Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 01

3087

1440 ജമാദുല്‍ അവ്വല്‍ 25

സ്ത്രീക്ക് മഹ്‌റമില്ലാതെ ഹജ്ജിനും ഉംറക്കും പോകാമോ?

മുശീര്‍

അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഈ പ്രാവശ്യത്തെ നറുക്കെടുപ്പില്‍ ഹജ്ജിനു പോകാന്‍ എനിക്ക് അവസരം ലഭിച്ചിരിക്കുന്നു. പക്ഷേ എന്റെ കൂടെ ഭര്‍ത്താവോ മറ്റു ബന്ധുക്കളോ ഇല്ലാത്തതിനാല്‍ ഹജ്ജിനു പോകാന്‍ പാടില്ല എന്നും, മഹ്‌റം (വിവാഹബന്ധം നിഷിദ്ധമായ ബന്ധു) ഇല്ലാതെ സ്ത്രീകള്‍ ഹജ്ജിനു പോകുന്നത് നിഷിദ്ധമാണെന്നും, അങ്ങനെ ചെയ്താല്‍ അവരുടെ ഹജ്ജും ഉംറയുമൊന്നും സ്വീകാര്യമാവുകയില്ലെന്നും ചില ഉസ്താദുമാര്‍ പറയുന്നു. എന്താണ് ഈ വിഷയത്തിലെ ഇസ്‌ലാമിക നിയമം?

 

മഹ്‌റമില്ലാതെ സ്ത്രീക്ക് തനിച്ച് ഹജ്ജും ഉംറയും നിര്‍വഹിക്കാമോ എന്ന കാര്യത്തില്‍ പണ്ടുമുതലേ അഭിപ്രായവ്യത്യാസമുണ്ട്. ഹമ്പലി മദ്ഹബിന്റെ വീക്ഷണമനുസരിച്ച് ഒരു നിലക്കും പാടില്ല എന്നാണെങ്കില്‍ മാലികീ, ശാഫിഈ പോലുള്ള മദ്ഹബുകളുടെ വീക്ഷണപ്രകാരം ഇക്കാര്യത്തില്‍ മാറ്റമില്ലെങ്കിലും വഴി സുരക്ഷിതമാണെങ്കില്‍ മഹ്‌റമില്ലെങ്കിലും സ്ത്രീക്ക് ഹജ്ജും ഉംറയും നിര്‍വഹിക്കാം എന്നാണ്.

ഇരുവിഭാഗത്തിനും തെളിവുകളും ന്യായങ്ങളും വേണ്ടത്രയുണ്ട്. പ്രമാണങ്ങളെ വ്യാഖ്യാനിക്കുന്നതിലും മനസ്സിലാക്കുന്നതിലുമുള്ള വ്യത്യാസമാണ് ഈ ഭിന്നതക്ക് കാരണം. അതിനാല്‍ ഇതിലേതെങ്കിലും ഒരു വീക്ഷണം പൂര്‍ണമായും ശരിയും മറുവീക്ഷണം പൂര്‍ണമായും തെറ്റും എന്ന് പറയുന്നതിന് ന്യായമില്ല. അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങളില്‍ ഓരോരുത്തര്‍ക്കും ബോധ്യമാകുന്ന വീക്ഷണം അവരവര്‍ക്ക് തെരഞ്ഞെടുക്കാം. എന്നാല്‍ മറുവീക്ഷണം തെരഞ്ഞെടുക്കാനുള്ള മറ്റുള്ളവരുടെ അവകാശത്തെ മാനിക്കുകയും വേണം.

സ്ത്രീകള്‍ക്ക് മഹ്റമില്ലാതെ യാത്രചെയ്യല്‍ നിഷിദ്ധമാണ് എന്ന് വാദിക്കുന്നവര്‍ അവലംബിക്കുന്ന പ്രധാന തെളിവുകള്‍ ഇതാണ്:

ഇബ്‌നു അബ്ബാസില്‍നിന്ന് നിവേദനം. നബി (സ) ഇങ്ങനെ പറഞ്ഞിരിക്കുന്നു: ''മഹ്‌റമായ ഒരു പുരുഷന്റെ കൂടെയല്ലാതെ സ്ത്രീ യാത്ര ചെയ്യാന്‍ പാടില്ല. അന്യപുരുഷന്മാര്‍ മഹ്‌റമായ ഒരു പുരുഷനില്ലെങ്കില്‍ അവളുടെ അടുത്ത് വരാനും പാടില്ല'' (ബുഖാരി: 1862).

