Prabodhanm Weekly

Pages

Search

2018 ഒക്‌ടോബര്‍ 19

3072

1440 സഫര്‍ 09

ഇബ്‌നു മാജിദിനെ അറിയാന്‍

സദ്‌റുദ്ദീന്‍ വാഴക്കാട്

സമുദ്ര സഞ്ചാരത്തിന്റെ നെടുനായകനായ ഇബ്‌നു മാജിദിനെ ആദ്യം അറിയുന്നത് കോളേജ് വിദ്യാഭ്യാസ കാലത്താണ്. ഇസ്‌ലാമിക ചരിത്രവും അറബ് മുസ്‌ലിം ജീവിതത്തിന്റെ ഗതകാലവും പഠിക്കുമ്പോള്‍ മനസ്സിലുടക്കിയ പേരുകളിലൊന്നായിരുന്നു ഇബ്‌നു മാജിദ്. പക്ഷേ, ഗൗരവപ്പെട്ട വായനക്കൊന്നും അന്ന് അദ്ദേഹത്തെ വിഷയമാക്കിയിരുന്നില്ല. വിജിഗീഷുവായ ത്വാരിഖ് ഇബ്‌നു സിയാദിന്റെ കപ്പലോട്ടവും യൂറോപ്പിന്റെ ആകാശത്ത് മുസ്‌ലിം സ്‌പെയിന്‍ വഴി ഇസ്‌ലാമിന്റെ മഴവില്ല് വിരിയിക്കാന്‍ അടിത്തറയൊരുക്കിയ അബ്ദുര്‍റഹ്മാന്‍ ദാഖിലിന്റെ അന്‍ദലുസ് പ്രവേശവും, പിന്നെ ഇബ്‌നു സീന, ഇബ്‌നു റുശ്ദ്, ഫാറാബി, ഇബ്‌നു ഹൈഥം തുടങ്ങിയ മുസ്‌ലിം ശാസ്ത്ര പ്രതിഭകളെയുമൊക്കെയാണ് വായിച്ചിരുന്നത്. 

പില്‍ക്കാലത്ത് യാത്രകള്‍ തുടങ്ങിയപ്പോഴാണ് താജിര്‍ സുലൈമാന്‍, ഇബ്‌നു ബത്വൂത്വ, യഅഖൂബി, ഇബ്‌നു ഫദ്‌ലാന്‍, മസ്ഊദി, മുഖദ്ദസി, അല്‍ബിറൂനീ, ഇദ്‌രീസി, അബൂ ഹാമിദുല്‍ അന്‍ദലുസി തുടങ്ങിയ അറബ് മുസ്‌ലിം സഞ്ചാരികളെയും അവരുടെ രചനകളെയും താല്‍പര്യപൂര്‍വം ശ്രദ്ധിച്ചത്. ഇവരുടെയെല്ലാം കാലഘട്ടങ്ങളില്‍ കടലും കപ്പലുമായിരുന്നു പ്രധാന സഞ്ചാരമാര്‍ഗമെന്നതിനാല്‍, അറബ് മുസ്‌ലിംകളുടെ കടല്‍ യാത്രകളും കപ്പലോട്ടങ്ങളും സമുദ്ര ഗവേഷണങ്ങളുമൊക്കെ വായനകളില്‍ ഇടം പി

ടിക്കുകയുണ്ടായി. അങ്ങനെയാണ് ഇബ്‌നു മാജിദിനെ വീണ്ടും വായിക്കുന്നത്. കാരണം, അദ്ദേഹത്തെ മാറ്റിനിര്‍ത്തിയാല്‍ മുസ്‌ലിം ലോകത്തിന്റെ സമുദ്രസഞ്ചാര പഠനം അപൂ

