Prabodhanm Weekly

Pages

Search

2022 ഫെബ്രുവരി 11

3239

1443 റജബ് 10

'ചൈനയില്‍ ഉറച്ച്' സി.പി.എം

ബഷീര്‍ ഉളിയില്‍

പ്രതിവിചാരം

 

പ്രകൃതിയിലും സമൂഹത്തിലുമുള്ള പ്രതിഭാസങ്ങളുടെ വൈരുധ്യാത്മകതയെ കുറിച്ചുള്ള തത്ത്വചിന്താപരമായ തന്റെ നിലപാടുകളാണ് കാള്‍ മാര്‍ക്‌സ് ലോകത്തിനു സമര്‍പ്പിച്ചതെങ്കില്‍ നിലപാടുകളിലെ വൈരുധ്യങ്ങള്‍ കൊണ്ട് അപഹാസ്യമാകുന്ന പ്രതിഭാസമാണ് ആധുനിക  മാര്‍ക്‌സിസം. മാര്‍ക്‌സിസത്തിന്റെ ആന്തരിക വൈരുധ്യങ്ങളില്‍ ഖിന്നനായി 'ഇതാണ് മാര്‍ക്‌സിസമെങ്കില്‍  ഞാനൊരു മാര്‍ക്‌സിസ്റ്റ് അല്ല' എന്ന് ആദ്യമായി പ്രഖ്യാപിച്ചതും സാക്ഷാല്‍ കാള്‍ മാര്‍ക്‌സ് തന്നെ. ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി നെടുകെ പിളര്‍ന്ന വേളയിലായിരുന്നു ആചാര്യന്റെ ആത്മനിന്ദാപരമായ ഈ ഏറ്റുപറച്ചില്‍. മാര്‍ക്‌സിന്റെ ജീവിതകാലത്ത് നടന്ന ജര്‍മന്‍ പിളര്‍പ്പിന് ശേഷം ഓരോ നാട്ടിലും അമീബ പോലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തുടരെ തുടരെ പിളരുമ്പോഴും ഓരോ പാര്‍ട്ടി ശകലങ്ങളും കമ്യൂണിസത്തിന്റെ ഇടത്തും വലത്തും തരം പോലെ ബ്രാക്കറ്റിലും 'മാര്‍ക്‌സിസ്റ്റ്' സ്വത്വം  കാത്തുസൂക്ഷിച്ചുപോന്നു.
താന്‍ ജീവിച്ച യൂറോപ്പിലെ മുതലാളിത്ത വ്യവസ്ഥിതിയുടെ പശ്ചാത്തലത്തില്‍ നടത്തിയ  വിപുലമായ വിശകലനത്തിനൊടുവിലാണ് 'സര്‍വലോക തൊഴിലാളികളേ സംഘടിക്കുവിന്‍' എന്ന് മാര്‍ക്‌സ് എഴുതിവെക്കുന്നത്. തന്റെ കാഴ്ചവട്ടത്ത് യൂറോപ്പിന്റെ ചെറിയ പ്രദേശത്തു നടന്ന വര്‍ഗ രൂപീകരണത്തെ സാമാന്യവല്‍ക്കരിച്ച്, അതാണ് ലോകത്ത് നടക്കാനിരിക്കുന്നത് എന്നു സിദ്ധാന്തിക്കുകയായിരുന്നു മാര്‍ക്‌സ്. അതൊരു ദേശീയ വിപ്ലവമായിരിക്കില്ല, ഉള്ളവരും ഇല്ലാത്തവരുമായ രണ്ടേ രണ്ട് വര്‍ഗങ്ങള്‍ നിലനില്‍ക്കുന്ന എല്ലാ നാടുകളിലും, വിശിഷ്യാ  ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ വികസിത രാജ്യങ്ങളില്‍ ഒരേ സമയത്ത് വര്‍ഗസമരം നടക്കുമെന്നായിരുന്നു  ഫ്രെഡറിക് എംഗല്‍സ്  പ്രവചിച്ചത്. എന്നാല്‍ വര്‍ഗരൂപീകരണം ഒട്ടുമേ നടന്നിട്ടില്ലാത്ത നാട്ടിലാണ് കമ്യൂണിസ്റ്റ് വിപ്ലവം ആദ്യം പൊട്ടിപ്പുറപ്പെട്ടത് എന്നത് മറ്റൊരു വൈരുധ്യം. 