Prabodhanm Weekly

Pages

Search

2016 മെയ് 20

2952

1437 ശഅ്ബാന്‍ 13

ആണധികാരത്തിന്റെ ശക്തിപ്രയോഗം ചെറുക്കണമെങ്കില്‍

കെ. നൂര്‍ജഹാന്‍

''നിങ്ങളുടെ സംസ്‌കാരത്തെ പറ്റി ഞങ്ങളോട് പ്രസംഗിക്കണ്ട. നിങ്ങളുടെ നാട്ടിലെ കുഞ്ഞുങ്ങളെയും ആദിവാസികളെയും ഞങ്ങള്‍ക്ക്  കാണിച്ചുതരിക. അവരോടു നിങ്ങള്‍ എങ്ങനെ പെരുമാറുന്നു എന്ന് കണ്ട് നിങ്ങളുടെ സംസ്‌കാരത്തെ പറ്റി ഞാന്‍ വിലയിരുത്തും'' (വിക്ടര്‍ ഹ്യൂഗോ)

* * *

സ്ത്രീകള്‍ക്കു നേരെയുള്ള ബലാല്‍ക്കാരത്തിനും ലൈംഗിക അതിക്രമങ്ങള്‍ക്കും പുരാണങ്ങളോളം പഴക്കമുണ്ട്. ഗ്രീക്ക്-റോമന്‍ സംസ്‌കാരങ്ങളിലും, പുരാതന അറേബ്യയിലും പ്രാചീന ഭാരതത്തിലും ലൈംഗിക അതിക്രമങ്ങളും ബലാല്‍ക്കാരങ്ങളും നടന്നിരുന്നതായി രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. 

എറ്റോളിയന്‍ (Aetollan) രാജാവിന്റെ പുത്രിയെ ആകാശ ദേവന്‍ സ്യൂസ് ബലാത്സംഗം ചെയ്തതായി ഗ്രീക്ക് പുരാണങ്ങളിലുണ്ട്. 'ലുസിപ്പസിന്റെ മക്കളുടെ ബലാത്സംഗം' എന്ന വിഖ്യാത പെയിന്റിംഗ് (The Rape of the Daughters of Leucippus) ഇത്തരം ചിത്രീകരണങ്ങളിലൊന്നിന്റെ ആവിഷ്‌കാരമാണ്. ഇംഗ്ലീഷില്‍ Rape  എന്ന വാക്കിന്റെ ഉത്ഭവം പോലും ഗ്രീക്കില്‍നിന്നാണ്. 

പുരാതന അറേബ്യയില്‍ പ്രവാചകന്‍ മുഹമ്മദി(സ)നു മുമ്പുള്ള ജാഹിലിയ്യ എന്നറിയപ്പെടുന്ന കാലഘട്ടം സ്ത്രീകള്‍ക്കെതിരായുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് കുപ്രസിദ്ധമാണ്. മദ്യവും പെണ്ണും ആ സമൂഹത്തിന്റെ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഘടകങ്ങളായിരുന്നു. അതുകൊണ്ടുതന്നെ സ്ത്രീകളുടെ കാര്യത്തില്‍ വല്ലാത്തൊരു അരക്ഷിതാവസ്ഥ നിലനിന്നിരുന്നുവെന്നും പ്രവാചകന്‍ ഇതിനെ തടയിടാന്‍ ശ്രമിച്ചിരുന്നുവെന്നും ചരിത്രം രേഖപ്പെടുത്തുന്നു.

ലൈംഗികാതിക്രമങ്ങളുടെയും മറ്റും ചരിത്രം ഇന്ത്യന്‍ പുരാണങ്ങള്‍ക്കും ഒട്ടും അപരിചിതമല്ല. അതിപുരാതന കാലത്ത് ഭാരത സ്ത്രീക്ക് പുരുഷനോളം പ്രാധാന്യമുണ്ടായിരുന്നെന്നും സ്വാതന്ത്ര്യമുണ്ടായിരുന്നെന്നും സമൂഹ നിര്‍മാണത്തില്‍ അവള്‍ക്ക് തുല്യ പങ്കാളിത്തമുണ്ടായിരുന്നെന്നും പറയുമ്പോള്‍ തന്നെ, പുരാണത്തിലെ ദ്രൗപതിയുടെ വസ്ത്രാക്ഷേപ കഥകളില്‍നിന്ന് വ്യക്തമാവുന്നത് മാനഭംഗങ്ങളുടെ  ഒരു സമാന്തര ചരിത്രവും ഉണ്ടണ്ടായിരുന്നു എന്നാണ്. 

