Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 03

അന്നും ഇന്നും

ജിജി വി.വി, മുതുവറ

അന്നും ഇന്നും

പണ്ട്,
ചോര്‍ന്നിരുന്നത് പുരയായിരുന്നു...
മേലെ ഇത്തിരിപ്പഴുതിലൂടെ
എത്തിനോക്കിയിരുന്ന വെയിലും നിലാവും;
കര്‍ക്കടക രാത്രിയില്‍ നിരത്തിയ പാത്രങ്ങളില്‍
പഞ്ചാരി തീര്‍ത്ത മഴയുടെ വെള്ളിവിരലുകളും!
ഓര്‍മയുണ്ടോ, അരവയറില്‍ കണ്ട സ്വപ്നങ്ങള്‍ക്ക്-
ഋദുഭേദങ്ങളെഴുതിയ ആസ്വാദനം?..
ഇന്ന്,
ആകാശ സൗധങ്ങളുടെ ഭദ്രശിഖരങ്ങളില്‍,
ശല്യം ചെയ്യാന്‍ ആരുമെത്താറില്ല..
സൂര്യചന്ദ്രന്മാര്‍ എന്നോ തോറ്റു മടങ്ങി!..
ചൂടറിയാതെ, തണുപ്പറിയാതെ-
വേരറ്റുപോകുമ്പോഴും, നാം ജയിച്ചുകൊണ്ടേയിരിക്കുന്നു.
എന്നിട്ടും,
മഴ-അവള്‍ മാത്രം ഇടക്കെത്തും
പറഞ്ഞറിയിക്കാതെ, ഏതോ പൂര്‍വ കാമുകിയെപ്പോലെ...
ഒന്നു നനച്ച്, ഈറന്‍ കണ്ണുകളോടെ മടങ്ങും,
അപ്പോഴാണറിയുന്നത്;
ഉള്ളിലെവിടെയോ ചോരുന്നുണ്ട്!
അല്ലെങ്കില്‍-പ്രിയേ, വര്‍ഷമോഹിനീ-
നിന്നെയും നിലാവിനെയും പ്രണയിച്ച മനസ്സും
മണ്ണിന്റെ മണവും, പൊക്കിള്‍ക്കൊടിയുടെ നനവും
എഴുതാന്‍ മറന്ന കവിതയുടെ താളവും
എനിക്കെങ്ങനെയാണ് കളഞ്ഞുപോയത്..

ജിജി വി.വി, മുതുവറ


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 22/ അല്‍ഹജ്ജ്/ 3,4
എ.വൈ.ആര്‍