Prabodhanm Weekly

Pages

Search

2012 ജനുവരി 28

ബംഗ്ലാദേശില്‍ നടക്കുന്നത് രാഷ്ട്രീയ പകപോക്കല്‍

ഡോ. മുഹമ്മദ് അബ്ദുല്‍ ജലീല്‍

2009 ജനുവരിയില്‍ അധികാരമേറ്റതു മുതല്‍ ബംഗ്ലാദേശിലെ അവാമി ലീഗ് ഗവണ്‍മെന്റ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയും അവരുടെ അനുയായികളെയും പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമായി ക്രൂരമായി പീഡിപ്പിച്ചുവരികയാണ്. ഈ പ്രതിപക്ഷ വേട്ടയില്‍ 200 പേര്‍ ഇതിനകം വധിക്കപ്പെട്ടു. ബംഗ്ലാ ജമാഅത്തെ ഇസ്‌ലാമിയുടെയും വിദ്യാര്‍ഥി സംഘടനയായ ഛാത്ര ശിബിറിന്റെയും 1200-ല്‍ അധികം നേതാക്കളും അനുയായികളും ജയിലിലടക്കപ്പെട്ടു.
ബംഗ്ലാദേശ് ജന്മമെടുത്ത 1971-ലെ യുദ്ധത്തില്‍ ബംഗ്ലാ ജമാഅത്തെ ഇസ്‌ലാമി പാകിസ്താനെ പിന്തുണച്ചുവെന്നും യുദ്ധക്കുറ്റങ്ങളില്‍ പങ്കാളിയായി എന്നുമാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍, ബംഗ്ലാദേശിനെ പാകിസ്താനില്‍ നിന്ന് വേര്‍പ്പെടുത്തുന്നതിനെ ജമാഅത്ത് മാത്രമല്ല, വേറെ അഞ്ചു രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍ത്തിരുന്നു. അതേസമയം കൊല, ബലാത്സംഗം, സ്വാതന്ത്ര്യ സമര സേനാനികളെ പീഡിപ്പിക്കല്‍ തുടങ്ങിയ യുദ്ധക്കുറ്റങ്ങളിലൊന്നും ജമാഅത്തിന് യാതൊരു പങ്കാളിത്തവും ഉണ്ടായിരുന്നില്ല. ഏകീകൃത പാകിസ്താനെ അനുകൂലിക്കുന്ന ജമാഅത്ത് പ്രവര്‍ത്തകര്‍ തന്നെ പകല്‍ സമയങ്ങളില്‍ പാക് സൈനികരുടെ കണ്ണില്‍ പെടാതിരിക്കാന്‍ സ്വാതന്ത്ര്യ പോരാളികള്‍ക്ക് അഭയം നല്‍കിയിരുന്നതായി ബംഗാളിലെ പലരും ഓര്‍ക്കുന്നുണ്ട്. ചില പ്രത്യേക രാഷ്ട്രീയ കാരണങ്ങളാല്‍ വളരെ സമാധാനപരമായി വിഭജനത്തിനെതിരെ പ്രതിഷേധിക്കുക മാത്രമാണ് ജമാഅത്ത് ചെയ്തത്.
1973-ല്‍ അവാമി ലീഗ് ഭരിച്ചുകൊണ്ടിരുന്ന കാലത്ത് ആയിരക്കണക്കിനാളുകള്‍ യുദ്ധക്കുറ്റത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. 195 പേരെയാണ് അവാമി ലീഗ് ഗവണ്‍മെന്റ് യുദ്ധക്കുറ്റവാളികളായി കണ്ടെത്തിയത്. അവരെല്ലാവരും പാകിസ്താനി സൈനിക ഉദ്യോഗസ്ഥരായിരുന്നു. ജമാഅത്തിന്റെ ഒരൊറ്റ നേതാവോ സാധാരണ പ്രവര്‍ത്തകനോ ആ ക്രിമിനല്‍ പട്ടികയില്‍ ഉണ്ടായിരുന്നില്ല എന്നതാണ് ചരിത്ര സത്യം. എന്നാല്‍ ഈ 195 പാക് സൈനികരെയും 1974-ലെ ബംഗ്ലാ-ഇന്ത്യ-പാക് കരാര്‍ പ്രകാരം പൊതുമാപ്പ് നല്‍കി പാകിസ്താനിലേക്ക് തിരിച്ചയക്കുകയാണ് ചെയ്തത്. 1972-ല്‍ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടാക്കിയ സിംല കരാറിലും യുദ്ധക്കുറ്റവാളികളുടെ പ്രശ്‌നം പരിഹരിക്കുമെന്ന് പറഞ്ഞിരുന്നു.
