Prabodhanm Weekly

Pages

Search

2023 നവംബർ 24

3328

1445 ജമാദുൽ അവ്വൽ 10

മോഡേൺ പാരന്റിംഗ് റസൂലിന്റെ മാതൃക

ഹുസ്ന മുംതാസ്

"മുഹമ്മദിന് ഭ്രാന്തിളകിയോ? ഇതെന്ത് വിഡ്ഢിത്തമാണ് ഇയാൾ പറയുന്നത്?" നബി (സ) പരസ്യ പ്രബോധനം തുടങ്ങിയ കാലമാണ്. ഖുറൈശികളെല്ലാം നബിയുടെ വിരുന്നിൽ കൂടിയിരിക്കുന്നു. എങ്ങും പുച്ഛം നിറഞ്ഞ മുറുമുറുപ്പ്. അത് പതിയെ പരിഹാസത്തിലേക്ക് വഴിമാറിക്കൊണ്ടിരിക്കുന്നു. ഒരാൾ പോലും പ്രവാചകനെ അംഗീകരിക്കുന്ന മട്ടില്ല.

പെട്ടെന്നതാ ഒരു പത്തു വയസ്സുകാരൻ എണീറ്റ് നിൽക്കുന്നു: "അല്ലാഹുവിന്റെ ദൂതരേ, താങ്കൾക്കൊപ്പം ഞാനുണ്ട്. അങ്ങയുടെ ദൗത്യത്തിൽ ഞാനിതാ പങ്കുചേർന്നിരിക്കുന്നു. ശത്രുക്കളോട് ഞാൻ പോരാടും, എന്റെ വാൾ അങ്ങയെ സംരക്ഷിക്കും." ഉറച്ച ശബ്ദം. ദൃഢനിശ്ചയമുള്ള മുഖം. ആ പയ്യന്റെ പേര് അലിയ്യിബ്്നു അബീ ത്വാലിബ് എന്നായിരുന്നു. നബി സദസ്സിൽനിന്ന് എഴുന്നേറ്റു നിന്നു: “അലീ, നീ എന്റെ പോരാളിയാണ്.” റസൂൽ (സ) അഭിമാനപൂർവം ഖുറൈശികൾക്ക് മുന്നിൽ അവനെ ആലിംഗനം ചെയ്തു.

പ്രവാചകന്റെ ദൗത്യം ജാഹിലിയ്യത്തിനെ തുടച്ചു നീക്കലാണ്. അറേബ്യയെ കീഴ്മേൽ മറിച്ചിടുന്നതിനെക്കാൾ കടുപ്പം കൂടിയ പണി.  കളിപ്രായം കഴിഞ്ഞിട്ടില്ലാത്ത ആ കൊച്ചു പയ്യൻ അവിടെ എന്തു ചെയ്യാനാണ്! പക്ഷേ, റസൂൽ (സ) അവനെ ചേർത്തുപിടിച്ചു. അവന്റെ ഇസ് ലാം സ്വീകരണം അംഗീകരിച്ചു. ആ ബാലനെ കാലം എവിടെ എത്തിച്ചുവെന്ന് നമുക്കറിയാം. ഇസ് ലാമിന്റെ നാലാം ഖലീഫയോളം ചരിത്രം  പാടിയും പറഞ്ഞും ആഘോഷിച്ച മറ്റാരാണുള്ളത്! കുഞ്ഞുങ്ങളെ പരിഗണിക്കേണ്ടതെങ്ങനെയാണെന്ന് പ്രവാചകൻ നമ്മെ ഓർമിപ്പിക്കുകയാണ്.

പാരന്റിങ് എന്ന വാക്ക് നമുക്കിപ്പോൾ സുപരിചിതമാണ്. സോഷ്യൽ മീഡിയ നിറയെ പാരന്റിങ് ടിപ്പുകളാണ്. ട്രെൻഡിങ് ബ്ലോഗുകളിൽ മിക്കതും ചർച്ച ചെയ്യുന്നതും ഈ വിഷയം  തന്നെ. കുഞ്ഞുങ്ങളെ വളർത്തുന്നതിനെ കുറിച്ചു കൃത്യമായി പഠിപ്പിക്കപ്പെടുന്ന രക്ഷിതാക്കളുടെ ആദ്യത്തെ തലമുറയാണ് നമ്മൾ. പാരന്റിംഗിന്റെ ഇസ് ലാമിക മാനങ്ങളെ കുറിച്ചു പഠിക്കുമ്പോൾ നബി (സ) പ്രായോഗിക തലത്തിൽ കുഞ്ഞുങ്ങളുമായി ഇടപെടുന്ന നിരവധി ഉദാഹരണങ്ങൾ കണ്ടെടുക്കാനാവും. ഏത് കാലത്തെയും ഏത് തലമുറയെയും നേരിടാനുള്ള കരുത്ത്  പ്രവാചകാധ്യാപനങ്ങളുടെ സവിശേഷതയാണല്ലോ. 

