Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 06

3116

1441 മുഹര്‍റം 06

മുഹര്‍റം പവിത്ര മാസമാണ്, ദുശ്ശകുനമല്ല

ഇല്‍യാസ് മൗലവി

അല്ലാഹു ചില മാസങ്ങളെ പവിത്രങ്ങളായി നിശ്ചയിച്ചിരിക്കുന്നു. അവ നാലെണ്ണമാണ്. അതിലൊന്നാണ് ഹിജ്റ കലണ്ടര്‍ പ്രകാരം ഒന്നാമത്തെ മാസമായ മുഹര്‍റം. പവിത്ര മാസങ്ങളില്‍ പരമാവധി നന്മകള്‍ അധികരിപ്പിക്കുകയും തിന്മകളില്‍നിന്ന് വിട്ടകന്നു നില്‍ക്കുകയും സൂക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. അല്ലാഹു പറയുന്നു: ''ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം മുതല്‍ക്കേ അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം പവിത്രമാക്കപ്പെട്ട (യുദ്ധം വിലക്കപ്പെട്ട) മാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാല്‍ ആ (നാല്) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോടു തന്നെ അക്രമം പ്രവര്‍ത്തിക്കരുത്'' (അത്തൗബ: 36)
ഇവിടെ പന്ത്രണ്ടു മാസങ്ങളെക്കുറിച്ച് പൊതുവായി പറഞ്ഞ ശേഷം അതില്‍ നാലെണ്ണം പ്രത്യേകം പവിത്രമാണ് എന്ന് എടുത്തു പറഞ്ഞിരിക്കുന്നു. 
ഈ പവിത്ര മാസങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കിയത് നബി(സ)യാണ്. അബൂബക്ര്‍ നിവേദനം ചെയ്യുന്നു; നബി (സ) പറഞ്ഞു: ''കാലം, അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ച ദിവസത്തെ അതേ ഗണനയില്‍ തന്നെ വന്നുചേര്‍ന്നിരിക്കുന്നു. വര്‍ഷം പന്ത്രണ്ട് മാസമാണ്, അവയില്‍ നാലെണ്ണം പവിത്ര മാസങ്ങളാണ്. മൂന്നെണ്ണം തുടര്‍ച്ചയായുള്ളവയാണ്; ദുല്‍ഖഅദ്, ദുല്‍ഹിജ്ജ, മുഹര്‍റം എന്നിവയാണത്. ജുമാദയുടെയും ശഅ്ബാന്റെയും ഇടയിലുള്ള മുളറിന്റെ റജബാണ് നാലാമത്തേത്'' (ബുഖാരി: 4662).
വിദൂര ദിക്കുകളില്‍നിന്ന് നിര്‍ഭയം ഹജ്ജിന് എത്തിച്ചേരാനും ഹജ്ജ് കഴിഞ്ഞ് സുരക്ഷിതമായി തിരിച്ചു പോകാനും സൗകര്യപ്പെടുമാറ് ദുല്‍ഖഅദ്, ദുല്‍ഹിജ്ജ, മുഹര്‍റം എന്നീ മൂന്നു മാസങ്ങളും, ഇടക്കു വെച്ച് ഉംറ നിര്‍വഹിച്ച് തിരിച്ചുപോകുന്നവരുടെ സൗകര്യം കണക്കിലെടുത്ത്  റജബ് മാസവും പവിത്രമാക്കിയിരിക്കുകയാണ് (ഇബ്‌നുകസീര്‍, അത്തൗബ: 30-ന്റെ വ്യാഖ്യാനം). ഏതു മാസത്തിലായാലും തെറ്റുകള്‍ ചെയ്യരുത് എന്നതു തന്നെയാണ് ഇസ്ലാം പഠിപ്പിക്കുന്നതെങ്കിലും ഈ നാല് മാസങ്ങളില്‍ നിങ്ങള്‍ തെറ്റുകള്‍ ചെയ്യരുത് എന്ന് പറഞ്ഞത് ഈ മാസങ്ങളിലാവുമ്പോള്‍ പാപത്തിന്റെ ഗൗരവം വര്‍ധിക്കും എന്നതിനാലാണ്. ഇമാം ഇബ്‌നുകസീര്‍ പറയുന്നു: ''അതിനാല്‍ ആ നാല് മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്' എന്ന അല്ലാഹുവിന്റെ വചനത്തെ വിശദീകരിച്ചുകൊണ്ട് ഇബ്‌നു അബ്ബാസ് (റ) പറയുന്നു: 'എല്ലാ മാസങ്ങളിലും അപ്രകാരം തന്നെ. എന്നാല്‍ ആ നാല് മാസങ്ങളെ പ്രത്യേകമായി എടുത്തു പറയുകവഴി അവയെ പവിത്രമാക്കുകയും അവയുടെ പവിത്രതയെ അങ്ങേയറ്റം മഹത്വപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടുതന്നെ ആ മാസങ്ങളില്‍ പാപം ചെയ്യുന്നത്  കൂടുതല്‍ ഗൗരവതരവും  അനുഷ്ഠിക്കപ്പെടുന്ന സല്‍ക്കര്‍മങ്ങള്‍ കൂടുതല്‍ പ്രതിഫലാര്‍ഹവും ശ്രേഷ്ഠകരവുമാണ്'' (ഇബ്‌നുകസീര്‍, സൂറ: അത്തൗബ 36).

മുഹര്‍റമിന്റെ സവിശേഷതകള്‍
മുഹര്‍റം മാസത്തിന്റെ  പ്രത്യേകതയും ശ്രേഷ്ഠതയും പ്രമാണങ്ങളിലൂടെ സ്ഥിരപ്പെട്ടതാണ്. റമദാന്‍ കഴിഞ്ഞാല്‍ നബി (സ) ഏറ്റവുമധികം പ്രാധാന്യം നല്‍കിയിരുന്നത്  ആശൂറാഅ് നോമ്പിനായിരുന്നു. നബി (സ) ഹിജ്റക്കു മുമ്പ് മക്കയില്‍ വെച്ചും ഹിജ്റക്കു ശേഷം മദീനയില്‍ വെച്ചും മുടങ്ങാതെ അനുഷ്ഠിച്ചിരുന്ന നോമ്പാണ് ആശൂറാഅ് അഥവാ മുഹര്‍റം 10. ജൂതന്മാരും അന്നേ ദിവസം നോമ്പനുഷ്ഠിക്കുന്നുണ്ടെന്നും മൂസാ നബിയുടെ ചര്യ പിന്‍പറ്റുകയാണ് അവരതിലൂടെ ചെയ്യുന്നതെന്നും തന്റെ അവസാന കാലത്ത് മനസ്സിലാക്കിയ തിരുമേനി (സ), മൂസാ നബിയോട് ജൂതന്മാര്‍ക്കുള്ളതിനേക്കാള്‍ കൂറും കടപ്പാടും  തങ്ങള്‍ക്കാണെന്നും, അതിനാല്‍ അടുത്ത വര്‍ഷം താന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ മുഹര്‍റം 9-നു കൂടി നോമ്പനുഷ്ഠിക്കുമെന്നും പറഞ്ഞിരുന്നു. പക്ഷേ, അടുത്ത മുഹര്‍റത്തിനു മുമ്പേ നബി(സ) മരണപ്പെട്ടതിനാല്‍ ആ ആഗ്രഹം നിറവേറ്റാന്‍ കഴിഞ്ഞില്ല.
മുഹര്‍റം മാസത്തിലെ നോമ്പിന്റെ പ്രത്യേകതയും ശ്രേഷ്ഠതയും വിവരിക്കുന്ന ധാരാളം സ്വഹീഹായ ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അബൂഹുറയ്റ(റ)യില്‍നിന്ന് നിവേദനം. നബി (സ) പറഞ്ഞു: ''റമദാന്‍ നോമ്പ് കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠമായ നോമ്പ് അല്ലാഹുവിന്റെ മാസമായ മുഹര്‍റം മാസത്തിലെ നോമ്പാണ്. ഫര്‍ള് നമസ്‌കാരം കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠതയുള്ള നമസ്‌കാരം രാത്രിയിലുള്ള നമസ്‌കാരമാണ്'' (മുസ്ലിം 2812). 
