Prabodhanm Weekly

Pages

Search

2016 ജൂലൈ 22

2960

1437 ശവ്വാല്‍ 17

ആകസ്മിക വിപത്തുകളെ എങ്ങനെ നേരിടാം?

ഇബ്‌റാഹീം ശംനാട്‌

ആകസ്മികമായ അപകടങ്ങള്‍ കൂടിവരികയാണ്. അവിരാമമായി തുടരുന്ന കലാപങ്ങളിലൂടെയും യുദ്ധങ്ങളിലൂടെയും ഉണ്ടാവുന്ന മനുഷ്യ ദുരന്തങ്ങള്‍, പ്രകൃതി വിപത്തുകള്‍, വരള്‍ച്ച, വ്യക്തികളുടെ ജീവിതത്തില്‍ പെടുന്നനെ സംഭവിക്കുന്ന യാദൃഛികമായ വിപത്തുകള്‍, വാഹനാപകടങ്ങള്‍ ഇങ്ങനെ എണ്ണമറ്റ ദുരന്തങ്ങള്‍ക്കിടയിലാണ് നാം  ജീവിച്ചുകൊണ്ടിരിക്കുന്നത്. അവയില്‍ പലതും മനുഷ്യകരങ്ങള്‍ പ്രവര്‍ത്തിച്ചതു മൂലമുള്ള ദുരന്തങ്ങളാണെങ്കില്‍ ചിലത് ഖുര്‍ആന്‍ വ്യക്തമാക്കിയതുപോലെ 'നാം നിങ്ങളെ സുസ്ഥിതിയിലും ദുഃസ്ഥിതിയിലും അകപ്പെടുത്തി പരീക്ഷിച്ചുകൊണ്ടിരിക്കുകയാകുന്നു' (21:35) എന്ന നിലയില്‍ കാണേണ്ടണ്ടവയാണ്. സുസ്ഥിതിയില്‍ ഫറോവയെ പോലെ പെരുമാറുന്ന പലരും ദുരന്തങ്ങളുടെ നിസ്സഹായതയില്‍ എന്തു ചെയ്യണമെന്നറിയാതെ പതറിപ്പോവും.

മനസ്സിനെ നടുക്കിയ ഒരു ദുരന്തത്തിന്റെ ഓര്‍മ ഒരു സുഊദി പ്രഭാഷകന്‍ പറഞ്ഞത് ഇവിടെ പങ്കുവെക്കാം. സുഊദി അറേബ്യയില്‍ നടന്ന അതിദാരുണമായ ഒരു സംഭവം. വൈവാഹിക ജീവിതത്തിലേക്ക് കാലെടുത്തുവെച്ച നവമിഥുനങ്ങളുടെ പൊള്ളുന്ന ജീവിതാനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്. മധുവിധുവിന്റെ മധുര ദിനങ്ങള്‍ പ്രിയതമനുമൊന്നിച്ച് ചെലവഴിച്ചുകൊണ്ടിരുന്ന അസുലഭ നിമിഷങ്ങള്‍. ആ നിമിഷങ്ങള്‍ ജീവിതത്തില്‍നിന്ന് ഒരിക്കലും അസ്തമിക്കരുതെന്ന് അവര്‍ പ്രാര്‍ഥിച്ചു. ദൈവത്തിന്റെ വിധി മറ്റൊന്നായിരുന്നു. പെടുന്നനെ ആ തരുണിയുടെ അവയവങ്ങള്‍ ഓരോന്നായി ചലനമറ്റുകൊണ്ടിരുന്നു. കരളും വൃക്കയും പ്രവര്‍ത്തനരഹിതമായി. തലച്ചോര്‍ പ്രതികരിക്കാതെയായി. അവസാനം ഹൃദയവും നിലച്ചു. ഏതാനും മണിക്കൂറുകള്‍ക്കകം അവളുടെ ശരീരവും തണുത്താറി.

