Prabodhanm Weekly

Pages

Search

2016 ജൂണ്‍ 03

2954

1437 ശഅ്ബാന്‍ 27

ആത്മീയതയുടെ സുഖാനുഭവങ്ങള്‍

പി.എം.എ ഗഫൂര്‍

'അത്ഖാ' എന്ന പദവിയാണ് അല്ലാഹുവുമായുള്ള ബന്ധത്തിന്റെ പാരമ്യമെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട് (49:13). 'ഏറ്റവും ഉയര്‍ന്ന വിധമുള്ള ഭക്തി'യാണ് അത്ഖാ. വ്യത്യസ്ത വിധമുള്ള ആത്മീയ പദവികളിലൂടെ സഞ്ചരിച്ചെത്തുന്ന അവസാന നിലയെന്ന വിധത്തിലല്ല, അത്ഖായെ ഖുര്‍ആന്‍ വിശദീകരിക്കുന്നത്. ഒട്ടും അസാധാരണത്വങ്ങളില്ലാതെ, അതിസാധാരണമായ ജീവിതവഴികളിലൂടെ നീങ്ങുമ്പോള്‍ തന്നെ, ദൈവവുമായുള്ള പവിത്ര ബന്ധത്തെ നവീകരിച്ചും വര്‍ധിപ്പിച്ചും സാധിച്ചെടുക്കാവുന്ന വിശേഷണമാണ് അത്ഖാ. മനുഷ്യസമൂഹത്തെ വ്യത്യസ്ത വംശവല്ലികളായി പടര്‍ത്തിയതിന്റെ ഉദ്ദേശ്യം വ്യക്തമാക്കിയതിന്റെ പിറകെയാണ് അത്ഖാ ആയവര്‍ മാത്രമാണ് അല്ലാഹുവുമായി ഏറ്റവും അടുപ്പമുള്ളവര്‍ എന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നത്. വംശമോ ദേശമോ അല്ല, അല്ലാഹുവുമായുള്ള ബന്ധം ഈടുറ്റതാക്കുന്നതെന്ന സൂചന ഈ ആയത്തിന്റെ അകത്തുണ്ട്. അസാധാരണമായ പ്രവൃത്തികള്‍ കാരണം കല്‍പ്പിക്കപ്പെടാവുന്നതാണ് ആത്മീയതയും ദൈവികതയുമെന്ന ധാരണ സമൂഹത്തില്‍ പടര്‍ന്ന തെറ്റിദ്ധാരണയാണ്. യുസ്വദ്ദിഖൂന ബിയൗമിദ്ദീന്‍ (70:26) എന്ന്, വിശ്വാസികളുടെ മികവുറ്റ ഗുണമായി ഖുര്‍ആന്‍ എടുത്തു പറയുന്നുണ്ട്. 'പ്രതിഫലദിനത്തെ സത്യപ്പെടുത്തുന്നവര്‍' എന്നാണ് ഈ വചനത്തില്‍ വിവക്ഷ. 'പ്രതിഫല ദിനത്തെ വിശ്വസിക്കുന്നവര്‍' എന്നതിനേക്കാള്‍ ആശയസമ്പുഷ്ടമാണ് ഈ വിശേഷണം. പ്രതിഫലദിനത്തെ സത്യപ്പെടുത്തിക്കൊണ്ടേയിരിക്കുന്നവര്‍ ആയിരിക്കണം വിശ്വാസികള്‍ എന്നാണ് വചനത്തിലെ നിര്‍ദേശം. അഥവാ, ജീവിത സന്ദര്‍ഭങ്ങളിലെല്ലാം പരലോകബോധം ജാഗ്രതാ വിചാരമായി കൂടെ വേണം. വാക്കിലും നോക്കിലും ഇടപാടിലും ഇടപെടലിലുമെല്ലാം പരലോകത്തെ 'സത്യപ്പെടുത്തുന്ന' ഭയവും സൂക്ഷ്മതയും നിഴലിക്കണം, ഇതാണ് അത്ഖാ.

പ്രകൃതിവിരുദ്ധമോ അത്യസാധാരണമോ ആയ വഴികളെ ആത്മീയ സായൂജ്യത്തിന്റെ മാര്‍ഗങ്ങളായി സ്വീകരിക്കാന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നേയില്ല. മുജീബതുല്‍ ബാഹിലിയ്യ(റ) തന്റെ പിതാവില്‍നിന്ന് ഉദ്ധരിക്കുന്ന ഒരു സംഭവമുണ്ട്. അദ്ദേഹം നബി(സ)യുടെ അടുക്കല്‍ ചെല്ലുകയും പിന്നീട് പിരിഞ്ഞുപോരുകയും ചെയ്തു. ഒരു വര്‍ഷത്തിനു ശേഷം വീണ്ടും ചെന്നു. അപ്പോഴേക്കും അദ്ദേഹത്തിന്റെ അവസ്ഥയും ആകാരവും മാറിയിരുന്നതു കാരണം നബി(സ) തിരിച്ചറിഞ്ഞില്ല. പിന്നീട് അദ്ദേഹം സ്വയം പരിചയപ്പെടുത്തിയപ്പോള്‍ നബി(സ) ചോദിച്ചു: ''താങ്കള്‍ക്കിതെന്തുപറ്റി, നല്ല ആകാരഭംഗിയുള്ള ആളായിരുന്നല്ലോ താങ്കള്‍?'' അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: ''റസൂലേ, അങ്ങുമായി പിരിഞ്ഞതിനു ശേഷം രാത്രിയിലല്ലാതെ ഞാന്‍ ഭക്ഷണം കഴിച്ചിട്ടില്ല.'' അപ്പോള്‍ റസൂല്‍(സ): ''താങ്കള്‍ താങ്കളെത്തന്നെ വല്ലാതെ പീഡിപ്പിച്ചിരിക്കുന്നു.'' കഠിനവ്രതത്തിലൂടെ ഭക്തി വര്‍ധിപ്പിക്കാന്‍ ശ്രമിച്ച ശിഷ്യനെ റസൂല്‍(സ) തിരുത്തുകയാണിവിടെ. ശരീരത്തെ ക്ഷീണിപ്പിക്കുന്നതിലൂടെ മാത്രമേ ആത്മീയോന്നതി സാധിക്കൂ എന്ന ധാരണയെ കൂടിയാണ് റസൂല്‍(സ) തിരുത്തുന്നത്.