നാം അഭിമുഖീകരിക്കുന്നത് ആൽഫ ജനറേഷനെയാണ്. 2010-നു ശേഷം ജനിച്ച കുട്ടികളെയാണ് പൊതുവെ ആൽഫ ജനറേഷൻ എന്നു വിളിക്കുന്നത്. കഴിഞ്ഞുപോയ തലമുറകളുമായി പൊതുവെ സാമ്യതകളില്ലാത്ത, തീർത്തും പുതിയ സവിശേഷതകളുള്ള മനുഷ്യരാണവർ. തൊട്ടു മുന്നിലെ തലമുറയുടെ കുട്ടിക്കാലമല്ല ആൽഫയുടേത്. ‘നിയന്ത്രിക്കാൻ കഴിയാത്തവർ' എന്നാണ് നമുക്ക് അവരെ കുറിച്ചുള്ള ധാരണ. യഥാർഥത്തിൽ അവർ നിയന്ത്രണം ആവശ്യമില്ലാത്തവരാണ്. ലോകത്തെ കുറിച്ചും ചുറ്റും നടക്കുന്ന സംഭവങ്ങളെ കുറിച്ചും വളരെ നേരത്തേ ബോധവാന്മാരാവുന്നുണ്ടവർ.

ടെക്നോളജിയെ പഠിക്കുന്ന അതേ താൽപര്യത്തിൽ അവർ ഇസ് ലാമിനെയും ധാർമിക മൂല്യങ്ങളെയും ഉൾക്കൊള്ളുന്നുണ്ട്  എന്ന് ഉറപ്പ് വരുത്തുകയാണ് മുസ് ലിം രക്ഷിതാക്കൾ എന്ന നിലക്ക് നാം ചെയ്യേണ്ടത്. പത്തുവയസ്സുകാരൻ അലിക്ക് നബി (സ) കൊടുത്ത പരിഗണന തീർച്ചയായും നമ്മുടെ മക്കളും അർഹിക്കുന്നുണ്ട്. 

ഒരിക്കൽ നബി (സ) ഒരു സദസ്സിലിരിക്കെ ആരോ ഒരാൾ അൽപം പാനീയം കൊണ്ടുവന്നു. റസൂൽ (സ) ആദ്യം കുടിച്ചു. പിന്നീട് സദസ്സിലേക്ക് നോക്കി. വലതു വശത്ത് ഒരു കുട്ടിയാണുള്ളത്. ഇടതു വശത്ത് വൃദ്ധരായ ആളുകളും. "ആദ്യം ഈ ഉപ്പാപ്പമാർക്ക് കൊടുക്കാൻ നീ സമ്മതം തരുമോ?" റസൂൽ കുട്ടിയോട് ചോദിച്ചു. "ഇല്ല റസൂലേ, അങ്ങയുടെ അടുത്തുനിന്ന് എനിക്ക് കിട്ടേണ്ടത് ഞാൻ മറ്റാർക്കും കൊടുക്കില്ല"- അവൻ വിട്ടുകൊടുത്തില്ല. പ്രവാചകൻ പാനീയപാത്രം കുട്ടിയുടെ കൈയിൽ കൊടുത്തു. അവൻ കുടിച്ചതിനു ശേഷം അത് ഇടതു വശത്തേക്ക് കൈമാറി. പ്രവാചകൻ ഒരു കുട്ടിയോട് സമ്മതം ചോദിക്കുക, അവൻ അത് നൽകാതിരുന്നപ്പോൾ അവൻ പറഞ്ഞതിനനുസരിച്ച് പ്രവർത്തിക്കുക എന്നതൊക്കെ നമ്മെ സംബന്ധിച്ചേടത്തോളം അത്ഭുതമാണ്. മുതിർന്നവരുടെ തീരുമാനങ്ങളിൽ ജീവിക്കേണ്ടവരാണ് കുട്ടികൾ എന്നാണ് നമ്മുടെ വാദം. കുഞ്ഞുങ്ങൾക്കും അവകാശങ്ങളുണ്ടെന്നും അവരോട് നീതിപൂർവം പെരുമാറണമെന്നും ഹസൻ - ഹുസൈനുമാരെ തോളിലേറ്റി അവരുടെ വലിയുപ്പ ലോകത്തെ പഠിപ്പിക്കുന്നു.