അബ്ദുല്ലാഹിബ്‌നു ഉമറില്‍നിന്ന്: നബി(സ) പറഞ്ഞു: ''അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീക്കും തന്റെ കൂടെ മഹ്‌റമായ ഒരു പുരുഷനില്ലാതെ മൂന്ന് രാത്രി വഴിദൂരമുള്ള യാത്ര ചെയ്യുക എന്നത് അനുവദനീയമല്ല'' (മുസ്‌ലിം: 3324).

രണ്ടാമത് പറഞ്ഞ ഹദീസ് മാത്രമേ ഉള്ളൂവെങ്കില്‍ വിഷയത്തില്‍ ഇത്രമാത്രം ഭിന്നതയുണ്ടാവുമായിരുന്നില്ല. കാരണം മക്കയില്‍നിന്ന് വളരെ വിദൂരത്ത് കിടക്കുന്ന യമനില്‍നിന്ന് ഒരു സ്ത്രീ ഒറ്റക്ക് യാത്ര ചെയ്തുകൊണ്ട്, മക്കയില്‍ വരികയും എന്നിട്ട് കഅ്ബ ത്വവാഫ് ചെയ്ത് തിരിച്ചുപോവുകയും ചെയ്യുക എന്നത് ദുഷ്‌കരമായ ഒരു കാലമുണ്ടായിരുന്നു. പൂര്‍ണ സുരക്ഷിതത്വം ഉറപ്പു വരുത്താനായെങ്കില്‍ മാത്രമേ അത് സാധ്യമായിരുന്നുള്ളൂ. അങ്ങനെയൊരു കാലം വരുമെന്ന് നബി (സ)തന്നെ പ്രവചിച്ചതായി, ഇമാം ബുഖാരി ഉദ്ധരിക്കുന്നുമുണ്ട്. ആ പ്രവചനം താന്‍ പുലര്‍ന്ന് കാണുകയുണ്ടായി എന്ന്  പ്രസ്തുത ഹദീസ് നബി(സ)യില്‍നിന്ന് കേട്ട സ്വഹാബി അദിയ്യ് (റ) വെളിപ്പെടുത്തിയിട്ടുമുണ്ട്. അതിങ്ങനെ വായിക്കാം:

നബി(സ)യില്‍നിന്ന് അദിയ്യുബ്നു ഹാത്തിം: ''ഞാന്‍ നബി(സ)യോടൊപ്പമായിരിക്കെ ഒരാള്‍ വന്ന് ദാരിദ്ര്യത്തെക്കുറിച്ച് അവിടുത്തോട് ആവലാതി പറഞ്ഞു. പിന്നീട് മറ്റൊരാള്‍ വന്നു, മാര്‍ഗമധ്യേയുണ്ടാവുന്ന കവര്‍ച്ചയെക്കുറിച്ച് പരാതിപ്പെട്ടു. അവിടുന്ന്‌ചോദിച്ചു: അദിയ്യ്, താങ്കള്‍ 'ഹീറ' കണ്ടിട്ടുണ്ടോ? ഞാന്‍ പറഞ്ഞു: ഇല്ല. പക്ഷേ, കേട്ടിട്ടുണ്ട്. അവിടുന്ന് പറഞ്ഞു: താങ്കള്‍ ദീര്‍ഘകാലം ജീവിക്കുകയാണെങ്കില്‍, മറയിലിരിക്കുന്ന തരുണി 'ഹീറ'യില്‍ നിന്ന് യാത്ര പുറപ്പെട്ട് അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയപ്പെടാതെ ഒറ്റക്ക് യാത്ര ചെയ്ത് കഅ്ബയെ ത്വവാഫ് ചെയ്യുന്നത് താങ്കള്‍ക്കു കാണാം. അദിയ്യ് പറയുകയാണ്: പിന്നീട് മറയിലിരിക്കുന്ന തരുണികള്‍ അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയപ്പെടാതെ ഹീറയില്‍നിന്ന് ഒറ്റക്ക് യാത്രചെയ്തു വന്ന് കഅ്ബ ത്വവാഫ് ചെയ്യുന്നത് ഞാന്‍ കാണുകയുണ്ടായി'' (ബുഖാരി: 3595).