ആലോചിച്ചുനോക്കൂ, എത്ര പൊടുന്നനെയാണ് വിവാഹാഘോഷത്തിന്റെ ആ മധുരദിനങ്ങള്‍ അവസാനിച്ചത്! എന്തുമാത്രം വിരഹവേദനയായിരിക്കും ആ നവവരനും അവരിരുവരുടെയും അടുത്ത ബന്ധുക്കളും അനുഭവിച്ചിട്ടുണ്ടാവുക. ചിലപ്പോള്‍ ഇതിനേക്കാള്‍ ഞെട്ടലുളവാക്കുന്ന ദുരന്തങ്ങള്‍ നമ്മില്‍ പലരും കണ്ടിരിക്കാം. ഇത്തരം ദുരന്തനിമിഷങ്ങളെ എങ്ങനെ നേരിടണമെന്ന് ഇസ്‌ലാം കൃത്യമായി പഠിപ്പിക്കുന്നുണ്ട്. സാധ്യമായ രൂപത്തില്‍ അത്തരം ദുരന്തങ്ങളെ തടയാന്‍ ശ്രമിക്കുന്നതോടൊപ്പം, മാനസികമായി അവയെ പ്രതിരോധിക്കാന്‍ വിശ്വാസിയെ സജ്ജമാക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. അത് നമുക്ക് വലിയ മനക്കരുത്തും ആശ്വാസവുമാണ് നല്‍കുക. 

 

വിധിവിശ്വാസം 

ദുരന്തങ്ങളെ മാനസികമായി അഭിമുഖീകരിക്കാനുള്ള ഏറ്റവും നല്ല വഴി അല്ലാഹുവിന്റെ വിധിയില്‍ വിശ്വസിച്ച് സമാശ്വാസം കൊള്ളുകയാണ്. ജീവിതം പരീക്ഷണമാണ്. സ്രഷ്ടാവ് എങ്ങനെ പരീക്ഷിക്കുമെന്ന് നമുക്കറിയില്ല. അതിനാല്‍  ദൈവവിധിയാണെന്ന വിശ്വാസം മനസ്സിന് ആശ്വാസവും സമാധാനവും നല്‍കുന്നു. ഖുര്‍ആന്‍ പറയുന്നു: ''അല്ലാഹു ഞങ്ങള്‍ക്ക് വിധിച്ചതല്ലാതൊന്നും ഞങ്ങളെ ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ രക്ഷകന്‍. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചുകൊള്ളട്ടെ'' (9:51). 

സര്‍വാധിരാജനായ അല്ലാഹു നമ്മെ സൃഷ്ടിക്കുമ്പോള്‍ തന്നെ നമ്മുടെ ജീവിതത്തില്‍ വരാന്‍ പോകുന്ന എല്ലാ കാര്യങ്ങളും അവന്റെ ഗ്രന്ഥത്തില്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. അതനുസരിച്ച് സംഭവിക്കേണ്ടത് സംഭവിച്ചു, അത്രയേയുളളു ഈ ദുരന്തം എന്ന് സമാശ്വസിക്കുകയാണ് അതിനുള്ള പരിഹാരം. നബി (സ) പറഞ്ഞു: ''സത്യവിശ്വാസിയുടെ കാര്യം അത്ഭുതകരം തന്നെ. അവന്റെ കാര്യമെല്ലാം അവന് ഗുണകരമായിത്തീരുന്നു. ഇത് സത്യവിശ്വാസിക്കല്ലാതെ മറ്റാര്‍ക്കും ലഭ്യമല്ല. അവന്‍ സന്തോഷാവസ്ഥയിലായിരിക്കുമ്പോള്‍ നന്ദി കാണിക്കുന്നു. അങ്ങനെ അത് അവന് ഗുണകരമാവുന്നു. ഇനി ദുരിതാവസ്ഥയിലാണെങ്കിലോ ക്ഷമിക്കുന്നു. അതും അവന് ഗുണകരമായി ഭവിക്കുന്നു.'' 

