Prabodhanm Weekly

Pages

Search

2020 ജൂലൈ 31

3162

1441 ദുല്‍ഹജ്ജ് 10

ഉദ്ഹിയ്യത്ത് സംശയങ്ങള്‍ക്ക് മറുപടി

മുശീര്‍

ഓരോ വര്‍ഷവും മുസ്ലിംകള്‍ നൂറുകണക്കിന് ഉരുക്കളെ ബലിയറുക്കുന്നു. ബലിയുടെ പ്രാധാന്യവും ശ്രേഷ്ഠതയും  ഒന്ന് വിശദീകരിക്കാമോ?

സര്‍വശക്തനായ അല്ലാഹുവിന്റെ സാമീപ്യവും കൂടുതല്‍ പ്രതിഫലവും കരസ്ഥമാക്കാന്‍ ഉതകുന്ന സുന്നത്തായ  കര്‍മമാണ് ഉദ്ഹിയ്യത്ത് / ബലികര്‍മം. അതോടൊപ്പം  ഇബ്റാഹീം നബി(അ)യുടെ ത്യാഗോജ്ജ്വല ജീവിതം അയവിറക്കലും, പാവങ്ങളെ സഹായിക്കലും, കൂട്ടുകുടുംബാദികളെയും സ്നേഹിതരെയും സന്തോഷിപ്പിക്കലും, സാമൂഹിക ഐക്യവും കെട്ടുറപ്പും പ്രകടമാക്കലുമെല്ലാം ഈ മഹത്തായ പുണ്യകര്‍മത്തില്‍ ഒത്തുചേരുന്നുണ്ട്.
''ആകയാല്‍ നീ നിന്റെ രക്ഷിതാവിനു വേണ്ടി നമസ്‌കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക'' (അല്‍ കൗസര്‍ 2).
''(ബലി) ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നിങ്ങള്‍ക്ക് അവയില്‍ നന്മയുണ്ട്. അതിനാല്‍ അവയെ വരിവരിയായി നിര്‍ത്തി അല്ലാഹുവിന്റെ നാമം ഉച്ചരിച്ചുകൊണ്ട് ബലി അര്‍പ്പിക്കുക'' (അല്‍ ഹജ്ജ് 36).
മൃഗബലി സംബന്ധിച്ച് നല്‍കിയ വിധി ഹാജിമാര്‍ക്കു മാത്രമല്ല ബാധകം. ഹജ്ജ്വേളയില്‍ മക്കയില്‍വെച്ച് നിര്‍വഹിക്കാനുള്ളത് മാത്രവുമല്ല അത്. മറിച്ച്, കഴിവുള്ള എല്ലാ മുസ്ലിംകള്‍ക്കും, അവര്‍ എവിടെയായിരുന്നാലും ബാധകമായ ഒരു വിധിയാണത്.  ഹജ്ജ് ചെയ്യുക എന്ന മഹാഭാഗ്യത്തിന് അവസരം ലഭിക്കാത്ത ലോകത്തിന്റെ നാനാഭാഗങ്ങളിലുമുള്ള മുസ്ലിംകള്‍ നന്നേച്ചുരുങ്ങിയത് ഹജ്ജിന്റെ നാളുകളില്‍ ദൈവികമന്ദിരത്തിനടുത്ത് ഹാജിമാര്‍ അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ആ കര്‍മങ്ങള്‍ അനുകരിക്കുകയെങ്കിലും വേണം.