'വര്‍ഗഭരണത്തിന്റെ ഉപകരണമാണ് ഭരണകൂടം, അതുകൊണ്ടുതന്നെ വര്‍ഗനാശം സംഭവിക്കുന്ന ആധുനിക കമ്യൂണിസ്റ്റ് വ്യവസ്ഥയിലും ഭരണകൂടം കൊഴിഞ്ഞു പോകും' എന്ന പ്രവചനവും പുലര്‍ന്നത് ലോകത്ത് ആദ്യമായി നിലവില്‍ വന്ന കമ്യൂണിസ്റ്റ് രാഷ്ട്രത്തിലാണ് എന്നതും ഇനിയുമൊരു വൈരുധ്യം! പെരിസ്ട്രോയിക്കയും ഗ്ലാസ്നോസ്തും കൊണ്ടുവന്നത് വര്‍ഗശത്രുക്കളായിരുന്നില്ല. എന്നാലും ശീലയും കമ്പിയും പിടിയും മാറിയാലും കുട പഴയ സൂര്യമാര്‍ക്ക് കുട തന്നെ എന്ന അവകാശവാദം പോലെ എല്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടികളും അവകാശപ്പെടുന്നത് തങ്ങളുടേത് മാര്‍ക്‌സിസം ആണ് എന്നാണ്. 
മാര്‍ക്‌സ് പ്രവചിച്ച രണ്ട് വിരുദ്ധ വര്‍ഗങ്ങള്‍ നിലവിലില്ലാത്ത രാജ്യത്ത് ലോകത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഭരണകൂടം നിലവില്‍ വന്ന് മൂന്ന് വര്‍ഷം പിന്നിടും മുമ്പ് തന്നെ വര്‍ഗ സമരങ്ങളേക്കാള്‍ കൂടുതല്‍ വര്‍ഗേതര സമരങ്ങള്‍ നടന്ന ഇന്ത്യയിലും കമ്യൂണിസ്റ്റ് പാര്‍ട്ടി പിറന്നു. കമ്യൂണിസമെന്ന ആഗോള പ്രതിഭാസത്തിന് പിറവിയെടുക്കാന്‍ പ്രാദേശിക ഗര്‍ഭപാത്രം തന്നെ വേണമെന്നില്ല. പ്രാദേശികമായ പിതൃത്വം പോലും ഒരനിവാര്യതയല്ല. 'മഹത്തായ ഒക്‌ടോബര്‍ വിപ്ലവം' നടന്ന് കൃത്യം മൂന്ന് വര്‍ഷം തികഞ്ഞ 1920 ഒക്‌ടോബര്‍ 17-നാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കപ്പെട്ടത്. പിറവിയാകട്ടെ സോവിയറ്റ് യൂനിയന്റെ ഭാഗമായ താഷ്‌ക്കന്റിലും. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാപിച്ച, പില്‍ക്കാലത്ത് സ്റ്റാലിന്റെ പ്രതാപകാലത്ത് മാര്‍ക്‌സിസം വിട്ട് റാഡിക്കല്‍ ഹ്യൂമനിസത്തെ പുല്‍കിയ എം.എന്‍ റോയ് തന്നെയായിരുന്നു മെക്‌സിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പിതാവ്. 1920 ഒക്‌ടോബര്‍ 17-ന് എം.എന്‍ റോയ് ബ്രിട്ടീഷ്‌വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി അഫ്ഗാനിസ്താനിലേക്കും മറ്റും ഒളിവില്‍ പോയിരുന്ന ഖിലാഫത്ത് പ്രസ്ഥാനത്തിലെ മുഹാജിര്‍ വിദ്യാര്‍ഥികളായ മുഹമ്മദ് ഷഫീഖ്, മുഹമ്മദ് അലി തുടങ്ങിയവരെ സംഘടിപ്പിച്ചു കൊണ്ട് റഷ്യയിലെ താഷ്‌കെന്റില്‍ വിളിച്ചു ചേര്‍ത്ത സമ്മേളനത്തിലാണ് 'ദി ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി' എന്ന ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഔദ്യോഗികമായി രൂപീകരിച്ചതെങ്കിലും, പിന്നെയും പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ പാര്‍ട്ടി പിറക്കുന്നത്. 
