Prabodhanm Weekly

Pages

Search

2016 മെയ് 27

2953

1437 ശഅ്ബാന്‍ 20

ബാബരി മസ്ജിദും എം.ജി.എസിന്റെ നിലപാടും

മുജീബ്‌

ചരിത്രകാരന്‍ എം.ജി.എസ് നാരായണന്റെ ചില രചനകളും മാതൃഭൂമി പത്രത്തിലും ആഴ്ചപ്പതിപ്പിലും അദ്ദേഹം മുമ്പ് എഴുതിയിരുന്ന ലേഖനങ്ങളും വായിച്ചിരുന്നപ്പോള്‍ തികഞ്ഞ പക്ഷപാതിയാണ് എം.ജി.എസ് എന്ന് സംശയിച്ചിരുന്നു. ഇപ്പോള്‍ മാധ്യമം ആഴ്ചപ്പതിപ്പില്‍ അദ്ദേഹം എഴുതിവരുന്ന ആത്മകഥ വായിക്കുമ്പോള്‍ കാര്യങ്ങളില്‍ വ്യക്തമായ നിലപാടുകളുള്ള വ്യക്തിയാണ് അദ്ദേഹം എന്നാണ് മനസ്സിലാകുന്നത്.

എന്നാല്‍, അദ്ദേഹത്തിന്റെ ആത്മകഥ(മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 947)യില്‍ അദ്ദേഹം കുറിക്കുന്നു:  ''1992. രാമജന്മഭൂമിക്കാരുടെ അവകാശവാദങ്ങള്‍ പരിശോധിക്കാന്‍ പോലും ബാബരി മസ്ജിദ് കമ്മിറ്റിക്കാര്‍ തയാറായില്ല. അവരില്‍ മിക്കവരും മുസ്‌ലിം മൗലികവാദികളായിരുന്നു. അത് മനസ്സിലാക്കാം. എന്നാല്‍, മാര്‍ക്‌സിസ്റ്റുകള്‍, പുരോഗമനവാദികള്‍, ചരിത്രം വസ്തുനിഷ്ഠമായി പഠിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍, എന്തുകൊണ്ട് പ്രമാണങ്ങള്‍ അന്വേഷിക്കുന്നില്ല? ബുദ്ധന്റെ കാലത്തുള്ള 16 ജനപഥങ്ങളില്‍ ഒന്നായ കോസലത്തിന്റെ തലസ്ഥാനമായ അയോധ്യാ നഗരം ഒരു ചരിത്ര വസ്തുതയാണ്. രഘുവംശത്തിലെ രാമനും ത്രേതായുഗത്തിലെ രാമനും ചരിത്രമല്ല എന്നു പറയുന്നവര്‍ ഇതൊന്നും കണക്കാക്കുന്നില്ല. രാമായണം ചരിത്ര ഗ്രന്ഥമല്ലെങ്കിലും അതിനൊരു ചരിത്ര പശ്ചാത്തലമുണ്ട്.....

ബാബറുടെ സുപ്രസിദ്ധമായ ആത്മകഥയില്‍ ബാബരി മസ്ജിദിന്റെ നിര്‍മാണകഥയില്ല. ബാബറുടെ കാലം തൊട്ട് അയോധ്യയിലെ (അവുധ്) നവാബിന്റെ സദസ്സില്‍ ഹിന്ദുപക്ഷക്കാരായ ഒരു കൂട്ടരും മുസ്‌ലിം പക്ഷക്കാരായ ഒരു കൂട്ടരും ഉണ്ടായിരുന്നതും ചരിത്ര വസ്തുതയാണ്. ബാബരി മസ്ജിദില്‍ ആരാധിക്കാന്‍ മുസ്‌ലിംകളെ അനുവദിക്കാമെങ്കില്‍ ഗുപ്തകാലം തൊട്ട് ഒരു തീര്‍ഥാടന കേന്ദ്രമായ രാമജന്മഭൂമിയില്‍ പൂജിക്കാന്‍ ഹിന്ദുക്കള്‍ക്കും സ്വാതന്ത്ര്യം കൊടുക്കേണ്ടതല്ലേ? മതവിശ്വാസിയല്ലാത്ത പ്രഫ. ഇര്‍ഫാന്‍ ഹബീബ് രഹസ്യമായി ബാബരി മസ്ജിദുകാര്‍ക്ക് വേണ്ടി പ്രമാണങ്ങള്‍ ശേഖരിക്കാനും എഡിറ്റ് ചെയ്യാനും തയാറായത് എന്നെ അത്ഭുതപ്പെടുത്തി.''

