Prabodhanm Weekly

Pages

Search

2013 ഒക്‌ടോബര്‍ 11

ഉത്തമ ഭര്‍ത്താവാകാന്‍ പത്ത് കാര്യങ്ങള്‍

ഇബ്‌റാഹീം ശംനാട് / കുടുംബം

മ്മുടെ കുടുംബ ജീവിതത്തിലെ അടിസ്ഥാനപരമായ രണ്ട് ഘടകങ്ങളാണ് ഭാര്യയും ഭര്‍ത്താവും. ഭാര്യ ഭര്‍ത്താവിന് സഹധര്‍മിണിയും ഭര്‍ത്താവ് ഭാര്യക്ക് സഹകാരിയും ആയാല്‍ മാത്രമേ കുടുംബത്തില്‍ ശാന്തിയും സമാധാനവും കൈവരികയുള്ളൂ. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, പല കാരണങ്ങളാല്‍ പലരുടെയും കുടുംബം ഒരു പൊട്ടിത്തെറിയുടെ വക്കിലാണ്. ഭര്‍ത്താവ് ഭാര്യക്കും തിരിച്ചും അസ്വസ്ഥതയുടെ ഉറവിടമായി മാറിയിരിക്കുന്നു. ഇത് കുടുംബ വഴക്കിനും കലഹത്തിനും വഴിവെക്കുകയും അങ്ങനെ വളരുന്ന കുട്ടികളില്‍ ഇതിന്റെ പ്രതിഫലനങ്ങള്‍ പ്രകടമാവുകയും അവര്‍ മാനസികമായും ആരോഗ്യപരമായും ദുര്‍ബലരാവുകയും ചെയ്യുന്നു. അല്ലാഹുവിന്റെ തീരുമാന പ്രകാരമാണ് തങ്ങളുടെ ഈ കുടുംബ ബന്ധം രൂപപ്പെട്ടിട്ടുള്ളതെന്നും അതിനെ കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്നും ഭാര്യയും ഭര്‍ത്താവും തിരിച്ചറിയേണ്ടതുണ്ട്. ഏതു കാര്യത്തിലുമെന്നപോലെ കാലപഴക്കം ഭാര്യാഭര്‍തൃ സ്‌നേഹബന്ധത്തെയും ബാധിക്കുക സ്വാഭാവികമാണ്. അതിനെ തരണം ചെയ്യാനും കുടുംബത്തിന്റെ കൈകാര്യ കര്‍ത്താവ് എന്ന നിലയില്‍ എങ്ങനെ നല്ലൊരു ഭര്‍ത്താവാകാം എന്നതിനും സഹായകമാവുന്ന ഏതാനും കാര്യങ്ങള്‍ ചുവടെ:

1. ഇഷ്ടപ്പെട്ട പേര് കൊണ്ട് വിളിക്കാം
 ഭാര്യയുമായി ബന്ധം ഊഷ്മളമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവള്‍ക്ക് ഇഷ്ടപ്പെട്ട ഏറ്റവും നല്ല പേര് കൊണ്ട് വിളിക്കട്ടെ. നബി (സ) തന്റെ സഹധര്‍മിണിമാര്‍ക്ക് ഇരട്ടപ്പേര് നല്‍കിയിരുന്നു. ഭാര്യക്ക് ഇഷ്ടപ്പെട്ട പേര് കൊണ്ട് അവളെ നിങ്ങള്‍ വിളിച്ചു നോക്കൂ. അത് അവളില്‍ പഴയകാല ഓര്‍മകളുടെ ആന്ദോളനങ്ങള്‍ സൃഷ്ടിക്കും. ഭാര്യയെ നോവിക്കുന്ന പേരുകള്‍ കൊണ്ട് അവളെ വിളിക്കാതിരിക്കുക.

2. കണ്ണിലെ കരടായി കാണാതിരിക്കുക
നമ്മുടെ നിത്യജീവിതത്തില്‍ നമ്മെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന കണ്ണിലെ കരടായി നാം ഭാര്യയെ കാണാതിരിക്കുക. അല്ലാഹുവിന്റെ നിശ്ചയമാണിത് എന്ന പരിഗണനയോടെ കാര്യങ്ങള്‍ നീക്കുക. അവള്‍ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും ശ്രദ്ധിക്കുകയും അംഗീകരിക്കുകയും ചെയ്യുക. ധാരാളം ത്യാഗങ്ങള്‍ സഹിക്കുന്നുണ്ട് സ്ത്രീ എന്ന ബോധം പുരുഷന്മാര്‍ക്ക് ഉണ്ടാവേണ്ടതുണ്ട്.