ശുദ്ധ പ്രകൃതിയിലാണ് കുട്ടികൾ ജനിക്കുന്നത്. രക്ഷിതാക്കളാണ് അവരുടെ ആദ്യത്തെ അധ്യാപകരും വിദ്യാലയവും. നമ്മളെ കണ്ട് അവർ ജീവിതം പഠിക്കുന്നു. അവരെ ഏറ്റവും നല്ല മനുഷ്യരായി രൂപപ്പെടുത്തിയെടുക്കേണ്ട ചുമതല ധാർമികമായും സാമൂഹികമായും നമുക്കുണ്ട്. പുതു തലമുറയുടെ മേൽ മുതിർന്നവർക്ക് ആധിപത്യം കുറവാണ്, അത് വളരെ പ്രകടവുമാണ്. മുതിർന്നവർ പറയുന്നതെല്ലാം ശരിയാണെന്ന ധാരണയൊന്നും ആൽഫ ജനറേഷനില്ല. ഉപ്പ പറഞ്ഞത് തെറ്റാണെന്ന് അവർ ഗൂഗിൾ നോക്കി നമ്മെ തിരുത്തും. ഉമ്മ പറഞ്ഞുകൊടുക്കാത്ത കാര്യങ്ങൾ അവർ സെർച്ച് ചെയ്ത് കണ്ടുപിടിച്ചോളും. അവരുടെ കൗമാരവും യുവത്വവും എങ്ങനെയാവുമെന്ന് നമുക്ക് പ്രവചിക്കാൻ പോലും പറ്റാത്തത്ര വേഗത്തിലാണ് അവരും അവരുടെ കാലവും സഞ്ചരിക്കുന്നത്. അവർ പതിവുകളിൽനിന്ന് മാറിനടക്കാൻ ധൈര്യമുള്ള, മറുചോദ്യങ്ങൾ ചോദിക്കാൻ പ്രാപ്തിയുള്ള മനുഷ്യരാണ്. അവരെ മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനമാണ്.

ഉമൈറിന്റെ നുഗൈറിനെ കുറിച്ചു കേട്ടിട്ടില്ലേ? കൊച്ചുകുട്ടിയായിരുന്ന അബൂ ഉമൈറിന് ഒരു കിളിയുണ്ടായിരുന്നു. അവൻ അതിനെ നുഗൈര്‍ എന്ന് വിളിച്ചു. റസൂൽ (സ) അബൂ ഉമൈറിനെ കാണുമ്പോഴൊക്കെ നുഗൈറിനെ കുറിച്ചു തിരക്കുമായിരുന്നു. അവൻ  അത്യാവേശത്തോടെ കിളിക്കുഞ്ഞിനെ കുറിച്ച് നബിയോട് വാചാലനാവും. ഒരിക്കൽ ഉമൈറിന്റെ മുഖത്ത് സങ്കടം നിറഞ്ഞു കണ്ടപ്പോൾ റസൂൽ അവനോട് നുഗൈറിനെ കുറിച്ചന്വേഷിച്ചു. "നുഗൈര്‍ മരിച്ചു പോയി റസൂലേ"- അവൻ വിതുമ്പിക്കൊണ്ട് പറഞ്ഞു. റസൂൽ (സ) അവന്റെ  അടുത്തിരുന്നു അവനെ തലോടി ആശ്വസിപ്പിച്ചു. അവന്റെ ദുഃഖമകറ്റുന്ന വർത്തമാനങ്ങൾ പറഞ്ഞു. അബൂ ഉമൈറിനു സന്തോഷമായി.
കുട്ടികളെ കരുണയും ആർദ്രതയുമുള്ളവരാക്കി വളർത്തേണ്ടത് അനിവാര്യമാണ്. അത്രക്കൊന്നും മനസ്സലിവില്ലാത്ത കാലത്താണ് അവർ വളരുന്നത്. ടാബ്ലറ്റ് പൊട്ടിപ്പോയോ, കമ്പ്യൂട്ടർ കേടുവന്നോ സങ്കടപ്പെട്ടിരിക്കുന്ന ഉമൈറുമാർ നമ്മുടെ വീട്ടിലുമുണ്ട്. കുട്ടികളുടെ പ്രശ്നങ്ങൾ അവരുടെ കണ്ണുകൊണ്ട് കാണാൻ പരാജയപ്പെട്ടു പോവുന്ന രക്ഷിതാക്കളാകരുത് നാം. റസൂൽ (സ) ചെയ്തത് നോക്കൂ. ഉമൈറിന് സങ്കടം വന്നപ്പോൾ നബി അവന്റെ ഉറ്റ സുഹൃത്തായി. ആ കുഞ്ഞു ഹൃദയം വേദനിച്ചപ്പോൾ കൂടെ വേദനിച്ചു നബി.