എം.ജി.എസിന്റെ തികച്ചും വ്യത്യസ്തമായ ഈ വീക്ഷണത്തെപ്പറ്റി എന്തു പറയുന്നു?

കെ.എം അബൂബക്കര്‍ സിദ്ദീഖ് എറിയാട്

 

ചരിത്രപണ്ഡിതനും ഗവേഷകനുമായ എം.ജി.എസ് നാരായണന്‍ നിലവിലെ ഏതെങ്കിലും ചിന്താധാരയോട് വിധേയത്വമോ ആഭിമുഖ്യമോ ഉള്ളയാളാണെന്ന് മുദ്രകുത്താനാവില്ല. വര്‍ഗീയവാദിയോ ഹിന്ദുത്വമനസ്‌കനോ ആണ് അദ്ദേഹമെന്ന് ആരോപിക്കുന്നതും സത്യസന്ധതയാവില്ല. പല കാര്യങ്ങളിലും സ്വന്തമായ അഭിപ്രായങ്ങളുള്ള എം.ജി.എസിന് പക്ഷേ കമ്യൂണിസ്റ്റ് ബുദ്ധിജീവികളോടും പണ്ഡിതന്മാരോടും പരിധിയില്‍ കവിഞ്ഞ വെറുപ്പും എതിര്‍പ്പുമുണ്ടെന്ന് തോന്നും അദ്ദേഹത്തിന്റെ പ്രസംഗങ്ങളും പ്രബന്ധങ്ങളും ശ്രദ്ധിച്ചാല്‍. ചരിത്രത്തിന്റെ മാര്‍ക്‌സിസ്റ്റ് വ്യാഖ്യാനത്തോട് സ്വതന്ത്രരായ ചരിത്രകാരന്മാര്‍ യോജിച്ചുകൊള്ളണമെന്നില്ല. അതേസമയം ആധികാരികമെന്ന് അവകാശപ്പെടാവുന്ന തെളിവുകളില്ലാത്ത കാര്യങ്ങളില്‍ എം.ജി.എസിന്റെ നിഗമനങ്ങളും നിര്‍വിവാദപരമാവണമെന്നില്ല.