ഈ ആശയം ധാരാളം ഹദീസുകളില്‍ സ്പഷ്ടമാക്കപ്പെട്ടിട്ടുണ്ട്. തിരുനബി (സ) മദീനയിലായിരുന്ന കാലത്ത് ബലിപെരുന്നാളില്‍ ബലികര്‍മം നടത്തുകയും മുസ്ലിംകള്‍ക്കിടയില്‍ ആ ചര്യ നടപ്പാക്കുകയും ചെയ്തിരുന്നുവെന്ന് അവലംബനീയമായ നിരവധി നിവേദനങ്ങളില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്.
അബൂ ഹുറയ്റ(റ)യില്‍ നിന്ന്. റസൂല്‍ (സ) അരുളി: 'ഉദ്ഹിയ്യത്ത് അറുക്കാന്‍ സാമ്പത്തിക സ്ഥിതിയുണ്ടായിട്ടും  അറുക്കുന്നില്ലെങ്കില്‍ അവന്‍ നമ്മുടെ നമസ്‌കാര സ്ഥലത്തിന്റെ പരിസരത്ത് പോലും വരരുത്' (അഹ്മദ് 8273). ഇബ്‌നു ഉമറി(റ)ല്‍നിന്ന് തിര്‍മിദി ഉദ്ധരിക്കുന്നു: 'നബി (സ) മദീനയില്‍ പത്തു വര്‍ഷം താമസിച്ചു. എല്ലാ വര്‍ഷവും അവിടുന്ന് മൃഗബലി നടത്തി.'
ബലിപെരുന്നാള്‍ ദിനത്തില്‍ മുസ്ലിംകള്‍ നടത്തുന്ന ഉദ്ഹിയ്യത്ത് തിരുമേനിയുടെ ചര്യയാണെന്ന വസ്തുത ഈ പ്രമാണങ്ങള്‍ സംശയാതീതമായി തെളിയിക്കുന്നു. ഇത് ഐഛികമോ (സുന്നത്ത്) നിര്‍ബന്ധമോ (ഫര്‍ദ്) എന്ന കാര്യത്തില്‍ മാത്രമേ അഭിപ്രായാന്തരമുള്ളൂ. ഇബ്‌റാഹീമുന്നഖഈ, ഇമാം അബൂഹനീഫ, ഇമാം മാലിക്, ഇമാം മുഹമ്മദ്, ഒരു റിപ്പോര്‍ട്ടനുസരിച്ച് ഇമാം അബൂയൂസുഫ് എന്നിവര്‍ അത് നിര്‍ബന്ധമാണെന്ന് അഭിപ്രായപ്പെട്ടിട്ടുള്ളവരാണ്.
എന്നാല്‍, ഇമാം ശാഫിഈ, ഇമാം അഹ്മദുബ്‌നു ഹമ്പല്‍ എന്നിവര്‍ മുസ്ലിംകളുടെ ചര്യ (സുന്നത്ത്) എന്ന നിലക്കാണ് അതിനെ കണ്ടിട്ടുള്ളത്.
കഴിവുള്ളവരെല്ലാം (തന്റെ കഴിവിന്റെ തോത് അനുസരിച്ച്) വര്‍ഷാവര്‍ഷം ഉദ്ഹിയ്യത്ത് അറുക്കുന്നവരാകണം. കഴിവുണ്ടായിരുന്നിട്ടും ബലി അറുക്കാത്തവരുടെ വിഷയത്തിലുള്ള തിരുദൂതരുടെ താക്കീത് നാം മറന്നു പോകരുത്. കഴിവുണ്ടായിട്ടും ബലി അറുക്കാത്തവന്‍ പെരുന്നാള്‍ നമസ്‌കാര സ്ഥലത്ത് പോലും വരേണ്ടതില്ല എന്ന് പറയുന്നത് എത്ര വലിയ താക്കീതാണ്! അതിനാല്‍ സാമ്പത്തിക ശേഷിയുള്ളവര്‍ ഈ പ്രധാനപ്പെട്ട സുന്നത്ത് സജീവമാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