3. നിസ്സാര തെറ്റുകള്‍ ഗൗനിക്കാതിരിക്കുക
കുടുംബജീവിതം രമ്യമായി നീങ്ങാനുള്ള തന്ത്രത്തിന്റെ ഭാഗമായി ഭാര്യയില്‍ നിന്നുണ്ടാവുന്ന നിസ്സാര തെറ്റുകള്‍ ഗൗനിക്കാതിരിക്കുകയാണ് ഉചിതം. നബി (സ) തന്റെ ഭാര്യമാരില്‍ നിന്നും എന്തെങ്കിലും അനുചിതമായ കാര്യങ്ങള്‍ കണ്ടാല്‍ മൗനം പാലിക്കലായിരുന്നു പതിവ്.

4. പുഞ്ചിരിയും ആലിംഗനവും
പരിചിതരെ കാണുമ്പോള്‍ പുഞ്ചിരിക്കുകയും ആലിംഗനം ചെയ്യുക എന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണല്ലോ. സ്വന്തം സഹധര്‍മിണിയെ എങ്ങനെയാണ് ഒരാള്‍ക്ക് ഈ സ്‌നേഹപ്രകടനത്തിന്റെ മാസ്മരിക വലയത്തില്‍നിന്ന് ഒഴിച്ചുനിര്‍ത്താന്‍ സാധിക്കുക? ഒരു സ്പര്‍ശം, ഒരു പുഞ്ചിരി, ഒരു ആലിംഗനം. ഏത് കോപാഗ്‌നിയും അത് കെടുത്തും. വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് പോലും ഇതെല്ലാം അനുവദനീയമാണെന്ന് വ്യക്തമാക്കുന്ന ഹദീസുകള്‍ കാണാം.

5. നന്ദി പ്രകാശിപ്പിക്കുക  
നിസ്സാര കാര്യങ്ങള്‍ക്ക് പോലും നന്ദി പറയാന്‍ പിശുക്ക് കാണിക്കാത്ത നാം, സ്വന്തം സഹധര്‍മിണിയോട് അതിന് മടി കാണിക്കുന്നത് മനസ്സിന്റെ സങ്കുചിതത്വമല്ലാതെ മറ്റെന്താണ്? വീടകങ്ങളിലേക്ക് വന്നണയുമ്പോള്‍ നമ്മെ സ്വീകരിക്കുന്നത്, ഗര്‍ഭധാരണം, രുചികരമായ ഭക്ഷണം പാചകം ചെയ്ത് വിളമ്പി തരുന്നത്, വീട് വൃത്തിയാക്കല്‍ അങ്ങനെ എണ്ണിയാല്‍ തീരാത്ത അനേകം ജോലികള്‍ ചെയ്യുന്ന സഹധര്‍മിണിയോടല്ലേ ആദ്യം നാം നന്ദി പറയേണ്ടത്? നന്ദിക്കും നല്ല വാക്കിനും പകരം ശകാരം കേള്‍ക്കേണ്ടിവരുന്ന എത്ര രംഗങ്ങളാണ് അവള്‍ക്ക് നേരിടാനുള്ളത്!

6. നര്‍മത്തില്‍ ചാലിച്ച സംസാരം
പലതരം മാനസികാവസ്ഥകളിലൂടെയാണ് മനുഷ്യ മനസ്സിന്റെ സഞ്ചാരം. ഒരു ലോലമായ പഞ്ഞി പോലെ മനസ്സിനെ സങ്കല്‍പിച്ച് നോക്കൂ. അല്ലാഹു വിധിച്ചതല്ലേ സംഭവിക്കൂ. നര്‍മത്തില്‍ ചാലിച്ച സംസാരം വിവേകമുള്ള ആളുകളുടെ സ്വഭാവമാണ്. അത് ആസ്വദിക്കാനുള്ള കഴിവ് ഭാര്യയും ആര്‍ജിച്ചിരിക്കണം. പ്രവാചകന്‍ (സ) ഭാര്യമാരുമായി തമാശ പറയുകയും സഹധര്‍മിണി ആഇശയുമായി ഓട്ട മത്സരത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നല്ലോ. ഇന്ന് നമുക്കിത് ആലോചിക്കാന്‍ പറ്റുന്ന കാര്യമാണോ?