ത്രേതായുഗത്തില്‍ ജീവിച്ചിരുന്നതായി ഒരു വിഭാഗം വിശ്വസിക്കുന്ന ശ്രീരാമന്റെ ജന്മസ്ഥലമെന്ന് പറയപ്പെടുന്ന അയോധ്യ, നിലവിലെ ഫൈസാബാദ് ജില്ലയിലെ അയോധ്യ തന്നെയായിരുന്നുവെന്നതിന് വിശ്വാസ്യമായ ഒരു ചരിത്ര രേഖയും ഇല്ല. ഇനി ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പത്തെ അയോധ്യ ഇന്നത്തെ അയോധ്യയായിരുന്നു എന്ന് വാദത്തിനു വേണ്ടി അംഗീകരിച്ചാല്‍ തന്നെ, ബാബര്‍ ചക്രവര്‍ത്തിയുടെ ഫൈസാബാദ് ഗവര്‍ണറായിരുന്ന മീര്‍ബാഖി ക്രി. 1528-ല്‍ പള്ളി പണിത സ്ഥലത്ത് ശ്രീരാമക്ഷേത്രം ഉണ്ടായിരുന്നെന്നും അത് പൊളിച്ചാണ് പള്ളി നിര്‍മിച്ചതെന്നുമുള്ള അവകാശവാദം തീര്‍ത്തും അടിസ്ഥാനരഹിതമാണ് (ഗവര്‍ണര്‍ മീര്‍ബാഖി ബാബരി മസ്ജിദ് എന്ന് പേരിട്ട ആരാധനാലയത്തെ കുറിച്ച് ബാബര്‍ ചക്രവര്‍ത്തി അറിഞ്ഞുകൊള്ളണമെന്നില്ല. അറിഞ്ഞിരുന്നെങ്കില്‍ തന്നെ ബാബറിന്റെ ആത്മകഥയില്‍ അത് പരാമര്‍ശിക്കണമെന്നുമില്ല). 1992 ഡിസംബര്‍ ആറിന് മതഭ്രാന്തരായ കര്‍സേവകര്‍ തകര്‍ത്ത പള്ളിയുടെ ഉടമസ്ഥാവകാശ തര്‍ക്കം 1940 മുതല്‍ ഇലാഹാബാദ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളതാണ്. നീണ്ട പതിറ്റാണ്ടുകള്‍ക്കു ശേഷം കോടതി അതില്‍ വിധി പറഞ്ഞപ്പോള്‍ രണ്ട് ഹിന്ദു ട്രസ്റ്റുകള്‍ക്കും ഒരു മുസ്‌ലിം ട്രസ്റ്റിനുമായി മസ്ജിദ് നിലനിന്ന സ്ഥലം വിഭജിച്ചു നല്‍കുകയായിരുന്നു. അല്ലാതെ ക്ഷേത്രം പൊളിച്ച സ്ഥലത്താണ് പള്ളി പണിതത് എന്നൊന്നും വിധിയില്‍ ചൂണ്ടിക്കാട്ടുകയുണ്ടായില്ല. ക്ഷേത്ര ഭൂമിയിലാണ് ബാബരി മസ്ജിദ് പണിതതെങ്കില്‍ അത് തങ്ങള്‍ക്ക് വേണ്ട എന്ന നിലപാട് മുസ്‌ലിം സംഘടനകള്‍ മുമ്പേ സ്വീകരിച്ചിട്ടുള്ളതുമാണ്. ആധികാരികമായ കോടതി വിധിതീര്‍പ്പ് അംഗീകരിക്കുകയല്ലാതെ, എം.ജി.എസ് പറയും പോലെ രാമജന്മഭൂമിക്കാരുടെ അവകാശവാദങ്ങള്‍ വകവെച്ചുകൊടുക്കാന്‍ മുസ്‌ലിംകള്‍ക്കാവില്ലല്ലോ. മസ്ജിദ് സ്ഥിതിചെയ്ത സ്ഥാനത്ത് സീതയുടെ അടുക്കള സ്ഥിതി ചെയ്തിരുന്നതായ അവകാശവാദങ്ങളൊക്കെ കേവലം ഐതിഹ്യങ്ങളില്‍ കവിഞ്ഞ ഒന്നുമല്ല. അതെന്തായാലും അത്തരം വാദങ്ങളൊക്കെ രാമജന്മഭൂമി പ്രസ്ഥാനക്കാര്‍ കോടതിയുടെ മുമ്പാകെ സമര്‍പ്പിച്ചതാണ്. അതിനാല്‍ അന്തിമമായി വിധിപറയേണ്ട സുപ്രീം കോടതി ഇക്കാര്യത്തില്‍ എന്ത് തീര്‍പ്പു കല്‍പിച്ചാലും അത് തങ്ങള്‍ക്ക് സ്വീകാര്യമാണെന്ന് കേസില്‍ കക്ഷികളായ മുസ്‌ലിം സംഘടനകള്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