യുദ്ധമാണ് മാനഭംഗങ്ങളും ബലാല്‍ക്കാരങ്ങളും നിറഞ്ഞാടിയിരുന്ന മറ്റൊരവസരം. തോറ്റവരുടെ സ്വത്തും ഭരണവുമെല്ലാം സ്വന്തമാക്കുന്ന കൂട്ടത്തില്‍ യാതൊരു നിയന്ത്രണവുമില്ലാതെ കവര്‍ന്നെടുക്കുന്ന ഒന്നാണ് സ്ത്രീകളുടെ മാനം. ഇത്തരം മാനഭംഗങ്ങളും ലൈംഗിക ചൂഷണങ്ങളും യുദ്ധം തുടങ്ങിയ കാലം മുതല്‍ ഇന്നുവരെ എല്ലാ നാടുകളിലും സംസ്‌കാരങ്ങളിലും നിലനിന്നിട്ടുള്ളതാണ്. ചില സമൂഹങ്ങള്‍  അത്തരം പ്രവണതകള്‍ക്ക് ഭാഗികമായി അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. 

ചരിത്രത്തിലെ ലൈംഗിക അതിക്രമങ്ങളെ സാമാന്യവല്‍ക്കരിക്കാനോ അതിന്റെ പിന്‍ബലത്തില്‍ ഇപ്പോള്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങളെ ന്യായീകരിക്കാനോ അല്ല ഇത്രയും എഴുതിയത്. ഒരു തിരിഞ്ഞുനോട്ടം നടത്താന്‍ മാത്രമാണ്. ഇത്തരം ചരിത്രങ്ങളില്‍നിന്ന് മനുഷ്യന്‍ ഒരുപാട് മുന്നോട്ടു സഞ്ചരിച്ചിട്ടും, ആധുനികനായിട്ടും പെണ്ണിന് നേരെയുള്ള ലൈംഗികാതിക്രമങ്ങളും മാനഭംഗങ്ങളും കുറയുന്നതിന് പകരം കൂടുകയാണ് ചെയ്തിട്ടുള്ളത്. പെരുമ്പാവൂരിലെ ജിഷയും വര്‍ക്കലയിലെ പെണ്‍കുട്ടിയും സൗമ്യയും വിതുര പെണ്‍കുട്ടിയും നിര്‍ഭയയും സൂര്യനെല്ലി പെണ്‍കുട്ടിയും ആധുനിക മനുഷ്യന്റെ പൈശാചികതക്ക് തെളിവുകളായി ചരിത്രത്തിലിടം പിടിക്കുന്നു. 


വര്‍ധിച്ചുവരുന്ന ലൈംഗിക അതിക്രമങ്ങള്‍ 

ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ നാലാമത്തേത് ബലാല്‍ക്കാരമാണ്. നാഷ്‌നല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2013-ലെ കണക്കു പ്രകാരം 2012-ല്‍ 24923 ബലാല്‍ക്കാര കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട്  ചെയ്തിട്ടുണ്ട്. അതില്‍ 98% കേസുകളിലും പ്രതികള്‍ വാദികളുടെ പരിചയക്കാരാണ്. എന്നാല്‍ റിപ്പോര്‍ട്ട്  ചെയ്ത കേസുകളേക്കാള്‍ എത്രയോ കൂടുതലാണ് റിപ്പോര്‍ട്ട്  ചെയ്യാത്ത കേസുകള്‍. നാഷ്‌നല്‍ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോ ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരം, ഓരോ പതിനായിരത്തിലും 2 പേര്‍ പീഡിപ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ മൂന്നില്‍ ഒരാള്‍ 18 വയസ്സിനു താഴെയുള്ളവരാണ്. ചുരുക്കത്തില്‍ പ്രായഭേദമന്യേ ഇന്ത്യയില്‍ ഞെട്ടിക്കുന്ന അളവിലും തരത്തിലും സ്തീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്ത കണക്കുകളും അതിലുമേറെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സംഭവങ്ങളും സൂചിപ്പിക്കുന്നു.