ഇമാം ഹസനുല്‍ബസ്വരിയൂടെ ഒരു സംഭവം: അദ്ദേഹം ആമിറുബ്‌നു അബ്ദില്ലയെ കാണാനായി ഖാഫിലയിലെത്തി. രാത്രി ഭക്ഷണം കഴിച്ച് അവര്‍ ഒരുമിച്ചുറങ്ങി. പുലരിക്കു മുമ്പ് എഴുന്നേറ്റ് തഹജ്ജുദ് നമസ്‌കരിച്ചശേഷം ഹസനുല്‍ബസ്വരി ഇങ്ങനെ പ്രാര്‍ഥിക്കുന്നത് ആമിര്‍ കേട്ടു: ''അല്ലാഹുവേ, നിന്നോട് ഞാന്‍ മൂന്ന് കാര്യങ്ങള്‍ ചോദിച്ചു. രണ്ടെണ്ണം നീ എനിക്ക് നല്‍കി. പക്ഷേ, ഒന്ന് നീ തടഞ്ഞുവെച്ചു.'' എന്താണീ മൂന്നു കാര്യങ്ങള്‍ എന്ന് പകലില്‍ ആമിറുബ്‌നു അബ്ദില്ല ബസ്വരിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം വിശദീകരിച്ചു: ''എന്റെ തഖ്‌വയെ തകര്‍ക്കുന്ന ഏറ്റവും വലിയ അപകടമായി എനിക്കനുഭവപ്പെട്ടത് സ്ത്രീകളോടുള്ള എന്റെ പ്രിയമാണ്. അതിനാല്‍ ആ പ്രിയം ഇല്ലാതാക്കാന്‍ ഞാന്‍ അല്ലാഹുവോട് പ്രാര്‍ഥിച്ചു. അവനത് സ്വീകരിച്ചു. രണ്ടാമത്തെ കാര്യം, അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയക്കാത്ത ഹൃദയം നല്‍കാനായിരുന്നു. അവന്‍ എനിക്കതും നല്‍കി. ആരാധനകളില്‍ മുഴുകി ജീവിതത്തെ ആത്മീയശോഭയുള്ളതാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. അതിനായി ഉറക്കം എനിക്കില്ലാതാക്കാന്‍ ഞാന്‍ അല്ലാഹുവോട് പ്രാര്‍ഥിച്ചു. പക്ഷേ അല്ലാഹു അത് സ്വീകരിച്ചില്ല.'' (മിന്‍ മവാഖിഇല്‍ ഹയാത്ത് 72)

വ്യക്തിയുടെ സാധാരണ ജീവിതത്തില്‍, ഭക്തിയുടെ ശക്തിക്ക് തടസ്സമായേക്കാവുന്നതെല്ലാം തടഞ്ഞതോടൊപ്പം പ്രകൃതിവിരുദ്ധമായ ഭക്തിയുടെ വഴിയും അല്ലാഹു തടയുകയാണിവിടെ. ഭക്ഷണമോ ഉറക്കമോ ഇല്ലാതെയുള്ള ഭക്തി വേണ്ടെന്നു ചുരുക്കം. ഭക്തി ഒരു ശുചിത്വമാണ്. കറയും കളങ്കവുമേല്‍ക്കാതെയുള്ള സുരക്ഷിതത്വം. അച്ചടക്കവും അടുക്കും ചിട്ടയുമുള്ള ജീവിതത്തിന്റെ അടിക്കല്ല്. ആന്തരികമായ ശുചിത്വവും ആത്മീയമായ ശ്രദ്ധയുമാണ് ഭക്തിയുടെ വഴി. ഇമാം ഗസാലി (റ) ആന്തരിക ശുചിത്വത്തെ ഇങ്ങനെ നിരീക്ഷിക്കുന്നു: ''ശുചിത്വത്തിന് നാലു തട്ടുകളുണ്ട്: ഒന്ന്, ബാഹ്യശരീരം അഴുക്കില്‍നിന്ന് ശുദ്ധമാവുക. രണ്ട്, അവയവങ്ങള്‍ പാപങ്ങളില്‍നിന്ന് ശുദ്ധമാവുക. മൂന്ന്, മനസ്സ് ദുസ്സ്വഭാവങ്ങളില്‍നിന്ന് ശുദ്ധമാവുക. നാല്, രഹസ്യജീവിതം അല്ലാഹു അല്ലാത്തവരില്‍നിന്ന് ശുദ്ധമാവുക. അവസാനം പറഞ്ഞത്, പ്രവാചകന്മാരുടെയും സ്വിദ്ദീഖുകളുടെയും പദവി. താഴത്തെ പടി കടന്നാലേ മുകളിലെത്തെ പദവികളിലെത്തുകയുള്ളൂ. രഹസ്യജീവിതത്തിന്റെ ശുചിത്വത്തിനു മുമ്പ് മനസ്സിന്റെ ശുചിത്വം വേണം. മാനസിക ശുചിത്വത്തിന് ബാഹ്യാവയവങ്ങള്‍ പാപങ്ങളില്‍നിന്ന് ശുദ്ധമായിരിക്കണം. ലക്ഷ്യം വലുതാകുമ്പോള്‍ അതിലേക്കുള്ള മാര്‍ഗവും പ്രയാസകരമായിരിക്കും. അതിനാലത് എളുപ്പത്തില്‍ സാധിക്കുന്ന കാര്യമല്ല. ശുചിത്വമെന്നാല്‍ ബാഹ്യശുചിത്വം മാത്രമാണെന്ന് ചിലര്‍ ധരിക്കും. അതാകട്ടെ വെറും പുറന്തോട് മാത്രമാണ്. പ്രധാനഭാഗം അകത്താണ്. അതവര്‍ക്ക് കാര്യമല്ല. സമയം മുഴുവന്‍ ബാഹ്യാവയവങ്ങള്‍ വൃത്തിയാക്കുന്നതിലാണ് അവരുടെ ശ്രദ്ധ. എന്നാല്‍ മുന്‍ഗാമികള്‍ മനസ്സിന്റെ ശുചിത്വത്തിനാണ് പ്രാധാന്യം നല്‍കിയത്. ഉമര്‍ (റ) ക്രിസ്ത്യാനികളുടെ പാത്രത്തില്‍ വുദൂ ചെയ്തിട്ടുണ്ട്. മുന്‍ഗാമികള്‍ പള്ളിയില്‍ വെറും തറയില്‍ നമസ്‌കരിച്ചിട്ടുണ്ട്. അവര്‍ പ്രധാനമായും ആന്തരിക ശുദ്ധിയിലാണ് ശ്രദ്ധിച്ചത്. പിന്നീട് ഒരു കൂട്ടര്‍ വന്നു. അവര്‍ ശരീരഭാഗങ്ങള്‍ അലങ്കരിക്കുന്നതിനാണ് പ്രാധാന്യം നല്‍കിയത്. മണവാട്ടിക്ക് കേശാലങ്കാരം നല്‍കുന്നതുപോലെയാണത്.'' (ഇഹ്‌യാ ഉലൂമിദ്ദീന്‍ 35).