ഈ ഹദീസില്‍നിന്ന് മുഹര്‍റം മാസത്തില്‍ സുന്നത്ത് നോമ്പുകള്‍ അധികരിപ്പിക്കുന്നതിന് പ്രത്യേകം പുണ്യമുണ്ട് എന്ന് മനസ്സിലാക്കാം. മാത്രമല്ല നബി (സ) 'അല്ലാഹുവിന്റെ മാസം' എന്ന് മുഹര്‍റത്തെ പ്രത്യേകം അല്ലാഹുവിലേക്ക് ചേര്‍ത്തിപ്പറഞ്ഞിരിക്കുന്നു. ഇതിന് അറബി ഭാഷയില്‍ 'മഹത്വവല്‍ക്കരിക്കാനും ആദരിക്കാനും വേണ്ടിയുള്ള ചേര്‍ത്തിപ്പറയല്‍'   എന്നാണ് പറയുക. ബൈത്തുല്ലാഹ് (അല്ലാഹുവിന്റെ ഭവനം), നാഖത്തുല്ലാഹ് (അല്ലാഹുവിന്റെ ഒട്ടകം) എന്നൊക്കെ പറയുംപോലെ. അതുകൊണ്ട് നാം മുഹര്‍റം മാസം പരമാവധി നന്മകള്‍ ചെയ്തും തിന്മകളില്‍നിന്ന് വിട്ടുനിന്നും അതിന്റെ പവിത്രതയും  ആദരവും കാത്തുസൂക്ഷിക്കുക. 
മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം. ഇബ്നു അബ്ബാസ് (റ) പറയുന്നു: ''ആശൂറാഅ് നോമ്പനുഷ്ഠിക്കാന്‍ വേണ്ടി താല്‍പര്യം കാണിക്കുകയും അതിനുവേണ്ടി കാത്തിരിക്കുകയും ചെയ്യുന്നതുപോലെ മറ്റൊരു ദിവസത്തെയും നബി (സ) പ്രതീക്ഷിക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല. അതുപോലെ ഈ മാസത്തെയും അഥവാ, റമദാനെയും'' (ബുഖാരി).
ആശൂറാഅ് നോമ്പിന് പ്രത്യേകം പുണ്യവും പ്രതിഫലവുമുണ്ടെന്ന് നബി (സ) അറിയിച്ചിട്ടുണ്ട്. ''അറഫാ ദിനത്തിലുള്ള നോമ്പ് കൊണ്ട് അതിനു മുമ്പുള്ള ഒരു വര്‍ഷത്തെയും അതിനു ശേഷമുള്ള ഒരു വര്‍ഷത്തെയും പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. ആശൂറാഅ് നോമ്പ് കാരണം അതിനു മുമ്പുള്ള ഒരു വര്‍ഷത്തെ പാപങ്ങളും പൊറുക്കപ്പെടുമെന്ന്  ഞാന്‍ അല്ലാഹുവില്‍നിന്ന് പ്രതീക്ഷിക്കുന്നു'' (മുസ്ലിം 2803).
മുഹര്‍റം ഒമ്പതിനാണ് താസൂആഅ് എന്ന് പറയുന്നത്. ആ ദിവസവും നോമ്പനുഷ്ഠിക്കുന്നത് സുന്നത്താണെന്ന് ഹദീസുകളില്‍നിന്ന് ഗ്രഹിക്കാം.
അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) പറയുന്നു: നബി (സ) ആശൂറാഅ് ദിവസം നോമ്പനുഷ്ഠിക്കുകയും മറ്റുള്ളവരോട് അതിന് കല്‍പിക്കുകയും ചെയ്തപ്പോള്‍ അവര്‍ (സ്വഹാബികള്‍) പറയുകയുണ്ടായി: 'പ്രവാചകരേ, ഇന്നേ ദിവസത്തെ ജൂത-ക്രൈസ്തവര്‍ മഹത്വപ്പെടുത്തുന്നുണ്ടല്ലോ.' അപ്പോള്‍ നബി (സ) പറഞ്ഞു: 'അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍ അടുത്ത വര്‍ഷം  ഒമ്പതാമത്തെ ദിവസവും (താസൂആഅ്) നാം നോമ്പനുഷ്ഠിക്കുന്നതാണ്.' ഇബ്നു അബ്ബാസ് (റ) പറഞ്ഞു: 'അടുത്ത വര്‍ഷം വന്നപ്പോഴേക്ക് നബി (സ) വഫാത്തായിരുന്നു'' (മുസ്ലിം: 2722). 
