Prabodhanm Weekly

Pages

Search

2016 മെയ് 20

2952

1437 ശഅ്ബാന്‍ 13

വിവാഹ പെരുമാറ്റച്ചട്ടം അടിയന്തരാവശ്യം

അബൂ ഹബീബ് വരോട്, ഒറ്റപ്പാലം

"ഏറിയാല്‍ 3000 രൂപ വിലയുള്ള ഒരു മഹ്ര്‍ അല്ലെങ്കില്‍ താലി, കല്യാണത്തിനുടുക്കാന്‍ വൃത്തിയുള്ള ഒരു സാരി, വരന്മാര്‍ക്ക് ഒരു ഷര്‍വാണി വസ്ത്രം, ജീവിതായോധനത്തിന് സഹായകമാവുന്ന എന്തെങ്കിലും ഒരു തൊഴിലുപകരണം, വധൂവരന്മാരോടൊപ്പം വന്ന കുടുംബങ്ങള്‍ക്ക് വിഭവസമൃദ്ധമായ ഒരു സദ്യ. എല്ലാം കൂടി ചേര്‍ത്താല്‍ ആകെ വരുന്നത് ഒരു പതിനായിരം രൂപ. നമ്മുടെ വീട്ടില്‍ ചെറിയ രീതിയില്‍ നടത്തുന്ന കല്യാണത്തിനു വേണ്ടി നാം ചെലവഴിക്കുന്ന സംഖ്യയുടെ എത്ര താഴെയാണ് ഈ സംഖ്യ'' (അസമിലെ സമൂഹ വിവാഹങ്ങള്‍- പ്രബോധനം ഏപില്‍ 22) 

ഇനി നമ്മുടെ നാട്ടിലെ ഒരു വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത അനുഭവം. വലിയ നഗരങ്ങളില്‍ കാണാറുള്ള കാര്‍ണിവെലിന്റെ പ്രതീതിയായിരുന്നു കല്യാണമണ്ഡപത്തിനകം. എങ്ങും സംഗീതത്തിന്റെ ശബ്ദകോലാഹലം. അലങ്കരിച്ച സ്റ്റേജില്‍ വധൂവരന്മാരുടെ ഓരോ നിമിഷവും ഒപ്പിയെടുക്കാന്‍ വീഡിയോ, സ്റ്റില്‍ കാമറമാന്മാര്‍ മത്സരിക്കുന്നു. വിശാലമായ ഹാളിനി

രുവശവും ഭക്ഷണ സ്റ്റാളുകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. വിഭവങ്ങള്‍ വേര്‍തിരിച്ചറിയാന്‍ പ്രത്യേകം എഴുതിവെച്ച ബോര്‍ഡുകള്‍. ഇന്‍സ്റ്റന്റ് ദോശ മുതല്‍ ബിരിയാണികളിലൂടെ നീങ്ങി ഐസ്‌ക്രീം വരെ എത്തുന്ന 18-ഓളം വിഭവങ്ങള്‍. ഭക്ഷണം കഴിക്കാന്‍ ഉപയോഗിക്കുന്ന പാത്രം, വില 15 രൂപയില്‍ കുറയാത്ത, ഉപയോഗിച്ചതിനു ശേഷം വലിച്ചെറിയുന്നവ.

അതിഥികളെ സല്‍ക്കരിക്കാന്‍ മൂന്നോ നാലോ വിഭവങ്ങളടങ്ങിയ ഭക്ഷണം മതിയാവില്ലേ? ആരെ തോല്‍പിക്കാനും ആരുടെ മുന്നില്‍ മികച്ചുനില്‍ക്കാനുമാണ് ഈ കാട്ടിക്കൂട്ടല്‍? ലാളിത്യത്തിന്റെയും എളിമയുടെയും ശൈലി പിന്തുടരാന്‍ ആഹ്വാനം ചെയ്യുന്ന, ധൂര്‍ത്തിന്റെയും ദുര്‍വ്യയത്തിന്റെയും പാത സ്വീകരിക്കരുതെന്ന് ഉദ്‌ബോധിപ്പിക്കുന്ന, അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ച് ഉണ്ണുന്നവന്‍ യഥാര്‍ഥ വിശ്വാസിയല്ലെന്ന് ഉദ്‌ഘോഷിക്കുന്ന  പ്രത്യയശാസ്ത്രത്തിന്റെ അനുയായികള്‍ക്കിടയിലാണ് ഇത്തരം പ്രവണതകള്‍ കൂടുതലും എന്നതാണ് ഖേദകരം.