ശുദ്ധ തരിശ്ഭൂമിയില്‍ 1528-ല്‍ മുഗള്‍ ഗവര്‍ണര്‍ പണിത മസ്ജിദിലാണ് 1949 ഡിസംബര്‍ 22 വരെ മുസ്‌ലിംകള്‍ ആരാധന നടത്തിവന്നത്. അന്ന് രാത്രി നമസ്‌കാരത്തിനു ശേഷം മുസ്‌ലിംകള്‍ പിരിഞ്ഞുപോയ തക്കം നോക്കി സ്ഥാപിക്കപ്പെട്ട വ്യാജ രാമവിഗ്രഹങ്ങള്‍ പിറ്റേന്ന് സ്വയംഭൂവാണെന്ന് കെട്ടുകഥയുടെ പിന്‍ബലത്തില്‍ ചിലര്‍ നടത്തിയ ഉപജാപങ്ങളാണ് കലക്ടറായിരുന്ന കെ.കെ നായര്‍ക്ക് പള്ളി പൂട്ടാന്‍ അവസരമൊരുക്കിയതെന്നത് ആധുനിക ചരിത്രം. പള്ളി സ്ഥിതിചെയ്ത പ്രത്യേക സ്ഥലം തന്നെയാണ് രാമജന്മഭൂമിയെന്ന കേവലമായ ഐതിഹ്യം ഇന്നുവരെ എം.ജി.എസ് ഉള്‍പ്പെടെ ആരും ആധികാരികമായി തെളിയിച്ചില്ലെന്നിരിക്കെ ഇവ്വിഷയത്തില്‍ മുസ്‌ലിം മൗലികവാദികളെയോ മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാരെയോ കുറ്റപ്പെടുത്തുന്നതില്‍ ഒരര്‍ഥവുമില്ല. പ്രഫ. ഇര്‍ഫാന്‍ ഹബീബ് പ്രഗത്ഭനായ ചരിത്രകാരനാണെന്ന് എം.ജി.എസ് തന്റെ ആത്മകഥയില്‍തന്നെ രേഖപ്പെടുത്തിയിരിക്കെ, കെട്ടുകഥകളും ഐതിഹ്യങ്ങളും ചരിത്രവും കൂടിക്കുഴഞ്ഞ ഒരു സങ്കീര്‍ണ പ്രശ്‌നത്തില്‍ തന്റേതായ നിഗമനങ്ങള്‍ വെച്ചുപുലര്‍ത്താന്‍ അദ്ദേഹത്തിനുമുള്ള സ്വാതന്ത്ര്യം എം.ജി.എസ് വകവെച്ചുകൊടുക്കേണ്ടതായിരുന്നു. മുസ്‌ലിംകളുടെ ഭാഗത്ത് ശരിയുണ്ടെങ്കില്‍ അവരെ ബൗദ്ധികമായി സഹായിച്ചത് ഇര്‍ഫാന്‍ ഹബീബിന്റെ കുറ്റമായി എം.ജി.എസ് ചിത്രീകരിച്ചത് ഉചിതമായില്ല. ചരിത്ര വസ്തുതകള്‍ ആര്‍ക്ക് അനുകൂലം, ആര്‍ക്ക് പ്രതികൂലം എന്ന് നോക്കിയാവരുതല്ലോ ഒരു യഥാര്‍ഥ ചരിത്രകാരന്‍ വിഷയങ്ങള്‍ അവതരിപ്പിക്കുന്നത്. 

ചിരിക്കാന്‍ വക നല്‍കുന്ന ഗവേഷണങ്ങള്‍!

''കേരളത്തില്‍നിന്ന് അസര്‍ നിസ്‌കരിച്ച വ്യക്തി അടുത്ത മണിക്കൂറില്‍ മക്കയിലെത്തുന്ന സംഭവങ്ങള്‍ സ്വൂഫികളില്‍ നമുക്ക് കാണാന്‍ കഴിയുക സാധാരണയാണ്. ഇലാഹിയായ ടെക്‌നോളജിയാണ് ഇവിടെ അവര്‍ ഉപയോഗിക്കുന്നത്. ഇത് നമ്മുടെ ചെറിയ ബുദ്ധികൊണ്ട് മനസ്സിലാക്കാന്‍ സാധിക്കില്ല. അഭൗതികവും ദിവ്യവുമായ വഴികളാണ് ഇവിടെ അവര്‍ അവലംബിക്കുന്നത്. ആയതിനാല്‍, പ്രവാചകരുടെ കാലത്ത് തന്നെ ടെക്‌നോളജി അതിന്റെ പൂര്‍ണത പ്രാപിച്ചിരുന്നു എന്നുവേണം നാം മനസ്സിലാക്കാന്‍. പ്രവാചകന്മാര്‍ അതിനെ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. പക്ഷേ, അതിന് ഇലാഹിയായ മുഖമായിരുന്നുവെന്ന് മാത്രം'' (സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുമായി മോയിന്‍ ഹുദവി മലയമ്മ നടത്തിയ അഭിമുഖത്തില്‍നിന്ന്. സുന്നി അഫ്കാര്‍, 2016 ഏപ്രില്‍ 13). പ്രതികരണം?