 

'ബലാല്‍ക്കാര' തിയറികള്‍ 

സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ പല രീതികളില്‍ ബലാല്‍ക്കാരത്തെ നിരീക്ഷിക്കുകയും അവക്ക് വ്യത്യസ്ത കാരണങ്ങള്‍ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.  പൂര്‍ണമായും സംസ്‌കാരത്തില്‍നിന്നും ചുറ്റുപാടില്‍നിന്നും പഠിച്ചെടുക്കുന്ന സ്വഭാവമായിട്ടാണ് ബലാല്‍ക്കാരത്തെ സൂസന്‍ ബ്രൗണ്‍ മില്ലറെ പോലുള്ള ഫെമിനിസ്റ്റ് സോഷ്യോളജിസ്റ്റുകള്‍ കാണുന്നത്.  ലൈംഗിക അഭിനിവേശത്തേക്കാളേറെ സ്ത്രീയുടെ മേല്‍ ആധിപത്യവും ശക്തിയും സ്ഥാപിച്ചെടുക്കാനുള്ള പ്രേരണയാണ് ബലാല്‍ക്കാരത്തിന്റെ കാരണമാവുന്നതെന്ന് അവര്‍ വിശദീകരിക്കുന്നു. എന്നാല്‍ ഈ വാദത്തിനു വിപരീതമായി തോണ്‍ഹിലും പാമറും (Thornhill & Palmer, 2000) മറ്റൊരു വാദം മുന്നോട്ടു വെക്കുന്നു. അവരുടെ നോട്ടത്തില്‍ ബലാല്‍ക്കാരം ലൈംഗികതയോടുള്ള ഒരു തരം അനുരൂപീകരണമാണ്. കൂടുതല്‍ അക്രമ സ്വഭാവമുള്ളതും, ഇണ ചേരാന്‍ കൂടുതല്‍ ആസക്തിയുള്ളതും, ഇണ തെരഞ്ഞെടുപ്പില്‍ അത്ര തന്നെ വിവേചന സ്വഭാവമില്ലാത്തതുമായ ആണ്‍വര്‍ഗങ്ങളുള്ള വശത്തിലാണ് ബലാല്‍ക്കാരവും ലൈംഗികാതിക്രമങ്ങളും നടക്കുന്നതെന്നാണ് ഈ തിയറി വിശദീകരിക്കുന്നത്. നിലനില്‍ക്കുന്ന പല ജാതി ജന്തുക്കള്‍ക്കിടയിലും ബലാല്‍ക്കാരം സാധാരണമാണെന്നും പരിണാമ കാലഘട്ടത്തില്‍ മനുഷ്യര്‍ക്കിടയിലേക്കെത്തിയതാവണം ഈ പ്രവണതയെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ ഇന്ന് നടക്കുന്ന ബലാല്‍ക്കാരത്തെയും ലൈംഗിക ചൂഷണങ്ങളെയും സാധാരണയായി വിശദീകരിക്കപ്പെടാറുള്ളത് ആദ്യം പറഞ്ഞ ഫെമിനിസ്റ്റ് കാഴ്ചപ്പാടില്‍ തന്നെയാണ്. നമ്മുടെ സമൂഹത്തില്‍ ലൈംഗികാതിക്രമങ്ങളെ ഉപരിപ്ലവമായി വിശദീകരിക്കാന്‍ ഈ തിയറിക്കാവുന്നു എന്നതാവാം ഇതിനു കാരണം. 