മാര്‍ക്‌സിയന്‍ കാഴ്ചപ്പാടിലുള്ള വര്‍ഗങ്ങള്‍ നിലവിലില്ലാത്ത രണ്ട് നാടുകളാണ് മാര്‍ക്‌സിയന്‍ വൈരുധ്യാത്മക ഭൗതികവാദത്തിന് രാഷ്ട്രീയ മാനം നല്‍കിയത്.  ഒന്ന് ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തന്നെ നാണക്കേട് സമ്മാനിച്ച് അകാല ചരമമടഞ്ഞ 'സോവിയറ്റ് യൂനിയനും', കമ്യൂണിസ്റ്റ് രാജ്യമെന്ന് അവകാശപ്പെടുമ്പോള്‍ തന്നെ 'മുതലാളിത്ത സോഷ്യലിസത്തിലേക്ക്' മഹത്തായ കുതിച്ചു ചാട്ടം (Great Leap Forward) നടത്തിക്കൊണ്ടിരിക്കുന്ന പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയും. ഈ രണ്ട് അച്ചുതണ്ടുകള്‍ക്ക് ചുറ്റുമാണ് ലോകത്തുള്ള സകലമാന കമ്യൂണിസ്റ്റ് പാര്‍ട്ടികളും കറങ്ങിക്കൊണ്ടിരുന്നത്; ഇപ്പോഴും കറങ്ങുന്നത്. 1990 -കളില്‍ സോവിയറ്റ് യൂനിയന്‍ തകരുന്നത് വരെ ലോക കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രണ്ടിലൊരു ചേരിയില്‍ അണിചേരാന്‍ നിര്‍ബന്ധിതരായിരുന്നു. തെറ്റായാലും ശരിയായാലും ഒന്നുകില്‍ ചൈന അല്ലെങ്കില്‍ സോവിയറ്റ് യൂനിയന്‍ എന്ന നിലപാട് ഓരോ രാജ്യത്തെയും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വീകരിച്ചു. കമ്യൂണിസ്റ്റ് സ്വേഛാധിപത്യത്തിന്റെ വെള്ളം കടക്കാത്ത അറകളില്‍ നടന്ന സകലമാന മനുഷ്യാവകാശ ധ്വംസനങ്ങളെയും അക്രമങ്ങളെയും സൈദ്ധാന്തികമായി ന്യായീകരിച്ച് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ സഖാക്കള്‍ വശം കെട്ടു. 'പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്' എന്ന കോമഡിയോളം ഈ ന്യായീകരണത്തൊഴില്‍ ഹിറ്റായി. ഇന്ത്യയിലെ ഇടത് പാര്‍ട്ടികള്‍ അവരവരുടെ പാര്‍ട്ടി കോണ്‍ഗ്രസ്സുകളില്‍ വടക്ക് നോക്കിയന്ത്രങ്ങളെ പോലെ ചൈനയിലേക്കും സോവിയറ്റ് നാടുകളിലേക്കും സൂചി തിരിച്ചുവെച്ചു.
