Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 13

3130

1441 റബീഉല്‍ ആഖിര്‍ 16

അനര്‍ഘ നിമിഷം

അശ്‌റഫ് കാവില്‍

യാത്രയാലേറെപ്പരിക്ഷീണനാമൊരാള്‍
വന്നിരിപ്പായ്, ഒരു പച്ചത്തുരുത്തതില്‍
ചാരത്തുടവാളു ചാരിവെച്ചും, വെയില്‍
പ്പാളിയില്‍ നിന്നു തന്‍ ഗാത്രമൊതുക്കിയും
ക്ലാന്തനാ മാന്യന്‍ മയക്കമായ്, ചില്ലയാല്‍
മന്ദം തഴുകീ തിരിച്ചറിവാല്‍ തരു...

ഒട്ടുനേരത്തെ മയക്കം മുറിച്ചൊരു-
പൊട്ടിച്ചിരിയോ മുഴങ്ങുന്നു ചുറ്റിലും
ഞെട്ടി, മിഴിച്ചെഴുന്നേല്‍ക്കവേ, മുമ്പിലൊ
രാജാനുബാഹു! 
തുടിക്കുന്ന പേശികള്‍
മിന്നിത്തിളങ്ങുന്ന ഖഡ്ഗമുയര്‍ത്തിയാ
കശ്മലനേവമുരയ്ക്കയായ്; ''ഹേ നബീ-
ആരുയിര്‍ കാക്കുവാനിപ്പൊഴീ നിര്‍ജന-
വീഥിയിലങ്ങേയ്ക്കു സ്വച്ഛന്ദ മൃത്യുവാം''
ഏറ്റം വിനയത്തിലൊട്ടും കുലുങ്ങാതെ-
മന്ദഹസിച്ചുരച്ചൂ തിരുനബി;
''സൃഷ്ടിച്ചു പാലിക്കുമപ്പുമാന്‍ തന്നെയീ-
നേരത്തുമെന്നെത്തുണയ്ക്കും സഹോദരാ
നിന്നിംഗിതം നിറവേറ്റിയാലും, ദൈവ-
മെന്തു നിനയ്ക്കിലും മാറ്റമുണ്ടാകുമോ?''

വാളുപിടിച്ച കരങ്ങള്‍ വിറയ്ക്കയായ്
പൊട്ടിച്ചിരിച്ച മുഖം, മഴമേഘമായ്
ഗാത്രം വിറച്ചൂ, ഭയസംഭ്രമങ്ങളാല്‍
വെട്ടിയ ശാഖി പോല്‍, 'ചിക്കെ'ന്നു വീണയാള്‍
പെട്ടെന്നു ഖഡ്ഗം കുനിഞ്ഞെടുത്തൂ നബി
സുസ്‌മേരഹാസമോടേവമുരയ്ക്കയായ്

''ആരുയിര്‍ കാക്കുമീ നേരത്തു നിന്റെയെ-
ന്നോതുക... ഞാനെന്തു ചെല്ലിയെന്നോര്‍ക്കുക''

തൃക്കാല്‍ പിടിച്ചു കരച്ചിലായ്, സത്യത്തി-
നുജ്ജ്വല ദീപ്തിയിരുള്‍നീക്കയാല്‍, ഏറ്റം
പശ്ചാത്തപിച്ചു മടങ്ങിയുടനയാള്‍
പുഞ്ചിരിച്ചൂ പ്രവാചകപുംഗവന്‍.

(അവലംബം: ഹദീസ്)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (7-11)
ടി.കെ ഉബൈദ്‌