 
ചില സംശയങ്ങള്‍
മുഹര്‍റവുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള ഹദീസുകളില്‍ പല അവ്യക്തതകളുമുണ്ടെന്ന് ചിലര്‍ പറയാറുണ്ട്. ഉദാഹരണമായി, മദീനയിലെത്തിയ ശേഷം  ജൂതന്മാര്‍ നോമ്പെടുക്കുന്നത് കണ്ടപ്പോഴാണോ നബി (സ) ആശൂറാഅ് നോമ്പ് തുടങ്ങിയത്? പത്തു വര്‍ഷം മദീനയില്‍ കഴിച്ചുകൂട്ടിയ നബി (സ) തന്റെ വിയോഗത്തിന്റെ തൊട്ടുമുമ്പുള്ള മുഹര്‍റം പത്തിനു മാത്രമാണോ നോമ്പനുഷ്ഠിട്ടുള്ളത്? ജൂതന്മാര്‍ നോമ്പനുഷ്ഠിക്കുന്നത് കണ്ടപ്പോള്‍ മുതലാണോ ഈ നോമ്പ് തുടങ്ങിയത്?
ഹദീസുകള്‍ പരിശോധിച്ചാല്‍, ആശൂറാഅ് നോമ്പിന് നാലു ഘട്ടങ്ങള്‍ ഉണ്ടായിരുന്നതായി മനസ്സിലാക്കാം. 
ഒന്നാം ഘട്ടം: മക്കയില്‍ വെച്ച്, ഇത് നബി (സ) നോറ്റിരുന്നു; നബിയോടൊപ്പം അനുചരന്മാരായ മുസ്‌ലിംകളും പ്രസ്തുത നോമ്പ് നോറ്റിരുന്നു. പക്ഷേ മറ്റുള്ളവരോട് അതിനു നിര്‍ദേശിച്ചിട്ടുണ്ടായിരുന്നില്ല. ആഇശ(റ) പറയുന്നു: ''ഖുറൈശികള്‍ ജാഹിലിയ്യത്തില്‍ ആശൂറാഇ(മുഹര്‍റം പത്ത്)ന്റെ നോമ്പ് അനുഷ്ഠിച്ചിരുന്നു. നബി(സ)യും അനുഷ്ഠിച്ചിരുന്നു. എന്നാല്‍ മദീനയിലേക്ക് വന്നപ്പോള്‍ നബി (സ) അത് അനുഷ്ഠിക്കുകയും ജങ്ങളോട് അനുഷ്ഠിക്കാന്‍ കല്‍പിക്കുകയും ചെയ്തിരുന്നു. അങ്ങനെ റമദാന്‍ നിര്‍ബന്ധമാക്കിയപ്പോള്‍ ആശൂറാഅ് നോമ്പ് ഉപേക്ഷിക്കുകയുണ്ടായി. താല്‍പര്യമുള്ളവര്‍ അത് അനുഷ്ഠിക്കുകയും താല്‍പര്യമില്ലാത്തവര്‍ അത് ഒഴിവാക്കുകയും ചെയ്തുപോന്നു'' (ബുഖാരി: 2001).