ആഗോള തലത്തില്‍ തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പരമോന്നത സംവിധാനമാണ് പാര്‍ട്ടി കോണ്‍ഗ്രസ്. ആഗോള കമ്യൂണിസ്റ്റ് സാഹോദര്യത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നത് എല്ലാ രാജ്യങ്ങളിലെയും കമ്യൂണിസ്റ്റുകളുടെ പ്രഖ്യാപിത പാര്‍ട്ടി പരിപാടിയാണ്. ആയതിനാല്‍ എല്ലാ രാജ്യങ്ങളിലുമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ മറ്റുരാജ്യങ്ങളിലെ പാര്‍ട്ടി കോണ്‍ഗ്രസ്സുകളില്‍ പങ്കെടുക്കാറുണ്ട്. 'പാന്‍ ഇസ്ലാമിസ'മെന്ന 'പൊളിറ്റിക്കല്‍ ഇസ്ലാമി'നെതിരെ രാജ്യദ്രോഹത്തിന്റെ അരിവാളും ചുറ്റികയുമേന്തുന്നവരാണ് കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലുകളില്‍ പങ്കെടുക്കുന്നത്! മാതൃരാജ്യത്തോടുള്ളതിനേക്കാള്‍ കൂറ് എപ്പോഴും എവിടെയും കമ്യൂണിസ്റ്റ് സ്വര്‍ഗങ്ങളോടാണ് എന്ന് പാര്‍ട്ടി പലവട്ടം തെളിയിച്ചതുമാണ്. 1962-ല്‍ ഇന്ത്യയെ ചൈന ആക്രമിച്ചപ്പോള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് ചൈനയോടൊപ്പമായിരുന്നു. ചൈന കൈയേറിയ ഇന്ത്യന്‍ മണ്ണിനെ കുറിച്ച് ഇ.എം.എസ് പറഞ്ഞത് 'നാം നമ്മുടേതെന്നും അവര്‍ അവരുടേതെന്നും പറയുന്ന ഒരു ഭൂഭാഗം' എന്നായിരുന്നു. ആഗോളതലത്തില്‍ എന്ന പോലെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അഖിലേന്ത്യാ സമ്മേളനത്തിന്റെയും പേരാണ്  പാര്‍ട്ടി കോണ്‍ഗ്രസ്. ബ്രാഞ്ച്, ലോക്കല്‍, ഏരിയ, ജില്ല, സംസ്ഥാന സമ്മേളനങ്ങള്‍ ഇതിന് മുന്നോടിയായി നടക്കുന്നു. ഈ സമ്മേളനങ്ങളിലൂടെയാണ് ഓരോ തലത്തിലുമുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. സാധാരണഗതിയില്‍ മൂന്ന് വര്‍ഷത്തിലൊരിക്കലാണ് പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍ നടത്തുന്നത്. കോണ്‍ഗ്രസ് എടുക്കുന്ന തീരുമാനങ്ങളായിരിക്കും ഒരു നിര്‍ദിഷ്ട കാലയളവിലേക്കുള്ള പാര്‍ട്ടിയുടെ ലക്ഷ്യങ്ങളും മാര്‍ഗവും നിര്‍ണയിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന സി.പി.എമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് കോവിഡിന്റെ സാഹചര്യത്തിലാണ് ഈ വര്‍ഷം  ഏപ്രിലിലേക്ക് മാറിയത്. സി.പി.ഐയുടെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് 2018-ല്‍ കേരളത്തില്‍ വെച്ച് തന്നെ നടന്നു.
1964-ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയില്‍ നിന്നും വിഭാഗീയത മൂലം 31 പേര്‍ ഇറങ്ങിപ്പോന്ന പശ്ചാത്തലത്തിലാണ് ഏഴാം പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത്. ഇറങ്ങിപ്പോയവര്‍ ഒരു കണ്‍വെന്‍ഷന്‍ നടത്തുകയും കൊല്‍ക്കൊത്തയില്‍ വെച്ച് പാര്‍ട്ടി കോണ്‍ഗ്രസ് നടത്താന്‍ തീരുമാനക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കൊല്‍ക്കൊത്തയില്‍ വെച്ച് ഏഴാം പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത്. ഈ  കോണ്‍ഗ്രസ്സിനെയാണ് സി.പി.എം ഒന്നാം കോണ്‍ഗ്രസായി പരിഗണിച്ചുവരുന്നത്. ആയതിനാല്‍ 23 എന്ന് പറയുമ്പോഴും സി.പി.എമ്മിനെ സംബന്ധിച്ചേടത്തോളം ഫലത്തില്‍ 17-ാം പാര്‍ട്ടി കോണ്‍ഗ്രസാണ് നടക്കാന്‍ പോകുന്നത്. ജനകീയ ജനാധിപത്യം എന്ന ലക്ഷ്യത്തോടെ സി.പി.ഐ(എം) രൂപീകരണം നടന്നത് ഏഴാം പാര്‍ട്ടി കോണ്‍ഗ്രസിലാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി പിറന്ന മണ്ണില്‍ എട്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ചേരുന്ന അഖിലേന്ത്യാ സമ്മേളനം എന്ന പ്രത്യേകത സി.പി.എമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിനുണ്ട്. 
