Prabodhanm Weekly

Pages

Search

2017 ഏപ്രില്‍ 14

2997

1438 റജബ് 17

കെ.ടിയുമായുള്ള പരിചയം

കൊല്ലം അബ്ദുല്ല മൗലവി/ ശിബു മടവൂര്‍

പ്രസ്ഥാനികാനുഭവങ്ങള്‍ നിറഞ്ഞുതൂവുന്ന ജീവിതം-2

കെ.ടി അബ്ദുര്‍റഹീം മൗലവിയുമായി എനിക്ക് നേരത്തേതന്നെ പരിചയമുണ്ടായിരുന്നു. കെ.ടിയുടെ ജേ്യഷ്ഠന്‍ അബ്ദുപ്പു മൗലവി കൊല്ലം കൊല്ലൂര്‍വിള  മുദര്‍രിസായിരുന്നു.  ജേ്യഷ്ഠന്റെ കൂടെ കെ.ടി കൊല്ലൂര്‍വിളയില്‍ ഓതുകയും കൊല്ലം മാടന്നടയിലെ മദ്‌റസയില്‍ പഠിപ്പിക്കുകയുമൊക്കെ ചെയ്തിരുന്നു. കെ.ടിയുടെ വാപ്പ വളരെക്കാലം ആലപ്പുഴയില്‍ ഖത്വീബായി സേവനമനുഷ്ഠിച്ചിരുന്നു. ആലപ്പുഴ ഉസ്താദ് എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഈ നിലക്കാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. പ്രകടമായ പ്രവര്‍ത്തനങ്ങളൊന്നുമില്ലെങ്കിലും സംസാരിക്കുകയും പുസ്തകങ്ങള്‍ കൈമാറുകയും വായിക്കുകയുമൊക്കെ ചെയ്തിരുന്നു. അബ്ദുപ്പു മൗലവി അന്ന് കൊല്ലൂര്‍വിള പള്ളിയില്‍നിന്ന് കണ്ണനല്ലൂരിന് സമീപത്തെ പള്ളിയിലേക്ക് മാറിയിരുന്നു. കെ.ടിക്ക് പിതാവിന്റെ സ്ഥാനത്താണ് അബ്ദുപ്പു മൗലവിയോടുള്ള ബഹുമാനവും മറ്റുമൊക്കെ. 

'ഇക്കായെ എങ്ങനെയെങ്കിലും ശരിയാക്കി എടുക്കണം, അല്ലെങ്കില്‍ എന്റെ കാര്യം അവതാളത്തിലാകും' എന്ന് കെ.ടി പറഞ്ഞത് ഇന്നും ഓര്‍ക്കുന്നു.  ഞങ്ങള്‍ രണ്ടു പേരും കൂടി 'ജമാഅത്തെ ഇസ്‌ലാമി, ലക്ഷ്യം മാര്‍ഗം' തുടങ്ങി ഒന്നു രണ്ട് പുസ്തകങ്ങളുെമാക്കെയായി അബ്ദുപ്പു മൗലവിയെ കാണാന്‍ ചെന്നു.  പുസ്തകങ്ങള്‍ കൊടുത്തു, സംസാരിച്ചു. പുസ്തകമൊക്കെ വായിച്ചപ്പോള്‍ അദ്ദേഹത്തിന് പ്രസ്ഥാനം സത്യമാണെന്ന് ബോധ്യപ്പെട്ടു. അധികം താമസിയാതെ തന്നെ ്രപസ്ഥാനത്തെ ഉള്‍ക്കൊള്ളുകയും ചെയ്തു. ഇത് എങ്ങനെയൊക്കെയോ പുറത്തറിഞ്ഞു. അങ്ങനെയാണ് അദ്ദേഹത്തിന് മലബാറിലേക്ക് മടങ്ങേണ്ടിവന്നത്. ശാന്തപുരത്തേക്കായിരുന്നു മടക്കം. ്രപസ്ഥാന്രപവര്‍ത്തനാര്‍ഥം കെ.ടി അബ്ദുര്‍റഹീം മൗലവിയും   മറ്റു ഭാഗങ്ങളിലേക്കു പോയി. വര്‍ഷങ്ങള്‍ക്കു േശഷം കെ.ടി  തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ ചുമതലകളുള്ള മുഴുസമയ പ്രവര്‍ത്തകനായി വരികയുണ്ടായി.

തടഞ്ഞുവെക്കല്‍, മര്‍ദനം

കൊല്ലം നഗരത്തോട് ചേര്‍ന്നുകിടക്കുന്ന കൊല്ലൂര്‍വിളയില്‍ അന്ന് യാഥാസ്ഥിതിക മനഃസ്ഥിതിയുള്ളവരാണ്. എന്നോടൊക്കെ വലിയ ദേഷ്യമായിരുന്നു. പരിഷ്‌കരണ ആശയത്തോടുള്ള വിമുഖത വളര്‍ന്ന് ക്രമേണ വിദ്വേഷത്തിന് വഴിമാറിയ സാഹചര്യം. ഇതിനിടയിലാണ് ഞാനും കുറച്ച് ചെറുപ്പക്കാരായ പ്രവര്‍ത്തകരും കൂടി പ്രബോധനം വിതരണത്തിന് കൊല്ലൂര്‍വിളക്ക് പോകുന്നത്. ഞങ്ങള്‍ കൊല്ലൂര്‍വിള ജംഗ്ഷനിലെ കടകളിലൊക്കെ പ്രബോധനം കൊടുത്ത് പോകുന്നതിനിടെ പൊടുന്നനെ ഒരു സംഘം ആളുകള്‍ വന്ന് ഞങ്ങളെ തടഞ്ഞു. ചെറുപ്പക്കാരെയെല്ലാം ഈ  ഒരുത്തനാണ് വഴിതെറ്റിക്കുന്നത് എന്ന് ആരോപിച്ച് ചിലര്‍ എന്റെ നേരെ ആക്രോശവുമായി പാഞ്ഞുവന്നു. പറഞ്ഞുനില്‍ക്കുന്നതിനിടെ മുഖത്ത് ഇടി വീണു.   കനവും മൂര്‍ച്ചയുമുള്ള എന്തോ കൊണ്ട് കണ്ണിന് നേരെ മുകളില്‍ നെറ്റിയിലായിരുന്നു ഇടി കിട്ടിയത്. നാലുഭാഗത്തുനിന്നും ആളുകള്‍ ആക്രോശവുമായി കുതിച്ചുവരുന്നതാണ് കാണുന്നത്. എന്തു ചെയ്യണമെന്ന് ഒരു തിട്ടവുമില്ല. നെറ്റിയാണെങ്കില്‍ പൊട്ടി രക്തമൊഴുകുന്നുണ്ട്. പെട്ടെന്ന് എന്റെ ഒപ്പമുള്ള ചെറുപ്പക്കാര്‍ സംരക്ഷണാര്‍ഥം വളഞ്ഞുനിന്ന് എന്നെ പൊതിഞ്ഞു. അടി അവര്‍ക്കും കിട്ടി. പിടിച്ചുമാറ്റാന്‍ പോലും അവിടെയെങ്ങും ആരുമില്ല. കുറച്ച് നേരത്തിനു ശേഷം അ്രകമിസംഘം പിന്തിരിഞ്ഞപ്പോഴാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്. അടുത്തുള്ള ആശുപത്രിയില്‍ പോയി മുറിവില്‍ മരുന്നൊക്കെ വെക്കുന്നതിനിടെയാണ് വിവരമറിഞ്ഞ് കായിക്കര ഹുസൈന്‍ സാഹിബ് അവിടെ എത്തുന്നത്. എന്നെയും കൊണ്ട് കൊല്ലം ഈസ്റ്റ് സ്റ്റേഷനില്‍ പോയി എസ്.ഐയോട് വിവരം പറഞ്ഞു. കരുനാഗപ്പള്ളിക്കാരനാണ് എസ്.ഐ. അക്രമികളില്‍ ചിലരെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും പൊലീസ്  വിരട്ടുകയുമൊക്കെ ചെയ്തു. പക്ഷേ കേസാക്കാനൊന്നും ഞാന്‍ നിന്നില്ല. ഇതിനിടെ വിഷയമങ്ങ് ഫഌഷായി. പറഞ്ഞും കേട്ടുമൊക്കെയാണ് വാര്‍ത്ത പരന്നത്. കോഴിക്കോടുനിന്നും ആലപ്പുഴയില്‍നിന്നുമൊക്കെ പ്രവര്‍ത്തകര്‍ കൊല്ലത്തേക്ക് വന്ന് ആശ്വസിപ്പിച്ചു. ഇസ്സുദ്ദീന്‍ മൗലവി അറിഞ്ഞയുടനെ കൊല്ലത്തേക്ക് വന്നു. 

കെ.ടി അബ്ദുര്‍റഹീം സാഹിബ് അന്ന് ഞാറയില്‍കോണത്തുണ്ട്. അവിടെനിന്ന് അദ്ദേഹവും ്രപവര്‍ത്തകരുമൊക്കെ കാണാനെത്തി.  സംഭവം എന്റെ ഉമ്മ അറിഞ്ഞു. ഉമ്മ അന്ന് പാങ്ങോടാണ് താമസിക്കുന്നത്. അവര്‍ ഓടിവന്ന് കരച്ചിലോട് കരച്ചില്‍. അവരുടെ കരച്ചില്‍ കണ്ടപ്പോള്‍ എനിക്കും വിഷമമായി.  ഞാന്‍ പറഞ്ഞു; 'ഉമ്മാ.. കട്ടിട്ടും മോഷ്ടിച്ചിട്ടുമൊന്നുമല്ല എനിക്ക് ഇത് വന്നത്. ദീനിന്റെ മാര്‍ഗത്തില്‍ പ്രവര്‍ത്തിച്ചതിനാണ്...' കാര്യങ്ങള്‍ വിശദമാക്കിയതോടെ അവര്‍ക്കും സമാധാനമായി.  

ഞാന്‍ ഈ സംഭവം കൊാെന്നും പേടിച്ചില്ല, പതറിയതുമില്ല. അന്നത്തെ എന്റെ മനസ്സിനെക്കുറിച്ചാലോചിക്കുമ്പോള്‍ ഇന്നും അത്ഭുതമാണ്. 

