Prabodhanm Weekly

Pages

Search

2014 ഏപ്രില്‍ 04

സൂറത്തു യൂസുഫിലെ ജീവിത പാഠങ്ങള്‍

താജ് ആലുവ /തര്‍ബിയത്ത്

         വിശുദ്ധ ഖുര്‍ആനിലെ യൂസുഫ് എന്ന അധ്യായം, നിത്യജീവിതത്തില്‍ മനുഷ്യര്‍ അനുഭവിക്കുന്ന പ്രയാസങ്ങളിലും നേരിടുന്ന പ്രതിസന്ധികളിലും തുണയാകുന്ന ഒരുപാട് പാഠങ്ങള്‍ മുന്നോട്ടുവെക്കുന്നു.  ഖുര്‍ആനെ അല്ലാഹു വിശേഷിപ്പിച്ചിരിക്കുന്നത് ഹൃദയവേദനകള്‍ക്ക് ശമനമാണെന്നാണ്. ഈ അധ്യായത്തില്‍ ആ ശമനൗഷധം തെളിഞ്ഞുകാണാം.  നിത്യജീവിത പ്രതിസന്ധികളെ അതിജയിക്കാനുതകുന്ന ഒട്ടുവളരെ പാഠങ്ങള്‍ നമുക്കിതില്‍ വായിച്ചെടുക്കാന്‍ സാധിക്കുന്നു.  വിശുദ്ധ ഖുര്‍ആനില്‍ ഉമറുബ്‌നുല്‍ ഖത്താബിന് (റ) ഏറ്റവും ഇഷ്ടപ്പെട്ട അധ്യായങ്ങളിലൊന്നായിരുന്നു സൂറഃ യൂസുഫ്. ഇശാ നമസ്‌കാരങ്ങളില്‍ പതിവായി അത് പാരായണം ചെയ്യുക അദ്ദേഹത്തിന്റെ ശീലമായിരുന്നു.

ഏത് കടുത്ത ജീവിത സാഹചര്യങ്ങളിലും ശുഭാപ്തി വിശ്വാസം കൈവിടാതെ മുന്നോട്ടുപോകാനുള്ള കരുത്തുണ്ടാകണമെന്ന സന്ദേശമാണ് ഒന്നാമതായി, യൂസുഫ് നബിയും (അ) പിതാവ് യഅ്ഖൂബ് നബി(സ)യും സ്വജീവിതത്തിലൂടെ നല്‍കുന്നത്. ഒന്നിലധികം സന്ദര്‍ഭങ്ങളില്‍ യഅ്ഖൂബ് നബിയുടെ വചനങ്ങളിലൂടെ അത് അല്ലാഹു നമ്മെ പഠിപ്പിക്കുന്നു. യൂസുഫിനെ ചെന്നായ പിടിച്ചുവെന്ന് പറയുന്ന സഹോദരങ്ങളോട്, അത് വ്യക്തമായ കളവാണെന്ന് ബോധ്യപ്പെട്ടിട്ടുകൂടി, സ്‌നേഹ വല്‍സലനായ പിതാവ് പറയുന്നത് ഇങ്ങനെയാണ്: ''നിങ്ങള്‍ ചെയ്ത കാര്യം നിങ്ങള്‍ക്ക് നല്ലതായി തോന്നുന്നത് നിങ്ങളുടെ ചീത്ത കല്‍പിക്കുന്ന മനസ്സിന്റെ പ്രശ്‌നമാണ്. എന്നെസംബന്ധിച്ചേടത്തോളം ഞാന്‍ മനോഹരമായി ക്ഷമിക്കാന്‍ കഴിയുന്നവനാണ്. നിങ്ങളീ വിശദീകരിക്കുന്ന കാര്യത്തില്‍ എന്നെ സഹായിക്കാന്‍ അല്ലാഹു മാത്രം മതി.'' മക്കള്‍ ചെയ്ത കൊടും ക്രൂരകൃത്യത്തിനും അവരുടെ സ്വഭാവദൂഷ്യങ്ങള്‍ക്കും നല്‍കുന്ന അംഗീകാരമല്ല ഇതെന്ന് ആര്‍ക്കും ബോധ്യമാവും. മറിച്ച്, അവര്‍ നല്‍കിയ വിശദീകരണം വ്യക്തമായ കളവാണെന്ന് തനിക്ക് മനസ്സിലായിട്ടും അതിന്റെ പേരില്‍ അവരോട് തര്‍ക്കിക്കാനോ അവരെ ശിക്ഷിക്കാനോ കൂട്ടാക്കാതെ, തികച്ചും പ്രോ ആക്ടീവ് ആയ രൂപത്തില്‍ അവരോട് പ്രതികരിക്കുകയാണ് യഅ്ഖൂബ് (അ). അതുതന്നെയാണ് അവരുടെ മാനസാന്തരത്തിനുള്ള ഒന്നാമത്തെ മരുന്നെന്ന് അദ്ദേഹം കണക്കുകൂട്ടുകയാണ് (കഥ പുരോഗമിക്കുമ്പോള്‍ നമുക്കത് ബോധ്യപ്പെടുകയും ചെയ്യും).