മഹ്റമില്ലാതെയും ഒരു സ്ത്രീക്ക് ഹജ്ജ് ചെയ്യാമെന്നും, ഇവിടെ ആ സ്ത്രീയുടെ ഹജ്ജ് നിഷിദ്ധവും അസ്വീകാര്യവും ആയിരുന്നുവെങ്കില്‍ തിരുമേനി അക്കാര്യം വ്യക്തമാക്കുമായിരുന്നുവെന്നും, എന്നാല്‍ അങ്ങനെ വ്യക്തമാക്കിയില്ലെന്നു മാത്രമല്ല ആ പ്രവചനം സത്യമായി പുലര്‍ന്നത് താന്‍ കാണുകയുണ്ടായി എന്നും കൂടി ഈ സ്വഹാബി പറഞ്ഞതിലൂടെ സ്വഹാബിമാരുടെ കാലത്തുതന്നെ മഹ്‌റമില്ലാതെ ഒരു സ്ത്രീ മക്കയിലെത്തി ത്വവാഫ് ചെയ്തു എന്ന കാര്യം സ്ഥിരപ്പെട്ടു. അത് സ്വീകാര്യമല്ലായിരുന്നുവെങ്കില്‍ നബി (സ) അക്കാര്യം അവിടെവെച്ച് വ്യക്തമാക്കുമായിരുന്നല്ലോ. എന്നല്ല, ഇസ്‌ലാമിന്റെ വരാന്‍ പോകുന്ന ശോഭനകാലത്തെക്കുറിച്ച പ്രവചനം കൂടിയാണത്.

ഇതുപോലുള്ള ഹദീസുകള്‍ കൂടി മുമ്പില്‍വെച്ചും പരിഗണിച്ചുമാണ് ശാഫിഈ മദ്ഹബിന്റെയും മാലികീ മദ്ഹബിന്റെയും വീക്ഷണങ്ങള്‍ രൂപപ്പെട്ടിട്ടുള്ളത്. ഇമാം നവവി പറഞ്ഞു:

'നമ്മുടെ മദ്ഹബിന്റെ ആചാര്യന്മാര്‍ പറയുന്നു: സുരക്ഷിതത്വം ഭര്‍ത്താവ് മുഖേനയോ മഹ്‌റം മുഖേനയോ വിശ്വസ്തരായ സ്ത്രീകള്‍ വഴിയോ സാധ്യമാകുന്നതാണ്. ഇപ്പറഞ്ഞ ഏതെങ്കിലുമൊന്ന് കൂടാതെ സ്ത്രീകള്‍ ഹജ്ജ് ചെയ്യാന്‍ ബാധ്യസ്ഥരാവുന്നില്ല. വിശ്വസ്തയായ ഒരു സ്ത്രീയെ മാത്രമേ ലഭിച്ചുള്ളൂവെങ്കിലും അവള്‍ ഹജ്ജ് ചെയ്യാന്‍ ബാധ്യസ്ഥയാവുകയില്ല. എങ്കിലും വിശ്വസ്തയായ ഒരു സ്ത്രീയോടൊപ്പം ഹജ്ജ് ചെയ്യല്‍ അവള്‍ക്ക് അനുവദനീയമാണ്. മദ്ഹബിന്റെ ആധികാരികമായ അഭിപ്രായം ഇതത്രെ. എന്നാല്‍ ചില പണ്ഡിതന്മാരുടെ വീക്ഷണത്തില്‍, കൂടുതല്‍ സുരക്ഷിതത്വം ഉണ്ടാവുകയും ഒരാളെയും ആവശ്യമില്ലാത്ത അവസ്ഥയും ഉണ്ടായേക്കാം. എന്നല്ല പൂര്‍ണ സുരക്ഷിതയായി അവള്‍ ഒരു യാത്രാസംഘത്തോടൊപ്പം തനിച്ചു യാത്ര ചെയ്യുന്ന അവസ്ഥയും സംജാതമായേക്കാം' (ശറഹു മുസ്‌ലിം 2381).