ര്‍ണമായിരിക്കും. എന്നാല്‍, വാസ്‌കോ ഡ ഗാമക്ക് ഇന്ത്യയിലേക്ക് വഴി കാണിച്ച ഇബ്‌നു മാജിദിനെ മുന്‍നിറുത്തി, യൂറോപ്യര്‍ക്ക് സമുദ്ര സഞ്ചാരത്തിന്റെ  ദിശ നിര്‍ണയിച്ചു കൊടുത്തവര്‍ എന്ന ചില മുസ്‌ലിം ചരിത്രകാരന്‍മാരുടെ അഭിമാനം കൊള്ളലുകള്‍ അത്ര സുഖകരമായി തോന്നിയിരുന്നില്ല. അധിനിവേശ ശക്തികളായ പോര്‍ച്ചുഗീസുകാര്‍ ഇന്ത്യന്‍ ജനതയോട് കാണിച്ച ക്രൂരതകള്‍ പഠിച്ചതുകൊണ്ടാകണം, വാസ്‌കോ ഡ ഗാമയെ ഇന്ത്യയിലെത്തിച്ചത് ഇബ്‌നു മാജിദ് എന്ന അറബ് മുസ്‌ലിമാണെന്ന് പറയാന്‍ മടിയായിരുന്നു. ഇത് വസ്തുതാ വിരുദ്ധമാണെന്ന് അപ്പോള്‍ തോന്നിയിരുന്നില്ലെങ്കിലും ചരിത്രത്തിലെ, വിശേഷിച്ചും മുസ്‌ലിം ചരിത്രവുമായി ബന്ധപ്പെട്ട കെട്ടുകഥകളെയും അട്ടിമറികളെയും കുറിച്ച ചര്‍ച്ചകള്‍ പൊ

തുവില്‍ ശ്രദ്ധിച്ചിരുന്നു. ഇതു സംബന്ധിച്ച് ബോധനം ദ്വൈമാസികയില്‍ ഏതാനും ലേഖനങ്ങള്‍ എഴുതുകയും ചെയ്തു. 

ഇതിന്റെ തുടര്‍ പഠനങ്ങള്‍ക്കായി ദുബൈയില്‍ നിന്ന് തലാല്‍ ഗ്രൂപ്പിന്റെ ബാലിയില്‍ മുഹമ്മദ് ഹാജി വഴി ലഭിച്ച പുസ്തകങ്ങളില്‍, ഷാര്‍ജാ ഭരണാധികാരി ഡോ. സുല്‍ത്താന്‍ ഇബ്‌നു മുഹമ്മദ് അല്‍ ഖാസിമി രചിച്ച, 'ബയാനുന്‍ ലില്‍ മുഅര്‍രിഖീന്‍ അല്‍ അമാജിദ് ഫീ ബറാഅത്തി ഇബ്‌നു മാജിദ്' (ഇബ്‌നുമാജിദിന്റെ നിരപരാധിത്വത്തെ കുറിച്ച് പ്രഗല്‍ഭരായ ചരിത്രകാരന്‍മാര്‍ക്ക് ഒരു വിവരണം) എന്ന കൃതിയുമുണ്ടായിരുന്നു.  ഈ പുസ്തകം വായിച്ചതോടെയാണ്, ഇബ്‌നു മാജിദ് വാസ്‌കോ ഡ ഗാമക്ക് വഴി കാണിച്ചുവെന്ന പ്രചാരണം ചരിത്ര വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് തീര്‍ത്തും ബോധ്യമായത്. അതോടെ ഇബ്‌നു മാജിദിനെ കൂടുതല്‍ അറിയാനുള്ള ജിജ്ഞാസ വീണ്ടുമുണര്‍ന്നു. അങ്ങനെയിരിക്കെയാണ്, റാസല്‍ഖൈമയിലെ ജംഇയ്യത്തു ഇബ്‌നു മാജിദ് സന്ദര്‍ശിക്കാന്‍ യു.എ.ഇ യാത്രയില്‍ അവസരം ലഭിച്ചത്. 

 