ദീര്‍ഘകാലം യൂസുഫിനെ(അ)ക്കുറിച്ച ശുഭപ്രതീക്ഷ കൈവിടാതെ, അല്ലാഹുവിന്റെ അനന്തമായ കാരുണ്യത്തില്‍ വിശ്വാസമര്‍പ്പിക്കുന്ന യഅ്ഖൂബ് നബി(അ)യുടെ ചിത്രം ഖുര്‍ആന്‍ വരച്ചുകാണിക്കുന്നത് അത്യന്തം ഹൃദയാവര്‍ജകമായിട്ടാണ്. കദനഭാരത്താല്‍ കണ്ണു കാണാതായിപ്പോകുന്ന ഒരു ഘട്ടത്തില്‍ (ഈ ഭാഗം ഖുര്‍ആന്‍ വിവരിക്കുന്നത് പാരായണം ചെയ്യുമ്പോള്‍ ഉമര്‍(റ) തേങ്ങിക്കരയുമായിരുന്നു) ആളുകള്‍ അദ്ദേഹത്തോട് പറയുന്നു: ''താങ്കള്‍ ഇപ്പോഴും യൂസുഫിനെ ഓര്‍ത്തുകൊണ്ടിരിക്കുകയാണോ? ഇത് താങ്കളുടെ ജീവന്‍ അപകടപ്പെടുത്തിയേക്കും.'' യഅ്ഖൂബ് നബിയുടെ മറുപടി: ''ഞാനെന്റെ പരിദേവനങ്ങളും കദനഭാരങ്ങളും ഇറക്കിവെക്കുന്നത് സര്‍വശക്തനായ അല്ലാഹുവിന്റെ മുന്നില്‍ മാത്രം.  അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ചും പ്രതിസന്ധികളിലകപ്പെട്ടവരെ അവന്‍ രക്ഷപ്പെടുത്തുന്ന വഴികളെക്കുറിച്ചും നിങ്ങള്‍ക്കറിയാത്തത് എനിക്കറിയാം'' (നമസ്‌കാരത്തില്‍ അബൂബക്കറിനെ (റ) കരയിച്ച വാക്കുകളാണിവ). 

തന്റെ രണ്ടാമത്തെ മകനും അപ്രത്യക്ഷമാകുന്ന സന്ദര്‍ഭം. പുത്രവാല്‍സല്യത്താല്‍ തരളിതമായ ആ ഹൃദയത്തിന് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു ഈ ആഘാതവും. നേരത്തെതന്നെ മറ്റു മക്കളോട് അല്ലാഹുവിനെ മുന്‍നിറുത്തി കരാറ് ചെയ്തതിന് ശേഷവും ബിന്യാമിനെ രക്ഷിക്കാനവര്‍ക്ക് സാധിക്കാത്തതിലുള്ള അദ്ദേഹത്തിന്റെ വ്യസനവും വ്യഥയും അതിന്റെ ഏറ്റവും പാരമ്യത്തിലെത്തുന്നു. പക്ഷെ അവിടെയും അദ്ദേഹം ക്ഷമ കൈവിടുന്നില്ല. മക്കളോടുള്ള അദ്ദേഹത്തിന്റെ കല്‍പന ഇതുമാത്രമാണ്: 'നിങ്ങള്‍ പോയി യൂസുഫിനെയും അവന്റെ സഹോദരനെയും അന്വേഷിക്കുക. അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് നിങ്ങള്‍ പ്രതീക്ഷയറ്റവരാകരുത്. തീര്‍ച്ചയായും അല്ലാഹുവിന്റെ കാരുണ്യത്തില്‍ പ്രതീക്ഷയറ്റവര്‍ അവനെ അറിഞ്ഞു നിഷേധിക്കുന്ന ജനത മാത്രമാണ്''(സൂക്തം 87).

