Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 13

3130

1441 റബീഉല്‍ ആഖിര്‍ 16

പ്രവാചക ജീവിതത്തിന്റെ സൂക്ഷ്മ വിശകലനം

എ.കെ അബ്ദുല്‍മജീദ്

ആധുനിക ലോകം കണ്ട അസാധാരണ പ്രതിഭാശാലികളില്‍ ഒരാളാണ് 1908-ല്‍ അവിഭക്ത ഇന്ത്യയിലെ ഹൈദറാബാദില്‍ ജനിച്ച് 2002-ല്‍ അമേരിക്കയിലെ ഫ്‌ളോറിഡയില്‍ അന്തരിച്ച ഡോ. മുഹമ്മദ് ഹമീദുല്ല. ഇസ്‌ലാമിക ചരിത്രം, കര്‍മശാസ്ത്രം,  രാഷ്ട്രമീമാംസ,  പ്രവാചകചര്യ,  ഖുര്‍ആന്‍ വ്യാഖ്യാനം മുതലായ വിഷയങ്ങളില്‍ നാനൂറില്‍പരം ഗ്രന്ഥങ്ങളും ആയിരത്തില്‍പരം പ്രബന്ധങ്ങളും രചിച്ച ഹമീദുല്ല 22  ലോകഭാഷകളില്‍ പാണ്ഡിത്യമുള്ള ഗവേഷകന്‍ ആയിരുന്നു. ജര്‍മനിയിലെ ബോണ്‍, ഫ്രാന്‍സിലെ സോര്‍ബോണ്‍ എന്നീ രണ്ട് വിശ്വവിഖ്യാത സര്‍വകലാശാലകളില്‍നിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹം ഫ്രഞ്ച് ഭാഷയില്‍ രചിച്ച ശ്രദ്ധേയമായ പുസ്തകങ്ങളില്‍ ഒന്നാണ് വിവിധ ലോകഭാഷകളിലേക്ക് ഇതിനകം വിവര്‍ത്തനം ചെയ്യപ്പെട്ടുകഴിഞ്ഞ 'മുഹമ്മദ് നബിയുടെ ജീവിതവും കര്‍മവും' (ഇംഗ്ലീഷ് ശീര്‍ഷകം: The Life and Work of the Prophet Muhammad) . ഈ പുസ്തകത്തിന് അശ്‌റഫ് കീഴുപറമ്പ് തയാറാക്കിയ മലയാള പരിഭാഷയാണ് 'ദൈവദൂതനായ മുഹമ്മദ്.' ശീര്‍ഷകം പുസ്തകത്തിന്റെ ഉര്‍ദു പരിഭാഷയെ (മുഹമ്മദ് റസൂലുല്ലാഹ്) ഓര്‍മിപ്പിക്കുന്നു. 
പ്രവാചകജീവിതം കമ്പോടു കമ്പ് പോകുന്ന ചരിത്രാഖ്യാനം എന്നതിനപ്പുറം ഓരോ ജീവിത സന്ദര്‍ഭത്തിന്റെയും സാമൂഹികവും രാഷ്ട്രീയവും മനഃശാസ്ത്രപരവും പ്രബോധനപരവുമായ സവിശേഷതകള്‍ സമ്യക്കായി  അപഗ്രഥിക്കുന്നു എന്നതാണ് ഇതര പ്രവാചക ജീവചരിത്ര ഗ്രന്ഥങ്ങളില്‍നിന്ന് ഈ കൃതിയെ വേറിട്ടു നിര്‍ത്തുന്നത്.  മൂലരേഖകള്‍ ഗവേഷണബുദ്ധ്യാ കണ്ടെത്തുന്നതില്‍ ഗ്രന്ഥകാരന്‍ കാണിച്ച ശുഷ്‌കാന്തി പ്രത്യേകം പ്രസ്താവ്യമാണ്.  രേഖകള്‍ ഒത്തുനോക്കുന്നതിലും ബലാബലം പരിശോധിക്കുന്നതിലും അസാമാന്യമായ മിടുക്ക് അദ്ദേഹത്തിനുണ്ട്. തികഞ്ഞ അക്കാദമിക് വൈദഗ്ധ്യത്തോടെ ചരിത്ര വിവരണങ്ങളുടെ ആധാരങ്ങള്‍ അടിക്കുറിപ്പായി പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. എത്രത്തോളം സൂക്ഷ്മമായാണ് ഗ്രന്ഥകാരന്‍ സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത് എന്നതിന് കുറിപ്പുകളുടെ വൈപുല്യം തെളിവാണ്. ഓരോ പതിപ്പും സംശോധന ചെയ്ത് പരിഷ്‌കരിക്കുന്നതിനും അദ്ദേഹം സമയം കണ്ടെത്തി.