ഈ വിഷയകമായി ഉദ്ധരിക്കപ്പെട്ട ഹദീസുകള്‍ വിശദീകരിക്കവെ, ഇമാം അല്‍ ഹാഫിള് ഇബ്‌നു ഹജരില്‍ അസ്ഖലാനി പറയുന്നു:

'സ്ത്രീകള്‍ ഹജ്ജിന് പോകുമ്പോള്‍ ഭര്‍ത്താവോ മഹ്‌റമോ വിശ്വസ്തരായ സ്ത്രീകളോ ഉണ്ടായിരിക്കല്‍ നിബന്ധനയാണ് എന്നതാണ് ശാഫിഈ മദ്ഹബില്‍ പ്രസിദ്ധമായ വീക്ഷണം. ശാഫിഈ മദ്ഹബിന്റെ തന്നെ മറ്റൊരു വീക്ഷണമനുസരിച്ച് അവളുടെ കൂടെ വിശ്വസ്തയായ ഒരു സ്ത്രീ ഉണ്ടായാലും മതിയാകും. കറാബീസി ഉദ്ധരിക്കുകയും മുഹദ്ദബില്‍ ശരിയാണെന്ന് വിലയിരുത്തുകയും ചെയ്ത വീക്ഷണമനുസരിച്ച്, വഴി സുരക്ഷിതമാണെങ്കില്‍ അവള്‍ക്ക് തനിച്ചു യാത്ര ചെയ്യാവുന്നതാണ്. എന്നാല്‍ ഇതെല്ലാം വാജിബായ ഹജ്ജോ ഉംറയോ ചെയ്യുന്നതിനെ പറ്റിയാണ്. വഴി സുരക്ഷിതമാണെങ്കില്‍ വിശ്വസ്തരായ സ്ത്രീകളുടെ സംഘത്തോടൊപ്പം സ്ത്രീക്ക് യാത്ര ചെയ്യാം എന്നതിന്റെ തെളിവില്‍പെട്ടതാണ് ഈ അധ്യായത്തിന്റെ ആദ്യത്തില്‍ ഉദ്ധരിക്കപ്പെട്ട ഹദീസുകള്‍. ഉമര്‍, ഉസ്മാന്‍, അബ്ദുര്‍റഹ്മാനു ബ്‌നു ഔഫ്, പ്രവാചക പത്‌നിമാര്‍ തുടങ്ങിയവരെല്ലാം അതിനോട് യോജിച്ചതിനാലും, സ്വഹാബിമാരില്‍ മറ്റാരും തന്നെ അക്കാര്യത്തില്‍ അവരെ എതിര്‍ക്കാതിരിക്കുന്നതിനാലും അതും തെളിവില്‍പെട്ടതാണ്' (ഫത്ഹുല്‍ ബാരി: 1729).

ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതനായ ഇമാം മാവര്‍ദി പറയുന്നു: 'ഒരു സ്ത്രീ ആദ്യമായി ഹജ്ജ് ചെയ്യാന്‍ ഉദ്ദേശിക്കുകയും അത് ഫര്‍ളായ ഹജ്ജാണെങ്കില്‍ ഒരു മഹ്‌റമിന്റെ കൂടെയോ, അല്ലെങ്കില്‍ വിശ്വസ്തരായ സ്ത്രീകളോടൊപ്പമോ, അത് ഒരു സ്ത്രീയാണെങ്കില്‍ പോലും വഴി സുരക്ഷിതമാണെങ്കില്‍ ഹജ്ജിന് പോകുന്നത് അനുവദനീയമാണ്' (അല്‍ ഹാവി അല്‍ കബീര്‍: 4/927).

ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ ഖിലാഫത്തില്‍ തിരുമേനിയുടെ പത്നിമാര്‍ ഹജ്ജിനു ഒരുങ്ങിയപ്പോള്‍ അദ്ദേഹം അവരെ ഉസ്മാനുബ്നു അഫ്ഫാന്‍, അബ്ദുര്‍റഹ്മാനുബ്നു ഔഫ് എന്നിവരോടൊപ്പം യാത്രയാക്കിയ സംഭവം ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്. സ്വഹാബികളാരും ഇതിനെ എതിര്‍ത്തതായി കാണുന്നില്ല. സ്ത്രീകളുടെ യാത്ര സംബന്ധിച്ചുള്ള ഉപരിസൂചിത ഹദീസില്‍ നിയമത്തിന്റെ സ്വഭാവമുണ്ടായിരുന്നുവെങ്കില്‍ തീര്‍ച്ചയായും അവര്‍ ഇതിനെ വിമര്‍ശിക്കുമായിരുന്നു.