40 കൊല്ലം മുമ്പ് നടന്ന അതിക്രമങ്ങളുടെ പേരിലാണ് ഇപ്പോള്‍ ജമാഅത്തിനെ വേട്ടയാടുന്നത്. 1972 മുതല്‍ 1975 വരെയും 1996 മുതല്‍ 2001 വരെയും അവാമി ലീഗായിരുന്നല്ലോ ബംഗ്ലാദേശ് ഭരിച്ചിരുന്നത്, അക്കാലത്ത് എന്തുകൊണ്ട് ജമാഅത്ത് നേതാക്കളെ വിചാരണ നടത്തിയില്ല എന്നാണ് ബംഗ്ലാ ജനത ചോദിക്കുന്നത്. 95 ശതമാനം ജമാഅത്ത് പ്രവര്‍ത്തകരും 1971-ലെ പ്രക്ഷോഭകാലത്ത് സ്വാതന്ത്ര്യ സമരസേനാനികളുടെ കൂടെയായിരുന്നുവെന്നും ജമാഅത്ത് വൃത്തങ്ങള്‍ അവകാശപ്പെടുന്നു. എന്നിട്ടും എന്തുകൊണ്ട് ഈ വേട്ടയാടല്‍? ബംഗ്ലാദേശിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷികളിലൊന്നായി ജമാഅത്ത് വളര്‍ന്നു എന്നതും അവാമി ഗവണ്‍മെന്റ് അതിനെ പേടിക്കുന്നു എന്നതുമാണ് യഥാര്‍ഥ രാഷ്ട്രീയ കാരണം. വരുന്ന തെരഞ്ഞെടുപ്പില്‍ അവാമി ലീഗിന് ഒറ്റക്ക് ഗവണ്‍മെന്റുണ്ടാക്കാനുള്ള ഭൂരിപക്ഷമുണ്ടാകില്ല. ജമാഅത്തിന്റെ പിന്തുണ ഉണ്ടെങ്കിലേ അതിന് സാധിക്കൂ. പ്രത്യയശാസ്ത്ര ഭിന്നതകള്‍ കാരണം അവാമി ലീഗുമായി ഒരു കൂട്ടുകക്ഷി ഭരണത്തിന് ജമാഅത്ത് തയാറല്ല. ഇതിനുള്ള പ്രതികാരം തീര്‍ക്കുകയാണ് ജമാഅത്ത് നേതാക്കളെ പ്രോസിക്യൂട്ട് ചെയ്യുന്നതിലൂടെ. അങ്ങനെയാണ് 2010 മാര്‍ച്ച് 25-ന് യുദ്ധക്കുറ്റ ട്രൈബ്യൂണലിലേക്ക് ജഡ്ജിമാരെ നിയമിക്കുന്നത്. ജമാഅത്തിന്റെ ഉയര്‍ന്ന നേതാക്കളെല്ലാം അറസ്റ്റ് ചെയ്യപ്പെട്ടു. അവര്‍ 1971-ലെ കുറ്റകൃത്യങ്ങളില്‍ ഒരു നിലക്കും പങ്കാളികളല്ലാതിരുന്നിട്ടും.