പതിനാലു നൂറ്റാണ്ടു മുമ്പ് മരിച്ചുപോയ പ്രവാചകനെക്കുറിച്ച് എന്തിന് ഇക്കാലത്ത് ചര്‍ച്ച ചെയ്യണം എന്ന ചോദ്യത്തിനുള്ള ഉത്തരത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്. പ്രവാചക ചരിത്രത്തിന്റെ അന്യാദൃശ സ്വഭാവം, പ്രവാചകത്വത്തിന്റെ ചരിത്രപരമായ നൈരന്തര്യം, പ്രവാചക ദൗത്യത്തിന്റെ  സാര്‍വലൗകികത, ജനകീയത, പ്രായോഗികത, പ്രവാചകന്‍ സാധിച്ച പരിവര്‍ത്തനങ്ങളുടെ വ്യാപ്തി,  പ്രവാചകാധ്യാപനങ്ങളുടെ സമഗ്രത എന്നിവയില്‍ ഊന്നിയാണ് തിരുജീവിതത്തിന്റെ അസാധാരണത്വം ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നത്.  വിശദാംശങ്ങള്‍ വിട്ടുപോകാതെ ചരിത്രം സമ്പൂര്‍ണമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു എന്നത് പ്രവാചക ജീവിതത്തിന്  നൂതനമായ പഠനങ്ങള്‍ സാധ്യമാക്കുന്നു. ആഴത്തിലേക്ക് ഇറങ്ങുംതോറും ചരിത്ര ഗവേഷകര്‍ക്ക്  മുത്തുകളും രത്‌നങ്ങളും ശേഖരിക്കാന്‍ സാധിക്കുന്ന അക്ഷയഖനിയാണ് പ്രവാചക ജീവിതം. ഗവേഷകരെ വിസ്മയിപ്പിക്കുന്നതാണ് ആ മഹജ്ജീവിതത്തിന്റെ ആഴവും പരപ്പും. 
പ്രവാചകന്‍ എന്തുകൊണ്ട് മക്കയില്‍ നിയുക്തനായി എന്ന പ്രസക്തമായ ചോദ്യത്തെയും ഗ്രന്ഥകാരന്‍ അഭിമുഖീകരിക്കുന്നുണ്ട്.  അന്നത്തെ ലോകാവസ്ഥ വിശകലനം ചെയ്ത ശേഷം എന്തുകൊണ്ട് മക്ക പ്രവാചക ദൗത്യത്തിന് തെരഞ്ഞെടുക്കപ്പെട്ടു എന്നും പരിശോധിക്കുന്നു. ഭൗതിക സന്നാഹങ്ങള്‍ ഒന്നുമില്ലാതെ നാടോടി ഗോത്രങ്ങള്‍ നഗര രാഷ്ട്രങ്ങളെ കീഴടക്കിയത് ചരിത്രത്തിലെ  വിസ്മയങ്ങളിലൊന്നാണ്. ചരിത്രത്തില്‍ എക്കാലത്തും ഊര്‍ജവും കര്‍മശേഷിയും കാത്തുസൂക്ഷിച്ചവരായിരുന്നു അറബികള്‍ എന്ന് ഗ്രന്ഥകാരന്‍ സോദാഹരണം ചൂണ്ടിക്കാണിക്കുന്നു. കച്ചവട യാത്രകളിലൂടെ മറ്റു ജനങ്ങളെ അപേക്ഷിച്ച് ലോകപരിചയം സമ്പാദിച്ചവരുമായിരുന്നു അറബികള്‍. മക്കയിലും മദീനയിലും താരതമ്യേന ഉയര്‍ന്ന രാഷ്ട്രീയ ബോധവും ജനായത്ത ഭരണസമ്പ്രദായവും നിലനിന്നിരുന്നു. അറബികള്‍ ജനങ്ങളെ സമഭാവനയോടെയാണ് കണ്ടിരുന്നത്. ജാതിപരമായ ഉച്ചനീചത്വങ്ങളോ വര്‍ണ വഴിയോ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല. മക്കയും മദീനയും സാമ്രാജ്യത്വ അധിനിവേശങ്ങള്‍ക്ക് ഇരയാവാത്ത സ്വതന്ത്ര രാജ്യങ്ങളായിരുന്നു എന്നതും പ്രധാനമാണ്.  റോമിനും പേര്‍ഷ്യക്കും ഈ നഗരങ്ങളെ തങ്ങളുടെ ചൊല്‍പ്പടിയിലാക്കാന്‍ സാധിച്ചിരുന്നില്ല. ഇവക്കെല്ലാം പുറമെ ചിരപുരാതനമായ ദൈവിക ഭവനം (കഅ്ബ) സ്ഥിതിചെയ്തിരുന്നത് മക്കയിലാണ് എന്നതും കണക്കിലെടുക്കേണ്ടതുണ്ട്. അറബിഭാഷയുടെ സമ്പന്നതയും അത് കൈവരിച്ച സ്ഥിരതയും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.