വിവാഹങ്ങള്‍ക്കൊരു പെരുമാറ്റച്ചട്ടം മത നേതൃത്വം കൊണ്ടുവരണം. അത് ഓരോ മഹല്ലിലും നിര്‍ബന്ധപൂര്‍വം നടപ്പില്‍വരുത്തണം. അതിനു വഴങ്ങാതെ നടത്തുന്ന ആഡംബര വിവാഹങ്ങളില്‍നിന്ന് മഹല്ല് നേതൃത്വവും പൗരപ്രമുഖരും പണ്ഡിതന്മാരും ഭരണാധികാരികളും വിട്ടുനില്‍ക്കണം. ഇക്കാര്യത്തില്‍ മഹല്ല്, മതനേതൃത്വങ്ങള്‍ അടിയന്തരമായി ഇടപെടണം.

സമൂഹം മൂല്യച്യുതിയിലാണ്ടുപോകുമ്പോള്‍ വിവേകമുള്ള നല്ല മനുഷ്യര്‍ അതിനെ തടയാനും സമൂഹത്തെ നന്മയിലേക്ക് ക്ഷണിക്കാനും സന്നദ്ധമാവാത്ത പക്ഷം അതിന് ഉത്തരവാദികളായവരെ മാത്രം തെരഞ്ഞെടുത്ത് ശിക്ഷിക്കുക എന്നതല്ല ഭൂമിയില്‍ ദൈവത്തിന്റെ നടപടിക്രമം. ''നിങ്ങളില്‍ കുറ്റം ചെയ്തവര്‍ക്കു മാത്രം പ്രത്യേകം ബാധിക്കുന്നതല്ലാത്ത ദുരിതങ്ങള്‍ക്കിടയാക്കുന്ന വിപത്തിനെ ഭയപ്പെടുവിന്‍. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് അറിഞ്ഞിരിക്കുവിന്‍'' (അല്‍അന്‍ഫാല്‍ 25).

 

മമ്മൂട്ടി കവിയൂര്‍

നല്ലൊരു വായനാനുഭവമായിരുന്നു നൂറുദ്ദീന്‍ മൗലവിയുടെ വൈജ്ഞാനിക യാത്രാ വിവരണം. ഇത്തരം പണ്ഡിതന്മാരുമായുള്ള അഭിമുഖവും അവരുടെ  ഓര്‍മകളും പുതിയ തലമുറക്ക് ഒരനുഗ്രഹം തന്നെയാണ്.

അനാഥശാലകളെക്കുറിച്ചുതന്നെ

'ഉപ്പയില്ലാ മക്കളെ എന്തിന് യതീമെന്ന് നിരന്തരം ഓര്‍മപ്പെടുത്തണം?'  വി. റസൂല്‍ ഗഫൂര്‍ എഴുതിയ കത്ത് (ഏപ്രില്‍ 22) വായിച്ചു. അനാഥ-അഗതിമന്ദിരം, യതീംഖാന തുടങ്ങിയ വാക്കുകള്‍ ശരിയല്ലെന്നും ഇത്തരം പ്രയോഗങ്ങളെല്ലാം മുസ്‌ലിംകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമേയുള്ളൂ എന്നും അദ്ദേഹം പറയുന്നു.
പിതാവ് മരിച്ചുപോയ കുട്ടികള്‍ക്ക് 'യതീം' എന്ന പദമാണല്ലോ വിശുദ്ധ ഖുര്‍ആനില്‍ പ്രയോഗിക്കപ്പെട്ടിട്ടുള്ളത്. ദരിദ്ര കുടുംബങ്ങളിലെ യതീം കുട്ടികളെ ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, ചികിത്സ എന്നിവ നല്‍കി താമസിപ്പിക്കുന്ന ഇടത്തിന് യതീംഖാന എന്നും മലയാളത്തില്‍ അനാഥശാല, അനാഥ-അഗതി മന്ദിരം എന്നും പറയുന്നതില്‍ തെറ്റില്ല. ഇതര സമുദായങ്ങളില്‍ ഇത്തരം സ്ഥാപനങ്ങള്‍ കുറവാണെന്നാണ് മനസ്സിലാകുന്നത്. അനാഥക്കുട്ടികളെ സ്‌നേഹിക്കുന്നതും പരിരക്ഷിക്കുന്നതും വിശ്വാസികളുടെ കര്‍ത്തവ്യമാണെന്ന് വിശുദ്ധ ഖുര്‍ആനും പ്രവാചകനും പഠിപ്പിക്കുന്നുണ്ട്. ഇതാണ് മുസ്‌ലിം സമുദായത്തിന് അനാഥശാലകള്‍ സ്ഥാപിച്ച് നടത്താനുള്ള പ്രേരകം.
അനാഥശാലകളുടെ പേരല്ല, പ്രവര്‍ത്തനമാണ് വിലയിരുത്തപ്പെടേണ്ടത്. തിരൂരങ്ങാടി യതീംഖാന, ജെ.ഡി.ടി ഇസ്‌ലാം അനാഥശാല, തിരൂര്‍ക്കാട് ഓര്‍ഫനേജ്, കൊടിയത്തൂര്‍ വാദിര്‍റഹ്മ തുടങ്ങിയവ അനാഥ-അഗതി സംരക്ഷണ രംഗത്തെ മികച്ച സ്ഥാപനങ്ങളാണ്. എടുത്തു പറയാവുന്ന സ്ഥാപനങ്ങള്‍ വേറെയുമുണ്ട്. അവയില്‍ താമസിച്ച് പഠിച്ച്, മതബോധത്തോടെയും സേവന മനസ്സോടെയും സമൂഹത്തില്‍ നിറഞ്ഞുനില്‍ക്കുന്ന അനേകായിരങ്ങളുണ്ട്. തഖ്‌വയും ആത്മാര്‍ഥതയുമുള്ളവര്‍ നടത്തുന്ന അനാഥശാലകളെ മതിപ്പോടെയും ആദരവോടെയും മാത്രമേ നമുക്ക് കാണാനാവൂ.