നടേ സൂചിപ്പിച്ചത് പോലെ, 1990-കളില്‍ സോവിയറ്റ് യൂനിയന്‍ തകരുന്നത് വരെ ചേര്‍ന്ന എല്ലാ പാര്‍ട്ടി കോണ്‍ഗ്രസ്സുകളിലും രണ്ട് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും കോണ്‍ഗ്രസ്സുകളെ ചുകപ്പിച്ചത് സോവിയറ്റ് സ്വര്‍ഗത്തിന്റെയും മധുര മനോജ്ഞ ചൈനയുടെയും ഗാഥകള്‍ ആയിരുന്നു. ഒപ്പം 'ഇടതും' 'വലതും' നിന്ന് ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും പരസ്പരം ചെളിവാരിയെറിഞ്ഞു. ആജീവനാന്തം സി.പി.എം സഹയാത്രികനായിരുന്ന ഒ.എന്‍.വി 'മധുര മനോഹര മനോജ്ഞ ചൈന' എന്ന് പാടിയപ്പോള്‍ 'വലത്' ദിശയിലുണ്ടായിരുന്ന വയലാര്‍ 'കുടില കുതന്ത്ര ഭയങ്കര ചൈനേ' എന്ന് തിരിച്ചു പാടി. 1972-ല്‍ ചൈനയും സോവിയറ്റ് യൂനിയനുമായുള്ള അകല്‍ച്ച അതിന്റെ ഉച്ചസ്ഥായിയില്‍ ആയിരുന്നപ്പോള്‍ കേരളത്തില്‍ 'വലതു കമ്യൂണിസ്റ്റ് പാര്‍ട്ടി' എന്ന സോവിയറ്റ് യൂനിയന്‍ പക്ഷത്തായിരുന്ന സി.പി.ഐ കോണ്‍ഗ്രസുമായി ഭരണം പങ്കിടുകയായിരുന്നു.
സി.പി.എമ്മിന്റെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ് മുതല്‍ ഇനി നടക്കാനിരിക്കുന്ന 23-ാം കോണ്‍ഗ്രസ് വരെയുള്ള എല്ലാ കോണ്‍ഗ്രസ്സുകളിലും മുടങ്ങാതെ ഉള്‍പ്പെട്ട ഒരേയൊരു അജണ്ട 'മുഖ്യ വര്‍ഗ ശത്രു'വായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനോടുള്ള വിരോധമാണ്. ഒപ്പം മാറിമാറിയുള്ള  ചൈന - സോവിയറ്റ് പുകഴ്ത്ത് പാട്ടുകളും! 'മോദി'ഫൈഡ് ഇന്ത്യയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ പോലും സംഘ്  പരിവാര്‍ ഫാഷിസത്തോടൊപ്പം ചേര്‍ത്ത് വെച്ചു തന്നെയാണ് നാഷണല്‍ കോണ്‍ഗ്രസിനെയും വിമര്‍ശന വിധേയമാക്കുന്നത്. എന്നാല്‍ സമീപ കാലങ്ങളില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ ആഗോള കമ്യൂണിസം വല്ലാതെയൊന്നും വിഷയമാവാറില്ല. സോവിയറ്റ് യൂനിയന്റെ തകര്‍ച്ച, ചൈനയുടെ പ്രകടമായ മുതലാളിത്ത ചായ്വ് തുടങ്ങിയ പ്രതിഭാസങ്ങളാണ് പാര്‍ട്ടിയെ വിഷമവൃത്തത്തിലകപ്പെടുത്തിയത്. എല്ലാം സുതരാം സുതാര്യമായ ലോകത്ത് 'അത്രയൊന്നും മധുര മനോജ്ഞ'മല്ല കമ്യൂണിസ്റ്റ് സ്വര്‍ഗങ്ങളിലെ കാര്യങ്ങള്‍ എന്ന് 'സര്‍വരാജ്യ തൊഴിലാളികള്‍' തന്നെ തിരിച്ചറിഞ്ഞതാണ് ഈ ഉള്‍വലിയലിന് കാരണം. എന്നാല്‍ ഇപ്പോള്‍ വീണ്ടുമൊരിക്കല്‍ കൂടി ചൈന ഉപരിതലത്തില്‍ പൊങ്ങിവന്നിരിക്കുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ തന്നെ മുഖ്യ പ്രതിപക്ഷമാവുകയും കേരളം, പശ്ചിമബംഗാള്‍, ത്രിപുര എന്നീ  സംസ്ഥാനങ്ങളില്‍ ഭരണവും ആന്ധ്ര, മഹാരാഷ്ട്ര, യു.