അടുത്ത ചോദ്യം എന്തുകൊണ്ട് മുഹമ്മദ് നബി എന്നതാണ്. അതിനും മുഹമ്മദ് ഹമീദുല്ലക്ക് വ്യക്തമായ മറുപടിയുണ്ട്.  പ്രവാചകന്റെ വംശാവലി ഇതിനായി അദ്ദേഹം പരിശോധിക്കുന്നു. കളങ്കമേശാത്ത ബാല്യ-കൗമാര-യൗവനങ്ങളുടെ ഉടമയായിരുന്നു മക്കയിലെ അല്‍അമീന്‍ എന്നത് കേവലം യാദൃഛികമല്ല.
ചരിത്രസംഭവങ്ങളുടെ വിശകലനത്തില്‍ സ്വതന്ത്രരീതിയാണ് ഗ്രന്ഥകാരന്‍ പിന്തുടരുന്നത്. ഒറ്റ ഉദാഹരണം മാത്രം ഇവിടെ പരാമര്‍ശിക്കാം. പ്രവാചകന്റെ നിശാ പ്രയാണം (ഇസ്‌റാഅ്), ആകാശാരോഹണം (മിഅ്‌റാജ്) എന്നിവ പ്രതിപാദിക്കുമ്പോള്‍ പൂര്‍വസൂരികള്‍ തദ്വിഷയകമായി നടത്തിയ നിരീക്ഷണങ്ങള്‍ ഉദ്ധരിച്ച ശേഷം തന്റെ നിലപാട് ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: ''നബിയുടെ ശരീരം തന്നെയാണ് മിഅ്‌റാജ് നടത്തിയത് എന്ന് വാദിക്കുന്ന പണ്ഡിതന്മാരോടുള്ള എല്ലാ ആദരവും നിലനിര്‍ത്തി ചോദിക്കട്ടെ, ശരീരം അങ്ങോട്ട് യാത്ര ചെയ്തു എന്നു പറയുന്നത് ദൈവം സര്‍വവ്യാപിയാണ് എന്ന ആശയത്തിന് എതിരു നില്‍ക്കുകയില്ലേ? അല്ലാഹു പറയുന്നുണ്ടല്ലോ: 'ഒരാളുടെ കണ്ഠനാഡി യേക്കാള്‍ അവനോട് അടുത്തവനാണ് നാം' (50: 16). 'അവനോടു നിങ്ങളേക്കാള്‍ കൂടുതല്‍ അടുത്തത് നാമാണ്' ( 56:85) എന്ന് മറ്റൊരിടത്ത്. വീണ്ടും: 'മൂന്നാളുകള്‍ ഗൂഢാലോചന നടത്തുമ്പോള്‍ അവന്‍ (അല്ലാഹു) അവരില്‍ നാലാമനായിട്ട് ഇല്ലാതിരിക്കില്ല. അഞ്ച് ആളുകള്‍ ഗൂഢാലോചന നടത്തുമ്പോള്‍ അവന്‍ അവരില്‍ ആറാമനായി ഇല്ലാതിരിക്കില്ല. അതിലും കുറഞ്ഞതോ കൂടിയതോ ആകട്ടെ, എവിടെ ആയിരുന്നാലും ശരി അവരോടൊപ്പം അവന്‍ ഉണ്ടായിട്ടല്ലാതെ അത് സംഭവിക്കുകയില്ല' (58:7). മറ്റൊരു ഖുര്‍ആനിക വാക്യം ഇങ്ങനെ: 'നിങ്ങള്‍ എവിടെയാണെങ്കിലും അവന്‍ നിങ്ങളുടെ കൂടെയുണ്ട്' (57:4). ഇതുപോലുള്ള വേറെയും സൂക്തങ്ങള്‍ കാണാം. ദൈവം നമ്മോട് വളരെ അടുത്തവനല്ലെങ്കില്‍,  ആകാശലോകത്ത് എവിടെയോ അവന്റെ സിംഹാസനത്തിനടുത്താണ് അവനെ തേടേണ്ടതെങ്കില്‍ (മആദല്ലാഹ്!)   അവന്‍ തന്റെ സിംഹാസനത്തേക്കാള്‍ ചെറിയവനും സിംഹാസനം ആകാശലോകത്തേക്കാള്‍ ചെറുതും ആകാശലോകം പ്രപഞ്ചത്തേക്കാള്‍ ചെറുതും ആണ് എന്നൊരര്‍ഥം വന്നുചേരില്ലേ?
