Prabodhanm Weekly

Pages

Search

2016 ജൂണ്‍ 03

2954

1437 ശഅ്ബാന്‍ 27

കണ്ണടച്ചിരുട്ടാക്കരുത്‌

കെ. കൃഷ്ണന്‍ കുട്ടി കാര്യവട്ടം

ദീര്‍ഘകാലമായി പ്രബോധനം വായനക്കാരനാണ് ഞാന്‍. കാലത്തിനൊപ്പം സഞ്ചരിക്കുന്ന മനസ്സ് പ്രബോധനത്തിന് കൈവന്നിട്ടുണ്ട്. ആത്മീയ വിഷയങ്ങളോടൊപ്പം ഭൗതിക കാര്യങ്ങളും ഉള്ളടക്കത്തില്‍ ഉള്‍ക്കൊള്ളുന്ന പ്രബോധനത്തിന്റെ സമീപനം അമുസ്‌ലിംകള്‍ക്ക് കൂടി വായിക്കാന്‍ പ്രേരണ നല്‍കുന്നു.

2016 ഏപ്രില്‍ 8 ലക്കത്തില്‍ എഴുത്തുകാരന്‍ യു.കെ കുമാരനുമായി ശൈഖ് മുഹമ്മദ് കാരകുന്ന് നടത്തിയ സംഭാഷണമാണ് ഈ കുറിപ്പിനാധാരം.

ആവിഷ്‌കാര സ്വാതന്ത്ര്യം ആ സംഭാഷണത്തിന്റെ പ്രമേയമാണ്. യു.കെ കുമാരന്‍ രണ്ട് നിരീക്ഷണങ്ങളാണ് അവതരിപ്പിക്കുന്നത്: ഒന്ന്, കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സ്വതന്ത്ര ചിന്തയില്ല, അടിസ്ഥാനപരമായി കമ്യൂണിസ്റ്റ് പാര്‍ട്ടി ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരാണ്. എത്ര പ്രതിലോമപരമായ കാഴ്ചപ്പാടാണ് ഈ പ്രസ്താവനയിലൂടെ ഇദ്ദേഹം പ്രകടിപ്പിക്കുന്നത്. എഴുത്തുകാരനെന്ന നിലയില്‍ യു.കെ ഏതു ചേരിയിലാണെന്ന് വായനക്കാര്‍ക്കറിയാം. കഥാകൃത്തിന്റെ രാഷ്ട്രീയ യജമാനന്മാര്‍ പോലും പ്രകടിപ്പിക്കാത്ത അഭിപ്രായമാണിത്. ആവിഷ്‌കാര സ്വാതന്ത്ര്യ നിഷേധം തേടി കഥാകൃത്ത് സോവിയറ്റ് യൂനിയന്‍ വരെ പോകേണ്ടിയിരുന്നില്ല. ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയിലല്ലേ 1975-ല്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആ കരാള രാത്രികള്‍ മറക്കാനാവുമോ? എഞ്ചിനീയറിംഗ് വിദ്യാര്‍ഥി രാജനെ മറക്കാന്‍ പറ്റുമോ? പിതാവ് ഈച്ചരവാരിയര്‍ക്ക് സ്വന്തം മകന്റെ ശവം പോലും കാണാനായോ?

ഇപ്പോള്‍ ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘ്പരിവാര്‍ താണ്ഡവത്തിനെതിരെ കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും ശക്തമായി പ്രതികരിക്കുന്നതില്‍ എന്തിനാണ് വേവലാതിപ്പെടുന്നത്? എം.എം കല്‍ബുര്‍ഗി, ഗോവിന്ദ പന്‍സാരെ എന്നിവരുടെ കൊലപാതകം രാജ്യത്തിന് അപമാനകരമല്ലേ? ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയിലെ രോഹിത് വെമുല എന്ന ദലിത് വിദ്യാര്‍ഥിക്ക് സംഘ്പരിവാര്‍ ശക്തികളുടെ പീഡനത്തിന്റെ ഫലമായല്ലേ ആത്മഹത്യ ചെയ്യേണ്ടിവന്നത്?

അന്ധമായ കമ്യൂണിസ്റ്റ് വിരോധം മാറ്റിവെച്ച് നേരിന്റെ പക്ഷത്ത് നില്‍ക്കാനുള്ള മനസ്സാണ് സാഹിത്യകാരന്മാര്‍ക്കുണ്ടാവേണ്ടത്. കാലഘട്ടം അതാണാവശ്യപ്പെടുന്നത്.

