Prabodhanm Weekly

Pages

Search

2017 മെയ് 26

3003

1438 ശഅ്ബാന്‍ 29

അബ്ദുല്ല മൗലവി

അനസ് നദ്‌വി

കൊടുങ്ങല്ലൂര്‍ ടൗണിന്റെ സമീപ പ്രദേശമായ കോതപറമ്പിലെ പ്രാദേശിക ജമാഅത്തിന്റെ അമീറായിരുന്നു പണ്ഡിത ശ്രേഷ്ഠനായ തോപ്പില്‍ അബ്ദുല്ല മൗലവി. തോപ്പില്‍ മുഹമ്മദ് മുസ്‌ലിയാര്‍-ആഇശ ദമ്പതികളുടെ രണ്ടാമത്തെ മകനായി 1944-ല്‍ ജനിച്ച അബ്ദുല്ല മൗലവി വെള്ളാങ്ങല്ലൂര്‍, തൈക്കാട്, കോട്ടുമല, മൈലപ്പുറം, മലപ്പുറം, കരുവാരകുണ്ട് തുടങ്ങിയ സ്ഥലങ്ങളിലെ പള്ളിദര്‍സുകളില്‍ പഠനം നടത്തി. ഗുരുനാഥന്‍ കിടങ്ങഴി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെ നിര്‍ദേശപ്രകാരം ദാറുല്‍ ഉലൂം ദയൂബന്ദില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. പട്ടേപ്പാടം ജമാഅത്ത് ഘടകത്തിലൂടെയാണ് അദ്ദേഹം ഇസ്‌ലാമിക പ്രവര്‍ത്തനരംഗത്ത് സജീവമാകുന്നത്. പട്ടേപ്പാടം മഹല്ല് രൂപീകരിക്കുന്നതിലും പള്ളി നിര്‍മാണത്തിലും അബ്ദുസ്സലാം മൗലവി, ടി.എ മുഹമ്മദ് മൗലവി തുടങ്ങിയവരോടൊപ്പം സജീവമായി പ്രവര്‍ത്തിച്ചു. അനന്തരാവകാശം, വിവാഹമോചനം ഉള്‍പ്പെടെ മുസ്‌ലിംകള്‍ കക്ഷികളാകുന്ന പല കേസുകളിലും കൊടുങ്ങല്ലൂരിലെയും സമീപ പ്രദേശങ്ങളിലെയും അഭിഭാഷകര്‍ക്ക് ആധികാരിക അവലംബമായിരുന്നു മൗലവി. ചില കേസുകളില്‍ മൗലവിയുടെ അഭിപ്രായം മുഖവിലക്കെടുത്ത് കൊടുങ്ങല്ലൂര്‍ മജിസ്‌ട്രേറ്റ് വിധിപ്രസ്താവം നടത്തിയിട്ടുണ്ട്. ഖുര്‍ആന്‍, ഹദീസ്, ഉസ്വൂലുല്‍ ഹദീസ്, ഫിഖ്ഹ്, അറൂദ്, ഇല്‍മുല്‍ ഫറാഇദ് തുടങ്ങി ഇസ്‌ലാമികവും പരമ്പരാഗതവുമായ അറിവുകളില്‍ അവഗാഹമുണ്ടായിരുന്നു മൗലവിക്ക്. എന്നാല്‍,  ഒരിക്കലും തന്റെ അറിവുകളെ പ്രകടനാത്മകമായി അവതരിപ്പിക്കാതെ വിനയത്തിന്റെ ആള്‍രൂപമായാണ്അദ്ദേഹം ജീവിച്ചത്.

