Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 08

3029

1439 റബീഉല്‍ അവ്വല്‍ 19

പ്രവാചക സ്‌നേഹം പ്രകടിപ്പിക്കേണ്ടത്

കെ.സി ജലീല്‍ പുളിക്കല്‍

''എല്ലാ മതാനുയായികളും ജനവിഭാഗങ്ങളും അവരവരുടെ ആത്മീയാചാര്യന്മാരുടെയും നേതാക്കളുടെയും ജന്മദിനാഘോഷങ്ങള്‍ വ്യത്യസ്ത പരിപാടികളോടെ ആഘോഷിക്കാറുണ്ട്. മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കുന്നതും അതുപോലെത്തന്നെ.''

ജാതിമത കക്ഷി വ്യത്യാസമന്യേ പൊതുവെ അംഗീകൃതമായ നിലപാടാണിത്. തദടിസ്ഥാനത്തില്‍ തന്നെയാണ് നമ്മുടെ ഗവണ്‍മെന്റ് നബിദിനം ദേശീയ അവധിദിനമായി അംഗീകരിച്ചതും. മനുഷ്യനിര്‍മിതങ്ങളോ മനുഷ്യരുടെ മാറ്റത്തിരുത്തലുകള്‍ക്ക് വിധേയങ്ങളോ ആയ ഇസ്‌ലാമേതര മതങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും ഈ വീക്ഷണഗതി അംഗീകരിക്കുന്നതില്‍ പ്രശ്‌നങ്ങളൊന്നുമില്ല.

എന്നാല്‍, ഇസ്‌ലാം ദൈവിക ജീവിത വ്യവസ്ഥയാണ്, അഥവാ അല്ലാഹുവിന്റെ ദീനാണ്. അതുകൊണ്ടാണല്ലോ 'ഇസ്‌ലാം' എന്ന നാമം സിദ്ധിച്ചത്. അല്ലാഹുവിന്റെ നിയമങ്ങള്‍ വിശുദ്ധ ഖുര്‍ആനിലും നബിചര്യയിലുമാണുള്ളത്. അത് അംഗീകരിച്ചാലേ മുസ്‌ലിമാകൂ. ലോകാന്ത്യം വരെ മനുഷ്യന് ആവശ്യമായ എല്ലാ കാര്യങ്ങള്‍ക്കും വേണ്ടതെല്ലാം ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും ലഭിക്കും.

ആരാണ് പ്രവാചകന്‍, പ്രവാചക ദൗത്യമെന്ത്, പ്രവാചകന്റെ സ്ഥാനമെന്ത്, പ്രവാചക സ്‌നേഹമെങ്ങനെ, സ്‌നേഹത്തിന്റെ സ്ഥാനമെന്ത്, സ്‌നേഹത്തിന്റെ യാഥാര്‍ഥ്യമെന്ത്- എല്ലാം ഖുര്‍ആനും സുന്നത്തും വ്യക്തമാക്കിത്തന്നിട്ടുണ്ട്. ലോകാന്ത്യം വരെ മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള ദൈവദൂതനായാണ് അല്ലാഹു മുഹമ്മദ് നബി(സ)യെ നിയോഗിച്ചത്. അല്ലാഹു പറയുന്നു: ''നബീ പറയുക: മനുഷ്യരേ ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കുമുള്ള ദൈവദൂതനാണ്'' (അല്‍അഅ്‌റാഫ് 158). ''മാനവ സമൂഹത്തിനാകമാനം സന്തോഷ വാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പു നല്‍കുന്നവനുമായിത്തന്നെയാണ് നിന്നെ നാം നിയോഗിച്ചത്'' (സബഅ് 28).

 

പ്രവാചക സ്‌നേഹം

പ്രവാചക സ്‌നേഹം ഐഛികമോ അപ്രധാനമോ അല്ല. അടിസ്ഥാന വിശ്വാസത്തിന്റെ ഭാഗം തന്നെയാണ്. പ്രവാചക വചനമിതാ: ''സ്വന്തം മാതാപിതാക്കളേക്കാളും മക്കളേക്കാളും മറ്റാരേക്കാളും ഞാന്‍ പ്രിയങ്കരനാകുന്നത് വരെ നിങ്ങളിലാരും വിശ്വാസിയാവുകയില്ല തന്നെ'' (ബുഖാരി, മുസ്‌ലിം). നബി(സ)യുടെ ജീവിതകാലത്ത് മാത്രമല്ല, ലോകാന്ത്യം വരെ ഒരാള്‍ക്കും ഈ പ്രവാചക സ്‌നേഹത്തിന്റെ അഭാവത്തില്‍ വിശ്വാസിയാകാനാകില്ല. മാത്രമല്ല, ഈ സ്‌നേഹം വിശ്വാസികള്‍ സജീവമായും നിരന്തരമായും കാത്തുസൂക്ഷിക്കുകയും വേണം. നമസ്‌കാരങ്ങളിലും അനുബന്ധ കര്‍മങ്ങളിലുമെല്ലാം ഈ സ്‌നേഹം ആവര്‍ത്തിച്ചുറപ്പിച്ചുകൊണ്ടിരിക്കാന്‍ ഓരോ സത്യവിശ്വാസിയും ബാധ്യസ്ഥനുമാണ്.