പി, ബിഹാര്‍, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍  വലിയ സ്വാധീനവും ഉണ്ടായിരുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം, അവശേഷിക്കുന്ന കേരളത്തിലെങ്കിലും വേരറ്റുപോകാതിരിക്കാന്‍ സംഘ് പരിവാറിനെ തോല്‍പിക്കുമാറുള്ള മൃദു ഹിന്ദുത്വവും ഇസ്ലാമോഫോബിയയും നയമായി സ്വീകരിച്ചു മുന്നോട്ട് പോകുന്നതിനിടയില്‍ വന്നു ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസിന് 'അന്താരാഷ്ട്രീയ മാനം' നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വീണ്ടുമൊരിക്കല്‍ കൂടി കോണ്‍ഗ്രസിന് മുന്നോടിയായി നടന്ന ഏരിയാ സമ്മേളനങ്ങളില്‍ ചൈന കടന്നു വന്നത്. ചൈനീസ് കമ്യൂണിസത്തിന് നൂറു വയസ്സ് തികഞ്ഞ വേളയില്‍ കൂടിയാണ് പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നത് എന്നതും ഒരു കാരണമാവാം. ഇന്ത്യന്‍ മണ്ണ് കൈയേറി  ഭൂട്ടാന്റെ ഭാഗത്തും, അരുണാചല്‍ പ്രദേശിലും ചൈന പുതിയ ഗ്രാമങ്ങള്‍ നിര്‍മിച്ച സാഹചര്യത്തിലാണ് രണ്ടു പതിറ്റാണ്ടുകളായി പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും കോണ്‍ഗ്രസുകള്‍ക്കും വല്ലാതെയൊന്നും വിഷയീഭവിക്കാത്ത 'ചങ്കിലെ ചൈന' വീണ്ടുമൊരിക്കല്‍ കൂടി പാര്‍ട്ടി അജണ്ടയില്‍  വരുന്നത്. ഇന്ത്യക്കെതിരെ ചൈന കടന്നാക്രമണം നടത്തിയപ്പോഴൊക്കെ ഇന്ത്യന്‍ കമ്യൂണിസ്റ്റുകളില്‍ ചൈന ഇത് പോലെ  ഒരു 'ട്രെന്‍ഡിംഗ് വൈവ്' ആയിട്ടുണ്ട്.   സി.പി.എമ്മിന്റെ കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിച്ച പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള അതിര്‍ത്തിയിലെ സംഭവവികാസങ്ങളെ കുറിച്ച് പരാമര്‍ശിച്ചു കൊണ്ട് പറഞ്ഞത്, 'ചൈനയെ വളയാന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സഖ്യമുണ്ടാക്കി' എന്നാണ്. ആധുനിക ചൈനയിലുണ്ടായത് സോഷ്യലിസ്റ്റ് നേട്ടമാണെന്നും, അമേരിക്കയുടെ ലോക രാഷ്ട്രങ്ങള്‍ക്കിടയിലെ മേധാവിത്വം ചോദ്യം ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ ചൈന കരുത്താര്‍ജിച്ചു എന്നും എസ്. രാമചന്ദ്രന്‍ പിള്ള അഭിപ്രായപ്പെടുകയുണ്ടായി. അതേസമയം 'ചൈനയില്‍ ഉറച്ചു' നിന്ന് കൊണ്ടുള്ള എസ്.