ഈ സംഭവം മറ്റൊരു രീതിയിലേക്കാണ് സംഭവഗതികളെ  മാറ്റിയത്. അടി  കിട്ടിയ സംഭവത്തെ കുറിച്ച് അന്വേഷിച്ച ആളുകള്‍ എന്താണ് കാരണമെന്നും ഏതാണ് സംഘടന എന്നുമൊക്കെ ആരാഞ്ഞു. 'ഇവര്‍ എന്താണ് പറയുന്നത്, അടി കിട്ടാന്‍ മാത്രം എന്താ' തുടങ്ങിയ സംശയങ്ങളുമായി കൂടുതല്‍ പേര്‍ പഠനമനസ്സോടെ  മുന്നോട്ടുവന്നു. ്രപസ്ഥാന ്രപവര്‍ത്തനങ്ങളുടെ സ്വഭാവവും രീതിയുമൊക്കെ മാറി. കൂടുതല്‍ പേര്‍ കടന്നുവരാന്‍ തുടങ്ങി. ്രപവര്‍ത്തകര്‍ക്ക് കൂടുതല്‍ ആവേശം വന്നു. ്രപവര്‍ത്തനങ്ങള്‍ വ്യാപകമായി. കെ.പി.കെ അഹ്മദ് മൗലവി, മൊയ്തു മൗലവി, അബ്ദുസ്സലാം മൗലവി എന്നിവരൊക്കെ നിരന്തരം കൊല്ലത്തേക്ക് വന്നു. ക്ലാസുകളും യോഗങ്ങളുമൊക്കെ സംഘടിപ്പിച്ചു. ആദ്യകാലത്ത് ജില്ലയില്‍ വനിതകള്‍ വലിയ അളവിലൊന്നും ക്ലാസുകള്‍ക്കോ മറ്റോ വന്നിരുന്നില്ല. യാഥാസ്ഥിതികത്വത്തിന്റെ സാമൂഹിക വിലക്കുകള്‍ മാറിത്തുടങ്ങിയിരുന്നില്ല. എങ്കിലും പ്രസ്ഥാനം മുന്‍കൈ എടുത്ത് പലയിടങ്ങളിലും ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു. ഇത്തരം േയാഗങ്ങളിലൊക്കെ വലിയ വനിതാ പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. 

മര്‍ദന സംഭവമൊക്കെ കഴിഞ്ഞ ശേഷമാണ് ഞാന്‍ ജമാഅത്തെ ഇസ്‌ലാമി അംഗമാകുന്നത്. ഇതിനിടെ ചിന്നക്കടയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്റ്റഡി സര്‍ക്ക്ള്‍ ക്രമേണ ഹല്‍ഖയായി മാറി. ഈ കെട്ടിടത്തില്‍ ഐ.പി.എച്ചിന്റെ ഒരു ബുക്സ്റ്റാള്‍ ആരംഭിച്ചു. പിന്നെ പുനലൂര്‍, റോഡുവിള, കരുനാഗപ്പള്ളി, കിഴക്കനേല, കുളത്തൂപ്പുഴ, ക്ലാപ്പന എന്നിവിടങ്ങളിലൊക്കെ ആളുകളെ സംഘടിപ്പിച്ച് ക്ലാസുകള്‍ നടത്തുമായിരുന്നു. സ്‌കൂളില്‍നിന്ന് ക്ലാസ് കഴിഞ്ഞ് പെട്ടെന്ന് ഇറങ്ങിയാണ് ഇവിടെയൊക്കെ ക്ലാസെടുക്കാന്‍ എത്തിയിരുന്നത്. ഈ കൂട്ടായ്മകള്‍ പിന്നെ ഹല്‍ഖകളായി മാറി. കൂടുതല്‍ പേര്‍ ഹല്‍ഖകളിലേക്ക് വരാന്‍ തുടങ്ങി. നിരവധി തവണ ഇവിടങ്ങളില്‍ പോയി ക്ലാസ്സുകള്‍ എടുത്തിട്ടുണ്ട്. കരുനാഗപ്പള്ളി പുതിയകാവിന് സമീപം കട വാടകക്കെടുത്താണ് ഹല്‍ഖ പ്രവര്‍ത്തിച്ചിരുന്നത്.  പിന്നീട് കെ.ടി റഹീം സാഹിബ് ഫുള്‍ടൈം വര്‍ക്കറായി എത്തിയതോടെ അദ്ദേഹത്തോടൊപ്പം ചേര്‍ന്നായി പ്രവര്‍ത്തനം. കെ.ടിയും ജില്ലയിലെ ്രപസ്ഥാന വളര്‍ച്ചയില്‍ കാര്യമായി ്രപവര്‍ത്തിച്ചിട്ടുണ്ട്.  മാള അബ്ദുസ്സലാം മൗലവിയും ഇടക്ക് ഇവിടെ വരാറുണ്ടായിരുന്നു. ഇതിനിടെ പുനലൂരില്‍ കുട്ടികളെ താമസിച്ച് പഠിപ്പിക്കുന്നതിനാല്‍ ഇസ്‌ലാമിയ കോളേജ് സ്വഭാവത്തില്‍ ഒരു സംവിധാനം ആരംഭിച്ചിരുന്നു. വേണ്ടത്ര വിജയിക്കാത്തതിനെ തുടര്‍ന്ന് ഞാറയില്‍കോണത്തേക്ക് മാറ്റി. അതും വിജയിക്കാതായതോടെയാണ് സ്ഥാപനം അഴീക്കോട്ടേക്ക് മാറ്റി സ്ഥാപിച്ചത്. 