രണ്ടാം  ഘട്ടം: മദീനയിലെത്തിയ ശേഷം ജൂതന്മാര്‍ ആശൂറാഅ് നോമ്പെടുക്കുന്നത് നബിയുടെ ശ്രദ്ധയില്‍പെട്ടു. മദീനാ ജീവിതത്തിന്റെ പ്രാരംഭ ദശയില്‍ വേദക്കാരായ ജൂതന്മാരുമായി പരമാവധി യോജിച്ചുപോവുക എന്ന നിലപാടായിരുന്നു അവിടുന്ന് സ്വീകരിച്ചിരുന്നത്. ഇങ്ങനെയുള്ള ഒരു പശ്ചാത്തലത്തിലാണ് ജൂതന്മാര്‍ ആശൂറാഅ് നോമ്പെടുക്കുന്നത് പ്രവാചകന്റെ ശ്രദ്ധയില്‍പെടുന്നത്. കാരണമന്വേഷിച്ചപ്പോള്‍ മൂസാ നബിയെ അല്ലാഹു ഫിര്‍ഔനില്‍നിന്ന് രക്ഷിച്ച ദിവസമാണതെന്നും, അതിന്റെ നന്ദിയെന്നോണം അന്നേ ദിവസം മൂസാ നബി നോമ്പെടുത്തിരുന്നുവെന്നും, അതിന്റെ ഭാഗമായിട്ടാണ് ജൂതന്മാരും അന്നേ ദിവസം നോമ്പെടുക്കുന്നതെന്നും അറിയാന്‍ കഴിഞ്ഞു. എങ്കില്‍ നിങ്ങളേക്കാള്‍ എന്തുകൊണ്ടും മൂസാ നബിയുടെ പാരമ്പര്യത്തിന് ഏറ്റവും അര്‍ഹതയുള്ളവര്‍ തങ്ങളാണെന്ന് പറഞ്ഞ് നബി (സ) സ്വഹാബത്തിനോട് നോമ്പനുഷ്ഠിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇത് റമദാന്‍ വ്രതം നിര്‍ബന്ധമാക്കപ്പെടുന്നതിനു മുമ്പായിരുന്നു. അക്കാര്യം വ്യക്തമാക്കുന്ന ഒരു ഹദീസ് കാണുക:
ഇബ്നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം. നബി (സ) മദീനയിലെത്തി. ആ സന്ദര്‍ഭത്തില്‍ ജൂതന്മാര്‍ ആശൂറാഇ(മുഹര്‍റം പത്ത്)ന് നോമ്പനുഷ്ഠിക്കുന്നതായി കണ്ടു, അപ്പോള്‍ തിരുമേനി (സ) ചോദിച്ചു; 'ഇതെന്താണ്?' (നിങ്ങള്‍ എന്തുകൊണ്ടാണ് നോമ്പനുഷ്ഠിക്കുന്നത്?) അവര്‍ പ്രത്യുത്തരം നല്‍കി: 'ഇത് നല്ല ഒരു ദിനമാണ്, ഈ ദിവസമാണ് ബനൂ ഇസ്റാഈല്യരെ അവരുടെ ശത്രുക്കളില്‍നിന്ന് അല്ലാഹു രക്ഷപ്പെടുത്തിയത്. അതുകൊണ്ട് ഈ ദിവസം മൂസാ നോമ്പനുഷ്ഠിക്കുകയുണ്ടായി.' അപ്പോള്‍ നബി (സ) പറഞ്ഞു: 'മൂസായോട് നിങ്ങളേക്കാള്‍ കൂടുതല്‍ കടപ്പെട്ടവന്‍ ഞാനാണ്.' അങ്ങനെ ആ ദിവസം നബി (സ) നോമ്പനുഷ്ഠിച്ചു,  ആ ദിവസം നോമ്പനുഷ്ഠിക്കാന്‍ മറ്റുള്ളവരോടും കല്‍പ്പിച്ചു (ബുഖാരി: 2004). 
മൂന്നാം ഘട്ടം: ഹി. രണ്ടാം വര്‍ഷം റമദാന്‍ വ്രതം നിര്‍ബന്ധമാക്കപ്പെട്ടു. അതുവരെയുായിരുന്ന നിര്‍ബന്ധ നോമ്പെന്ന സ്ഥാനം അതോടെ ആശൂറാഇന് ഇല്ലാതായി. ഇനി മുതല്‍ അത് ഐഛികമാണെന്ന് നബി (സ) വ്യക്തമാക്കി.