ജംഇയ്യത്തു ഇബ്‌നു മാജിദ്

അറബ് സമൂഹത്തിന്റെ പ്രധാന ഭാഗമായ ബഹ്‌രീ ജീവിതത്തെ അടയാളപ്പെടുത്തുന്നതും ഇബ്‌നു മാജിദിന്റെ വ്യക്തിത്വവും സംഭാവനകളും അറിയാന്‍ അവസരമൊരുക്കുന്നതുമാണ് റാസല്‍ഖൈമയിലെ ജംഇയ്യത്തു ഇബ്‌നു മാജിദ്. അറബ് സാംസ്‌കാരിക പൈതൃകങ്ങള്‍ സംരക്ഷിക്കുകയും കൈമാറുകയും ചെയ്യാനുള്ള ബൃഹദ് ശ്രമങ്ങളുടെ ഭാഗമാണ് ഈ സ്ഥാപനം. അറബ് പാരമ്പര്യത്തനിമയില്‍ നിര്‍മിച്ചിട്ടുള്ള കെട്ടിടത്തില്‍, വ്യത്യസ്തങ്ങളായ കടല്‍ വിഭവങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയവും ഇബ്‌നു മാജിദിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന വിവരശേഖരവുമാണ് പ്രധാനമായുമുള്ളത്. മ്യൂസിയത്തിനു മുന്നില്‍ സ്ഥാപിച്ച കപ്പല്‍ ആകര്‍ഷകമാണ്. അകത്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്ന കടല്‍ പുറ്റുകളും ചിപ്പികളും കല്ലുകളും പാരമ്പര്യ മത്സ്യ ബന്ധന ഉപകരണങ്ങളും മറ്റും ഒരു വിഭാഗം സഞ്ചാരികളില്‍ കൗതുകം ജനിപ്പിക്കാന്‍ പോന്നതാണ്. കടലാഴങ്ങളിലെ വിഭവങ്ങള്‍ ഫോട്ടോകളില്‍ മാത്രം കണ്ടിട്ടുള്ളവര്‍ക്ക് അവ നേരില്‍ കാണാനും കൈയിലെടുത്ത് നോക്കാനുമൊക്കെ സാധിക്കുന്നത് അപൂര്‍വാനുഭവം തന്നെ. അമേരിക്കന്‍  യൂറോപ്യന്‍ സഞ്ചാരികളാണ് ഇതെല്ലാം കാണാനും പഠിക്കാനും കൂടുതലെത്തുന്നത്. എന്റെ സന്ദര്‍ശനവേളയിലും ഒരു യൂറോപ്യന്‍ യാത്രികന്‍ മ്യൂസിയത്തിലുണ്ടായിരുന്നു. പ്രദര്‍ശനങ്ങളെല്ലാം ശ്രദ്ധാപൂര്‍വം തന്റെ ചെറിയ വീഡിയോ കാമില്‍ പകര്‍ത്തുന്നുണ്ടായിരുന്നു അദ്ദേഹം.

 

ഇതിഹാസ നാവികന്‍

ക്രി. പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ശിഹാബുദ്ദീന്‍ അഹ്മദ് ഇബ്‌നു മാജിദ് പ്രഗല്‍ഭ നാവികനും ഭൂപട വിദഗ്ധനും (Cartographer) ആയിരുന്നു. സമുദ്ര വിജ്ഞാനീയങ്ങളില്‍ അദ്വിതീയനായിരുന്ന അദ്ദേഹം ഗദ്യവും പദ്യവും ഉള്‍പ്പെടെ നാല്‍പതോളം കൃതികള്‍ രചിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള സമുദ്ര വിജ്ഞാന കുതുകികളെയും സഞ്ചാര പ്രിയരെയും  ആകര്‍ഷിച്ചിട്ടുള്ളവയാണ് അദ്ദേഹത്തിന്റെ രചനകള്‍. സമുദ്ര ശാസ്ത്രത്തില്‍ മികച്ച അവലംബങ്ങളായ ഈ കൃതികള്‍ അദ്ദേഹത്തിന്റെ പ്രതിഭയെ അടയാളപ്പെടുത്തുന്നവയാണ്. ക്രി. 1421-ല്‍ റാസല്‍ഖൈമയിലെ ജുല്‍ഫാറില്‍, നജ്ദീ വേരുള്ള ഒരു സമുദ്ര സഞ്ചാരി കുടുംബത്തില്‍ ജനിച്ച അദ്ദേഹം ക്രി. 1500-ലാണ് മരണപ്പെട്ടത്. ഒമാനിലെ  സൂറിലാണ് അദ്ദേഹം ജനിച്ചതെന്നും അഭിപ്രായമുണ്ട്. സമുദ്ര സഞ്ചാരത്തില്‍ നിപുണനായിരുന്ന അദ്ദേഹത്തിന്റെ പിതാവില്‍ നിന്നാണ് ഇതിന്റെ അടിസ്ഥാന പാഠങ്ങള്‍ അദ്ദേഹം അഭ്യസിച്ചിട്ടുള്ളത്. പത്താം വയസ്സില്‍ ഇബ്‌നു മാജിദ് പി