ആര്‍.പിയുടെ നിലപാടിന് വിരുദ്ധമായി മറ്റൊരു പോളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയും സര്‍വോപരി പാര്‍ട്ടിയിലെ ചോദ്യം ചെയ്യപ്പെടാത്ത ക്യാപ്റ്റനുമായ പിണറായി വിജയന്‍ ചൈനയെ നിരുപാധികം പിന്തുണക്കാന്‍ ശ്രമിക്കുന്നില്ല. ഇന്നത്തെ കാലത്ത് എസ്.ആര്‍.പിക്ക് എസ്.ആര്‍.പിയുടെ സിദ്ധാന്തവും പിണറായിക്ക് പിണറായിയുടേതും പറയാം. പണ്ട് ഇതായിരുന്നില്ല സ്ഥിതി. 1962-ലെ ഇന്ത്യ - ചൈന യുദ്ധത്തില്‍ ചൈനയെ പിന്തുണച്ചതിനു ജയിലിലായ സഖാക്കളിലൊരാളായ വി.എസ് അച്യുതാനന്ദനെതിരെ, ജനങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കാന്‍ വേണ്ടി പാര്‍ട്ടി ഇന്ത്യയെ പിന്തുണക്കണമെന്നും, സൈനികര്‍ക്ക് രക്തദാനം ചെയ്യാന്‍ കേഡര്‍മാരെ സംഘടിപ്പിക്കണം എന്നും പറഞ്ഞതിന്റെ പേരില്‍ ജയില്‍ മോചനത്തിന് ശേഷം പാര്‍ട്ടി നടപടി എടുത്തിരുന്നു. 
സഖാവ് എന്ന സര്‍ഗാത്മകമായ അഭിസംബോധന ക്യാപ്റ്റനായി മാറിയ സാഹചര്യത്തില്‍ പാര്‍ട്ടിയെ ഒരിക്കല്‍ കൂടി  ചൈനീസ് വന്‍മതിലില്‍ ചാരിവെച്ചു ഫാഷിസ്റ്റ് കാലത്തെ ഇടത് ബദലിനെ കുറിച്ച് പകല്‍ കിനാവ് കാണുകയാണ് സഖാക്കള്‍!    'ലഹരി നിറഞ്ഞ വലതുപക്ഷ ഭാഷ്യങ്ങളുടെ ജനവിരുദ്ധതയെ തടഞ്ഞ് ജനകീയ ഇഛയുടെ വന്‍മതില്‍ കെട്ടിയുയര്‍ത്തിയ കരുത്തിന് നൂറ് വര്‍ഷം തികയുകയാണ്. എണ്ണിയെടുക്കാവുന്നവരില്‍ തുടങ്ങിയ പ്രസ്ഥാനം ഇന്ന് ലോകം ഉറ്റുനോക്കുന്ന ഒന്നായി. അമ്പത്തിയേഴ് പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് നൂറ് വര്‍ഷം മുമ്പ് ചൈനയില്‍ തുടക്കം കുറിച്ച ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി  ഇന്ന് ലോകത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ മര്‍മപ്രധാനമായ പങ്ക് വഹിക്കുന്ന സംഘടനകളിലൊന്നാണ്' (ചരിത്രമെഴുതിയും തിരുത്തിയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറ് വര്‍ഷം- എം.എ ബേബി- ഇന്ത്യന്‍ എക്‌സ്പ്രസ്, 7/7/2021).
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍-32-37
ടി.കെ ഉബൈദ്‌

ഹദീസ്‌

നല്ലതിലേക്ക് വഴികാട്ടുന്നതും പുണ്യം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