പറയുന്നു. പ്രസ്തുത പാര്‍ക്കിനു ചുറ്റും നിരവധി വ്യവസായ ശാലകളാണ് ഇന്നുള്ളത്. അവിടങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ പകുതിയും മുസ്‌ലിം സമുദായത്തില്‍നിന്നുള്ളവരാണ്. പാര്‍ക്കുകളില്‍ നമസ്‌കാരം ഒഴിവാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പോലീസിന്റെ നോട്ടീസ് ഇത്തരം വ്യവസായശാലകളിലെ മാനേജര്‍മാര്‍ക്ക് എന്നോ നല്‍കിക്കഴിഞ്ഞിട്ടുണ്ട്. അവിടങ്ങളില്‍ ജോലിചെയ്യുന്ന മുസ്‌ലിംകളായ പോലീസ് ഉദ്യോഗസ്ഥര്‍ പോലും ഇവരോടൊപ്പം നമസ്‌കാരത്തിനായി വരാറുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. ആര്‍.എസ്.എസ്, സംഘ് പരിവാര്‍ അടക്കമുള്ള ഫാഷിസ്റ്റ് ശക്തികളുടെ മതയോഗങ്ങളും പൊതു യോഗങ്ങളും നോയ്ഡയിലെ ഇത്തരത്തിലുള്ള പാര്‍ക്കുകളില്‍ തന്നെയാണ് നടക്കുന്നത്. അതിനാവട്ടെ പോലീസ് സംരക്ഷണവുമുണ്ടു താനും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (41-43)
ടി.കെ ഉബൈദ്‌