കെ.എം കോഴിക്കോട്

പഴയൊരു കഥയുണ്ട്. ഒരു പ്രദേശത്തെ ഹിന്ദുക്കള്‍ എന്തോ ആവശ്യത്തിനു വേണ്ടി ഭൂമി കിളക്കുമ്പോള്‍ ഒരു പഴയ കമ്പിക്കഷ്ണം കിട്ടി. ഉടനെ വമ്പിച്ച അവകാശവാദമുയര്‍ന്നു; 'സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ഞങ്ങളുടെ പൂര്‍വികര്‍ കമ്പി കണ്ടുപിടിച്ചിരുന്നതിന്റെ തെളിവ് കിട്ടിപ്പോയി!' ഇതുകേട്ട മുസ്‌ലിംകള്‍ക്ക് തങ്ങള്‍ പിന്നിലായിപ്പോയോ എന്ന് ശങ്ക. ഉടനെ സ്വന്തം സ്ഥലത്ത് അവരും കിളക്കാനാരംഭിച്ചു. ഏറെ ആഴത്തില്‍ കിളച്ചിട്ടും ഒന്നും കിട്ടിയില്ല. അവസാനം ഒരു വിരുതന്‍ വിളിച്ചുകൂവി; 'ഞങ്ങളുടെ പൂര്‍വികരാണ് കമ്പിയില്ലാ കമ്പി കണ്ടുപിടിച്ചത്!' ഈ തമാശ ശരിയെന്ന് വിശ്വസിപ്പിക്കുന്നതാണ് ജിഫ്‌രി തങ്ങളുടെ കണ്ടെത്തല്‍. നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അവരോധിതമായതില്‍ പിന്നെ ഭാരതീയ സംസ്‌കൃതിയുടെ പാരമ്പര്യ മാഹാത്മ്യത്തെക്കുറിച്ച് ഗവേഷണവും അവകാശവാദങ്ങളും തകൃതിയായി നടക്കുകയാണല്ലോ. ശാസ്ത്ര ഗവേഷക സമ്മേളനത്തില്‍ വരെ പരിഹാസ്യമായ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. പൂര്‍വിക ഭാരതീയരാണ് ലോകത്താദ്യമായി പ്ലാസ്റ്റിക് സര്‍ജറി കണ്ടെത്തിയതെന്നതിന് അനിഷേധ്യ തെളിവ് ഗണപതിയുടെ മൂക്ക്! അപ്പോള്‍ മുസ്‌ലിംകളുടെ സൂഫികളും പുണ്യാത്മാക്കളും മോശമാവരുതല്ലോ എന്ന ചിന്തയാവും കേരളത്തില്‍നിന്ന് അസ്വ്ര്‍ നമസ്‌കരിച്ചയാള്‍ അടുത്ത മണിക്കൂറില്‍ മക്കയിലെത്തി എന്ന കണ്ടുപിടിത്തവും സമാന അത്ഭുതകഥകളും. മഹാന്മാരായ പ്രവാചകന്മാരും സൂഫിവര്യന്മാരുമൊന്നും അത്ഭുതം കാണിക്കാന്‍ നിയുക്തരായ ഐന്ദ്രജാലികരായിരുന്നില്ല. അവരുടെ കാലത്ത് നാഗരികത കൈവരിച്ച നേട്ടങ്ങളല്ലാതെ, നൂറ്റാണ്ടുകള്‍ക്കു ശേഷം മനുഷ്യസമൂഹം കണ്ടുപിടിച്ചതൊക്കെ പണ്ടുള്ളവര്‍ കണ്ടെത്തിയിരുന്നതായ കെട്ടുകഥകള്‍ വിശ്വാസത്തെ ശക്തിപ്പെടുത്തുകയില്ല, യഥാര്‍ഥ വിശ്വാസങ്ങളെപ്പോലും സംശയകരവും പരിഹാസ്യവുമാക്കിത്തീര്‍ക്കുകയാണ് ചെയ്യുക. ഇതൊക്കെ കിതാബുകളില്‍ ആരോ എഴുതിവെച്ചതുകൊണ്ട് മാത്രം സത്യമാവുകയില്ല. 