ബലി അറുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?

ഉദ്ഹിയ്യത്ത് നടത്താനുദ്ദേശിച്ചവര്‍ പുരുഷന്മാരാണെങ്കില്‍ അവര്‍ തന്നെ അറവ് നടത്തുകയാണ് ഉത്തമം. അല്ലാത്തവര്‍ അറിയുന്നവരെ ഏല്‍പിക്കുകയും അറവ് നടത്തുന്നയിടത്ത് സന്നിഹിതരാവുകയും ചെയ്യുക.  ബലിയറുക്കാനുദ്ദേശിക്കുന്നവര്‍, ദുല്‍ഹിജ്ജ ഒന്ന് മുതല്‍ അറവ് നടത്തുന്നതു വരെ നഖം, മുടി തുടങ്ങിയ ശരീരഭാഗങ്ങളൊന്നും നീക്കം ചെയ്യാതിരിക്കല്‍ സുന്നത്താണ്. അയ്യാമുത്തശ് രീഖിന്റെ അവസാന ദിവസത്തെ (ദുല്‍ ഹിജ്ജ 13) സൂര്യാസ്തമയം വരെ അറവ് നിര്‍വഹിക്കാവുന്നതാണ്.

ബലി മൃഗത്തിന് പ്രത്യേകിച്ച് വല്ല നിബന്ധനകളും ഉണ്ടോ? ഏതു പ്രായത്തിലുള്ള ഉരുവിനെയാണ് അറുക്കേണ്ടത്?
നിശ്ചിത മൃഗങ്ങള്‍ തന്നെയാവണം. ആട്, മാട്, ഒട്ടകം എന്നിവയാണ് സാധാരണ ബലിയറുക്കപ്പെടാറുള്ളത്. ഇവയല്ലാത്തത് ബലിക്ക് മതിയാവുകയില്ലെന്ന് ഇജ്മാഅ് (ഏകാഭിപ്രായം) ഉണ്ടെന്ന് ഇമാം നവവി രേഖപ്പെടുത്തിയിരിക്കുന്നു (ശറഹു മുസ്ലിം 13/125). പോത്ത്, എരുമ എന്നിവ കാള, പശു എന്ന ഗണത്തില്‍ ഉള്‍പ്പെടുന്നതാണ്. ബലിയറുക്കപ്പെടുന്ന മൃഗങ്ങള്‍ക്ക് പല പ്രായമാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ആട് രണ്ട് തരമുണ്ട്. ചെമ്മരിയാടാണെങ്കില്‍ ആറു മാസം പൂര്‍ത്തിയായി ഏഴാം മാസത്തില്‍ പ്രവേശിച്ചാല്‍ മതി. കോലാടാണെങ്കില്‍ ഒരു വയസ്സ് പൂര്‍ത്തിയായി രണ്ടാം വയസ്സിലേക്ക് പ്രവേശിച്ചതായിരിക്കണം. പശു വര്‍ഗം രണ്ട് വയസ്സ് പൂര്‍ത്തിയായി മൂന്നാം വയസ്സില്‍ പ്രവേശിച്ചതായിരിക്കണം. ഒട്ടകം അഞ്ച് വയസ്സ് പൂര്‍ത്തിയായി ആറാം വയസ്സില്‍ പ്രവേശിച്ചതാകണം.
ന്യൂനതകള്‍ ഇല്ലാത്തവയുമാവണം ബലിമൃഗങ്ങള്‍. നബി (സ) പറഞ്ഞു: 'നാലു തരം ന്യൂനതയുള്ളവ ബലിക്ക് അനുവദനീയമല്ല. കണ്ണിന് വ്യക്തമായ തകരാറുള്ളത്. വ്യക്തമായ രോഗം ഉള്ളത്. വ്യക്തമായ മുടന്തുള്ളത്. മജ്ജ പൂര്‍ണമായും നഷ്ടപ്പെട്ടത്' (അബൂദാവൂദ് 2804). ബറാഉബ്നു ആസിബില്‍ നിന്ന് നിവേദനം: നബി (സ) പറഞ്ഞതായി അദ്ദേഹം ഉദ്ധരിക്കുന്നു: 'പ്രകടമായ തോതില്‍ മുടന്തുള്ളതും കാഴ്ചക്കുറവുള്ളതും രോഗമുള്ളതും പരിഹരിക്കാനാവാത്ത വിധം മെലിഞ്ഞതുമായ മൃഗത്തെ ബലിയറുക്കാവതല്ല' (തിര്‍മിദി 1576).
ബലിയറുക്കുന്നത് ആടിനെയാവുമ്പോള്‍ അത് ഒരാള്‍ തന്നെയാവണം. അതില്‍ പങ്കാളിത്തം പാടില്ല. മാട്, ഒട്ടകം എന്നിവയില്‍ പരമാവധി ഏഴ് പേര്‍ക്ക് പങ്കാളിത്തം അനുവദിക്കാം. ഒരാള്‍ അറവു നടത്തിയാല്‍ അയാള്‍ക്കും കുടുംബത്തിനും അത് മതിയാകുന്നതാണ്. അബൂ അയ്യൂബുല്‍ അന്‍സ്വാരി (റ) പറയുന്നു: 'നബി(സ)യുടെ കാലത്ത് ഒരാള്‍ തനിക്കും തന്റെ കുടുംബത്തിനും വേണ്ടി ഒരാടിനെ ബലിയറുക്കുമായിരുന്നു. അവര്‍ അതില്‍ നിന്ന് ഭക്ഷിക്കുകയും ധര്‍മം ചെയ്യുകയുമായിരുന്നു പതിവ്' (തിര്‍മിദി 1587).