 

ആധിപത്യ മനോഭാവം

പുരുഷന് സ്ത്രീക്കുമേല്‍ അധികാരം നല്‍കുന്ന സംസ്‌കാരമാണ് നമുക്കുള്ളത്. സ്ത്രീ പുരുഷന് കീഴ്‌പ്പെട്ടു ജീവിക്കേണ്ടവളാണെന്ന് ആണയിടാന്‍ മതമുള്‍പ്പെടെയുള്ള ആയുധങ്ങളെ പുരുഷകേന്ദ്രിത സമൂഹം ഉപയോഗിക്കുന്നുണ്ട്. ആ കേട്ടുകേള്‍വിയിലാണ് ഓരോ ആണും പെണ്ണും വളര്‍ന്നു വലുതാവുന്നത്. നമ്മുടെ സാമൂഹികവല്‍ക്കരണ പ്രക്രിയയില്‍ ആവോളം ഇത്തരത്തിലുള്ള ആധിപത്യ സ്വഭാവങ്ങള്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍നിന്ന് നോക്കുമ്പോള്‍ സ്ത്രീക്ക് മുകളില്‍ അധികാരവും ശക്തിയും സ്ഥാപിക്കാനുള്ള പ്രവണത തന്നെയാവണം പല ബലാല്‍ക്കാരങ്ങള്‍ക്കും പ്രധാന കാരണം. പെണ്ണ് ആണിന് കീഴ്‌പ്പെട്ടവളാണെന്ന ബോധ്യവും പെണ്ണിന് മുകളില്‍ ആധിപത്യം സ്ഥാപിക്കാനുള്ള അവകാശം പുരുഷനുണ്ടെന്ന  ബോധ്യവും നിര്‍ഭാഗ്യവശാല്‍ നമ്മുടെ സാമൂഹികവല്‍ക്കരണത്തില്‍തന്നെ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. കുഞ്ഞു കുട്ടികളുടെ അടിപിടികളില്‍ പോലും, 'അവനുമായി അടിപിടി കൂടാന്‍ നീ പോവേണ്ട; നീ പെണ്ണാണ്, അവന്‍ ആണാണ്' എന്ന സന്ദേശം മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക്  നല്‍കുമ്പോള്‍, പെണ്ണിനോട് മിണ്ടാതിരിക്കാനുള്ള കല്‍പനയും, ആണിനത് എന്തും ചെയ്യാനുള്ള ലൈസന്‍സുമാവുന്നു. ഇത്തരം പഠിപ്പിക്കലുകള്‍ പെണ്ണിനെ ഇരയാക്കാനും, ഇരയായി തന്നെ തുടരാനുമുള്ള ഒരു ആന്തരിക പ്രേരണ നല്‍കുന്നുണ്ട്. ഇതൊരളവോളം ചെറിയ ചെറിയ കുറ്റകൃത്യത്തില്‍ തുടങ്ങി ഭയാനകമായ പല കൃത്യങ്ങളില്‍ ചെന്നവസാനിക്കുമ്പോഴും, പെണ്ണിന് പ്രതികരിക്കാനുള്ള ശേഷിയെ തടഞ്ഞുനിര്‍ത്തുകയോ നഷ്ടപ്പെടുത്തുകയോ ചെയ്യുന്നു. എല്ലാം സഹിക്കാനുള്ളതാണെന്ന തോന്നല്‍ വല്ലാതെ ഇട്ടുകൊടുക്കുകയും ചെയ്യുന്നുണ്ട്. അതുതന്നെയാണ് ഒരു നല്ല വിഭാഗം ലൈംഗികാതിക്രമങ്ങളും ആരുമറിയാതെ ഇരകള്‍ സഹിക്കുന്നതിനു പിന്നിലെ ഒരു കാരണം. പ്രത്യേകിച്ചും വിവാഹ ബന്ധങ്ങളില്‍ നിലനില്‍ക്കുന്ന നിര്‍ബന്ധിത ലൈംഗിക ചൂഷണങ്ങളില്‍. 