 

പ്രാര്‍ഥന 

എല്ലാ വിപത്തുകളെയും തടയാനുള്ള മറ്റൊരു വജ്രായുധമാണ് പ്രാര്‍ഥന. വിധിയെ പോലും മാറ്റിമറിക്കാനുള്ള ശക്തി പ്രാര്‍ഥനക്കുണ്ടെന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്നവന്‍ നമ്മുടെ ഓരോരുത്തരുടെയും പ്രശ്‌നങ്ങള്‍ അറിയുന്നവനും അവക്ക് പരിഹാരം കാണാന്‍ കഴിവുള്ളവനുമാണ് എന്ന വിശ്വാസം മനുഷ്യന് നല്‍കുന്ന സാന്ത്വനം പറഞ്ഞറിയിക്കുക സാധ്യമല്ല. തന്നെ സൃഷ്ടിച്ച അല്ലാഹു തന്റെ എല്ലാ ആവശ്യങ്ങളും പൂര്‍ത്തീകരിക്കുമെന്ന ഉത്തമ വിശ്വാസത്തോടെ അവനോട് വിനയാന്വിതനായി കേണപേക്ഷിക്കുന്നതാണ് പ്രാര്‍ഥന.  തന്റെ അടിമകള്‍ തന്നോട് പ്രാര്‍ഥിക്കുന്നത് അല്ലാഹുവിന് വളരെ ഇഷ്ടപ്പെട്ട കാര്യമാണ്. അങ്ങനെയുള്ള പ്രാര്‍ഥനകള്‍ക്ക് ഒന്നുകില്‍ പൊടുന്നനെ ഉത്തരം ലഭിച്ചേക്കാം. അല്ലെങ്കില്‍ നമുക്കറിയാത്ത എന്തോ കാരണത്താല്‍ അതിന് ഉത്തരം നല്‍കുന്നത് പിന്തിക്കുകയോ നല്‍കാതിരിക്കുകയോ ചെയ്യാം. ഏതായാലും പരലോകത്ത് അതൊരു മഹത്തായ കര്‍മമായി പരിഗണിക്കുന്നതും പ്രതിഫലം നല്‍കുന്നതുമായിരിക്കും. യാത്ര ഉള്‍പ്പെടെയുള്ള വിവിധ സന്ദര്‍ഭങ്ങളില്‍ ഇസ്‌ലാം പ്രത്യേകം പ്രാര്‍ഥനകള്‍ പഠിപ്പിക്കുന്നത് ഇത്തരം വിപത്തുകളില്‍നിന്ന് രക്ഷപ്രാപിക്കാന്‍ കൂടിയാണ്.

 

ദാനം ചെയ്യുക

ദാനം ചെയ്യുന്നത് വിപത്തുകളെ തടയുമെന്ന് പ്രവാചകന്‍ അരുളിയിട്ടുണ്ട്.  ദാനധര്‍മങ്ങളിലുടെ രോഗത്തെ ചികിത്സിക്കാന്‍ നബി (സ) പറഞ്ഞു. എന്തും ദാനം ചെയ്യാം. ധനം മാത്രമാണ് ദാനം ചെയ്യാനാവുക എന്നത്  മിഥ്യാധാരണയാണ്. രക്തം മുതല്‍ പുഞ്ചിരി വരെ ജനങ്ങള്‍ക്ക് ആവശ്യമായതെന്തും ദാനം ചെയ്ത് വിപത്തുകളെ തടഞ്ഞുനിര്‍ത്താവുന്നതാണ്. ദൈവം നമ്മില്‍ എന്തോ ഒരു അപരാധം കണ്ടതിനാലാവാം വിപത്തുകള്‍ ഉണ്ടായത്. വെള്ളം തീ കെടുത്തുന്നതു പോലെ ദാനം ചെയ്യല്‍ അല്ലാഹുവിന്റെ കോപത്തെ തടയാനുള്ള നല്ലൊരു മാര്‍ഗമാണ്. വിപത്തുകള്‍ വരുന്നത് തടയാന്‍ ഇതിലൂടെ സാധിച്ചേക്കും. അഥവാ അതിന് സാധിച്ചില്ലെങ്കിലും അതിന്റെ ഉദ്ദേശ്യശുദ്ധി കണക്കിലെടുത്ത് പരലോകത്ത് പ്രതിഫലം ലഭിക്കുമെന്ന് ഉറപ്പിക്കാം. 