ഉള്ളിന്റെയുള്ളില്‍നിന്നുള്ള സംസ്‌കരണ പ്രക്രിയയാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്; മുഖവും അകവും വൃത്തിയുള്ളതാക്കുന്ന സംസ്‌കരണം. സുഫ്‌യാനുബ്‌നു അബ്ദില്ല(റ) ഉപദേശം ചോദിച്ചപ്പോള്‍ നബി (സ) നല്‍കിയത് ഇത്രമാത്രം: ''ഞാന്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു എന്ന് നീ പറയുക. പിന്നെ നേരെ ചൊവ്വേ ജീവിക്കുകയും ചെയ്യുക.'' മുസ്‌ലിം ഉദ്ധരിച്ച ഈ തിരുവചനത്തില്‍ ഇസ്‌ലാമിക ആത്മീയതയുടെ അന്തസ്സാരം അടങ്ങിയിരിക്കുന്നുണ്ട്. ഇസ്തിഖാമത്തോടെയുള്ള ജീവിതമാണ് ആത്മീയതയുടെ സൗന്ദര്യമുള്ള ജീവിതം. വളവുതിരിവുകളില്ലാത്ത കര്‍മവഴി. വക്രതയും വളച്ചുകെട്ടലുമില്ലാത്ത വിചാരഗതി. ആന്തരിക ശുദ്ധി കൈവരിച്ചതിന്റെ അടയാളങ്ങള്‍ ബാഹ്യജീവിതത്തില്‍ പ്രകടമാവണം. ഭക്തികൊണ്ട് അലങ്കരിക്കപ്പെട്ട വ്യക്തിയാണ് മുസ്‌ലിം. സര്‍വജീവിതരംഗങ്ങളിലും അലങ്കാരമാവുന്ന ആഭരണമാകണം മുസ്‌ലിമിന് ഭക്തി. സ്വകാര്യതയിലാണ് ഭക്തിയുടെ സുഖം. പക്ഷേ, ആ സ്വകാര്യത സമൂഹബന്ധങ്ങളെ തിരസ്‌കരിച്ചുള്ളതല്ലെന്നു മാത്രം. പലരോടൊപ്പമാകുമ്പോഴും സ്വകീയമായ ആത്മീയാനുഭൂതി നുകര്‍ന്നുകൊണ്ടേയിരിക്കുന്ന അനുഭവമാണത്. സല്‍ക്കര്‍മങ്ങളില്‍ ഇത് അറിയുന്നുണ്ട്. സല്‍ക്കര്‍മങ്ങള്‍ എന്നാല്‍ പ്രധാനമായും മറ്റുള്ളവര്‍ക്കുള്ള സേവനങ്ങളാണ്. നന്മ കല്‍പിക്കലും തിന്മതടയലും സാമൂഹിക പ്രവര്‍ത്തനമാണ്. അതോടൊപ്പം അവ പരിപൂര്‍ണമായ ആത്മീയ പ്രവര്‍ത്തനങ്ങളുമാണ്. പ്രവര്‍ത്തനങ്ങള്‍ പരസ്യമാണെങ്കില്‍ അവയിലൂടെ നാമനുഭവിക്കുന്ന സുഖം രഹസ്യമാണ്.

ഏറ്റവും രഹസ്യമായ ഈ ആത്മീയസുഖം നോമ്പില്‍ നുകരുന്നുണ്ട്. ഹജ്ജ് ലക്ഷക്കണക്കിന് പേരുടെ കൂടെയാണ്. സകാത്ത് മറ്റൊരാള്‍ക്ക് ലഭിക്കുന്നുണ്ട്. നമസ്‌കാരവും പ്രകടമായ കര്‍മമാണ്. എന്നാല്‍, മറ്റൊരാള്‍ക്ക് നോമ്പുണ്ടോ എന്നറിയാന്‍ യാതൊരു മാര്‍ഗവും മാനദണ്ഡവുമില്ല. തീര്‍ത്തും ആന്തരികമായ ഈ ആരാധനയിലൂടെ സ്വന്തവും സ്വകാര്യവുമായ ജീവിതസന്ദര്‍ഭങ്ങള്‍ എപ്രകാരമാണ് ദൈവചിന്തയാല്‍ ഉള്‍പ്പുളകമണിയുന്നതെന്ന് നാം തിരിച്ചറിയുന്നു. നമ്മുടെ കാലത്ത് കൂടുതല്‍ വിശദീകരിക്കപ്പെടേണ്ട നോമ്പിന്റെ ആത്മീയ അര്‍ഥമാണിത്. പരസ്യജീവിതം കൂടുതല്‍ 'കളര്‍ഫുള്‍' ആവുകയും രഹസ്യജീവിതം കൂടുതല്‍ കേടുവരുകയും ചെയ്യുന്നതാണ് നമ്മുടെ അനുഭവം. മുഖം മെച്ചപ്പെടുന്നുണ്ടെങ്കിലും അകം മോശമാവുകയാണ്. അകത്തെ അശുദ്ധിയില്ലാതാക്കുന്ന ആത്മീയതയാണ് നാം തിരിച്ചുപിടിക്കേണ്ടത്.

വിശ്വാസം വിമലീകരിക്കപ്പെടുമ്പോള്‍ വിചാരം വിമലീകരിക്കപ്പെടും. വിമലീകരിക്കപ്പെട്ട വിചാരത്തില്‍നിന്നാണ് വിശുദ്ധമായ കര്‍മങ്ങള്‍ മുളയ്ക്കുക. കറയില്ലാത്ത അകവും കളങ്കങ്ങളില്ലാത്ത മുഖവും സാധ്യമാകുന്നത് അങ്ങനെയാണ്. വിമലീകരിക്കപ്പെട്ട വിശ്വാസമാണ് ആത്മീയതയുടെ അടിത്തറ. അല്ലാഹുവോടുള്ള സുദൃഢബന്ധം. അതോടൊപ്പം ജനങ്ങളോടും സകല സൃഷ്ടിപ്രപഞ്ചത്തോടുമുള്ള സുശക്തമായ അടുപ്പവും. ഈമാനും അമലുസ്സ്വാലിഹാത്തും അതാണ്. ഈമാന്‍ അല്ലാഹുവോടുള്ള ബന്ധമാണ്. അമലുസ്സ്വാലിഹാത്ത് ജനങ്ങളോടുള്ള ബന്ധമാണ്. അതിലൂടെ അല്ലാഹുവിലേക്കുള്ള മാര്‍ഗമാണ്. ഈ രണ്ടു ബന്ധുത്വങ്ങളെയും പ്രാധാന്യപൂര്‍വം പരിഗണിച്ചുകൊണ്ടാണ് ഇസ്‌ലാമിക ആത്മീയത വികസിക്കുന്നത്.

'മനുഷ്യന്‍' ആണ് ഖുര്‍ആന്റെ മൗലിക പ്രമേയം. മനുഷ്യന്റെ വിമോചനത്തിന്റെ വഴിയാണത്. ആത്മീയവും ഭൗതികവുമായ സര്‍വ വികാസങ്ങളിലേക്കും വഴികാണിക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. മനുഷ്യരില്‍നിന്ന് അകലാന്‍ പാടില്ലാത്തതുപോലെ, മനുഷ്യപ്രകൃതിയില്‍നിന്നും അകലാന്‍ പാടില്ലെന്നതാണ് ഖുര്‍ആനിന്റെ നിര്‍ദേശം.