താവിനോടൊപ്പം സമുദ്ര യാത്ര ആരംഭിക്കുകയുണ്ടായി. ജേ്യാതി ശാസ്ത്രം, ഗണിത ശാസ്ത്രം, ഭൂമി ശാസ്ത്രം തുടങ്ങിയവയും ചരിത്രവും സാഹിത്യവുമൊക്കെ പിതാവില്‍ നിന്നും മറ്റു ഗുരുനാഥന്‍മാരില്‍ നിന്നും അഭ്യസിച്ചു. ഖുര്‍ആന്‍ മനഃപാഠമാക്കിയിട്ടുള്ള ഇബ്‌നു മാജിദിന് ഇസ്‌ലാമിക വിഷയങ്ങളിലും അവഗാഹമുണ്ടായിരുന്നു. അദ്ദേത്തിന്റെ ദീനീ വ്യക്തിത്വത്തെ സൂചിപ്പിക്കാനായി നല്‍കപ്പെട്ടതാണ് ശിഹാബുദ്ദീന്‍ എന്ന വിശേഷണനാമം (സില്‍സിലത്തു കിതാബില്‍ അഹാദീസ്,  ഇബ്‌റാഹീമുല്‍ ഖൂരീ). 

അറേബ്യന്‍ ഗള്‍ഫിലും ആഫ്രിക്കന്‍ തീരങ്ങളിലും സമുദ്രസഞ്ചാരിയെന്ന നിലയില്‍ ഇബ്‌നു മാജിദ് പ്രസിദ്ധനായിരുന്നു. കടലിന്റെ രാജകുമാരന്‍ (ഠവല ജൃശിരല ീള ടലമ), ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഗുരുനാഥന്‍ എന്നെല്ലാം അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട് (മുഅജമു ഉലമാഇല്‍  അറബ്-ബാഖിര്‍ അമീര്‍ അല്‍ വര്‍ദ്, അമീറുല്‍ ബഹ്ര്‍-അലിയ്യുബ്‌നുല്‍ ഹുസൈന്‍). ഭൂമി ശാസ്ത്രം, ഭൂപട രൂപകല്‍പ്പന, സമുദ്ര സഞ്ചാരത്തിനുള്ള ദിശനിര്‍ണയം, അപകടവും ദൈര്‍ഘ്യവും കുറഞ്ഞ കടല്‍യാത്രാ വഴികള്‍, കപ്പലുകളുടെ സുരക്ഷിതത്വം തുടങ്ങിയവയിലെല്ലാമുള്ള ഇബ്‌നു മാജിദിന്റെ അവഗാഹം എല്ലാവരും പ്രയോജനപ്പെടുത്തിയിരുന്നു. കടല്‍വഴികളും മറ്റും അടയാളപ്പെടുത്തിയ നിരവധി ഭൂപടങ്ങള്‍ വരച്ച അദ്ദേഹം, കിഴക്കന്‍ ആഫ്രിക്ക, ഇന്ത്യ, ചൈന തുടങ്ങിയ സ്ഥലങ്ങളിലേക്ക് ധാരാളം യാത്രകള്‍ നടത്തിയിട്ടുണ്ട്. വടക്കുനോക്കി യന്ത്രം ഉപയോഗിക്കുന്നതില്‍ വിദഗ്ധനായിരുന്ന അദ്ദേഹം, മാഗ്നറ്റ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രം സ്വയം നിര്‍മിക്കുകയുണ്ടായി. ഇത് സമുദ്ര വിജ്ഞാന ശാഖക്ക് അദ്ദേഹത്തിന്റെ സംഭാവനയാണ് (അഹ്മദ് ഇബ്‌നു മാജിദ്, അര്‍റബ്ബാനു ന്നജ്ദീ-അബ്ദുല്ല അല്‍ മാജിദ് മജല്ലത്തുല്‍ അറബ് ഹി. 1388, ലക്കം 16). ആധുനിക മറൈന്‍ ഗൈഡ് ആദ്യമായി തയ്യാറാക്കിയതും ഇബ്‌നു മാജിദാണ് (മൗസൂഅത്തു ഉലമാഇല്‍ അറബി വല്‍ മുസ്‌ലിമീന്‍, മുഹമ്മദ് ഫാരിസ് ).