ഒന്നാലോചിച്ചുനോക്കൂ. രാപ്പകല്‍ഭേദമില്ലാതെ, പ്രപഞ്ചത്തിന്റെ എല്ലാ മുക്കുമൂലകളില്‍നിന്നും കോടാനകോടി മലക്കുകളും മനുഷ്യരും പ്രവാചകനു  വേണ്ടി സ്‌നേഹാനുകമ്പയോടുകൂടി നടത്തുന്ന പ്രാര്‍ഥനകള്‍ നിരന്തരം പ്രവഹിക്കുകയാണ്. പ്രവാചകന്റെ ജീവിതകാലത്തുതന്നെ ആരംഭിച്ച ഈ മഹാ പ്രവാഹം നാഗരിക വികാസത്തോടൊപ്പം വിശാലമായികൊേയിരിക്കുന്നു. ഇത് അല്ലാഹുവിന്റെ തന്നെ നിശ്ചയമാണ്. അല്ലാഹു പറയുന്നു: ''നിശ്ചയം, അല്ലാഹുവും അവന്റെ മലക്കുകളും ദൈവദൂതനെ അനുഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. വിശ്വാസികളേ, നിങ്ങളും അദ്ദേഹത്തെ അനുഗ്രഹിക്കാന്‍ പ്രാര്‍ഥിക്കുകയും ശാന്തി തേടുകയും ചെയ്യൂ'' (അല്‍അഹ്‌സാബ്).

പ്രവാചകന് ലഭിക്കുന്ന ഈ സ്‌നേഹസാഗരത്തിന്റെ ഒരു തുള്ളി പോലും ലഭിക്കുന്ന വല്ല ആത്മീയാചാര്യനോ മതനേതാവോ രാഷ്ട്രനായകനോ മറ്റാരെങ്കിലുമോ ഭൂമുഖത്തുണ്ടോ? പ്രവാചകനോട് കടുത്ത വിരോധം വെച്ചുപുലര്‍ത്തിയിരുന്ന, തന്റെ പിതൃവ്യനടക്കമുള്ള ഖുറൈശി നേതാക്കളിലാരെയെങ്കിലും പില്‍ക്കാലത്ത് വന്ന പ്രവാചക വിരോധികളെങ്കിലും മരണാനന്തരം സ്‌നേഹത്തോടെ ഒന്നോര്‍ക്കുകയെങ്കിലും ചെയ്‌തോ? പിന്‍ഗാമിയായി ഭരണമേറ്റെടുത്ത വന്‍സാമ്രാജ്യത്തിന്റെ ഭരണാധികാരി മുന്‍ഗാമിയുടെ പ്രതിമക്ക് നേരെ ചൂണ്ടി 'ഇയാളായിരുന്നു ദുരന്തം' എന്ന് പറഞ്ഞ ചരിത്രം നാം മറന്നിട്ടില്ലല്ലോ. മരണത്തോടെ എല്ലാം കുറ്റിയറ്റു. 'നിന്നോട് ശത്രുത പുലര്‍ത്തിയവര്‍ തന്നെയാണ് കുറ്റിയറ്റവര്‍' (അല്‍ കൗസര്‍) എന്ന ഖുര്‍ആന്‍ സൂക്തം എത്ര അന്വര്‍ഥം!

 

സ്വഹാബികളുടെ മാതൃക

''മുഹമ്മദിനെ അദ്ദേഹത്തിന്റെ അനുയായികള്‍ സ്‌നേഹിക്കുന്ന പോലെ മറ്റൊരു നേതാവിനെയും അനുയായികള്‍ സ്‌നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല''- ഖുറൈശി തലവനായിരുന്ന അബൂസുഫ്‌യാന്റെ വാക്കുകളാണിത്. മുഹമ്മദ് നബി(സ)യുടെ എതിര്‍പക്ഷത്തിന് നേതൃത്വം നല്‍കിയിരുന്ന അവസരത്തിലാണ് അബൂസുഫ്‌യാന്‍ ഇങ്ങനെ പറഞ്ഞത്. എതിരാളികളുടെ പിടിയിലകപ്പെട്ട് വധിക്കപ്പെടാന്‍ പോകുന്ന നബി(സ)യുടെ ഒരനുയായിയോട് 'നിന്റെ സ്ഥാനത്ത് മുഹമ്മദിനെ നിര്‍ത്തുന്നത് നീ ഇഷ്ടപ്പെടുമോ' എന്ന ചോദ്യത്തിന് 'ഒരിക്കലുമില്ല' എന്നായിരുന്നു അസന്ദിഗ്ധമായ മറുപടി. 'മറ്റാരേക്കാളും എന്നെ നിങ്ങള്‍ ഇഷ്ടപ്പെടുന്നതുവരെ നിങ്ങള്‍ വിശ്വാസിയാവുകയില്ല' എന്ന പ്രവാചകവചനം സ്വഹാബികള്‍ അതേപടി പ്രാവര്‍ത്തികമാക്കുകയായിരുന്നു.