തിന്മകളോട് അകലുകയും പോരാടുകയും ചെയ്യുന്ന സമരമായി മുസ്‌ലിമിന്റെ ജീവിതം തുടിക്കുന്നു. മലയുടെ മറയില്‍ ധ്യാനത്തിലിരിക്കുകയല്ല, സമൂഹത്തിന്റെ നടുവില്‍ ജീവിക്കുകയാണ് മുസ്‌ലിം. ഒളിച്ചോടുകയല്ല, ഒന്നിച്ചുജീവിക്കുകയാണ്. സാമൂഹിക ബാധ്യതകളിലൊന്നും ഏര്‍പ്പെടാതെ വള്ളിക്കുടിലില്‍ പ്രാര്‍ഥിച്ചിരിക്കലാണ് ആത്മീയത എന്ന് തെറ്റിദ്ധരിച്ചത്, ഒരു കാലഘട്ടത്തെ മുഴുവന്‍ ദുഷിപ്പിച്ച ചരിത്രം നമ്മുടെ മുമ്പിലുണ്ട്. അന്ന് ബഗ്ദാദിന്റെ കാതുകളില്‍ ഉണര്‍ത്തുപാട്ടായത് അബ്ദുല്‍ഖാദിര്‍ ജീലാനി(റ)യുടെ പ്രഭാഷണങ്ങളാണ്. യഥാര്‍ഥ ഭക്തന്‍ ജനങ്ങളില്‍നിന്ന് ഒളിച്ചോടുന്നവനല്ല, അവരിലേക്ക് ഓടിച്ചെല്ലുന്നവനാണ്. ജീലാനി പറഞ്ഞു: ''അധര്‍മിയുടെ മുഖത്തുനോക്കി ചിരിക്കാന്‍ ജ്ഞാനിക്കേ കഴിയൂ. ദുന്‍യാവിന്റെ ആഴക്കടലില്‍നിന്ന് ജനങ്ങളെ അവന്‍ കരകയറ്റും. ഇബ്‌ലീസിനെയും അവന്റെ സൈന്യത്തെയും തോല്‍പിക്കാന്‍ അവന്‍ തന്റെ ഊര്‍ജം ചെലവിടും. ജീവിത വിരക്തിയുടെ ചിന്തകളുമായി ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടു കഴിയുന്നവനേ വരൂ. ഞാന്‍ പറയുന്നതൊന്ന് കേള്‍ക്കൂ: നിങ്ങളുടെ മഠങ്ങള്‍ തല്ലിപ്പൊളിക്കൂ. ഒരടിസ്ഥാനവുമില്ലാതെയാണ് നിങ്ങള്‍ ഏകാന്തതയില്‍ അഭയം തേടിയിട്ടുള്ളത്. നിങ്ങള്‍ ചെയ്യുന്നത് ശരിയല്ല, മുന്നോട്ടുവരൂ.'' (അല്‍ഫത്ഹുര്‍റബ്ബാനി 73)

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ നിരീക്ഷിക്കുന്നു: ''ഉമര്‍ പറഞ്ഞതാണ് കാര്യം. ഇസ്‌ലാമിന്റെ പൂര്‍ണത നന്മ കല്‍പിക്കുകയും തിന്മ തടയുകയുമാണ്. അത് സമ്പൂര്‍ണത നേടുന്നത് അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദിലൂടെയാണ്. മറ്റൊന്നുമറിയാതെ നന്മയില്‍ മാത്രം വളര്‍ന്ന വ്യക്തിക്ക് തിന്മയുടെ ദൂഷ്യങ്ങളെപ്പറ്റി വിവരമുണ്ടാവില്ല. തിന്മയെപ്പറ്റി കൃത്യമായറിയുന്ന വ്യക്തി അവയോട് പടവെട്ടുന്നപോലെ മറ്റൊരാള്‍ക്ക് സാധ്യമാവില്ല. അതിനാലാണ് സ്വഹാബികള്‍ തങ്ങള്‍ക്ക് ശേഷമുള്ള തലമുറയേക്കാള്‍ മഹത്തായ വിശ്വാസത്തിന്റെയും ജിഹാദിന്റെയും ബോധമുള്‍ക്കൊണ്ടത്. ഇസ്‌ലാമും ഈമാനും സല്‍ക്കര്‍മങ്ങളും സൃഷ്ടിക്കുന്ന നന്മയും അവിശ്വാസവും അധാര്‍മിക പ്രവര്‍ത്തനങ്ങളും ഉണ്ടാക്കുന്ന ദുരിതങ്ങളും അവര്‍ക്ക് വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു'' (മജ്മൂഉല്‍ ഫതാവാ 10:31). 

ആത്മീയത ഒരു ഊര്‍ജമാണ്. കേടും കലര്‍പ്പുമില്ലാതെ ജീവിതത്തെ മുന്നോട്ടുനടത്തുന്ന ഇന്ധനമായിത്തീരണം ആത്മീയത. ഏറ്റവും ഉന്നതമായ ഭക്തിയുടെ ശക്തി അകത്തും പുറത്തും നുകരാനും പകരാനും സാധിക്കണം.

ആത്മീയതയുടെ അന്തസ്സത്തയിലും അടിക്കല്ലിലും വികസിക്കുന്ന വ്യക്തിത്വമാണ് മുസ്‌ലിമിന്റേത്. ജീവിതത്തിന്റെ സര്‍വതലങ്ങളെയും സംസ്‌കരിക്കുകയും നവീകരിക്കുകയും ചെയ്യുന്ന ആത്മീയതയാണ് ഇസ്‌ലാമിന്റേത്. ഉള്ളും പുറവും ആത്മീയവത്കരിക്കപ്പെടുമ്പോള്‍ കൈവരുന്ന ഹൃദയശാന്തിയുടെ പേരാണ് ഇസ്‌ലാം. കര്‍മവും കാഴ്ചപ്പാടും വിചാരഗതികളും വിമലീകരിക്കപ്പെടുമ്പോള്‍ മാത്രമാണ് സംശുദ്ധമായ ഇസ്‌ലാമിക വ്യക്തിത്വം കൈവരുന്നത്. ഈ വിമലീകരണത്തിനുള്ള ഏകകങ്ങളാണ് ആരാധനാകര്‍മങ്ങള്‍. ആത്മീയസൗഖ്യത്തിന്റെ അഴകും അര്‍ഥവും കൈവരിക്കുന്ന സന്ദര്‍ഭമണ് ആരാധനാവേളകള്‍. ഇങ്ങനെ, ആത്മീയ വിമോചനവും ആന്തരിക വിമലീകരണവും ഒരേ അളവില്‍ സാധിച്ചെടുക്കാവുന്ന ആരാധനാകര്‍മങ്ങളുടെയും വിശ്വാസകാര്യങ്ങളുടെയും സംലയമാണ് ഇസ്‌ലാമിക ജീവിതം.