ജമാഅത്ത് ഒരു ജനാധിപത്യ പാര്‍ട്ടി
ബംഗ്ലാ ജമാഅത്ത് എന്നും വളരെ ശക്തമായി ജനാധിപത്യത്തെ പിന്തുണച്ചു പോന്നിട്ടുണ്ട്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടാത്ത ഒരാള്‍ക്കും സമൂഹത്തെ നയിക്കാന്‍ അവകാശമില്ല എന്ന ഇസ്‌ലാമിക കാഴ്ചപ്പാടാണ് അതിന് നിദാനം. അരനൂറ്റാണ്ടിലേറെ കാലമായി ജമാഅത്ത് ജനാധിപത്യ പാത തന്നെയാണ് പിന്തുടരുന്നത്. ഏതാണ്ടെല്ലാ ദേശീയ-പ്രാദേശിക തെരഞ്ഞെടുപ്പുകളിലും അത് പങ്കുകൊണ്ടു. ലക്ഷ്യം നേടാനായി ഒരിക്കലുമത് അക്രമത്തെയോ ഭരണഘടനാ വിരുദ്ധ മാര്‍ഗങ്ങളെയോ കൂട്ടുപിടിച്ചിട്ടില്ല. പ്രകോപനങ്ങളും രാഷ്ട്രീയ പീഡനങ്ങളും അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയപ്പോഴും അവകാശ സംരക്ഷണത്തിന് നിയമാനുസൃത മാര്‍ഗങ്ങളിലൂടെ തന്നെയായിരുന്നു അതിന്റെ സഞ്ചാരം. പൊതുമുതല്‍ നശിപ്പിച്ചും ആയുധമെടുത്ത് അഴിഞ്ഞാടിയും ദേശീയ ജീവിതത്തെ സ്തംഭിപ്പിച്ചുമൊക്കെയാണ് മറ്റു പാര്‍ട്ടികള്‍ അവയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാറ്.
ഒരു നിഷ്പക്ഷ കെയര്‍ടേക്കര്‍ ഭണകൂടമായിരിക്കണം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്തേണ്ടത് എന്ന് ആദ്യമായി ആവശ്യപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി ജമാഅത്ത് ആയിരുന്നു. 1990-ല്‍ അതിന് വേണ്ടി ഒരു ബില്ലും കൊണ്ടുവന്നു. ഈ ആശയം ഭരണഘടനയുടെ ഭാഗമാക്കുന്നതിന് വേണ്ടി ജമാഅത്തും അവാമിലീഗും ജാതീയ പാര്‍ട്ടിയും ഒരേ വേദി പങ്കിട്ട് ഒന്നിച്ചാണ് പ്രവര്‍ത്തിച്ചത്. ഒടുവില്‍ ബംഗ്ലാ നാഷ്‌നലിസ്റ്റ് പാര്‍ട്ടി ഗവണ്‍മെന്റ് ഈ നിര്‍ദേശം സ്വീകരിക്കാന്‍ നിര്‍ബന്ധിതമാവുകയും കെയര്‍ടേക്കര്‍ ഭരണത്തിന് ഭരണഘടനാ പ്രാബല്യം ലഭിക്കുകയും ചെയ്തു. കെയര്‍ടേക്കര്‍ ഭരണത്തിന് കീഴില്‍ നടന്ന ആദ്യ മൂന്ന് തെരഞ്ഞെടുപ്പുകള്‍ നിഷ്പക്ഷവും സ്വതന്ത്രവുമായിരുന്നു. 2008 ഡിസംബര്‍ 29-ന് നടന്ന കഴിഞ്ഞ തെരഞ്ഞെടുപ്പ് മാത്രമാണ് നിഷ്പക്ഷമല്ലാതിരുന്നത്. കാരണം അന്ന് കെയര്‍ടേക്കര്‍ ഭരണത്തെ നിയന്ത്രിച്ചിരുന്നത് മുഖ്യ സൈന്യാധിപന്‍ മേജര്‍ ജനറല്‍ മോയിന്‍ യു അഹ്മദ് ആയിരുന്നു.

എന്തുകൊണ്ട് ട്രൈബ്യൂണലിനെ എതിര്‍ക്കുന്നു?