നാട്ടിലെ പള്ളിയില്‍ ഉദ്ഹിയ്യത്തിന് ഷെയര്‍ പിരിക്കുമ്പോള്‍ അര ഷെയറും കാല്‍ ഷെയറുമൊക്കെ പിരിക്കുന്നതായി കാണുന്നു. ഇത്  സാധുവാണോ? ഉരുവിന്റെ മൊത്ത വിലയുടെ ഏഴിലൊന്നില്‍ കുറഞ്ഞ സംഖ്യ ഉദ്ഹിയ്യത്തിന്റെ വിഹിതമായി സ്വീകരിക്കാമോ?

ആട് ഒരാള്‍ക്കും മാട്, ഒട്ടകം എന്നിവ പരമാവധി ഏഴ് പേര്‍ക്കുമാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്. ഒരാള്‍ അറവു നടത്തിയാല്‍ അയാള്‍ക്കും കുടുംബത്തിനും അത് മതിയാകുന്നതാണ്. ഒട്ടകത്തിലും പശുവിലും ഏഴ് ആള്‍ക്ക് വരെ പങ്കുചേരാവുന്നതാണ്. ഒരാള്‍ സ്വന്തമായി അറുക്കുകയാണെങ്കില്‍ അതാണ് നല്ലത്. ഒന്നില്‍ കൂടുതല്‍ ആളുകള്‍ ചേര്‍ന്ന് അറുക്കുമ്പോള്‍ എല്ലാവര്‍ക്കും തുല്യവിഹിതം തന്നെയാവണമെന്നില്ല. എന്നാല്‍ ചുരുങ്ങിയ പക്ഷം 1/7 വിഹിതമെങ്കിലും ഓരോരുത്തര്‍ക്കും ഉണ്ടായേ പറ്റൂ. ഉദാഹരണമായി 42000 രൂപ വിലയുള്ള മൃഗത്തെയാണ് അറുക്കുന്നതെങ്കില്‍ ചുരുങ്ങിയത് 6000 രൂപയെങ്കിലും ഷെയര്‍ ചേരേണ്ടതുണ്ട്. എന്നാല്‍ ഒരാള്‍ 40000 രൂപയും മറ്റൊരാള്‍ 2000 രൂപയും എടുത്തു കൊണ്ടാണ് മൃഗത്തെ വാങ്ങുന്നതെങ്കില്‍ അത് അനുവദനീയമല്ല.
പത്തും പതിനഞ്ചും അതിലധികവും മൃഗങ്ങളെ ധാരാളം ആളുകള്‍ ചേര്‍ന്ന് പള്ളികളുടെയോ സ്ഥാപനങ്ങളുടെയോ മഹല്ലിന്റെയോ ആഭിമുഖ്യത്തില്‍ അറുക്കുന്ന പതിവ് നമ്മുടെ നാട്ടിലുണ്ട്. അതില്‍ പലപ്പോഴും മേല്‍പറഞ്ഞ കാര്യം ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ട്. ഷെയര്‍ വില ആദ്യം നിശ്ചയിക്കുകയും കിട്ടിയ സംഖ്യക്ക് മുഴുവന്‍ മൃഗങ്ങളെ വാങ്ങുകയും ചെയ്യുന്നു. പല മൃഗങ്ങളും പല വിലയുടേതായിരിക്കും. ഒരു മൃഗത്തിന് പരമാവധി ഏഴു പേര്‍ എന്നത് പലപ്പോഴും പാലിക്കപ്പെടാതെ പോകുന്നു. ഉദാഹരണമായി 5000 രൂപ വീതം ഷെയര്‍ നിശ്ചയിക്കുമ്പോള്‍ ഏഴു പേരില്‍ നിന്ന് 35000 രൂപയാണല്ലോ ലഭിക്കുക. എന്നാല്‍ 38000 രുപയുടെ മൃഗത്തെയാണ് വാങ്ങിയത് എങ്കില്‍ കുറവു വന്ന 3000 രൂപ എട്ടാമന്റെ പണത്തില്‍ നിന്നായിരിക്കും ഇതിലേക്ക് ചേരുന്നത്. അപ്പോള്‍ ആകെ പങ്കുകാര്‍ എട്ടായി. അതില്‍ തന്നെ ഒരാളുടേത് 1/7  ല്‍ താഴെയുമായി. ഈ രണ്ടു കാരണത്താല്‍ ആ ബലി സ്വീകരിക്കപ്പെടാതെ പോകുന്നു. ഇതിന്റെ പാപഭാരം കൈകാര്യം ചെയ്യുന്നവരാണ് ഏല്‍ക്കേണ്ടിവരിക എന്ന് ഓര്‍ക്കുക.