ആന്തരികമായ അച്ചടക്കമാണ് ആത്മീയത. ആന്തരികമായ അനുഭവമായിരിക്കുമ്പോള്‍ തന്നെ അഖില ജീവിതവശങ്ങളെയും സമ്പൂര്‍ണാര്‍ഥത്തില്‍ സംസ്‌കരിക്കുകയും നവീകരിക്കുകയും ചെയ്യുകയാണ് ആത്മീയതയുടെ അന്തസ്സാരം. ആത്മീയവല്‍കരിക്കപ്പെട്ട വ്യക്തിയുടെ ജീവിതം ആത്മശുദ്ധീകരിക്കപ്പെടുന്നത് അങ്ങനെയാണ്. ജീവിത രംഗങ്ങളിലേക്കാകെ ആത്മീയതയുടെ ഇന്ധനം പകരുന്ന ആരാധനകള്‍, ശുചീകരിക്കപ്പെട്ട ആത്മീയ വ്യക്തിത്വങ്ങളെ പുനസംസ്‌കരിക്കുന്നതിലാണ് ശ്രദ്ധിക്കുന്നത്. ആത്മീയ ശക്തിയുടെ ഊര്‍ജസംഭരണവും പുനരുജ്ജീവിതവുമാണ് ഓരോ ആരാധനയുടെയും അര്‍ഥം.

ആരാധനാവേളയിലെ അല്‍പനേരത്തേക്കല്ല, ജീവിതരംഗങ്ങളുടെ ദീര്‍ഘനേരത്തേക്കാണ് ആത്മീയതയുടെ പിന്‍ബലമുണ്ടാകേണ്ടത്. ജുമുഅ നമസ്‌കാരം നിര്‍വഹിച്ച് പുറത്തിറങ്ങുന്നവരോട് 'നിങ്ങള്‍ അല്ലാഹുവിനെ ധാരാളമായി ഓര്‍ക്കുക' എന്നാണ് വിശുദ്ധ ഖുര്‍ആന്‍ നിര്‍ദേശിക്കുന്നത്. നമസ്‌കാരത്തില്‍നിന്ന് സംഭരിക്കുകയും ജീവിതരംഗങ്ങളില്‍ സംഭവിക്കുകയും ചെയ്യേണ്ടതാണ് ആത്മീയതയെന്നാണ് ഈ നിര്‍ദേശത്തിന്റെ ഊന്നല്‍. മാത്രമല്ല, ജീവനില്ലാത്ത പ്രക്രിയ മാത്രമാണ് ആത്മീയതയെങ്കില്‍ അത് നമസ്‌കാരത്തില്‍ മതി. പക്ഷേ, നമസ്‌കാരവേളയിലല്ല ശേഷമുള്ള ജീവിതവേളയിലാണ് ആത്മീയതയുടെ പ്രഭയും പിന്‍ബലവും കൂടുതലുണ്ടാകേണ്ടത് എന്ന നിര്‍ദേശത്തില്‍നിന്ന് ലക്ഷ്യം വ്യക്തമാണ്. വ്യക്തിയുടെ കര്‍മരംഗങ്ങളെല്ലാം ആരാധനകളുടെ ഇടവേളകളിലാണല്ലോ. ആ വഴികളെയെല്ലാം വിമലീകരിക്കാനുള്ള ശുദ്ധീകരണ സംവിധാനമാണ് ആരാധനകള്‍.

ഭൗതികവും ആത്മീയവുമായ സമുല്‍കൃഷ്ട ജീവിതാവസ്ഥയിലേക്കാണ് ആരാധനകള്‍ വഴികാണിക്കുന്നത്. വ്യക്തിയുടെ ജൈവികവും ദൈവികവുമായ ബന്ധത്തെ വിമലീകരിക്കുകയും നവീകരിക്കുകയും ചെയ്യുന്നതിലാണ് ആരാധനകളുടെ ശ്രദ്ധ. മനുഷ്യന്‍ അംഗമായ സൃഷ്ടി പ്രപഞ്ചത്തോടും മനുഷ്യസമൂഹത്തോട് വിശേഷിച്ചും പുലര്‍ന്നുപോരേണ്ട മൂല്യങ്ങളെ ഉന്നതമാക്കാനും സ്വയം ശുദ്ധീകരണത്തിന്റെയും ആത്മസാക്ഷാത്കാരത്തിന്റെയും വഴിയില്‍ പ്രവേശിക്കാനും ഇബാദത്തുകള്‍ പ്രാപ്തമാകേണ്ടതുണ്ട്. മുസ്‌ലിമിന് നിര്‍ബന്ധമാക്കപ്പെട്ട ആരാധനാവിധികളിലൂടെ എല്ലാ അര്‍ഥത്തിലും ഈ നിയോഗം നിര്‍വഹിക്കപ്പെടുന്നുണ്ട്. സാമൂഹിക ബോധത്തിന്റെ നേര്‍പാഠങ്ങളാണ് മിക്ക ഇബാദത്തുകളും; നമസ്‌കാരവും സകാത്തും ഹജ്ജും വിശേഷിച്ചും. പള്ളിയില്‍വെച്ച് നമസ്‌കരിക്കുമ്പോള്‍ ശ്രദ്ധ നഷ്ടപ്പെടുന്നതിനാല്‍ വീട്ടില്‍വെച്ച് നമസ്‌കരിക്കാന്‍ അനുമതി ചോദിച്ചയാളോട് 'പള്ളിയില്‍ ജമാഅത്തായി നമസ്‌കരിക്കുമ്പോള്‍ കിട്ടുന്ന ശ്രദ്ധയും ആത്മാര്‍ഥതയും മതി' എന്നാണ് ഖലീഫ ഉമര്‍ (റ) പറഞ്ഞത്. സാമൂഹികതയുടെ ബഹളങ്ങളില്‍നിന്നകന്ന് ആത്മസാക്ഷാത്കാരം കൊതിച്ചയാളോടുള്ള മറുപടിയാണിത്. പള്ളികളില്‍നിന്ന് പുറത്തുപോകാതെ ഇബാദത്തുകളിലേര്‍പ്പെടുന്നവരേക്കാള്‍ അല്ലാഹുവിനിഷ്ടം, ജനങ്ങളോടൊപ്പം ജീവിച്ച് അവരുടെ മര്‍ദനത്തിന് വരെ ഇരയാവുന്ന സത്യവിശ്വാസിയെ ആണെന്ന് വ്യക്തമാക്കുന്ന ഹദീസ് ഈ ആശയം തന്നെയാണ് നല്‍കുന്നത്. ''റുകൂഅ് ചെയ്യുന്നവരോടൊപ്പം നിങ്ങളും റുകൂഅ് ചെയ്യുക'' (അല്‍ബഖറ 43) എന്നാണ് അല്ലാഹുവിന്റെ നിര്‍ദേശം.