'മോട്ടോര്‍ സൈക്കിളില്‍ പോകുന്ന മൗലവി'

തിരുവനന്തപുരം ജില്ലയിലെ ഓടയത്ത് മുജാഹിദ് വിഭാഗത്തിന്റെ ഒരു പള്ളിയുണ്ടായിരുന്നു. അന്നത്തെ കാലത്ത് ജമാഅത്ത്-മുജാഹിദ് വേര്‍തിരിവുകളോ ഭിന്നതകളോ ഇല്ലായിരുന്നല്ലോ. സ്‌കൂളില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ ഞാന്‍ ഈ പള്ളിയിലെ സ്ഥിരം ഖത്വീബുമായി. ഒഴിവു ദിവസം മദ്‌റസയില്‍ പഠിപ്പിക്കും. അന്ന് എനിക്ക് ഒരു മോട്ടോര്‍ സൈക്കിളുണ്ടായിരുന്നു. യെസ്ഡി ആണെന്നാണ് ഓര്‍മ. ഇതിലൊക്കെ യാത്ര ചെയ്യുന്നതുകൊണ്ട് 'മോട്ടോര്‍ സൈക്കിളില്‍ പോകുന്ന മൗലവി' എന്നും വിളിച്ചിരുന്നു. തിരുവനന്തപുരത്തൊക്കെ അന്ന് ബൈക്കിലേ പോകൂ. പിന്നെ യെസ്ഡി മാറ്റി  ബുള്ളറ്റ് എടുത്തിരുന്നു. ഈ യാത്രകള്‍ പ്രസ്ഥാനത്തിന് വേണ്ടിയുമായിരുന്നു. തിരുവനന്തപുരം ജില്ലയിലെ നിരവധി സ്ഥലങ്ങളില്‍ ക്ലാസെടുക്കാനും മറ്റുമായി സഞ്ചരിച്ചിട്ടുണ്ട്. കൂടുതല്‍  പോയിട്ടുള്ളത് ഒരു പക്ഷേ മുരുക്കുംപുഴയിലായിരിക്കും. പിന്നെ ഞാറയില്‍കോണം, കിഴക്കനേല, പാളയം എന്നിവിടങ്ങളിലൊക്കെ. തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ നാസിമിന്റെ ചുമതലയും നിര്‍വഹിച്ചിട്ടുണ്ട്. ആദ്യം കൊല്ലത്തിന്റേതായിരുന്നു. പിന്നെ തിരുവനന്തപുരം കൂടി ഏല്‍പ്പിച്ചു. തുടര്‍ന്ന് ആലപ്പുഴയും. ഇതോടെ നിരന്തരം സഞ്ചാരം തന്നെ. 

ഉമയനല്ലൂര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ്

പുനലൂരിലെ സ്ഥാപനം പരാജയപ്പെട്ട കാര്യം പറഞ്ഞല്ലോ. അന്നേ എന്റെ മനസ്സില്‍ കൊല്ലത്ത് പ്രസ്ഥാനത്തിനൊരു സ്ഥാപനം വേണമെന്ന ചിന്ത ഉണ്ടായിരുന്നു. കുറേ നാള്‍ ഈ ആ്രഗഹം മനസ്സിലൊതുക്കി നടന്നു. സാമ്പത്തികമായി അ്രത നല്ല സ്ഥിതിയിലൊന്നുമല്ല ്രപസ്ഥാനം. എങ്കിലും സമാനമനസ്‌കരെ കൂട്ടി രണ്ടും കല്‍പ്പിച്ച് മുന്നോട്ടു പോകാന്‍ എങ്ങനെയോ ധൈര്യം വന്നു. അങ്ങനെ ആദ്യം ്രടസ്റ്റിന് രൂപം നല്‍കി. പി.എ സഹീദ്, പുനലൂരിലെ ശംസു സാര്‍, ക്ലാപ്പന ലത്വീഫ് സാഹിബ്, ഹകീം സാഹിബ്, എം.എസ് മൗലവി എന്നിവരൊക്കെയാണ് ്രടസ്റ്റിലുണ്ടായിരുന്നത്. ഉമയനല്ലൂരിലെ സ്ഥാപനത്തിന്റെ തുടക്കം ഈ ്രടസ്റ്റില്‍നിന്നാണ്. അല്‍പ്പം താഴ്ന്ന ്രപദേശമായിരുന്നു ഇവിടം. ഒരു ഏക്കറിന് മുകളില്‍ വസ്തുവാണ് സ്ഥലമുണ്ടായത്. സെന്റിന് രണ്ടായിരം രൂപവിലയിട്ടാണ് സ്ഥലത്തിന്  വിലയുറപ്പിച്ചത്.  കാശ് കണ്ടെത്താന്‍ വളരെയേറെ കഷ്ടപ്പെട്ടു. പലരെയും കണ്ട് സഹായമാവശ്യപ്പെട്ടു. എങ്ങനെയൊക്കെയോ അഡ്വാന്‍സ് കൊടുത്തു. ഗള്‍ഫില്‍നിന്നൊക്കെ പലരുടെയും സഹായത്തോടെ സ്ഥലം വാങ്ങി. സ്ഥലം വാങ്ങുമ്പോള്‍ തന്നെ നിലവില്‍ പള്ളി നില്‍ക്കുന്നതിന് സമീപത്തായി ഒരു ഷെഡുണ്ടായിരുന്നു. വസ്തുകൈമാറ്റം നടന്നയുടനെ തന്നെ ചെറിയ തോതില്‍ ഇവിടെ ക്ലാസും തുടങ്ങി. 