അവസാനം യൂസുഫിന്റെ കുപ്പായവുമായി വരുന്നവരോടുള്ള അദ്ദേഹത്തിന്റെ പ്രതികരണവും അടിയുറച്ച ദൈവാശ്രിതത്വത്തിന്റെ ഉത്തമ നിദര്‍ശനമാണ്. ദൂരെ നിന്ന് യൂസുഫിന്റെ വസ്ത്രം മണത്തറിഞ്ഞ അദ്ദേഹം അവരോട് പറയുന്നു:''ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നില്ലേ, അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് നിങ്ങളറിയാത്തത് എനിക്കറിയാമെന്ന്'' (സൂക്തം 96)

വ്യക്തിജീവിതത്തില്‍ സത്യസന്ധത കാത്തുസൂക്ഷിക്കുകയും താന്‍ വിശ്വസിക്കുന്ന മൂല്യങ്ങളോട് ഏത് പ്രതികൂലാവസ്ഥയിലും പ്രതിബദ്ധത പുലര്‍ത്തുകയും (ുലൃീെിമഹ ശിലേഴൃശ്യേ) ചെയ്യുന്നവന്, അനിതരസാധാരണമായ ധൈര്യവും ഭാവിയെക്കുറിച്ച ശൂഭാപ്തി വിശ്വാസവും കൈവരുന്നു. ഇതാണ് സൂറഃ യൂസുഫിന്റെ രണ്ടാമത്തെ പാഠം. അത്തരമൊരു വ്യക്തിയെ താല്‍ക്കാലികമായി വേണമെങ്കില്‍ ചില നീചര്‍ക്ക് കുതന്ത്രങ്ങളിലൂടെയും ചതിപ്രയോഗങ്ങളിലൂടെയും അവന്റെ വ്യക്തിപ്രഭാവത്തിന്മേല്‍ കരിനിഴല്‍ വീഴ്ത്താന്‍ കഴിഞ്ഞേക്കാം. പക്ഷേ, അന്തിമമായി തന്റെ വ്യക്തിത്വത്തിന്റെ മികവു കൊണ്ടുതന്നെ അവന്‍ എല്ലാവര്‍ക്കും മേല്‍ ആധിപത്യം സ്ഥാപിക്കും. തന്നെ എതിര്‍ത്തവരും തന്റെ കാല്‍ക്കീഴില്‍ പ്രണമിക്കുന്നത് അപ്പോള്‍ അവന് കാണാനാകും. യൂസുഫ്‌നബി (അ) തന്റെ ജീവിതം കൊണ്ട് അതാണ് തെളിയിച്ചത്. ആദ്യം അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ പിതാവില്‍നിന്ന് അദ്ദേഹത്തെ അടര്‍ത്തിയെടുത്തു,–തികച്ചും അദ്ദേഹത്തിന്റേതല്ലാത്ത കാരണത്താല്‍. എട്ടുംപൊട്ടും തിരിയാത്ത പ്രായത്തില്‍ അദ്ദേഹത്തെ പൊട്ടക്കിണറ്റിലെറിയുമ്പോള്‍ അവര്‍ വിചാരിച്ചത് പിതാവിന്റെ സ്‌നേഹം തങ്ങള്‍ക്ക് മാത്രമായി കിട്ടുമെന്നാണ്. തുടര്‍ന്ന് തങ്ങള്‍ക്ക് നല്ലവരായി ജീവിക്കാമെന്നും അവര്‍ കരുതി. എന്നാല്‍ യൂസുഫിനെ സംബന്ധിച്ചിടത്തോളം തന്റെ തുടര്‍ന്നുള്ള ജീവിതത്തില്‍ ഒരു വലിയ ദുരിതക്കടല്‍ താണ്ടാന്‍ കാരണക്കാരായ ഈ സഹോദന്മാരെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചല്ല അദ്ദേഹം ചിന്തിച്ചത്. മറിച്ച്, തനിക്ക് എല്ലാ അനുഗ്രഹങ്ങളും ലഭ്യമായ ആദ്യത്തെ അവസരത്തില്‍ അവര്‍ക്ക് മാപ്പുനല്‍കാനും അവരെക്കൂടി തന്റെ സന്തോഷത്തില്‍ പങ്കുചേര്‍ക്കാനുമാണ്.