മറ്റൊരു കാര്യം ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി ഉണര്‍ത്തുന്നു: ''ചില സന്ദര്‍ഭങ്ങളില്‍, നല്ലവരായ ഏതാനും ജനങ്ങളുടെ നിഷ്‌കളങ്കമായ പ്രാര്‍ഥന കാരണം ജമാഅത്തില്‍ പങ്കെടുത്തവരെല്ലാം അല്ലാഹുവിന്റെ കാരുണ്യത്തിന് അര്‍ഹരാകുന്നു. ഒരാളുടെ പ്രാര്‍ഥനയുടെ ഫലമായി എല്ലാവരുടെയും ഇബാദത്ത് സ്വീകരിക്കപ്പെട്ടേക്കാം.'' ഖിബ്‌ലയോടുള്ള അഭിമുഖീകരണം ദേശാതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വിശ്വാസികളെ അഭിമുഖീകരിക്കുന്നു. താനും തന്നോടൊപ്പം അണിചേര്‍ന്നവരും മാത്രമല്ല, കോടിക്കണക്കിനു പേര്‍ തന്നോടൊപ്പം സുജൂദിലുണ്ടെന്ന ബോധ്യം നമസ്‌കരിക്കുന്നവന്റെ ഉള്ളില്‍ ആത്മധൈര്യത്തിന്റെയും സാര്‍വദേശീയ സാഹോദര്യത്തിന്റെയും ഉറവ ഉണര്‍ത്തുന്നു. ആദര്‍ശപിതാവായ ഇബ്‌റാഹീമി(അ)ന്റെ ജീവിതദൗത്യത്തിനു നേര്‍ക്കുള്ള അഭിമുഖീകരണം, ഓരോ സുജൂദിനെയും ഓജസ്സുള്ളതാക്കുന്നു. സുജൂദ് തന്നെയും അര്‍ഥഗര്‍ഭമായ വേളയാണ്. സ്വയം ചെറുതാകാനുള്ള ശീലം. ഏറെ ആദരിച്ചും സുന്ദരമാക്കിയും കൊണ്ടുനടക്കുന്ന മുഖം മണ്ണിലേക്കു ചേര്‍ത്തുവെക്കാനുള്ള വിനയത്തിന്റെ പാരമ്യമാണ് സുജൂദ്. ഖിയാമും റുകൂഉം സുജൂദും ശരീരസാന്നിധ്യത്തെയും പ്രാര്‍ഥനകളും ദിക്‌റുകളും ശബ്ദസാന്നിധ്യത്തെയും അടയാളപ്പെടുത്തുന്നു. ഈ മൂന്ന് ഘടകങ്ങളെയും ഖുര്‍ആനില്‍ കണ്ടെത്താം. ''അല്ലാഹുവിന്റെ മുമ്പില്‍ ഭയഭക്തിയാദരവോടെ അടങ്ങിനില്‍ക്കുക'' (അല്‍ബഖറ 238). ''സത്യവിശ്വാസികളേ, നിങ്ങള്‍ റുകൂഉം സുജൂദും ചെയ്യുക. നിങ്ങള്‍ നിങ്ങളുടെ നാഥനെ ആരാധിക്കുകയും നന്മ പ്രവര്‍ത്തിക്കുകയും ചെയ്യുക'' (അല്‍ഹജ്ജ് 77). ''സത്യവിശ്വാസികളേ, സ്വബോധം നഷ്ടപ്പെട്ട നിലയില്‍ നമസ്‌കരിക്കാന്‍ നില്‍ക്കരുത്. നിങ്ങള്‍ പറയുന്നത് നിങ്ങള്‍ക്ക് മനസ്സിലാകുന്നതുവരെ'' (അന്നിസാഅ് 43). ''നമസ്‌കാരത്തില്‍ ഭക്തിയുള്ള എല്ലാ സത്യവിശ്വാസികളും വിജയിച്ചിരിക്കുന്നു'' (അല്‍മുഅ്മിനൂന്‍ 13). ''ഭയഭക്തിയോടും ആഗ്രഹാഭിലാഷങ്ങളോടും തങ്ങളുടെ നാഥനെ വിളിച്ചു പ്രാര്‍ഥിക്കാനായി (പാതിരാവില്‍) കിടപ്പറകളില്‍നിന്ന് അവരുടെ പാര്‍ശ്വഭാഗങ്ങള്‍ അകന്നുപോകുന്നു.'' (അസ്സജദ 12)

സ്വന്തം ദേഹത്തെ അല്ലാഹുവിലേക്ക് സമര്‍പ്പിക്കലാണ് നമസ്‌കാരമെങ്കില്‍ സ്വന്തം ധനത്തെ അല്ലാഹുവിലേക്ക് സമര്‍പ്പിക്കലാണ് സകാത്ത്. വര്‍ഷാന്തരങ്ങളുടെ പഴക്കമുള്ള ഒരു വംശാവലിയിലെ കണ്ണിയാണ് താനെന്ന് മുസ്‌ലിമിനെ സകാത്ത് ഓര്‍മിപ്പിക്കുന്നു. ഒന്നിലും തനിക്ക് ഉടമസ്ഥാവകാശമില്ലെന്നും ലോകരക്ഷിതാവിന്റെ നിര്‍ണയങ്ങളാണ് ജീവിതത്തെയും ജീവിതവിഭവങ്ങളെയും നിര്‍ണയിക്കുന്നതെന്നും ഈ ഇബാദത്ത് തെളിയിക്കുന്നു. അവകാശിയായ ഒരാളെയും സകാത്തില്‍നിന്ന് അല്ലാഹു തടയുന്നില്ല. വ്യക്തിയുടെ ആത്മശുദ്ധീകരണത്തിന്റെ മുന്നുപാധിയാണ് സകാത്ത്. ''അവരെ സംസ്‌കരിക്കുകയും ശുദ്ധിയാക്കുകയും ചെയ്യുന്ന സ്വദഖ അവരുടെ മുതലുകളില്‍നിന്ന് പിടിച്ചെടുക്കുക' (അത്തൗബ 103) എന്നാണ് നിര്‍ദേശം. നല്‍കുന്നതോടെ വിശുദ്ധി കൈവരുന്നു എന്നതാണ് സകാത്തിന്റെ വലിയ സവിശേഷത. അഥവാ, ഇബാദത്തുകളോരോന്നും ഉന്നംവെച്ചിട്ടുള്ള ആത്മസംസ്‌കരണം സകാത്തിലും പ്രകടമാണ്. സൂഫിസത്തിന്റെ വിശകലനരീതിയില്‍ സകാത്തിന് അര്‍ഹരാകുന്നവരുടെ വിശുദ്ധ ജീവിതത്തെ മാത്രമാണ് കാണുന്നത്. എന്നാല്‍ തസ്വവ്വുഫിലൂടെ സാധിക്കുമെന്ന് പറയുന്ന ആത്മശുദ്ധി, സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനായ സമ്പന്നനും കൈവരിക്കാനാകുമെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു. ദാരിദ്ര്യമാണ് സംസ്‌കരണത്തിന്റെ വഴിയെന്ന സൂഫിസത്തിന്റെ വാദത്തെയാണ് ഖുര്‍ആന്‍ ഖണ്ഡിക്കുന്നത്. എല്ലാ ജീവിതസുഖങ്ങളെയും ഭൗതികബന്ധങ്ങളെയും വിഛേദിച്ച് കഴിഞ്ഞുകൂടുമ്പോള്‍ മാത്രമല്ല, സ്വഫാഅ് (പരിശുദ്ധി) കൈവരുക എന്ന് ചുരുക്കം.