സമുദ്ര വിജ്ഞാനീയങ്ങളില്‍ 15-ാം നൂറ്റാണ്ടില്‍ അദ്ദേഹം രചിച്ച ഗ്രന്ഥങ്ങളില്‍ പലതും പില്‍ക്കാലത്താണ് കണ്ടെടുക്കപ്പെടുന്നതും പ്രചാരം നേടുന്നതും. റജ്‌സ്, ഖസീദ ഇനങ്ങളില്‍ പെട്ട അദ്ദേഹത്തിന്റെ 34 പദ്യ കൃതികളില്‍ 4603 ബൈത്തുകളുണ്ട്. 18 ഖസീദകള്‍ നഷ്ടപ്പെട്ടതായും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. സമുദ്ര വിജ്ഞാനം തന്നെയാണ് ഇതിന്റെ ഉള്ളടക്കം. മുത്വവ്വലു കിതാബുല്‍ ഫവാഇദ് ഫീ ഉസ്വൂലി ഇല്‍മില്‍ ബഹ്‌രി വല്‍ ഖവാഇദ് (ക്രി.1475), ശറഹുദ്ദഹബിയ്യ, ഹാവിയത്തുല്‍ ഇഖ്തിസ്വാര്‍ ഫീ ഉസ്വൂലി ഇല്‍മില്‍ ബിഹാര്‍ എന്നിവയാണ് നഷ്ടപ്പെട്ട ഗദ്യങ്ങള്‍. ലെനിന്‍ഗ്രാഡിലെ മധ്യപൗരസ്ത്യ പഠന കേന്ദ്രത്തില്‍  ഇബ്‌നു മാജിദിന്റെ മൂന്ന് ഭാഗങ്ങളുള്ള ഒരു കവിതയുടെ കൈയെഴുത്ത് പ്രതി സൂക്ഷിച്ചിട്ടുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ചെങ്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും ഉപയോഗിച്ചിരുന്ന വ്യത്യസ്ത സഞ്ചാര മാര്‍ഗങ്ങളാണ് അതിലെ പ്രതിപാദ്യം. റഷ്യന്‍  ഓറിയന്റലിസ്റ്റായ തിയോഡോര്‍ ഷുമോവ്‌സ്‌കി, ഇബ്‌നു മാജിദിന്റെ ഒരു കൃതിയുടെ കൈയെഴുത്ത് പ്രതി ഇസ്താംബൂള്‍ ലൈബ്രറിയില്‍ നിന്നും കണ്ടെടുക്കുകയുണ്ടായി. (റുവ്വാദു ഇല്‍മില്‍ ജഗ്‌റാഫിയ ഫില്‍ ഹളാറത്തില്‍ അറബിയ്യ അല്‍ ഇസ്‌ലാമിയ, അലി അബ്ദുല്ല അദ്ദിഫാഅ).