സമാനതകളില്ലാത്ത ഈ പ്രവാചക സ്‌നേഹം, പക്ഷേ മറ്റുള്ളവര്‍ക്ക് അവരുടെ ആത്മീയാചാര്യന്മാരോടുണ്ടായിരുന്ന സ്‌നേഹത്തില്‍നിന്ന് അടിസ്ഥാനപരമായി തന്നെ വ്യത്യസ്തമാണ്. മറ്റുള്ളവര്‍ തങ്ങളുടെ ആത്മീയ നേതാക്കളോ രാഷ്ട്രീയ-കലാ രംഗങ്ങളിലെ പ്രമുഖരോ മരണപ്പെട്ടാല്‍ ആത്മഹത്യക്കടക്കം പലതിനും മുതിരുന്നു. എന്തുകൊണ്ടാണിത്? അവരുടെ സ്‌നേഹം വ്യക്തിപൂജയില്‍ അധിഷ്ഠിതമാണ്. ഇസ്‌ലാമില്‍ വ്യക്തിപൂജക്ക് അശേഷം സ്ഥാനമില്ല. അല്ലാഹുവിന്റെ ദീനും ഇതര ചിന്താഗതികളും അടിസ്ഥാനപരമായി വേര്‍പിരിയുന്നത് ഇവിടെയാണ്.

പ്രവാചകനോടുള്ള സ്‌നേഹത്തില്‍ മറ്റാരേക്കാളും മുന്‍പന്തിയിലായിരുന്ന അബൂബക്ര്‍(റ), ഉമര്‍(റ) തുടങ്ങിയവരില്‍നിന്നുതന്നെ ഈ വ്യതിരിക്തത വ്യക്തമായി മനസ്സിലാക്കാം. അന്ത്യപ്രവാചകന്‍ ഈ ലോകത്തോട് വിടപറഞ്ഞ രംഗം; നേരത്തേ പറഞ്ഞ പ്രവാചക സ്‌നേഹം നിറഞ്ഞൊഴുകുന്ന അനുയായികളുടെ അവസ്ഥ എന്തായിരിക്കും? ഒരു നിമിഷത്തേക്ക് എല്ലാം മറന്ന് സ്തബ്ധരായ അവരുടെ അടുത്തേക്ക് അബൂബക്ര്‍(റ) കടന്നുവരികയാണ്. ഹിജ്‌റയില്‍ പോലും പ്രവാചകനോടൊപ്പം ഗുഹയില്‍, വല്ല സര്‍പ്പവും മാളത്തില്‍നിന്ന് പ്രവാചകനെ ഉപദ്രവിച്ചാലോ എന്ന വ്യാകുലതയില്‍ മാളത്തില്‍ സ്വന്തം വിരലമര്‍ത്തിവെച്ച് മേലോട്ട് നോക്കുമ്പോള്‍ ഗുഹാമുഖത്ത് പ്രവാചകന്റെ രക്തത്തിന് ദാഹിച്ച് ആര്‍ത്തി പൂണ്ടിറങ്ങിയ ശത്രുക്കളുടെ പാദങ്ങള്‍ കണ്ട് അവരെങ്ങാനും താഴോട്ട് നോക്കിയാല്‍ പ്രവാചകന്റെ കഥയെന്താകുമെന്നോര്‍ത്ത് മനമുരുകുന്ന അബൂബക്ര്‍(റ), പ്രവാചക സ്‌നേഹത്തിന്റെ ഉത്തുംഗതയില്‍, മറ്റാര്‍ക്കും എത്താനാകാത്ത സ്ഥാനത്ത് നിലയുറപ്പിച്ച അബൂബക്ര്‍(റ), അദ്ദേഹമാണ് പ്രവാചകന്റെ വിയോഗവാര്‍ത്ത കേട്ട് വിശ്വസിക്കാനാകാതെ സ്തബ്ധരായി നില്‍ക്കുന്ന, പ്രവാചകനെ സ്വന്തം ജീവനേക്കാള്‍ സ്‌നേഹിക്കുന്ന അനുയായികളിലേക്ക് കടന്നുവരുന്നത്. ഈ ഘട്ടത്തിലാണ് അദ്ദേഹം മിമ്പറില്‍ കയറി ഉറക്കെ പ്രഖ്യാപിക്കുന്നത്:

''വല്ലവരും മുഹമ്മദിനാണ് ഇബാദത്ത് ചെയ്തിരുന്നതെങ്കില്‍ മുഹമ്മദ് ഇതാ മരണപ്പെട്ടിരിക്കുന്നു, വല്ലവരും അല്ലാഹുവിനാണ് ഇബാദത്ത് ചെയ്തിരുന്നതെങ്കില്‍, നിശ്ചയം അല്ലാഹു എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്. അവനൊരിക്കലും മരണമില്ല.'' തുടര്‍ന്ന് 'മുന്‍ പ്രവാചകന്മാരെപ്പോലെ മുഹമ്മദും മരിക്കും' എന്ന് കുറിക്കുന്ന ഖുര്‍ആന്‍ വചനം (ആലുഇംറാന്‍) വായിച്ചുകേള്‍പ്പിക്കുകയും ചെയ്തു. അബൂബക്‌റിന്റെ ഈ ഉറച്ച പ്രഖ്യാപനമാണ് ഉമര്‍(റ) അടക്കമുള്ളവരെ ശാന്തരാക്കിയത്.