ഐഹികമോഹങ്ങളില്‍നിന്നുള്ള മോചനമാണ് റമദാനിലെ വ്രതത്തിലൂടെ പരിശീലിപ്പിക്കപ്പെടുന്നത്. ഭക്ഷണം, വികാരമോഹങ്ങള്‍ എന്നിവയെ നോമ്പുസമയത്ത് പാടേ തിരസ്‌കരിച്ച്, ഉപേക്ഷിക്കലിന്റെ പാഠങ്ങള്‍ പരിശീലിപ്പിക്കുന്നു. പാര്‍പ്പിടം, കുടുംബം, മക്കള്‍, സമ്പത്ത്, ജോലി തുടങ്ങിയ സുപ്രധാനമെന്ന് നാം വിചാരിക്കുന്ന ഭൗതിക കൗതുകങ്ങളെക്കുറിച്ചുള്ള വിചാരങ്ങള്‍ക്ക് നോമ്പ് താല്‍ക്കാലിക അവധി നല്‍കുന്നു. ഇവയെല്ലാം ആത്യന്തികമായി ഉപേക്ഷിക്കണമെന്നല്ല, ഇവയെല്ലാം നഷ്ടപ്പെടാനുള്ളതാണെന്ന ഉണര്‍ത്തല്‍, ശാശ്വതം പരലോകമാണെന്ന വലിയപാഠം. അതാണ് റമദാന്‍ വ്രതത്തിന്റെ കാമ്പും കാതലും. ഭക്ഷണം, വീട്, വികാരം എന്നിങ്ങനെയുള്ള നമ്മുടെ ചിന്താമണ്ഡലത്തെ കീഴടക്കിയ വിഷയങ്ങള്‍ മറന്ന്, അത്രകൂടി സമയം അല്ലാഹുവിനെയും പരലോകത്തെയും സ്വന്തം ജീവിതവഴികളെയും സംബന്ധിച്ച് ഓര്‍ക്കാനും തിരുത്താനുമുള്ള പരിശീലനമെന്ന് നോമ്പിനെ വിളിക്കാം. അങ്ങനെയാവുമ്പോള്‍ ഇസ്‌ലാം വിഭാവന ചെയ്യുന്ന സുഹ്ദ് അഥവാ ഐഹിക വിരക്തിയുടെ മികച്ച പാഠവും പരിശീലനവുമാണ് നോമ്പ്. മറ്റൊരാള്‍ക്ക് കാണാനാകാത്ത രഹസ്യ ആരാധനയാണ് നോമ്പ്. സ്വകാര്യ ജീവിതത്തിന്റെ സൂക്ഷ്മ സന്ദര്‍ഭങ്ങളിലും അല്ലാഹുവിനെ ഭയപ്പെടാനുള്ള ശീലം നോമ്പിലൂടെ നമ്മില്‍ വളരുന്നത് അങ്ങനെയാണ്.

ആന്തരികമായ സ്വസ്ഥതയാണ് ആത്മീയത. ഭൗതികമായ എല്ലാ പ്രലോഭനങ്ങളില്‍നിന്നും അത് വ്യക്തിയെ മോചിപ്പിക്കുകയും വിമലീകരിക്കുകയും ചെയ്യുന്നു. അദൃശ്യമെങ്കിലും അസദൃശമായ വിശ്വാസത്തിന്റെ ചരടില്‍ നില്‍പുറപ്പിച്ച വ്യക്തി അനുഭവിക്കുന്ന ആനന്ദവും ആത്മീയോല്‍ക്കര്‍ഷവും അളവറ്റതാണ്. അതുതന്നെയാണ് ആത്മീയതയുടെ ഒന്നാമത്തെ സത്യം. സ്ഥലകാല ബന്ധിതമല്ല ഈ ആനന്ദം. സകല ജീവിതാവസ്ഥകളിലും അനുഭവിക്കാവുന്ന സ്വസ്ഥതയാണ്. ആന്തരികമായ അച്ചടക്കവും പക്വമായ ജീവിത വീക്ഷണവും അതിലൂടെ കൈവരുന്നു. ഉള്ളിന്റെയുള്ളിലേക്ക് പടര്‍ന്ന വിശ്വാസത്തിന്റെ വൈപുല്യം എല്ലാ കളങ്കങ്ങളില്‍നിന്നും നമ്മെ പറിച്ചെടുക്കുന്നു. വ്യക്തിത്വത്തിന്റെ പുതുമയും വിശ്വാസത്തിന്റെ രുചിയും അനുഭവിക്കാന്‍ സാധിക്കുന്നത് അത്തരക്കാര്‍ക്കാണ്. അവര്‍ ആരുമാകട്ടെ, ഈ ആനന്ദം അനുഭവിച്ചിരിക്കും. പര്‍ണശാലകളിലോ ധ്യാനപ്പുരകളിലോ വസിക്കുന്ന സന്ന്യാസശ്രേഷ്ഠര്‍ക്കും 'ഔലിയാക്കള്‍'ക്കും മാത്രം സാധിക്കുന്നതാണ് സമ്പൂര്‍ണ സാധനയും ആത്മീയ സുഖവുമെന്ന വാദവും വസ്തുതാപരമായി ശരിയല്ല. അങ്ങനെയാണെങ്കില്‍ ജീവസ്പര്‍ശമില്ലാത്ത ആകാശാനുഭവമായി ഇസ്‌ലാം ചെറുതാകും. അതിസാധാരണക്കാരനായ വിശ്വാസിക്കു പോലും ലഭിക്കുന്ന ജീവിതാനന്ദമായിരിക്കണം മതവും മതം നല്‍കുന്ന ആത്മീയാനുഭവവും. ഖുര്‍ആന്‍ വിശദമാക്കുന്ന ആത്മീയത ഈ അര്‍ഥത്തിലുള്ളതാണ്. അതിലേക്കുള്ള നടപ്പാതയാണ് ആരാധനാകര്‍മങ്ങള്‍.