അല്‍ ഫവാഇദു ഫീ ഉസ്വൂലി ഇല്‍മില്‍ ബഹ്ര്‍ വല്‍ ഖവാഇദ്, രിസാലത്തു ഖിലാദത്തി ശ്ശുമൂസി വ ഇസ്തിഖ്‌റാജി ഖവാഇദില്‍ ഉസൂസ്, കിതാബു തുഹ്ഫതില്‍ ഫുഹൂല്‍ വ തംഹീദില്‍ ഉസ്വൂല്‍, അല്‍ ഉംദത്തുല്‍ മഹ്ദിയ ഫീ ളബ്തില്‍ ഉലുമില്‍ ബഹ്‌രിയ, അല്‍ മിന്‍ഹാജുല്‍ ഫാഖിര്‍ ഫീ ഇല്‍മില്‍ ബഹ്‌രി സ്സ്ാഖിര്‍, അല്‍ഖസ്വീദത്തുല്‍ ഹംസിയ്യ, അല്‍ ഉര്‍ജൂസത്തു സബാഇയ്യ, കിതാബുല്‍ ഫുസ്വൂല്‍, കിതാബുല്‍ മിലല്‍, ശറഹുദ്ദഹബിയ്യ, ഹാവിയത്തുല്‍ ഇഖ്തിസ്വാര്‍ ഫീ ഉസ്വൂലി ഇല്‍മില്‍ ബിഹാര്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. 'സമുദ്ര വിജ്ഞാന ശാസ്ത്രം' ഒരു പുതിയ ജ്ഞാന ശാഖയായി രൂപപ്പെട്ട് വികസിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചത് ഇബ്‌നു മാജിദിന്റെ ഗ്രന്ഥങ്ങളാണ്. അദ്ദേഹത്തിനു മുമ്പ് ഇത്തരമൊരു വിജ്ഞാന ശാഖ വ്യവസ്ഥാപിതമായി നിലവിലുണ്ടായിരുന്നില്ല. കപ്പലോട്ടത്തിലെ ( ചമ്ശഴമശേീി) ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥമായാണ് അല്‍ ഫവാഇദു ഫീ ഉസ്വൂലി ഇല്‍മില്‍ ബഹ്ര്‍ വല്‍ ഖവാഇദ് ലോകത്ത് പരിഗണിക്കപ്പെടുന്നത്. ക്രി. പതിനഞ്ചാം നൂറ്റാണ്ടു വരെയുള്ള സമുദ്ര ശാസ്ത്രത്തിന്റെ ചരിത്രവും കപ്പലോട്ടത്തിന്റ രീതിശാസ്ത്രവുമാണ് ഇബ്‌നു മാജിദ് ഇതില്‍ വിവരിക്കുന്നത്. മുസ്‌ലിംകളുടെ ഈ മേഖലയിലെ വിജ്ഞാനീയങ്ങള്‍ യൂറോപ്യന്‍ ലോകം എങ്ങനെ പ്രയോജനപ്പെടുത്തിയെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. നാവികര്‍ക്ക് ഉണ്ടായിരിക്കേണ്ട ഗുണഗണങ്ങളാണ് ഇതിലെ മറ്റൊരു വിഷയം.

 

ഗാമക്ക് വഴി കാണിച്ചിട്ടില്ല

ഇന്ത്യയിലേക്കുള്ള ഗാമയുടെ അധിനിവേശ പടയോട്ടത്തിന്റെ പാപഭാരം ഇബ്‌നു മാജിദില്‍ കെട്ടിയേല്‍പ്പിക്കപ്പെട്ടത് തെറ്റായ ചരിത്ര രചനയുടെ പ്രത്യാഘാതമായിരുന്നു. അറേബ്യന്‍ ഉള്‍ക്കടലിലെ കൊള്ളക്കാരെക്കുറിച്ച് ഓറിയന്റലിസ്റ്റുകള്‍ എഴുതിപ്പിടിപ്പിച്ച നുണകള്‍ക്ക് ചരിത്ര സത്യമെന്ന നിലയില്‍ പ്രചാരം കിട്ടിയിട്ടുണ്ട്. അതിന്റെ ഭാഗമായിത്തന്നെയാണ് ആഫ്രിക്കയുടെ കിഴക്കേ മുനമ്പില്‍ നിന്ന് ഗാമക്ക് കോഴിക്കോട്ടേക്ക് വഴി കാണിച്ചത് ഇബ്‌നു മാജിദാണെന്ന കഥയും പ്രചരിച്ചത്. മുസ്‌ലിംകള്‍ പോലും ഒരു ഘട്ടത്തില്‍ അഭിമാനത്തോടെയാണ് ഈ കഥ സ്വീകരിച്ചിരുന്നത്. എന്നാല്‍, ഗാമക്ക് ഇന്ത്യയിലേക്ക് വഴി കാണിച്ചത് ഗുജറാത്തിയായ ഒരു െ്രെകസ്തവനായിരുന്നു. പോ