ഓരോന്നും അതിന്റെ സ്ഥാനത്ത് വെക്കുക എന്നതാണ് ശരിയായ രീതി. വ്യാഖ്യാനങ്ങളും അനുമാനവും ഒന്നും പ്രവാചകനില്‍നിന്ന് വന്നിട്ടുള്ളതല്ല. അതിനാല്‍തന്നെ ഒരു വ്യാഖ്യാനം ഉയര്‍ത്തിക്കാട്ടി മറ്റേ വ്യാഖ്യാനം മതനിന്ദയാണ് എന്ന് പറയാന്‍ പാടില്ലാത്തതാണ്. ദൈവം തനിക്ക് നല്‍കിയ വെളിച്ചത്തിന്റെ സഹായത്തോടെ ജ്ഞാനാന്വേഷണം നടത്താനും തനിക്ക് ബോധ്യമാകുന്ന വ്യാഖ്യാനം സ്വീകരിക്കാനും ഏതൊരാള്‍ക്കും സ്വാതന്ത്ര്യമുണ്ട്. നമുക്ക് പരസ്പരം സഹിഷ്ണുത പുലര്‍ത്താം'' (പേജ് 148).
മൂസാ നബിക്ക് തന്റെ മിഅ്‌റാജില്‍ അല്ലാഹുവില്‍നിന്ന് ലഭിച്ചത് പത്തു കല്‍പ്പനകള്‍ ആണെങ്കില്‍ മുഹമ്മദ് നബിക്ക് ലഭിച്ചത് പന്ത്രണ്ടു കല്‍പ്പനകള്‍ ആണെന്ന് ബൈബിളും ഖുര്‍ആനും അവലംബമാക്കി ഗ്രന്ഥകാരന്‍ രണ്ടു കൂട്ടം കല്‍പനകളും താരതമ്യപഠനാര്‍ഥം ഉദ്ധരിക്കുന്നത് (പേജ് 149) സാന്ദര്‍ഭികമായി ചൂണ്ടിക്കാണിക്കട്ടെ.
പുസ്തകത്തിന്റെ പകുതിയിലധികം പുറങ്ങള്‍ ഗ്രന്ഥകാരന്‍ നീക്കിവെച്ചിട്ടുള്ളത് പ്രവാചകന്‍ മദീനയില്‍ സ്വന്തമായ രാഷ്ട്രം സ്ഥാപിച്ചതിനു ശേഷം ഇതര ഗോത്രസമൂഹങ്ങളുമായും അയല്‍രാജ്യങ്ങളുമായും  നടത്തിയ ആശയവിനിമയങ്ങളും ഉടമ്പടികളും അപഗ്രഥിക്കുന്നതിനു വേണ്ടിയാണ്.  അന്താരാഷ്ട്ര നിയമങ്ങളില്‍ പ്രത്യേക പഠനം നടത്തുകയും ഗ്രന്ഥ രചന നടത്തുകയും ചെയ്ത ഗ്രന്ഥകാരന് ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ നല്ല പ്രാവീണ്യമുണ്ട്. അസാധാരണമായ ഉള്‍ക്കാഴ്ചയോടെയാണ് പ്രവാചകന്റെ സാമൂഹിക-രാഷ്ട്രീയ നിലപാടുകള്‍ മുഹമ്മദ് ഹമീദുല്ല വിശകലനം ചെയ്യുന്നത്.