വ്യക്തിയുടെ സ്വകാര്യതലങ്ങളെ സൂക്ഷ്മമായി സംശുദ്ധീകരിക്കുന്നതോടൊപ്പം ആ വ്യക്തിയുള്‍പ്പെടുന്ന ചുറ്റുപാടിനെയും കളങ്കമറ്റ ജീവിതാവസ്ഥയിലേക്ക് നയിക്കാനുതകുന്ന ആത്മീയ ശിക്ഷണമാണ് ഇസ്‌ലാമിന്റേത്. ആരാധനകള്‍ അത്തരമൊരു ദൗത്യം നിര്‍വഹിക്കുന്നുണ്ട്. തികച്ചും സ്വകാര്യമായ സ്വാസ്ഥ്യം ആകുമ്പോള്‍ തന്നെ സമൂഹസ്പര്‍ശമുള്ള ജീവിതവീക്ഷണമായി മുസ്‌ലിമിന്റെ ആത്മീയത ഉയര്‍ന്നുനില്‍ക്കുന്നു. ആത്മീയ ശിക്ഷണം ലഭിച്ച മുസ്‌ലിമിന് കറകളഞ്ഞ സ്വകാര്യജീവിതവും സാമൂഹിക ബന്ധങ്ങളും നിലനിര്‍ത്താന്‍ സാധിക്കുന്നു. അയാള്‍ വിവാഹിതനാണ്, പിതാവാണ്, തൊഴിലാളിയോ മുതലാളിയോ ആണ്. സാമൂഹിക ബന്ധങ്ങളൊന്നും അയാള്‍ക്ക് അന്യമല്ല. എന്നാല്‍ അവയൊന്നും അയാളെ കീഴടക്കുന്നില്ല. അവയോടൊപ്പം ജീവിക്കുമ്പോള്‍ തന്നെ അവക്കുമീതെ അയാള്‍ വികസിക്കുന്നു. ആ വികാസം ലഭിക്കുന്നത് 'വിശ്വാസവും സല്‍ക്കര്‍മങ്ങളും' കൊണ്ടാണ്. ഇസ്‌ലാമിക ആത്മീയതയുടെ അടിക്കല്ലാണ് 'വിശ്വാസവും സല്‍പ്രവര്‍ത്തനങ്ങളും'.

ശരീരവും ആത്മാവും ചേര്‍ന്നതാണ് മനുഷ്യന്റെ അസ്തിത്വം. ഒന്ന് ഉപേക്ഷിച്ച് മറ്റൊന്നില്ല. രണ്ടിനോടും സന്തുലിതവും സമുചിതവുമായ സമീപനം പുലര്‍ത്തുമ്പോഴാണ് ആത്മീയതയുടെ ഒൗന്നത്യം സാധിക്കുന്നത്. ദൈവസാമീപ്യം ലഭിക്കാന്‍ എല്ലാ ശരീര സുഖങ്ങളെയും ലൗകികാനുഗ്രഹങ്ങളെയും ഉപേക്ഷിച്ച് വള്ളിക്കുടിലില്‍ ധ്യാനനിരതരായി ഇരിക്കുന്നവരും ആത്മാവിനെ തീര്‍ത്തും അവഗണിച്ച് ഭൗതികസുഖങ്ങളില്‍ മുഴുകുന്നവരും ഇസ്‌ലാമിക വീക്ഷണത്തില്‍ മനുഷ്യപ്രകൃതിയോട് നീതി പുലര്‍ത്താത്തവരാണ്. അതിരുവിട്ട തസ്വവ്വുഫ് പോലെ അപകടകരമാണ് അമിതമായ ഭൗതികാനന്ദവും.

ഐഹികതയുടെ അലങ്കാരങ്ങളാണ് ആത്മീതയയെ തകര്‍ക്കുന്നത്. ഭൗതികമോഹങ്ങള്‍ പെരുകുമ്പോള്‍ ആത്മീയതയുടെ സുഖം നഷ്ടപ്പെടും. അങ്ങനെ വരുമ്പോള്‍ ആത്മീയതപോലും ഭൗതികവല്‍കരിക്കപ്പെടും. ഭൂമിയില്‍ ജീവിക്കുകയും ആ ജീവിതം കൊണ്ട് മറ്റൊരു ലോകം വിജയകരമാക്കുകയും ചെയ്യലാണ് യഥാര്‍ഥത്തില്‍ ആത്മീയത. അങ്ങനെയുള്ളവര്‍ക്ക് ഭൂമിയും ഭൗതികലാഭങ്ങളും അത്ര പ്രധാനമായിത്തോന്നുകയില്ല.

വ്രതം അടക്കമുള്ള എല്ലാ ആരാധനാകര്‍മങ്ങളും ഈ വഴിക്കുള്ള ആലോചനകളാണ് പകര്‍ന്നുതരുന്നത്. കേടുവന്ന കാലത്തെ കഴുകിത്തുടയ്ക്കാനുള്ള ഇടവേളയാണ് വ്രതകാലം. ഈ കാലം പുനരുജ്ജീവിപ്പിക്കുന്ന ഹൃദയാനന്ദത്തെ കുറവു പറ്റാതെ നിലനിര്‍ത്താന്‍ സാധിക്കണം. നിലനില്‍ക്കുന്ന ഹൃദയാനന്ദമാണ് ഇസ്‌ലാമിലൂടെ ലഭിക്കുന്നത്. മയക്കമോ മരണമോ ഇല്ലാത്ത രക്ഷിതാവിലുള്ള വിശ്വാസം അല്‍പനേരത്തേക്കുള്ളതല്ലല്ലോ. നിമിഷാനിമിഷങ്ങളില്‍ സജീവമാകേണ്ടതാണ്. അപ്പോള്‍ അതിലൂടെ ലഭിക്കുന്ന സ്വസ്ഥതയും സമ്പൂര്‍ണമാണ്. ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്ന ആത്മീയശാലകളില്‍നിന്ന് ലഭിക്കുന്നത് ഏതാനും നിമിഷത്തേക്കുള്ള ഹൃദയസുഖമാണ്. ആത്മീയഗുരുവിന്റെ സമീപമിരിക്കുമ്പോള്‍ മാത്രം കിട്ടുന്ന നിര്‍വൃതി, തീവ്രവീര്യമുള്ള വേദനാസംഹാരിയുടെ ഫലം അതിനുമുണ്ടാകും. എന്നാല്‍ അതേ ഉപാധിവരുത്തുന്ന വിനകള്‍ ഇതിലും ബാക്കിയായി കിടക്കും. പ്രകടമായ ചില അലങ്കാരങ്ങളും അടയാളങ്ങളും മാത്രമാണ് ആത്മീയത എന്ന് തെറ്റിദ്ധരിച്ച കാലമാണ് നമ്മുടേത്. സാധാരണ ജനങ്ങളില്‍നിന്ന് വേഷംകൊണ്ടും ജീവിതംകൊണ്ടും വ്യത്യസ്തരായ ഏതാനും പേര്‍ക്ക് വീതംവെച്ച വിഭവമായി ആത്മീയതയെ ചുരുട്ടിക്കെട്ടുന്നു. ലക്ഷക്കണക്കിന് ജനങ്ങളും പണവും കുത്തിയൊഴുകുന്ന ഉത്സവമായി ആത്മീയത വാണിജ്യവത്കരിക്കപ്പെടുന്നു! ധ്യാനോത്സവങ്ങളേക്കാളും പ്രാര്‍ഥനാ സമ്മേളനങ്ങളേക്കാളും ജീവനകലയേക്കാളും മുകളിലാണ് യഥാര്‍ഥ ആത്മീയത. ആരാധനകളുടെ സാരസൗന്ദര്യത്തില്‍ മുളയ്ക്കുകയും ജീവിത വഴികളിലേക്കെല്ലാം പടര്‍ന്നുകയറുകയും ചെയ്യുന്ന മഹത്വത്തിന്റെ മാമരമാണ് ആത്മീയത. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 31
എ.വൈ.ആര്‍