മറ്റാരേക്കാളും മുമ്പ് ഖുര്‍ആന്‍ പ്രവാചകനില്‍നിന്ന് നേരിട്ട് ആഴത്തില്‍ മനസ്സിലാക്കിയിരുന്നതിനാലാണ് നബി(സ)യോട് ഏറ്റവും സ്‌നേഹമുള്ള അബൂബക്‌റിന് ഇങ്ങനെ പ്രഖ്യാപിക്കാനുള്ള ധൈര്യവും കരുത്തും കൈവന്നത്. ഇവിടെയാണ് പ്രവാചക സ്‌നേഹം വ്യക്തിപൂജയില്‍നിന്ന് വേര്‍പിരിയുന്നത്. അല്ലാഹു അവന്റെ ദൂതനെ തിരിച്ചുവിളിച്ചു, ഒരിക്കല്‍ നാമെല്ലാം ഇതുപോലെ അല്ലാഹുവിങ്കലേക്ക് തിരിച്ചുപോകണം- ഈ ചിന്തയാണ് അബൂബക്‌റി(റ)ന് സമനില കൈവരിക്കാന്‍ സഹായിച്ചത്. അദ്ദേഹം നടത്തിയ പ്രഖ്യാപനം പ്രവാചകന്റെ മറ്റു അനുയായികളെയും ശാന്തരാക്കുന്നു. കാരണം അവരെല്ലാം ഖുര്‍ആന്‍ ഉള്‍ക്കൊണ്ടവരായിരുന്നു. 'വിശ്വാസികള്‍ അല്ലാഹുവിനെ ഓര്‍ക്കുന്നതോടുകൂടി അവരുടെ ഹൃദയം ശാന്തമാകുന്നു' (13:28). ഒരൊറ്റ സ്വഹാബിയും ജീവനൊടുക്കിയില്ല, ആരും വെപ്രാളപ്പെട്ട് ഒന്നും ചെയ്തില്ല.

എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സമനില കൈവരുത്താനുതകുന്ന ദൈവവിശ്വാസമോ ദിവ്യവചനങ്ങളോ ഇല്ലാത്തവര്‍ക്ക് സമാധാനമോ ശാന്തിയോ ലഭിക്കാന്‍ മാര്‍ഗമില്ല. വ്യക്തിപൂജയിലധിഷ്ഠിതമായ സ്‌നേഹപ്രകടനങ്ങള്‍ എന്തെല്ലാം ബഹളങ്ങള്‍ സൃഷ്ടിച്ചാലും അവക്ക് നൈരന്തര്യമോ ദീര്‍ഘകാല നിലനില്‍പോ ഉണ്ടാവില്ല.

ജന്മ-ചരമദിനാചരണങ്ങളിലെ ഏതാനും മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന അനുസ്മരണ ചടങ്ങുകള്‍ എത്ര ഭക്തിനിര്‍ഭരമാണെങ്കിലും ജീവിതത്തിലതിന് പ്രതിഫലനം സൃഷ്ടിക്കാനോ സ്വാധീനം ചെലുത്താനോ സാധിക്കില്ല. പലപ്പോഴും നാട്യപ്രകടനങ്ങളായി ഇത്തരം ആഘോഷങ്ങള്‍ മാറുന്നതും കാണാം. അഴിമതിക്കാരും മദ്യരാജാക്കന്മാരും ഗോദ്‌സെയുടെ ആരാധകരുമെല്ലാം ഗാന്ധിജയന്തി ആഘോഷിക്കാറുണ്ടല്ലോ.

പ്രവാചക സ്‌നേഹം ഒരിക്കലും ഇങ്ങനെ ആയിക്കൂടാ. അത് പ്രതിരൂപങ്ങളെ ആനയിക്കുന്നതിലേക്കോ ജന്മദിനമാഘോഷിക്കുന്നതിലേക്കോ നീങ്ങിക്കൂടാ എന്ന് ഇസ്‌ലാമിന് നിര്‍ബന്ധമുണ്ട്. അതിനാലാണ് അത്തരം നീക്കങ്ങളെ ഇസ്‌ലാം കര്‍ശനമായി വിലക്കിയത്. റസൂലിന്റെ പ്രതിരൂപമുണ്ടാക്കുന്നത് ഊഹിക്കാന്‍ ഒരു വിശ്വാസിക്കും സാധ്യമല്ല. മാത്രമല്ല, ഒരു ചിത്രമോ കാര്‍ട്ടൂണോ വരക്കുന്നതു പോലും ഓരോ വിശ്വാസിക്കും അസഹ്യമാണ് (വരച്ചവരുടെ നേരെ അതിക്രമം നടത്തരുതെന്നത് മറ്റൊരു കാര്യം).  ഉമറി(റ)ന്റെ പ്രവാചക സ്‌നേഹം ഏറെ പ്രസിദ്ധമാണ്. തന്റെ ഭരണകാലത്ത് ഹുദൈബിയയില്‍ 'ബൈഅത്തുര്‍രിള്‌വാന്‍' വേളയില്‍ പ്രവാചകന്‍ ഇരുന്ന മരച്ചുവട്ടില്‍ ജനം ആദരവോടെ ഇരിക്കുന്ന സ്വഭാവമുണ്ടോ എന്ന തോന്നലുണ്ടായി. ഉമര്‍(റ) ആ വൃക്ഷം വേരോടെ പിഴുതുമാറ്റാന്‍ കല്‍പിക്കുകയായിരുന്നു. വ്യക്തിപൂജയുടെ വേരറുക്കുകയായിരുന്നു അദ്ദേഹമിവിടെ.

