Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 22

2948

1437 റജബ് 14

റജബ് മാസത്തിലെ അനാചാരങ്ങള്‍

എം.സി അബ്ദുല്ല

സ്‌ലാമിന്റെ യഥാര്‍ഥ രൂപത്തെ വികൃതമാക്കി പലതരത്തിലുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മതത്തിന്റെ ലേബലില്‍ പ്രചരിപ്പിക്കപ്പെടുന്നതും ഏറക്കുറെ അവ പാമരന്മാരായ ജനങ്ങളെ സ്വാധീനിക്കുന്നതും എക്കാലത്തും കാണാന്‍ കഴിയും. എന്നാല്‍, കര്‍മങ്ങള്‍ എങ്ങനെയെങ്കിലും നിര്‍വഹിക്കുക എന്നത് ഇസ്‌ലാം ഒരിക്കലും അംഗീകരിക്കുന്നതല്ല. അല്ലാഹു പറയുന്നു: ''ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും സത്യവിശ്വാസിയായിക്കൊണ്ട് അതിനുവേണ്ടി അതിന്റേതായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്താല്‍ അത്തരക്കാരുടെ പ്രവര്‍ത്തനം നന്ദിപൂര്‍വം സ്വീകരിക്കപ്പെടും (പ്രതിഫലാര്‍ഹമായിരിക്കും)'' (അല്‍ ഇസ്‌റാഅ്: 19). പരലോകം ലക്ഷ്യംവെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മുകളില്‍ സൂചിപ്പിച്ച ഖുര്‍ആന്‍ വചനത്തില്‍ പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായിട്ടാണോ എന്ന് നാം പരിശോധിക്കണം. അല്ലാത്തപക്ഷം അവരുടെ പ്രവര്‍ത്തനങ്ങള്‍ നഷ്ടത്തിലായിരിക്കും കലാശിക്കുക. 

റജബ് മാസം അല്ലാഹു പവിത്ര മാസങ്ങളായി പ്രഖ്യാപിച്ച നാലു മാസങ്ങളില്‍ ഒന്നാണ്. ഖുര്‍ആന്‍ അതിപ്രകാരം വ്യക്തമാക്കുന്നു: ''ആകാശഭൂമികളുടെ സൃഷ്ടിപ്പ് ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് മാസങ്ങളുടെ എണ്ണം അല്ലാഹുവിങ്കല്‍ പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ട മാസങ്ങളാകുന്നു'' (അത്തൗബ: 36). അവ ഏതൊക്കെയാണെന്ന് ഹദീസില്‍ വിശദീകരിച്ചിട്ടുണ്ട്: ''ദുല്‍ഖഅ്ദ്, ദുല്‍ഹജ്ജ്, മുഹര്‍റം എന്നിങ്ങനെ തുടരെവരുന്ന മൂന്ന് മാസങ്ങളും മറ്റൊരെണ്ണം ജമാദുല്‍ ആഖിറിന്റെയും ശഅ്ബാന്റെയും ഇടയിലായി വരുന്ന റജബ് മാസവുമാകുന്നു'' (ബുഖാരി, മുസ്‌ലിം). 

റജബ് യുദ്ധം വിലക്കപ്പെട്ട മാസങ്ങളിലൊന്നാണെങ്കിലും പ്രസ്തുത മാസത്തില്‍ മറ്റു മാസങ്ങളില്‍നിന്ന് വ്യത്യസ്തമായി ഏതെങ്കിലും പ്രത്യേക ഇബാദത്തുകളോ പ്രാര്‍ഥനകളോ കീര്‍ത്തനങ്ങളോ പ്രവാചകന്‍ (സ) പഠിപ്പിച്ചതായി പ്രമാണങ്ങളില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. അങ്ങനെയെന്തെങ്കിലും പ്രവാചകന്‍ തന്റെ അനുയായികളെ പഠിപ്പിക്കുകയോ ഉത്തമ നൂറ്റാണ്ടുകള്‍ എന്ന് പ്രവാചകന്‍ വിശേഷിപ്പിച്ച ആദ്യ മൂന്ന് നൂറ്റാണ്ടുകളില്‍ ജീവിച്ച സലഫുസ്സ്വാലിഹുകളിലാരും അത്തരം കര്‍മങ്ങള്‍ ചെയ്തതായോ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമില്ല.  