എന്നാല്‍ നീ 'ആണത്തം' കാണിക്കണമെന്ന ആണിനോടുള്ള ആക്രോശങ്ങളും, ആണത്തത്തിന് നമ്മുടെ സമൂഹം കൊടുത്തിട്ടുള്ള നിര്‍വചനവും ആണിന് എന്തും ചെയ്യാനുള്ള പ്രവണതയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഈ പ്രവണതയാണല്ലോ 'നിര്‍ഭയ' കേസിലെ പ്രതിയുടെ വാക്കുകളില്‍ നമ്മള്‍ കേട്ടത്. 'അവള്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചു, അതാണവള്‍ക്ക് പറ്റിയ തെറ്റ്. തടുക്കാതെ, പ്രതിരോധിക്കാതെ അവള്‍ ഞങ്ങള്‍ക്ക് കീഴ്‌പ്പെടണമായിരുന്നു.' പ്രതികളില്‍ ഒരാള്‍ പിന്നീട് പറഞ്ഞതിന്റെ സംക്ഷിപ്ത രൂപമാണിത്. കീഴ്‌പ്പെട്ടുകൊടുക്കലിന്റെ ചരിത്രം തെറ്റിക്കാനുള്ള ഒരു ശ്രമവും അനുവദിച്ചുകൊടുക്കില്ലെന്നും അവള്‍ക്കു മുകളില്‍ ശക്തിപ്രയോഗം നടത്തുക തങ്ങളുടെ അവകാശമാണെന്നും, തങ്ങളുടെ ആധിപത്യത്തെ ചോദ്യം ചെയ്യുന്ന ഒന്നിനെയും വകവെച്ചുകൊടുക്കില്ലെന്നുമുള്ള ഒരു ഭീഷണി ആ വാക്കുകളില്‍നിന്ന് വായിക്കാനാവും.

 

വാദി പ്രതിയാവുന്നു

ഗ്രീക്ക് പുരാണങ്ങളിലും മറ്റും ബലാല്‍ക്കാരത്തിന് ഇരയാക്കപ്പെട്ട പെണ്ണിനും ശിക്ഷ നല്‍കിയിരുന്നതായി കാണാനാവും. 'ദി കോഡ് ഓഫ് ഹെമ്മുറാബി' പ്രകാരം പീഡിപ്പിക്കപ്പെട്ടത് വിവാഹിതയാണെങ്കില്‍ അക്രമിയുടെ കൂടെ ഇരയെയും കൂടെ പുഴയിലെറിഞ്ഞു കൊല്ലുന്നതായിരുന്നു ശിക്ഷ. മറ്റു ചില പുരാതന നിയമങ്ങളിലും അക്രമിയെയും ഇരയെയും എറിഞ്ഞുകൊല്ലുന്ന ശിക്ഷ നടപ്പില്‍ വരുത്തിയതായി കാണുന്നു. പുരാതന സംസ്‌കാരത്തില്‍നിന്നും ആധുനിക യുഗത്തിലേക്കെത്തുമ്പോഴും വാദി പ്രതിയാവുന്ന അവസ്ഥ ധാരാളമുണ്ട്. ബലാല്‍ക്കാരത്തിന്റെ ഉത്തരവാദി സ്ത്രീയാണെന്ന വാദങ്ങള്‍ വളരെ ശക്തമായിതന്നെ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. പെണ്ണിന്റെ വസ്ത്രവും നടപ്പും ജോലിയും സംസാരവും പെരുമാറ്റവും എല്ലാമാണ് ബാലാല്‍ക്കാരത്തിന് വഴിയൊരുക്കുന്നതെന്ന വാദം പ്രത്യേകിച്ചും 'നിര്‍ഭയ' സംഭവത്തോടെ വളരെ ശക്തമാവുകയുണ്ടായി. എവിടെ ബലാല്‍ക്കാരങ്ങള്‍ നടന്നാലും അതില്‍ പെണ്ണിന്റെ  തെറ്റുകള്‍ തെരഞ്ഞു കണ്ടു പിടിച്ച് അതിനെ മാത്രം പ്രശ്‌നവല്‍ക്കരിക്കുന്ന പ്രവണത നമ്മുടെ സമൂഹത്തില്‍ വളരെ കൂടുതലാണ്. ഈ പ്രവണത കാരണം ലൈംഗിക ചൂഷണത്തിന്റെയും ബാലാല്‍ക്കാരത്തിന്റെയും യഥാര്‍ഥ കാരണങ്ങളെ സൗകര്യപൂര്‍വമോ അല്ലാതെയോ കാണാതിരിക്കുന്നതോ അല്ലെങ്കില്‍ നിസ്സാരവല്‍ക്കരിക്കുന്നതോ ആയ അവസ്ഥ സംജാതമാവുന്നുണ്ട്. പെണ്ണിന്റെ മാനത്തിനും ചാരിത്ര്യത്തിനും നിസ്സാര വില കല്‍പ്പിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്യുന്നു. 