1971-ലെ യുദ്ധാനന്തരം 93,000 പാക് സൈനികരാണ് ധാക്കയില്‍ കീഴടങ്ങിയത്. യുദ്ധത്തടവുകാരായിരുന്ന ഇവരില്‍ നിന്ന് 195 പേര്‍ക്കെതിരെയാണ് യുദ്ധക്കുറ്റങ്ങള്‍ ചുമത്തിയിരുന്നതെന്നും അവരെ പൊതുമാപ്പ് നല്‍കി വിട്ടയക്കുകയാണ് ഉണ്ടായതെന്നും നാം നേരത്തെ കണ്ടു. പിന്നീട് 1973 ജൂലൈ 19-നാണ് യുദ്ധക്കുറ്റവാളികളെ വിചാരണ ചെയ്യാനെന്ന പേരില്‍ ഇന്റര്‍നാഷ്‌നല്‍ ക്രൈംസ് (ട്രൈബ്യൂണല്‍) ആക്ട് കൊണ്ടുവരുന്നത്. യുദ്ധക്കുറ്റങ്ങള്‍ ചെയ്ത ഏതെങ്കിലും സായുധ-പ്രതിരോധ ഗ്രൂപ്പുകളിലോ അവയെ സഹായിച്ച സംഘങ്ങളിലോ പെട്ട അംഗങ്ങളെ (persons who were memebers of any armed, defense or auxiliary forces) വിചാരണ ചെയ്യാനും ശിക്ഷിക്കാനും മാത്രമേ ഈ ട്രൈബ്യൂണലിന് അധികാരമുള്ളൂ. ഇത്തരം ഒരു ഗ്രൂപ്പിലും പെടാത്തവരാണ് തങ്ങളുടെ നേതാക്കളും അംഗങ്ങളുമെന്ന് ജമാഅത്ത് വൃത്തങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. അതിനാല്‍ ഈ ആക്ടിന്റെ പരിധിയില്‍ ഇവരെ ഉള്‍പ്പെടുത്തി വിചാരണ ചെയ്യുന്ന പ്രശ്‌നം തന്നെ ഉത്ഭവിക്കുന്നില്ല.
പൗരന്റെ മൗലികാവകാശങ്ങളെ ധ്വംസിക്കുന്ന പല വകുപ്പുകളും ഈ ആക്ടില്‍ ഉണ്ടെന്നും അവ നീക്കം ചെയ്യണമെന്നും ഐക്യരാഷ്ട്ര സഭയും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഏഷ്യ (HRWA)യും ആവശ്യപ്പെട്ടിരുന്നതാണ്. പക്ഷേ, അവാമി ലീഗ് ഭരണകൂടം വഴങ്ങിയില്ല. ബംഗ്ലാ ഭരണഘടന പ്രകാരവും ക്രിമിനല്‍ കോഡ് (1898) പ്രകാരവും യുദ്ധക്കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവര്‍ക്ക് നല്‍കപ്പെടുന്ന അവകാശങ്ങളത്രയും ഈ ആക്ടിന്റെ 23-ാം ഖണ്ഡിക എടുത്ത് കളയുന്നു. ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിലെ വ്യവസ്ഥകളും ഇവിടെ നഗ്നമായി ലംഘിക്കപ്പെടുന്നു.
സാധാരണ കേസുകളില്‍ പത്ര വാര്‍ത്തകളും കേട്ട് കേള്‍വിയുമൊന്നും തെളിവായി സ്വീകരിക്കാറില്ല. ഈ ആക്ട് പ്രകാരം അത്തരം 'തെളിവുകള്‍' തന്നെ ധാരാളം! ബംഗ്ലാ എവിഡന്‍സ് ആക്ടിനും ക്രിമിനല്‍ നിയമത്തിനും കടകവിരുദ്ധമാണിത്. ഈ രണ്ട് നിയമവകുപ്പുകള്‍ പ്രകാരം, കുറ്റാരോപിതന്‍ കുറ്റം ചെയ്തു എന്ന് തെളിയിക്കേണ്ട ബാധ്യത പ്രോസിക്യൂഷനാണ്. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെങ്കില്‍ കുറ്റാരോപിതരെ വെറുതെ വിടേണ്ടിവരും. ലോക വ്യാപകമായി അംഗീകരിക്കപ്പെട്ട ഈ തത്ത്വം അട്ടിമറിക്കപ്പെട്ടിരിക്കുന്നു ഇവിടെ.