സൂറഃ യൂസുഫിലെ മറ്റൊരു ജീവിതപാഠം ധാര്‍മികമൂല്യങ്ങളുമായി ബന്ധപ്പെട്ടതാണ്. മനുഷ്യരില്‍ പലരും ജീവിതസുഖത്തെ പലതരം ആസക്തികളുമായും ആഡംബരങ്ങളുമായും ബന്ധിച്ചിരിക്കുന്നു.  ഏതു വിധത്തിലും തങ്ങളുടെ ആസക്തികളെ പൂര്‍ത്തീകരിക്കലാണ് സുഖജീവിതം എന്നതാണ് അവരുടെ ധാരണ. എന്നാല്‍, നൈമിഷിക സുഖങ്ങളല്ല ജീവിതത്തെ അര്‍ഥവത്താക്കുന്നതെന്ന വലിയ പാഠം യൂസുഫ് (അ) മുന്നോട്ടുവെക്കുന്നു. മുഴുജീവിതത്തിലും കാത്തുസൂക്ഷിക്കേണ്ട ധാര്‍മികമൂല്യങ്ങളെ അല്‍പനേരത്തെ ആസ്വാദനത്തിനു വേണ്ടി പണയം വെക്കരുതെന്നും അതാണ് ഇഹപരവിജയത്തിന് നിദാനമെന്നും അദ്ദേഹം മനസ്സിലാക്കിത്തരുന്നു. ഒരര്‍ഥത്തില്‍ സഹോദരങ്ങളില്‍ നിന്ന് നേരിട്ട പരീക്ഷണത്തേക്കാള്‍ കടുത്തതായിരുന്നു യൂസുഫിനെ സംബന്ധിച്ചേടത്തോളം പ്രഭുപത്‌നിയില്‍നിന്ന് അഭിമുഖീകരിക്കേണ്ടിവന്ന പ്രലോഭനം. അനിതരസാധാരണമായ ദൈവഭയത്താല്‍ പ്രചോദിതമായ മനശ്ശക്തിയുടെ സഹായത്താല്‍ ആ പ്രലോഭനത്തെ അദ്ദേഹം തട്ടിനീക്കുന്നു. പക്ഷേ, പ്രഭുപത്‌നിയുടെ ഗൂഢതന്ത്രങ്ങള്‍ ഒരു രാത്രികൊണ്ട് അവസാനിക്കുന്നില്ല. അവര്‍ പിന്നെയും പ്രലോഭനങ്ങള്‍ തുടരുന്നു. അവിടെ യൂസുഫിന് തീരുമാനമെടുക്കേണ്ടിവരുന്നു, ഈയൊരു ഭീഷണ സാഹചര്യത്തില്‍ ജീവിക്കുന്നതിനേക്കാള്‍ നല്ലത് ജയിലാണെന്ന്. അദ്ദേഹത്തിന്റെ ആത്മാര്‍ഥമായ പ്രാര്‍ഥന: ''എന്റെ നാഥാ, അവര്‍ എന്നെ ക്ഷണിക്കുന്ന ഈ തിന്മയേക്കാള്‍ എനിക്ക് നല്ലത് ജയിലാണ്. അവരുടെ കുതന്ത്രത്തെ എന്നില്‍നിന്ന് നീ തട്ടിനീക്കിയില്ലെങ്കില്‍ ഞാന്‍ അവിവേകികളില്‍ പെട്ടുപോകും'' (സൂക്തം 33). അങ്ങനെ, സ്വഛന്ദമായ ധാര്‍മികജീവിതത്തിനു വേണ്ടി പ്രഭുകുടുംബത്തിലെ ആഡംബര സൗകര്യങ്ങളെക്കാള്‍ ജയില്‍മുറിയിലെ ഇരുളാര്‍ന്ന ഇത്തിരിവട്ടം അദ്ദേഹം തെരഞ്ഞെടുത്തു. 