നബി (സ) പറഞ്ഞു: ''ആശൂറാഅ് അല്ലാഹുവിന്റെ സവിശേഷം എണ്ണപ്പെടുന്ന ദിനങ്ങളില്‍പെട്ട ഒരു ദിനമാകുന്നു. അതിനാല്‍ ആരെങ്കിലും അന്ന് നോമ്പെടുക്കുന്നെങ്കില്‍ നോമ്പെടുക്കാം; ഇനി ആര്‍ക്കെങ്കിലും ഉപേക്ഷിക്കണമെന്നുണ്ടെങ്കില്‍ അങ്ങനെയുമാവാം'' (മുസ്ലിം: 2698).
നാലാം ഘട്ടം: താസുആഅ് (മുഹര്‍റം ഒമ്പത്) സുന്നത്താണെന്ന കാര്യം പഠിപ്പിച്ചത് ഈ ഘട്ടത്തിലാണ്. ജൂതഗോത്രങ്ങളുടെ പകയും വെറുപ്പും വിദ്വേഷവും എല്ലാ അതിരുകളും ലംഘിക്കുകയും, അവരുമായി സമരസപ്പെടുക എന്ന നയത്തില്‍നിന്ന് മാറി അവരുമായി വിയോജിപ്പും വ്യതിരിക്തതയും പ്രകടിപ്പിക്കുക എന്ന നയം പ്രവാചകന്‍ നടപ്പാക്കി തുടങ്ങുകയും ചെയ്ത ഘട്ടമായിരുന്നു അത്. ആ വ്യത്യസ്തത അടയാളപ്പെടുത്താന്‍ ആശൂറാഇനൊപ്പം താസൂആഅ് കൂടി നോല്‍ക്കുക എന്ന് നിര്‍ദേശിക്കുകയായിരുന്നു ദൈവദൂതന്‍. അക്കാര്യം  ഹദീസില്‍ ഇപ്രകാരം കാണാം:
ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു: നബി (സ) ആശൂറാഅ് ദിവസം നോമ്പ് നോല്‍ക്കുകയും ആ ദിവസത്തില്‍ നോമ്പെടുക്കാന്‍ കല്‍പിക്കുകയും ചെയ്തപ്പോള്‍ സ്വഹാബത്ത് പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, അത് ജൂത- ക്രൈസ്തവര്‍ മഹത്വവല്‍ക്കരിക്കുന്ന ദിനമല്ലേ...' അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു: 'ഇന്‍ശാ അല്ലാഹ്, അടുത്ത വര്‍ഷം നാം (ജൂത-ക്രൈസ്തവരില്‍നിന്നും വ്യത്യസ്തരാവാന്‍) ഒമ്പതാം ദിവസം കൂടി നോമ്പെടുക്കും.' പക്ഷേ അടുത്ത വര്‍ഷം കടന്നുവരുമ്പോഴേക്ക് റസൂല്‍ (സ) വഫാത്തായിരുന്നു (സ്വഹീഹ് മുസ്ലിം: 1916). അതുകൊണ്ടുതന്നെ മുഹര്‍റം പത്തിനോടൊപ്പം മുഹര്‍റം ഒമ്പത് കൂടി നോല്‍ക്കുന്നത് സുന്നത്താണ്. 

ദുഃഖാചരണത്തിന്റെ മാസമാണോ?