മിഅ്‌റാജിന്റെ പ്രത്യേകത

റജബ് മാസത്തിലാണ് നബി(സ)യുടെ മിഅ്‌റാജ് നടന്നിട്ടുള്ളത് എന്നുവെച്ച് അതിന് പ്രത്യേകമായ ആദരവു കല്‍പിക്കുന്നതിന് മതപ്രമാണങ്ങളില്‍ തെളിവുകള്‍ കാണാനാവില്ല. നബി(സ)യുടെ ജീവിതത്തിലെ അത്ഭുത സംഭവങ്ങളായ ഇസ്‌റാഉം മിഅ്‌റാജും നടന്നത് ഏതു മാസമാണ് എന്ന കാര്യത്തില്‍ ചരിത്രകാരന്മാര്‍ക്കിടയില്‍ ഏകാഭിപ്രായവുമില്ല. ഇനി ആ സംഭവങ്ങള്‍ നടന്നത് ഇന്ന മാസത്തിലാണെന്ന് തെളിഞ്ഞാല്‍ തന്നെ അതുമായി ബന്ധപ്പെട്ട് പ്രത്യേകമായി ഒരു തരത്തിലുള്ള ഇബാദത്തും മുസ്‌ലിംകള്‍ക്ക് നിര്‍ദേശിക്കപ്പെട്ടിട്ടില്ല. 

റഗാഇബ് നമസ്‌കാരം

റജബ് മാസത്തിലെ ആദ്യ വെള്ളിയാഴ്ച രാത്രി റഗാഇബ് എന്ന പേരില്‍ പ്രത്യേകം സുന്നത്ത് നമസ്‌കാരമുള്ളതായി വന്നിട്ടുള്ള എല്ലാ ഹദീസുകളും ദുര്‍ബലവും ബാത്വിലുമാണെന്ന് ഇബ്‌നു റജബ് (റ) തന്റെ ലത്വാഇഫ എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നുണ്ട്. മുന്‍ഗാമികളില്‍നിന്നാരും തന്നെ ഇങ്ങനെ ഒരു നമസ്‌കാരത്തെപ്പറ്റി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്തതിനാല്‍ അത് ബിദ്അത്തും പ്രവര്‍ത്തിക്കല്‍ കുറ്റകരവുമാണ്. ഈ നമസ്‌കാരം തെളിവിന്റെ പിന്‍ബലമില്ലാത്തതും നിര്‍വഹിക്കല്‍ കുറ്റകരവുമാണ് എന്ന് ഇമാം അബൂശാമ (റ) തന്റെ അല്‍ബാഇസു അലാ ഇന്‍കാരില്‍ ബിദ്ഇ വല്‍ഹവാദിസ് (പേജ് 174) എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