ജയിലിലായ യൂസുഫ് (അ) നിരാശനോ നിഷ്‌ക്രിയനോ ആയിരുന്നില്ലെന്നും വളരെ ക്രിയാത്മകമായാണ് തന്റെ സമയം വിനിയോഗിച്ചതെന്നും  കാണാം (സൂക്തങ്ങള്‍ 36,52). അദ്ദേഹത്തോടൊപ്പം ജയിലിലായ രണ്ടുപേരോട് ചങ്ങാത്തം കൂടുകയും അവര്‍ അദ്ദേഹത്തോട് തങ്ങള്‍ കണ്ട സ്വപ്നത്തെക്കുറിച്ച് വിവരിക്കാന്‍ ഔല്‍സുക്യം കാണിക്കുമാറ് അവരുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്യുന്നു. സ്വപ്ന വ്യാഖ്യാനം തനിക്ക് അല്ലാഹു നല്‍കിയ കഴിവാണെന്ന് വ്യക്തമാക്കിയ ശേഷം, അവരുടെ ഭക്ഷണം തളികയിലെത്തുന്നതിന് മുമ്പ് സ്വപ്നങ്ങള്‍ക്ക് വിശദീകരണം നല്‍കുമെന്നും ഉറപ്പ് നല്‍കുന്നു. തുടര്‍ന്ന് അവരുടെ ജീവിതത്തേക്കാളും വിലപ്പെട്ട ഒരു സന്ദേശം അദ്ദേഹമവര്‍ക്ക് നല്‍കുന്നു. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാത്ത ജനതയുടെ ജീവിത രീതികളില്‍ നിന്ന് വഴിമാറി നടന്നവനാണ് താന്‍. കാരണം, യഥാര്‍ഥ ജീവിതവിജയം നേടിത്തരുന്ന വഴി പൂര്‍വപിതാക്കളായ ഇബാഹീമിന്റെതും ഇസ്ഹാഖിന്റെതും യഅ്ഖൂബിന്റെതുമാണ് (അലൈഹിമുസ്സലാം). ഒരുപാടു രക്ഷകരെ തേടാതെ സര്‍വവിധ അധികാരങ്ങളും കൈവശമുള്ള ഏകനായ ദൈവത്തിലേക്ക് സര്‍വവുമര്‍പ്പിക്കുന്നതാണ് ഏറ്റവും ഉത്തമമായ വഴി. അവനാണ് ഭൂമിയില്‍ മനുഷ്യന്റെ വിധികര്‍ത്താവ്. ഈ സന്ദേശം അവരെ കേള്‍പ്പിച്ച ശേഷം സ്വപ്നത്തിന്റെ വ്യാഖ്യാനം അവര്‍ക്ക് പറഞ്ഞുകൊടുക്കുന്നു. 

പ്രവാചകന് (സ) സൂറത്ത് യൂസുഫ് അവതരിക്കുന്ന സമയം അതിപ്രാധാന്യമുള്ളതാണ്. ദു:ഖവര്‍ഷം എന്നറിയപ്പെടുന്ന നുബുവ്വത്തിന്റെ ഒമ്പതാം വര്‍ഷത്തില്‍, തനിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ടുവ്യക്തിത്വങ്ങള്‍ (പിതൃവ്യന്‍ അബൂത്വാലിബും ഭാര്യ ഖദീജയും) വിട്ടകന്നതിനെത്തുടര്‍ന്നുള്ള കഠിന വ്യഥയുടെ സന്ദര്‍ഭത്തിലാണ് ഈ അധ്യായം അവതരിച്ചത്. അല്ലാഹു തന്റെ പ്രിയപ്പെട്ട ദൂതന്റെ മാനസിക വിഷമങ്ങള്‍ കണ്ടറിഞ്ഞ് അതിന് ശമനം നല്‍കാനുദ്ദേശിച്ചാണ് ഈ പൂര്‍വിക ചരിത്രം അദ്ദേഹത്തിന് പറഞ്ഞുകൊടുത്തത്. അതുകൊണ്ടുതന്നെ ഈ അധ്യായത്തെക്കുറിച്ച് പറയപ്പെടുന്നതുതന്നെ 'ദുഃഖിതരുടെ അധ്യായ'മെന്നാണ്. അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) പറഞ്ഞതായി ഇബ്‌നു അത്താഅ് റിപ്പോര്‍ട്ട് ചെയ്യുന്നു: ''സൂറത്തു യൂസുഫ് പാരായണം ചെയ്യുന്ന ഏത് ദുഃഖിതനും അല്ലാഹു മാനസിക സന്തോഷം പ്രദാനം ചെയ്യും.'' 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 57-61
എ.വൈ.ആര്‍/ ഖുര്‍ആന്‍ ബോധനം