മൗദൂദിവിരോധം മനോരോഗമാവുമ്പോള്‍

'മൗദൂദിസ്റ്റ് പ്രത്യയശാസ്ത്രത്താല്‍ ഭരിക്കപ്പെടുന്ന തീവ്രവാദികള്‍ തങ്ങളുടെ ആയുധങ്ങളുടെ അളവും മൂര്‍ച്ചയും വര്‍ധിപ്പിക്കുമ്പോഴും ബംഗ്ലാദേശില്‍ അതിശക്തമായ ചെറുത്തുനില്‍പ് മതേതരവാദികളുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്.''
''മൗദൂദിസം വേരറുക്കപ്പെടണമെന്ന ചിന്ത സജീവമത്രെ ബംഗ്ലാദേശില്‍. അതേസമയം ഇന്ത്യയില്‍ മതേതരവാദികള്‍ വിശിഷ്യാ ഇടത് മതേതരവാദികള്‍ മൗദൂദിസ്റ്റുകളുടെ മേല്‍ സുഗന്ധലേപനം പുരട്ടി അവര്‍ക്ക് സാമൂഹിക സമ്മതി നേടിക്കൊടുക്കാന്‍ മത്സരിക്കുന്ന വിചിത്ര ദൃശ്യത്തിനാണ് നാം സാക്ഷികളാകുന്നത്'' ('അസഹിഷ്ണുതയുടെ മൗദൂദിസ്റ്റ് മുഖം'- ഹമീദ് ചേന്ദമംഗല്ലൂര്‍, സമകാലിക മലയാളം വാരിക 2016 മെയ് 9). പ്രതികരണം?