അതേ സമയം, കുട്ടികളെ അമിതമായി ലാളിക്കുന്നത് നബിയുടെ രീതിയായിരുന്നില്ല. തെറ്റുകൾ അപ്പപ്പോൾ തന്നെ തിരുത്തിയിരുന്നു പ്രവാചകൻ. സകാത്തിന്റെ സ്വത്തു വകകളിൽ പെട്ട ഒരു ഈത്തപ്പഴം പേരക്കുട്ടിയായ ഹസൻ (റ) എടുത്തു കഴിച്ചപ്പോൾ കുട്ടിയുടെ വായിൽ കൈയിട്ട് പ്രവാചകൻ അത് എടുത്തുകളഞ്ഞിട്ടുണ്ട്. സകാത്തിന്റെ സ്വത്ത് ഉപയോഗിക്കൽ നബിക്കോ കുടുംബത്തിനോ അനുവാദമില്ലാത്തതുകൊണ്ടായിരുന്നു അങ്ങനെ ചെയ്തത്. അല്ലാഹുവിനെ സൂക്ഷിക്കണമെന്നും സുജൂദുകൾ അധികരിപ്പിക്കണമെന്നുമൊക്കെ വിവിധ സന്ദർഭങ്ങളിൽ റസൂൽ തന്റെ ചുറ്റുമുള്ള കുട്ടികളെ ഉപദേശിക്കുന്നതായി കാണാം.

നമ്മുടെ കുട്ടികൾക്ക് എല്ലാം വിരൽത്തുമ്പിൽ ലഭ്യമാണ്. അവിടെ ശരിയിലേക്കും തെറ്റിലേക്കും പോകാനുള്ള സാധ്യത സമമാണ്. സത്യമെന്ന് തോന്നിപ്പിക്കുന്ന നുണകളും നീതിയെന്ന് തോന്നിപ്പിക്കുന്ന അക്രമങ്ങളും തിരിച്ചറിയാൻ നമ്മുടെ കുട്ടികളെ പരിശീലിപ്പിക്കേണ്ടതുണ്ട്. അവരെ ആകർഷിക്കുന്ന ആശയങ്ങൾ നമ്മളും വിശാലാർഥത്തിൽ പഠനവിധേയമാക്കണം. അടുത്തിടെ കാനഡയിൽ LGBTQ എജുക്കേഷൻ പോളിസിക്ക് എതിരായി നടന്ന സമരത്തിന്റെ തലവാചകം 'ഞങ്ങളുടെ കുട്ടികളെ വെറുതെ വിടൂ' (Leave Our Kids Alone) എന്നായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും സിനിമകളിലൂടെയും സാമാന്യവത്കരിക്കപ്പെടുന്ന സത്യാനന്തര നുണകളെ ചെറുത്തുനിൽക്കാൻ കുട്ടികൾക്ക് മതിയായ ധാർമിക അടിത്തറ നമ്മളാണ് ഉറപ്പ് വരുത്തേണ്ടത്. 
റസൂലിന്റെ കുട്ടികളോടുള്ള സമീപനരീതികളും മനഃശാസ്ത്രപരമായ ഇടപെടലുകളുമൊക്കെ മോഡേൺ പാരന്റിംഗിന്റെ തിയറികൾ മുൻനിർത്തിയാണ് പഠിക്കേണ്ടത്.

നൂറ്റാണ്ടുകൾക്കപ്പുറത്തുനിന്ന് നമ്മുടെ അറിവില്ലായ്മയുടെ ഇരുട്ടറകളിലേക്ക് വെളിച്ചം കൊണ്ടുവരികയാണ് തിരുദൂതർ. ആൽഫ ജനറേഷനെ വളർത്താൻ പറ്റില്ല എന്നാണ് പറയാറ്. അവരോടൊപ്പം വളരലാണ് ഒരേയൊരു വഴി. അതുകൊണ്ട് വളരാൻ തന്നെ തീരുമാനിക്കുക. മക്കളുടെ ഏറ്റവും നല്ല സുഹൃത്തുക്കളാവുക. വീടിനെ അവരുടെ ഏറ്റവും പ്രിയപ്പെട്ട ഇടമാക്കുക. നമ്മുടെ മക്കളെ അലിവും അറിവുമുള്ള മനുഷ്യരാക്കാൻ പ്രവാചകന്റെ മാതൃകകൾ നമ്മെ വഴിനടത്തട്ടെ. അവരുടെ ഹീറോ എപ്പോഴും റസൂലുല്ലാഹി തന്നെയാവട്ടെ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 01-03
ടി.കെ ഉബൈദ്

ഹദീസ്‌

ശക്തി പകരുന്ന പ്രാർഥന
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്