വസ്തുത ഇതായിരിക്കെ, തങ്ങള്‍ മനസ്സിലാക്കിയതു മാത്രമാണ് ശരി, മറ്റുള്ളതെല്ലാം തെറ്റാണ്, അവരുടെ ഹജ്ജും ഉംറയുമൊന്നും സ്വീകാര്യമല്ല എന്ന കടുപിടിത്തത്തിനും പ്രചാരവേലക്കും യാതൊരര്‍ഥവുമില്ല.

അതിനാല്‍, ഹജ്ജിനാവട്ടെ ഉംറക്കാവട്ടെ, മറ്റെന്തു കാര്യത്തിനാവട്ടെ സ്ത്രീകള്‍ മഹ്റമിന്റെ കൂടെ യാത്രചെയ്യുക എന്നതു തന്നെയാണ് വേണ്ടത്. യാത്രാസൗകര്യങ്ങള്‍ എത്ര വര്‍ധിച്ചിട്ടുണ്ടെങ്കിലും അതിലെല്ലാം തന്നെ സുരക്ഷാ പ്രശ്‌നങ്ങളും മറ്റു പല പ്രയാസങ്ങളും വര്‍ധിച്ചിട്ടുണ്ട്. ഉത്തരവാദപ്പെട്ട ഒരു പുരുഷന്‍ കൂടെയുണ്ടാവുന്നത് സ്ത്രീയെ സംബന്ധിച്ചേടത്തോളം എന്തുകൊണ്ടും ഗുണകരമേ ആവുകയുള്ളൂ.

എന്നാല്‍ വേണ്ടത്ര സുരക്ഷിതത്വവും വിശ്വസ്തതയുമുള്ള, അപായ സാധ്യതകള്‍ തുലോം വിരളമായ സാഹചര്യങ്ങളില്‍ മഹ്‌റമില്ല എന്ന ഒറ്റക്കാരണം കൊണ്ടു മാത്രം ഹജ്ജോ ഉംറയോ മാറ്റിവെക്കേണ്ടതില്ല.

ചുരുക്കത്തില്‍, 'വിവാഹം നിഷിദ്ധമായ ബന്ധുവിന്റെ കൂടെയല്ലാതെ സ്ത്രീ യാത്രചെയ്യാന്‍ പാടില്ല' എന്നത് ഇസ്‌ലാമിക ശരീഅത്തിലെ സ്ഥിരപ്പെട്ട ഒരടിസ്ഥാനമാണ്. ചിലര്‍ തെറ്റിദ്ധരിക്കുന്നപോലെ സ്ത്രീകളെക്കുറിച്ചുള്ള മോശമായ സങ്കല്‍പമല്ല ഈ കല്‍പനക്കാധാരം. മറിച്ച്, അവരുടെ സല്‍ക്കീര്‍ത്തിക്ക് ഭംഗം വരാതെ സൂക്ഷിക്കുന്നതിനു വേണ്ടിയാണിത്. എന്നാല്‍ അവള്‍ക്ക് വിവാഹം നിഷിദ്ധമായ ഒരു ബന്ധുവിനെ കിട്ടാതെ വരികയാണെങ്കില്‍ വിശ്വസ്തരായ പുരുഷന്മാരുടെയോ, അവലംബിക്കാവുന്ന സ്ത്രീകളുടെയോ കൂടെ യാത്രചെയ്യാം. വഴി സുരക്ഷിതമാണെങ്കില്‍ തനിച്ച് യാത്ര ചെയ്യുന്നതിനും വിരോധമില്ല, പ്രത്യേകിച്ചും ഇക്കാലത്ത്. പഴയപോലെ അപകടങ്ങള്‍ ചൂഴ്ന്നുനില്‍ക്കുന്ന യാത്രയല്ല ഇന്നുള്ളത്. മറിച്ച് കപ്പല്‍, വിമാനം, ബസ് തുടങ്ങിയ യാത്രാമാധ്യമങ്ങളില്‍ ധാരാളം ആളുകള്‍ ഒരുമിച്ചു യാത്ര ചെയ്യലാണ് രീതി. 

Comments

Other Post

ഹദീസ്‌

മക്കളുടെ പ്രാര്‍ഥന
കെ.പി ബശീര്‍ ഈരാറ്റുപേട്ട

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (41-42)
എ.വൈ.ആര്‍