സ്ഥലം വെറുതെ കിടന്നിട്ട് കാര്യമില്ലല്ലോ. കെട്ടിടം ഉണ്ടാക്കാന്‍ പണം കണ്ടെത്തണം. ഈ ലക്ഷ്യവുമായാണ് യു.എ.ഇയിലേക്ക് പോകുന്നത്. അവിടെനിന്ന് എന്തെങ്കിലും സഹായം കിട്ടണമെങ്കില്‍ അമീറിന്റെ കത്ത് വേണം. കത്ത് സംഘടിപ്പിച്ച് സ്‌കൂളില്‍നിന്ന് ലീവെടുത്തായിരുന്നു യാത്ര. യാത്രയുടെ വര്‍ഷമൊന്നും ഇപ്പോള്‍ ഓര്‍ക്കുന്നില്ല.  പല കാരണങ്ങളാല്‍ വിസാ കാലാവധി കഴിയുന്നതിന്റെ തലേന്നാണ് യാത്ര നിശ്ചയിച്ചിരുന്നത്. ഒട്ടും സമയം കളായതെ, വളരെ പ്രതീക്ഷയോടെ ഞാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയി. പക്ഷേ അന്ന് ഫ്‌ളൈറ്റുണ്ടായിരുന്നില്ല. പക്ഷേ ബോഡിംഗ് പാസ് ലഭിച്ചതിനാല്‍ ലഗേജൊക്കെ അവര്‍ക്ക് കൈമാറിയിരുന്നു. താമസസൗകര്യം അവര്‍ തന്നെ ഒരുക്കിത്തന്നു. പിറ്റേന്ന് ചെല്ലുമ്പോള്‍ 'യാത്ര ചെയ്യാനാവില്ല, തീയതി കഴിഞ്ഞുപോയി' എന്നായിരുന്നു അധികൃതരുടെ മറുപടി. ഞാനാകെ ആശയക്കുഴപ്പത്തിലായി. വിമാനം മുടങ്ങിയ രേഖകളൊക്കെ കാണിച്ച് പാസ്‌പോര്‍ട്ട് ഓഫീസിലോ മറ്റോ ചെന്ന് പുതുക്കിക്കൊണ്ടുവന്നാലേ പോകാനാവൂ എന്നായി. കൈയിലുള്ള കാശൊക്കെ ദിര്‍ഹമാക്കി യാത്രക്ക് കാത്തുനില്‍ക്കുമ്പോഴാണ് ഈ ഗുലുമാല്‍.

എന്തായാലും പുറത്തേക്കിറങ്ങി, ടാക്‌സി പിടിച്ച് നേരെ ബന്ധപ്പെട്ട ഓഫീസിലേക്ക് വിട്ടു. അവിടെ എത്തിയപ്പോഴുണ്ട് വലിയ ക്യൂ. ഒന്നും നോക്കാതെ ഞാന്‍ ഇടിച്ച് അകത്തുകയറി. വരി നില്‍ക്കുന്നവരും ഉദ്യോഗസ്ഥരുമെല്ലാം എന്റെ നേരെയായി. ഞാന്‍ എന്റെ നിസ്സഹായാവസ്ഥ പറഞ്ഞു. എന്റെ സങ്കടം കണ്ടിട്ടാവണം, അയാള്‍ പെട്ടെന്ന് രേഖകളൊക്കെ ശരിയാക്കിതന്നു. കിട്ടിയ സന്തോഷത്തില്‍ അതുപോലെ ചാടിയിറങ്ങി ടാക്‌സിയില്‍ േനരെ എയര്‍േപാര്‍ട്ടിലേക്ക്. തിരിച്ചുവന്നപ്പോള്‍ യാ്രത തുടങ്ങേണ്ട സമയം കഴിഞ്ഞെങ്കിലും ഫ്‌ൈളറ്റ് പോയിട്ടില്ല. അര മണിക്കൂറിലധികമായി 'ഈ യാ്രതക്കാരന്' വേണ്ടി വിമാനം കാത്തുകിടക്കുന്നു.    എന്റെ ലേഗജൊക്കെ എടുത്തതിനാല്‍ അവര്‍ക്ക് ഉത്തരവാദിത്തമുണ്ട്. എയര്‍പോര്‍ട്ടിലെ  ഓഫീസര്‍ക്ക് വേണമെങ്കില്‍ മാറ്റിത്തരാം. പക്ഷേ അതയാള്‍ ചെയ്തില്ല, അതിന്റെ കുറ്റബോധം കൂടി കൊണ്ടാവണം. എന്തായാലും പടച്ചവന്‍ അവിടെയും സഹായിച്ചു. അങ്ങനെ ഗള്‍ഫിലെത്തിയപ്പോള്‍ വീണ്ടും ്രപശ്‌നം. സമയം വല്ലാതെ മോശമാണ്, കെ.എന്‍ അബ്ദുല്ല മൗലവിയൊക്കെ വന്നിട്ട് നിരാശരായി മടങ്ങിപ്പോവുകയായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. 