കുറ്റാരോപിതര്‍ക്ക് ഉയര്‍ന്ന കോടതികളെ സമീപിക്കാനുള്ള അവകാശവും റദ്ദ് ചെയ്യുന്നു. ട്രൈബ്യൂണലിലേക്ക് ജഡ്ജിമാരെ നിയമിച്ചതിന്റെ മാനദണ്ഡവും ചോദ്യം ചെയ്യാനാവില്ല. ഹൈക്കോടതിക്ക് തുല്യമായ അധികാരങ്ങളാണ് ട്രൈബ്യൂണലിന് നല്‍കിയിരിക്കുന്നത്. അവാമി ലീഗിന്റെ സ്വന്തം ആളുകളെ കുത്തിനിറച്ചിരിക്കുന്ന ഈ ട്രൈബ്യൂണലില്‍ നിന്ന് നിഷ്പക്ഷമായ അന്വേഷണമോ നീതിയോ പ്രതീക്ഷിക്കുന്നതില്‍ യാതൊരു അര്‍ഥവുമില്ല.

അവാമി ലീഗിന്റെ ഇരട്ടത്താപ്പ്
1980-കളില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനും തൊണ്ണൂറുകളില്‍ കെയര്‍ടേക്കര്‍ ഗവണ്‍മെന്റ് സംവിധാനം കൊണ്ടുവരുന്നതിനും ഒന്നിച്ച്, ഒരേ വേദി പങ്കിട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട് അവാമി ലീഗും ജമാഅത്തെ ഇസ്‌ലാമിയും. എച്ച്.എം ഇര്‍ശാദിന്റെ സൈനിക ഭരണത്തിനെതിരെ അവാമി ലീഗും ബി.എന്‍.പിയും ജമാഅത്തും ഏഴു വര്‍ഷമാണ് സംയുക്ത പ്രക്ഷോഭം നടത്തിയത്. ജമാഅത്ത് നേതാക്കളായ മുത്വീഉര്‍റഹ്മാന്‍ നിസാമി, അലി അഹ്‌സന്‍ മുഹമ്മദ് മുജാഹിദ്, മുഹമ്മദ് ഖമറുസ്സമാന്‍, അബ്ദുല്‍ ഖാദിര്‍ മുല്ല, അസ്ഹറുല്‍ ഇസ്‌ലാം എന്നിവരും അവാമി ലീഗിന്റെ മുതിര്‍ന്ന നേതാക്കളായ അബ്ദുസ്സമദ് ആസാദ്, അബ്ദുല്‍ ജലീല്‍, ത്വുഫൈല്‍ അഹ്മദ്, സുരന്‍ജിത് സെന്‍ ഗുപ്ത, അമീര്‍ ഹുസൈന്‍ തുടങ്ങിയവരും നിരവധി തവണ വേദി പങ്കിട്ടതിന്റെ പത്ര കട്ടിംഗുകള്‍ സുലഭമാണ്. 1996-ല്‍ ഇന്നത്തെ പ്രധാനമന്ത്രി ശൈഖ് ഹസീന പ്രതിപക്ഷത്തായിരുന്നപ്പോള്‍ പാര്‍ലമെന്റ് പരിസരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ ജമാഅത്തിന്റെ അന്നത്തെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് മുത്വീഉര്‍റഹ്മാന്‍ നിസാമിയും പങ്കെടുത്തിരുന്നു. ചോദ്യം ഇതാണ്: 1971-ലെ യുദ്ധത്തില്‍ ജമാഅത്ത് നേതാക്കള്‍ യുദ്ധക്കുറ്റവാളികളായിരുന്നുവെങ്കില്‍ ഇത്രയും കാലം അവാമി ലീഗ് നേതാക്കള്‍ അവരുമായി വേദി പങ്കിട്ടത് എന്തിനായിരുന്നു? എന്ന് മാത്രമല്ല, 1991-ലെ തെരഞ്ഞെടുപ്പിന് ശേഷം അവാമി ലീഗിന് കേവല ഭൂരിപക്ഷം നഷ്ടമായപ്പോള്‍, പതിനെട്ട് സീറ്റ് ലഭിച്ച ജമാഅത്തുമായി സഖ്യകക്ഷി ഭരണത്തിന് അവാമിലീഗ് ശ്രമിക്കുകയും ചെയ്തിരുന്നു. അവാമി ലീഗിന്റെ രാഷ്ട്രീയ കാപട്യമാണ് ഇതെല്ലാം വെളിപ്പെടുത്തുന്നത്.
