Prabodhanm Weekly

Pages

Search

2012 ജൂണ്‍ 2

വിദ്യാഭ്യാസം മൂല്യങ്ങളിലേക്കുള്ള തിരിഞ്ഞുപോക്കുകള്‍

പ്രഫ. കെ. മുഹമ്മദ് അയിരൂര്‍

പ്രപഞ്ചത്തില്‍ തന്റെ ദൌത്യം വിജയകരമായി നിര്‍വഹിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. വലുപ്പത്തിലും, ശക്തിയിലും ഇതര കഴിവുകളിലും തന്നേക്കാള്‍ ഔന്നത്യം പുലര്‍ത്തുന്നവയും അല്ലാത്തവയുമായ മുഴുവന്‍ സൃഷ്ടി ജാലങ്ങളെയും അധീനപ്പെടുത്താനും തന്റെ ഇഛക്കനുസരിച്ച് അവയെ ഉപയോഗപ്പെടുത്താനും കെല്‍പുറ്റ ഏക സൃഷ്ടി മനുഷ്യന്‍ മാത്രമാകുന്നു. അതിനാല്‍ ഈ പ്രാപഞ്ചിക ഘടനയും വ്യവസ്ഥയും തകരാതെ സൂക്ഷിക്കുകയും അവയെ നിര്‍മാണാത്മകമായി, അഥവാ മാനവ കുലത്തിനും പ്രപഞ്ചത്തിന്നഖിലവും ഉപകാരപ്രദമായി പ്രയോജനപ്പെടുത്തുകയുമാണ് അവന്റെ ദൌത്യം. ഈ മഹാ പ്രപഞ്ചത്തില്‍ സ്വയം തീരുമാനാധികാരവും അതിന്നു സഹായകമായ വിശേഷ ബുദ്ധിയും പ്രപഞ്ച സ്രഷ്ടാവ് കനിഞ്ഞരുളിയതും മനുഷ്യന്ന് മാത്രമാണ്. മനുഷ്യ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട പ്രതിപാദനത്തില്‍ വിശുദ്ധ ഖുര്‍ആന്‍ അല്‍ബഖറ അധ്യായത്തില്‍ മുപ്പതു മുതല്‍ മുപ്പത്തിനാലു കൂടിയ വചനങ്ങളില്‍ ഈ വസ്തുതകള്‍ വ്യക്തമാക്കുന്നുണ്ട്. ഖലീഫത്തുല്ലാഹി (ദൈവത്തിന്റെ പ്രതിനിധി) എന്ന നിലയില്‍ ഈ മഹാ പ്രപഞ്ചത്തിലെ ജൈവികവും ജൈവേതരവുമായ ശതകോടിക്കണക്കിനു സൃഷ്ടി ജാലങ്ങള്‍ക്കും നിലനില്‍ക്കാനും സ്വൈരവിഹാരം നടത്താനും തന്നെ പോലെ അവകാശവും സ്വാതന്ത്യ്രവുമുണ്ടെന്ന് തിരിച്ചറിഞ്ഞ് മുഴുവന്‍ സൃഷ്ടിജാലങ്ങളോടും സ്രഷ്ടാവിന്റെ ഇംഗിതത്തിന്നനുസരിച്ച് വര്‍ത്തിക്കുകയെന്നതാണ് മനുഷ്യന്റെ പ്രഥമ ദൌത്യമെന്ന് ഈ സൂക്തങ്ങള്‍ വ്യക്തമാക്കുന്നു.