 

കുടുംബ ബന്ധം ചേര്‍ക്കുക 

മനുഷ്യബന്ധങ്ങള്‍ സൃഷ്ടിച്ചത് അല്ലാഹുവാണ്. നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അവിടെ വലിയ പ്രസക്തിയില്ല. പരിപാവനമായ ഈ കുടുംബ ബന്ധത്തെ പവിത്രമായി സൂക്ഷിക്കുകയും അതിനെ ആദരിക്കുകയും ചെയ്യേണ്ടത് ഒരു വിശ്വാസിയുടെ ബാധ്യതയാണ്. ഇന്ന് കുടുംബ ബന്ധങ്ങളില്‍ വിള്ളലുകള്‍ വീണിരിക്കുന്നു. പരസ്പരം ശത്രുത കൂടിക്കൊണ്ടിരിക്കുന്നു. കുടുംബ ബന്ധങ്ങള്‍ ചേര്‍ക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് നിമിത്തമാവുകയും അത് വിപത്തുകളില്‍നിന്നുള്ള രക്ഷാകവചമാവുകയും ചെയ്യും. അനസി(റ)ല്‍ നിന്ന്: നബി (സ) പറഞ്ഞു: ''ഉപജീവനമാര്‍ഗം വിശാലമായി കിട്ടാനും ദീര്‍ഘായുസ്സ് ലഭിക്കാനും ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സ്വന്തം ബന്ധുക്കളുമായി നല്ലനിലയില്‍ വര്‍ത്തിക്കട്ടെ.''

 

താഴേക്ക് നോക്കുക

തന്നേക്കാള്‍ കഷ്ടപ്പെടുന്നവരെ ശ്രദ്ധിക്കുന്നവര്‍ക്ക് ഏതു ദുരിതങ്ങളെയും ധീരമായി നേരിടാന്‍ സാധിക്കും. എത്ര ദുരിതമനുഭവിക്കുന്നവരും അവരേക്കാള്‍ ദുരിതമനുഭവിക്കുന്നവരെ നോക്കുക. പ്രവാചകന്‍ (സ) പറഞ്ഞു: ''നിങ്ങളില്‍ താഴെയുള്ളവരിലേക്ക് നോക്കുക. നിങ്ങളുടെ മുകളിലുള്ളവരിലേക്ക് നോക്കരുത്.'' 

 

സല്‍ക്കര്‍മങ്ങളില്‍ മുഴുകുക 

മനുഷ്യര്‍ അതിക്രമകാരികളാവുമ്പോഴാണ് ദൈവശിക്ഷയിറങ്ങുന്നതെന്ന് പൗരാണിക സമൂഹങ്ങളുടെ ചരിത്രത്തില്‍നിന്ന് പഠിക്കാന്‍ കഴിയുന്ന പാഠമാണ്. കൂടുതല്‍ സുകൃതം ചെയ്യുക എന്നതാണ് കരണീയമായിട്ടുള്ളത്. നന്മക്ക് നന്മയല്ലാതെ പ്രതിഫലമില്ല എന്ന ഖുര്‍ആന്‍ വചനം എത്ര അന്വര്‍ഥമാണ്! ഇതെല്ലാം ചെയ്തിട്ടും ചിലപ്പോള്‍ വിപത്തുകള്‍ നമ്മെ വരിഞ്ഞുമുറുക്കിയേക്കാം. അപ്പോഴും നാം നിരാശപ്പെടരുത്. കാരണം ഏതൊരു വിപത്തിന്റെയും കാലയളവ് ചുരുങ്ങിയ സമയം മാത്രമാണ്. ആ കാലയളവില്‍ ഒന്നുകില്‍ അതു നീങ്ങിയിരിക്കും. അല്ലെങ്കില്‍ അതുമായി പൊരുത്തപ്പെട്ടുകഴിയാന്‍  അയാള്‍ ശീലിച്ചിരിക്കും. അതുമല്ലെങ്കില്‍ അയാള്‍ ഈ ലോകത്തോടുതന്നെ വിടവാങ്ങിയിരിക്കും. 