ചുരുക്കത്തില്‍, മറ്റുള്ളവര്‍ നടത്തുന്ന വ്യക്തിപൂജയുടെ വകഭേദങ്ങളായ ഫോട്ടോ, പ്രതിമ, കട്ടൗട്ട്, ജന്മദിനാഘോഷം തുടങ്ങിയവയെല്ലാം പ്രവാചകന്റെ പേരില്‍ ഒരിക്കലും ഉണ്ടായിക്കൂടാ എന്ന് ഇസ്‌ലാമിന് നിര്‍ബന്ധമുണ്ട്. ഇതില്‍ ഒരു വിട്ടുവീഴ്ചയുമില്ല. തൗഹീദിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്തതുപോലെത്തന്നെ. അതുകൊണ്ടുതന്നെയാണ് അബൂബക്ര്‍(റ), ഉമര്‍(റ) തുടങ്ങിയ എല്ലാ സ്വഹാബികളും തുടര്‍ന്ന് വന്ന എല്ലാ പണ്ഡിതന്മാരും അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തുമെല്ലാം ഇക്കാര്യത്തില്‍ കണിശത പുലര്‍ത്തിപ്പോന്നത്. അതുകൊണ്ടുതന്നെയാണ് ഇതിനു വിരുദ്ധമായ ശീഈ ചിന്താഗതികളെയും ആചാരങ്ങളെയും അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്ത് എതിര്‍ത്തുപോന്നതും.

റസൂലിനോടുള്ള സ്‌നേഹത്തിന്റെ യാഥാര്‍ഥ്യമെന്ത്, എങ്ങനെയാണ് സ്‌നേഹിക്കേണ്ടത്- ഇത് നിര്‍ണയിച്ചുതരേണ്ടത് റസൂലിനെ നിയോഗിച്ചയച്ച അല്ലാഹു തന്നെയാണ്. ''അല്ലാഹുവിന്റെ അനുമതിയോടെ അനുസരിക്കപ്പെടാനല്ലാതെ ഒരു ദൂതനെയും നാം അയച്ചിട്ടില്ല'' (ഖുര്‍ആന്‍ 4:64). ''പറയുക: നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ പിന്‍പറ്റുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കും. നിങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും ചെയ്യും'' (3:31). ഈ ഖുര്‍ആന്‍ സൂക്തങ്ങളില്‍ അല്ലാഹു വ്യക്തമായി കല്‍പിക്കുന്നത് ഇതാണ്: മുഹമ്മദ് നബിയെ ദൂതനായി നിയോഗിച്ചത് ഞാനാണ്. എന്റെ വചനങ്ങളാണ് അദ്ദേഹം നിങ്ങള്‍ക്ക് വായിച്ചു കേള്‍പ്പിക്കുന്നത്. എന്റെ വചനങ്ങളുടെ പ്രയോഗവത്കരണമാണ് അദ്ദേഹത്തിന്റെ ജീവിത മാതൃക. ആ പ്രയോഗവത്കരണവും ഞാനറിയിച്ച സന്ദേശം തന്നെ. അതിനാല്‍ 'ആരെങ്കിലും റസൂലിനെ അനുസരിച്ചാല്‍ അല്ലാഹുവിനെത്തന്നെയാണ് അനുസരിക്കുന്നത്' (4:80). റസൂലിനെ മാറ്റിനിര്‍ത്തി 'ഖുര്‍ആന്‍ അംഗീകരിക്കുന്നു, അല്ലാഹുവിനെ അനുസരിക്കുന്നു' എന്ന വാദം ബാലിശവും അപ്രസക്തവുമാണ്.

''അല്ലാഹുവും റസൂലും ഒരു കാര്യം വിധിച്ചുകഴിഞ്ഞാല്‍ പിന്നെ ആ വിഷയത്തില്‍ സ്വന്തമായൊരു തീരുമാനമെടുക്കാന്‍ വിശ്വാസിക്കും വിശ്വാസിനിക്കും ഒരിക്കലും അവകാശമില്ല തന്നെ'' (33:36). ഇതാണ് ഖുര്‍ആന്റെ അസന്ദിഗ്ധ പ്രഖ്യാപനം.