ര്‍ച്ചുഗീസ് ഭാഷയില്‍ ഗാമ എഴുതിയ ഡയറിക്കുറിപ്പില്‍ ഒരു െ്രെകസ്തവനെ തങ്ങള്‍ക്ക് വഴികാട്ടിയായി കിട്ടിയതില്‍ സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്. ചരിത്രകാരനായ ജി.ആര്‍ ടിബ്ബെറ്റ്‌സ് ഇബ്‌നു മാജിദ് ഗാമക്ക് വഴി കാണിച്ചുവെന്ന വാദം തള്ളിക്കളയുന്നുണ്ട്. അറബ് നാവിഗേഷന്‍ ഇന്‍ ദ ഇന്ത്യന്‍ ഓഷ്യന്‍ ബിഫോര്‍ ദ പോര്‍ച്ചുഗീസ് ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് ടിബ്ബെറ്റ്‌സ്. പോര്‍ച്ചുഗീസ് അധിനിവേശ കാലത്ത് രചിക്കപ്പെട്ട സൈനുദ്ദീന്‍ മഖ്ദൂമിന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന പ്രധാന ചരിത്ര ഗ്രന്ഥത്തിലും ഗാമക്ക് വഴി കാണിച്ച ഇബ്‌നു മാജിദിനെക്കുറിച്ച പരാമര്‍ശമേ ഇല്ല. അങ്ങനെയൊരു സംഭവം ഉണ്ടായിരുന്നെങ്കില്‍ സമകാലിക ചരിത്ര ഗ്രന്ഥമായ തുഹ്ഫത്തുല്‍ മുജാഹിദീനില്‍ അത് രേഖപ്പെടുത്തുമായിരുന്നു.

ഈ വിഷയത്തിലെ പുകമറകള്‍ നീക്കുന്ന പ്രൗഢ രചനയാണ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ 'ബയാനുന്‍ ലില്‍ മുഅര്‍രിഖീന്‍ അല്‍ അമാജിദ് ഫീ ബറാഅത്തി ഇബ്‌നു മാജിദ്'. ചരിത്രകാരനും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. സുല്‍ത്താന്‍ ഖാസിമി ഇരുപത്തിയൊമ്പത് ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ഷാര്‍ജാ യൂനിവേഴ്‌സിറ്റിയില്‍ വിദ്യാത്ഥികള്‍ക്ക് ക്ലാസ് എടുക്കവെ ഗാമക്ക് വഴി കാണിച്ചത് ഇബ്‌നു മാജിദല്ലെന്ന് ഡോ. സുല്‍ത്താന്‍ വിശദീകരിച്ചുവെങ്കിലും അധികമാരും അതംഗീകരിച്ചില്ല. മാത്രമല്ല അംഗീകൃത ചരിത്രമായി പഠിപ്പിക്കപ്പെടുന്നതും ഈ പരമാബദ്ധമാണെന്നും മനസ്സിലാക്കിയ അദ്ദേഹം വിഷയം ഗഹനമായി പഠിച്ച് ഒരു ഗ്രന്ഥം തന്നെ തയ്യാറാക്കുകയായിരുന്നു. ഗ്രന്ഥകാരന്റെ വിശകലനത്തോടൊപ്പം വാസ്‌കോഡ ഗാമയുടെ ഡയറിക്കുറിപ്പും പൂര്‍ണമായും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗാമയുടെ കൈപ്പടയിലുള്ള പോര്‍ച്ചുഗീസ് ഭാഷയിലെ മൂല പ്രതിയുടെ പകര്‍പ്പ് രേഖയുടെ ആധികാരികത ഉറപ്പിക്കുന്നു. ഈ പുസ്തകം ഒരാവൃത്തി വായിച്ചു കഴിയുമ്പോള്‍, എന്ത് അടിസ്ഥാനത്തിലാണ് ഇബ്‌നു മാജിദിന്റ പേരില്‍ ഇത്തരമൊരു കെട്ടുകഥ പ്രചരിച്ചതെന്ന് നാം അല്‍ഭുതപ്പെടും.

ചരിത്ര വസ്തുതകളിലേക്കും ഇതിഹാസതുല്യരായ വ്യക്തിത്വങ്ങളിലേക്കും വെളിച്ചം വീശുന്ന പഠന ഗ്രന്ഥങ്ങളും പൈതൃക ശേഖരങ്ങളും ധാരാളമായി ഉണ്ടാവുകയെന്നതാണ് ഇത്തരം പുകമറകള്‍ നീങ്ങാനും അഭിമാനകരമായ ഗതകാലം വരും തലമുറകളിലേക്ക് പകര്‍ന്നു കൊടുക്കാനുമുള്ള ശരിയായ വഴി. ആ നിലക്ക് ജംഇയ്യത്തു ഇബ്‌നു മാജിദ് പ്രശംസനീയമായ സംരംഭം തന്നെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (46)
എ.വൈ.ആര്‍