മുരുക്കുംപുഴ വൈ.എം ഇബ്‌റാഹീം സാഹിബ് അന്ന് അവിടെയുണ്ട്. അദ്ദേഹം ചില സഹായങ്ങളൊക്കെ ചെയ്തു തന്നിരുന്നു. 'ഹജ്ജ് സമയമാണ്, മൗലവി എന്തായാലും ഹജ്ജിന് പോയിവരീന്‍, എന്നിട്ട് നമുക്ക് നോക്കാം...' ഇബ്‌റാഹീം സാഹിബിന്റെ അഭി്രപായം സ്വീകരിച്ച് ഹജ്ജിന് പോകാന്‍ തന്നെ തീരുമാനിച്ചു. നിയമ്രപകാരം വിസിറ്റേഴ്‌സിന് ഹജ്ജിന് പോകാന്‍ കഴിയില്ല. പിന്നെ എങ്ങനെയൊക്കെയോ യാ്രതാനുമതി തരപ്പെടുത്തി. 

മക്കയിലെത്തിയിട്ടും വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു ഞാന്‍. അവിടെ ചെന്ന് ഒരുപാട് കരഞ്ഞു, എന്റെ നിസ്സഹായാവസ്ഥ പറഞ്ഞ് കരഞ്ഞുതന്നെ ്രപാര്‍ഥിച്ചു. പടച്ചവന്‍ ആ ്രപാര്‍ഥന സ്വീകരിച്ചുവെന്നുവേണം കരുതാന്‍. ഹജ്ജ് നിര്‍വഹിച്ച് ഞാന്‍ തിരിച്ച് യു.എ.ഇയിലെത്തി. തുടര്‍ന്നുള്ള ശ്രമങ്ങള്‍ ലക്ഷ്യം കു. കുറച്ച് സഹായങ്ങള്‍ ലഭിച്ചു. ഉമയനല്ലൂരും സമീപത്തുമൊക്കെ ധാരാളം ഇഷ്ടിക കമ്പനികളുണ്ട്. അവിടെച്ചെന്ന് മുതലാളിമാരെ കണ്ട്  കെട്ടിടത്തിനുവേി ഇഷ്ടിക സൗജന്യമായി  വാങ്ങുകയായിരുന്നു. ഇങ്ങനെ പൂര്‍ത്തിയാക്കിയ കെട്ടിടത്തിലാണ് ആദ്യമായി യതീംഖാന തുടങ്ങുന്നത്. പത്ത് കുട്ടികളാണ് ഇവിടെ ഉണ്ടായിരുന്നത്. നല്ല താഴ്ചയുള്ള ്രപദേശമായിരുന്നു അവിടം. മഴ പെയ്താല്‍ വെള്ളം ഒഴുകിയെത്തും. വെള്ളം പോകാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതായതോടെ രണ്ട് വട്ടം ഇവിടെ വെള്ളം കയറി. കഴുത്തൊപ്പമായിരുന്നു വെള്ളം. പമ്പ് ചെയ്ത് വയലില്‍ എത്തിച്ചാണ് വെള്ളം നീക്കിയത്. പിന്നെ സര്‍ക്കാര്‍ ഇടപെട്ട് ഓട നിര്‍മിച്ച് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

പിന്നെ സ്ഥാപനം വളര്‍ന്നു. യതീംഖാന വിപുലമായി.  ഇസ്‌ലാമിയ കോളജ് ആരംഭിച്ചു. ഗ്രേസ് സ്‌കൂള്‍ സ്ഥാപിതമായി.... ഇതിനൊക്കെ മമ്മുണ്ണി മൗലവിയുടെ സഹായവുമുണ്ടായി.  ഈ സ്ഥാപനം കാരണം പ്രസ്ഥാനത്തിന് വലിയ വളര്‍ച്ചയുണ്ടായി. ഇതര ജില്ലകളില്‍നിന്നടക്കം കുട്ടികള്‍ ഇവിടെ പഠിക്കാനെത്തി. ഇസ്‌ലാമിക പ്രസ്ഥാനത്തെ സംബന്ധിച്ചേടത്തോളം ഇതൊരു ശ്രദ്ധാകേന്ദ്രമായി മാറി.