 

പാവയാവുന്ന നിയമവ്യവസ്ഥ 

സമൂഹത്തിന്റെ പുരുഷാധിപത്യ പ്രവണതകളെയും മറ്റും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതുകൊണ്ടുമാത്രം പ്രശ്‌നങ്ങള്‍ കുറയാന്‍ പോവുന്നില്ല. സാമൂഹികവല്‍ക്കരണത്തിലെ ഒരു പ്രധാന ഘടകമായ നിയമ വ്യവസ്ഥക്കും ഇതില്‍ ഏറെ പങ്കുണ്ട്. സ്ത്രീകളെയും അവരുടെ അവകാശങ്ങളെയും സംരക്ഷിക്കേണ്ടത് നിയമ വ്യവസ്ഥയുടെ കൂടി ഉത്തരവാദിത്തമാണ്. സുരക്ഷിതമായി ജീവിക്കാനും പേടികൂടാതെ ജോലിയെടുക്കാനും സഞ്ചരിക്കാനും സാധ്യമാകുന്ന ഒരു സാമൂഹികാന്തരീക്ഷം സ്ത്രീകള്‍ക്ക്  ഉറപ്പുവരുത്തേണ്ടത് നാട്ടിലെ നിയമ വ്യവസ്ഥ കൂടിയാണ്. നിയമ വ്യവസ്ഥ എന്നത് കുറ്റങ്ങള്‍ ചെയ്തവരെ കണ്ടുപിടിക്കാനും അവര്‍ക്ക്  മാതൃകാപരമായ, തെറ്റ് തിരുത്തലിനുതകുംവിധമുള്ള ശിക്ഷ നല്‍കാനുമുള്ള സംവിധാനമാണ്. സമൂഹത്തില്‍ ഒരു കുറ്റകൃത്യം നടന്നാല്‍ പ്രതിയെ കണ്ടെത്തി ഇനിയും ആ തെറ്റാവര്‍ത്തിക്കാതിരിക്കാനുള്ള മാതൃകാപരമായ ശിക്ഷ നമ്മുടെ നിയമ വ്യവസ്ഥ നടപ്പിലാക്കുന്നുണ്ടോ എന്നത് പുനര്‍വിചിന്തനം ചെയ്യേണ്ട കാര്യമാണ്. അതില്‍ പിഴവുകള്‍ സംഭവിക്കുന്നതുകൊണ്ടുകൂടിയാണ് ക്രൂരമായ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നത്. 'നിര്‍ഭയ' കേസിലെയും സൗമ്യ കേസിലെയും സമാനമായ പല കേസുകളിലെയും പ്രതികള്‍ സൗകര്യങ്ങള്‍ അനുഭവിച്ച് അഴികള്‍ക്കുള്ളിലിരിക്കുമ്പോള്‍ നിഷേധിക്കപ്പെടുന്നത് ഇരകളുടെ നീതിയാണ്. മാത്രവുമല്ല വര്‍ധിക്കുന്നത് ഓരോ പെണ്‍കുട്ടിയും പീഡിപ്പിക്കപ്പെടാനുള്ള സാധ്യതയുമാണ്. പല പീഡനങ്ങളും ആരുമറിയാതെ മുങ്ങിപ്പോവാനുള്ള ഒരു കാരണം, നിയമം നടപ്പില്‍വരുത്തുന്നേടത്തുള്ള വീഴ്ചകളാണ്. മാനഭംഗത്തിനിരയാവുന്നവരുടെ മാനം വീണ്ടും വീണ്ടും അപഹരിക്കുന്ന തരത്തിലുള്ള വിചാരണകളും വാദി പ്രതിയാവുന്ന തരത്തിലുള്ള വിധികളും 'മാന'ത്തെ ഏറെ 'മാനിക്കുന്ന' നമ്മുടെ സമൂഹത്തില്‍ ഇരകളെ പലപ്പോഴും മിണ്ടാതെയാക്കുന്നുണ്ട്. രാഷ്ട്രീയ-പണ സ്വാധീനങ്ങള്‍ ഉപയോഗിച്ച് ഇരകള്‍ക്ക് മുകളിലും നിയമത്തിനു മുകളിലും ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പലപ്പോഴും നീതി നിഷേധിക്കപ്പെടാന്‍ കാരണമാവുന്നുണ്ട്.  ലൈംഗിക അതിക്രമങ്ങളെ ചെറുക്കാന്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവന്നതുകൊണ്ടുമാത്രം പ്രയോജനമില്ല. ആ നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പില്‍ വരുത്തുന്നുണ്ടോ, പീഡിതര്‍ക്ക് പേടി കൂടാതെ നിയമത്തെ സമീപിക്കാനാവുന്നുണ്ടോ എന്നാണ് നോക്കേണ്ടത്. 