ലോകാന്ത്യം വരെ എല്ലാവര്‍ക്കും ആവശ്യമായ നിയമവ്യവസ്ഥക്കാധാരമായ മുഴുവന്‍ കാര്യങ്ങളും ഖുര്‍ആനിലുണ്ട്. എല്ലാ മേഖലയിലും പ്രവാചകന്‍ അത് നടപ്പാക്കിയിട്ടുമുണ്ട്. അതങ്ങനെത്തന്നെ ഉള്‍ക്കൊണ്ടേ തീരൂ. ഖുര്‍ആന്‍ പ്രസ്താവിക്കുന്നു: ''അങ്ങനെയല്ല, നിന്റെ നാഥനാണ, അവര്‍ക്കിടയില്‍ ഉത്ഭവിക്കുന്ന ഓരോ പ്രശ്‌നത്തിലും നിന്നെ വിധികര്‍ത്താവാക്കുകയും എന്നിട്ട് നിന്റെ വിധിയില്‍ അവര്‍ക്ക് ഒരു വിധത്തിലുള്ള മനഃപ്രയാസവും തോന്നാതിരിക്കുകയും സര്‍വാത്മനാ അംഗീകരിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ലതന്നെ'' (4:65). ഇതാണ് പ്രവാചക സ്‌നേഹത്തിന് അല്ലാഹു നിര്‍ദേശിച്ച ഏക മാര്‍ഗം. ജീവിതത്തിന്റെ എല്ലാ രംഗത്തും എല്ലാ വിഷയത്തിലും മാതൃകാ പുരുഷനും നായകനും നേതാവുമായി അംഗീകരിച്ച് നബി(സ)യെ പിന്‍പറ്റുക. മറ്റാര്‍ക്കും ഈ സ്ഥാനം അംഗീകരിച്ചുകൊടുക്കാതിരിക്കുക.

ഇതല്ലാത്ത, മറ്റുള്ളവര്‍ വെച്ചുപുലര്‍ത്തുന്ന എല്ലാ ധാരണകളും സമ്പ്രദായങ്ങളും മുഹമ്മദ് നബിയുടെ കാര്യത്തില്‍ ഒരിക്കലും ഉണ്ടാകരുതെന്നും ഖുര്‍ആന്‍ പലയിടങ്ങളിലായി വ്യക്തമാക്കിയിട്ടുണ്ട്.

ഒന്ന്: പ്രവാചകന്മാരെയും മഹാന്മാരെയും ജീവിതരംഗത്തുനിന്ന് മാറ്റിനിര്‍ത്തി, അവരെ പിന്തുടരുന്നതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍, അവരെ ഉയരങ്ങളില്‍ പ്രതിഷ്ഠിച്ച് ദിവ്യഗുണങ്ങള്‍ ചാര്‍ത്തി അമാനുഷിക കഥകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് സഹിക്കാനാവാത്തതാണ് അടിമ, അല്ലെങ്കില്‍ ദാസന്‍ എന്ന പദം. ഖുര്‍ആന്‍ അവതരിച്ചു തുടങ്ങുമ്പോള്‍ തന്നെ പ്രസ്തുത പദപ്രയോഗമാണ് മുഹമ്മദ് നബി(സ)യെ സംബന്ധിച്ച് നടത്തിയത്. 'അടിമ (അബ്ദ്) നമസ്‌കരിക്കുമ്പോള്‍ തടയുന്നവനെ കണ്ടില്ലേ?' (അലഖ്). റസൂലിന് ഏറ്റവും ഇഷ്ടപ്പെട്ട പ്രയോഗവും അതുതന്നെയായിരുന്നെന്ന് അവിടുന്ന് നടത്തിയ പ്രാര്‍ഥനകള്‍ വായിച്ചാല്‍ ഗ്രഹിക്കാം. ദിനംപ്രതി പല സമയങ്ങളിലായി വിശ്വാസികള്‍ നടത്തുന്ന വുദൂവിനോടനുബന്ധിച്ച പ്രാര്‍ഥനയില്‍ 'മുഹമ്മദ്(സ) അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു' എന്നുള്‍ക്കൊണ്ടിട്ടുണ്ട്. അദൈ്വത സിദ്ധാന്തത്തിലധിഷ്ഠിതമായ എല്ലാ ചിന്താഗതികളെയും പാടേ നിരാകരിക്കുന്നതാണ് 'അടിമ' എന്ന ഈ പ്രയോഗം. അല്ലാഹുവിന്റെ ദൂതന് അടിമയുടെ പരിധിക്കപ്പുറം കടക്കാനാകില്ലെങ്കില്‍ മറ്റാര്‍ക്കാണത് സാധിക്കുക? ഈസാ നബി(അ)യെ അടിമത്തപരിധിയില്‍നിന്നുയര്‍ത്തി കൃത്രിമം നടത്തിയരെ ശക്തമായി ശാസിച്ചുകൊണ്ട് അല്ലാഹു പറയുന്നു: ''വേദക്കാരേ, നിങ്ങളുടെ മതത്തില്‍ നിങ്ങള്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ അടിമയായിരിക്കുന്നതില്‍ മസീഹിന് ഒരിക്കലും അപമാനം തോന്നിയിട്ടില്ല'' (അന്നിസാഅ് 171).

രണ്ട്: പലര്‍ക്കും അസഹ്യമായി തോന്നുന്നതാണ് റസൂലിനെ സാധാരണ മനുഷ്യന്‍ എന്ന് വിശേഷിപ്പിക്കല്‍. എന്നാല്‍ അങ്ങനെത്തന്നെ തീര്‍ത്ത് പറയാനാണ് അല്ലാഹു കല്‍പിക്കുന്നത്: ''പറയുക: ഞാന്‍ നിങ്ങളെപ്പോലുള്ള മനുഷ്യന്‍ മാത്രമാണ്. എനിക്ക് വഹ്‌യ് ലഭിക്കുന്നു. നിങ്ങളുടെയും എന്റെയും ദൈവം ഒരേ ദൈവം തന്നെ'' (അല്‍കഹ്ഫ് 110). സാധാരണ മനുഷ്യര്‍ക്ക് സാധിക്കാത്തത് എനിക്ക് സാധിക്കില്ല എന്ന് പ്രഖ്യാപിക്കാനും അല്ലാഹു നബി(സ)യോട് കല്‍പിക്കുന്നു. മക്കയിലെ നിഷേധികള്‍ നബി(സ)യോട് ആവശ്യപ്പെട്ട അമാനുഷിക ദൃഷ്ടാന്തങ്ങളെക്കുറിച്ചും അതിനുത്തരം നല്‍കേണ്ടതെങ്ങനെ എന്നതിനെക്കുറിച്ചും അല്ലാഹു പറയുന്നു: ''അവര്‍ പറഞ്ഞു: നീ ഞങ്ങള്‍ക്കായി ഭൂമി പിളര്‍ന്നു ഒരു ഉറവ പ്രവഹിപ്പിക്കുന്നതുവരെ ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കുകയില്ല. അല്ലെങ്കില്‍ നിനക്ക് ഈത്തപ്പഴവും മുന്തിരിയും നിറഞ്ഞ ഒരു തോട്ടമുണ്ടാവട്ടെ. അതില്‍ നദികള്‍ ഒഴുക്കുകയും വേണം. അതല്ലെങ്കില്‍, നീ വാദിക്കും പോലെ ആകാശങ്ങള്‍ ഞങ്ങളുടെ മേല്‍ കഷ്ണങ്ങളായി വീഴ്ത്തുകയോ ദൈവത്തെയും മലക്കുകളെയും ഞങ്ങളുടെ മുമ്പില്‍ നേരിട്ട് കൊണ്ടുവരികയോ ചെയ്യുക. അതുമല്ലെങ്കില്‍ നിനക്കൊരു കനകക്കൊട്ടാരമുണ്ടാകട്ടെ. അതുമല്ലെങ്കില്‍ നീ ഒരു ആകാശാരോഹണം നടത്തുക. ഞങ്ങള്‍ക്ക് വായിക്കാവുന്ന ഒരു ഗ്രന്ഥം കൊണ്ടു വന്നല്ലാതെ നിന്റെ ആകാശാരോഹണം ഞങ്ങള്‍ വിശ്വസിക്കുകയില്ല. പ്രവാചകരേ, അവരോട് പറയുക: എന്റെ നാഥന്‍ പരിശുദ്ധന്‍, ഞാന്‍ ദൈവദൂതനായ മനുഷ്യനല്ലയോ?'' (അല്‍ഇസ്രാഅ് 90-93).

സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിച്ചിരുന്ന മുഹമ്മദ് നബി(സ)യെ  മക്കയിലെ ബഹുദൈവ വിശ്വാസികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. അവര്‍ പറഞ്ഞു: ''ഇതെന്ത് പ്രവാചകന്‍! ഭക്ഷണം കഴിക്കുന്നു, അങ്ങാടിയില്‍ നടക്കുന്നു'' (അല്‍ഫുര്‍ഖാന്‍ 7).

തന്റെ ചുമടെടുത്ത് വീട്ടിലെത്തിക്കാന്‍ പ്രയാസപ്പെടുന്ന വൃദ്ധയുടെ ചുമടെടുത്ത് പ്രവാചകന്‍ അവരുടെ വീട്ടിലെത്തിക്കുന്നു. സന്തുഷ്ടയായ വൃദ്ധ  'നീ മുഹമ്മദിന്റെ പുത്തന്‍വാദത്തില്‍ പെട്ടുപോകരുത്' എന്നുപദേശിക്കുന്നു. നബിക്ക് പ്രത്യേക ഹാവഭാവങ്ങളുണ്ടായിരുന്നെങ്കില്‍ വൃദ്ധ തിരിച്ചറിയുമായിരുന്നില്ലേ? ഏത് സാധാരണക്കാര്‍ക്കും പിന്തുടരാന്‍ പറ്റിയ ലളിത ജീവിതം, അങ്ങാടിയിലിറങ്ങി ജനസേവനവും ഇസ്‌ലാമിക പ്രബോധനവും നിര്‍വഹിക്കുന്ന സാധാരണക്കാരന്‍.

ഒരു ആത്മീയാചാര്യനെക്കുറിച്ച സകല സങ്കല്‍പങ്ങളും തച്ചുടക്കുംവിധം സാധാരണക്കാരുടെ ജീവിതത്തിലേക്കിറങ്ങിവന്ന്, അവരുടെ പ്രായോഗിക ജീവിതത്തില്‍ അല്ലാഹുവിന്റെ കല്‍പനകള്‍ അവരോടൊപ്പം നിന്ന് നടപ്പിലാക്കുന്ന പ്രവാചകന്‍; അല്ലാഹുവിന്റെ ദാസനായ റസൂല്‍- ഇതാണ് നബി(സ). നബിമാരുടെ യഥാര്‍ഥ അനുയായികളല്ലാത്തവര്‍ ഒരു കാലത്തും ഇത് ഉള്‍ക്കൊള്ളാറില്ല.

മുഹമ്മദ് നബി(സ)യെ അന്വേഷിച്ച് എത്തുന്ന പലരും അനുയായികള്‍ക്കിടയില്‍നിന്ന് നബി(സ)യെ തിരിച്ചറിയാനാകാതെ 'നിങ്ങളില്‍ ആരാണ് മുഹമ്മദ്' എന്ന് ചോദിച്ചിരുന്നു. മുഹമ്മദ് നബി(സ)യുടെയും അനുയായികളുടെയും സവിശേഷതയായി അവര്‍ പറഞ്ഞിരുന്നതുതന്നെ 'നേതാവിനെയും അനുയായികളെയും തിരിച്ചറിയാന്‍ കഴിയാത്ത സ്വഭാവമുള്ളവര്‍' എന്നായിരുന്നു.

ഇതര സംസ്‌കാരങ്ങളും പൗരോഹിത്യവും സൃഷ്ടിച്ചെടുത്ത എല്ലാ ഉഛനീചത്വങ്ങളും സൃഷ്ടിപൂജയിലധിഷ്ഠിതമായ എല്ലാ അന്ധവിശ്വാസങ്ങളും പൂര്‍ണമായും തുടച്ചുമാറ്റി വിശുദ്ധ വചനത്തിലധിഷ്ഠിതമായ സംശുദ്ധ സംസ്‌കാരം സ്ഥാപിച്ചെടുക്കുകയായിരുന്നു പ്രവാചകന്‍. അല്ലാഹുവിന്റെ സന്ദേശം അപ്പോഴാണ് നടപ്പിലാകുന്നത്. 'മുഹമ്മദിന് എങ്ങനെയാണ് ഇത്രയും കുറഞ്ഞ കാലത്തിനിടയില്‍, അധഃപതനത്തിന്റെ ആഴിയില്‍ ആണ്ടുകിടന്നിരുന്ന ജനതയെ അടിമുടി മാറ്റിയെടുത്ത് ലോകത്തെ പുതിയ ദിശയിലേക്ക് തിരിച്ചുവിടാനാകുംവിധം രാഷ്ട്രം വരെ സ്ഥാപിച്ചെടുക്കാനായത്' എന്ന് ജവഹര്‍ലാല്‍ നെഹ്‌റു അടക്കുള്ളവര്‍ അത്ഭുതം പ്രകടിപ്പിച്ചിട്ടുണ്ടല്ലോ.

അതേ, നബി(സ)ക്ക് ഖുര്‍ആന്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നു. ഖുര്‍ആന്‍ നടപ്പാക്കേണ്ട രീതിയും വിശദാംശങ്ങളും അല്ലാഹു തന്നെ മുഹമ്മദ് നബിക്ക് വഹ്‌യ് നല്‍കുന്നു. നബി(സ)യെ സ്വന്തത്തേക്കാള്‍ സ്‌നേഹിക്കുന്ന അനുയായികള്‍ ആത്മാര്‍ഥമായി സര്‍വ രംഗത്തും ആ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നു. ആ മാര്‍ഗത്തില്‍ സര്‍വസ്വവും സമര്‍പ്പിക്കുന്നു. അങ്ങനെ ലോകഗതിയെ തന്നെ മാറ്റുന്നു. ഇവിടെയാണ് അല്ലാഹുവിലും പ്രവാചകനിലുമുള്ള വിശ്വാസവും സ്‌നേഹവും പ്രകടമാകുന്നത്.

ഖുര്‍ആനും സുന്നത്തും നമ്മുടെ മുന്നിലുണ്ട്. ലോകം അപകടകരമായ അവസ്ഥയിലെത്തി നില്‍ക്കുന്നു. ഇവിടെയാണ് പ്രവാചക സ്‌നേഹികളുടെ റോള്‍. ''ഈ സമുദായത്തിന്റെ ആദ്യഘട്ടം എന്തുകൊണ്ടാണോ ഉത്തമമായത് അതുകൊണ്ട് മാത്രമേ അവസാന ഘട്ടവും ഉത്തമമാകൂ'' (ഹദീസ്). 

Comments

Other Post

ഹദീസ്‌

ശവം തീനികള്‍
എസ്സെംകെ

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (43-44)
എ.വൈ.ആര്‍