പി.വി ഉമ്മര്‍കോയ, കല്ലായി

ഇന്ത്യന്‍ പട്ടാളത്തിന്റെ സമ്പൂര്‍ണ പിന്തുണയോടെ അവാമി ലീഗ് സുപ്രീമോ ശൈഖ് മുജീബുര്‍റഹ്മാന്‍ 1971-ല്‍ പാകിസ്താനില്‍നിന്ന് വേര്‍പ്പെടുത്തി സ്ഥാപിച്ച മതേതര ബംഗ്ലാദേശില്‍ 45 വര്‍ഷക്കാലത്തെ നിരന്തര മതേതരവത്കരണശ്രമങ്ങള്‍ക്കു ശേഷവും ഇസ്‌ലാമിക പ്രസ്ഥാനം തൃണമൂല്‍ തലത്തില്‍ സജീവ സാന്നിധ്യമായവശേഷിക്കുന്നത് ആ രാജ്യത്തെ മാത്രമല്ല, ഇന്ത്യയിലെയും തീവ്ര മതേതര ചാവേറുകളെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. രാഷ്ട്രാന്തരീയ മാനദണ്ഡങ്ങളും നീതിയുടെ പ്രാഥമിക താല്‍പര്യങ്ങളും കാറ്റില്‍ പറത്തി ഹസീന വാജിദ് തട്ടിക്കൂട്ടിയ കങ്കാരു ട്രൈബ്യൂണലുകള്‍ പ്രമുഖ നേതാക്കളെ ഏകപക്ഷീയ വിചാരണക്ക് ശേഷം നിഷ്‌കരുണം തൂക്കിലേറ്റിക്കൊണ്ടിരിക്കുമ്പോഴും ജനഹൃദയങ്ങളില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സ്വാധീനത്തിന് പോറലേല്‍ക്കാത്തതില്‍ അവര്‍ക്കുള്ള രോഷം മറച്ചുവെക്കാനാവുന്നില്ല. ഇസ്‌ലാമിക പ്രസ്ഥാനം ജനാധിപത്യവും മതേതരത്വവും അംഗീകരിക്കുന്നില്ലെന്ന വ്യാജാരോപണം ഒരായിരം തവണ ആവര്‍ത്തിക്കുമ്പോഴും ഹസീനയുടെ കടുത്ത ജനാധിപത്യവിരുദ്ധമായ മനുഷ്യാവകാശ ലംഘനങ്ങളെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നവരുടെ ഇരട്ടത്താപ്പ് സാമാന്യ ബുദ്ധിയുള്ളവര്‍ മനസ്സിലാക്കുന്നുണ്ട്.  മതേതര ബ്ലോഗര്‍മാര്‍ക്കും ആക്റ്റിവിസ്റ്റുകള്‍ക്കും നേരെ ബംഗ്ലാദേശില്‍ നടക്കുന്ന ആക്രമണങ്ങളുടെ പിന്നില്‍ ഐ.എസും ചില പ്രാദേശിക തീവ്രവാദി ഗ്രൂപ്പുകളുമാണെന്നാണ് വാര്‍ത്തകള്‍. അതൊക്കെ ജമാഅത്തെ ഇസ്‌ലാമിയുടെ തലയില്‍ വെച്ചുകെട്ടുന്നത് ഭരണകൂട ഭീകരതയുടെ മേല്‍ മറയിടാനുള്ള കുത്സിത ശ്രമമാണ്.
തന്റെ ആവര്‍ത്തനവിരസമായ വ്യാജോക്തികളെ അതേപടി മുഖവിലക്കെടുത്ത് ഇസ്‌ലാമിനും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കുമെതിരെ തിരിഞ്ഞാല്‍ ഭവിഷ്യത്ത് ഗുണകരമാവില്ല എന്ന് സി.പി.എമ്മും ഇടതു പാര്‍ട്ടികളും തിരിച്ചറിഞ്ഞതിനാല്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസൃതമായ ഒരു നയം സ്വീകരിച്ചതിലാണ് ലേഖകന്റെ രോഷം മുഴുവന്‍. ഇതിനെയാണ് 'സുഗന്ധലേപനം പുരട്ടി അവര്‍ക്ക് സാമൂഹിക സമ്മതി നേടിക്കൊടുക്കലായി' മൗദൂദിവിരോധം മൂര്‍ഛിച്ച ലേഖകന്‍ വിളിച്ചുകൂവുന്നത്. സമാധാനത്തിനും സര്‍വമത മൈത്രിക്കും മനുഷ്യാവകാശ സംരക്ഷണത്തിനും വേണ്ടി നിലകൊള്ളുന്ന ഇസ്‌ലാമിക പ്രസ്ഥാനത്തോട് താത്ത്വിക വിയോജിപ്പ് നിലനില്‍ക്കെത്തന്നെ ചില നേരങ്ങളില്‍ ചില വേദികളില്‍ സഹകരിക്കാന്‍ മതേതര ശക്തികള്‍ തയാറാവുന്നത് അവരുടെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്. അല്ലാതെ ആരുടെയും സമ്മതിക്കു വേണ്ടി പ്രസ്ഥാനം വേഷം കെട്ടുകയില്ല. ഫാഷിസ്റ്റുകളുടെ കണ്ണിലെ കൃഷ്ണമണിയാവാന്‍ ജീവിതം ഉഴിഞ്ഞുവെച്ചവര്‍ക്ക് ഇത് മനസ്സിലാവില്ലെന്നു മാത്രം. 



Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 29-30
എ.വൈ.ആര്‍