റജബ് മാസത്തിലെ നോമ്പ്

റജബ് മാസത്തിലെ ആദ്യത്തെ വ്യാഴാഴ്ച നോമ്പ് നോല്‍ക്കുന്നത് സുന്നത്താണ് എന്ന് കരുതുന്നവരുണ്ട്. എന്താണ് ദീന്‍, അതെങ്ങനെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം എന്നു പഠിപ്പിച്ചുതരാന്‍ നിയുക്തനായ പ്രവാചകന്‍ (സ) തന്റെ ജീവിതത്തില്‍ അനുഷ്ഠിക്കുകയും അനുചരന്മാരെ പഠിപ്പിക്കുകയും ചെയ്ത നോമ്പുകള്‍ ഏതൊക്കെയാണെന്ന് ഹദീസ് ഗ്രന്ഥങ്ങളില്‍ വളരെ വ്യക്തമായി വിവരിച്ചിട്ടുള്ളതാണ്. അക്കൂട്ടത്തിലേതായാലും റജബ് മാസത്തില്‍ മാത്രമായി സുന്നത്തുള്ള ഒരു നോമ്പ് ഇല്ല. ആ നോമ്പ് പിന്നീട് വന്നുചേര്‍ന്ന പുത്തനാചാരമാണെന്നു വ്യക്തം. ദുരാചാരങ്ങള്‍ മനുഷ്യനെ നരകത്തില്‍ കൊണ്ടെത്തിക്കും എന്ന് നബി(സ) തന്റെ എല്ലാ ഖുത്വ്ബകളുടെയും ആമുഖമായി മുന്നറിയിപ്പ് നല്‍കാറുള്ളതാണ്. റജബ് ഇരുപത്തിയേഴിനോ അതല്ലെങ്കില്‍ റജബ് മാസം മുഴുവനായോ നോമ്പ് നോല്‍ക്കുന്നതായും കണ്ടുവരുന്നുണ്ട്. ഇതും സ്വഹീഹായ ഹദീസിന്റെ യാതൊരുവിധ പിന്‍ബലവുമില്ലാത്ത കാര്യമാണ്. ഇബ്‌നു ഹജറുല്‍ അസ്ഖലാനി (റ) അദ്ദേഹത്തിന്റെ തബ്‌യീനുല്‍ ഉജ്ബ് ഫീമാ വറദ ഫീ ശഹ്‌രി റജബ് (പേജ് 9,19,64) എന്ന ഗ്രന്ഥത്തില്‍ ഇതേക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. 

തൊണ്ണൂറ്റാറ് നോമ്പ്

റമദാനിലെ ഫര്‍ദ് നോമ്പും ശവ്വാലിലെ ആറ് സുന്നത്ത് നോമ്പുമടക്കം റജബ്, ശഅ്ബാന്‍ എന്നീ രണ്ടു മാസങ്ങള്‍ മുഴുവനായും ചേര്‍ത്ത് 96 നോമ്പ് അനുഷ്ഠിക്കുന്ന പതിവും അപൂര്‍വമായെങ്കിലും കണ്ടുവരുന്നുണ്ട്. ഇതിനും പ്രമാണങ്ങളുടെ യാതൊരു പിന്‍ബലവുമില്ല. ഇത്തരക്കാര്‍ പലപ്പോഴും നബി(സ) കല്‍പിച്ചതും നിര്‍വഹിച്ചതുമായ സുന്നത്ത് നോമ്പുകള്‍ക്ക് വേണ്ടത്ര പ്രാധാന്യം കൊടുക്കാറുമില്ല. എന്നാല്‍ ഏതു മാസവും പതിമൂന്ന്, പതിനാല്, പതിനഞ്ച് എന്നീ ദിവസങ്ങളിലെ നോമ്പ് സുന്നത്താണ്. അത് റജബിലും ശഅ്ബാനിലും മറ്റു മാസങ്ങളിലുമെല്ലാം നിര്‍വഹിക്കാവുന്നതുമാണ്. 