ടി. മൊയ്തു മാസ്റ്റര്‍ പെരിമ്പലം

മലപ്പുറത്തിന്റെ മന്ത്രിയും ആ പ്രശ്‌നം പരിഹരിച്ചില്ല  

അങ്ങനെ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലവും വന്നു. പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത 474289 പേരില്‍ 473803 പേര്‍ പരീക്ഷ എഴുതുകയും 457654 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടുകയും ചെയ്തു. വിജയശതമാനം 96.59. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.98  ശതമാനം കുറവ്. വിജയികളില്‍ 22879 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. ഇവയെല്ലാം സംസ്ഥാനത്തിന് അഭിമാനിക്കത്തക്ക വാര്‍ത്തകളാണ്.
എന്നാല്‍, ഉപരിപഠനത്തിന് അര്‍ഹത നേടിയ ഈ 457654 പേരില്‍ എത്ര പേര്‍ക്ക് അതിന് അവസരം ലഭിക്കും? ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണിത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ജില്ലയായ മലപ്പുറത്തെ കുട്ടികളുടെ കാര്യമാണ് ഏറെ സങ്കടകരം. ജില്ലയിലെ ഇരുപതിനായിരത്തോളമോ അതിലധികമോ കുട്ടികള്‍ ഇത്തവണയും പഠിക്കാന്‍ സീറ്റ് കിട്ടാതെ അലയേണ്ടിവരും. മലബാര്‍ മൊത്തമെടുത്താല്‍ ഇവരുടെ എണ്ണം അറുപതിനായിരത്തോളം വരും.
മലബാറിനു പുറത്തുള്ള സീറ്റിലേക്ക് കുട്ടികളെ കിട്ടാതെ സ്ഥാപനങ്ങള്‍ വലയുമ്പോള്‍ മലബാറിലുള്ള കുട്ടികള്‍ സീറ്റ് കിട്ടാതെ അലയുന്ന കാഴ്ചയാണ് വര്‍ഷങ്ങളായി കണ്ടുവരുന്നത്. മലബാറിനപ്പുറം ലീഗില്ല, പ്ലസ്ടു സീറ്റിന് അവിടെ പഞ്ഞവുമില്ല!

കെ.പി അബൂബക്കര്‍ മുത്തനൂര്‍

ഹൃദ്യമായ ഓര്‍മകള്‍ 

'സി.സി നൂറുദ്ദീന്‍ മൗലവിയുടെ വൈജ്ഞാനിക യാത്രകള്‍' എന്ന മൂന്നു ലക്കം നീണ്ട ഓര്‍മ ഹൃദ്യമായി. അല്‍അസ്ഹര്‍ പോലെയുള്ള ഒരു സര്‍വകലാശാലയില്‍ അഡ്മിഷന്‍ ലഭിച്ചതിന്റെ വിവരണം ഏറെ പ്രചോദകമാണ്. ഒരാള്‍ക്ക് മാത്രം ലഭിച്ച ആ അവസരം, പി.എച്ച്.ഡിയുള്ള, കോട്ടും സ്യൂട്ടുമൊക്കെ ധരിച്ച വിദ്യാര്‍ഥികളെ പിന്തള്ളി 'തനി കേരളീയ വേഷമായ തുണിയും വെള്ള ഷര്‍ട്ടും ധരിച്ച' ആ വിജ്ഞാനദാഹിക്ക് ലഭിച്ചത് വായിക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. അസ്ഹറിലെ അധ്യയനവും  കേരളത്തിലെ അധ്യാപനവും മറ്റും ആര്‍ഭാടരഹിതമായ ഭാഷയില്‍ വിവരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ജീവിതഗന്ധിയായ ഇത്തരം അനുഭവ വിവരണങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.


മുസ്വദ്ദിഖ് കൊട്ടപറമ്പന്‍ 
ഹൈദറാബാദ്‌


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /27-28
എ.വൈ.ആര്‍