വിജ്ഞാനാര്‍ജനത്തിലൂടെ അഥവാ വിദ്യാഭ്യാസത്തിലൂടെ മാത്രമേ തന്നിലര്‍പ്പിതമായ ഈ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കാനും പ്രപഞ്ചത്തില്‍ തനിക്കുള്ള മഹനീയ സ്ഥാനം നേടാനും സാധിക്കുകയുള്ളുവെന്നും ഉപരിസൂക്തങ്ങള്‍ ബോധ്യപ്പെടുത്തുന്നു. സത്യവും അസത്യവും, നന്മയും തിന്മയും കൃത്യമായും വ്യക്തമായും തിരിച്ചറിയാന്‍ മനുഷ്യനെ പ്രാപ്തനാക്കുമാറ് തെരഞ്ഞെടുത്ത പ്രവാചകന്മാരിലൂടെ വിദ്യയഭ്യസിപ്പിക്കുക എന്ന പ്രക്രിയ ആദിമ മനുഷ്യന്‍ മുതല്‍ തന്നെ ആരംഭിച്ചതായും ചരിത്രം രേഖപ്പെടുത്തുന്നു. സാര്‍വ ലൌകികവും സാര്‍വ കാലികവുമായ ഏതാനും സനാതന മൂല്യങ്ങളിലും ധാര്‍മിക സദാചാരങ്ങളിലും അധിഷ്ഠിതമായിരുന്നു ആ വിദ്യാഭ്യാസ പ്രക്രിയയെന്നതും വസ്തുതയാകുന്നു. ഈ വിദ്യാഭ്യാസ പ്രക്രിയയിലൂടെ ആര്‍ജിതമായ ആശയാദര്‍ശങ്ങളില്‍ അധിഷ്ഠിതമായ സാമൂഹിക ക്രമവുമായി മുന്നോട്ടു നീങ്ങിയ കാലഘട്ടങ്ങളിലെല്ലാം മനുഷ്യരാശി ശാന്തിയും സമാധാനവും പുരോഗതിയും കൈവരിച്ചുവെന്നതും താനര്‍ഹിക്കുന്ന മഹനീയ പദവി അലങ്കരിച്ചിരുന്നുവെന്നതും ചരിത്രം തെളിയിച്ച വസ്തുതകളാകുന്നു. ഇതില്‍ നിന്നു പിന്നോട്ടു പോയപ്പോഴെല്ലാം അവന്‍ അധാര്‍മികതയുടെയും ദുരാചാരങ്ങളുടെയും അഗാധ ഗര്‍ത്തങ്ങളിലേക്കാപതിച്ചുവെന്നും ചരിത്രം നമ്മോടു പറയുന്നു.
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും മതപ്രബോധന പ്രവര്‍ത്തനങ്ങളും മതകീയചിന്തകളും ബഹുദൂരം മുന്നേറിക്കൊണ്ടിരിക്കുന്ന സമകാലിക കാലഘട്ടത്തില്‍ ആധുനിക മാനവസമൂഹത്തെയും അവന്‍ നേരിടുന്ന പ്രശ്നങ്ങളെയും കുറിച്ച് പഠനം നടത്തുന്ന ഏതൊരാളെയും അസ്വസ്ഥനാക്കാന്‍ പോന്ന സംഭവ വികാസങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. യുനസ്കൊ തുടങ്ങിയ ദേശീയ അന്തര്‍ദേശീയ സംഘടനകള്‍ മുതല്‍ ഭരണകൂടങ്ങളും മതസംഘടനകളും വിദ്യാഭ്യാസ ചിന്തകരും കമീഷനുകളും എന്തിനധികം ഗ്രാമാന്തരങ്ങളിലെ ചെറുകിട ക്ളബ്ബുകള്‍ വരെ വിദ്യാഭ്യാസവും അതിന്റെ ലക്ഷ്യപ്രാപ്തിയും ചര്‍ച്ച ചെയ്യുന്നു. അഭ്യസ്ത വിദ്യരെന്നോ വിദ്യാസമ്പന്നരെന്നോ വിളിക്കപ്പെടുന്ന ആധുനിക സമൂഹത്തില്‍ പെരുകി വരുന്ന ധാര്‍മികച്യുതിയും, മൂല്യരാഹിത്യവും അപമാനവീകരണവുമൊക്കെയാണ് ഈ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് കാരണമായിത്തീരുന്നത്. ഈ വശം ബോധ്യപ്പെടുത്താന്‍ കൂടുതല്‍ വിശദീകരണമോ ഉദാഹരണങ്ങളോ ആവശ്യമില്ല.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി മുതല്‍ തന്നെ ഈ വഴിക്കുള്ള ചിന്തകളും ചര്‍ച്ചകളും ആരംഭിച്ചിരുന്നു. ദേശീയവും അന്തര്‍ദേശീയവുമായ ശതക്കണക്കിനു വിദ്യാഭ്യാസ കമീഷനുകള്‍, ധാര്‍മിക സദാചാര ബോധവല്‍ക്കരണത്തിനുതകുന്നതും മൂല്യാധിഷ്ഠിതവുമായിരിക്കണം വിദ്യാഭ്യാസ പ്രക്രിയയെന്ന് അര്‍ഥശങ്കക്കിടമില്ലാത്ത വിധം ഊന്നി പറയുകയും സമര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. അധികമൊന്നും ആഴത്തലേക്കിറങ്ങാതെ തന്നെ ഈ മേഖല വീക്ഷിക്കുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടുന്ന ചില നഗ്ന യാഥാര്‍ഥ്യങ്ങള്‍ അറിഞ്ഞോ അറിയാതെയോ തമസ്കരിക്കപ്പെടുന്നു എന്നതാണ് സത്യം.