അടിയന്തരാവസ്ഥയിലെ അ്രപഖ്യാപിത തടവ് 

അടിയന്തരാവസ്ഥ കാലത്ത് പോലീസ് സ്റ്റേഷന്‍ വാസം അനുഭവിക്കേണ്ടിവന്നതാണ് മറ്റൊരു അനുഭവം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അധിക ദിവസങ്ങളൊന്നും കഴിഞ്ഞിരുന്നില്ല.  അന്ന് ഞാന്‍ തട്ടാമല സ്‌കൂളിലാണെന്നാണ് ഓര്‍മ. വളരെ തന്ത്രപരമായായിരുന്നു പോലീസ് നീക്കം. എന്നെ അറിയാവുന്ന ഒരാള്‍ക്കൊപ്പം മഫ്ടിയിലാണ് പോലീസ് സ്‌കൂളിലെത്തിയത്. സാറ് ഒന്ന് സ്റ്റേഷന്‍ വരെ വരണമെന്നും എസ്.ഐക്ക് സാറിനോട് കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്നുമായിരുന്നു ആവശ്യം. സംസാരിച്ച് കഴിഞ്ഞാലുടന്‍ വിടുമെന്നും പറഞ്ഞിരുന്നു.  വളരെ സ്വാഭാവികവും സാധാരണവുമായിരുന്നു പോലീസിന്റെ പെരുമാറ്റം. സൗമ്യവും സൗഹൃദപരവുമായ ഭാവം. ഇത് തന്ത്രമാണെന്ന് അപ്പോള്‍ മനസ്സിലാക്കാനായില്ല. പരിചയക്കാരന്‍ കൂടെ ഉണ്ടെന്ന ഉറപ്പില്‍ ഞാന്‍ പോലീസുകാരനൊപ്പം ചെന്നു. പിന്നെയാണ് കെണി മനസ്സിലായത്. കോടതിയില്‍ ഹാജരാക്കി ജയിലിലേക്കയച്ചില്ലെങ്കിലും നാലഞ്ച് ദിവസത്തേക്ക് സ്റ്റേഷനില്‍ അപ്രഖ്യാപിത തടങ്കലില്‍ വെക്കുകയാണുായത്. നിരോധിത സംഘടനയുടെ ആളാണ് നിങ്ങളെന്നും, നിങ്ങളെക്കുറിച്ചും സംഘടനയെ കുറിച്ചും അന്വേഷണം നടക്കുകയാണെന്നും ഇപ്പോള്‍ വിട്ടയക്കാനാകില്ല എന്നുമായിരുന്നു പോലീസ് നിലപാട്. പായും തലയണമൊന്നുമില്ല. നിലത്താണെങ്കില്‍ കൊടും തണുപ്പ്. വിരിച്ചുകിടക്കാന്‍ ചെറിയ കഷ്ണം കടലാസോ മറ്റോ ആയിരുന്നു കിട്ടിയത്. നമസ്‌കരിക്കാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്ന കാര്യം വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു. പുറത്ത് മാലിന്യം നിറഞ്ഞ ഒരു ബാത്ത് റൂമാണുള്ളത്. അവിടെ പോകണം. ദുര്‍ഗന്ധം കാരണം അങ്ങോട്ടേക്ക് കയറാനേ ആകില്ല. അതുതന്നെ പോലീസുകാരന്‍ പുറത്തു വന്ന് കാവല്‍നില്‍ക്കും. എങ്ങനെയാണ് ഇത്രയും ദിവസം അവിടെ കഴിഞ്ഞത് എന്നതിനെ കുറിച്ച് ഇപ്പോള്‍ ഓര്‍ക്കുമ്പോഴും ആശ്ചര്യമാണ്. അന്ന് 38-39 വയസ്സ് ്രപായം കാണും. രണ്ടും കല്‍പ്പിച്ച്  എന്തും വരട്ടെയെന്ന നിശ്ചയത്തില്‍ തന്നെ ഉറച്ചുനിന്നു. മറ്റ് പീഡനങ്ങളൊന്നും ഉണ്ടായില്ല.

സ്റ്റേഷനകത്ത് കഴിയുമ്പോള്‍ നമ്മുടെ പ്രവര്‍ത്തകരില്‍ ചിലരൊക്കെ വന്ന് ജനലിലൂടെ എത്തിനോക്കും, സംസാരിക്കും. ഭക്ഷണമൊക്കെ സ്റ്റേഷനില്‍ എത്തിച്ചു നല്‍കിയിരുന്നതും ്രപവര്‍ത്തകരായിരുന്നു.

എന്നെ സ്റ്റേഷനിലെത്തിച്ചത് ബോധപൂര്‍വമുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് പിന്നെയാണ് മനസ്സിലായത്. ഞാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്.  അറസ്റ്റും ജയിലുമൊക്കെയായിക്കഴിഞ്ഞാല്‍ അത് തൊഴിലിനെ ബാധിക്കും. പേക്ഷ തല്‍പരകക്ഷികള്‍ വിചാരിച്ചതുേപാലെ ഒന്നും ഉണ്ടായില്ല.  നാലഞ്ച് ദിവസത്തിനു ശേഷം വിട്ടയക്കുകയായിരുന്നു. ഈ സമയത്ത് തന്നെ സ്റ്റഡി സര്‍ക്ക്‌ളിലുണ്ടായിരുന്ന പുസ്തകങ്ങളെല്ലാം എടുത്തു മാറ്റിയിരുന്നു.

ബഹിഷ്‌കരണങ്ങള്‍, മാറ്റിനിര്‍ത്തലുകള്‍

ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഭാഗമായതിന്റെ പേരില്‍ ഒട്ടേറെ മാറ്റിനിര്‍ത്തലുകള്‍ക്കും ബഹിഷ്‌കരണങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. കൊല്ലത്തെ ഒരു പ്രമാണിയുടെ വീട്ടിലെ വിവാഹം. ക്ഷണിച്ചതിന്‍ പ്രകാരം ഖുത്വ്ബ നടത്താനുള്ള ഒരുക്കത്തില്‍ ഞാന്‍ അവിടെ എത്തി.  എന്റെ ഉദ്ദേശ്യം മനസ്സിലാക്കിയ ചിലര്‍ സംഘടിച്ചു. ഞാന്‍ ്രപസംഗിക്കാന്‍ തുടങ്ങിയപ്പോഴേക്കും 'ഇയാള്‍ ്രപസംഗിക്കണ്ട' എന്നു പറഞ്ഞ് ആക്രോശത്തോടെ യാഥാസ്ഥിതിക വിഭാഗം എഴുന്നേറ്റ് തടഞ്ഞു. പിന്നെ പ്രസംഗം മതിയാക്കി ഇറങ്ങിപ്പോകലേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. 