റജബ് മാസത്തിലെ ഉംറ

നബി (സ) റജബ് മാസത്തില്‍ ഉംറ ചെയ്തതായോ, റജബ് മാസത്തിലെ ഉംറക്ക് മറ്റു മാസങ്ങളിലെ ഉംറയേക്കാള്‍ പുണ്യം കല്‍പ്പിച്ചതായോ ഹദീസുകളില്‍ സ്ഥിരപ്പെട്ടിട്ടില്ല. നബി (സ) നാല് അവസരങ്ങളില്‍ നാല് യാത്രകളിലായി നാല് ഉംറ മാത്രമാണ് നിര്‍വഹിച്ചിട്ടുള്ളത് (ഒരേ യാത്രയില്‍ ഒന്നിലധികം ഉംറ നിര്‍വഹിക്കുന്നത് നബി(സ)യുടെ സുന്നത്തില്‍പെട്ടതല്ല. മക്കാ വിജയത്തിന്റെ അവസരത്തില്‍ പത്തൊമ്പത് ദിവസം നബി (സ) മക്കയില്‍ താമസിക്കുകയുണ്ടായി. എന്നിട്ടും കൂടുതല്‍ ഉംറ നിര്‍വഹിക്കുകയുണ്ടായില്ല). നബി (സ) നിര്‍വഹിച്ച ഉംറകളില്‍ മൂന്നെണ്ണവും ദുല്‍ഖഅ്ദ് മാസത്തിലായിരുന്നു. മറ്റൊരെണ്ണം ഹജ്ജത്തുല്‍ വിദാഇ(വിടവാങ്ങല്‍ ഹജ്ജ്)ന്റെ കൂടെ ദുല്‍ഹജ്ജ് മാസത്തിലുമായിരുന്നു. റജബ് മാസത്തിലെ ഉംറക്ക് പുണ്യമുണ്ടായിരുന്നുവെങ്കില്‍ പ്രവാചകന്‍ (സ) അത് പ്രത്യേകം നിര്‍ദേശിക്കുമായിരുന്നു. അതിനാല്‍ റജബ് മാസത്തിലെ ഉംറക്ക് കൂടുതല്‍ പുണ്യമുണ്ടെന്ന ധാരണയും അടിസ്ഥാനരഹിതമാണെന്നുവരുന്നു (ഇബ്‌നുല്‍ ഖയ്യിം (റ) തന്റെ സാദുല്‍ മആദ് എന്ന ഗ്രന്ഥത്തില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്). ഇബ്‌നു സുബ്കി, മുഹമ്മദുബ്‌നു സംആനിയെ ഉദ്ധരിച്ച് പറയുന്നു: ''റജബിന്റെ പ്രാധാന്യത്തെക്കുറിച്ച് നബിയില്‍നിന്ന് പ്രബലമായ യാതൊരു തെളിവും വന്നിട്ടില്ല. ഉള്ളതെല്ലാം വളരെ ദുര്‍ബലവും ബാലിശവുമാണ്. റജബില്‍ പ്രത്യേകം ആചാരങ്ങള്‍ അനുഷ്ഠിക്കുന്നവരെ ഉമര്‍ (റ) ചുമലില്‍ തല്ലിയിരുന്നു'' (നൈലുല്‍ ഔത്വാര്‍ 2:317). 

ഖുര്‍ആന്റെയും സുന്നത്തിന്റെയും പിന്‍ബലമില്ലാതെ നന്മയാണെന്നു കരുതി പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ''(നബിയേ) പറയുക: പ്രവര്‍ത്തിച്ചു പരാജയപ്പെടുന്ന ഒരു വിഭാഗത്തെ ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടെയോ, ഐഹിക ജീവിതത്തില്‍ അവര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ പിഴച്ചുപോയവരാണവര്‍. തങ്ങള്‍ നല്ലതാണ് പ്രവര്‍ത്തിക്കുന്നതെന്ന് കരുതി കര്‍മങ്ങള്‍ ചെയ്തവരാണവര്‍. (എന്നാല്‍) അവരുടെ കര്‍മങ്ങളെല്ലാം നിഷ്ഫലമായിപ്പോയതുതന്നെ, അന്ത്യദിനത്തിലാകട്ടെ യാതൊരു തൂക്കവും നാം അവര്‍ക്ക് (അവരുടെ കര്‍മങ്ങള്‍ക്ക്) നല്‍കുന്നതല്ല. അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെയും ദൂതന്മാരെയും പരിഹസിക്കുകയും ചെയ്ത കാരണത്താല്‍ നരകമത്രെ അവര്‍ക്കുള്ള പ്രതിഫലം'' (അല്‍കഹ്ഫ് 103-106). 

Comments

Other Post

ഹദീസ്‌

നേരെചൊവ്വെ നിലകൊള്ളുക
അബ്ദുര്‍റഹ്മാന്‍ തുറക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /12-15
എ.വൈ.ആര്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /16-20
എ.വൈ.ആര്‍