മക്കാ വിജയത്തോടെ മക്കയും മദീനയും ഒന്നാവുകയും സുസ്ഥിരമായ ഇസ്‌ലാമിക ഭരണവ്യവസ്ഥക്ക് അടിത്തറ പാകുകയും  ചെയ്തതോടെ അറേബ്യ ഒരു പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ചു. അവഗണിക്കപ്പെടുകയും അരുക്കാക്കപ്പെടുകയും ചെയ്ത വിശ്വാസിസമൂഹം അതോടെ ലോകത്തിന്റെ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു.  മദീനക്കും  മക്കക്കും പുറത്ത് നിരവധി രാജ്യങ്ങളുമായും  ജന സമൂഹങ്ങളുമായും  വിപുലമായ ബന്ധങ്ങള്‍ പ്രവാചകനും അനുചരന്മാര്‍ക്കും ഉണ്ടായി. അബ്‌സീനിയ, ഈജിപ്ത്, പേര്‍ഷ്യ,  റോം, പേര്‍ഷ്യയുടെയും റോമിന്റെയും കോളനികള്‍; ഹവാസിന്‍, അസദ്, കല്‍ബ് തുടങ്ങിയ  ഗോത്രങ്ങള്‍... ഇവരുമായി സുദൃഢമായ സാമൂഹിക-രാഷ്ട്രീയ ബന്ധങ്ങള്‍ പ്രവാചകന്‍ കെട്ടിപ്പടുക്കുന്നുണ്ട്.  മദീനയിലെ ജൂത-ക്രൈസ്തവ മതവിഭാഗങ്ങളുമായും മറ്റു മതസ്ഥരുമായും ഊഷ്മളമായ സൗഹൃദബന്ധം സ്ഥാപിക്കുന്നതിനും പ്രവാചകന്‍ മുന്‍കൈ എടുക്കുന്നു. വ്യവസ്ഥാപിതമായ ഭരണനിര്‍വഹണത്തിന് അനുയോജ്യമായ സമാധാനപൂര്‍ണമായ സാമൂഹിക-രാഷ്ട്രീയ കാലാവസ്ഥ ഉറപ്പുവരുത്തുകയായിരുന്നു പ്രവാചകന്‍. ഇസ്‌ലാം സ്വീകരിക്കാത്ത ഗോത്രങ്ങളുമായി ആരോഗ്യകരമായ സഹവര്‍ത്തിത്വമാണ് പ്രവാചകന്‍ സ്ഥാപിച്ചത്. നയതന്ത്രത്തിന്റെ നിരവധി  ഉത്കൃഷ്ട മാതൃകകള്‍ പ്രവാചക ജീവിതത്തില്‍നിന്ന് കണ്ടെടുക്കാന്‍ സാധിക്കും.