ഇസ്ലാമിക ചരിത്രത്തിലെ കറുത്ത അധ്യായമാണ് നബി(സ)യുടെ പേരമകന്‍ ഹുസൈന്‍(റ) രക്തസാക്ഷിയായ സംഭവം. അതൊരു മുഹര്‍റം പത്തിനായിരുന്നു. ഈ സംഭവത്തെ മുന്‍നിര്‍ത്തി ശീഈ വിഭാഗങ്ങള്‍ മുഹര്‍റം പത്തിനെ കറുത്ത ദിനമായിട്ടാണ് ആചരിച്ചുവരുന്നത്. വിലാപവും മാറത്തടിയും നിലവിളിയും മാരകായുധങ്ങളെടുത്ത് സ്വന്തം ശരീരത്തെ പീഡിപ്പിക്കലുമൊക്കെ അതിന്റെ ഭാഗമായി നടന്നുവരുന്നു. മുഹര്‍റം പത്തിന്റെ യഥാര്‍ഥ പൊരുളറിയാതെയും അതിന്റെ ചൈതന്യം മനസ്സിലാക്കാതെയും തിരുമേനിയുടെ സുന്നത്ത് പിന്‍പറ്റാതെയും നടത്തുന്ന, പില്‍ക്കാലത്ത് രൂപപ്പെട്ട ആചാരങ്ങള്‍ എന്നേ അവയെപ്പറ്റി പറഞ്ഞുകൂടൂ. അവരിലെ പരിഷ്‌കരണവാദികള്‍ ഇതിനെ വിമര്‍ശിക്കുകയും വിലക്കുകയും ചെയ്തിട്ടുണ്ട്. ഹുസൈന്‍ (റ) രക്തസാക്ഷി (ശഹീദ്) ആണെന്നതും അല്ലാഹുവിന്റെ സ്വര്‍ഗ പൂങ്കാവനത്തില്‍ ഇടം നേടിയ മഹാനാണെന്നതും അഹ്ലുസ്സുന്നയുടെ വിശ്വാസപ്രമാണമാണ്. അഹ്ലുബൈത്തിനെ സ്നേഹിക്കാനും ബഹുമാനിക്കാനും ഓരോ വിശ്വാസിയും കല്‍പിക്കപ്പെട്ടതിനാല്‍ അതില്‍ വീഴ്ച വരുത്താനും പാടില്ല. അതു പക്ഷേ, അല്ലാഹുവോ പ്രവാചകനോ പഠിപ്പിക്കാത്ത, അവര്‍ വിലക്കിയ മാര്‍ഗങ്ങളിലൂടെ ആകാ
നും പാടില്ലാത്തതാണ്.

ശകുനത്തിന്റെ മാസമാണോ?
മുഹര്‍റം മാസത്തെ മോശപ്പെട്ട മാസമായും നഹ്‌സിന്റെ മാസമായുമൊക്കെ കാണുന്നവര്‍ അല്ലാഹു ആദരിച്ച മാസത്തെ അനാദരിക്കുകയാണ് ചെയ്യുന്നത്. തങ്ങള്‍ക്ക് ജീവിതത്തില്‍ ഉണ്ടാകുന്ന നന്മകളെയും പ്രയാസങ്ങളെയും കാലത്തിലേക്ക് ചേര്‍ത്തുപറയുകയും ശകുനം കണക്കാക്കുകയും ചെയ്തിരുന്നത് ജാഹിലിയ്യാ കാലത്തെ വിശ്വാസമായിരുന്നു. ഇന്ന് ശീഈ വിഭാഗങ്ങളും ഖബ്‌റാരാധകരായ ചില സൂഫീ വിഭാഗങ്ങളുമാണ് ഈ വിശ്വാസം വെച്ചുപുലര്‍ത്തുന്നത്. ഏറ്റവും പവിത്രമാക്കപ്പെട്ട മാസങ്ങളില്‍ ഒന്നായി അല്ലാഹു മുഹര്‍റം മാസത്തെ പഠിപ്പിക്കുമ്പോള്‍ ഇവര്‍ അശുഭകരമായ മാസമായും നല്ല കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ അനുയോജ്യമല്ലാത്ത മാസമായും മുഹര്‍റം മാസത്തെ കണക്കാക്കുന്നു. എത്ര നീച പ്രവൃത്തിയാണിത്!
കാലത്തെ പഴിക്കുകയെന്നത് ഇസ്‌ലാമില്‍ വിലക്കപ്പെട്ടതാണ്. ഖുദ്‌സിയായ ഒരു ഹദീസില്‍ ഇപ്രകാരം കാണാം: അബൂഹുറയ്‌റ (റ) നിവേദനം. നബി (സ) പറഞ്ഞു: ''അല്ലാഹു പറഞ്ഞു: കാലത്തെ പഴിക്കുന്നതിലൂടെ ആദം സന്തതി എന്നെ ഉപദ്രവിക്കുന്നു. ഞാനാകുന്നു കാലം. എന്റെ കൈയിലാണ് നിയന്ത്രണം. ഞാന്‍ രാവും പകലും മാറ്റിമറിക്കുന്നു''  (ബുഖാരി: 7491, മുസ്ലിം: 6000).
ഈ ഹദീസിനെ ഇമാം ബഗവി വിശദീകരിക്കുന്നു: ''തങ്ങള്‍ക്ക് അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ കാലത്തെ കുറ്റപ്പെടുത്തുക എന്നത് അറബികളുടെ രീതിയായിരുന്നു. കാരണം തങ്ങളെ ബാധിക്കുന്ന ദുരനുഭവങ്ങളും പ്രയാസങ്ങളും അവര്‍ കാലത്തിലേക്ക് ചേര്‍ത്താണ് പറഞ്ഞിരുന്നത്. 'അവരെ കാലത്തിന്റെ ഭയാനകത പിടികൂടി', 'അവരെ കാലം തുടച്ചുനീക്കി' എന്നെല്ലാം അവര്‍ പറയുമായിരുന്നു. തങ്ങള്‍ക്ക് ഉണ്ടാകുന്ന അപകടങ്ങളെ കാലത്തിലേക്ക് ചേര്‍ത്തു പറയുകവഴി അവയെല്ലാം നിയന്ത്രിക്കുന്നവനെയാണ് അവര്‍ കുറ്റപ്പെടുത്തുന്നത്'' (ശറഹുസ്സുന്ന: 3386).
അതിനാല്‍ മുഹര്‍റം മാസത്തെ സംബന്ധിച്ച ഇത്തരം  ധാരണകളും ആചാരങ്ങളുമെല്ലാം തീര്‍ത്തും പ്രമാണവിരുദ്ധമാണ്. അല്ലാഹു ആദരിച്ച ഹിജ്‌റ വര്‍ഷാരംഭത്തിലെ ഈ മാസത്തെ വരവേല്‍ക്കുന്നതിനു പകരം മ്ലാനവദനരായി ഒരു ദുശ്ശകുനത്തെയെന്നപോ
ലെ അതിനെ  അഭിമുഖീകരിക്കുക. എന്തൊരു വൈരുധ്യമാണിത്! ഇത്തരം മൂഢവിശ്വാസികള്‍ മുഹര്‍റത്തിലെ ആദ്യ പത്തു ദിവസത്തെ നഹ്സ് അഥവാ ദുശ്ശകുനമായി കണക്കാക്കുന്നു. ജീവിതത്തിലെ പ്രധാനപ്പെട്ട ഏതെങ്കിലും നല്ല കാര്യങ്ങളിലേക്കുള്ള കാല്‍വെപ്പ് ഈ  ദിവസത്തില്‍ നടത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. വിവാഹം, തൊഴില്‍, കച്ചവടം, വീടുവെക്കല്‍, വീട്ടില്‍ താമസം തുടങ്ങല്‍ തുടങ്ങിയ ഒരു കാര്യവും ചെയ്യാന്‍ പറ്റാത്ത അശുഭ മുഹൂര്‍ത്തമായി ഇവര്‍ ഈ പത്തു ദിവസങ്ങളെ കണക്കാക്കുന്നു. ഇസ്ലാമിക പ്രമാണങ്ങളുമായി ഒരു ബന്ധവുമില്ലാത്ത കടുത്ത അന്ധവിശ്വാസം മാത്രമാണിത്. അല്ലാഹു ആദരിച്ച ദിവസങ്ങളെ നാം ദുശ്ശകുനമായി കാണുകയോ? ഒരിക്കലും പാടില്ല. 
ഇസ്‌ലാമില്‍ ഏതെങ്കിലും ദിവസങ്ങള്‍ക്കോ  മാസങ്ങള്‍ക്കോ  ദുശ്ശകുനം/ നഹ്‌സ് ഇല്ല. മുഹര്‍റം മാസത്തിലെ നഹ്‌സ് ശീഈ വിശ്വാസമാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (15-17)
ടി.കെ ഉബൈദ്‌