 

ഉണരേണ്ട സ്ത്രീസമൂഹം  

സ്ത്രീസമൂഹം ഇനിയെങ്കിലും ഉണര്‍ന്നില്ലെങ്കില്‍ കാര്യങ്ങള്‍ ഒട്ടും മാറാന്‍ പോകുന്നില്ല. തന്നെ സഹായിക്കാന്‍ താന്‍തന്നെ മുന്‍കൈയെടുക്കാതെ മറ്റൊരാള്‍ മുന്‍കൈയെടുക്കുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. തനിക്കെതിരെയുള്ള ലൈംഗികാതിക്രമ പ്രവണതകള്‍ കുറക്കാന്‍ ഒരളവോളം സ്ത്രീക്ക് തന്നെയാണ് സാധിക്കുക. താന്‍ എന്തും സഹിക്കേണ്ടവളാണെന്ന ബോധത്തെ സ്വന്തത്തില്‍നിന്നും മാറ്റുന്നതോടൊപ്പം തങ്ങളുടെ പെണ്‍കുട്ടികള്‍ക്കിടയില്‍ അങ്ങനെ ഒരു ബോധം ഇട്ടു കൊടുക്കാതിരിക്കാനും ശ്രദ്ധിക്കുക. ആണ്‍കുട്ടികളുടെ അതേ ധൈര്യത്തോടെയും ചങ്കൂറ്റത്തോടെയും പെണ്‍കുട്ടികളെയും വളര്‍ത്തുക. കൂടാതെ പെണ്ണിനോട് ബഹുമാനത്തോടെയും ആദരവോടെയും പെരുമാറാന്‍ നമ്മുടെ ആണ്‍കുട്ടികളെയും ശീലിപ്പിക്കുക. സാമൂഹികവല്‍ക്കരണം അമ്മയില്‍നിന്നാണല്ലോ തുടങ്ങുന്നത്. 

തന്നെ ലൈംഗികമായി അതിക്രമിക്കുന്നയാളെ പ്രതിരോധത്തിന്റെ പേരില്‍ തിരിച്ചാക്രമിച്ചാലും അയാള്‍ കൊല്ലപ്പെട്ടാലും സ്ത്രീ ഉത്തരവാദിയാവില്ലെന്ന നിയമം ഉണ്ടായതു കൊണ്ടുമാത്രം കാര്യമായില്ല, ആ നിയമങ്ങളെക്കുറിച്ച് സ്ത്രീകള്‍ ബോധവതികളാവുകയും ആവശ്യം വരുമ്പോള്‍ അതുപയോഗിക്കാനുള്ള ചങ്കൂറ്റം നേടിയെടുക്കുകയും വേണം. ഒന്നിനും കഴിഞ്ഞില്ലെങ്കില്‍ ഒന്നലമുറയിട്ട് കരയാനെങ്കിലും സ്ത്രീക്ക് കഴിയണം. 

'നീതി കിട്ടാതെയാവുമ്പോള്‍ നീ തീയാവണം, ജ്വലിക്കുന്ന തീ' (word courtesy, പേരറിയാത്ത  റേഡിയോ ജോക്കി, റെഡ്.എഫ്.എം). 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /27-28
എ.വൈ.ആര്‍