ബലിമാംസം എന്തു ചെയ്യണം?

ബലിമാംസം മൂന്നു തരത്തില്‍ ഉപയോഗിക്കാമെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്:
1. സ്വയം ഭക്ഷിക്കുക.
2. ദരിദ്രര്‍ക്ക് ദാനമായി നല്‍ക്കുക.
3. അയല്‍വാസിക്കും കുടുംബത്തിനും തന്റെ വക പാരിതോഷികമായി നല്‍കുക.
അല്ലാഹു പറയുന്നു: ''അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകാനും അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാല്‍ക്കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്റെ നാമം ഉച്ചരിച്ചുകൊണ്ട് ബലികഴിക്കാനും വേണ്ടിയത്രെ അത്. അങ്ങനെ അവയില്‍ നിന്ന് നിങ്ങള്‍ തിന്നുകയും പരവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക'' (സൂറഃ അല്‍ഹജ്ജ് 28).
ഈ മൂന്ന് വഴികളിലായി മാംസം വിനിയോഗിക്കപ്പെടുകയാണ് വേണ്ടത്. എന്നാല്‍ മൂന്നിനും തുല്യഭാഗമായി വീതിക്കണമെന്നോ മൂന്നില്‍ ഒന്ന് നിര്‍ബന്ധമായും ബലിയറുത്തയാള്‍ എടുക്കണമെന്നോ മൂന്നില്‍ ഒന്നിനേക്കാള്‍ കൂടുതല്‍ എടുക്കരുതെന്നോ പറയാന്‍ തെളിവുകളില്ല. ധാരാളം പണ്ഡിതന്മാര്‍ ഏറ്റവും അഭികാമ്യമായി പറഞ്ഞത് മൂന്നാക്കി വിഭജിക്കണമെന്നാണ്; ചിലര്‍ സൂറത്തുല്‍ ഹജ്ജിലെ 28-ാം വചനപ്രകാരം 1/3 ഭക്ഷിക്കുക, 1/3 കുടുംബത്തിന് നല്‍കുക, 1/3 ദാനം ചെയ്യുക എന്ന് അഭിപ്രായപ്പെടുന്നു.

ഉദ്ഹിയ്യത്തിനു പകരം അതിന്റെ വില ദാനം നല്‍കുന്നതല്ലേ കൂടുതല്‍ ഉത്തമം എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. ഇതേ കുറിച്ച് എന്തു പറയുന്നു?

പോരാ എന്നതാണ് ഉത്തരം. കാരണം, ഒന്നാമതായി, അതു വഴി പ്രവാചകന്‍ പഠിപ്പിച്ച ഒരു പ്രത്യേക സുന്നത്ത് അവഗണിക്കപ്പെടാനും പിന്നീട് തീരെ ഇല്ലാതായി പോകാനും ഇടവരും. രണ്ടാമതായി, പ്രവാചകനോ ശേഷം വന്ന ഖലീഫമാരോ ആരുംതന്നെ ഈ സുന്നത്ത് നിര്‍ത്തലാക്കുകയോ, എന്നിട്ട് അതിനു പകരം ദാനധര്‍മങ്ങളെ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല. നിര്‍ബന്ധമാണെന്ന് ജനങ്ങള്‍ തെറ്റിദ്ധരിക്കും എന്നു ഭയന്ന് ചില സന്ദര്‍ഭങ്ങളില്‍ അബൂബക്റും ഉമറും ബലിയറുക്കാതിരുന്നിട്ടുണ്ട് എന്നത് ശരിയാണെങ്കിലും വരള്‍ച്ചയും വറുതിയും ക്ഷാമവും ഉള്ള കാലത്ത് പോലും ആ സുന്നത്ത് അവരാരും നിര്‍ത്തല്‍ ചെയ്തിട്ടില്ല. ഖുര്‍ആനിലും ഹദീസിലും വന്നതനുസരിച്ച് ഉദ്ഹിയ്യത്ത് വാജിബാണ് എന്നുവരെ ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കാരണം കല്‍പ്പനാ സ്വരത്തിലാണ് പലപ്പോഴും അക്കാര്യം വന്നിട്ടുള്ളത്. അതിനാല്‍ ഏറ്റവും ചുരുങ്ങിയത് ആ സുന്നത്ത് പൂര്‍ണമായും ഉപേക്ഷിക്കാതിരിക്കാനെങ്കിലും നാം ശ്രദ്ധിക്കേണ്ടതാണ്. ബലിമാംസം അഗതികള്‍ക്കും ദരിദ്രര്‍ക്കും കൂടി വിതരണം ചെയ്യപ്പെടുന്നതു കൊണ്ട് ദാനധര്‍മത്തിന്റെ തലം കൂടി ഈ സുന്നത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. അപ്പോള്‍ പിന്നെ ബലി നിര്‍ത്തിവെച്ച് ആ സംഖ്യകൊണ്ട് അഗതികളെ സഹായിച്ചുകൂടേ, അതല്ലേ നല്ലത് എന്ന ചോദ്യത്തിന് പ്രസക്തിയില്ല. കാരണം ബലിമാംസത്തിന്റെ അവകാശികളില്‍ ഒരു വിഭാഗം പാവപ്പെട്ടവര്‍ കൂടിയാണല്ലോ. എന്നുവെച്ചാല്‍ രണ്ടു സുന്നത്തും ഒരു കര്‍മത്തിലൂടെ സാക്ഷാത്കരിക്കപ്പെടുന്നു എന്നര്‍ഥം. അതിനാല്‍ ബലികര്‍മം ഉപേക്ഷിച്ചുകൊണ്ടു തന്നെയാവണം ദാനധര്‍മം എന്ന് ശഠിക്കേണ്ടതില്ല.
നബി (സ) നൂറൊട്ടകങ്ങളെ ബലിയറുക്കാനായി കൊണ്ടുവരികയും, അതില്‍ 63 എണ്ണം സ്വന്തം കൈ കൊണ്ട് തന്നെ അറുക്കുകയും ചെയ്തിട്ടുണ്ട്. അന്ന് മക്കയിലും മദീനയിലും സാധുക്കള്‍ ഉണ്ടായിരുന്നില്ല എന്ന് ഏതായാലും പറയാന്‍ സാധ്യമല്ല. എന്നാല്‍ 100 എണ്ണത്തെയറുക്കുന്നതിനു പകരം വലിയ ഒരെണ്ണത്തിനെ അറുക്കുകയും ബാക്കി മക്കയിലും മദീനയിലും കഴിഞ്ഞുകൂടുന്ന സാധുക്കള്‍ക്ക് സ്വദഖ ചെയ്യുകയും ചെയ്യട്ടെ എന്നും നബി തീരുമാനിച്ചില്ല. തീരുമാനിച്ചിരുന്നുവെങ്കില്‍  അങ്ങനെ ചെയ്യുന്നതിന് യാതൊരു തടസ്സവും ഉണ്ടായിരുന്നുമില്ല, എന്നിട്ടും നബി (സ)  അങ്ങനെ ചെയ്യുകയുണ്ടായില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (18-24)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വവര്‍ഗരതിയെന്ന മഹാപാപം
കെ.സി സലീം കരിങ്ങനാട്