രാഷ്ട്രീയ പ്രബുദ്ധത ഉയര്‍ത്തിപ്പിടിച്ച 
തെരഞ്ഞെടുപ്പ്‌

കേരള ജനതയുടെ രാഷ്ട്രീയ പ്രബുദ്ധത ഒരിക്കല്‍കൂടി തെളിഞ്ഞ തെരഞ്ഞെടുപ്പാണ് കടന്നുപോയത്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അഞ്ചു വര്‍ഷം വീതം യു.ഡി.എഫും എല്‍.ഡി.എഫും വീതം വെച്ചെടുക്കുന്ന പതിവുണ്ടിവിടെ. എന്നാല്‍, ഇത്തവണ ഈ ഭാഗം വെക്കലില്‍ കേരളീയന്റെ ഉയര്‍ന്ന രാഷ്ട്രീയ ചിന്തയും ജനാധിപത്യബോധവും കൂടുതല്‍ പ്രകടമായിരുന്നു. തെരഞ്ഞെടുപ്പു വിശകലനങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം നമുക്ക് ബോധ്യപ്പെടും. ഇരുത്തേണ്ടവരെ ഇരുത്തിയും ചിലരെ പിടിച്ചുകുലുക്കിയും കേരളം ഭയപ്പെട്ടിരുന്ന വര്‍ഗീയ ദുശ്ശക്തികളെ തളച്ചുമുള്ള വിധിയെഴുത്ത്.
വികസന മുദ്രാവാക്യം കൊണ്ടു മാത്രം ആര്‍ക്കും രക്ഷപ്പെടാനാവില്ല. അഴിമതിയും കോഴയും ആത്മാര്‍ഥതയില്ലാത്ത മദ്യനയവും ജനം തിരിച്ചറിഞ്ഞിരിക്കുന്നു. വലിക്കയറ്റവും യു.ഡി.എഫ് പരാജയത്തിന്റെ പ്രധാന കാരണമാണ്. ജനങ്ങള്‍ എല്ലാം സഹിച്ചുകൊള്ളും എന്ന അബദ്ധധാരണ യു.ഡി.എഫിനെ ആവേശിച്ചിരുന്നു എന്നു തോന്നുന്നു. ചില പത്രമാധ്യമങ്ങള്‍ ഇതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 
വര്‍ഗീയ ഫാഷിസത്തിന്റെ ഭീഷണി ജനങ്ങള്‍ മുന്‍കൂട്ടി കണ്ടു എന്നതിന്റെ തെളിവു കൂടിയാണ് നിയമസഭാ തെരഞ്ഞെടുപ്പു ഫലം.

അബ്ദുല്‍ മലിക് മുടിക്കല്‍

പറയാന്‍ മടിക്കുന്ന യാഥാര്‍ഥ്യങ്ങള്‍

കെ.ടി ഹുസൈന്‍ എഴുതിയ 'സ്ത്രീപീഡനം വിചാരണ ചെയ്യേണ്ടത് വ്യവസ്ഥയെത്തന്നെയാണ്' എന്ന ലേഖനം വായിച്ചു. പലരും പറയാന്‍ മടിക്കുന്ന യാഥാര്‍ഥ്യങ്ങളാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. എന്നാല്‍, ജിഷക്ക് വീടു നിര്‍മിച്ചു നല്‍കിയവരെക്കുറിച്ച് 'ആരോ' എന്ന് പ്രയോഗിച്ചത് സത്യം പറയാനുള്ള ഭയം കൊണ്ടല്ലെന്ന് കരുതട്ടെ. അവിടെ വാര്‍ഡ് മെമ്പറും എം.എല്‍.എയും എന്തിനധികം എം.പി പോലും ഇടതുപക്ഷക്കാരാണ്. ഇവരാരും തന്നെ ജിഷക്ക് കൂര കെട്ടിക്കൊടുക്കുന്നതില്‍ തല്‍പരരായിരുന്നില്ല. പലപ്പോഴും അവര്‍ അതിനു തടസ്സവുമായിരുന്നെന്ന് ജിഷയുടെ അമ്മയുടെ വാക്കുകളില്‍നിന്ന്  വ്യക്തം. ജിഷക്ക് കുടില്‍ കെട്ടിക്കൊടുത്തവര്‍ ആരെന്ന് വ്യക്തമാക്കാതിരുന്നത് ശരിയായില്ല.

ആതിഖ് ഹനീഫ്‌







Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 31
എ.വൈ.ആര്‍