മറ്റൊരിക്കല്‍ റോഡുവിളക്ക് സമീപം പ്രസ്ഥാന അനുഭാവികള്‍ ഒരു പൊതുയോഗം സംഘടിപ്പിച്ചു. പ്രസംഗിക്കാന്‍ എന്നെ ക്ഷണിച്ചിരുന്നു. മൈക്ക്‌വെച്ച് വിപുലമായിട്ടായിരുന്നു പരിപാടി. പ്രസംഗിക്കാന്‍ ഞാന്‍ എഴുന്നേറ്റ് ' അമ്മ യതസാഅലൂന്‍..' ഓതിത്തുടങ്ങിയപ്പോഴേക്കും ഒരു വിഭാഗം എഴുന്നേറ്റ് തടഞ്ഞു. പ്രസംഗിക്കാന്‍ പറ്റില്ലെന്ന് കര്‍ക്കശമായി പറഞ്ഞു. അവര്‍ എല്ലാം കരുതിത്തന്നെയായിരുന്നു സംഘടിച്ചിരുന്നത്. എതിര്‍പ്പ് ശക്തമായതോടെ  യോഗം  പാതിവഴിയില്‍ അവസാനിപ്പിക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായി. 

വെഞ്ഞാറമൂട്  പേരുമലക്ക് സമീപത്തായി ഒരിക്കല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ആഭിമുഖ്യത്തില്‍ ഒരു പ്രസംഗ പരമ്പര സംഘടിപ്പിച്ചു. ഒരു ദിവസം ഞാനാണ് പ്രഭാഷകന്‍. പ്രസംഗം ആരംഭിക്കാനിരിക്കെ ഒരു വിഭാഗം വന്ന് ഉടക്കുണ്ടാക്കി. പറഞ്ഞു തീരും മുമ്പേ സംഘാടകരെ മര്‍ദിക്കാനും തുടങ്ങി. പ്രശ്‌നം രൂക്ഷമാകുന്നതുകണ്ട് എന്നെ സുരക്ഷിതമായി സമീപത്തെ വീടിന് അകത്തെത്തിച്ചതുകൊണ്ട് രക്ഷപ്പെട്ടു. പക്ഷേ പ്രവര്‍ത്തകര്‍ക്ക് ശരിക്കും അടി കിട്ടി.  

തട്ടാമല സ്‌കൂളില്‍നിന്ന് എച്ച്.എസ്.എ ആയാണ് വിരമിച്ചത്. അധ്യാപകര്‍ക്കെല്ലാം വളരെ സ്‌നേഹവും സഹകരണവുമായിരുന്നു.'അബ്ദുല്ല സാര്‍' എന്നല്ല, 'അബ്ദുല്ല മൗലവി' എന്നാണ് അവരും വിളിച്ചിരുന്നത്. വിരമിച്ച ശേഷം വിശ്രമജീവിതത്തിനു പകരം പ്രസ്ഥാന മാര്‍ഗത്തില്‍ തന്നെയാണ് സമയം മുഴുവന്‍ നീക്കിവെച്ചത്.  ഉമയനല്ലൂര്‍ കോംപ്ലക്‌സിനു പുറമെ പടച്ചവന്റെ അനുഗ്രഹത്താല്‍ കൊല്ലം മുസ്‌ലിം അസോസിയേഷന്റെ രൂപീകരണത്തിലും മുന്‍കൈ എടുത്തിട്ടുണ്ട്.   മുസ്‌ലിം അസോസിയേഷന്റെ നേതൃത്വത്തില്‍ തുടങ്ങിയ സംരംഭമാണ് അറബിക് അക്കാദമി. പത്തു വര്‍ഷമായി ഇത് സജീവമായി പ്രവര്‍ത്തിക്കുകയാണ്. മൂന്നര വയസ്സുള്ള കുട്ടികള്‍ക്കായുള്ള അല്‍ ഫിത്‌റ സംവിധാനവും ഇവിടെ ആരംഭിച്ചിട്ടുണ്ട്. 

പ്രസ്ഥാന ജീവിതത്തില്‍ ഏറെ പിന്തുണ പകര്‍ന്നിരുന്ന ഭാര്യ റൈഹാനത്ത് ഒന്നര വര്‍ഷം മുമ്പ് മരണപ്പെട്ടു. ഞാന്‍ പള്ളിക്കൂടം വിട്ടങ്ങ് പോകും.  പിന്നെ വരുന്നത് പാതിരാത്രി, അല്ലെങ്കില്‍ വെളുപ്പാന്‍ കാലത്ത്. ഫോണൊന്നുമില്ലാത്ത കാലമാണല്ലോ അത്. ഞാന്‍ വൈകുന്നതനുസരിച്ച് അവര്‍ കാത്തിരുന്നു.  ദൂരെയൊക്കെയാകുമ്പോള്‍  ചിലപ്പോള്‍ രാത്രി വരാനും കഴിയില്ല. ഇതെല്ലാം  സഹിച്ചും ക്ഷമിച്ചും പ്രാസ്ഥാനിക ജീവിതത്തിന് എല്ലാ സഹായവും അവര്‍ ചെയ്തുതന്നിരുന്നു.  നാലാണും രണ്ടു പെണ്ണുമടക്കം ആറ് മക്കളാണ്. ശറഫുദ്ദീന്‍, നാസിമുദ്ദീന്‍, ഫൈസല്‍, നൗഫല്‍, മുനീറ, ലൈല. 

(അവസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (46 - 53)
എ.വൈ.ആര്‍

ഹദീസ്‌

പരീക്ഷണങ്ങളെ നേരിടേണ്ടത്
കെ.സി ജലീല്‍ പുളിക്കല്‍