ശാന്തപ്രകൃതനായ മൗലവി സാമൂഹിക പ്രവര്‍ത്തനങ്ങളിലും പങ്കാളിയായിരുന്നു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട  സന്ദര്‍ഭത്തില്‍ മുസ്‌ലിം സമൂഹത്തിന്റെ പ്രതിഷേധം അറിയിക്കാനും സമാധാനം നിലനിര്‍ത്താനുമുള്ള ശ്രമങ്ങളില്‍ പങ്കാളിയാകാന്‍ അഭ്യര്‍ഥിച്ചും കൊടുങ്ങല്ലൂര്‍ പ്രദേശത്തുനിന്നുള്ള മുസ്‌ലിം സംഘടനാ നേതൃത്വങ്ങള്‍ കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ സന്ദര്‍ശിച്ച സംഘത്തില്‍ ഒരാളായിരുന്നു. പട്ടേപ്പാടം, ചെന്ത്രാപ്പിന്നി, എടവിലങ്ങ്, കാതിയാളം, കോതപറമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ ഖത്വീബും മദ്‌റസാ അധ്യാപകനുമായി പ്രവര്‍ത്തിച്ച അദ്ദേഹം എറിയാട് വിമന്‍സ് അറബിക് കോളേജില്‍ ദീര്‍ഘകാലം അധ്യാപകനും വൈസ് പ്രിന്‍സിപ്പലുമായി സേവനമനുഷ്ഠിച്ചു. ഭാര്യയും മൂന്ന് ആണ്‍കുട്ടികളും ര് പെണ്‍കുട്ടികളുമടങ്ങുന്നതാണ് മൗലവിയുടെ കുടുംബം.

 

ഡോ. പി.ടി മുഹമ്മദ്

കഴിഞ്ഞ അമ്പതു വര്‍ഷത്തോളം കൊണ്ടോട്ടിക്കടുത്ത കൊട്ടപ്പുറം പ്രദേശത്ത് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നിറസാന്നിധ്യവും അതിന്റെ അമരക്കാരനുമായിരുന്നു ഈയിടെ നിര്യാതനായ ഡോ. പി.ടി മുഹമ്മദ്. മര്‍ഹൂം കെ. അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ കൊണ്ടോട്ടിയില്‍ ജമാഅത്ത് പ്രവര്‍ത്തനം സജീവമായ കാലത്തു തന്നെ പ്രസ്ഥാനത്തിലാകൃഷ്ടനായാളാണ് മുഹമ്മദ് സാഹിബ്. കൊട്ടപ്പുറത്തെ തന്റെ ഹോമിയോ ക്ലിനിക്ക് പ്രസ്ഥാനകേന്ദ്രം കൂടിയാക്കുകയായിരുന്നു അദ്ദേഹം. പഠന ക്ലാസ്സുകള്‍, പൊതുയോഗങ്ങള്‍ തുടങ്ങിയവയെല്ലാം ഏറക്കുറെ അദ്ദേഹം ഒറ്റക്കിറങ്ങി സംഘടിപ്പിക്കുമായിരുന്നു. പരേതനായ മുത്തേടത്ത് സൈതലവി ഹാജിയും മറ്റും ഇക്കാലത്ത് അദ്ദേഹത്തിന് വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കിയിരുന്നു.

കൊട്ടപ്പുറം ഇസ്‌ലാമിക് സെന്റര്‍ സ്ഥാപിക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ച ഡോക്ടര്‍ക്ക് തന്നെയായിരുന്നു മരണം വരെ അതിന്റെ സാരഥ്യം.

തന്റെ ചികിത്സാ രംഗം സേവനരംഗമാക്കുന്നതിലും ഇസ്‌ലാമിക പ്രവര്‍ത്തനത്തിന് മറ്റെല്ലാറ്റിനേക്കാളും മുന്‍ഗണന നല്‍കുന്നതിലും ഡോ. മുഹമ്മദ് മാതൃകയായിരുന്നു. നിസ്വാര്‍ഥമായ നിശ്ശബ്ദ പ്രവര്‍ത്തനം, സ്‌നേഹവും വിനയവും നിറഞ്ഞുനിന്ന ജനസമ്പര്‍ക്കം ഇതായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത.

കെ.സി ജലീല്‍ പുളിക്കല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (96-104)
എ.വൈ.ആര്‍

ഹദീസ്‌

ആ പുണ്യ മാസമിതാ....
കെ.സി ജലീല്‍ പുളിക്കല്‍