മനുഷ്യനും അവന്റെ ജീവിതവും പല ഭാഗങ്ങളായി മുറിച്ചു പങ്കു വെക്കാന്‍ സാധിക്കാത്ത ഒരു ഏകകമാണെന്ന യാഥാര്‍ഥ്യം കാണാതെ പോകുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുന്നു.
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിര്‍വഹിക്കുന്നതില്‍ അതിപ്രധാനമായ പങ്കാണ് ദര്‍ശനങ്ങള്‍ക്കുള്ളത് എന്ന വസ്തുത അതര്‍ഹിക്കുന്ന ഗൌരവത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല.
ആധുനിക വിദ്യാഭ്യാസ മേഖലയില്‍ അന്തര്‍ദേശീയമായിത്തന്നെ അംഗീകരിക്കപ്പെട്ടിരിക്കുന്ന ദര്‍ശനങ്ങളുടെ ശക്തിദൌര്‍ബല്യങ്ങള്‍ കാര്യഗൌരവത്തോടെ പഠനവിധേയമാക്കുന്നില്ല.
ഭാസുരമായ ഭാവി തലമുറയുടെ സൃഷ്ടിപ്പിന്നാധാരമായി വര്‍ത്തിക്കത്തക്ക വിധത്തിലുള്ള ഒരു സാമൂഹ്യശാസ്ത്രവും(വിദ്യാഭ്യാസ സാമൂഹ്യശാസ്ത്രം) അന്വേഷണവിധേയമാക്കുന്നില്ല.
ആധുനിക വിദ്യാഭ്യാസ മേഖലകളില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന പരിഷ്കരണങ്ങളും കൊട്ടിഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മാറ്റത്തിരുത്തലുകളും മനഃശാസ്ത്ര മേഖലകളിലും പഠനബോധന രീതികളിലും പരിമിതമാണ്.
ആധുനിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനമായി വര്‍ത്തിക്കുന്ന തത്ത്വശാസ്ത്രങ്ങളുടെ (ദര്‍ശനങ്ങളുടെ) വേരുകള്‍ അന്വേഷിച്ചാല്‍ ചെന്നെത്തുന്നത് പന്ത്രണ്ടാം നൂറ്റാണ്ടിലെ യൂറോപ്യന്‍ നവോത്ഥാനത്തിലാണ്. മനുഷ്യ ജീവിതത്തെ ഭൌതികമെന്നും ആത്മീയമെന്നും രണ്ടായി പകുത്തു വേര്‍പെടുത്തി എന്നതായിരുന്നു യൂറോപ്പിന്റെ സംഭാവന. ആദ്യ കാലങ്ങളില്‍ യൂറോപ്പും പിന്നീട് അമേരിക്കയടക്കമുള്ള പാശ്ചാത്യ സാമ്രാജ്യത്വ രാജ്യങ്ങളും ഈ ദര്‍ശനങ്ങളുടെ അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ പ്രക്രിയകള്‍ക്ക് രൂപം നല്‍കി ലോകത്തവതരിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്തു. രാഷ്ട്രീയമായ (സാമ്രാജ്യത്വത്തിലധിഷ്ഠിതമായ) മേല്‍ക്കോയ്മ ഈ വിദ്യാഭ്യാസ രീതിക്ക് അംഗീകാരവും സ്വീകാര്യതയും നേടിയെടുക്കാന്‍ സഹായകമായിത്തീര്‍ന്നു. അതിനാല്‍ മനുഷ്യന്‍, പ്രപഞ്ചം, ഭൌതികജീവിതം, പ്രയോജനം തുടങ്ങിയവയിലധിഷ്ഠിതമായ ക്രൈസ്തവ സങ്കല്‍പങ്ങള്‍ക്കനുസൃതമായ കാഴ്ചപ്പാടുകളാണ് ആധുനിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നതെന്നാണ് കാണാന്‍ കഴിയുക. ആധുനിക വിദ്യാഭ്യാസ പ്രക്രിയകളുടെ അടിസ്ഥാനങ്ങളായി വര്‍ത്തിക്കുന്ന ആശയവാദം (കറലമഹശാ), യാഥാര്‍ഥ്യവാദം (ഞലമഹശാ), പ്രകൃതിവാദം (ചമൌൃമഹശാ), പ്രായോഗികതാവാദം (ജൃമഴാമശോ), അസ്തിത്വവാദം (ഋഃശലിെേശേമഹശാ) തുടങ്ങിയവയെല്ലാം തന്നെ തനി ഭൌതിക കാഴ്ചപ്പാടിലും ആത്മീയ നിരാസത്തിലും അധിഷ്ഠിതമാണ്. വിദ്യാഭ്യാസ ദര്‍ശനങ്ങളുടെ ചട്ടക്കൂടുകള്‍ എന്നറിയപ്പെടുന്ന മൂല്യസിദ്ധാന്തം (അഃശീഹീഴ്യ), ജ്ഞാനസിദ്ധാന്തം (ഋുശലാീെേഹീഴ്യ), ആത്യന്തികസിദ്ധാന്തം (ങലമുേവ്യശെര) എന്നിവ വിശദീകരിക്കുന്നതില്‍ ഈ ദര്‍ശനങ്ങളെല്ലാം വ്യത്യസ്തങ്ങളായ നിലപാടുകളാണ് സ്വീകരിക്കുന്നതെങ്കിലും തനി ഭൌതികതയില്‍ ഊന്നിയും ആത്മീയത, ദൈവികത തുടങ്ങിയവക്ക് ഒട്ടും സ്ഥാനം നല്‍കാതെയുമാണ് ഇവ നിലകൊള്ളുന്നത്. മനുഷ്യന്‍ തന്റെ ശക്തിയിലും വിജ്ഞാനത്തിലും ബുദ്ധിയിലും അന്ധമായും അമിതമായും വിശ്വാസമര്‍പ്പിച്ചു കൊണ്ട് പതിനെട്ട്, പത്തൊമ്പത്, ഇരുപത് നൂറ്റാണ്ടുകളിലായി നെയ്തെടുത്ത മനുഷ്യ നിര്‍മിത ദര്‍ശനങ്ങളായ കമ്യൂണിസം, മെറ്റീരിയലിസം, ഡാര്‍വിനിസം, കാപ്പിറ്റലിസം എന്നിവയുടെ സ്വാധീനം ഉപരിസൂചിത വിദ്യാഭ്യാസ ദര്‍ശനങ്ങളില്‍ പ്രകടമാണ്. മാനവസമൂഹം ഇന്നനുഭവിക്കുന്ന ബീഭത്സമായ ഈ ദുരവസ്ഥ ഇത്തരം ദര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കി നടപ്പിലാക്കികൊണ്ടിരിക്കുന്ന പാഠ്യപദ്ധതിയുടെ തിക്ത ഫലമാകുന്നു.