മദീനയിലെ ജൂതന്മാരുടെ വിശദമായ ചരിത്രവും പ്രവാചകന്‍ അവരുമായുണ്ടാക്കിയ ബന്ധങ്ങളുടെ സ്വഭാവവും ഗ്രന്ഥകാരന്‍ വിശദമായി വിവരിക്കുന്നുണ്ട്. ബനുന്നദീര്‍ എന്ന ജൂത ഗോത്രം കരാര്‍ ലംഘനത്തെ തുടര്‍ന്ന്  പുറത്താക്കപ്പെട്ട  സാഹചര്യം അദ്ദേഹം വിശദീകരിക്കുന്നു. ബനൂഖുറൈള ഗോത്രം വളരെ നിര്‍ണായകമായ ഒരു ഘട്ടത്തില്‍ കാലുമാറി. ഒരിക്കലും പൊറുക്കാവുന്ന കുറ്റമായിരുന്നില്ല അത്. അതിനാല്‍ ഖന്ദഖ് ഉപരോധം സഖ്യകക്ഷികള്‍ വേണ്ടെന്നുവെച്ച അതേദിവസം തന്നെ പ്രവാചകന്‍  അവരുടെ താവളം  ഉപരോധിച്ചു. ബനൂഖുറൈളയോട് പ്രവാചകന്‍ സ്വീകരിച്ച നിലപാടിനെ പറ്റി വെന്‍സ്‌നിക്ക് എന്ന ഡച്ച് ചരിത്രകാരന്‍  പറയുന്നത് ഗ്രന്ഥകാരന്‍ ഉദ്ധരിക്കുന്നു: 'വളരെ മാന്യമായ നിലയിലാണ് പ്രവാചകന്‍ ബനുന്നദീറിനോട് പെരുമാറിയത്. പക്ഷേ അവരാണ് മദീനക്കെതിരെയുള്ള ഖന്ദഖ് ഉപരോധത്തിന് ചുക്കാന്‍ പിടിച്ചത്. ഈ ഘട്ടത്തില്‍ ബനൂഖുറൈളക്ക് മാപ്പു കൊടുക്കുന്നത് വളരെ അപകടം പിടിച്ച തീരുമാനമാകുമായിരുന്നു' (പേജ് 539). ഉപാധികള്‍ ഒന്നുമില്ലാതെ കീഴടങ്ങിയിരുന്നുവെങ്കില്‍ ബനുന്നദീര്‍ ഗോത്രത്തിന് നല്‍കിയ നാടുകടത്തല്‍ ശിക്ഷ തന്നെയായിരിക്കാം ബനൂഖൂറൈളക്കും നല്‍കുമായിരുന്നത്. പക്ഷേ തങ്ങളുടെ കാര്യത്തില്‍ മധ്യസ്ഥം പറയേണ്ടത് തങ്ങളുടെ പഴയ സഖ്യകക്ഷിയായ ഔസ് ഗോത്രക്കാരാണ് എന്ന വ്യവസ്ഥ അവര്‍ മുന്നോട്ടുവെച്ചു. ആ മധ്യസ്ഥം സ്വീകരിക്കുകയേ  പ്രവാചകന്‍ ചെയ്തിട്ടുള്ളൂ. 
തോറയിലെ ആവര്‍ത്തനപുസ്തകം അനുസരിച്ചുള്ള ശിക്ഷയാണ് ജൂതന്മാര്‍ക്ക് മധ്യസ്ഥന്‍ വിധിച്ചത്. യഹൂദന്മാര്‍ക്ക് യഹൂദന്മാരുടെ വേദപുസ്തകം അനുസരിച്ചുള്ള ശിക്ഷ, അവരുടെ തന്നെ തീരുമാനപ്രകാരം വിധിച്ചതിനെ അന്യായമായി കാണാനാവില്ല. മധ്യസ്ഥന്റെ തീരുമാനം വന്നപ്പോള്‍ പ്രവാചകന്‍ അമ്പരക്കുകയാണ് ചെയ്തത്. പ്രവാചകന്‍ പറഞ്ഞത് ഇങ്ങനെയാണ്: 'എന്തു ചെയ്യാം. അത് അവരുടെ വിധി. ഏഴ് ആകാശങ്ങള്‍ക്കു മുകളില്‍നിന്ന് ദൈവത്തിന്റെ തീരുമാനം.' തീരുമാനാധികാരം പ്രവാചകന് നല്‍കിയിരുന്നുവെങ്കില്‍ സംഭവിക്കുക മറ്റൊന്നാകുമായിരുന്നു എന്ന് ന്യായമായും ഊഹിക്കാം.  പ്രവാചകന്റെ സമീപനങ്ങള്‍ ആര്‍ദ്രമായിരുന്നു എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. മുസ്‌ലിംകള്‍ വിവിധ ജനവിഭാഗങ്ങളുമായി ഇടപഴകി കഴിയുന്ന ഇന്നത്തെ സാഹചര്യത്തില്‍ പ്രത്യേകം പഠനാര്‍ഹമാണ് ഈ പുസ്തകം. ഒഴുക്കുള്ളതാണ് പരിഭാഷ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (7-11)
ടി.കെ ഉബൈദ്‌