7. ആവശ്യ പൂര്‍ത്തീകരണം
പുരുഷന്മാരുടെ പല കാര്യങ്ങളും സ്വമേധയാ പൂര്‍ത്തീകരിച്ച് തരുന്നവരാണ് അവരുടെ ഭാര്യമാര്‍. അതേ ഭാര്യമാരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ച് തരാന്‍ തനിക്ക് അതിയായ ആഗ്രഹമുണ്ട് എന്ന് പറഞ്ഞാല്‍തന്നെ നമ്മില്‍ അധിക പേരുടെയും ഭാര്യമാര്‍ ആഹ്ലാദം കൊണ്ട് മതിമറന്ന് പോവും. അത് എഴുതി വാങ്ങി ഓരോന്നും സാധ്യമാവുന്നത്ര പൂര്‍ത്തീകരിച്ച് നോക്കൂ. മനുഷ്യര്‍ എന്ന നിലയില്‍ പലര്‍ക്കും പല ആവശ്യങ്ങള്‍ ഉണ്ടാവുക സ്വാഭാവികം. അത് പൂര്‍ത്തീകരിച്ച് കൊടുക്കുന്നത്, തന്നെ പരിഗണിക്കുന്നതിന് തുല്യമായിട്ടാണ് അവള്‍ കാണുക. അവളുടെ ആഗ്രഹങ്ങളെ നിസ്സാരമായി കാണാതിരിക്കുക. ഒരു കടല മിഠായിയുടെ പാക്കറ്റ്, ഒരു ഭരണി മാങ്ങ അച്ചാറ് അങ്ങനെ തുടങ്ങി എന്ത് കാര്യങ്ങളുമാവാം.

8. നന്ദി പ്രതീക്ഷിക്കാതിരിക്കുക
എന്തെല്ലാം താന്‍ അവള്‍ക്ക് ചെയ്തു കൊടുത്തിട്ടും ഒരു നന്ദിയും പ്രകടിപ്പിക്കാത്തവളാണ് ഭാര്യ എന്നത് പൊതുവെയുള്ള ആക്ഷേപമാണ്. അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി മാത്രമാണ് താന്‍ ഇതെല്ലാം ചെയ്ത് കൊടുക്കുന്നതെന്ന ഉത്തമ വിചാരത്തോടെ കാര്യങ്ങള്‍ ചെയ്യുക. അല്ലാഹുവിന്റെ പ്രത്യേക തീരുമാനപ്രകാരം ഉണ്ടായ ഒരു വൈവാഹിക ബന്ധം. ആ ബന്ധത്തിന് പോറലേല്‍ക്കാതെ കാത്തുസൂക്ഷിച്ചാല്‍ അല്ലാഹുവിന്റെ മറ്റു ധാരാളം അനുഗ്രഹങ്ങള്‍ക്ക് നാം പാത്രീഭൂതരായിത്തീരും.

9. വെടിപ്പായി വസ്ത്രം ധരിക്കുക
സഹധര്‍മിണി നല്ല വസ്ത്രമണിഞ്ഞും വെടിപ്പിലുമായിരിക്കണമെന്ന് ഭര്‍ത്താവ് ആഗ്രഹിക്കാറുള്ളത് പോലെ, ഭര്‍ത്താവും വൃത്തിയുള്ള വസ്ത്രം ധരിക്കണമെന്നും സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കണമെന്നും ഭാര്യയും ആഗ്രഹിക്കുക സ്വാഭാവികമാണ്. ഇത് കുടുംബത്തില്‍ സ്‌നേഹ ബന്ധങ്ങള്‍ ഊഷ്മളമാവാന്‍ സഹായകമാവും. വീട്ടിലേക്ക് മടങ്ങുമ്പോള്‍ നബി(സ) സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കുകയും ദന്തശുദ്ധീകരണം വരുത്തുകയും  ചെയ്തിരുന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

10. ഉത്തമന്‍ ആര്?
നബി(സ) പറഞ്ഞു: ''സ്വന്തം സഹധര്‍മിണിയോട് ഉത്തമനായവനാണ് നിങ്ങളില്‍ ഉത്തമന്‍.'' സമൂഹത്തിന്റെ അടിസ്ഥാനമാണ് കുടുംബം. ആ കുടുംബം നന്നാകുമ്പോള്‍ മാത്രമേ സമൂഹം നന്നാവുകയുള്ളൂ. കുടുംബ നാഥന്‍ എന്ന നിലയില്‍ ഭര്‍ത്താവില്‍ നിന്നായിരിക്കണം അതിന് തുടക്കം കുറിക്കേണ്ടത്. മേല്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് ഉത്തമരായ കുടുംബ നാഥരാകാം. അത് ഭദ്രമായ ഒരു ഭാവിതലമുറയുടെയും സമൂഹത്തിന്റെയും നിര്‍മിതിക്കുള്ള അടിത്തറയാണ്. കുടുംബമെന്ന പാളയത്തില്‍ വിള്ളല്‍ സംഭവിച്ചാല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് അത് സൃഷ്ടിക്കുന്നതെന്ന് അനുഭവ പാഠങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. അത് മൂലമുണ്ടാവുന്ന ചരിത്രത്തിന്റെ തിരിച്ചടി താങ്ങാന്‍ കഴിയുന്നതിനപ്പുറമായിരിക്കും എന്ന് മാത്രം ഓര്‍ത്താല്‍ തന്നെ കുടുംബ ജീവിതത്തില്‍ പൊട്ടലും ചീറ്റലുമില്ലാതിരിക്കാന്‍ നാം ശ്രദ്ധിക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/37-41
എ.വൈ.ആര്‍