വിപത്തുകള്‍ അനുഗ്രഹമായിത്തീരുന്ന ചില അവസരങ്ങളും ഉണ്ടാവാറുണ്ട് എന്ന വസ്തുതയും നാം മറക്കേണ്ടതില്ല. അതിനുള്ള ഉദാഹരണമാണ് ഖുര്‍ആനിലെ സൂറ അല്‍ കഹ്ഫില്‍ (66-82) വിവരിക്കുന്ന ഖിദ്‌റ് സംഭവം. മൂസാ നബി(അ)യുമായുള്ള യാത്രയില്‍ ആരിലും ഭയം സൃഷ്ടിക്കുന്ന ചില കാര്യങ്ങള്‍ ഖിദ്ര്‍ ചെയ്യുന്നു. മൂസായും ഖിദ്‌റും ഒരു കപ്പലില്‍ സഞ്ചരിക്കാനിടയായപ്പോള്‍ ഖിദ്ര്‍ ആ കപ്പലില്‍ ദ്വാരമുണ്ടണ്ടാക്കുന്നു. കാരണമന്വേഷിച്ച മൂസായോട് ഖിദ്‌റ് പറഞ്ഞു: അത് നദിയില്‍ അധ്വാനിച്ചു കഴിയുന്ന ചില പാവങ്ങളുടേതായിരുന്നു. അതിനെ ഒരു കേടായ കപ്പലാക്കണമെന്നു ഞാന്‍ തീരുമാനിച്ചു. എന്തുകൊണ്ടെന്നാല്‍, മുന്നില്‍ എല്ലാ കപ്പലുകളും ബലാല്‍ക്കാരം പിടിച്ചെടുക്കുന്ന ഒരു രാജാവിന്റെ പ്രദേശമുണ്ടായിരുന്നു. അവരില്‍നിന്ന് രക്ഷപ്പെടാന്‍ മറ്റ് മാര്‍ഗമുണ്ടായിരുന്നില്ല.

ചുരുക്കത്തില്‍, നമ്മുടെ ജീവിതം ഇതുപോലെ ലാഭ നഷ്ടങ്ങളുടെ ആകത്തുകയാണ്. പക്ഷേ എന്തു സംഭവിച്ചാലും ദൈവവിധിയിലുള്ള അചഞ്ചല വിശ്വാസം കൈവിടാതിരിക്കുക. അത് മനസ്സിനു നല്‍കുന്ന ആശ്വാസത്തിന് അതിരുകളില്ല. മേല്‍പറഞ്ഞ ആറ് കാര്യങ്ങള്‍ മുറുകെപ്പിടിച്ച് ഏത് കൊടിയ വിപത്തുകളെയും നേരിടാന്‍ സത്യവിശ്വാസിക്ക് നിസ്സംശയം സാധിക്കും. സുസ്ഥിതിയുടെ ആനന്ദത്തില്‍ അതിയായി ആഹ്ലാദിക്കാന്‍ പാടില്ലാത്തതു പോലെ, ദുരന്തത്തിന്റെ ആഘാതത്തില്‍ അത്യധികം ദുഃഖിക്കേണ്ടതുമില്ല. പ്രതിസന്ധികളെ ക്ഷമാപൂര്‍വം തരണം ചെയ്യുക എന്നതാണ് ഇസ്‌ലാമിക രീതി. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /43-46
എ.വൈ.ആര്‍