വിചാരണ ആരംഭിക്കുന്നതിന് മുമ്പ് തന്നെ 'യുദ്ധക്കുറ്റവാളികളുടെ' പേര് വിവരങ്ങള്‍ ബംഗ്ലാ നിയമമന്ത്രി ഖമറുല്‍ ഇസ്‌ലാമും ആരോഗ്യ സഹമന്ത്രി മുജീബുര്‍റഹ്മാന്‍ ഫഖീറും പ്രഖ്യാപിച്ചതില്‍ നിന്ന് തന്നെ കാര്യം വ്യക്തമാണ്. ''വിചാരണ ആരംഭിക്കുന്നതിന് മുമ്പ് തന്നെ പ്രതികളുടെ ലിസ്റ്റും അവര്‍ക്ക് കൊടുക്കേണ്ട ശിക്ഷയും റെഡിയാക്കി കഴിഞ്ഞിരിക്കുന്നു എന്നാണതിന് അര്‍ഥം. ട്രൈബ്യൂണലും ജഡ്ജിമാരെ വെക്കലും വിചാരണയുമെല്ലാം വെറും പ്രഹസനം.'' ധാക്ക യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഇമാദുദ്ദീന്‍ അഹ്മദ് പറഞ്ഞു.
പ്രമുഖ പത്രപ്രവര്‍ത്തകന്‍ സാദിഖ് ഖാന്‍: ''ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയ കക്ഷികളെ ഭയപ്പെടുത്താനാണ് അവാമി ലീഗ് ഗവണ്‍മെന്റിന്റെ ശ്രമം. ഇതേ നയം തന്നെയായിരുന്നു പ്രതിപക്ഷത്തോട് 1975-ല്‍ ഹസീനയുടെ പിതാവ് ശൈഖ് മുജീബുര്‍റഹ്മാനും സ്വീകരിച്ചിരുന്നത്. അതിന് 'ബക്ശാലി' മനോഭാവം എന്ന് പറയും. അതാണ് അദ്ദേഹത്തിന്റെ വധത്തില്‍ കലാശിച്ചത്. ബക്ശാലി സ്റ്റൈലില്‍ രാഷ്ട്രീയ പ്രതിയോഗികളെ ഭയപ്പെടുന്നത് അവാമി ലീഗ് ഭരണകൂടത്തെ ആപത്തിലേക്ക് തള്ളിവിടും.''
അമേരിക്കയിലെ മുസ്‌ലിം പൊതുവേദിയായ അമേരിക്കന്‍ മുസ്‌ലിം ടാസ്‌ക് ഫോഴ്‌സ്, വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണിന് മെമോറാണ്ടം നല്‍കിയിട്ടുണ്ട്, ബംഗ്ലാ പ്രതിപക്ഷത്തെ നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തുന്നതിനെതിരെ. മാസങ്ങളായി തടവറയില്‍ കഴിയുന്ന ജമാഅത്ത് അധ്യക്ഷന്‍ മുത്വീഉര്‍റഹ്മാന്‍ നിസാമിയും ഏത് നിഷ്പക്ഷ കോടതിയിലും വിചാരണ നേരിടാന്‍ തങ്ങള്‍ തയാറാണെന്ന് പ്രഖ്യാപിച്ചു. ''ഐക്യ രാഷ്ട്രസഭക്ക് ഇക്കാര്യത്തില്‍ നിയമങ്ങളും ചട്ടങ്ങളുമുണ്ടല്ലോ. അതനുസരിച്ച് വിചാരണ നടക്കട്ടെ. എങ്കില്‍ ഒരൊറ്റ ജമാഅത്ത് പ്രവര്‍ത്തകനെയും കുറ്റക്കാരനെന്ന് തെളിയിക്കാന്‍ കഴിയില്ല.''

(മലേഷ്യയിലെ ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ അധ്യാപകനാണ് ലേഖഖന്‍. War Crimes Trial in Bangladesh: A Real Political Vendetta എന്ന ലേഖനത്തിന്റെ സംഗ്രഹ വിവര്‍ത്തനം)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം