Prabodhanm Weekly

Pages

Search

2022 ആഗസ്റ്റ് 26

3265

1444 മുഹര്‍റം 28

മിമാര്‍ സിനാന്‍ മൈക്കലാഞ്ചലോക്ക്  സമശീര്‍ഷനായ വാസ്തുശില്‍പി

ഉനൈസ് കോക്കാടന്‍

നയന മനോഹരമായ തന്റെ നിര്‍മിതികള്‍ കൊണ്ട് ഇസ്ലാമിക ലോകത്ത് വിസ്മയം തീര്‍ത്ത ആര്‍ക്കിടെക്റ്റാണ്  മിമാര്‍ സിനാന്‍. ഉസ്മാനി ഖിലാഫത്തിന്റെ പ്രതാപ കാലങ്ങളില്‍ ജീവിച്ച ഈ അതുല്യ പ്രതിഭ ലോകത്തിന് നല്‍കിയ സംഭാവനകള്‍ ഇന്നും വിവിധ രാജ്യങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ലോകം അത്ഭുതത്തോടെ നോക്കിക്കാണുന്ന ഉസ്മാനി നിര്‍മിതികളില്‍ പലതും ഈ പ്രതിഭയുടെ കരങ്ങളില്‍ വിരിഞ്ഞതാണ്. 'യൂറോപ്യന്‍ വാസ്തുവിദ്യയില്‍ അഗ്രഗണ്യനായ മൈക്കലാഞ്ചലോയെക്കാള്‍ ഒരുപടി മുകളിലാണ് സിനാന്റെ സ്ഥാനം' എന്നാണ് ജര്‍മന്‍ സയന്റിസ്റ്റും വിയന്ന യൂനിവേഴ്‌സിറ്റിയിലെ വാസ്തുവിദ്യ ചരിത്ര പഠന വിഭാഗത്തിലെ പ്രഫസറുമായിരുന്ന എച്ച്. ക്ലോക് പറയുന്നത്.
1490-ല്‍ അനാറ്റോലിയയിലെ ആഗിര്‍നാസ് എന്ന ഗ്രാമത്തില്‍ ഒരു അമുസ്ലിം കുടുംബത്തിലാണ് സിനാന്‍ ജനിക്കുന്നത്. തന്റെ 23-ാം വയസ്സിലാണ് അദ്ദേഹം ഇസ്ലാം സ്വീകരിക്കുന്നതും ഉസ്മാനീ സൈനിക പടയായ ജനിസ്സറിയില്‍ (യനി ചേരി) ചേരുന്നതും. സുല്‍ത്താന്‍ യാവൂസ് സലീം ഇറാനിലെ സഫവികള്‍ക്കെതിരെ പടയോട്ടത്തിന് സൈന്യത്തെ തയാറാക്കുമ്പോഴാണ് സിനാന്‍ ആദ്യമായി സൈനിക രംഗത്തെത്തുന്നത്.
ചെറുപ്പം മുതലേ  വാസ്തു വിദ്യയോടും മറ്റു കലാ രൂപങ്ങളോടും സിനാനുണ്ടായിരുന്ന അഭിനിവേശം ഉസ്മാനികളുടെ പ്രാഥമിക സൈനിക വിദ്യാലയങ്ങളില്‍  പഠനത്തിന് അവസരം ലഭിച്ചപ്പോള്‍ പതിന്മടങ്ങ് വര്‍ധിച്ചു. ഉസ്മാനീ പാഠശാലകളില്‍ നിന്ന് എഴുത്തും വായനയും പഠിക്കുന്നതോടൊപ്പം വിവിധ കലാരൂപങ്ങളും അദ്ദേഹം പഠിച്ചെടുത്തു. പിന്നീട് ഒരു മേഖല കേന്ദ്രീകരിക്കേണ്ടി വന്നപ്പോള്‍ അദ്ദേഹം 'കാര്‍പെന്ററി' തെരഞ്ഞെടുത്തു.
ഉസ്മാനികളുടെ വ്യത്യസ്ത സൈനിക പടയോട്ടങ്ങളില്‍ അദ്ദേഹം ഭാഗമായി. വാസ്തുവിദ്യയുടെ സല്‍ജൂഖിയന്‍ മാതൃകകളും ബൈസാന്റിയന്‍ മാതൃകകളും അദ്ദേഹം പഠിച്ചു. കിഴക്കും പടിഞ്ഞാറും ഉസ്മാനികള്‍ നടത്തിയ പല പടയോട്ടങ്ങളിലും പങ്കെടുത്തതു കൊണ്ട് തന്നെ വിവിധ ഭാഗങ്ങളിലെ വാസ്തു വിദ്യാ രൂപങ്ങള്‍ പരിചയിക്കാന്‍ അദ്ദേഹത്തിന് അവസരമൊരുങ്ങി.
സ്വഫവികള്‍ക്കെതിരെയുള്ള യുദ്ധങ്ങളില്‍ പങ്കെടുത്തതിനാല്‍ അദ്ദേഹത്തിന് തിബ്‌രീസിലെ ഇറാനിയന്‍ വാസ്തുവിദ്യയെ അടുത്തറിയാനായി. പിന്നീട് ദമസ്‌കസ്, അലപ്പോ, കയ്‌റോ തുടങ്ങിയ നിരവധി ഇസ്ലാമിക പൈതൃക നഗരങ്ങളിലും അദ്ദേഹം ചെന്നെത്തി. സുല്‍ത്താന്‍ സലീമിന്റെ മരണ ശേഷം സുലൈമാനുല്‍ ഖാനൂനി അധികാരത്തിലേറി. സുല്‍ത്താന്‍ സുലൈമാന്റെ ഭരണ കാലത്താണ് മിമാര്‍ സിനാന്‍ പ്രശസ്തനാവുന്നത്. ഉസ്മാനി വാസ്തുവിദ്യയില്‍ ആദ്യമായി അദ്ദേഹത്തിന്റെ കൈയൊപ്പ് പതിയുന്നത് 1534-ലാണ്. സുലൈമാന്‍ ഖാനൂനിയുടെ കല്‍പന പ്രകാരം ഉസ്മാനികള്‍ ഇറാനിലേക്ക് പടയോട്ടം നടത്താന്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. വാന്‍ തടാകം മുറിച്ചുകടന്നു വേണം പോകാന്‍. അതിനാല്‍, കൂടുതല്‍ സജ്ജീകരണങ്ങളുള്ള ഒരു സൈനിക കപ്പല്‍ അവര്‍ക്കാവശ്യമായി വന്നു. സുല്‍ത്താന്റെ പ്രധാനമന്ത്രിയായിരുന്ന ലുത്വ്ഫി പാഷ ഈ ഉദ്യമം ഏല്‍പിച്ചത് സിനാനെയായിരുന്നു. വളരെ മനോഹരമായി അദ്ദേഹം ആ ഉദ്യമം പൂര്‍ത്തീകരിച്ചു. സിനാന്റെ വാസ്തുവിദ്യാ പാടവം മനസ്സിലാക്കിയ ലുത്വ്ഫി പാഷ ഇതിനൊരു പാരിതോഷികം നല്‍കണമെന്ന് തീരുമാനിച്ചു.
പടയോട്ടം കഴിഞ്ഞ് തിരിച്ച് ഇസ്തംബൂളിലെത്തിയപ്പോള്‍ ഉസ്മാനി രാഷ്ട്രത്തിന്റെ ഔദ്യോഗിക വാസ്തുശില്‍പി അജം അലി മരണപ്പെട്ടിരുന്നു. തല്‍സ്ഥാനത്തേക്ക് ഒരാളെ നിശ്ചയിക്കാന്‍ സുല്‍ത്താര്‍ ലുത്വ്ഫി പാഷയോട് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അദ്ദേഹം മിമാര്‍ സിനാന്റെ പേര് നിര്‍ദേശിച്ചു. അങ്ങനെ ഉസ്മാനി രാഷ്ട്രത്തിന്റെ  ഏറെ ഉന്നതമായ ഒരു സ്ഥാനം ഈ അതുല്യ പ്രതിഭയുടെ കരങ്ങളിലെത്തി. പിന്നീട് ഉസ്മാനികളുടെ പല പ്രധാന നിര്‍മിതികള്‍ക്കും നേതൃത്വം നല്‍കിയിരുന്നത് ഇദ്ദേഹം തന്നെയായിരുന്നു.

പ്രധാന നിര്‍മിതികള്‍
ഇസ്തംബൂളിലും പള്ളികള്‍, മദ്‌റസകള്‍, മഖ്ബറകള്‍, ആശുപത്രികള്‍,  പാലങ്ങള്‍, കൊട്ടാരങ്ങള്‍, പൊതു കുളിമുറികള്‍, മിനാരങ്ങള്‍ തുടങ്ങി മിമാര്‍ സിനാന്‍ തീര്‍ത്ത വാസ്തുവിദ്യാ വിസ്മയങ്ങള്‍ എണ്ണമറ്റതാണ്.  സുല്‍ത്താന്‍ സുലൈമാന്‍ തന്റെ മകന്റെ ഓര്‍മക്കായി നിര്‍മിക്കാന്‍ ആവശ്യപ്പെട്ട 'ശഹ്‌സാദെബാശി മസ്ജിദാ'ണ് ഇസ്തംബൂളിലെ അദ്ദേഹത്തിന്റെ ആദ്യ നിര്‍മിതി. അതിന് മുമ്പ് മറ്റു പലയിടങ്ങളിലും അദ്ദേഹം പള്ളികള്‍ നിര്‍മിച്ചിട്ടുണ്ട്. അലപ്പോ, ദമസ്‌കസ്, അദിര്‍നെ, അങ്കാറ, കയ്‌സരി തുടങ്ങിയ നിരവധി നഗരങ്ങള്‍ അദ്ദേഹത്തിന്റെ നിര്‍മാണ ചാരുതക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസായി കണക്കാക്കപ്പെടുന്ന ഒന്നാണ് 1557-ല്‍ അദ്ദേഹം നിര്‍മിച്ച സുലൈമാനിയ്യ മസ്ജിദ്. ആശുപത്രിയും മദ്‌റസയുമെല്ലാം അടങ്ങിയ വിശാലമായ അങ്കണമാണ് പള്ളിയുടേത്. ബാര്‍ബറോസ് ഖൈറുദ്ദീന്‍ പാഷയുടെ മഖ്ബറയും അദ്ദേഹത്തിന്റെ രൂപകല്‍പനയാണ്. ഖൈറുദ്ദീന്‍ പാഷയുടെ കൂടെ പല പടയോട്ടങ്ങളിലും മിമാര്‍ സിനാനും പങ്കാളിയായിരുന്നു.
ഇബ്‌റാഹീം പാഷ പാലസ്, അയാസോഫിയയുടെ മിനാരങ്ങള്‍ തുടങ്ങി പല നിര്‍മിതികളിലും അദ്ദേഹത്തിന്റെ കൈയൊപ്പുണ്ട്.  സുല്‍ത്താന്‍ സലീം രണ്ടാമന്റെ നിര്‍ദേശ പ്രകാരം പണികഴിപ്പിച്ച സലീമിയ്യ കോംപ്ലക്‌സും മനോഹരമാണ്. അനവധി ഭൂകമ്പങ്ങള്‍ സംഭവിച്ചിട്ടും കേടുപാടുകളില്ലാതെ അത് തലയുയര്‍ത്തി നില്‍ക്കുന്നു. ഇസ്ലാമിക ലോകത്തോ ക്രിസ്ത്യന്‍ ലോകത്തോ മുന്‍ മാതൃകകളില്ലാത്ത വിധമുള്ളതായിരുന്നു സലീമിയ്യ മസ്ജിദിന്റെ മിനാരങ്ങള്‍ എന്ന് പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.
വാസ്തുവിദ്യയുടെ ലോകത്തേക്ക് പ്രശസ്തരായ ഒരുപാട് ശിഷ്യന്മാരെ സമര്‍പ്പിച്ചിട്ടാണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്. അവരില്‍ പ്രശസ്തനാണ് മിമാര്‍ യൂസുഫ്. യൂസുഫിനെ ബാബര്‍ ഇന്ത്യയിലേക്ക് വിളിക്കുകയും ദല്‍ഹിയും ആഗ്രയുമെല്ലാം രൂപകല്‍പന ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. യൂറോപ്യര്‍ 'ബ്ലൂ മോസ്‌ക്ക്' എന്ന് വിളിക്കുന്ന സുല്‍ത്താന്‍ അഹ്മദ് മസ്ജിദ് നിര്‍മിച്ചതും അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. അദ്ദേഹത്തിന് ശേഷം ഉസ്മാനി രാഷ്ട്രത്തിന്റെ ഔദ്യോഗിക വാസ്തുശില്‍പിയായി ചുമതലയേറ്റതും 'ദാവൂദ് ആഗ' എന്ന അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു.
1588 ഏപ്രില്‍ 9-നാണ് ഈ അതുല്യ ശില്‍പിയുടെ വിടവാങ്ങല്‍. കോണ്‍സ്റ്റാന്റിനോപ്പ്ള്‍ കീഴടക്കി യൂറോപ്പില്‍ ആധിപത്യം ഉറപ്പിച്ച മുഹമ്മദുല്‍ ഫാതിഹിന് ശേഷമുള്ള ഉസ്മാനികളുടെ പ്രതാപകാലങ്ങളില്‍ സുല്‍ത്താന്മാരുടെ പേരിനൊപ്പം ചേര്‍ത്തു വായിക്കേണ്ട മറ്റൊരു നാമമാണ് മിമാര്‍ സിനാന്റേത്. 
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-5-7
ടി.കെ ഉബൈദ്‌

ഹദീസ്‌

എതിര്‍ ലിംഗാനുകരണം ശപിക്കപ്പെട്ടതാണ്
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്