സകലമാന അന്ധകാരങ്ങളില്‍ നിന്നും ദാസ്യങ്ങളില്‍ നിന്നും മാനവരാശിയെ മോചിപ്പിച്ചെടുത്ത് യഥാര്‍ഥ പ്രകാശത്തിലേക്കും സ്വാതന്ത്യ്രത്തിലേക്കും ആനയിക്കാന്‍ കെല്‍പുറ്റ ഒരു ദര്‍ശനവും ജീവിതവ്യവസ്ഥയും കൈവശമുള്ള സമൂഹം കണ്ണു തുറന്ന് രംഗ പ്രവേശം ചെയ്യേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു. ഇസ്ലാമിക ജീവിത വ്യവസ്ഥയുടെ അസ്ഥിവാരമായ ഖിലാഫത്ത് (പ്രാതിനിധ്യ ഭരണക്രമം) മൂലൂക്കിയ്യത്തിലേക്ക് (രാജാധിപത്യത്തിലേക്ക്) വഴിമാറിയതാണ് ഈ പതിതാവസ്ഥക്ക് ആക്കം കൂട്ടിയത്. ഇസ്ലാം മുന്നോട്ട് വെക്കുന്ന സാമൂഹികശാസ്ത്രവും തദടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ ദര്‍ശനവും അതിനനുസൃതമായ വിദ്യാഭ്യാസ ലക്ഷ്യവും രൂപപ്പെടുത്തി അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് മാത്രമല്ല, നിലനില്‍ക്കുന്ന വിദ്യാഭ്യാസ പ്രക്രിയകളെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന ദര്‍ശനങ്ങളെ നിരൂപണ ബുദ്ധ്യാ പഠന വിഷയമാക്കുന്നതിലും അതിന്റെ പോരായ്മകളും ദൂഷ്യങ്ങളും പൊതുസമൂഹത്തെ വേണ്ട വിധത്തില്‍ ബോധ്യപ്പെടുത്തുന്നതിലും ഒട്ടും ശ്രദ്ധിച്ചതുമില്ല. സമൂഹത്തിലെ 92 ശതമാനവും വിശ്വാസികളായിരുന്നിട്ടും തികച്ചും ഭൌതികതയിലൂന്നിയ ഒരു വിദ്യാഭ്യാസ ക്രമം മറുത്തൊരു വാക്കു പോലും ഉച്ചരിക്കപ്പെടാതെ നടപ്പിലാക്കാന്‍ സാധിച്ചുവെന്നതാണ് ആശ്ചര്യജനകമായ വസ്തുത.
ഈ പ്രതിസന്ധികള്‍ക്കിടയില്‍ നിലവിലുള്ള വിദ്യാഭ്യാസ സംവിധാനത്തെ തീര്‍ത്തും നിരാകരിച്ചോ അതിന്റെ കൂടെ ധാര്‍മിക/മത വിദ്യാഭ്യാസം കൂടി നല്‍കിയോ ഉള്ള പ്രവര്‍ത്തനങ്ങള്‍ ചില കോണുകളില്‍ നിന്ന് ആരംഭിച്ചു എന്ന വസ്തുത കാണാതിരിക്കുന്നില്ല. ഇത്തരത്തില്‍ നടപ്പിലാക്കിയ വിദ്യാഭ്യാസ സംവിധാനത്തിന് ഢമഹൌല മററലറ ഋറൌരമശീിേ എന്നു പറയാവുന്നതാണ്. താല്‍ക്കാലികമായ ചില സദ്ഫലങ്ങള്‍ ഇതു മുഖേനയുണ്ടായി എങ്കിലും അതിലുപരി ദൂഷ്യങ്ങള്‍ക്ക് കാരണമാകുകയും ചെയ്തു എന്നതും വിലയിരുത്തപ്പെടേണ്ടതാണ്. അടിസ്ഥാനപരമായി വ്യത്യസ്തമായ രണ്ടു അടിത്തറകളില്‍ പടുത്തുയര്‍ത്തപ്പെട്ട രണ്ടു രീതികളെ ഒന്നിച്ചുള്‍ക്കൊള്ളാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിതരാക്കുന്നുവെന്നതായിരുന്നു പ്രധാന ദൂഷ്യം. ഇതു മുഖേന വളരെ വലിയ മാനസിക സംഘര്‍ഷങ്ങള്‍ വിദ്യാര്‍ഥികള്‍ അനുഭവിക്കേണ്ടിവരുന്നു. സ്വാഭാവികമായും പ്രയാസമനുഭവിക്കുന്ന വിദ്യാര്‍ഥി തനിക്ക് ഏറ്റവും എളുപ്പവും തന്റെ ഭാവിക്ക് കൂടുതല്‍ ഗുണകരമായതുമെന്ന് തോന്നുന്നതിലേക്ക് ചായുവാനും മറുഭാഗം ഉപേക്ഷിക്കുവാനും നിര്‍ബന്ധിതനാകുന്നു. ഭൌതിക വിദ്യാഭ്യാസത്തിലും ഭൌതികതയിലും വിരക്തി കാണിച്ച് തികഞ്ഞ ആത്മീയതയിലും മതവിദ്യാഭ്യാസത്തിലും അഭയം പ്രാപിക്കുന്ന ഒരു വിഭാഗത്തെയും, ആത്മീയത തീരെ കൈവെടിഞ്ഞ് തികഞ്ഞ ഭൌതികതയില്‍ ജീവിതം തുലക്കാന്‍ വിധിക്കപ്പെട്ട മറ്റൊരു വിഭാഗത്തെയും സൃഷ്ടിച്ചുവെന്നതാണ് ഇതിന്റെ അനന്തരഫലം. സമഗ്രവും സന്തുലിതവുമായ വിധത്തില്‍ വ്യക്തിവികാസം കൈവരിച്ച് സമൂഹത്തിനുപയുക്തനായ പൌരനെ വാര്‍ത്തെടുക്കുകയെന്ന വിദ്യാഭ്യാസ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കാതെ പോയിയെന്നതാണ് ഇതു മുഖേന സംഭവിച്ചത്.
മൂല്യാധിഷ്ഠിത വിദ്യാഭ്യാസം (ഢമഹൌല യമലെറ ലറൌരമശീിേ) എന്ന ആശയത്തിന്റെ പ്രസക്തി ഈ സാഹചര്യത്തിലാണ് ഏറിവരുന്നത്. മനുഷ്യരാശി എക്കാലത്തും ഉയര്‍ത്തിപ്പിടിച്ചതും ഒരുത്തമ മനുഷ്യനായി ഈ ഭൂമുഖത്ത് ജീവിക്കാന്‍ സഹായകവുമായ മൂല്യങ്ങളും ധര്‍മങ്ങളും അവനു നല്‍കുകയും വിദ്യാലയാന്തരീക്ഷത്തില്‍ മൊത്തത്തില്‍ തന്നെ മൂല്യ പോഷണത്തിനും ധാര്‍മിക വളര്‍ച്ചക്കും സഹായകമായ വിധത്തില്‍ പഠനബോധന പ്രവര്‍ത്തനങ്ങളും പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യുന്നതിലൂടെയും മാത്രമേ ഇത് സാധ്യമാകൂ. വിദ്യാഭ്യാസ ലക്ഷ്യത്തെ കുറിച്ച് കൃത്യമായ തിരിച്ചറിവും അതിനനുസൃതമായ ദര്‍ശനത്തെ കുറിച്ച വ്യക്തമായ ധാരണയും ഇതിന്നത്യന്താപേക്ഷിതമാണ്. ഒരാണ്ടറുതിപോലെയോ വാര്‍ഷികാഘോഷം പോലെയോ ചില ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതു കൊണ്ടോ, ഏതാനും സെമിനാറുകള്‍ നടത്തിയതു കൊണ്ടോ മാത്രം സാധിതമാകുന്ന ഒന്നല്ലയിത്. വ്യക്തമായ ലക്ഷ്യബോധത്തോടെയും കൃത്യമായ ആസൂത്രണത്തോടെയും രൂപപ്പെടുത്തിയ കര്‍മ്മ പരിപാടിയുമായി പൊതു സമൂഹത്തെയും വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തകരെയും ബോധവല്‍ക്കരിക്കുകയാണ് ആദ്യമായി വേണ്ടത്. ഇസ്ലാമിക ലോകം രാജാധിപത്യത്തിലേക്ക് വഴിമാറുകയും പാശ്ചാത്യ സാമ്രാജ്യത്വം ലോകത്ത് മേല്‍ക്കോയ്മ നേടുകയും ചെയ്തതിന്റെ ഫലമായി സത്യസന്ധമായ വൈജ്ഞാനിക മേഖലയിലൂടെ മനുഷ്യനെ കൈപിടിച്ചു നടത്തിയ, ഉദാത്തമായ സാമൂഹ്യ ക്രമത്തിലേക്കും സാംസ്കാരിക ഉന്നതിയിലേക്കും അവനെ നയിച്ച യൂറോപ്യന്‍ നവോത്ഥാനത്തിനു മുമ്പുള്ള സുവര്‍ണ കാലഘട്ടം തമസ്കരിക്കപ്പെടുകയാണുണ്ടായത്. എന്നാല്‍ ഇന്ന് വളര്‍ച്ച പ്രാപിച്ച ഒട്ടു മിക്ക വൈജ്ഞാനിക ശാഖകളുടെയും ആവിര്‍ഭാവവും വികാസവും യൂറോപ്പ് അന്ധകാരത്തില്‍ മൂടപ്പെട്ട് കിടന്നിരുന്ന ഏഴു മുതല്‍ പന്ത്രണ്ട് വരെയുള്ള നൂറ്റാണ്ടുകളിലായിരുന്നു എന്നതും മാനവരാശിയുടെ മാര്‍ഗ ദര്‍ശനത്തിനായി ദൈവം കനിഞ്ഞരുളിയ ഖുര്‍ആന്റെ വാഹകരായ അറബികളിലൂടെയായിരുന്നു എന്നതും അവിതര്‍ക്കിതവും മൂടിവെക്കപ്പെട്ടതുമായ യാഥാര്‍ഥ്യമാണ്.
ആധുനിക മനുഷ്യന്‍ ഇന്നഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സകലമാന പ്രശ്നങ്ങള്‍ക്കും പരിഹാരം നിര്‍ദേശിക്കാന്‍ കെല്‍പുറ്റതും അത്തരം പരിഹാരങ്ങള്‍ വിജയകരമായി പ്രാവര്‍ത്തികമാക്കി നിലനിറുത്തിയതുമായ ഒരു ദര്‍ശനത്തിന്റെയും വ്യവസ്ഥയുടെയും അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ ദര്‍ശനം രൂപപ്പെടുത്തിയെടുക്കുകയും, നിലനില്‍ക്കുന്ന ദര്‍ശനങ്ങളുടെ പോരായ്മകളും അവ മൂലം ഉത്ഭൂതമായ ദുരവസ്ഥയും, ഇവ മാറ്റിപ്പണിയേണ്ടതിന്റെ ആവശ്യകതയും ലഭ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തി പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കുകയും വേണം. വ്യത്യസ്ത മതങ്ങളും ആചാരങ്ങളും ആദര്‍ശങ്ങളും മനോഹരമായ ഒരു പൂന്തോട്ടം കണക്കെ പൂത്തുലഞ്ഞു നില്‍ക്കുന്ന ഭാരതീയ ബഹുസ്വരതക്ക് ഒട്ടും തന്നെ കോട്ടം തട്ടാതെ മാനവിക ഐക്യത്തിലും സാംസ്കാരിക ഉന്നതിയിലും ജീവിത വിശുദ്ധിയിലും സദാചാര ധാര്‍മിക മൂല്യങ്ങളിലും അധിഷ്ഠിതമായ ഒരു സാമൂഹിക സൃഷ്ടിക്ക് തികച്ചും അനുഗുണമായ ഈ ദര്‍ശനത്തെ അത്തരം വശങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് അതിന്റെ തനിമ ഒട്ടും ചോര്‍ന്നു പോകാതെ തന്നെ പരിചയപ്പെടുത്തേണ്ടിയിരിക്കുന്നു. ഇത്തരത്തിലുള്ള ഒരു മാറ്റിപ്പണിയലിനു വിദ്യാഭ്യാസ മേഖല വിധേയമാക്കേണ്ടതിന്റെ ആവശ്യകത ഉത്തരവാദപ്പെട്ടവരെയും പൌരസഞ്ചയത്തെയും വിദ്യാഭ്യാസ മേഖലയിലെ മുഴുവന്‍ പ്രവര്‍ത്തകരെയും വിദ്യാര്‍ഥി സമൂഹത്തെയും ബോധ്യപ്പെടുത്താനാവശ്യമായ കര്‍മ പരിപാടികള്‍ക്ക് രൂപം നല്‍കി നടപ്പിലാക്കുകയും വേണം.

[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം